ആലിനും വിത്തിനുമിടയിൽ
ഉണ്ടായിരുന്നു, അത്
തെളിഞ്ഞതിപ്പോൾ മാത്രം
എന്ന് ഒരു കവിതയിൽ കവി സുജിത്കുമാർ എഴുതുന്നുണ്ട്. ഏതാണ്ട് 2017 മുതൽ സുജിത്തിൻ്റെ കവിതകൾ ഞാൻ വായിച്ചു പോരുന്നു. തിളനില എന്ന പ്രസിദ്ധീകരണം എഡിറ്റുചെയ്ത കാലത്ത് അതിൻ്റെ രണ്ടാം പതിപ്പിൽ സുജിത്തിൻ്റെ കവിതകളും ചേർക്കുകയുണ്ടായി. മറ്റാരും എഴുതാത്ത ഒരഗാധ വേദന ആ കവിതകളിൽ ചോരച്ചു നിന്നതുകൊണ്ടാണ് ആ കവിതകൾ എന്നെ പിന്തുടർന്നത്. പുറമേക്കേറിയാത്ത ഒരു ഉൾനിലയാണ് സുജിത് തൻ്റെ കവിതകളിൽ ആവിഷ്ക്കരിച്ചത്. കവിതകൾ പുസ്തകമാക്കാൻ അന്നുമുതൽ സുജിത് ശ്രമിച്ചുകൊണ്ടിരുന്നു. കവിതകൾ പല തവണ മാറ്റിയെഴുതി. അവതാരിക എഴുതാൻ എന്നെ ഏല്പിച്ചിട്ടു തന്നെ വർഷങ്ങളായി. ഈ കവിതകൾ പല തവണ വെറുതെ വായിക്കാനല്ലാതെ അവയെപ്പറ്റി എഴുതാൻ എനിക്ക് കഴിഞ്ഞതേയില്ല. എന്നാൽ ഈ കവിതകളിൽ നിന്ന് വിടുതിയും എനിക്ക് കിട്ടിയില്ല. എഴുതാൻ തുടങ്ങുമ്പോൾ ഈ കവിതകൾ തുറന്നിടുന്ന മൗനലോകം എന്നെ ബാധിച്ചു കൊണ്ടിരുന്നു. അവതാരിക പൂർത്തിയാക്കാൻ വൈകിയതുകൊണ്ടു തന്നെ ഇത് പുസ്തകമാക്കാനുള്ള കവിയുടെ ശ്രമവും വൈകി. ഇനിയും വൈകിക്കൂടാ എന്ന ഒറ്റബോധ്യത്തിൽ ഒറ്റത്തച്ചിന് സുജിത്തിൻ്റെ കവിതകളെക്കുറിച്ചു ചില നിരീക്ഷണങ്ങൾ നടത്തുക മാത്രമാണിവിടെ.
സാധ്യതാലോകത്തെയോർത്ത് ഇരുളറയിൽ മറഞ്ഞിരിക്കുന്ന ഒരു വിത്താകുന്നു സുജിത് കുമാറിന്റെ കവിത. അനേകലോകങ്ങൾ ഉള്ളടക്കി വെച്ച അത്തരമൊരു വിത്താക്കി വായനക്കാരന്റെ മനസ്സിനെ അതു മാറ്റുകയും ചെയ്യുന്നു.മുളക്കാനിരിക്കുന്ന വിത്തിന്റെ ഉൾവലിവ് ഈ കവിതകളിലുണ്ട്. തൽക്കാല സ്ഥിതിയിൽ നിന്നും വെളിയിലേക്കുള്ള നീക്കത്തിന്റെ ഊർജ്ജവും അത്ര തന്നെ ശക്തമാണ്. ഉൾ - പുറം വലിവുകൾക്കിടയിലെ സമ്മർദ്ദമാണ് ഈ കവിതാ ലോകത്തേക്ക് എന്നെ ആകർഷിച്ചത്. കാരണം അതേ സമ്മർദ്ദം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു വരുന്നതാണ്. ആ നിലക്ക് എന്റെ ഉൺമയുടെ ബലതന്ത്രമാണ് സുജിത്തിന്റെ കവിതകളിലൂടെ എനിക്കു മുന്നിൽ വെളിപ്പെടുന്നത്.
