പ്രസന്നസീത
പി. രാമൻ
ആർദ്രയുടെ ഈ കവിതകളിലൊന്നിൽ കുട്ടിമഴപ്പെരുമാറ്റം എന്നൊരു പ്രയോഗമുണ്ട്. മഴയേയും മഴ നനയുന്ന ഉടലിനെയും മണ്ണിനേയും കുറിച്ചാണ് ആ കവിത. മഴയും ഉടലും മണ്ണും മാത്രമല്ല, കുട്ടിത്തവും മുതിർച്ചയുമെല്ലാം ഇടകലർന്നു കിടക്കുന്ന അനുഭവം തരുന്ന കവിതയുടെ സ്വഭാവത്തെ സൂചിപ്പിക്കാൻ പോന്നതാണ് ആ പ്രയോഗം. അനുഭവങ്ങൾ മനസ്സിൽ വീണലിഞ്ഞുണ്ടാകുന്ന അമൂർത്തഭാവത്തെ ഭാഷപ്പെടുത്താനുള്ള നിരന്തരശ്രമമാണ് ആർദ്രയുടെ കവിതയുടെ ഒരു പ്രധാന സവിശേഷത. മൂന്നു പ്രക്രിയകൾ ഇതിലുണ്ട്. അനുഭവങ്ങൾ മനസ്സിൽ വീണലിയലാണ് ആദ്യത്തേത്. തുടർന്നുണ്ടാകുന്ന അമൂർത്തഭാവമാണ് അടുത്തത്. അതിനെ ഭാഷപ്പെടുത്തലാണ് മൂന്നാം ഘട്ടം. ഈ സമാഹാരത്തിലെ ഏതു കവിത ഉദാഹരിച്ചാലും ഈ ക്രമം ശ്രദ്ധയിൽ പെടാതിരിക്കില്ല. മനുഷ്യബന്ധങ്ങളിൽ നിന്ന് ഊറിക്കൂടുന്നതാണ് കവിയുടെ അനുഭവലോകം. അമ്മയും സുഹൃത്തും സഹോദരിയും കാമുകനും പങ്കാളിയുമെല്ലാം പല കവിതകളിലായി കൂടെയുണ്ട്. പശ്ചാത്തലത്തിൽ പുഴയായും കാടായും ആകാശമായും കാറ്റായും പ്രകൃതിയുണ്ട്. ഇരുന്നു സ്വപ്നം കാണുകയും കിടന്നു വിശ്രമിക്കുകയും ചെയ്യുന്ന മുറിയും ഇറങ്ങിപ്പെരുമാറേണ്ട നാഗരിക ലോകവുമുണ്ട്. ഇവയോടെല്ലാമുള്ള ഇടകലർച്ചയിൽ നിന്നു വന്നു നിറയുന്നതാണ് ഈ കവിതകളിലെ അനുഭവലോകം.ഓർമ്മയിൽ പൂത്തത് എന്ന കവിതയിലെപ്പോലെ സങ്കീർണ്ണമാണ് പല ഇടകലർച്ചകളും. പഴയൊരു സ്നേഹം ഏല്പിച്ച മുറിപ്പാടിൻ്റെ നീറ്റൽ ഭാഷയാവുകയാണ് ആ കവിതയിൽ.മൂടൽ മഞ്ഞുപോലെ എങ്ങും നിറഞ്ഞു നിൽക്കുന്ന അമൂർത്ത വേദനയെക്കുറിച്ചാണ് കവി പറയുന്നത്. തന്നെ സ്നേഹിച്ചവൻ ഇപ്പോൾ മറ്റൊരുവൾക്കൊപ്പമാണ്. തൻ്റെ സ്നേഹമുദ്രകൾ അവനിൽ ഇപ്പോഴും വാടാതെയുണ്ടായിരിക്കുമോ?
