Tuesday, June 16, 2026

പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?

 *പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?


പി.രാമൻ

മേതിൽ രാധാകൃഷ്ണൻ രണ്ടുണ്ട്.പ്രകോപിപ്പിക്കുന്ന മേതിലും പ്രലോഭിപ്പിക്കുന്ന മേതിലും.കവിയായ മേതിൽ,പ്രത്യേകിച്ചും ആദ്യകാല മേതിൽ,മലയാളത്തെ പ്രകോപിപ്പിച്ചു. മലയാള കവിതക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപ്പറ്റി പറയുമ്പോൾ എസ്. ഗുപ്തൻ നായരെപ്പോലുള്ള നമ്മുടെ അക്കാല നിരൂപകർ ഉദാഹരിക്കുന്നത് മേതിലിൻ്റെ വരികളാണ്. ഇന്നുമതെ, മേതിലിൻ്റെ കവിതകളിൽ കുറേയെണ്ണം പുതിയ വായനക്കാരെപ്പോലും പ്രകോപിപ്പിച്ചേക്കും. അതേ സമയം പ്രലോഭിപ്പിക്കുന്ന മറ്റൊരു മേതിലുണ്ട്. മലയാളത്തിൽ ഇന്ന് ഏറ്റവും ദൃശ്യതയുള്ള ആരാധകവൃന്ദം മേതിലിനുണ്ട്. മേതിൽ വായനക്കാരൻ എന്നത് ഒരു പദവിയാണ് എന്ന കല്പറ്റ നാരായണൻ്റെ നിരീക്ഷണം ആ ദൃശ്യതയെക്കൂടി കാണിക്കുന്നു. മേതിലിയൻ, മേതിൽ ഫാൻ എന്നീ പ്രയോഗങ്ങൾ ധാരാളമായി പ്രയോഗിച്ചു കേൾക്കാറുള്ളതും ഈ സ്വാധീനത്തെ സൂചിപ്പിക്കുന്നു. മേതിൽ കൃതികളിലെ ആകർഷകമായ ഇമേജറികൾ ധാരാളം പേർ ഉദ്ധരിക്കാറുണ്ട്. "എൻ്റെ കുപ്പായത്തിൻ്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിൻ്റെ പേരാണ് പ്രേമം" എന്ന ഒരുദ്ധരണി ഇന്നു രാവിലെക്കൂടി സോഷ്യൽമീഡിയയിൽ ഞാൻ വായിച്ചു.കയറിൻ്റെ അറ്റം, സംഗീതം ഒരു സമയകലയാണ്, വരമ്പിൽ ഒരു കൊറ്റി, എങ്ങനെ ഒരു പഴുതാരയെ കൊല്ലാം, മെലിഞ്ഞവരുടെ മനശ്ശാസ്‌ത്രം തുടങ്ങിയ കഥകളിൽ നിന്നും ഭൂമിയേയും മരണത്തെയും കുറിച്ച് എന്ന കവിതാസമാഹാരത്തിൽ നിന്നുമുള്ള ഉദ്ധരണികളാണ് നമ്മളെ പ്രലോഭിപ്പിച്ച് ഉയർന്നു കേൾക്കാറുളളത്. എഴുതിത്തുടങ്ങുന്ന പുതിയ എഴുത്തുകാരെപ്പോലും എഴുത്തിലെ പുതുമയുടെ കൊടിയടയാളമായി പാറിപ്രലോഭിപ്പിക്കുന്നു മേതിലിൻ്റെ ഇമേജറികൾ.

ഈ രണ്ടു മേതിൽമാരിൽ എന്നെ കൂടുതൽ ആകർഷിക്കുന്നത് പ്രകോപനകാരിയായ മേതിലാകുന്നു. ആ നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രകോപനകാരി ആദ്യകാലമേതിലാണ്. മനസ്സിലാകുന്നില്ല എന്ന ആവലാതി ഒരു വിശേഷണമായിത്തന്നെ തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട് 1973 ൽ ഇറങ്ങിയ പെൻഗ്വിൻ എന്ന സമാഹാരത്തോടൊപ്പം. കവിത എന്ന ഇനത്തിൽ അദ്ദേഹം എഴുതിയ രചനകളെ മാത്രം മുൻനിർത്തി പ്രകോപനകാരിയായ ആ മേതിലിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ചെറുകുറിപ്പ്.

മലയാള കവിതയുടെ സാമ്പ്രദായിക രീതികളോടു കലഹിച്ചുകൊണ്ടാണ് മേതിൽ കടന്നുവന്നത്.വൃത്തംപോലെയും സംസ്കൃതപദബഹുലമായ കാവ്യഭാഷപോലെയുമുള്ള സാമ്പ്രദായിക ഉപകരണങ്ങളുടെ പ്രയോഗത്തിൽ നല്ല വശത തുടക്കം തൊട്ടേ ഉണ്ടായിട്ടും വീക്ഷണത്തിലെയും സൗന്ദര്യബോധത്തിലെയും വ്യത്യാസം കൊണ്ട് വെട്ടിത്തിരിഞ്ഞുനിന്നു മേതിൽക്കവിത.

കവിതയെ ഒരു സ്ഥലകലയായാണ് മേതിൽ കണ്ടത്. മൂർത്തവും അമൂർത്തവുമായ സകലതും വന്നു നിറയുന്ന സ്ഥലകല. അനന്തതയെ സൃഷ്‌ടിക്കാൻ അത് കൊതിച്ചു,തുടിച്ചു. ആകയാൽ മേതിൽ പ്രമേയങ്ങളുടെ അതിർവരമ്പുകൾ തകർത്ത് ദീർഘകാവ്യങ്ങളെഴുതി. ഇരുണ്ടതും ഇടുങ്ങിയതുമായ ഒരു മുറി പൊതുവേ ആധുനികർ ചുമന്നു നടന്നിരുന്നു. എന്നാൽ മേതിലിൽ അത് ഇരുണ്ട ഒരു മാളമോ വിള്ളലോ പഴുതോ ആയി മാറി. അതിലിരുന്ന് ഭാഷകൊണ്ട് അനന്തസ്ഥലത്തെ സൃഷ്‌ടിക്കുകയായിരുന്നു ഈ കവി. മൂർത്തവും അമൂർത്തവുമായ രൂപാരൂപങ്ങളെ ഭാഷയിൽ വിളക്കിച്ചേർക്കുകയും ലയിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അത് സാധ്യമാക്കിയത്. സംഗീതത്തിൽ നിന്നും ചിത്രകലയിൽ നിന്നും ഗണിതത്തിൽ നിന്നും (വിശേഷിച്ചും ക്ഷേത്രഗണിതം) പ്രകൃതിശാസ്ത്രത്തിൽ നിന്നും വേണ്ടതെടുത്തുകൊണ്ടാണ് മേതിൽക്കവിത അത് സാധിച്ചത് (ക്ഷേത്രഗണിതംകൊണ്ട് അനന്തത സൃഷ്ടിച്ച മേതിലിൻ്റെ സമകാലീനനായ ഫ്രഞ്ചു കവി ഗില്ലിവിക്കിനെ ഞാൻ വായിച്ചു തുടങ്ങിയതും മേതിലിനെ വായിച്ചു തുടങ്ങിയ കാലത്തുതന്നെ) മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന പ്രപഞ്ചം എന്ന സ്ഥലരാശിയും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്താനാണ് ആദ്യകാല മേതിൽക്കവിതകൾ ശ്രമിച്ചത്.

സൂര്യൻ, ചന്ദ്രൻ, ജനൽ എന്നിവയുടെ ഇടംമാറ്റിക്കളിയിലൂടെയാണ് സൂര്യചന്ദ്രജാലകജാലം എന്ന ദീർഘകാവ്യം ആ ശ്രമം നടത്തിയത്. പ്രാപഞ്ചിക വസ്തുക്കളും മനുഷ്യനിർമ്മിത വസ്തുക്കളും അതിൽ പങ്കുചേരുന്നു. പിന്നീടു വന്ന ജ്വരമാപിനിയിലെത്തുമ്പോൾ വസ്തുക്കൾ പുതുതാകുന്നു, ശാസ്ത്രോന്മുഖമാകുന്നു. അതും വൈദ്യശാസ്‌ത്രം. തെർമോമീറ്ററും സ്റ്റെതസ്കോപ്പുമാണ് ഇവിടെ. കേരള സംസ്ഥാനത്ത് ആശുപത്രികളും ആധുനികവൈദ്യശാസ്ത്രവും അതിൻ്റെ ഉപകരണങ്ങളും ജനകീയമായിത്തുടങ്ങിയ കാലം കൂടിയാണ് 1970 കളുടെ തുടക്കകാലം എന്നുമോർക്കാം.തെർമോമീറ്ററിനെക്കുറിച്ചുള്ള ഒമ്പതു ഖണ്ഡങ്ങളിൽ ആദ്യത്തേതിൽ പെട്ടിയിലിരിക്കുന്ന തെർമോമീറ്ററിനെയാണ് വിവരിക്കുന്നത്. കൊക്കൂണിനകത്തെ വെള്ളിപ്പുഴുവാണത്. ഡിസംബർ തണുപ്പ് അതിനെ പൊതിഞ്ഞു നിൽക്കുന്നു. രണ്ടാം ഖണ്ഡത്തിൽ തണുത്ത തുരങ്കത്തിലൂടെ കയറിപ്പോകുന്ന ഒരു തീവണ്ടിയെക്കുറിച്ചു പറയുന്നു. വായ്ക്കകത്തേക്കു കയറുന്ന തെർമോമീറ്റർ നാം ഓർക്കുന്നു. മൂന്നും നാലും ഖണ്ഡങ്ങൾ തെർമോമീറ്ററിലെ രസപ്പടർച്ചയെക്കുറിച്ചാണ്. ഒരു മുടിനാരിൽ നര പടരുംപോലെയാണത്. ആ മുടിയിഴ മുറിഞ്ഞാൽ മെർക്കുറിത്തുള്ളി തെറിക്കാം. തെർമോമീറ്റർ വായിൽ വെച്ചിരിക്കുന്ന നിൻ്റെ ചിത്രമാണ് അഞ്ചാം ഖണ്ഡം. കോലൈസ് ഉറുഞ്ചുംപോലുണ്ട് അതുകണ്ടാൽ. തെർമോമീറ്ററിനകത്തെ രസത്തുള്ളിയെ പനിത്തുള്ളിയായും വായുകുമിളയായും പ്രകാശകണമായും അമീബയായും ഒരു പ്രത്യേകതരം മൃത്യുവായും കാണുകയാണ് ആറാം ഖണ്ഡം. തെർമോമീറ്ററിലെ മെർക്കുറിപ്പാടിനെ ഗോളാന്തരങ്ങളിലേക്കു കൊണ്ടുപോകുന്നു ഏഴാം ഖണ്ഡം. മെർക്കുറി ഗ്രഹത്തിൽ നിന്നു വന്ന ജാരപേടകത്തിൻ്റെ പിൻവരയാണത്. തെർമോമീറ്റർ വായിൽനിന്നെടുത്ത് വെളിച്ചത്തിൽ പിടിച്ച് പനിയുണ്ടോ എന്നു പരിശോധിക്കുന്നു എട്ടാം ഖണ്ഡം. ആ പരിശോധനയിൽ, പെട്ടെന്നു നിലച്ച വെള്ളിത്തലയുള്ള വാൽനക്ഷത്രമാകുന്നു അതിലെ മെർക്കുറിപ്പാട്. എല്ലാം കഴിഞ്ഞ് തെർമോമീറ്റർ കഴുകിവക്കുകയാണ് ഒമ്പതാം ഖണ്ഡത്തിൽ. കഴുകുമ്പോൾ ആ രസപ്പാട് ചുരുളുന്ന ഒരു പുഴുവായി മാറുന്നു. പിന്നീടു വരുന്ന സ്റ്റെതസ്കോപ്പിലുമതെ, അതിൻ്റെ രൂപത്തെ വിവിധ ഖണ്ഡങ്ങളിലൂടെ സാക്ഷാൽക്കരിക്കുകയാണ്.

രൂപവിന്യാസങ്ങൾ കൊണ്ടും അവയിലെ ഇടംമാറിക്കളികൾ കൊണ്ടും മനുഷ്യൻ ഉൾപ്പെടുന്ന സ്ഥലരാശിയുടെ ഗാഢതയും അനന്തതയും ആവിഷ്‌ക്കരിക്കുകയാണ് കവി. ഈ ലീലയുടെ ഒരു ഘട്ടത്തിൽ കാലത്തെക്കൂടി സ്ഥലരാശിയിൽ ലയിപ്പിക്കുന്നു. കാലത്തെയും സ്ഥലത്തെയും ഗ്രഹിക്കുന്ന അനന്തതയിൽ മനുഷ്യൻ്റെ ഇടപെടലാണ് ഇത്. മേതിൽ കാവ്യഭാഷകൊണ്ടു ചെയ്ത ഈ പണിയുടെ സാഹസികമായ സമകാലീനത അറിയാൻ അതേ കാലത്ത് മനുഷ്യൻ ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കും നടത്തിയ ഇടപെടലുകളുമായി ഇത് താരതമ്യം ചെയ്താൽമതിയാകും.

അതല്ലെങ്കിൽ വ്യത്യസ്തമായ മറ്റൊരു സമകാലീന ഉദാഹരണം ചൂണ്ടിക്കാട്ടാം. താഴെക്കൊടുക്കുന്ന, മേതിൽ എഴുതിയതാവാൻ സാധ്യതയുള്ള ഈ ഉദ്ധരണി ഒന്നു വായിക്കൂ: "സ്ഥലം എപ്പോഴും എന്നെ അമ്പരപ്പിച്ചു. സ്ഥലത്തിൻ്റെ അനന്തമായ സാധ്യതകൾ, വസ്തുക്കൾ സ്ഥലത്തിൽ വരുത്തുന്ന മാറ്റങ്ങൾ,വസ്തുക്കൾക്ക് സംഭവിക്കുന്ന രൂപാന്തരങ്ങൾ, സ്ഥലത്തിലും കാലത്തിലുമുള്ള അവയുടെ ചലനം, അവ തമ്മിലുള്ള പരസ്പരബന്ധം, മനുഷ്യരാശിയിൽ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങൾ, മനുഷ്യനും സ്ഥലരാശിയും തമ്മിലും വസ്തുവും കാലവും തമ്മിലുമുള്ള ബന്ധം. ഇവയെല്ലാം എന്നെ അമ്പരപ്പിച്ചു. ഈ താല്പര്യത്തിൽ നിന്നും, ആവിഷ്കാരത്തിനായുള്ള അന്വേഷണത്തിൽ നിന്നും, ഇത്തരം ചിന്തകളുടെ കൂടിക്കൂടിവരുന്ന തീവ്രതയിൽ നിന്നുമാണ് ഇത് ഞാൻ സൃഷ്‌ടിച്ചത്"അത്ഭുതകരമാംവിധം മേതിലീയൻ ആയ ഈ ഉദ്ധരണി റൂബിക്സ് ക്യൂബ് എന്ന പസിൽ നിർമ്മിച്ച ഹങ്കേറിയൻ വാസ്തുശില്പി എർണോ റൂബിക്കിൻ്റേതാണ്. മേതിലിൻ്റെ ആദ്യകവിതാ സമാഹാരമായ പെൻഗ്വിൻ പുറത്തുവന്ന് ഒരുകൊല്ലം കഴിഞ്ഞ് 1974 ലാണ് റൂബിക്സ് ക്യൂബ് നിർമ്മിക്കപ്പെടുന്നത്. മേതിലിൻ്റെ കലയെ കുറിക്കാൻ പറ്റുന്ന മികച്ചൊരു സൂചകമാണ് റൂബിക്സ് ക്യൂബ്. ആഗോളതലത്തിൽ തന്നെ മനുഷ്യൻ്റെയുള്ളിൽ അന്നേക്ക് പ്രബലമായിത്തീർന്ന ഒരു അന്വേഷണത്വരയുടെ കേരളീയ സമകാലീനതയുടെ പേരാകുന്നു മേതിൽ. ആ ത്വര ഒരേ സമയം ശാസ്ത്രാഭിമുഖവും സാഹസികവും തത്വചിന്താപരവും ലീലാപരവുമായിരുന്നു. പെൻഗ്വിനിലെ കവിതകളാണ് അതിൻ്റെ പ്രഥമസാക്ഷ്യം.