കുട്ടിക്കാലത്ത് താൻ കൂടുതൽ കുഞ്ഞാവാൻ ആഗ്രഹിച്ചതിനെപ്പറ്റി സമകാല റൊമാനിയൻ കവി യോൺ എസ്. പോപ്പിൻ്റെ ഒരു കവിതയുണ്ട്. ചെറുതായിച്ചെറുതായി ഒരു ഉരുളക്കിഴങ്ങോളം ചെറുതായി ഉരുളക്കിഴങ്ങു പോലെ മണ്ണിനടിയിൽ ഉറങ്ങിക്കിടക്കണം എന്നായിരുന്നു ആഗ്രഹം. മണ്ണിനടിയിൽ നിന്നു പുറത്തേക്ക്, വീണ്ടും മണ്ണിനടിയിലേക്ക്, ഒരു ശല്യവുമില്ലാതെ മറവിയിലാണ്ട്. അല്ലെങ്കിൽ, ഒരിരുണ്ട ധാന്യപ്പുരയുടെ വാതുക്കലിരുന്ന് പുറത്തേക്കു നോക്കും പോലെ. ഇരുട്ടിൽ കൂട്ടിയിട്ട വിത്തുകൾ ധാന്യപ്പുരക്കുള്ളിൽ മുളച്ചുവരുന്നതിൻ്റെ നിശ്ശബ്ദമായ ആരവം അപ്പാടെ കല്ലിച്ച പോലെയുള്ള ഒരു പുറം നോട്ടം.ജീവിതം മുഴുവൻ ഇങ്ങനെ നോക്കിയിരിക്കാൻ ആഗ്രഹിക്കുന്ന എനിക്കറിയാം ഈ കവിനോട്ടത്തിൻ്റെ പൊരുൾ.ഇങ്ങനെയൊക്കെയേ അതു വിവരിക്കാനാകൂ എന്നു മാത്രം. മുറിക്കകത്തെ കസേരയിൽ വന്നു വീഴുന്ന ഒരു കീറു വെളിച്ചത്തെക്കുറിച്ച് ഇതിലൊരു കവിതയുണ്ട്. ജനൽ അടച്ചാൽ ആ വെളിച്ചം പോയ് മറയുന്നു. മുറിക്കകത്തെ മനുഷ്യൻ്റെ വീക്ഷണകോണിലൂടെയാണ് ആഖ്യാനം:
ജനലടയ്ക്കുമ്പോൾ മാത്രം മറയും വെളിച്ചമേ,
ജനലടച്ചില്ലേലവിടെത്തന്നിരിക്കുമോ?
എന്ന് ആ വെളിച്ചക്കുഞ്ഞിനോടു കൊഞ്ചുന്ന ഉൾമനുഷ്യനെ കാണിച്ചു തരുന്ന ഈ കവിതയുടെ ശീർഷകം ജനൽ തുറക്കുമ്പോൾ മാത്രം വെളിപ്പെടുന്നൊരാൾ എന്നാണ്. അകത്ത് സൂക്ഷിക്കപ്പെട്ട വെളിച്ചത്തിൽ നിന്നു വേണം പുറത്തു നിന്നു നോക്കുന്നവർക്ക് ആ മനുഷ്യനെ കാണാൻ. വിത്തുകൾ പോലുള്ള വെളിച്ചങ്ങളുടെ കാവൽക്കാരനാണ് ഈ കവി. ഉള്ളിലെ ഏകാന്തതക്ക് ദിക്കുകളോളം വ്യാപ്തിയുണ്ട് എന്ന് ഈ കവി വിശ്വസിക്കുന്നു(ഒരാളുടെ ഏകാന്തമായ ദിക്കുകൾ) ഒരാളെ ക്ഷമയോടെ കേട്ടിരിക്കുമ്പോൾ പോലും അയാളുടെ വേരുകളെ ഒരു പൂപ്പാത്രത്തിലെ മണ്ണിൽ ഒതുക്കാനേ കഴിയൂ.