എഴുതിത്തുടങ്ങിയ കാലത്ത്
ആദ്യം അഭിനന്ദിച്ച വായനക്കാരെ കവിയോർത്തു.
വേറാരും മണക്കാത്ത പൂക്കൾ
ഇഷ്ടപ്പെട്ടവരായിരുന്നു അവർ.
അനാഘ്രാത പുഷ്പങ്ങളെ മാത്രമേ
അവർ ഇഷ്ടപ്പെടൂ.
ഉച്ചത്തിൽ മുഴങ്ങിയിരുന്ന
അവരുടെ കയ്യടി ശബ്ദം
ആദ്യ പുസ്തകം ഇറങ്ങിയപ്പൊഴേക്കും
താണുതാണു വന്ന്
പതുക്കെ ഇല്ലാതായി.
കയ്യെഴുത്തു വായിച്ചു വിസ്മയിച്ച
അതേ കവിത
അച്ചടിച്ചു വന്നപ്പോൾ കീറി മുറിച്ചു.
ഓരോ കവിതയും
മുമ്പാരും മണക്കാത്ത പൂവാക്കാൻ
കവി പരിശ്രമിച്ചു.
പക്ഷേ അതുകൊണ്ടെന്ത്!
അയാൾ എപ്പൊഴേ
അനാഘ്രാതപുഷ്പ-
മല്ലാതായിക്കഴിഞ്ഞിരുന്നു.
കവിക്കിപ്പോൾ
അറുപതു തികഞ്ഞു.
ആരും മണക്കാത്ത ഒരു കവിത
ഇപ്പോൾ
സങ്കല്പിക്കാൻ പോലുമാവുന്നില്ല.
ആരും ഒന്നും
മണക്കുന്നില്ലെങ്കിലും.
No comments:
Post a Comment