1.കല്ലുകൾ
കല്ലുകൾ ഊമകളല്ല.
അവ മൗനം പാലിക്കുന്നു
എന്നേയുള്ളൂ.
2. പൊക്കിൾ
സൂര്യൻ
പകലിന്റെ പൊക്കിൾച്ചുഴി
ചന്ദ്രൻ
രാത്രിയുടേയും.
3. ഉപദേശം
ആരോടെങ്കിലുമൊക്കെ സംസാരിക്കുക.
അപ്പോൾ നിന്നെ ഒരു ഊമയായിക്കണക്കാക്കില്ല.
മുത്തശ്ശൻ എന്നോടു പറഞ്ഞു.
പക്ഷേ ശ്രദ്ധിക്കണം
അവർ നിന്നെ
മറ്റാരെങ്കിലുമാക്കാതിരിക്കാൻ.
4. ചിരി
തിരകളുടെ ചിരിയാണു
നുരകൾ
5. ചന്ദ്രനും തൂവലും
ചന്ദ്രനെനിക്കൊരു
തൂവൽ തന്നു.
കൈയ്യിലിരുന്നതു
പാടും പോലെ
ചിരിച്ചു കൊണ്ടേ
പറഞ്ഞു ചന്ദ്രൻ:
'പഠിക്ക് പാടാൻ'
6. ദൂരം
ഈ കൊച്ചു രാജ്യത്ത്
എല്ലാം എത്ര വിദൂരം!
ഭക്ഷണം
വിദ്യാഭ്യാസം
വസ്ത്രം.....
7. കഠാര
പ്രകാശം
തീക്കഠാരയാണ്.
അത് മൂർച്ചയോടെ
വീഴുന്നു.
അതിന്റെ പ്രഭയാണ്
നദിയുടെ കരച്ചിൽ
മുറിവ്
തെളിവെള്ളവും.
8. ഇരുട്ട്
കടവാതിലുകൾ
ചിറകുകൾക്കടിയിൽ
ഇരുട്ടൊളിപ്പിക്കുന്നു.
മൂങ്ങകൾ
കണ്ണുകൾക്കു പിന്നിലും.
9. ആഗ്രഹം
പക്ഷികൾ
പറന്നു പാടുന്നു
പറന്നു തൂറുന്നു.
നോക്കെത്താതാവും വരെ
ഞാനവയെ
ഉറ്റുനോക്കുന്നു.
എനിക്കൊരു പക്ഷിയാവണം
എന്നിട്ട് പറ പറ പറക്കണം
പാടിപ്പാടിപ്പാടിപ്പോകണം
തൂറണം
ചില മനുഷ്യർക്കുമേൽ
ചില വസ്തുക്കൾക്കുമേൽ
10. കാൽനടക്കാരൻ
രാത്രി മുഴുവൻ ഞാനെന്റെ
നിഴൽ തേടി നടന്നു.
ഇരുട്ടിൽ
അതു പിടി തരാതിരുന്നു.
ഉടി വ്വ് വ്വ് വ്വ് .........
ഒരു കാട്ടുനായ.
ഞാൻ നടത്തം തുടർന്നു
ടു ടു ടുക്കു.............ർ.......
ഒരു മൂങ്ങ.
ഞാൻ നടത്തം തുടർന്നു
സോട്സ് സോട്സ് സോട്സ്
ഒരു വവ്വാൽ
പന്നിക്കുട്ടിയുടെ ചെവി
ചവച്ചു തിന്നുന്നു.
നേരം പുലരും വരെ.
എന്റെ നിഴൽ
ഏറെ നീണ്ടതായിരുന്നു.
പാതയെ അത്
ഒളിപ്പിച്ചു വെച്ചു.
11. പ്രാപ്പിടിയൻ
പ്രാപ്പിടിയൻ:
മരിച്ചവർക്കുള്ള പെട്ടി
പറക്കുന്ന കുഴിമാടം
മരിച്ചവരുടെ പേരുവിവരങ്ങളുടെ
ഭാരമില്ലാതെ.
(പ്രാപിടിയൻ എന്ന തലക്കെട്ട് ഗ്വാട്ടിമാലയിലെ മയാ വിഭാഗത്തിനെതിരെ അവിടത്തെ ഗവൺമെന്റ് ഉപയോഗിച്ച യു.എസ്.ഹെലിക്കോപ്റ്ററിനെ സൂചിപ്പിക്കുന്നു.
ഗ്വാട്ടിമാലയിലെ മയാ കീ ഷേ എന്ന ആദിവാസി ഗോത്രഭാഷയിൽ എഴുതുന്ന കവിയാണ് ഹുംബർട്ടോ അക്കാബൽ )
No comments:
Post a Comment