ഈ അന്വേഷണത്തിൽ പ്രമേയങ്ങൾ ഒട്ടും പ്രധാനമായിരുന്നില്ല. കാരണം ഏതൊരു പ്രമേയത്തിനും ഒരവസാനമുണ്ട്. ആകയാൽ മേതിൽ പ്രമേയങ്ങളെ തിരസ്‌ക്കരിച്ച് പകരം രൂപങ്ങളെ വരിച്ചു. തൻ്റെ കവിതകൾ രൂപാത്മകമാവാനും രൂപകാത്മകമാവാതിരിക്കാനും മേതിൽ ശ്രദ്ധവെച്ചു. രൂപങ്ങൾ തമ്മിലുരസി മിന്നലുകളുണ്ടായി.കമ്പി പൊട്ടി പെട്ടെന്നുവെളിച്ചമാകുന്ന വൈദ്യുതിപോലെ.

പെൻഗ്വിൻ എന്ന വിചിത്രരൂപിയായ പക്ഷിയെ അനന്തസ്ഥലത്തിലേക്കു പറപ്പിച്ചുവിടുന്ന കവിതയാണ് പെൻഗ്വിൻ. നിൻ്റെ പറക്കൽ ഒരാകാശം, നിൻ്റെ ചേക്കേറൽ ഒരു വൻകര എന്നു കവി. തെക്കേ ഗോളാർദ്ധത്തിൽ നിന്നു തെക്കോട്ടു പോയ പെൻഗ്വിൻ വടക്കേ ഗോളാർദ്ധത്തിലെത്തുന്നു. മുന്നും പിന്നും ഒന്നാകുന്നു. ഭൂതവും ഭാവിയും ഒന്നാകുന്നു.പീക്കിങ് മുട്ടയുടെ മഞ്ഞക്കരുകൊണ്ടുവന്ന് പാലക്കാട്ടെങ്ങാണ്ടൊരു മഞ്ഞപ്ര ഇറ്റിച്ചിറ്റിച്ചു വീഴ്ത്തിയവനാകുന്നു പെൻഗ്വിൻ.പെൻഗ്വിൻ എന്ന  ജീവിയുടെ ജൈവികതയേക്കാൾ രൂപാത്മകതയാണ് ആ കവിതയിൽ മുന്തി നിൽക്കുന്നത് എന്നത് ശ്രദ്ധിക്കണം.വൻകരക്കണക്കിനാണ്ടുകൾക്കിടയിൽ ചുവപ്പിന്ത്യൻ ദൈവങ്ങൾ പൂഴ്ത്തിവെച്ചൊരു വീഞ്ഞുകുപ്പിയാണ് പെൻഗ്വിൻ എന്ന് ആ രൂപാത്മകത ആഘോഷിക്കപ്പെടുന്നു.

പെൻഗ്വിൻ എന്ന സമാഹാരം മലയാളകവിതാവായനക്കാരെ പ്രകോപിപ്പിച്ചുവെങ്കിലും അതിനോടു സംവദിക്കാൻ അന്നത്തെ ഭാവുകത്വ അന്തരീക്ഷത്തിന് കഴിഞ്ഞില്ല. മേതിലിൻ്റെ തലമുറയിൽ പെടുന്ന ആധുനികർ പോലും പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കകത്തായിരുന്നു. പനി സച്ചിദാനന്ദൻ്റെ കവിതയിൽ സമൂഹിക ഉൽക്കണ്ഠയുടെ രൂപകമാകുമ്പോൾ മേതിൽക്കവിതയിൽ രൂപജാലങ്ങളിലേക്കും അവയുടെ ചലനങ്ങളുണ്ടാക്കുന്ന ജ്യാമിതികളുടെ അനന്തതയിലേക്കും തുറക്കുന്നു. ഈ തുറവി മനസ്സിലാക്കപ്പെട്ടതേയില്ല. അപാരതയിൽ പോയി മടങ്ങി വന്നവൻ്റെ തണുത്ത മൗനത്തിൻ്റെ കൊക്കൂണിലായി കവി പിന്നീട്.ഇവിടെനിന്നാണ് മേതിൽക്കവിതയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. കൊക്കൂണും പുഴുവും പാമ്പും ജ്വരമാപിനിയിൽ തന്നെയുണ്ട്. തെർമോമീറ്ററും സ്റ്റെതസ്കോപ്പും അവിടെ മുന്നിലേക്കു വന്നു എന്നേയുള്ളൂ. തൻ്റെ കവിതയുടെ രണ്ടാംഘട്ടത്തിൽ മേതിൽ അതൊന്നു തിരിച്ചു വെച്ചു. തെർമോമീറ്ററും സ്റ്റെതസ്കോപ്പും പിന്നിൽ വെച്ച് കൊക്കൂണും പുഴുവും മുൻവെച്ചു. ഒരു വെച്ചുമാറിക്കളി. പക്ഷേ അതു ചെറുതല്ല. ആ മാറ്റത്തിൻ്റെ ഗുരുത്വം മേതിലിന് നന്നായറിയാം എന്നതിൻ്റെ കാവ്യസാക്ഷ്യമാണ് എം.ഗോവിന്ദൻ എന്ന കവിത. ആ അനുസ്‌മരണകവിതയുടെ ഒരു പ്രത്യേകത ഗോവിന്ദനെയോ ഗോവിന്ദൻ്റെ കവിതയേയോ കുറിച്ച് അതിൽ കാര്യമായ റഫറൻസുകൾ ഇല്ല എന്നതാണ്. ഒരനുസ്‌മരണകവിത എന്ന നിലയിൽ അത് അസാധാരണം പോലുമാണ്. എന്നിട്ടും എന്തുകൊണ്ട് എം.ഗോവിന്ദൻ? പ്രഖ്യാപിത ഹ്യൂമനിസ്റ്റ് ആയിരുന്ന ഗോവിന്ദൻ്റെ ഓർമ്മയെ മുൻനിർത്തി തൻ്റെ വീക്ഷണമാറ്റം പ്രഖ്യാപിക്കുകയാണ് മേതിൽ ഈ കവിതയിൽ. കവിക്കു പകരം അട്ടയെ വയ്ക്കുകയാണ് ഈ കവിത. കവിയുടെ ശബ്ദം ഇനി വേണ്ട. അട്ടയുടെ ശബ്‌ദം മതി. സ്വന്തം കവിതയോടുള്ള സന്ദേഹത്തിൽ നിന്നും കലഹത്തിൽ നിന്നുമാണ് ഹ്യൂമനിസ്റ്റായ ഗോവിന്ദനെ സാക്ഷിനിർത്തി ഈ വീക്ഷണമാറ്റത്തെക്കുറിച്ചു കവി പറയുന്നത്. പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നതുപോലെ നിർജീവ വസ്തുക്കൾ, രൂപങ്ങൾ, പിറകോട്ടെറിഞ്ഞു പോകുന്ന കവിത ഇനി വേണ്ട.നിർജീവമായ ഒരു ഭൂമിയെ പിറകിലിട്ടെറിഞ്ഞു പോകാൻ എനിക്കു തീർച്ചയായും കഴിയില്ല(പക്ഷികൾ- ഭൂമിയേയും മരണത്തേയും കുറിച്ച്).അതുകൊണ്ടാണ് അട്ട, ഒച്ച്, കുഴിയാന, കോടാനുകോടി കീടങ്ങൾ. നേരത്തേ രൂപങ്ങൾ പിന്നിലേക്കെറിഞ്ഞു പോയതുപോലെയല്ല, മുന്നിലേക്ക് ഇഴഞ്ഞു വരികയാണ്. പനി നോക്കിയശേഷം കൂട്ടിൽ തെർമോമീറ്റർ തിരികെ വെച്ച്, അന്നതിൻ്റെ ഉപമാനമായിരുന്ന വെള്ളിപ്പുഴുവിനെ ഇപ്പോൾ മുൻവെയ്ക്കുന്നു. തെർമോമീറ്റർ ഇരുന്ന കൂടിനെ അന്ന് കൊക്കൂൺ എന്നു വിളിച്ചെങ്കിൽ ഇന്ന് അപാരതകളുടെയെല്ലാം പുഴുക്കളുണ്ടായിരുന്ന കൊക്കൂൺ ഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞു(ചിറകുകളും ഇതളുകളും).മരണത്തെ ഒരരണയുടെ മറവികൊണ്ടു തോല്പിക്കാം എന്നറിഞ്ഞു(എം.ഗോവിന്ദൻ). ആദ്യകാലകവിതകളിൽ ഉപമാനങ്ങളുടെ നിലയിൽ നിന്നിരുന്ന വെള്ളിപ്പുഴു, പഴുതാര, കൊക്കൂൺ തുടങ്ങിയവ ഇവിടെ വർണ്ണ്യമാവുന്നു. അവർണ്ണ്യങ്ങൾ വർണ്ണ്യങ്ങളാവുന്നു.

എന്നാൽ അർത്ഥത്തിൽ ഒടുങ്ങുന്ന പരിമിതിയുള്ള ഒരു പ്രമേയമായല്ല മേതിൽ ഈ വീക്ഷണമാറ്റത്തെ സങ്കല്പിച്ചത് ("അർത്ഥത്തിൻ്റെ കൂലി മരണമാകുന്നു").ഇത് ഒരാശയമോ പ്രമേയംപോലുമോ അല്ല. മറിച്ച് കീടരാശികളുടെ ഒരനന്തത സൃഷ്‌ടിക്കലാണ്. അളകൾ, വിള്ളലുകൾ, പഴുതുകൾ, കൊക്കൂണുകൾ എന്നിവക്ക് പെൻഗ്വിൻ കവിതകളിൽ തന്നെ ഉണ്ടായിരുന്ന ഇടം നാം കണ്ടുവല്ലോ. അവക്കുള്ളിൽ ഇരുന്നുള്ള പ്രപഞ്ചസ്ഥലരാശിവിസ്താരമായിരുന്നു പെൻഗ്വിൻ കവിതകളെങ്കിൽ, ആ അളകളിലും വിള്ളലുകളിലും കൊക്കൂണുകളിലും നിന്നു പ്രവഹിക്കുന്ന കീടകോടികൾ കൊണ്ട് പ്രപഞ്ചസ്ഥലരാശിയെ വിസ്തരിക്കാനാണ് പിന്നീട് മേതിൽ ശ്രമിച്ചത്. പഴുതുകളിലും വിള്ളലുകളിലും നിന്ന് പുറത്തേക്കൊഴുകുന്ന പ്രാണികളുടെ നീക്കത്തിലൂടെ പ്രപഞ്ചപ്പരപ്പിൽ തൻ്റെ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇവിടെ. അതുകൊണ്ട് മേതിലിൻ്റെ പിൽക്കാല കവിതകൾ എത്രമാത്രം പ്രാണിജാലത്തെ മുൻനിർത്തിയുള്ളതാണോ അത്രമാത്രം അളകളെയും വിള്ളലുകളെയും പഴുതുകളെയും പിൻനിർത്തിയുള്ളതുമാണ്. അവക്കുള്ളിലെ ഗന്ധമാണ് ഗന്ധം, അവക്കുള്ളിലെ ഇരുട്ടാണ് ഇരുട്ട്.അനന്തതയിൽ, പ്രപഞ്ചത്തിൻ്റ അങ്ങേയറ്റത്ത് ജീവനുണ്ടോ എന്നത് ശാസ്ത്രത്തിൻ്റെ ഉൽക്കണ്ഠയാണ്. ജീവൻകൊണ്ട് അനന്തതയുണ്ടാക്കാം എന്നത് കവിതയുടെ സാധ്യതയും. എന്നാൽ മേതിൽക്കവിത വെമ്പുന്ന, പ്രമേയപരിധി തകർക്കുന്ന ഈ അനന്തത്തുടിപ്പ് ആ നിലയിലല്ല ഒരു പ്രമേയമെന്ന നിലയിലാണ് നാം വായിച്ചത്. ഭൗമരാഷ്ട്രീയം പോലുള്ള പ്രമേയങ്ങളുടെ ലേബൽ മേതിൽക്കവിതക്കുമേൽ പതിച്ചാണ് നാം ആ വായന പൂർത്തിയാക്കിയത്. പ്രമേയഭദ്രതയുടെ നാലുകാലിൽ വന്നു വീണാൽ മാത്രമേ മലയാളകാവ്യഭാവുകത്വത്തിന് ഇതുൾക്കൊള്ളാനാവുകയുള്ളൂ എന്നത് മേതിൽക്കവിതയുടെ കുഴപ്പമല്ല. ഈ കാവ്യലോകവികാസത്തിൻ്റെ ഘട്ടങ്ങളിലെല്ലാം മേതിലിൻ്റെ മറ്റൊരു താല്പര്യ വിഷയം സൈബർ അനന്തതയായിരുന്നു എന്ന വസ്തുത ഈ ചെറുകുറിപ്പിലെ നിരീക്ഷണങ്ങളുടെ അനുബന്ധമായി കണക്കാക്കാവുന്നതാണ്.

അനന്തതയിൽ,രൂപപ്രവാഹത്തിൽ, ജ്യോതിർഗോളങ്ങൾക്കിടയിൽ,സൈബർ പ്രപഞ്ചത്തിൽ മിന്നാമിന്നിത്തിളക്കങ്ങൾക്കും ഒച്ചിൻ്റെ വെള്ളിവരത്തിളക്കങ്ങൾക്കുമിടയിൽ നിലകൊണ്ട് താനും പ്രപഞ്ചവും തമ്മിലെ പാരസ്പര്യം മനുഷ്യൻ അറിയുന്നതിൻ്റെ ആഖ്യാനങ്ങളാണ് മേതിൽ രാധാകൃഷ്ണൻ്റെ കവിതകൾ. ഇതിൽ ഏതെങ്കിലും ഒരു ഘട്ടത്തെ മാത്രം മുൻനിർത്തി ലേബൽ ചെയ്യുന്നത് മേതിൽക്കവിതയെ സമഗ്രമായിക്കാണുന്നതിന് തടസ്സമായിരിക്കും. സമഗ്രതയിൽ, അനന്തതയുടെ വികാസമാണ് മേതിൽക്കവിത ഭാഷകൊണ്ടു സാധിക്കുന്നത്. അനന്തതയുടെ വികാസമെന്നത് നാം ജീവിക്കുന്ന പ്രപഞ്ചത്തിൻ്റെ വികാസം തന്നെയാകുന്നു. ഈയൊരു കൊളുത്തിൽ ജി.ശങ്കരക്കുറുപ്പിൻ്റെ കവിതയോട് കണ്ണിചേരുന്നുണ്ട് മേതിൽക്കവിത. പക്ഷേ കാര്യമായൊരു വ്യത്യാസമുണ്ട് രണ്ടും തമ്മിൽ. സനാതനാനുക്ഷണവികസ്വരസുന്ദരപ്രപഞ്ചത്തെ ഒരു പ്രമേയമാക്കി അഭിസംബോധന ചെയ്ത് ജി വർണ്ണിച്ചു. മേതിലാകട്ടെ പ്രപഞ്ചത്തെ വികസിപ്പിക്കുന്നതിൽ കവിതകൊണ്ട് ഇടപെട്ടു. ഈ വ്യത്യാസം ഭാവുകത്വപരവും പ്രധാനവുമാണെന്നതിൻ്റെ ഒരു തെളിവാണ് ജീക്കവിതയുടെ കടുത്ത ആരാധകനായിരുന്ന ഒരു വിമർശകന് മേതിൽക്കവിത തീരെ മനസ്സിലാവാതെപോയി എന്നത്.