നമുക്കുൾക്കൊള്ളാനാകുന്നതിനുമപ്പുറമാണ് മറ്റൊരാളുടെ ഏകാന്തത എന്ന തിരിച്ചറിവോടെ ജീവിതത്തെ കാണുന്നവയാണ് ഈ കവിതകളെല്ലാം. വ്യക്തിപരമായ ഏകാന്തതയല്ല, മനുഷ്യകുലത്തിൻ്റെ ദുരന്തപൂർണ്ണവും അസ്തിത്വപരവുമായ ഏകാന്തതയാണ് സുജിത് ആവിഷ്ക്കരിക്കുന്നത്. ഏകാന്തമായ ആ ഉൾ ലോകത്തെ കാണിച്ചു തരുന്ന മിന്നൽ വെളിച്ചങ്ങളാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും. ആദി എന്ന കവിത നോക്കൂ:
വീട്ടിലേക്കെന്ന പോലെ
കാട്ടിലേക്കു പുറപ്പെട്ടു
കല്ലിൽ മുള്ളിൽ പുല്ലിൽ
മൃഗങ്ങളുടെ കാലടയാളങ്ങളിൽ
ചവിട്ടി നടന്നു.
ഉൾക്കാട്ടിലെത്തിയപ്പോൾ മഴ
പാമ്പിൻ്റെയും വെരുകിൻ്റെയും പറവയുടെയും
മണത്തിൽ, നിറത്തിൽ
തുള്ളി തുള്ളിയായിറ്റുന്നു
ദേഹത്ത്
ആകാശമില്ലാതെ.
അപാരതയെ ഒരു ദൃശ്യത്തിൽ ഒതുക്കാൻ കാവ്യഭാഷക്ക് ഇവിടെ കഴിയുന്നു എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. അസ്തിത്വത്തെ ആൽമരത്തിൻ്റെ വിത്തു പോലെ സൂക്ഷ്മമാക്കുന്ന കലയാക്കി സുജിത് കാവ്യകലയെ മാറ്റുന്നു. ദേഹവും ദേഹത്തിനു വെളിയിലുള്ള അപാരതയും സന്ധിക്കുമ്പോൾ അകവും അകത്തെ അസ്തിത്വഭാരവും തെളിയുന്ന വിസ്മയമാണ് ആദി പോലെ ആൽമരത്തിൻ്റെ വിത്തിലെ കവിതകളിലൊക്കെയുമുള്ളത്. സദാ വിളുമ്പിലാണ്, അതിരിലാണ്, അരികിലാണ് കവിതയിലെ ആഖ്യാതാവിൻ്റെ ഇടം. അത് അകത്തിനും പുറത്തിനുമിടയിൽ ശരീരത്തിൻ്റെ വിളുമ്പാകാം. അല്ലെങ്കിൽ മനുഷ്യനും തിര്യക്കുകൾക്കുമിടയിലുള്ള നേർത്ത വിളുമ്പാകാം.
ഒരു രാത്രിയെ
പുലരും വരെ
ഇമ ചിമ്മാതെ
നോക്കിയിരിക്കൂ
മനസ്സിലാവില്ല
രാവു പകലാവുന്നതെപ്പോഴെന്ന്
(അപാരതയിൽ)
അതിരുകളുടെ കാര്യം അത്രയേയുള്ളൂ. അകത്തിനും പുറത്തിനുമിടയിൽ പതുങ്ങിയിരുന്ന് പൊടുന്നനെ അകത്തെ പുറമായും പുറത്തെ അകമായും അട്ടിമറിക്കുകയാണ് ഇയാളുടെ രീതി. മറഞ്ഞെന്ന പോലെ നിൽക്കുക, അതിരുകൾ മായ്ക്കുക, ഈ അട്ടിമറികളെയും മായ്ക്കലുകളെയും ഒരു കളിയായി പടർത്തുക എന്നിവയിൽ അഭിരമിക്കുന്നു സുജിത്തിൻ്റെ കവിതകൾ.
