Sunday, May 24, 2020

സമയവേൽ കവിതകൾ (പരിഭാഷ, തമിഴ്)


சமயவேல் – சொல்வனம் | இதழ் 222


1.അതികാലത്തു കരയുന്ന ഒരു ഹൃദയം


വിട്ടു വിട്ടു കേൾക്കുമൊരു
നേർത്ത കരച്ചിലോടെയുദിക്കുന്നു
ഇന്നലെ മരിച്ചയാളുടെ വീടിൻ പുലർകാലം
മരിച്ച മറുദിനം അതികാലത്തു കരയാൻ
ഒരു ഹൃദയമുണ്ടായിരുന്നു.
അത് മരിച്ചയാളുടെ ഭാര്യ തന്നെ.

അഴിക്കാത്ത പന്തലിനടിയിൽ
കോട്ടുവായിട്ട് ചില സ്വന്തബന്ധങ്ങൾ
കാപ്പി വരുന്നോന്നു നോക്ക് എന്നു പറയുന്നു
ഒരു കരിനീലസാരിക്കാരി.

ഇന്നലെ മരിച്ചയാളുടെ കൈരേഖ പതിഞ്ഞ ഈറൻ ചാണക വറളി
ഇനിയുമുണങ്ങിയിട്ടില്ല.
കരയുന്ന ഹൃദയം തന്നെ
അടുപ്പുംതിണ്ണയിൽ ചെന്നു കാപ്പിയുണ്ടാക്കണം
മൂക്കു ചീറ്റിക്കളഞ്ഞ്‌.
അല്പം ക്ഷമിക്കൂ ശ്രീമതി കരിനീലം



2.ഏതോ ഒരു സ്റ്റേഷനിൽ


റയിൽപ്പാളങ്ങൾക്കിരുപുറവും
കൂട്ടമായ് തീവണ്ടി കാണാൻ
തിങ്ങി ഞെരുങ്ങി നിൽക്കും
പീനാറിപ്പൂക്കളിലെങ്ങും
പറന്നു
നോട്ടം മറയ്ക്കും
മഴക്കാല
ക്കുട്ടിക്കുട്ടിപ്പൂമ്പാറ്റകൾ

എങ്ങോ പോകുന്നു
ഞാനും എന്റെ തീവണ്ടിയും.



3.ഒരു കുട്ടിപ്പയ്യൻ


ഒരു കുട്ടിപ്പയ്യനായ് ഇരുന്നപ്പോൾ
ഒരു വെണ്ടച്ചെടിയുടെ കീഴിലിരുന്ന്
പിഞ്ചുകായ് പറിച്ചു പച്ചക്കു തിന്നിട്ടുണ്ടു ഞാൻ.
വായ് നിറയും വഴുവഴുപ്പിൽ
മധുരം മെല്ലെ മെല്ലെ കൂട്ടി നുരയ്ക്കും ഉമിനീർ.

ഒരു കുട്ടിപ്പയ്യനായ് ഇരുന്നപ്പോൾ
രണ്ട് ആവണക്കു ചെടികൾക്കു നടുവിലൂടെ പോകുന്ന
ഈറൻ വെള്ളച്ചാലിൽ കിടന്നിട്ടുണ്ടു ഞാൻ.
കുളിരിൽ നിഴലിൽ കാറ്റിൻ സുഖത്തിൽ
കൺമയങ്ങിയുറങ്ങിപ്പോയ്.

'ഒരു കുട്ടിപ്പയ്യനായ് ഇരുന്നപ്പോൾ'
എന്നത് ഒരു കവിതയല്ല.
ഒരായിരം കവിതകൾ.



4. അമ്മയുടെ ആനദേശം


ആയിരക്കണക്കിന് ആനകൾ
അണിനിരന്നു നിൽക്കും മഹാനഗരത്തിൽ
മഹാറാണിയായ് ഇരുന്നു അമ്മ

സർവലക്ഷണങ്ങളോടും കൂടിയ
തുമ്പിക്കൈയുയർത്തി ചിഹ്നം വിളിക്കുന്ന
ആനശ്ശില്പങ്ങൾ നിറഞ്ഞ
മണിമണ്ഡപത്തിൽ വെച്ചുതന്നെയാണ്
അവളെ കണ്ടുമുട്ടിയത്.

മരിച്ചു പോയ അതേ മുപ്പത്തഞ്ചു വയസ്സു
ചെറുപ്പത്തിൽ തന്നെയിരുന്നു അമ്മ.
അറുപതു കഴിഞ്ഞ എന്നെ
ചേർത്തു പിടിച്ചു തലോടി.

അമ്മ പറഞ്ഞു:
നിനക്കു വേണ്ടി ഞാനുണ്ടാക്കിയ
എന്റെ ആന രാജ്യം
ഇന്ദ്രലോകത്തേക്കാൾ ആനന്ദമയം

അതു ഞാൻ ഭൂമിയിൽ തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നു
കണ്ണു മിഴിച്ചു നോക്ക്.



5. എപ്പോഴും


താം തീം
തക്കത്തമിതീം
ഒരുവൻ

തൂം തൂം
തുംകിട തുംകിട
തൂം തൂം
മൃ
ദംഗം

തീം തീം
തിക്കിട തിക്കിട
ഒരുവൻ
മൃദംഗം

തും തും
തുമുക് തുമുക്
വായിച്ച്

കും കും
കുമുകുമു കുമുകുമു
കൊണ്ടേ

ഇതും ഇതും
ഇംതം ഇംതം
ഇരിപ്പൂ.

No comments:

Post a Comment