*മലയാള മനോരമ 14-6-26 ന് പാലക്കാട്ട് സംഘടിപ്പിച്ച മേതിൽ ആദരസന്ധ്യയിൽ അവതരിപ്പിച്ച നിരീക്ഷണങ്ങളുടെ ഒരു വിടർച്ചയാണ് ഈ ലേഖനം.

















Sunday, May 24, 2026

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട് കല്ലിൽ കുരുങ്ങിയ വേര്

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട്

കല്ലിൽ കുരുങ്ങിയ വേര്




മഴക്കാലത്ത് ഒരു വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പം അതു കാണാൻ പോകുമ്പോഴും കണ്ടു പോരുമ്പോഴും ദൂരെ നിന്നേ കേൾക്കുന്നതുപോലെ അനഘയുടെ കവിതാപ്രവാഹം കുത്തിയൊഴുകിപ്പോകുന്ന ശബ്ദം വായിക്കാൻ പോകുമ്പോഴും വായിച്ചുകൊണ്ടിരിക്കുമ്പോഴും വായിച്ചു തീരുമ്പോഴും ഞാൻ അനുഭവിക്കുന്നു. കാവ്യകലയുടെ അടിസ്ഥാന സ്വഭാവമായ ശാബ്ദികത ഏതു കവിയുടെ എഴുത്തിലുമുണ്ടാകും. അതിനപ്പുറം കവിതയോടുള്ള കവിയുടെ ആവേശവും അഭിനിവേശവുമാണ് അനഘയുടെ കാവ്യപ്രവാഹം ഇങ്ങനെ ഇരമ്പുന്നതിൻ്റെ മൂലകാരണം. ഒഴുക്കിൻ്റെ തിക്കുമുട്ടിക്കുന്ന വന്യതയാണ് അനഘയുടെ കവിത തരുന്ന സവിശേഷമായ ഒരനുഭവം. കവിതയോട് അത്യാവേശമുള്ള വായനക്കാരനായ എനിക്ക് അതുകൊണ്ടുതന്നെ പെട്ടെന്ന് ഐക്യപ്പെടാൻ കഴിയുന്നു ഈ സമാഹാരത്തിലെ കവിതകളോട്. ശീർഷക കവിതയായ പ്രാണീപരിണയം ചെറുപ്രാണികളുടെ പ്രണയോത്സവം വർണ്ണിക്കുന്ന കവിതയാണ്. വാസ്തവത്തിൽ വാക്കുകളുടെ പ്രണയോത്സവത്തിലേക്കെത്തുന്ന വാണീപരിണയമാണ് ഈ കവിതകളിൽ സംഭവിക്കുന്നത്.

ഈ പുസ്തകം തുറക്കുന്നതു തന്നെ വാഗ്രൂപം എന്ന കവിതയോടെയാണ്. പാരമ്പര്യ രീതിയനുസരിച്ച് പഴയ കവികൾ സരസ്വതിയേയും ഗണപതിയേയുമൊക്കെ സ്തുതിച്ചാണല്ലോ കവിത തുടങ്ങാറ്. അനഘ തുടങ്ങുന്നത് വായില്ലാക്കുന്നിലപ്പനെ തോറ്റിയാണ്. ദൂരെ നിന്നു നോക്കുമ്പോൾ കിളിയായും ആനയായും കുതിരയായും മനുഷ്യനായും സാക്ഷാൽ ദൈവസ്വരൂപമായും കാണപ്പെടുന്ന വാഗ്‌രൂപമാണത്. വാ മൂടിക്കെട്ടിയ വാഗ്രൂപം. വാക്കുറങ്ങുന്ന കുന്നിൻ മുകളിൽ അതിരിക്കുന്നു. വാ മൂടിക്കെട്ടിയ വാഗ്‌രൂപത്തെ പ്രസാദിപ്പിച്ച ശേഷമാണ് അനഘയുടെ കവിത താഴ്‌വരകളിലേക്കു കുതിച്ചൊഴുകുന്നത്. വാക്കിനെക്കുറിച്ച് മുക്തകരൂപത്തിലെഴുതിയ ഒരു കവിതയുടെ തലക്കെട്ട് വാക്കടൽ എന്നാണ്. വാക്കിൻ്റെ ഒരു തള്ളലുണ്ട് ആ പ്രയോഗത്തിൽ. അത്ഭുതത്തിൻ അല തൂകുന്ന അമൃതമാണ് വാക്കാകുന്ന കടൽ. ഏതു ഭാഷയിലേതുമാകട്ടെ, അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ് വാക്ക്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയെക്കുറിച്ചെഴുതിയ തൻ്റെ കവിതക്ക് അനഘ ഹൗ?ണി! എന്നു പേരിടുന്നത്. ജീവനുള്ള ഏതു വാക്കിലുമുണ്ട് ചോദ്യചിഹ്നങ്ങളും ആശ്ചര്യ ചിഹ്‌നങ്ങളും.ജീവിതത്തിൻ്റെ ഉച്ചനിലകളെ, പരമാവസ്ഥകളെ ആവിഷ്ക്കരിക്കാൻ പോന്ന വാക്കാണ് ഈ കവി തോറ്റുന്ന വാക്ക്. അത്തരം സന്ദർഭങ്ങളിൽ വാക്ക് അസാധാരണമാകും, സവിശേഷമാകും. വെളിപാടുപോലെയാകും. വെളിപാടിൻ്റെ നേരത്ത് ഉറഞ്ഞു തുള്ളുന്ന ഒരു വെളിച്ചപ്പാട് അനഘയുടെ കവി സങ്കല്പത്തിലുണ്ട്. പറയാനൊരു വാക്കു കടഞ്ഞും കുതറാനൊരു ചോടു തിരഞ്ഞും വിറയാർന്നു തപിക്കുന്ന ആ വെളിച്ചപ്പാടിനെ ഈ  കവി തെയ്‌വപ്പാട് എന്നു തിരിച്ചറിയുന്നു. തെള്ളിപ്പൊടി വീശിയെറിയുകയും ചിതറും വിളി കൂട്ടിയിണക്കി തുള്ളിയുറയുകയും ചെയ്യുന്ന ഈ ദൈവപ്പാടിൻ്റെയും വാക്കുറങ്ങുന്ന കുന്നിലെ വാഗ്രൂപിയുടെയും സാന്നിദ്ധ്യം അനഘയുടെ കവിതയെ കുത്തൊഴുക്കായിരിക്കെത്തന്നെ പരമ്പരാഗത കാല്പനികക്കുത്തൊഴുക്കാവാതെ ആഴങ്ങളിലേക്കു വഴിതിരിച്ചു വിടുന്നു.

ഉള്ളിൻ്റെ പിടപ്പാണ് അനഘയുടെ വാക്കുകളെ ഇത്രയും ചലനാത്മകമാക്കുന്നത്. കൺമുന്നിലെ പ്രവാഹച്ചുഴിയിൽ പെട്ട കാട്ടുമരം,സ്യന്ദമാനവനദാരു, പോലെ വട്ടംകറങ്ങുന്നു വാക്കുകൾ. ചിറകു മുളക്കുമ്പോൾ തിടുക്കപ്പെടരുത് എന്നറിയാം. പറക്കുന്നതും പൂക്കുന്നതും പതുക്കെയാവണം എന്നുമറിയാം. എന്നിട്ടും ഉള്ള് പിടക്കുന്ന ആ പിടപ്പുണ്ടല്ലോ അതാണ് ഈ  കവിതകൾ അനുഭവിപ്പിക്കുന്നത്. ഒരു നോവ് നട്ട് മുളച്ച് മരമായ് കനിയാവാൻ ഒരു വാക്കു മതി ഈ കവിക്ക്. പുതുകാലവേഗപ്പിടപ്പുമായി ഒത്തു പോകുന്നു ഈ വാക്കുപിടപ്പ്. ഹൈപ്പർലിങ്ക് കാലം വാക്കിൻ്റെ വള്ളികൾ നടില്ല, തിങ്ങിയ വാക്കിൻ വള്ളിപ്പടർപ്പേ നടൂ. കവിയുടെ മനസ്സും കാലവും ഒത്തുചേർന്നുണ്ടാക്കുന്നതാണ് ഈ ഒഴുക്കുത്ത്. പ്രകൃതി കൊണ്ട് വേഗത്തിലൊരു ഫലൂദയൊരുക്കാൻ ഈ ഒത്തുചേരൽ ഉണ്ടാവണം.

നിറപാത്രത്തിലൊരു
കുന്നുമഞ്ഞെടുത്ത്
നക്ഷത്രം ചതച്ചിടണം
ചന്ദ്രനെപ്പൂളുപൂളായി
തലങ്ങും വിലങ്ങുമിടാം
കൊത്തിയരിഞ്ഞിടാൻ
ഒരു പിടി മേഘം
അതിങ്ങനെ ആവി
പറക്കുമ്പോലെ തോന്നും

ഫാസ്റ്റ് ഫുഡ് ജീവിതരീതിയുടെ കാലത്ത് ഇങ്ങനെയൊരു കവിത സ്വാഭാവികം. അതിവേഗം പോയി പൊലിഞ്ഞില്ലാതാവുന്നതിൽ ഹരം കൊള്ളുന്ന യൗവനത്തിൻ്റെ തിടുക്കം കണ്ട് ജീവിതത്തിൽ പലപ്പോഴും ഞാൻ സംഭ്രമിച്ചിട്ടുണ്ട്. ആ സംഭ്രമം വീണ്ടും വീണ്ടും അനുഭവിപ്പിച്ചു അനഘയുടെ കവിത.

എന്നാൽ ആവേശം തിരതല്ലുന്ന ഈ പ്രപാതം ഒരു ഘട്ടത്തിൽ കുഞ്ഞിനെക്കളിപ്പിക്കുമ്പോലെ സ്വച്ഛവും ക്ഷമാപൂർണ്ണവുമായ ലീലയായിത്തീരുന്നു.

കവിതേയെന്നു വിളിച്ചെന്നാൽ
കളിച്ചെങ്ങോ മറഞ്ഞിടും
അകത്തേതോ മുറിക്കുള്ളി-
ലൊളിച്ചേയെന്നു കൊഞ്ചിടും

കിളിമകൾ എന്ന ഈ കവിതയിൽ വിരിച്ച കടലാസിൽ മായുന്നവൾ എന്നാണ് കവിതയെ വിശേഷിപ്പിക്കുന്നത്. ഇവിടെയും കുത്തൊഴുക്കുണ്ട്. അത് കുഞ്ഞിനോട്, കവിതയോട് ഉള്ള വാത്സല്യക്കുത്തൊഴുക്കാണ്. ഗണിതവും ശാസ്‌ത്രവും സാങ്കേതികവിദ്യയുമെല്ലാം കവിതയിലേക്കു കലർത്താനുള്ള അനഘയുടെ തിടുക്കത്തിൽ കാലബോധവും ലീലാപരതയും കൂടിച്ചേരുന്നുണ്ട്. അക്ഷരങ്ങളെ അക്കങ്ങളാക്കണം അക്കങ്ങളെ അക്ഷരങ്ങളും എന്ന് മടി എന്ന കവിതയിൽ എഴുതുന്നു. വന്യമായ ഒഴുക്കിൻ്റെ സ്വഭാവം എല്ലാത്തിനേയും തന്നിലേക്കു ചേർക്കുക എന്നതാണല്ലോ. നിരന്തരം അതു ചെയ്തുകൊണ്ടാണ് ഈ കവിതകൾ മുന്നോട്ടു പായുന്നത്. ഒരു മുറി സവാളയുടെ പ്രതലത്തിൽ ചരിത്രവും സംസ്കാരവും സൗന്ദര്യവുമെല്ലാം അത് സംഗ്രഹിക്കും. പ്രപഞ്ചമപ്പാടെ വിഴുങ്ങാനുള്ള തിടുക്കത്തിൻ്റെ നിമിഷത്തിൽ കവിതയേയും ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും ഒന്നായിക്കാണാൻ ഈ കവിതക്കു കഴിയുന്നു. ബഹിരാകാശത്തെക്കുറിച്ചറിയാനുള്ള മനുഷ്യൻ്റെ ആകാംക്ഷയും പാറപോലുള്ള തൻ്റെയുള്ളിൽ ഞെരിഞ്ഞു പോയ ഒരു കുഞ്ഞു വേരിനെക്കുറിച്ചോർത്തുള്ള ഉൽക്കണ്ഠയും ഒന്നുതന്നെ എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു.

അതെ, ആകാംക്ഷയും ഉൽക്കണ്‌ഠയും ഭയവുമാണ് ഈ കവിതയുടെ അടിയൊഴുക്കുകൾ. പൊയ്ക്കൊണ്ടിരിക്കെ ഇല്ലാതാകുമോ എന്ന ഭയമാണ് തോണിയില്ലാതെ എന്ന കവിത ആവിഷ്‌ക്കരിക്കുന്നത്. തോണിയിലാണ് മുമ്പു പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ തോണിയില്ല. പൊയ്ക്കൊണ്ടിരിക്കെ അതങ്ങില്ലാതായി. എന്നാൽ,

ഇപ്പോഴും വെള്ളത്തിലാണ്
ഉപരിതലത്തിൽ തുഴയുമായി
ആഴത്തിലൊരു വേരുമായി
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ
ജലം പോലെയും ......