അതുകൊണ്ടു തന്നെ മനുഷ്യാസ്തിത്വത്തെക്കുറിച്ചല്ല, ജീവജാലങ്ങളുടെയും തിര്യക്കുകളുടെയെല്ലാം അസ്തിത്വത്തെക്കുറിച്ചാണ് ഈ കവിയുടെ ഉൽക്കണ്ഠകളത്രയും. ആ നിലക്ക് അങ്ങേയറ്റം തത്വചിന്താപരമാണ് സുജിത്തിൻ്റെ കവിത. വെള്ളം കുടിക്കുന്നതിനെക്കുറിച്ചുള്ള ഒരു കവിതയുടെ പേര് ചെടി എന്നാണ്. മനുഷ്യൻ വെള്ളം കുടിക്കുന്നിടത്തു തുടങ്ങുന്ന ആ കവിത അവസാനിക്കുന്നത് മണ്ണിൽ നിന്ന് വേരുകൾ മൊത്തിക്കുടിക്കുന്നിടത്താണ്. മനുഷ്യൻ എവിടെ ഒടുങ്ങുന്നു, തിര്യക്കുകളും പ്രാണികളും എവിടെത്തുടങ്ങുന്നു എന്നു പറയാൻ വയ്യ ഈ കവിതകളിൽ. ഒരിക്കലും മനുഷ്യർ അവർക്കുവേണ്ടി ശബ്ദിക്കുകയല്ല ഇവിടെ. തിര്യഗ്-പ്രാണി ലോകത്തു നിന്ന് മനുഷ്യൻ്റെ ബോധലോകം മുറിഞ്ഞു മാറിയതിനെപ്പറ്റിയുള്ള വേദന തത്വദർശനപരമായി ആവിഷ്ക്കരിക്കുന്ന കെ എ ജയശീലൻ്റെ കവിതയിൽ നിന്ന് സുജിത്തിൻ്റെ കവിത മുന്നോട്ടു പോകുന്നത് ഇങ്ങനെയാണ്. മുറിഞ്ഞ ഞരമ്പുകളെപ്പറ്റി ആധികൊള്ളുകയല്ല ഈ കവി. മറിച്ച് തിര്യക്കുകളിലേക്കും ജീവികളിലേക്കും സ്വാഭാവികമായി പരക്കുകയാണ്. ഒരേ സമയം മനുഷ്യനായും ചെടിയായും എട്ടുകാലിയോയും തേരട്ടയായും ഒച്ചായും അസ്തിത്വത്തെക്കുറിച്ചുള്ള ഒരു മുദ്ര ഉയർത്തിക്കാണിക്കുകയാണ് കവി. മുഴുവൻ, ഒറ്റ എന്ന ദ്വന്ദ്വം സുജിത്തിൻ്റെ കാവ്യലോകത്ത് പ്രധാനമാകുന്നു.
മുഴുവൻ കുഞ്ഞുങ്ങൾക്കുമുള്ള സ്നേഹം
ഒരൊറ്റ കുഞ്ഞിനെ കാണുമ്പോൾ
കൊടുക്കുന്നൊരുമിച്ച്
നനുത്ത ഭാഷയിൽ (ഇഴ)
ഭൂമിയിലെ സകല പെണ്ണുങ്ങളേയും സ്നേഹിക്കാനായാണ് ഞാൻ നിന്നെ പ്രണയിക്കാൻ പോകുന്നത് എന്നതാണ് ഈ കവിതകളിലെ കാമുകൻ്റെ പ്രഖ്യാപനം(പ്രേമലേഖനം).ഒരേ സമയം മുഴുവൻ കല്ലുകളുടെ പ്രതിനിധിയായും ആരുടെയും പ്രതിനിധിയല്ലാതെ പ്രത്യേകമായിട്ടും വെട്ടിത്തിളങ്ങുകയും മിണ്ടുകയും ചെയ്യുന്ന ഒരു കല്ലിനെ കാണിക്കുന്നു വെറും എന്ന കവിത.