എൻ നനവാലാ മെയ്യിൽ വിരിച്ച
പുൽപ്പടർപ്പുകൾ വള്ളികൾ പൂക്കൾ
വല്ലതും കൊഴിയാതെ നില്പുണ്ടോ
നിൻ കഴുത്തിൽ കണങ്കാലിലേറെ -
യുമ്മ വെച്ച ചെവിതൻ മറവിൽ
സ്നേഹമുദ്രകളെ മൂടൽമഞ്ഞുപോലെ അമൂർത്തമാക്കുകയാണ് കാവ്യഭാഷ ഇവിടെ. പരമാവധി മൂർത്തമാക്കാനാണ് പൊതുവേ നാമെല്ലാം ഭാഷ ഉപയോഗിക്കാറ്. കാവ്യഭാഷയുടെ ആ ലക്ഷ്യത്തെ അട്ടിമറിച്ചുകൊണ്ട് അനുഭവങ്ങളുടെ ആഘാതങ്ങളെ പരമാവധി അമൂർത്തമാക്കാനാണ് ആർദ്ര കാവ്യഭാഷയെ ഉപയോഗിക്കുന്നത്. ഈ വ്യത്യാസം സ്വാഭാവികമായും വായനക്കാരിൽ ഒരു അപരിചിതത്വം ഉണ്ടാക്കും. ആ അപരിചിതത്വത്തെ അപരിചിതഭംഗിയാക്കി മാറ്റാൻ കഴിയുന്നു എന്നതാണ് ഈ കവികളുടെ മേന്മ.
വാരിവാരിയെടുത്ത കടലല
നിൻ്റെ മേശമേൽ, ഞാൻ വെച്ച മാതിരി
എന്ന് ഇതേ കവിതയുടെ തുടക്കത്തിലെ വരിയുണ്ടാക്കുന്ന അപരിചിതഭംഗി ഒരുദാഹരണം. എനിക്കും നിനക്കുമിടയിലെ അനുഭവലോകത്തെ വാരിവാരിയെടുത്ത കടലല എന്ന അമൂർത്ത ബിംബത്തിൽ ഒതുക്കുകയാണ് ഇവിടെ. കടലലകൾ വാരിയെടുക്കുക എന്നതുതന്നെ അമൂർത്തവും അപരിചിതവുമായ ഭാവന. അവ നിൻ്റെ മേശമേൽ നിരത്തിവക്കൽ അതിലേറെ അമൂർത്തവും അപരിചിതവും.
മുറിയിൽ കിടന്നു കാണുന്ന ലോകത്തെക്കുറിച്ചുള്ള കവിത അവസാനിക്കുന്നത് പുറമേക്കു നടന്നു മറയലിലാണ്. അനുഭവത്തിൻ്റെ തുടർച്ച അമൂർത്തതയും അമൂർത്തതയുടെ തുടർച്ച മറയലുമാണെന്ന് ഈ കവിതകൾ പറയുന്നു.
ജലവും കാറ്റും ആകാശവും ആർദ്രയുടെ കാവ്യലോകത്ത് സുപ്രധാനമാകുന്നു. മൂടൽമഞ്ഞ് ജലത്തിൻ്റെ മറ്റൊരു രൂപം തന്നെ. ഇളകി മറിയുന്ന ദ്രവത്വം ഈ കവിതകളിലുടനീളം ഒരു ഭാഷാനുഭവമായിത്തന്നെയുണ്ട്. ആകാശം ഈ കവിക്ക് നനവിണ്ണാകുന്നു. ആകാശത്തെ ഇരുട്ട് ഒഴുകിയൊലിക്കുന്ന ഇരുളും. ആ കവിതയുടെ പേരു തന്നെ ഇരുൾജലം എന്നാണ്. ഇരുട്ടത്ത് തനിച്ചിരിക്കുന്ന അനുഭവമാണ് ഈ കവിതയിൽ ദ്രവത്വത്തിലൂടെ അമൂർത്തമായിത്തീരുന്നത്.
ഒരു കുഞ്ഞിൻ തൊടൽപോൽ, മഴ തൻ
നിഴൽ പോൽ, മണ്ണിൽ, മരത്തിൽ, പുല്ലിൽ
കലരുന്നൂ കുറുകിക്കുറുകി -
ക്കടുനീലം, നീ ജലമായെന്നോ?
നീ എന്നു വിളിക്കുന്നത് തന്നെത്തന്നെയാണ്. താൻ ജലമായി ഒഴുകി നിറയുന്ന അനുഭവത്തെ അല്പം മാറി നിന്നു നോക്കുമ്പോഴാണ് ഞാൻ, നീയായി മാറുന്നത്. വെള്ളം കൊണ്ടും വായു കൊണ്ടും ആകാശം കൊണ്ടും കുതിർത്ത ഭാഷ ഒഴുകിനിറയുന്ന അമൂർത്തഭാവത്തെ സൃഷ്ടിക്കുന്നതിൻ്റെ ഭംഗിയാണ് ആർദ്രയുടെ കവിതകളിൽ ഞാനനുഭവിച്ച മൗലികത.