പിടപ്പ് എന്ന വാക്ക് ഇവിടെയുമുണ്ട്.നിലനില്പിനെക്കുറിച്ചുള്ള ആധി തന്നെയാണ് ഇവിടത്തെ പിടപ്പ് എന്നു കാണുക. ഏതിലൂടെയാണോ താൻ നീങ്ങിക്കൊണ്ടിരിക്കുന്നത് ആ പ്രവാഹം തന്നെയായി മാറുന്നിടത്ത് അസ്തിത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ പരമാവധിയിലെത്തുന്നു. അനഘയുടെ കവിതകളിലെ ഉൽക്കണ്ഠയിലൂടെ കടന്നുപോയപ്പോൾ ഇന്ത്യൻ ഇംഗ്ലീഷ് കവി ഗോപാൽ ഹൊനാൽഗരെയുടെ ഒരു കവിത(The Donkeys) ഞാനോർത്തു. താൻ ജീവിതകാലം മുഴുവൻ ഇരുന്ന് എഴുതിയുണ്ടാക്കിയ മൂന്നു ചാക്കു കവിതകൾ ദൂരെയുള്ള മൊണാസ്ട്രിയിൽ സമർപ്പിക്കാൻ മൂന്നു കഴുതകളുടെ പുറത്തവ കെട്ടിവച്ച് തൊണ്ണൂറാം വയസ്സിൽ ഹിമാലയ നിര താണ്ടുന്ന ഒരു ബുദ്ധസന്യാസിയെക്കുറിച്ചാണാ കവിത. യാത്ര തുടങ്ങിയിട്ട് ദിവസങ്ങളായി. ഒരു രാത്രി തണുപ്പ് താങ്ങാനാവാതെ കവിതകൾ മുഴുവൻ സന്യാസി കത്തിച്ചുകളഞ്ഞു. ഒരു വരി മാത്രമാണത്രെ പിൽക്കാലത്തേക്കായി അവശേഷിച്ചത്. അതിങ്ങനെയായിരുന്നു :

you search for the donkey
you ride on

താൻ സഞ്ചരിക്കുന്ന കഴുതയെ അറിയുക എന്നത് പ്രധാനമാണ്. അത് ജീവിത തത്വം അറിയലാണ്. താൻ കുത്തിയൊലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന പ്രവാഹത്തെ അറിയാൻ ശ്രമിക്കുന്നു എന്നതാണ് അനഘയുടെ കവിതകളിലെ ദാർശനികമായ അടര്. താനും ആ പ്രവാഹവും രണ്ടല്ല എന്ന ബോധ്യം തോണിയില്ലാതെ എന്ന കവിതയിൽ അനുഭവിക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തോണി ഇല്ലാതായതുപോലും അറിയാതിരുന്ന, അത്രകണ്ട് സഞ്ചാരത്തിൽ മുഴുകിയ യാത്രികയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഇപ്പോൾ അറിയാവുന്നത് ഒന്നുമാത്രമാണ്, തോണി ഇന്നില്ല എന്നുമാത്രം. തോണിയിൽ ഒഴുകിയിരുന്ന ആൾ ഇപ്പോൾ വെള്ളത്തിലൊഴുകുന്നു.

ഉപരിതലത്തിൽ തുഴയുമായി,
ആഴത്തിൽ ഒരു വേരുമായി,
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ ജലം പോലെയും.....

അസ്തിത്വത്തെ സംബന്ധിച്ച ഉൽക്കണ്ഠയും അതിൻ്റെ ശമനവുമുണ്ട് ഒഴുക്കും ഒഴുകുന്നയാളും തമ്മിലുള്ള ഈ ഒന്നാകലിൽ. ഒരു മഹാപ്രവാഹത്തിലേക്ക് തൻ്റെ ഭയങ്ങളെയും ഉൽക്കണ്ഠകളെയും ബലികൊടുക്കുന്നതിൻ്റെ അനുഷ്ഠാനപരതകൊണ്ട് പ്രാക്തനശോഭ കലർന്നതാണ് ഈ കവിതകൾ. കലങ്ങിമറിയുന്ന ആഴത്തിലേക്കു ചാടി സ്വയം സമർപ്പിക്കുന്നതിൻ്റെ കാവ്യാത്മക അനുഷ്ഠാനമായി അനഘയുടെ എഴുത്ത് പരിണമിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ എന്ന കവിതയിൽ ഭയം മറനീക്കി ഇങ്ങനെ വെളിപ്പെടുന്നു:

ആളുകളെ പേടി
അവനവനെ പേടി

ഒരു മൗനത്തിൽ പോലും
കൊടുങ്കാറ്റു കണ്ട്
ആടിയുലയുന്നൊരെന്നെ
കാറ്റൂതി വീർപ്പിച്ച
മനസ്സു പൊട്ടുന്നൊരെന്നെ.
പൊട്ടുന്ന മനസ്സിലൂടെ
കണ്ണീർച്ചിറകു
വീശിയടിക്കുന്നൊരെന്നെ

പൊട്ടുന്ന മനസ്സിലൂടെ കണ്ണീർച്ചിറകു വീശിയടിക്കുക എന്ന പ്രയോഗം ശ്രദ്ധിക്കാതിരിക്കാനാവില്ല. മനശ്ചാഞ്ചല്യം ഒന്നാകെ അതിൽ ഊറിക്കൂടിയിരിക്കുന്നു.മൗനത്തിൻ്റെ മരവിപ്പും മരണത്തെക്കുറിച്ചുള്ള ഭയവും അതോടൊപ്പമുണ്ട്. ആരോടും മിണ്ടാതാവുന്നിടത്തു നിന്നാണ് മരണം തുടങ്ങുന്നത് എന്ന് മൗനപാതകം എന്ന കവിതയിൽ വായിക്കാം. ശബ്ദം ഇല്ലാതാകുന്നതിനോടുള്ള ഭയം കൂടിയാണ് മരണഭയം."പറയണമെന്നു തോന്നുന്നതൊക്കെ ആദ്യം കുഴിച്ചുമൂടിത്തുടങ്ങും.അതിനു മുകളിൽ തെങ്ങോ വാഴയോ പൂമരങ്ങളോ നട്ടുപിടിപ്പിക്കും" മരണത്തിനു മുമ്പേ വാക്കുകൾ പറന്നു പോകും എന്നതിനാൽ വാക്കുകൾ പറന്നു പോകുന്നിടത്ത് മരണമുണ്ട് എന്നു കവി തിരിച്ചറിയുന്നു. പച്ചപ്പു മാഞ്ഞുപോയി ഞെരമ്പുകൾ മാത്രമായിത്തീർന്ന ഒരു ഉണക്കിലയുടെ മൗനം ഈ കവിതകളുടെ ശബ്ദപ്രപാതത്തെ താങ്ങി നിർത്താൻ പണിപ്പെടുന്നു. പള്ളിക്കൂടത്തിലേക്കുള്ള വഴികൾ എന്ന കവിതയിൽ പിടിച്ചു നിർത്തിയ കരിയിലയുടെ വലവലഹൃദയം പോലെ ഒരു മൗനം. ശബ്‌ദത്തിനും മൗനത്തിനുമിടയിലെ, ജീവിതത്തിനും മരണത്തിനുമിടയിലെ കുരുങ്ങിച്ചതഞ്ഞ നില ഏറ്റവും കനത്തിൽ അടയാളപ്പെടുന്ന കവിതയാണ് മോക്ഷം.കല്ലിന്നിടയിൽ കുടുങ്ങിയ ഒരു വേരിനെക്കുറിച്ചാണാ കവിത.ഒരിക്കലും മരമായിപ്പൊങ്ങാത്ത ഒരു വേര്.എന്നാൽ ചാവുന്നുമില്ല അത്.ആ കല്ലു പിളർന്ന് പുറത്തിറങ്ങുന്നത് സ്വപ്നം കാണുക മാത്രമേ അതിനു വഴിയുള്ളൂ. എന്നാൽ കല്ലിലൊരു ദൈവമുണ്ട്. വേരിനെപ്പോലെത്തന്നെ അതിനകത്തു തളച്ചിടപ്പെട്ടത്. ഒരു വായില്ലാക്കുന്നിലപ്പൻ.
വേരേ,ഇറങ്ങിപ്പോകരുതേ,നീ കൂടി ഇറങ്ങിയാൽ
ഞാനൊറ്റക്കാവും എന്നു വേരിനോട് പ്രാർത്ഥിക്കാറുള്ള ഒരു ദൈവം.ജലപാതവന്യതയിൽ എല്ലാം ലയിച്ചൊന്നാകുന്നതുപോലെ കുരുങ്ങിക്കിടപ്പിൻ്റെ അസ്‌തിത്വ നിലയിൽ ദൈവവും മനുഷ്യനും ഒന്നാകുന്നു. വാക്കറ്റവരാണ് ഈ കവിതകളിലെ ദൈവങ്ങൾ. ജലപാതവന്യതക്കും സ്തബ്ധതയിലെ കുരുങ്ങിക്കിടപ്പിനുമിടയിലെ ഒരേ സമയം ദൈവികവും മാനുഷികവുമായ ഊയലാട്ടങ്ങളാകുന്നു ഈ കവിതകളത്രയും.വന്യപ്രണയം എന്ന കവിതയിൽ കണ്ട, മരങ്ങളിൽ ആടിയാടിയിരിക്കുമൊരു സിംഹി എന്ന ബിംബത്തിലേതുപോലെ ഏതു സ്തബ്ധതയിലുമുണ്ട് കുതിച്ചുചാടാൻ ആയമെടുക്കുന്ന ഒരു ആട്ടം. പാറയിൽ ഞരിഞ്ഞമർന്ന വേരിൻ്റെ തുടിപ്പിലുണ്ട്, മാനത്തിൻ്റെ മഹാപ്രപാതത്തിലേക്കു വൃക്ഷമായി തുടിച്ചുപൊങ്ങാനുള്ള ആയം. വെള്ളച്ചാട്ടത്തിൽ ഒരു തുള്ളി കിടന്നു പിടയുന്നതു കണ്ടിട്ടുണ്ടോ എന്ന് കവി ചോദിക്കുന്നു. ആ പിടപ്പുകണ്ട് ഇക്കാണായ ലോകം മുഴുവൻ ഹൗ വൗ എന്ന് വാപൊളിച്ചു നിൽക്കും. അതേ സമയം അതേ വെള്ളച്ചാട്ടത്തിനോടു ചേർന്നുനിൽക്കുന്ന പെരുമ്പാറയിൽ കുരുങ്ങിയ ഒരു വേരിൻ്റെ തുടുത്ത തുമ്പിൽ അതേ പിടപ്പ് നിശ്ചലമായി ആളിക്കത്തും. കല്ലിലും ജലത്തിലും ഒരുമുറി സവാളയിലും ഒരേ പിടപ്പ്. ജീവിതത്തെ അതിൻ്റെ സകലശബ്‌ദബഹുലതയോടെയും ശിലാന്തരമൗനത്തോടെയും പുണരാനുള്ള കവിയുടെ കുതിപ്പായ ആ പിടപ്പ് അനന്തമായിത്തുടരട്ടെ എന്ന് ആശംസിക്കുന്നു.
































ആലിനും വിത്തിനുമിടയിൽ

ആലിനും വിത്തിനുമിടയിൽ


ഉണ്ടായിരുന്നു, അത്
തെളിഞ്ഞതിപ്പോൾ മാത്രം

എന്ന് ഒരു കവിതയിൽ കവി സുജിത്കുമാർ എഴുതുന്നുണ്ട്. ഏതാണ്ട് 2017 മുതൽ സുജിത്തിൻ്റെ കവിതകൾ ഞാൻ വായിച്ചു പോരുന്നു. തിളനില എന്ന പ്രസിദ്ധീകരണം എഡിറ്റുചെയ്ത കാലത്ത് അതിൻ്റെ രണ്ടാം പതിപ്പിൽ സുജിത്തിൻ്റെ കവിതകളും ചേർക്കുകയുണ്ടായി. മറ്റാരും എഴുതാത്ത ഒരഗാധ വേദന ആ കവിതകളിൽ ചോരച്ചു നിന്നതുകൊണ്ടാണ് ആ കവിതകൾ എന്നെ പിന്തുടർന്നത്. പുറമേക്കേറിയാത്ത ഒരു ഉൾനിലയാണ് സുജിത് തൻ്റെ കവിതകളിൽ ആവിഷ്ക്കരിച്ചത്. കവിതകൾ പുസ്തകമാക്കാൻ അന്നുമുതൽ സുജിത് ശ്രമിച്ചുകൊണ്ടിരുന്നു. കവിതകൾ പല തവണ മാറ്റിയെഴുതി. അവതാരിക എഴുതാൻ എന്നെ  ഏല്പിച്ചിട്ടു തന്നെ വർഷങ്ങളായി. ഈ കവിതകൾ പല തവണ വെറുതെ വായിക്കാനല്ലാതെ അവയെപ്പറ്റി എഴുതാൻ എനിക്ക് കഴിഞ്ഞതേയില്ല. എന്നാൽ ഈ കവിതകളിൽ  നിന്ന് വിടുതിയും എനിക്ക് കിട്ടിയില്ല. എഴുതാൻ തുടങ്ങുമ്പോൾ ഈ കവിതകൾ തുറന്നിടുന്ന മൗനലോകം എന്നെ ബാധിച്ചു കൊണ്ടിരുന്നു. അവതാരിക പൂർത്തിയാക്കാൻ വൈകിയതുകൊണ്ടു തന്നെ ഇത് പുസ്തകമാക്കാനുള്ള കവിയുടെ ശ്രമവും വൈകി. ഇനിയും വൈകിക്കൂടാ എന്ന ഒറ്റബോധ്യത്തിൽ ഒറ്റത്തച്ചിന് സുജിത്തിൻ്റെ കവിതകളെക്കുറിച്ചു ചില നിരീക്ഷണങ്ങൾ നടത്തുക മാത്രമാണിവിടെ.

സാധ്യതാലോകത്തെയോർത്ത് ഇരുളറയിൽ മറഞ്ഞിരിക്കുന്ന ഒരു വിത്താകുന്നു സുജിത് കുമാറിന്റെ കവിത. അനേകലോകങ്ങൾ ഉള്ളടക്കി വെച്ച അത്തരമൊരു വിത്താക്കി വായനക്കാരന്റെ മനസ്സിനെ അതു മാറ്റുകയും ചെയ്യുന്നു.മുളക്കാനിരിക്കുന്ന വിത്തിന്റെ ഉൾവലിവ് ഈ കവിതകളിലുണ്ട്. തൽക്കാല സ്ഥിതിയിൽ നിന്നും വെളിയിലേക്കുള്ള നീക്കത്തിന്റെ ഊർജ്ജവും അത്ര തന്നെ ശക്തമാണ്. ഉൾ - പുറം വലിവുകൾക്കിടയിലെ സമ്മർദ്ദമാണ് ഈ കവിതാ ലോകത്തേക്ക് എന്നെ ആകർഷിച്ചത്. കാരണം അതേ സമ്മർദ്ദം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു വരുന്നതാണ്. ആ നിലക്ക് എന്റെ ഉൺമയുടെ ബലതന്ത്രമാണ് സുജിത്തിന്റെ കവിതകളിലൂടെ എനിക്കു മുന്നിൽ വെളിപ്പെടുന്നത്.