അസ്തിത്വത്തിൻ്റെ ഒരു എസ്കലേറ്ററിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ് എല്ലാവരും. പുഴയുടെ ഒഴുക്കും പറവയുടെ ചിറകും കുഞ്ഞിൻ പട്ടുമേനിയും പൊട്ടിപ്പൊളിഞ്ഞ ഓടയുടെ ഗതിയും ഒന്നുതന്നെ."പൊങ്ങുന്ന വേഗത്തിനെങ്ങെങ്ങും താഴ്ച്ചകൾ" എന്നു കവി. ലോകം ഒരേ സമയം സമഗ്രലോകമായി ഒന്നിച്ചു നിൽക്കുമ്പോൾ തന്നെ പൂവായ് പുഴുവായ് വേറിട്ടു നിൽക്കുകയും ചെയ്യുന്നതിൻ്റെ വിസ്മയം(പൂവും ഇതളും) ആഘോഷിക്കുകയുമാണ് ഈ കവിതകൾ. കാട്ടിൽ പോയാൽ കേട്ട കുയിലുകളും കണ്ട മാനുകളുമായി നാം പിരിഞ്ഞാലും വൈകീട്ട് അവയും ഞാനും നീയുമെല്ലാം അതേ കാടിൻ്റെ ഭാഗമായി കൂടിച്ചേരുകയും ചെയ്യും. ഒന്നിനേയും വിട്ടുപോകാൻ വിടുന്നില്ല കവി. നന്നേ ചെറുപ്പത്തിൽ മരിച്ചുപോയ കുഞ്ഞുങ്ങളുടെ വെളിച്ചം സൂര്യൻ്റെ പൊട്ടുകളായി ഭൂമിയിൽ വീണുകിടക്കുന്നു എന്ന സങ്കല്പനത്തിൽ ഈ തത്വദർശനം അടങ്ങിയിട്ടുണ്ട്. ഭൂമിയും സൂര്യനും മരണവും വെളിച്ചവും ഇരുട്ടുമെല്ലാം ഈ ഒറ്റ വാക്യ കവിതയിൽ ഒതുങ്ങുന്നു. പോസ്റ്റ് ഹ്യൂമൻ വീക്ഷണം സുജിത്തിൻ്റെ കാവ്യലോകത്തെ തീർത്തും സമകാലികമാക്കുന്നു.
അങ്ങനെ അതിരുകളെ പൊളിച്ചു കളഞ്ഞ് അസ്തിത്വത്തിൻ്റെ ആഴം തേടുമ്പോൾ സത്ത പന്തലിക്കുകയാണോ പൊട്ടിച്ചിതറുകയുകയാണോ ചെയ്യുക എന്ന ചോദ്യവും ഈ കവിതകൾ ഉയർത്തുന്നു. ഒരു ദിനം എന്ന കവിതയിൽ ആ ചോദ്യം നാം നേരിട്ടു തന്നെ കേൾക്കുന്നുണ്ട്. ടച്ച് സ്ക്രീൻ മിനുസത്തിൽ അരുമയോടെ തഴുകുന്ന മനുഷ്യൻ പന്തലിക്കുകയോ പൊട്ടിച്ചിതറുകയോ? നാഗരികത, അതിൻ്റെ നിർമ്മിതികൾ മനുഷ്യനെ പന്തലിപ്പിക്കുമോ അതോ പൊട്ടിച്ചിതറിക്കുമോ? ഉത്തരങ്ങളിലേക്കല്ല ചോദ്യങ്ങളിലേക്കാണ് കവിയുടെ ഊന്നൽ.
