ആ തോണിയാകുമോ?
(രാജേന്ദ്രൻ എടത്തുംകരയ്ക്ക് )
പി.രാമൻ
ഇരുണ്ടു കലങ്ങിയ
പുഴയിൽ കനാൽ വന്നു
കൂടുന്ന കടവിൽ നാ-
മിറങ്ങിക്കുളിച്ചപ്പോൾ
തീരത്തു തെങ്ങിൻ ചോട്ടിൽ
രണ്ടു പേരിരുന്നൊരു
തോണി തീർത്തിരുന്നതു -
ണ്ടോർമ്മയിൽ, ശരിയാണോ?
അപ്പുറം വെള്ളക്കുത്തിൻ
പതയ്ക്കും വേഗം, കനാൽ -
ഷട്ടറിൻ നിഴൽ വീണ
വെള്ളത്തിന്നിരുളിങ്ങ്,
അതിൽ നാം മുങ്ങിത്തോർത്തി -
ക്കേറിപ്പോയ്, തെങ്ങിൻ ചോട്ടിൽ
മരമൊന്നൊരു മുഴു-
ത്തോണിയാവതും നോക്കി.
പാലത്തിൽ ബസ്സിൽപ്പോകെ,-
ത്താഴെ വെള്ളത്തിൽ കണ്ടൂ
രണ്ടു പേരൊരു തോണി
തുഴഞ്ഞു നീങ്ങും ദൃശ്യം
കടലിൽ ചേരുന്നതിൻ
മുമ്പത്തെ പ്രശാന്തത
കനത്തു പരപ്പനെ-
ക്കിടപ്പുണ്ടതിൻ ചുറ്റും
ആപ്പരപ്പിന്മേലിളം
കാറ്റൊന്നു തലോടുമ്പോ-
ളാത്തോണിയാമോ പണി -
മുഴുമിയ്ക്കുമീത്തോണി ?
No comments:
Post a Comment