കുട്ടിക്കാലത്ത് താൻ കൂടുതൽ കുഞ്ഞാവാൻ ആഗ്രഹിച്ചതിനെപ്പറ്റി സമകാല റൊമാനിയൻ കവി യോൺ എസ്. പോപ്പിൻ്റെ ഒരു കവിതയുണ്ട്. ചെറുതായിച്ചെറുതായി ഒരു ഉരുളക്കിഴങ്ങോളം ചെറുതായി ഉരുളക്കിഴങ്ങു പോലെ മണ്ണിനടിയിൽ ഉറങ്ങിക്കിടക്കണം എന്നായിരുന്നു ആഗ്രഹം. മണ്ണിനടിയിൽ നിന്നു പുറത്തേക്ക്, വീണ്ടും മണ്ണിനടിയിലേക്ക്, ഒരു ശല്യവുമില്ലാതെ മറവിയിലാണ്ട്. അല്ലെങ്കിൽ, ഒരിരുണ്ട ധാന്യപ്പുരയുടെ വാതുക്കലിരുന്ന് പുറത്തേക്കു നോക്കും പോലെ. ഇരുട്ടിൽ കൂട്ടിയിട്ട വിത്തുകൾ ധാന്യപ്പുരക്കുള്ളിൽ മുളച്ചുവരുന്നതിൻ്റെ നിശ്ശബ്ദമായ ആരവം അപ്പാടെ കല്ലിച്ച പോലെയുള്ള ഒരു പുറം നോട്ടം.ജീവിതം മുഴുവൻ ഇങ്ങനെ നോക്കിയിരിക്കാൻ ആഗ്രഹിക്കുന്ന എനിക്കറിയാം ഈ കവിനോട്ടത്തിൻ്റെ പൊരുൾ.ഇങ്ങനെയൊക്കെയേ അതു വിവരിക്കാനാകൂ എന്നു മാത്രം. മുറിക്കകത്തെ കസേരയിൽ വന്നു വീഴുന്ന ഒരു കീറു വെളിച്ചത്തെക്കുറിച്ച് ഇതിലൊരു കവിതയുണ്ട്. ജനൽ അടച്ചാൽ ആ വെളിച്ചം പോയ് മറയുന്നു. മുറിക്കകത്തെ മനുഷ്യൻ്റെ വീക്ഷണകോണിലൂടെയാണ് ആഖ്യാനം:

ജനലടയ്ക്കുമ്പോൾ മാത്രം മറയും വെളിച്ചമേ,
ജനലടച്ചില്ലേലവിടെത്തന്നിരിക്കുമോ?

എന്ന് ആ വെളിച്ചക്കുഞ്ഞിനോടു കൊഞ്ചുന്ന ഉൾമനുഷ്യനെ കാണിച്ചു തരുന്ന ഈ കവിതയുടെ ശീർഷകം ജനൽ തുറക്കുമ്പോൾ മാത്രം വെളിപ്പെടുന്നൊരാൾ എന്നാണ്. അകത്ത് സൂക്ഷിക്കപ്പെട്ട വെളിച്ചത്തിൽ നിന്നു വേണം പുറത്തു നിന്നു നോക്കുന്നവർക്ക് ആ മനുഷ്യനെ കാണാൻ. വിത്തുകൾ പോലുള്ള വെളിച്ചങ്ങളുടെ കാവൽക്കാരനാണ് ഈ കവി. ഉള്ളിലെ ഏകാന്തതക്ക് ദിക്കുകളോളം വ്യാപ്തിയുണ്ട് എന്ന് ഈ കവി വിശ്വസിക്കുന്നു(ഒരാളുടെ ഏകാന്തമായ ദിക്കുകൾ) ഒരാളെ ക്ഷമയോടെ കേട്ടിരിക്കുമ്പോൾ പോലും അയാളുടെ വേരുകളെ ഒരു പൂപ്പാത്രത്തിലെ മണ്ണിൽ ഒതുക്കാനേ കഴിയൂ.നമുക്കുൾക്കൊള്ളാനാകുന്നതിനുമപ്പുറമാണ് മറ്റൊരാളുടെ ഏകാന്തത എന്ന തിരിച്ചറിവോടെ ജീവിതത്തെ കാണുന്നവയാണ് ഈ കവിതകളെല്ലാം. വ്യക്തിപരമായ ഏകാന്തതയല്ല, മനുഷ്യകുലത്തിൻ്റെ ദുരന്തപൂർണ്ണവും അസ്തിത്വപരവുമായ ഏകാന്തതയാണ് സുജിത് ആവിഷ്ക്കരിക്കുന്നത്. ഏകാന്തമായ ആ ഉൾ ലോകത്തെ കാണിച്ചു തരുന്ന മിന്നൽ വെളിച്ചങ്ങളാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും. ആദി എന്ന കവിത നോക്കൂ:

വീട്ടിലേക്കെന്ന പോലെ
കാട്ടിലേക്കു പുറപ്പെട്ടു
കല്ലിൽ മുള്ളിൽ പുല്ലിൽ
മൃഗങ്ങളുടെ കാലടയാളങ്ങളിൽ
ചവിട്ടി നടന്നു.
ഉൾക്കാട്ടിലെത്തിയപ്പോൾ മഴ
പാമ്പിൻ്റെയും വെരുകിൻ്റെയും പറവയുടെയും
മണത്തിൽ, നിറത്തിൽ
തുള്ളി തുള്ളിയായിറ്റുന്നു
ദേഹത്ത്
ആകാശമില്ലാതെ.

അപാരതയെ ഒരു ദൃശ്യത്തിൽ ഒതുക്കാൻ കാവ്യഭാഷക്ക് ഇവിടെ കഴിയുന്നു എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. അസ്തിത്വത്തെ ആൽമരത്തിൻ്റെ വിത്തു പോലെ സൂക്ഷ്മമാക്കുന്ന കലയാക്കി സുജിത് കാവ്യകലയെ മാറ്റുന്നു. ദേഹവും ദേഹത്തിനു വെളിയിലുള്ള അപാരതയും സന്ധിക്കുമ്പോൾ അകവും അകത്തെ അസ്തിത്വഭാരവും തെളിയുന്ന വിസ്മയമാണ് ആദി പോലെ ആൽമരത്തിൻ്റെ വിത്തിലെ കവിതകളിലൊക്കെയുമുള്ളത്. സദാ വിളുമ്പിലാണ്, അതിരിലാണ്, അരികിലാണ് കവിതയിലെ ആഖ്യാതാവിൻ്റെ ഇടം. അത് അകത്തിനും പുറത്തിനുമിടയിൽ ശരീരത്തിൻ്റെ വിളുമ്പാകാം. അല്ലെങ്കിൽ മനുഷ്യനും തിര്യക്കുകൾക്കുമിടയിലുള്ള നേർത്ത വിളുമ്പാകാം.

ഒരു രാത്രിയെ
പുലരും വരെ
ഇമ ചിമ്മാതെ
നോക്കിയിരിക്കൂ
മനസ്സിലാവില്ല
രാവു പകലാവുന്നതെപ്പോഴെന്ന്
(അപാരതയിൽ)
അതിരുകളുടെ കാര്യം അത്രയേയുള്ളൂ. അകത്തിനും പുറത്തിനുമിടയിൽ പതുങ്ങിയിരുന്ന് പൊടുന്നനെ അകത്തെ പുറമായും പുറത്തെ അകമായും അട്ടിമറിക്കുകയാണ് ഇയാളുടെ രീതി. മറഞ്ഞെന്ന പോലെ നിൽക്കുക, അതിരുകൾ മായ്ക്കുക, ഈ അട്ടിമറികളെയും മായ്ക്കലുകളെയും ഒരു കളിയായി പടർത്തുക എന്നിവയിൽ അഭിരമിക്കുന്നു സുജിത്തിൻ്റെ കവിതകൾ. 

അതുകൊണ്ടു തന്നെ മനുഷ്യാസ്തിത്വത്തെക്കുറിച്ചല്ല, ജീവജാലങ്ങളുടെയും തിര്യക്കുകളുടെയെല്ലാം അസ്തിത്വത്തെക്കുറിച്ചാണ് ഈ കവിയുടെ ഉൽക്കണ്ഠകളത്രയും. ആ നിലക്ക് അങ്ങേയറ്റം തത്വചിന്താപരമാണ് സുജിത്തിൻ്റെ കവിത. വെള്ളം കുടിക്കുന്നതിനെക്കുറിച്ചുള്ള ഒരു കവിതയുടെ പേര് ചെടി എന്നാണ്. മനുഷ്യൻ വെള്ളം കുടിക്കുന്നിടത്തു തുടങ്ങുന്ന ആ കവിത അവസാനിക്കുന്നത് മണ്ണിൽ നിന്ന് വേരുകൾ മൊത്തിക്കുടിക്കുന്നിടത്താണ്. മനുഷ്യൻ എവിടെ ഒടുങ്ങുന്നു, തിര്യക്കുകളും പ്രാണികളും എവിടെത്തുടങ്ങുന്നു എന്നു പറയാൻ വയ്യ ഈ കവിതകളിൽ. ഒരിക്കലും മനുഷ്യർ അവർക്കുവേണ്ടി ശബ്ദിക്കുകയല്ല ഇവിടെ. തിര്യഗ്-പ്രാണി ലോകത്തു നിന്ന് മനുഷ്യൻ്റെ ബോധലോകം മുറിഞ്ഞു മാറിയതിനെപ്പറ്റിയുള്ള വേദന തത്വദർശനപരമായി ആവിഷ്ക്കരിക്കുന്ന കെ എ ജയശീലൻ്റെ കവിതയിൽ നിന്ന് സുജിത്തിൻ്റെ കവിത മുന്നോട്ടു പോകുന്നത് ഇങ്ങനെയാണ്. മുറിഞ്ഞ ഞരമ്പുകളെപ്പറ്റി ആധികൊള്ളുകയല്ല ഈ കവി. മറിച്ച് തിര്യക്കുകളിലേക്കും ജീവികളിലേക്കും സ്വാഭാവികമായി പരക്കുകയാണ്. ഒരേ സമയം മനുഷ്യനായും ചെടിയായും എട്ടുകാലിയോയും തേരട്ടയായും ഒച്ചായും അസ്തിത്വത്തെക്കുറിച്ചുള്ള ഒരു മുദ്ര ഉയർത്തിക്കാണിക്കുകയാണ് കവി. മുഴുവൻ, ഒറ്റ എന്ന ദ്വന്ദ്വം സുജിത്തിൻ്റെ കാവ്യലോകത്ത് പ്രധാനമാകുന്നു.

മുഴുവൻ കുഞ്ഞുങ്ങൾക്കുമുള്ള സ്നേഹം
ഒരൊറ്റ കുഞ്ഞിനെ കാണുമ്പോൾ
കൊടുക്കുന്നൊരുമിച്ച്
നനുത്ത ഭാഷയിൽ (ഇഴ)

ഭൂമിയിലെ സകല പെണ്ണുങ്ങളേയും സ്നേഹിക്കാനായാണ് ഞാൻ നിന്നെ പ്രണയിക്കാൻ പോകുന്നത് എന്നതാണ് ഈ കവിതകളിലെ കാമുകൻ്റെ പ്രഖ്യാപനം(പ്രേമലേഖനം).ഒരേ സമയം മുഴുവൻ കല്ലുകളുടെ പ്രതിനിധിയായും ആരുടെയും പ്രതിനിധിയല്ലാതെ പ്രത്യേകമായിട്ടും വെട്ടിത്തിളങ്ങുകയും മിണ്ടുകയും ചെയ്യുന്ന ഒരു കല്ലിനെ കാണിക്കുന്നു വെറും എന്ന കവിത.

അസ്തിത്വത്തിൻ്റെ ഒരു എസ്കലേറ്ററിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ് എല്ലാവരും. പുഴയുടെ ഒഴുക്കും പറവയുടെ ചിറകും കുഞ്ഞിൻ പട്ടുമേനിയും പൊട്ടിപ്പൊളിഞ്ഞ ഓടയുടെ ഗതിയും ഒന്നുതന്നെ."പൊങ്ങുന്ന വേഗത്തിനെങ്ങെങ്ങും താഴ്ച്ചകൾ" എന്നു കവി. ലോകം ഒരേ സമയം സമഗ്രലോകമായി ഒന്നിച്ചു നിൽക്കുമ്പോൾ തന്നെ പൂവായ് പുഴുവായ് വേറിട്ടു നിൽക്കുകയും ചെയ്യുന്നതിൻ്റെ വിസ്മയം(പൂവും ഇതളും) ആഘോഷിക്കുകയുമാണ് ഈ കവിതകൾ. കാട്ടിൽ പോയാൽ കേട്ട കുയിലുകളും കണ്ട മാനുകളുമായി നാം പിരിഞ്ഞാലും വൈകീട്ട് അവയും ഞാനും നീയുമെല്ലാം അതേ കാടിൻ്റെ ഭാഗമായി കൂടിച്ചേരുകയും ചെയ്യും. ഒന്നിനേയും വിട്ടുപോകാൻ വിടുന്നില്ല കവി. നന്നേ ചെറുപ്പത്തിൽ മരിച്ചുപോയ കുഞ്ഞുങ്ങളുടെ വെളിച്ചം സൂര്യൻ്റെ പൊട്ടുകളായി ഭൂമിയിൽ വീണുകിടക്കുന്നു എന്ന സങ്കല്പനത്തിൽ ഈ തത്വദർശനം അടങ്ങിയിട്ടുണ്ട്. ഭൂമിയും സൂര്യനും മരണവും വെളിച്ചവും ഇരുട്ടുമെല്ലാം ഈ ഒറ്റ വാക്യ കവിതയിൽ ഒതുങ്ങുന്നു. പോസ്റ്റ് ഹ്യൂമൻ വീക്ഷണം സുജിത്തിൻ്റെ കാവ്യലോകത്തെ തീർത്തും സമകാലികമാക്കുന്നു.

അങ്ങനെ അതിരുകളെ പൊളിച്ചു കളഞ്ഞ് അസ്തിത്വത്തിൻ്റെ ആഴം തേടുമ്പോൾ സത്ത പന്തലിക്കുകയാണോ പൊട്ടിച്ചിതറുകയുകയാണോ ചെയ്യുക എന്ന ചോദ്യവും ഈ കവിതകൾ ഉയർത്തുന്നു. ഒരു ദിനം എന്ന കവിതയിൽ ആ ചോദ്യം നാം നേരിട്ടു തന്നെ കേൾക്കുന്നുണ്ട്. ടച്ച് സ്ക്രീൻ മിനുസത്തിൽ അരുമയോടെ തഴുകുന്ന മനുഷ്യൻ പന്തലിക്കുകയോ പൊട്ടിച്ചിതറുകയോ? നാഗരികത, അതിൻ്റെ നിർമ്മിതികൾ മനുഷ്യനെ പന്തലിപ്പിക്കുമോ അതോ പൊട്ടിച്ചിതറിക്കുമോ? ഉത്തരങ്ങളിലേക്കല്ല ചോദ്യങ്ങളിലേക്കാണ് കവിയുടെ ഊന്നൽ.