വിളുമ്പിലെ നില്പ്, അതിരിനെ ലംഘിക്കൽ അഥവാ അട്ടിമറിക്കൽ, അതിരു മായ്ച്ചു മായ്ച്ച് ഒരു കുഞ്ഞിനെപ്പോലെ കളിക്കൽ എന്നിങ്ങനെ ഒരു തുടർച്ച ഈ കവിതകളിൽ കാണാം. ഒന്നും ചെയ്യുന്നില്ല ഞാൻ എന്ന് എല്ലാവരോടും പരാതി പറഞ്ഞ് ഒന്നും ചെയ്യാതെ പ്യൂപ്പപോലെ കഴിയുന്ന ഞാൻ എന്ന ഉൺമയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത് (നിദ്ര). ഏകാന്തം എന്ന കവിതയിൽ രാജതുല്യമായ ഏകാന്തതയോടെയാണ് അകം - പുറങ്ങളുടെയും ലോകാലോകങ്ങളുടെയും വിളുമ്പിൽ ആഖ്യാതാവ് ഇരിക്കുന്നത്. കടുപ്പത്തിലുള്ള ക്രൗര്യം, ഇണക്കത്തിലുള്ള കരുണ എന്നിങ്ങനെ തീവ്രതകൾക്കു മാത്രമേ ആ ഇരിപ്പിൽ അയാളെ തൊടാൻ കഴിയുന്നുള്ളൂ.എല്ലാം ഇതേപടി നിൽക്കുന്നു എന്നറിയാനായി അവധിയെടുത്ത് എല്ലാം ഇതേപടി നിൽക്കുന്നു എന്നു നേരിട്ടറിയുന്നതിൽ രസിക്കുന്ന കവിതയാണ് സംഗീതം. എല്ലാം കേട്ടിരിക്കുന്നതിൻ്റെ രസമാണ് നല്ല രസം(രസം) എല്ലാം അങ്ങനെയായിരിക്കുന്നതിൻ്റെ അഴകാണ് അഴക് (സുന്ദരം) ശരിക്കും തങ്ങി നിൽക്കുന്ന മണത്തെക്കുറിച്ചാണ് മണം എന്ന കവിത.ഓണക്കാലത്ത് തുണിക്കടയിൽ പോയി തുണിയെടുക്കാൻ അച്ഛനമ്മമാർ അനുവദിച്ചിട്ടും പുതുവസ്ത്രമെടുക്കാതെ അകന്നു നിൽക്കുന്ന വിചിത്ര സ്വഭാവിയായ ഒരു കുട്ടിയെ മഹാബലി എന്ന കവിതയിൽ കാണാം. അകലമാണ് അവൻ ശീലിക്കുന്നത്. തനിക്കുള്ളുടുപ്പുകൾ മാറ്റി നിർത്തി ആളുകൾ അവരവർക്കുള്ളതെടുത്തു പോകുന്നത് അവൻ മാറി നിന്നു കാണുകയാണ്. കാണലിൻ്റെ ആഴത്തിൽ ശരീരം അതു ചെയ്യുന്ന കർമ്മമായിത്തന്നെ മാറുന്നു കാണട്ടെ എന്ന കവിതയിൽ:
കാണട്ടെ കാണട്ടെ
ആ കൈയ്, ആ കൈയ്
എച്ചിലെടുത്ത്
എച്ചിൽ പോലായ ആ കൈ
കാണട്ടെ, കാണട്ടെ
ആ മുതുക്, ആ മുതുക്
ചുമടെടുത്ത്
ചുമടെടുത്ത്
ചുമടുപോലായ ആ മുതുക് (കാണട്ടെ)
അസ്തിത്വത്തിൻ്റെ ഈ ദൈന്യതക്കൊടുവിലാണ് അതിരു മായ്ച്ചു തുടങ്ങുന്നത്. ഒറ്റക്കിരിപ്പിൽ തന്നെ പ്രാണൻ അതിനായി തുടിക്കുന്നുണ്ട് എന്ന് ഒറ്റക്കിരിക്കുമ്പോൾ എന്ന കവിത ചൂണ്ടിക്കാണിക്കുന്നു.
ഒറ്റക്കിരിക്കുമ്പോൾ
മറ്റൊരാളായി തോന്നാം
അനേകരായി തോന്നാം
ഇല്ലെന്നു തോന്നാം.
ചിലച്ചു സംഗീതം പൊഴിക്കുന്ന കുഞ്ഞിക്കിളി
അയാളുടെ ഹൃദയമാണ്
പാടുന്നതെന്നു തോന്നിക്കും ചിലപ്പോൾ
ഇല്ലാതാവൽ,അനേകരാവൽ എന്നീ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മനസ്സ് അതിരു മായ്ച്ചു തുടങ്ങുന്നത്. തൻ്റെ ഹൃദയമാണ് പക്ഷിയിൽ പാടുന്നത്, തൻ്റെ വേദനയാണ് പാടുന്ന കിളിക്ക് അതേപടി കിട്ടിയിരിക്കുന്നത് (തനിയെ)
അറിയാതെ തെന്നി പുഴയിൽ പുഴയാകുമ്പോലെയാണ് അതിരു മായ്ക്കൽ. അതിരു ലംഘനത്തിൻ്റെ സൂചകമായി സുജിത്തിൻ്റെ കവിതകളിൽ വെള്ളം പലപ്പോഴും കടന്നുവരുന്നു.
കുളിയിൽ നമ്മൾ
ജലമായ് തീരുമോ
ജലം നമ്മളാവുമോ
അടിമുടി മാറി മാറി
പിറക്കയാണോരോരോ സ്നാനത്തിലും....
കുളിക്കുന്തോറും
ഒഴുകാത്ത ബക്കറ്റിലെ ജലം ഒഴുകി
പുഴയായ് കടലായങ്ങനെ
ജ്വലിക്കുന്നൂ
നമ്മ,ളുടലും ജലവു -
മൊരൊഴുക്കിലെപ്പിറവി (സ്നാനം)
വെള്ളത്തിലലക്കിയ സ്വന്തം കുപ്പായം കാണുമ്പോൾ അത് മറ്റാരോ ആണ് എന്ന തോന്നലിൽ ആ അതിരുമായ്ക്കൽ ഭ്രമഭാവനയുടെ സ്വഭാവമാർജിക്കുന്നു. കുപ്പായത്തിൻ്റെ കൈകാലുകൾ കവിയുന്നു എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടിവിടെ. അസ്തിത്വത്തിൻ്റെ ഭാരം അസഹനീയമാകയാൽ ഉള്ളിൽ നിന്നൊരൂർജം ഒടുവിൽ നീണ്ടുയർന്ന് അതിരുകൾ മായ്ക്കാൻ ഒരുമ്പെടുകയാണ്. പാട്ടുവക്കാൻ പുരുഷനായ തനിക്ക് പെണ്ണിനെ അറിയാനും അതിരു മായ്ക്കണം(കൂട്ടിൽ).അതിരു മായുമ്പോൾ ഭാഷാവ്യവസ്ഥ അട്ടിമറിയുന്നതാണ് പുഴയെ നടക്കുന്നു എന്ന കവിത.
പുഴയെ തുഴയുന്നീല
പുഴയെ നടക്കുന്നു ഞാൻ
കവിയെ സംബന്ധിച്ചിടത്തോളം ഭാഷയുടെ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ടേ അതിരുകൾ മായ്ക്കാൻ കഴിയൂ എന്ന ബോധ്യം ഈ കവിക്കുണ്ട്. നില നിൽക്കുന്ന ഭാഷാ വ്യവസ്ഥയെ പൊളിക്കാനുള്ള ശ്രമം വായനയുടെ സുഗമതയെ ഒരളവോളം തടയുമെങ്കിലും. അട്ടിമറി എന്ന വാക്ക് നേരിട്ട് കടന്നുവരുന്ന ഒരു സന്ദർഭം പുല്ലിനെ ചവിട്ടാതെ എന്ന കവിതയിലുണ്ട്. രാത്രി ഇടക്കുണരുമ്പോൾ തേളും കടന്നലും പഴുതാരയും പാറ്റയും തുമ്പിയും ഉറുമ്പിൻ നിരയും ചേർന്ന ഒരധോതലലോകം കൺമുന്നിൽ. നമ്മെയെല്ലാം അട്ടിമറിക്കാനാണോ അവ ഒരുങ്ങുന്നത് എന്ന ആശങ്കയിലാണ് ആ കവിത അവസാനിക്കുന്നത്. ജൈവ ലോകവും ജൈവിക ഭാഷയും അട്ടിമറിക്കായി ഒരുമിക്കുന്നു ഈ കവിതകളിൽ. മനുഷ്യൻ്റെ രക്ഷക്കായാണ് ഈ അട്ടിമറി. അതിരുകൾ ഇല്ലാതാക്കാൻ.അതുവഴി മനുഷ്യാസ്തിത്വത്തിൻ്റെ ഏകാന്തഭാരത്തിൽ നിന്ന് വിടുതൽ നേടാൻ.
