ജോസ് വതനബെ (പെറു, 1946 -2007)
1
കരിമ്പു പാടങ്ങൾക്കിടയിലെ വഴി
കരിമ്പുപാടങ്ങൾക്കിടയിലെ വഴിയിലൂടെ
നിങ്ങൾ നടക്കുന്നു.
എതിരില്ലാതെ തനിച്ചു തിളങ്ങുന്നു പച്ചനിറം
ലോകം നിറച്ചും വെയില്, പച്ചപ്പ്.
കുടമണി കിലുക്കിപ്പോകുന്ന പശുവും
വടിയുമായതിനെപ്പിന്തുടരുന്ന പയ്യനും
സ്വന്തം നിറം വിട്ടു പച്ചയിലലിഞ്ഞു.
എന്നാൽ നരച്ചൊരു കല്ലുണ്ടവിടെ
എങ്ങും നിറഞ്ഞ പച്ചപ്പിനോടെതിരിട്ട്
ചേരാതെ നിൽക്കുന്നു.
വൈകീട്ട് അഞ്ചിന് വിശന്നും കുഴഞ്ഞും
കരിമ്പിൻ തണ്ടിൻ്റെ കറ മുഖത്തു കറുത്തും
കരിമ്പു വെട്ടുന്നവർ വന്ന്
അതിലുരച്ചു കൂർപ്പിക്കുന്നു കത്തികൾ.
കരിമ്പിനിടയിൽ നിന്നു പറന്നുയരുന്ന
സൂക്ഷ്‌മബുദ്ധിയുള്ള ഈ രാച്ചുക്കാണ് ശരി എന്ന്
ഇനി നിങ്ങൾ സമ്മതിച്ചേക്കുക.
അത് നിങ്ങളെ ഇങ്ങനെ ഉപദേശിച്ചു:
"നിൻ്റെ മനോഹര പ്രകൃതി ഗീതത്തിന്നു
പറ്റിയ സ്ഥലമല്ല ഇത്"
2
വരണ്ട നദിയിൽ
വേനലിൽ
പ്രകൃതിനിയമങ്ങൾക്കനുസരിച്ച്
വിചാൻസാവോ നദി
കരിമ്പുപാടങ്ങളിലേക്കൊഴുകുന്നത് നിലക്കുന്നു.
മുകളിലെ കർഷകർ ആ ഒഴുക്ക്
അവരുടെ ചോളപ്പാടങ്ങളിലേക്കു തിരിച്ചു വിട്ടു.
വരണ്ട നദിയിലൂടെ അദൃശ്യപ്രവാഹമായ്
ഒരിളങ്കാറ്റു മാത്രമൊഴുകുന്നു.
ചെളിയിൽ പുതഞ്ഞ ഉരുളൻകല്ലുകളിൽ ചവിട്ടി
ഞാനിതിലേ നടക്കുന്നു,
ചെറുവെള്ളക്കെട്ടുകളിൽ അതിജീവിക്കുന്ന
ചാരനിറമുള്ള കുഞ്ഞുമീനുകളെ നോക്കി.
അവയെൻ്റെ മുഖനിഴൽ കൊത്തുന്നു.
മൂക്കീരൊലിപ്പിക്കുന്ന കുഞ്ഞുങ്ങളല്ലാത്തതിനാൽ
ഞങ്ങളിപ്പോൾ കുപ്പികളിൽ പരൽമീനുകളെപ്പിടിക്കാറില്ല
ആറ്റുകൊഞ്ചുകൾക്കായ് കെണി വെക്കാറുമില്ല.
വേദനയില്ലാതെ മങ്ങിമാഞ്ഞുപോയിരിക്കുന്നു
പണ്ടത്തെ ആവേശമെല്ലാം.
കൂടുതൽ വേദന ഞാൻ പ്രതീക്ഷിച്ചു.
നിങ്ങൾ മടങ്ങിപ്പോകുന്ന കുട്ടിക്കാലം
മുൾപ്പടർപ്പുകൊണ്ടു മൂടിക്കിടക്കുമെന്ന്
ഇസ്സ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഞാനങ്ങു ചെൽകേ
മുറിവേൽക്കാത്ത,കുറ്റബോധമില്ലാത്ത
വല്ലാത്ത ആശ്വാസം,
വരണ്ട നദിയുടെ ഉയർന്ന തിട്ടുകളിൽ നീളെ
വില്ലോ മരങ്ങളുടെ വേരുകൾ.
ഞാനാ വേരു ചവയ്ക്കുന്നു.
ഒഴുക്കിനെതിരെ നീന്തുമ്പോൾ
എൻ്റെ ഒരേയൊരു പ്രതിരോധം
ആ കയ്പൻ ചുവ മാത്രം.
3
ചിരി
പഴയൊരു കെട്ടിടം
പൊളിച്ചുകളയുകയാണ്
ഒരു കൂട്ടം തൊഴിലാളികൾ,
ബരാങ്കോയിൽ.
ഒരു വഴിപോക്കൻ്റെ ആംഗ്യത്തോടെ
ഞാനവരോട് അനുവാദം ചോദിച്ചു,
അതു കണ്ടുനിൽക്കാൻ.
ചുമരുകൾ കട്ടകട്ടയായി അടരടരായി
ചുറ്റികകൊണ്ടവർ ചിട്ടയോടെ ഇടിച്ചുവീഴ്ത്തുന്നു.
പെട്ടെന്നൊരു തൊഴിലാളി മറ്റുള്ളവരെ വിളിച്ച്,
ഒരു നായുടെ കാലടയാളങ്ങൾ
കനഞ്ഞ കട്ടക്കുമേൽ പതിഞ്ഞു കിടക്കുന്നത്
ചൂണ്ടിക്കാണിച്ചു.
1910 ലെ സൂര്യൻ ഉണക്കിയുറപ്പിച്ചത്.
(കെട്ടിടത്തിൻ്റെ മുഖപ്പിൽ കൊത്തിവെച്ച തിയതിപ്രകാരം)
അവരതുകണ്ട് വട്ടംകൂടിനിന്ന് ചിരിച്ചു, കുറേ നേരം
എന്തിനെന്നില്ലാതെ ദുരൂഹമായി.
ആ കാലത്തിൻ്റെ തേപ്പിൽ നിന്നും
അവർക്കൊരു ചിത്രം കിട്ടിയിരിക്കുന്നു.
അതു തിരിച്ചറിയുന്നതിനാലാണ് ഈ ചിരി.
തിരിഞ്ഞു കളിക്കുന്ന ഒരു നായ
പച്ചക്കട്ടകൾക്കുമേൽ നടക്കുന്നു
കാലടയാളങ്ങൾ പതിച്ച്.
ആരോ അതിനെ ചെളി വാരിയെറിയുന്നു:
"പോ നായേ"
നായ പേടിച്ചോടിപ്പോകുന്നു,
അപ്പോൾ പണിത തറയിൽ കാലടയാളങ്ങൾ വിട്ട്.
അതാണ് അവരെ ചിരിപ്പിച്ചത്.
അതെ, തീർച്ചയായും അതവരെ
അന്നു ചിരിപ്പിച്ചിട്ടുണ്ടാവും.
ഇന്നാ ചിരി ഇവിടെ കേൾക്കുന്നു, ഈ മനുഷ്യരിലൂടെ
എത്താൻ നീണ്ട കാലമെടുത്ത ഒരു മാറ്റൊലി പോലെ.