തികയാത്ത സമയത്തെപ്പറ്റി ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ. സമയം ഒന്നിനും തികയുന്നില്ല എന്നു പറഞ്ഞു തുടങ്ങുന്ന ആ കവിത പിന്നീട് സമയം ഒന്നിലും ഒതുങ്ങി നിൽക്കുന്നില്ല എന്ന് പരക്കുകയാണ്. ഒതുക്കം ഒഴുക്കാക്കി മാറ്റുന്നു സമയം. കയ്യിൽ തങ്ങാതവിടെയുമിവിടെയുമരികിലുമകലെയുമെല്ലാം ചിതറിപ്പോവുകയാണത്, എഴുതാൻ കഴിയാത്ത കവിതപോലെ.
തികയുന്നില്ലാ തിരിയുന്നില്ലാ
പറവാനുതകുന്നില്ല
ഒരു ശ്വാസത്തിൽ പല നിമിഷം പോം
ഒരു തിരിവിൽ പല മറവും
കുനിയും നേരം കീശയിൽനിന്നും
മണിമണിയായിച്ചിതറും
തികയാത്തതിൻ്റെ ദുഃഖമല്ല, ഒതുങ്ങായ്കയുടെ ആനന്ദമാണ് ഈ കവിത തരുന്നത്. പുസ്തകം വായിക്കുന്ന അമ്മയെക്കുറിച്ചുള്ള കവിത, അമ്മ അമ്മയിലൊതുങ്ങാതെ ആ നേരത്ത് അകലെയകലെ എവിടേക്കോ മായുന്നതിനെക്കുറിച്ചുള്ള കവിതയാണ്. അമ്മ മാത്രമല്ല മകളുമതെ, ഓരോ കിളിയുടെ കൂറ്റിലുമവളുടെ കൂറ്റു കൊരുത്ത്, അമ്മയുടെ മേനിയിൽ നിന്നു പിരിഞ്ഞ് ആനന്ദച്ചുടു കണ്ണീർ വീഴ്ത്തി മറഞ്ഞവളാണ്. ഓരോ നാട്ടിലുമുണ്ട് ഇന്നവൾ. കിളിയായി ഒഴുകുന്നത് വാസ്തവത്തിൽ ഒരു കൂടാണ് എന്ന് അകത്താര് പുറത്താര് എന്ന കവിത. കൂട്, കിളി, ഒഴുക്ക് എന്നിവകൊണ്ടുള്ള ഒരു ധ്യാനാത്മകനൃത്തമായിരിക്കുന്നു ആ കവിത. ഒതുങ്ങൽ ഭയമാണെന്ന് ഉറുമ്പുകൾ എന്ന കവിത നിരീക്ഷിക്കുന്നു. സ്വന്തം ജീവിതത്തിലേക്കുള്ള ഒതുങ്ങൽ ഭയമാണ്.
എനിക്കുണ്ട് പെരും പേടി
തൊടുന്നത് പൊടിയായി
ഇരിപ്പിടമാവിയായി
കഴിപ്പിടം ഇരുളായി
കിടപ്പിടം കൂര്‍ത്ത വെട്ടം
കിനിയുന്നൊരകമായി
ഭയത്തിൻ ഈറ്റില്ലമായി
വയറിനെയറിയുന്നേന്‍.
ഒരു പുറം വേദനിച്ചും
മറുപുറം മരവിച്ചും
കൊഴിയുന്ന മുടികളില്‍
കലങ്ങിയും കാത്തിരുന്നും
കഴിയുന്നീ നാളുകളില്‍
നറുമണം പൊഴിക്കുന്ന
വെറും മുല്ലമലരിൻ്റെ
നടുവിലെ പരാഗത്തില്‍
കുഴഞ്ഞുവീണുറങ്ങുവാന്‍
ഉറുമ്പാവാന്‍ കൊതിക്കുന്നേന്‍.
ഒതുങ്ങിയിരിപ്പ് ഭയമെങ്കിൽ ഭയത്തിൽ നിന്നുള്ള മോചനമാണ് ഒഴുക്കുകളും പകർച്ചകളും യാത്രകളുമെല്ലാം. അവയാണ് അഭയം. അകവും പുറവും ഒന്നായ് കലങ്ങുന്നതിനെ ഈ കവിതകൾ സ്വാഗതം ചെയ്യുന്നു. ഈ കവിതകൾക്കുള്ളിൽ അകവും പുറവും കലങ്ങി നിൽക്കുകയും ചെയ്യുന്നു. ആ കലക്കത്തിൻ്റെ അമൂർത്തഭംഗിയാണ് ആർദ്രയുടെ എഴുത്തിൻ്റെ മൗലികത എന്നു ഞാൻ പറയും.