വിളുമ്പിലെ നില്പ്, അതിരിനെ ലംഘിക്കൽ അഥവാ അട്ടിമറിക്കൽ, അതിരു മായ്ച്ചു മായ്ച്ച് ഒരു കുഞ്ഞിനെപ്പോലെ കളിക്കൽ എന്നിങ്ങനെ ഒരു തുടർച്ച ഈ കവിതകളിൽ കാണാം. ഒന്നും ചെയ്യുന്നില്ല ഞാൻ എന്ന് എല്ലാവരോടും പരാതി പറഞ്ഞ് ഒന്നും ചെയ്യാതെ പ്യൂപ്പപോലെ കഴിയുന്ന ഞാൻ എന്ന ഉൺമയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത് (നിദ്ര). ഏകാന്തം എന്ന കവിതയിൽ രാജതുല്യമായ ഏകാന്തതയോടെയാണ് അകം - പുറങ്ങളുടെയും ലോകാലോകങ്ങളുടെയും വിളുമ്പിൽ ആഖ്യാതാവ് ഇരിക്കുന്നത്. കടുപ്പത്തിലുള്ള ക്രൗര്യം, ഇണക്കത്തിലുള്ള കരുണ എന്നിങ്ങനെ തീവ്രതകൾക്കു മാത്രമേ ആ ഇരിപ്പിൽ അയാളെ തൊടാൻ കഴിയുന്നുള്ളൂ.എല്ലാം ഇതേപടി നിൽക്കുന്നു എന്നറിയാനായി അവധിയെടുത്ത് എല്ലാം ഇതേപടി നിൽക്കുന്നു എന്നു നേരിട്ടറിയുന്നതിൽ രസിക്കുന്ന കവിതയാണ് സംഗീതം. എല്ലാം കേട്ടിരിക്കുന്നതിൻ്റെ രസമാണ് നല്ല രസം(രസം) എല്ലാം അങ്ങനെയായിരിക്കുന്നതിൻ്റെ അഴകാണ് അഴക് (സുന്ദരം) ശരിക്കും തങ്ങി നിൽക്കുന്ന മണത്തെക്കുറിച്ചാണ് മണം എന്ന കവിത.ഓണക്കാലത്ത് തുണിക്കടയിൽ പോയി തുണിയെടുക്കാൻ അച്ഛനമ്മമാർ അനുവദിച്ചിട്ടും പുതുവസ്ത്രമെടുക്കാതെ അകന്നു നിൽക്കുന്ന വിചിത്ര സ്വഭാവിയായ ഒരു കുട്ടിയെ മഹാബലി എന്ന കവിതയിൽ കാണാം. അകലമാണ് അവൻ ശീലിക്കുന്നത്. തനിക്കുള്ളുടുപ്പുകൾ മാറ്റി നിർത്തി ആളുകൾ അവരവർക്കുള്ളതെടുത്തു പോകുന്നത് അവൻ മാറി നിന്നു കാണുകയാണ്. കാണലിൻ്റെ ആഴത്തിൽ ശരീരം അതു ചെയ്യുന്ന കർമ്മമായിത്തന്നെ മാറുന്നു കാണട്ടെ എന്ന കവിതയിൽ:

കാണട്ടെ കാണട്ടെ
ആ കൈയ്, ആ കൈയ്
എച്ചിലെടുത്ത്
എച്ചിൽ പോലായ ആ കൈ
കാണട്ടെ, കാണട്ടെ
ആ മുതുക്, ആ മുതുക്
ചുമടെടുത്ത്
ചുമടെടുത്ത്
ചുമടുപോലായ ആ മുതുക് (കാണട്ടെ)

അസ്തിത്വത്തിൻ്റെ ഈ ദൈന്യതക്കൊടുവിലാണ് അതിരു മായ്ച്ചു തുടങ്ങുന്നത്. ഒറ്റക്കിരിപ്പിൽ തന്നെ പ്രാണൻ അതിനായി തുടിക്കുന്നുണ്ട് എന്ന് ഒറ്റക്കിരിക്കുമ്പോൾ എന്ന കവിത ചൂണ്ടിക്കാണിക്കുന്നു.

ഒറ്റക്കിരിക്കുമ്പോൾ
മറ്റൊരാളായി തോന്നാം
അനേകരായി തോന്നാം
ഇല്ലെന്നു തോന്നാം.
ചിലച്ചു സംഗീതം പൊഴിക്കുന്ന കുഞ്ഞിക്കിളി
അയാളുടെ ഹൃദയമാണ്
പാടുന്നതെന്നു തോന്നിക്കും ചിലപ്പോൾ

ഇല്ലാതാവൽ,അനേകരാവൽ എന്നീ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മനസ്സ് അതിരു മായ്ച്ചു തുടങ്ങുന്നത്. തൻ്റെ ഹൃദയമാണ് പക്ഷിയിൽ പാടുന്നത്, തൻ്റെ വേദനയാണ് പാടുന്ന കിളിക്ക് അതേപടി കിട്ടിയിരിക്കുന്നത് (തനിയെ)

അറിയാതെ തെന്നി പുഴയിൽ പുഴയാകുമ്പോലെയാണ് അതിരു മായ്ക്കൽ. അതിരു ലംഘനത്തിൻ്റെ സൂചകമായി സുജിത്തിൻ്റെ കവിതകളിൽ വെള്ളം പലപ്പോഴും കടന്നുവരുന്നു.

കുളിയിൽ നമ്മൾ
ജലമായ് തീരുമോ
ജലം നമ്മളാവുമോ
അടിമുടി മാറി മാറി
പിറക്കയാണോരോരോ സ്നാനത്തിലും....
കുളിക്കുന്തോറും
ഒഴുകാത്ത ബക്കറ്റിലെ ജലം ഒഴുകി
പുഴയായ് കടലായങ്ങനെ
ജ്വലിക്കുന്നൂ
നമ്മ,ളുടലും ജലവു -
മൊരൊഴുക്കിലെപ്പിറവി (സ്നാനം)

വെള്ളത്തിലലക്കിയ സ്വന്തം കുപ്പായം കാണുമ്പോൾ അത് മറ്റാരോ ആണ് എന്ന തോന്നലിൽ ആ അതിരുമായ്ക്കൽ ഭ്രമഭാവനയുടെ സ്വഭാവമാർജിക്കുന്നു. കുപ്പായത്തിൻ്റെ കൈകാലുകൾ കവിയുന്നു എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടിവിടെ. അസ്തിത്വത്തിൻ്റെ ഭാരം അസഹനീയമാകയാൽ ഉള്ളിൽ നിന്നൊരൂർജം ഒടുവിൽ നീണ്ടുയർന്ന് അതിരുകൾ മായ്ക്കാൻ ഒരുമ്പെടുകയാണ്. പാട്ടുവക്കാൻ പുരുഷനായ തനിക്ക് പെണ്ണിനെ അറിയാനും അതിരു മായ്ക്കണം(കൂട്ടിൽ).അതിരു മായുമ്പോൾ ഭാഷാവ്യവസ്ഥ അട്ടിമറിയുന്നതാണ് പുഴയെ നടക്കുന്നു എന്ന കവിത.

പുഴയെ തുഴയുന്നീല
പുഴയെ നടക്കുന്നു ഞാൻ

കവിയെ സംബന്ധിച്ചിടത്തോളം ഭാഷയുടെ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ടേ അതിരുകൾ മായ്ക്കാൻ കഴിയൂ എന്ന ബോധ്യം ഈ കവിക്കുണ്ട്. നില നിൽക്കുന്ന ഭാഷാ വ്യവസ്ഥയെ പൊളിക്കാനുള്ള ശ്രമം വായനയുടെ സുഗമതയെ ഒരളവോളം തടയുമെങ്കിലും. അട്ടിമറി എന്ന വാക്ക് നേരിട്ട് കടന്നുവരുന്ന ഒരു സന്ദർഭം പുല്ലിനെ ചവിട്ടാതെ എന്ന കവിതയിലുണ്ട്. രാത്രി ഇടക്കുണരുമ്പോൾ തേളും കടന്നലും പഴുതാരയും പാറ്റയും തുമ്പിയും ഉറുമ്പിൻ നിരയും ചേർന്ന ഒരധോതലലോകം കൺമുന്നിൽ. നമ്മെയെല്ലാം അട്ടിമറിക്കാനാണോ അവ ഒരുങ്ങുന്നത് എന്ന ആശങ്കയിലാണ് ആ കവിത അവസാനിക്കുന്നത്. ജൈവ ലോകവും ജൈവിക ഭാഷയും അട്ടിമറിക്കായി ഒരുമിക്കുന്നു ഈ കവിതകളിൽ. മനുഷ്യൻ്റെ രക്ഷക്കായാണ് ഈ അട്ടിമറി. അതിരുകൾ ഇല്ലാതാക്കാൻ.അതുവഴി മനുഷ്യാസ്തിത്വത്തിൻ്റെ ഏകാന്തഭാരത്തിൽ നിന്ന് വിടുതൽ നേടാൻ.

ഇതിൻ്റെ തുടർച്ചയായി അതിരുമായ്ച്ചു കലർന്നു കളിക്കുന്ന ഒരു കുഞ്ഞുണ്ട് സുജിത്തിൻ്റെ പല കവിതകളിലും. കുഞ്ഞാവുക എന്നാൽ ഈ കവിതകളിൽ വിത്താകലാണ്.ആൽമരത്തിൻ്റെ വിത്തിൽ ഈ കളിയുണ്ട്. വിത്തിൻ്റെ സാധ്യതയെ ലോകം മുഴുവൻ പടരുന്ന ഒരു കളിയാക്കി മാറ്റാൻ കുഞ്ഞിനെപ്പോലെ ചെറുതാവണം. സുശ്രുതനും കുറസോവയും ആർക്കിമിഡീസുമെല്ലാം സൂക്ഷ്മരൂപത്തിൽ കുടികൊള്ളുന്ന വിത്തുകളാണ് കുഞ്ഞുങ്ങൾ. അതിരുകൾ മാച്ച് പടർത്തി സാധ്യതകളെ പ്രപഞ്ചത്തോളം പടർത്താൻ അവർക്കേ കഴിയൂ. കുട്ടി മുതിർച്ചയിലേക്കെത്തുന്നതിനെപ്പറ്റി ഒരു കവിതയിൽ (മുതിർച്ച) പറയുന്നത് വിത്തിനകം ജീവൻ മുളപൊട്ടുമ്പോലെ എന്നാണ്. നിശ്ശബ്ദതയെന്ന മുതുമുത്തച്ഛൻ്റെ മടിയിലിരിക്കുന്ന ഉണ്ണിയായി കവി സ്വയം ഒരു കവിതയിൽ വിശേഷിപ്പിക്കുന്നുമുണ്ട്. ഊതീട്ടുമൂതീട്ടും വിളിയാത്ത പാട്ടിൻ്റെ കുഴലിനെക്കുറിച്ച് ആ കുഞ്ഞ് ആധികൊള്ളുന്നു.

കുറുതായ, സങ്കീർണ്ണ ലോകങ്ങൾ ഉള്ളിൽ പേറുന്ന ഒരു വിത്തിന് എങ്ങനെയാണ് തന്നെ വെളിപ്പെടുത്താനാവുക എന്ന ചോദ്യം ഈ കവിതകളിലെ ആഖ്യാതാവിനെ അസ്വാസ്ഥ്യപ്പെടുത്തുന്നുണ്ട്. അയാളിലെ അയാളെ അയാൾ കണ്ടെത്തുക എപ്പോഴാണ് എന്ന ആശങ്ക കവിത ഉയർത്തുന്നു. കണ്ടെത്തിയാൽ ലോകത്തെ അതു ബോധ്യപ്പെടുത്താനുള്ള ഭാഷ ഏതായിരിക്കും? നിലവിലുള്ള തന്നെയല്ല, കണ്ടെത്താൻ പോകുന്ന തന്നെ ആവിഷ്ക്കരിക്കാൻ ഉതകുന്ന കാവ്യഭാഷക്കാണ് ഈ കവി പരതുന്നത്. അതിനായി വിത്തിനെപ്പോലെ സൂക്ഷ്മരൂപികളായ ഒറ്റവാക്കുകളിലേക്കാണ് കവിയുടെ ശ്രദ്ധ പോകുന്നത്. കല്ല് എന്ന ഒറ്റ വാക്കിൽ നിന്ന് കെട്ടിപ്പടുക്കാനാണ് കവി ശ്രമിക്കുന്നത്.









Thursday, May 21, 2026

പ്രസന്നസീത

പ്രസന്നസീത


പി. രാമൻ


ആർദ്രയുടെ ഈ കവിതകളിലൊന്നിൽ കുട്ടിമഴപ്പെരുമാറ്റം എന്നൊരു പ്രയോഗമുണ്ട്. മഴയേയും മഴ നനയുന്ന ഉടലിനെയും മണ്ണിനേയും കുറിച്ചാണ് ആ കവിത. മഴയും ഉടലും മണ്ണും മാത്രമല്ല, കുട്ടിത്തവും മുതിർച്ചയുമെല്ലാം ഇടകലർന്നു കിടക്കുന്ന അനുഭവം തരുന്ന കവിതയുടെ സ്വഭാവത്തെ സൂചിപ്പിക്കാൻ പോന്നതാണ് ആ പ്രയോഗം. അനുഭവങ്ങൾ മനസ്സിൽ വീണലിഞ്ഞുണ്ടാകുന്ന അമൂർത്തഭാവത്തെ ഭാഷപ്പെടുത്താനുള്ള നിരന്തരശ്രമമാണ് ആർദ്രയുടെ കവിതയുടെ ഒരു പ്രധാന സവിശേഷത. മൂന്നു പ്രക്രിയകൾ ഇതിലുണ്ട്. അനുഭവങ്ങൾ മനസ്സിൽ വീണലിയലാണ് ആദ്യത്തേത്. തുടർന്നുണ്ടാകുന്ന അമൂർത്തഭാവമാണ് അടുത്തത്. അതിനെ ഭാഷപ്പെടുത്തലാണ് മൂന്നാം ഘട്ടം. ഈ സമാഹാരത്തിലെ ഏതു കവിത ഉദാഹരിച്ചാലും ഈ ക്രമം ശ്രദ്ധയിൽ പെടാതിരിക്കില്ല. മനുഷ്യബന്ധങ്ങളിൽ നിന്ന് ഊറിക്കൂടുന്നതാണ് കവിയുടെ അനുഭവലോകം. അമ്മയും സുഹൃത്തും സഹോദരിയും കാമുകനും പങ്കാളിയുമെല്ലാം പല കവിതകളിലായി കൂടെയുണ്ട്. പശ്ചാത്തലത്തിൽ പുഴയായും കാടായും ആകാശമായും കാറ്റായും പ്രകൃതിയുണ്ട്. ഇരുന്നു സ്വപ്നം കാണുകയും കിടന്നു വിശ്രമിക്കുകയും ചെയ്യുന്ന മുറിയും ഇറങ്ങിപ്പെരുമാറേണ്ട നാഗരിക ലോകവുമുണ്ട്. ഇവയോടെല്ലാമുള്ള ഇടകലർച്ചയിൽ നിന്നു വന്നു നിറയുന്നതാണ് ഈ കവിതകളിലെ അനുഭവലോകം.ഓർമ്മയിൽ പൂത്തത് എന്ന കവിതയിലെപ്പോലെ സങ്കീർണ്ണമാണ് പല ഇടകലർച്ചകളും. പഴയൊരു സ്നേഹം ഏല്പിച്ച മുറിപ്പാടിൻ്റെ നീറ്റൽ ഭാഷയാവുകയാണ് ആ കവിതയിൽ.മൂടൽ മഞ്ഞുപോലെ എങ്ങും നിറഞ്ഞു നിൽക്കുന്ന അമൂർത്ത വേദനയെക്കുറിച്ചാണ് കവി പറയുന്നത്. തന്നെ സ്നേഹിച്ചവൻ ഇപ്പോൾ മറ്റൊരുവൾക്കൊപ്പമാണ്. തൻ്റെ സ്നേഹമുദ്രകൾ അവനിൽ ഇപ്പോഴും വാടാതെയുണ്ടായിരിക്കുമോ?