ഇതിൻ്റെ തുടർച്ചയായി അതിരുമായ്ച്ചു കലർന്നു കളിക്കുന്ന ഒരു കുഞ്ഞുണ്ട് സുജിത്തിൻ്റെ പല കവിതകളിലും. കുഞ്ഞാവുക എന്നാൽ ഈ കവിതകളിൽ വിത്താകലാണ്.ആൽമരത്തിൻ്റെ വിത്തിൽ ഈ കളിയുണ്ട്. വിത്തിൻ്റെ സാധ്യതയെ ലോകം മുഴുവൻ പടരുന്ന ഒരു കളിയാക്കി മാറ്റാൻ കുഞ്ഞിനെപ്പോലെ ചെറുതാവണം. സുശ്രുതനും കുറസോവയും ആർക്കിമിഡീസുമെല്ലാം സൂക്ഷ്മരൂപത്തിൽ കുടികൊള്ളുന്ന വിത്തുകളാണ് കുഞ്ഞുങ്ങൾ. അതിരുകൾ മാച്ച് പടർത്തി സാധ്യതകളെ പ്രപഞ്ചത്തോളം പടർത്താൻ അവർക്കേ കഴിയൂ. കുട്ടി മുതിർച്ചയിലേക്കെത്തുന്നതിനെപ്പറ്റി ഒരു കവിതയിൽ (മുതിർച്ച) പറയുന്നത് വിത്തിനകം ജീവൻ മുളപൊട്ടുമ്പോലെ എന്നാണ്. നിശ്ശബ്ദതയെന്ന മുതുമുത്തച്ഛൻ്റെ മടിയിലിരിക്കുന്ന ഉണ്ണിയായി കവി സ്വയം ഒരു കവിതയിൽ വിശേഷിപ്പിക്കുന്നുമുണ്ട്. ഊതീട്ടുമൂതീട്ടും വിളിയാത്ത പാട്ടിൻ്റെ കുഴലിനെക്കുറിച്ച് ആ കുഞ്ഞ് ആധികൊള്ളുന്നു.
കുറുതായ, സങ്കീർണ്ണ ലോകങ്ങൾ ഉള്ളിൽ പേറുന്ന ഒരു വിത്തിന് എങ്ങനെയാണ് തന്നെ വെളിപ്പെടുത്താനാവുക എന്ന ചോദ്യം ഈ കവിതകളിലെ ആഖ്യാതാവിനെ അസ്വാസ്ഥ്യപ്പെടുത്തുന്നുണ്ട്. അയാളിലെ അയാളെ അയാൾ കണ്ടെത്തുക എപ്പോഴാണ് എന്ന ആശങ്ക കവിത ഉയർത്തുന്നു. കണ്ടെത്തിയാൽ ലോകത്തെ അതു ബോധ്യപ്പെടുത്താനുള്ള ഭാഷ ഏതായിരിക്കും? നിലവിലുള്ള തന്നെയല്ല, കണ്ടെത്താൻ പോകുന്ന തന്നെ ആവിഷ്ക്കരിക്കാൻ ഉതകുന്ന കാവ്യഭാഷക്കാണ് ഈ കവി പരതുന്നത്. അതിനായി വിത്തിനെപ്പോലെ സൂക്ഷ്മരൂപികളായ ഒറ്റവാക്കുകളിലേക്കാണ് കവിയുടെ ശ്രദ്ധ പോകുന്നത്. കല്ല് എന്ന ഒറ്റ വാക്കിൽ നിന്ന് കെട്ടിപ്പടുക്കാനാണ് കവി ശ്രമിക്കുന്നത്.