ഈ കലക്കത്തിന് തീർച്ചയായും ഒരു സാമൂഹ്യ പശ്ചാത്തലമുണ്ട് എന്നു ഞാൻ വിചാരിക്കുന്നു. പഠനത്തിനും ഉപജീവനത്തിനുമായി കേരളത്തിൽ നിന്ന് പെൺകുട്ടികൾ ഇന്ത്യയിലെയും ലോകത്തിലെയും വൻനഗരങ്ങളിലേക്കു ധാരാളമായി ചേക്കേറിയത് 2010 നു ശേഷമാണല്ലോ. സ്വന്തം അകലോകവുമായി പുറത്തുപോയ ആ തലമുറയുടെ എഴുത്താണ് നമുക്കീ കവിതകളിൽ വായിക്കാനാവുക. പ്രഭാ സക്കറിയാസ്, നൈൽ എന്നിവരുടെ കവിതകളിൽ നിന്നു മുളയിട്ട ഈയൊരു പുതുപെൺവഴി ആർദ്രയുടെ കവിതകളിൽ തെളിഞ്ഞു പടരുന്നുണ്ട്. ഇങ്ങനെ ചേക്കേറിയ പുറം ലോകങ്ങളിലെ അലച്ചിലുകളും സൗഹൃദങ്ങളും ആത്മബന്ധങ്ങളും അകം - പുറം കലക്കങ്ങളുമാണ് ഈ കവിതകളുടെ പശ്ചാത്തലത്തിലുള്ളത്. പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും വീക്ഷണങ്ങളുടെയും കലർപ്പിൽ ഈ കവിതകൾ സ്വാഭാവികതയോടെ പടർന്നൊഴുകുന്നു. ആത്മാവിൽ ചേർത്തുപിടിക്കേണമേ എന്ന കവിത എഴുത്തിൻ്റെ ഈ ഗതിമാറ്റത്തെ തിരിച്ചറിവോടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
എൻ്റെ നാട്ടിലെ എൻ്റെ ഭാഷയിലെ
എൻ്റെ കവിതകള്‍
തിളങ്ങുന്നില്ലാ എന്ന് ഞാന്‍ കണ്ടു.
എഴുതിയ ഭാഷയില്‍
അവ നിശ്ചലവും
നിശ്ശബ്ദവും
നിശ്ചേതവും ആയിരിക്കുന്നു.
എന്നാല്‍
മറ്റൊരു ഭാഷയില്‍ മറ്റൊരു നാട്ടില്‍
മറ്റൊരു ഞാനവ
തിരുത്തിയെഴുതുന്നു.
അപ്പോളവ
വെട്ടിത്തിളങ്ങുകയും
പാട്ടുപോലെ മനോഹരമായി
കേള്‍ക്കപ്പെടുകയും
കാറ്റില്ലാതെ തന്നെ പാറുകയും
ചെയ്തു
സ്വന്തം ഭാഷയും കൊണ്ട് ലോകത്തെവിടേക്കും പോകുന്ന പുതുതലമുറയുടെ കവിതയായി ആർദ്രയുടെ കവിതകളെ ഞാൻ കാണുന്നു. ആ നിലക്ക് മലയാള കവിതയുടെ മാറുന്ന മുഖമായി ഈ സമാഹാരത്തെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കേരളത്തിലെ പുതുതലമുറപ്പെൺജീവിതത്തിൽ ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മാറ്റങ്ങളെ ആർദ്രയുടെ കവിത ആഴത്തിൽ രേഖപ്പെടുത്തുന്നു. അത് നമ്മുടെ കാവ്യപാരമ്പര്യത്തെ ഉൾക്കൊള്ളുമ്പോഴും കേരളത്തിൻ്റെ സാമൂഹ്യ- സാംസ്കാരിക മണ്ഡലത്തിൽ ഒതുങ്ങിക്കൂടാൻ തയ്യാറല്ല. പ്രഭ സക്കറിയാസിനേയും നൈലിനേയും പോലെ ആർദ്രയും കേരളത്തിനു പുറത്തു നിന്ന് കവിതയുടെ ഉറവുകൾ ഉൾക്കൊണ്ടവരാണ്. ഒരു നിലയിൽ പറഞ്ഞാൽ പാൻ ഇന്ത്യൻ അനുഭവത്തിലൂടെ മലയാളത്തിൻ്റെ പെൺകവിത മുമ്പേ കടന്നുപോയിട്ടുള്ളതാണ്. ദില്ലിയിൽ തണുപ്പത്ത് പോലുള്ള കവിതകൾ എഴുതിയ സുഗതകുമാരിയെയും അതിനും മുമ്പേ നഗരാനുഭവങ്ങൾ എഴുതിയ ബാലാമണിയമ്മയേയും തീർച്ചയായും ആ നിലയിൽ വായിക്കേണ്ടതുണ്ട്. എന്നാൽ അവരുടെ ചില കവിതകളുടെ പ്രമേയം മാത്രമാണ് ഉത്തരേന്ത്യൻ നഗരങ്ങൾ. വെയിൽസിൽ നിന്നും സ്പെയിനിൽ നിന്നുമെല്ലാം കവിതയുടെ കരുക്കൾ കണ്ടെത്തുന്ന അനിത തമ്പിയുടെ കവിതകളും ഓർമ്മയിൽ വരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി കവിതകളിലാകെ നിറഞ്ഞുനിൽക്കുന്ന പുറംതിണപ്പടർച്ച ഈ പുതുതലമുറക്കവിതകളെ വ്യത്യസ്തമാക്കുന്നു. ഭാഷയിലും വീക്ഷണത്തിലും മൂല്യബോധത്തിലും മനുഷ്യബന്ധങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. തിരിഞ്ഞു നോക്കുമ്പോഴും തിരികെ വരാതിരിക്കുന്ന, പുറംനാട്ടു തിണകളിലേക്കു പടരുന്ന, പുതുമലയാള പെൺകവിതയെ പ്രതിനിധീകരിക്കുന്നു ഈ സമാഹാരം.
വെള്ളം പോലെയും വായുപോലെയും പടരാൻ വെമ്പുന്ന കവിതയാണിത്. വെള്ളം, കാറ്റ്, ആകാശം എന്നിവയെക്കുറിച്ചാണ് ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ കവിതകളിൽ ചിലത്. അവ വാസ്തവത്തിൽ വെള്ളത്തെയും കാറ്റിനെയും ആകാശത്തെയും കുറിച്ചുള്ള കവിതകളേക്കാൾ സ്വന്തം ഭാഷയെക്കുറിച്ചുള്ള കവിതകളായിരിക്കുന്നു. വീശുന്ന കാറ്റുകൾ വീണ്ടും വീണ്ടും അറിയാത്ത ഏടുകൾ നീർത്തിക്കൊണ്ടിരിക്കുന്നതിൻ്റെ അനുസ്യൂതി ഈ കവിതകളുടെ ലയമായി അനുഭവപ്പെടുന്നു. ഏതു വിദൂരതയിൽ പോയാലും മുകളിലേക്കു നോക്കിയാൽ കാണുന്ന ഭാവനാകാശം ഈ കവിതകളെ ചേർത്തു പിടിക്കുന്നു. ആകാശത്തെ ധ്യാനിച്ചുകൊണ്ട് ഏറ്റവും പുതിയ തലമുറയിലെ ഒരു കവിക്ക് എഴുതാൻ കഴിയുന്നു എന്നതുതന്നെ വിസ്മയകരമാണ്.
സൂര്യനും ചന്ദ്രനും താരകളും പേറി
മാമക ഭാവനാ മേട്ടില്‍
പാരം പരിലസിച്ചീടണേ മാനമേ,
പോകാതെ, മാറാതെയെന്നും.