എൻ നനവാലാ മെയ്യിൽ വിരിച്ച
പുൽപ്പടർപ്പുകൾ വള്ളികൾ പൂക്കൾ
വല്ലതും കൊഴിയാതെ നില്പുണ്ടോ
നിൻ കഴുത്തിൽ കണങ്കാലിലേറെ -
യുമ്മ വെച്ച ചെവിതൻ മറവിൽ

സ്നേഹമുദ്രകളെ മൂടൽമഞ്ഞുപോലെ അമൂർത്തമാക്കുകയാണ് കാവ്യഭാഷ ഇവിടെ. പരമാവധി മൂർത്തമാക്കാനാണ് പൊതുവേ നാമെല്ലാം ഭാഷ ഉപയോഗിക്കാറ്. കാവ്യഭാഷയുടെ ആ ലക്ഷ്യത്തെ അട്ടിമറിച്ചുകൊണ്ട് അനുഭവങ്ങളുടെ ആഘാതങ്ങളെ പരമാവധി അമൂർത്തമാക്കാനാണ് ആർദ്ര കാവ്യഭാഷയെ ഉപയോഗിക്കുന്നത്. ഈ വ്യത്യാസം സ്വാഭാവികമായും വായനക്കാരിൽ ഒരു അപരിചിതത്വം ഉണ്ടാക്കും. ആ അപരിചിതത്വത്തെ അപരിചിതഭംഗിയാക്കി മാറ്റാൻ കഴിയുന്നു എന്നതാണ് ഈ കവികളുടെ മേന്മ.

വാരിവാരിയെടുത്ത കടലല
നിൻ്റെ മേശമേൽ, ഞാൻ വെച്ച മാതിരി

എന്ന് ഇതേ കവിതയുടെ തുടക്കത്തിലെ വരിയുണ്ടാക്കുന്ന അപരിചിതഭംഗി ഒരുദാഹരണം. എനിക്കും നിനക്കുമിടയിലെ അനുഭവലോകത്തെ വാരിവാരിയെടുത്ത കടലല എന്ന അമൂർത്ത ബിംബത്തിൽ ഒതുക്കുകയാണ് ഇവിടെ. കടലലകൾ വാരിയെടുക്കുക എന്നതുതന്നെ അമൂർത്തവും അപരിചിതവുമായ ഭാവന. അവ നിൻ്റെ മേശമേൽ നിരത്തിവക്കൽ അതിലേറെ അമൂർത്തവും അപരിചിതവും.

മുറിയിൽ കിടന്നു കാണുന്ന ലോകത്തെക്കുറിച്ചുള്ള കവിത അവസാനിക്കുന്നത് പുറമേക്കു നടന്നു മറയലിലാണ്. അനുഭവത്തിൻ്റെ തുടർച്ച അമൂർത്തതയും അമൂർത്തതയുടെ തുടർച്ച മറയലുമാണെന്ന് ഈ കവിതകൾ പറയുന്നു.

ജലവും കാറ്റും ആകാശവും ആർദ്രയുടെ കാവ്യലോകത്ത് സുപ്രധാനമാകുന്നു. മൂടൽമഞ്ഞ് ജലത്തിൻ്റെ മറ്റൊരു രൂപം തന്നെ. ഇളകി മറിയുന്ന ദ്രവത്വം ഈ കവിതകളിലുടനീളം ഒരു ഭാഷാനുഭവമായിത്തന്നെയുണ്ട്. ആകാശം ഈ കവിക്ക് നനവിണ്ണാകുന്നു. ആകാശത്തെ ഇരുട്ട് ഒഴുകിയൊലിക്കുന്ന ഇരുളും. ആ കവിതയുടെ പേരു തന്നെ ഇരുൾജലം എന്നാണ്. ഇരുട്ടത്ത് തനിച്ചിരിക്കുന്ന അനുഭവമാണ് ഈ കവിതയിൽ ദ്രവത്വത്തിലൂടെ അമൂർത്തമായിത്തീരുന്നത്.

ഒരു കുഞ്ഞിൻ തൊടൽപോൽ, മഴ തൻ
നിഴൽ പോൽ, മണ്ണിൽ, മരത്തിൽ, പുല്ലിൽ
കലരുന്നൂ കുറുകിക്കുറുകി -
ക്കടുനീലം, നീ ജലമായെന്നോ?

നീ എന്നു വിളിക്കുന്നത് തന്നെത്തന്നെയാണ്. താൻ ജലമായി ഒഴുകി നിറയുന്ന അനുഭവത്തെ അല്പം മാറി നിന്നു നോക്കുമ്പോഴാണ് ഞാൻ, നീയായി മാറുന്നത്. വെള്ളം കൊണ്ടും വായു കൊണ്ടും ആകാശം കൊണ്ടും കുതിർത്ത ഭാഷ ഒഴുകിനിറയുന്ന അമൂർത്തഭാവത്തെ സൃഷ്ടിക്കുന്നതിൻ്റെ ഭംഗിയാണ് ആർദ്രയുടെ കവിതകളിൽ ഞാനനുഭവിച്ച മൗലികത.

തികയാത്ത സമയത്തെപ്പറ്റി ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ. സമയം ഒന്നിനും തികയുന്നില്ല എന്നു പറഞ്ഞു തുടങ്ങുന്ന ആ കവിത പിന്നീട് സമയം ഒന്നിലും ഒതുങ്ങി നിൽക്കുന്നില്ല എന്ന് പരക്കുകയാണ്. ഒതുക്കം ഒഴുക്കാക്കി മാറ്റുന്നു സമയം. കയ്യിൽ തങ്ങാതവിടെയുമിവിടെയുമരികിലുമകലെയുമെല്ലാം ചിതറിപ്പോവുകയാണത്, എഴുതാൻ കഴിയാത്ത കവിതപോലെ.

തികയുന്നില്ലാ തിരിയുന്നില്ലാ
പറവാനുതകുന്നില്ല
ഒരു ശ്വാസത്തിൽ പല നിമിഷം പോം
ഒരു തിരിവിൽ പല മറവും
കുനിയും നേരം കീശയിൽനിന്നും
മണിമണിയായിച്ചിതറും

തികയാത്തതിൻ്റെ ദുഃഖമല്ല, ഒതുങ്ങായ്കയുടെ ആനന്ദമാണ് ഈ കവിത തരുന്നത്. പുസ്തകം വായിക്കുന്ന അമ്മയെക്കുറിച്ചുള്ള കവിത, അമ്മ അമ്മയിലൊതുങ്ങാതെ ആ നേരത്ത് അകലെയകലെ എവിടേക്കോ മായുന്നതിനെക്കുറിച്ചുള്ള കവിതയാണ്. അമ്മ മാത്രമല്ല മകളുമതെ, ഓരോ കിളിയുടെ കൂറ്റിലുമവളുടെ കൂറ്റു കൊരുത്ത്, അമ്മയുടെ മേനിയിൽ നിന്നു പിരിഞ്ഞ് ആനന്ദച്ചുടു കണ്ണീർ വീഴ്ത്തി മറഞ്ഞവളാണ്. ഓരോ നാട്ടിലുമുണ്ട് ഇന്നവൾ. കിളിയായി ഒഴുകുന്നത് വാസ്തവത്തിൽ ഒരു കൂടാണ് എന്ന് അകത്താര് പുറത്താര് എന്ന കവിത. കൂട്, കിളി, ഒഴുക്ക് എന്നിവകൊണ്ടുള്ള ഒരു ധ്യാനാത്മകനൃത്തമായിരിക്കുന്നു ആ കവിത. ഒതുങ്ങൽ ഭയമാണെന്ന് ഉറുമ്പുകൾ എന്ന കവിത നിരീക്ഷിക്കുന്നു. സ്വന്തം ജീവിതത്തിലേക്കുള്ള ഒതുങ്ങൽ ഭയമാണ്.

എനിക്കുണ്ട് പെരും പേടി
തൊടുന്നത് പൊടിയായി
ഇരിപ്പിടമാവിയായി
കഴിപ്പിടം ഇരുളായി
കിടപ്പിടം കൂര്‍ത്ത വെട്ടം
കിനിയുന്നൊരകമായി
ഭയത്തിൻ ഈറ്റില്ലമായി
വയറിനെയറിയുന്നേന്‍.

ഒരു പുറം വേദനിച്ചും
മറുപുറം മരവിച്ചും
കൊഴിയുന്ന മുടികളില്‍
കലങ്ങിയും കാത്തിരുന്നും
കഴിയുന്നീ നാളുകളില്‍
നറുമണം പൊഴിക്കുന്ന
വെറും മുല്ലമലരിൻ്റെ
നടുവിലെ പരാഗത്തില്‍
കുഴഞ്ഞുവീണുറങ്ങുവാന്‍
ഉറുമ്പാവാന്‍ കൊതിക്കുന്നേന്‍.

ഒതുങ്ങിയിരിപ്പ് ഭയമെങ്കിൽ ഭയത്തിൽ നിന്നുള്ള മോചനമാണ് ഒഴുക്കുകളും പകർച്ചകളും യാത്രകളുമെല്ലാം. അവയാണ് അഭയം. അകവും പുറവും ഒന്നായ് കലങ്ങുന്നതിനെ ഈ കവിതകൾ സ്വാഗതം ചെയ്യുന്നു. ഈ കവിതകൾക്കുള്ളിൽ അകവും പുറവും കലങ്ങി നിൽക്കുകയും ചെയ്യുന്നു. ആ കലക്കത്തിൻ്റെ അമൂർത്തഭംഗിയാണ് ആർദ്രയുടെ എഴുത്തിൻ്റെ മൗലികത എന്നു ഞാൻ പറയും.

ഈ കലക്കത്തിന് തീർച്ചയായും ഒരു സാമൂഹ്യ പശ്ചാത്തലമുണ്ട് എന്നു ഞാൻ വിചാരിക്കുന്നു. പഠനത്തിനും ഉപജീവനത്തിനുമായി കേരളത്തിൽ നിന്ന് പെൺകുട്ടികൾ ഇന്ത്യയിലെയും ലോകത്തിലെയും വൻനഗരങ്ങളിലേക്കു ധാരാളമായി ചേക്കേറിയത് 2010 നു ശേഷമാണല്ലോ. സ്വന്തം അകലോകവുമായി പുറത്തുപോയ ആ തലമുറയുടെ എഴുത്താണ് നമുക്കീ കവിതകളിൽ വായിക്കാനാവുക. പ്രഭാ സക്കറിയാസ്, നൈൽ എന്നിവരുടെ കവിതകളിൽ നിന്നു മുളയിട്ട ഈയൊരു പുതുപെൺവഴി ആർദ്രയുടെ കവിതകളിൽ തെളിഞ്ഞു പടരുന്നുണ്ട്. ഇങ്ങനെ ചേക്കേറിയ പുറം ലോകങ്ങളിലെ അലച്ചിലുകളും സൗഹൃദങ്ങളും ആത്മബന്ധങ്ങളും അകം - പുറം കലക്കങ്ങളുമാണ് ഈ കവിതകളുടെ പശ്ചാത്തലത്തിലുള്ളത്. പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും വീക്ഷണങ്ങളുടെയും കലർപ്പിൽ ഈ കവിതകൾ സ്വാഭാവികതയോടെ പടർന്നൊഴുകുന്നു. ആത്മാവിൽ ചേർത്തുപിടിക്കേണമേ എന്ന കവിത എഴുത്തിൻ്റെ ഈ ഗതിമാറ്റത്തെ തിരിച്ചറിവോടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

എൻ്റെ നാട്ടിലെ എൻ്റെ  ഭാഷയിലെ
എൻ്റെ കവിതകള്‍
തിളങ്ങുന്നില്ലാ എന്ന് ഞാന്‍ കണ്ടു.
എഴുതിയ ഭാഷയില്‍
അവ നിശ്ചലവും
നിശ്ശബ്ദവും
നിശ്ചേതവും ആയിരിക്കുന്നു.
എന്നാല്‍
മറ്റൊരു ഭാഷയില്‍ മറ്റൊരു നാട്ടില്‍
മറ്റൊരു ഞാനവ
തിരുത്തിയെഴുതുന്നു.
അപ്പോളവ
വെട്ടിത്തിളങ്ങുകയും
പാട്ടുപോലെ മനോഹരമായി
കേള്‍ക്കപ്പെടുകയും
കാറ്റില്ലാതെ തന്നെ പാറുകയും
ചെയ്തു

സ്വന്തം ഭാഷയും കൊണ്ട് ലോകത്തെവിടേക്കും പോകുന്ന പുതുതലമുറയുടെ കവിതയായി ആർദ്രയുടെ കവിതകളെ ഞാൻ കാണുന്നു. ആ നിലക്ക് മലയാള കവിതയുടെ മാറുന്ന മുഖമായി ഈ സമാഹാരത്തെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കേരളത്തിലെ പുതുതലമുറപ്പെൺജീവിതത്തിൽ ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മാറ്റങ്ങളെ ആർദ്രയുടെ കവിത ആഴത്തിൽ രേഖപ്പെടുത്തുന്നു. അത് നമ്മുടെ കാവ്യപാരമ്പര്യത്തെ ഉൾക്കൊള്ളുമ്പോഴും കേരളത്തിൻ്റെ സാമൂഹ്യ- സാംസ്കാരിക മണ്ഡലത്തിൽ ഒതുങ്ങിക്കൂടാൻ തയ്യാറല്ല. പ്രഭ സക്കറിയാസിനേയും നൈലിനേയും പോലെ ആർദ്രയും കേരളത്തിനു പുറത്തു നിന്ന് കവിതയുടെ ഉറവുകൾ ഉൾക്കൊണ്ടവരാണ്. ഒരു നിലയിൽ പറഞ്ഞാൽ പാൻ ഇന്ത്യൻ അനുഭവത്തിലൂടെ മലയാളത്തിൻ്റെ പെൺകവിത മുമ്പേ കടന്നുപോയിട്ടുള്ളതാണ്. ദില്ലിയിൽ തണുപ്പത്ത് പോലുള്ള കവിതകൾ എഴുതിയ സുഗതകുമാരിയെയും അതിനും മുമ്പേ നഗരാനുഭവങ്ങൾ എഴുതിയ ബാലാമണിയമ്മയേയും തീർച്ചയായും ആ നിലയിൽ വായിക്കേണ്ടതുണ്ട്. എന്നാൽ അവരുടെ ചില കവിതകളുടെ പ്രമേയം മാത്രമാണ് ഉത്തരേന്ത്യൻ നഗരങ്ങൾ. വെയിൽസിൽ നിന്നും സ്പെയിനിൽ നിന്നുമെല്ലാം കവിതയുടെ കരുക്കൾ കണ്ടെത്തുന്ന അനിത തമ്പിയുടെ കവിതകളും ഓർമ്മയിൽ വരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി കവിതകളിലാകെ നിറഞ്ഞുനിൽക്കുന്ന പുറംതിണപ്പടർച്ച ഈ പുതുതലമുറക്കവിതകളെ വ്യത്യസ്തമാക്കുന്നു. ഭാഷയിലും വീക്ഷണത്തിലും മൂല്യബോധത്തിലും മനുഷ്യബന്ധങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. തിരിഞ്ഞു നോക്കുമ്പോഴും തിരികെ വരാതിരിക്കുന്ന, പുറംനാട്ടു തിണകളിലേക്കു പടരുന്ന, പുതുമലയാള പെൺകവിതയെ പ്രതിനിധീകരിക്കുന്നു ഈ സമാഹാരം.

വെള്ളം പോലെയും വായുപോലെയും പടരാൻ വെമ്പുന്ന കവിതയാണിത്. വെള്ളം, കാറ്റ്, ആകാശം എന്നിവയെക്കുറിച്ചാണ് ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ കവിതകളിൽ ചിലത്. അവ വാസ്തവത്തിൽ വെള്ളത്തെയും കാറ്റിനെയും ആകാശത്തെയും കുറിച്ചുള്ള കവിതകളേക്കാൾ സ്വന്തം ഭാഷയെക്കുറിച്ചുള്ള കവിതകളായിരിക്കുന്നു. വീശുന്ന കാറ്റുകൾ വീണ്ടും വീണ്ടും അറിയാത്ത ഏടുകൾ നീർത്തിക്കൊണ്ടിരിക്കുന്നതിൻ്റെ അനുസ്യൂതി ഈ കവിതകളുടെ ലയമായി അനുഭവപ്പെടുന്നു. ഏതു വിദൂരതയിൽ പോയാലും മുകളിലേക്കു നോക്കിയാൽ കാണുന്ന ഭാവനാകാശം ഈ കവിതകളെ ചേർത്തു പിടിക്കുന്നു. ആകാശത്തെ ധ്യാനിച്ചുകൊണ്ട് ഏറ്റവും പുതിയ തലമുറയിലെ ഒരു കവിക്ക് എഴുതാൻ കഴിയുന്നു എന്നതുതന്നെ വിസ്മയകരമാണ്.

സൂര്യനും ചന്ദ്രനും താരകളും പേറി
മാമക ഭാവനാ മേട്ടില്‍
പാരം പരിലസിച്ചീടണേ മാനമേ,
പോകാതെ, മാറാതെയെന്നും.

പഞ്ചഭൂതങ്ങളെപ്പോലെ സാന്നിദ്ധ്യപ്പെടുന്നതിൻ്റെയും കെട്ടഴിയലിൻ്റെയും ഒഴുക്കിൻ്റെയും താളമാണ് ഈ കവിതകളുടെ താളം. വൃത്തവും ഗദ്യവും ഒരുപോലെ വഴങ്ങും അവക്ക്. ഉദാഹരണത്തിന് ഒരു കവിതയെപ്പറ്റി മാത്രം സൂചിപ്പിക്കട്ടെ. ഒരു തിരപ്പൊക്കത്തിൽനിന്നു മറുതിരപ്പൊക്കത്തിലേക്കു താണുമുയർന്നും നീങ്ങുന്ന പായക്കപ്പലിൻ്റെ ഗതിയെ ഓർമ്മിപ്പിക്കുന്നു മലയും കടലും പൊരുൾ ചേർക്കുംപടി എന്ന കവിതയുടെ താളം.നമ്മുടെ കവിതയുടെ ഗാനപാരമ്പര്യത്തിൽ നിന്ന് തനിക്കു വേണ്ടതെടുക്കാൻ ശ്രമിക്കുന്ന ഈ കവി ഗദ്യമെഴുതുമ്പോൾ കടന്നൽമുള്ളിൻ്റെ മൂർച്ചയുമുണ്ട്.

കടന്നൽ എന്ന ഈ കവിത വായിച്ചപ്പോൾ വൈലോപ്പിള്ളിയുടെ ഇതുപോലെ എന്ന കവിത ഓർത്തു.

പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ
പരമേകാന്ത ഗൃഹാന്തവാടിയിൽ
ഒരു വെൺമലരല്ലിയിൽ പതി-
ഞ്ഞൊരു തേനീച്ച മരിച്ചിരിക്കയാം.

പൂവിൽ തേൻ കുടിച്ചിരുന്നു മരിച്ചുപോയ തേനീച്ചയെക്കുറിച്ചല്ല ആർദ്ര എഴുതുന്നത്. ഭാവപരമായി വൈലോപ്പിള്ളിക്കവിതയുടെ വിപരീതധ്രുവത്തിലാണ് ആർദ്രയുടെ കവിത നിൽക്കുന്നതും. മനുഷ്യശരീരത്തിൽ തറച്ച കടന്നലിൻ്റെ ജഡത്തെക്കുറിച്ചാണ് ഇവിടെ കവി എഴുതുന്നത്. അതെടുത്തു കത്തിക്കുന്നു. കത്തിത്തീർന്നിട്ടും കടന്നലിൻ്റെ ചെറുകൊമ്പൊടിഞ്ഞു തോളിൽ തറച്ചുപറ്റിയിരിക്കുന്നത് കാണിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. വൈലോപ്പിള്ളിയുടെ തേനീച്ചക്കവിതയുടെ പശ്ചാത്തലത്തിൽ നിർത്തുമ്പോൾ ഈ കവിതയിലെ വീക്ഷണവ്യത്യാസം തെളിയുന്നു. ഇങ്ങനെ മലയാളത്തിൻ്റെ കാവ്യപാരമ്പര്യത്തെ പല നിലക്കും ഓർമ്മിപ്പിക്കുന്നു എന്നത് ഈ സമാഹാരത്തിൻ്റെ ശക്തിയാണ്. വികാരഭാഷയിൽ എന്ന തലക്കെട്ടു മതി, ചിന്താവിഷ്ടയായ സീത ഓർക്കാൻ.ഭാവനാകാശമേ എന്ന കവിത വായിക്കുമ്പോൾ വാനമേ, ഗഗനമേ എന്ന് വള്ളത്തോൾക്കവിത പിന്നിൽ ശ്രുതി ചേർക്കുന്നുണ്ട്. എന്നാൽ അത് കിളിക്കൊഞ്ചലിലെ കുഞ്ഞുസീതയുടെയോ ആശാൻ്റെ പരിത്യക്തസീതയുടെയോ ലോകങ്ങളല്ല താനും. ലോകപ്പരപ്പിലേക്കിറങ്ങിയ പുതുമണ്ണിൻമകളുടെ വികാരഭാഷയും പുത്തനാകാശവുമാണിത്.ദേശങ്ങൾ താണ്ടി നീണ്ടു നീണ്ട് ദൂരേക്കുപോകുന്ന ഒരുഴവുചാലിൽ (ഹൈവേ?) പ്രത്യക്ഷയായി ലോകത്തിനറ്റംവരെ പോകുന്ന, അങ്ങനെ ലോകത്തിനെത്തന്നെ മാറ്റുന്ന പുതുമണ്ണിൻ മകളുടെ കവിത. ഇരുട്ടടഞ്ഞ വിഷാദലോകങ്ങളെക്കുറിച്ചുള്ള ആത്മഗതങ്ങളല്ല, തുറന്ന ചക്രവാളപ്പരപ്പിലേക്കു നീളുന്ന പ്രസന്നമായ പെൺകുരലാണ് ആർദ്രയുടേത്.
















Wednesday, May 20, 2026

അഴകും അഭയവും

അഴകും അഭയവും

പി.രാമൻ

സച്ചിദാനന്ദൻ്റെ കാവ്യജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലുമുണ്ട് എനിക്കിഷ്ടപ്പെടുകയും എന്നെ ആവേശിക്കുകയും ചെയ്ത പല കവിതകൾ. എന്തിനെക്കുറിച്ചെഴുതിയാലും സ്വാഭാവികമായി ഉറന്നുറന്നു നിറയുന്ന കവിത്വത്തിൻ്റെ ചലനാത്മകതയും പ്രസന്നതയുമാണ് ഈ മുതിർന്ന കവിയിൽ എന്നെ എന്നും ആകർഷിച്ചിട്ടുള്ളത്.ഗാനം, എഴുത്തച്ഛനെഴുതുമ്പോൾ,കോഴിപ്പങ്ക്,മഴയുടെ നാനാർത്ഥം,പനി,ഇടശ്ശേരി,കായിക്കരയിലെ മണ്ണ്, ഒടുവിൽ ഞാനൊറ്റയാകുന്നു,ലോകാവസാനം, ഇവനെക്കൂടി,വിലങ്ങനിൽ,ഓർമ്മയിൽ കാടുള്ള മൃഗം, ജോൺമണം,കയറ്റം,ഗാന്ധിയും കവിതയും,അക്ക മൊഴിയുന്നു,ആണ്ടാൾ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു,നാട്,കവിത തിരിച്ചുവരും തുടങ്ങിയവ അവയിൽ ചിലതാണ്.പഹാഡി ഒരു രാഗം മാത്രമല്ല എന്ന പിൽക്കാല സമാഹാരത്തിലെ ഒരു പ്രിയ കവിതയെക്കുറിച്ചാണ് ഈ ചെറുകുറിപ്പ്.വളരെ കുറഞ്ഞ സമയംകൊണ്ട് എഴുതേണ്ടി വന്നതിനാലാണ് കുറിപ്പ് തീരെ ചെറുതായത്.

ഭാഷയെക്കുറിച്ചും കവിതയെക്കുറിച്ചും പല കവിതകൾ സച്ചിദാനന്ദൻ എഴുതിയിട്ടുള്ളതിൽ സവിശേഷമായ ഒന്നാണ് മാനും സിംഹവും എന്ന കവിത. ഓരോ കവിതയിലുമുണ്ട് അതിജീവനത്തിൻ്റെ സ്വാഭാവികമായ ഒരു നാടകം എന്ന് സൗന്ദര്യാത്മകമായി അനുഭവിപ്പിക്കുന്നു ഈ കവിത. ഭാഷയുടെ കാട്ടിലാണീ നാടകം നടക്കുന്നത്. ലളിതമായ വാക്കാകുന്ന മാൻകുട്ടിക്കുമേൽ ചാടിവീഴാനായി നിൽക്കുകയാണ് വ്യാകരണത്തിൻ്റെ സിംഹം. മാൻകുട്ടി ഓടി ഒരു കവിതയുടെ വരിയിൽ അഭയം തേടുന്നു.ഇനിയാണ് അത്‌ഭുതം,കുത്തുകളും കോമകളും പുല്ലും പൂക്കളുമായി മാറി മാനിനെ സിംഹത്തിൻ്റെ ദൃഷ്ടിയിൽനിന്നു മറച്ചുവെച്ചു. സിംഹം ഇന്നും തേടിനടക്കുന്നു.അലറുന്നു. ഓരോ കവിതയും മണക്കുന്നു. കവിതമേൽ പടർന്ന വസന്തംകണ്ട് അതു തിരിഞ്ഞുനടക്കുന്നു. അതാ മറ്റൊരു മാൻ, മറ്റൊരു ലളിതപദം, നാടകം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

വ്യവസ്ഥയാണ് വ്യാകരണം. ഭാഷയുടെ വ്യവസ്ഥ. ലളിതവും ദുർബലവുമായതിനെ വിഴുങ്ങുന്ന, കൊന്നു തിന്നുന്ന വ്യവസ്ഥ. അധികാരവ്യവസ്ഥ. സമൂഹത്തിൽ പാവം മനുഷ്യർ എന്നപോലെ ഭാഷയിൽ പാവം വാക്ക് വേട്ടയാടപ്പെടുന്നു. വ്യവസ്ഥ വേട്ടയാടുന്ന സാധുക്കൾക്ക് കവിത അഭയമാകുന്നു. അഭയം തേടിയ ജീവനെ അതിജീവിപ്പിക്കാനായാണ് കവിത പൂത്തുലഞ്ഞ് വസന്തമാഘോഷിക്കുന്നത്. ഏത് അലങ്കൃതമായ കവിതയുടെയുള്ളിലുമുണ്ടാവാം വ്യവസ്ഥ വേട്ടയാടിയ ഒരു സാധുജീവൻ്റെ വേദനയും അതിജീവനത്തിനായുള്ള വെമ്പലും.

കാവ്യസൗന്ദര്യത്തെ പുനർനിർവചിക്കുന്നു ഈ കവിത. എന്തുകൊണ്ട് കവിത സുന്ദരമാകണം എന്ന ചോദ്യത്തിന് മലയാളത്തിലെ ഒരു മുതിർന്ന കവിയിൽ നിന്ന് എനിക്കു കിട്ടുന്ന തൃപ്തികരമായ മറുപടിയാകുന്നു സിംഹവും മാനും. ഓരോ കോമയും കുത്തും എന്തിന്, എങ്ങനെ അഴകായി മാറുന്നു എന്നു കാണിച്ചു തരുന്നു. ആ അഴകിനുള്ളിൽ മറഞ്ഞിരിക്കുന്ന ഭയവും വെപ്രാളവും അതിജീവനത്വരയുമെല്ലാം ചേർന്ന് ആരുടെ ഏതു കവിതയേയും എൻ്റെ സ്വന്തം കവിതയാക്കി മാറ്റുന്നു. കവിതയുടെ അഴക്, കാലക്കലക്കത്തിനു നിരക്കാത്ത അഴക്, അതെഴുതിയ കവിയിൽ കുറ്റബോധമുണ്ടാക്കുമെന്ന് ചിലപ്പോഴെങ്കിലും ഞാൻ സ്വാനുഭവത്തിൽനിന്നറിഞ്ഞിട്ടുണ്ട്. ആ കുറ്റബോധത്തിൽ നിന്നെന്നെ മോചിപ്പിക്കുന്നു എന്നതുകൊണ്ടാണ് മാനും സിംഹവും എന്ന കവിത എനിക്കു പ്രധാനമാകുന്നത്.

Monday, May 4, 2026

അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)

അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)


1
കാമുകൻ്റെ തീർത്ഥാടനം


ആപ്പിൾ ഇല്ലാത്ത ചന്ദ്രൻ
ഇരുണ്ടത്

ആപ്പിളില്ലാത്ത രാത്രി
ഒഴിഞ്ഞത്

ആപ്പിളില്ലാത്ത കൈകൾ
തളർന്നത്

ചുകന്ന ഒരാപ്പിളില്ലാത്ത ശരീരം
തകർന്നത്

ചുണ്ടുകളില്ലാത്ത ആപ്പിൾ
കേടായത്

നിൻ്റെ പഴങ്ങൾ എന്നെ വിളിക്കയാൽ
ഞാനിറങ്ങി തീർത്ഥാടനത്തിന്

നിന്നിലേക്കുള്ള വഴി കണ്ടെത്താൻ
ഒരു തീർത്ഥാടനം മതിയാവുകില്ലൊരു കാമുകന്

Tuesday, April 28, 2026

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

രണ്ടു കവിതകൾ


1

ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു


2

ഞാൻ ചന്ദ്രനിലേക്കോ നക്ഷത്രങ്ങളിലേക്കോ
പറക്കുമോ ഇല്ലയോ, ആർക്കു പറയാനാവും?
എന്നാൽ ചന്ദ്രൻ്റെ രുചി എനിക്കു കിട്ടി,എൻ്റെ വായിൽ.
കസാനിൽ വെച്ച്, നാല്പത്തിയൊന്നിൽ

തിമിരാവൃതം.യുദ്ധം.
പക്ഷേ ചന്ദ്രനുണ്ടായിരുന്നു അവിടെ.
വെളുത്ത വെളിച്ചം
വെളുത്ത മഞ്ഞ്
വെളുത്ത ബ്രഡ് - ഒന്നു കടിക്കാനില്ല
ഒറ്റക്കഷണമില്ല

മോസ്ക്കോയിൽ ഞാൻ മടങ്ങിയെത്തിയിട്ടു
വർഷങ്ങളായി
മിക്ക രാത്രിയിലും ഞാൻ അത്താഴം കഴിക്കാറുണ്ട്
എന്നാൽ ചന്ദ്രനുണ്ട്, സ്വാദുള്ള ഒരു ഉരുളയായി.
വെള്ളയായിരുന്നു ചന്ദ്രൻ്റെ രുചി