പഞ്ചഭൂതങ്ങളെപ്പോലെ സാന്നിദ്ധ്യപ്പെടുന്നതിൻ്റെയും കെട്ടഴിയലിൻ്റെയും ഒഴുക്കിൻ്റെയും താളമാണ് ഈ കവിതകളുടെ താളം. വൃത്തവും ഗദ്യവും ഒരുപോലെ വഴങ്ങും അവക്ക്. ഉദാഹരണത്തിന് ഒരു കവിതയെപ്പറ്റി മാത്രം സൂചിപ്പിക്കട്ടെ. ഒരു തിരപ്പൊക്കത്തിൽനിന്നു മറുതിരപ്പൊക്കത്തിലേക്കു താണുമുയർന്നും നീങ്ങുന്ന പായക്കപ്പലിൻ്റെ ഗതിയെ ഓർമ്മിപ്പിക്കുന്നു മലയും കടലും പൊരുൾ ചേർക്കുംപടി എന്ന കവിതയുടെ താളം.നമ്മുടെ കവിതയുടെ ഗാനപാരമ്പര്യത്തിൽ നിന്ന് തനിക്കു വേണ്ടതെടുക്കാൻ ശ്രമിക്കുന്ന ഈ കവി ഗദ്യമെഴുതുമ്പോൾ കടന്നൽമുള്ളിൻ്റെ മൂർച്ചയുമുണ്ട്.
കടന്നൽ എന്ന ഈ കവിത വായിച്ചപ്പോൾ വൈലോപ്പിള്ളിയുടെ ഇതുപോലെ എന്ന കവിത ഓർത്തു.
പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ
പരമേകാന്ത ഗൃഹാന്തവാടിയിൽ
ഒരു വെൺമലരല്ലിയിൽ പതി-
ഞ്ഞൊരു തേനീച്ച മരിച്ചിരിക്കയാം.
പൂവിൽ തേൻ കുടിച്ചിരുന്നു മരിച്ചുപോയ തേനീച്ചയെക്കുറിച്ചല്ല ആർദ്ര എഴുതുന്നത്. ഭാവപരമായി വൈലോപ്പിള്ളിക്കവിതയുടെ വിപരീതധ്രുവത്തിലാണ് ആർദ്രയുടെ കവിത നിൽക്കുന്നതും. മനുഷ്യശരീരത്തിൽ തറച്ച കടന്നലിൻ്റെ ജഡത്തെക്കുറിച്ചാണ് ഇവിടെ കവി എഴുതുന്നത്. അതെടുത്തു കത്തിക്കുന്നു. കത്തിത്തീർന്നിട്ടും കടന്നലിൻ്റെ ചെറുകൊമ്പൊടിഞ്ഞു തോളിൽ തറച്ചുപറ്റിയിരിക്കുന്നത് കാണിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. വൈലോപ്പിള്ളിയുടെ തേനീച്ചക്കവിതയുടെ പശ്ചാത്തലത്തിൽ നിർത്തുമ്പോൾ ഈ കവിതയിലെ വീക്ഷണവ്യത്യാസം തെളിയുന്നു. ഇങ്ങനെ മലയാളത്തിൻ്റെ കാവ്യപാരമ്പര്യത്തെ പല നിലക്കും ഓർമ്മിപ്പിക്കുന്നു എന്നത് ഈ സമാഹാരത്തിൻ്റെ ശക്തിയാണ്. വികാരഭാഷയിൽ എന്ന തലക്കെട്ടു മതി, ചിന്താവിഷ്ടയായ സീത ഓർക്കാൻ.ഭാവനാകാശമേ എന്ന കവിത വായിക്കുമ്പോൾ വാനമേ, ഗഗനമേ എന്ന് വള്ളത്തോൾക്കവിത പിന്നിൽ ശ്രുതി ചേർക്കുന്നുണ്ട്. എന്നാൽ അത് കിളിക്കൊഞ്ചലിലെ കുഞ്ഞുസീതയുടെയോ ആശാൻ്റെ പരിത്യക്തസീതയുടെയോ ലോകങ്ങളല്ല താനും. ലോകപ്പരപ്പിലേക്കിറങ്ങിയ പുതുമണ്ണിൻമകളുടെ വികാരഭാഷയും പുത്തനാകാശവുമാണിത്.ദേശങ്ങൾ താണ്ടി നീണ്ടു നീണ്ട് ദൂരേക്കുപോകുന്ന ഒരുഴവുചാലിൽ (ഹൈവേ?) പ്രത്യക്ഷയായി ലോകത്തിനറ്റംവരെ പോകുന്ന, അങ്ങനെ ലോകത്തിനെത്തന്നെ മാറ്റുന്ന പുതുമണ്ണിൻ മകളുടെ കവിത. ഇരുട്ടടഞ്ഞ വിഷാദലോകങ്ങളെക്കുറിച്ചുള്ള ആത്മഗതങ്ങളല്ല, തുറന്ന ചക്രവാളപ്പരപ്പിലേക്കു നീളുന്ന പ്രസന്നമായ പെൺകുരലാണ് ആർദ്രയുടേത്.