Sunday, April 26, 2026

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948


ഒരു കിളി മരിക്കുമ്പോൾ .....


ഒരു കിളി മരിക്കുമ്പോൾ
അതിനായി ചെലവിട്ട വെടിയുണ്ട
കിളിക്കുള്ളിലിരുന്നു തേങ്ങുന്നു,
കാരണം മറ്റെന്തിലുമേറെ അതാഗ്രഹിക്കുന്നത്
പറക്കാൻ, കിളിയെപ്പോലെ.

Tuesday, April 21, 2026

മൻമോഹൻ (ഹിന്ദി, ജനനം:1953)

മൻമോഹൻ (ഹിന്ദി, ജനനം:1953)


വയസ്സൻ തോട്ടക്കാരൻ 


ഇലമർമ്മരം പാടുന്നു
വയസ്സൻ തോട്ടക്കാരൻ
മൊട്ടിൻ വിടർച്ച ചിരിക്കുന്നു
വയസ്സൻ തോട്ടക്കാരൻ

ദൂരെ നിന്നു നോക്കുമ്പോൾ
മണ്ണിൻ്റെ ചാലുകളിൽ
വെള്ളംപോലെയൊഴുകുന്നു
വയസ്സൻ തോട്ടക്കാരൻ

Monday, April 20, 2026

മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)

 മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)



1
ചിതാലേഖം

നമ്മുടെ കൺമുന്നിൽ വെച്ച്
മരണക്കിടക്കയിൽ നിന്നദ്ദേഹമെണീറ്റു,
അവസാനമായി ഒരു കോമ ചേർക്കാൻ,
പിന്നെ വീണുറങ്ങി.
ഇന്നദ്ദേഹത്തിൻ്റെ രചനകൾ മറക്കപ്പെട്ടിരിക്കുന്നു.


2
തിളക്കം

ഇങ്ങനെ നിൽക്കുമ്പോൾ
കടൽ എനിക്കൊരു പ്രകാശമരുളുന്നു.
അതെന്നെ തീപ്പിടിപ്പിക്കുന്നു.
കാലടികളാൽ എനിക്കു വായിക്കാൻ കഴിയുന്നു
വെള്ളാരങ്കല്ലുകളുടെ ബ്രെയ്‌ലി.

Sunday, April 19, 2026

റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935 -1975)

 റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935- 1975)


കവിതകൾ


1
ഭയം
(ജൂലിയോ കോർത്തസാറിന്)

ആരോ മൂത്രമൊഴിക്കുന്നതു കേൾക്കുന്നു
സൂചിത്തലപ്പത്തെ ഏകാകി മാലാഖ


2
മറക്കൽ

ആരോ ഇങ്ങനെ പറയുന്നതായി
കഴിഞ്ഞ രാത്രി ഞാൻ സ്വപ്നം കണ്ടു:
നിൻ്റെ പ്രണയിനി മരിച്ചു.

നിൻ്റെ പ്രണയിനി,യൗവനത്തിൽ നീ പ്രണയിച്ച പെൺകുട്ടി
മരിച്ചു.

അങ്ങു തെക്ക്,
പാർക്കുകൾ ഒരു വലിയ
മഞ്ഞുതുള്ളിയായിമാറിയ തണുത്ത നഗരത്തിൽ,
മൂടൽമഞ്ഞ് ഇപ്പോഴും കന്യകയായിരിക്കുകയും
നഗരം നിരാശരായ ആത്മാക്കൾക്കു
പുറംതിരിഞ്ഞിരിക്കുകയും ചെയ്യുന്ന നേരത്ത്

അവൾ മരിച്ചു,
അവരെന്നോടു പറഞ്ഞു,
നിൻ്റെ പേരു പറയാതെ.


Sunday, April 12, 2026

ജോസ് വതനബെ (പെറു, 1946- 2007)

ജോസ് വതനബെ (പെറു, 1946 -2007)


1

കരിമ്പു പാടങ്ങൾക്കിടയിലെ വഴി


കരിമ്പുപാടങ്ങൾക്കിടയിലെ വഴിയിലൂടെ
നിങ്ങൾ നടക്കുന്നു.
എതിരില്ലാതെ തനിച്ചു തിളങ്ങുന്നു പച്ചനിറം
ലോകം നിറച്ചും വെയില്, പച്ചപ്പ്.
കുടമണി കിലുക്കിപ്പോകുന്ന പശുവും
വടിയുമായതിനെപ്പിന്തുടരുന്ന പയ്യനും
സ്വന്തം നിറം വിട്ടു പച്ചയിലലിഞ്ഞു.
എന്നാൽ നരച്ചൊരു കല്ലുണ്ടവിടെ
എങ്ങും നിറഞ്ഞ പച്ചപ്പിനോടെതിരിട്ട്
ചേരാതെ നിൽക്കുന്നു.
വൈകീട്ട് അഞ്ചിന് വിശന്നും കുഴഞ്ഞും
കരിമ്പിൻ തണ്ടിൻ്റെ കറ മുഖത്തു കറുത്തും
കരിമ്പു വെട്ടുന്നവർ വന്ന്
അതിലുരച്ചു കൂർപ്പിക്കുന്നു കത്തികൾ.
കരിമ്പിനിടയിൽ നിന്നു പറന്നുയരുന്ന
സൂക്ഷ്‌മബുദ്ധിയുള്ള ഈ രാച്ചുക്കാണ് ശരി എന്ന്
ഇനി നിങ്ങൾ സമ്മതിച്ചേക്കുക.
അത് നിങ്ങളെ ഇങ്ങനെ ഉപദേശിച്ചു:
"നിൻ്റെ മനോഹര പ്രകൃതി ഗീതത്തിന്നു
പറ്റിയ സ്ഥലമല്ല ഇത്"



2

വരണ്ട നദിയിൽ


വേനലിൽ
പ്രകൃതിനിയമങ്ങൾക്കനുസരിച്ച്
വിചാൻസാവോ നദി
കരിമ്പുപാടങ്ങളിലേക്കൊഴുകുന്നത് നിലക്കുന്നു.
മുകളിലെ കർഷകർ ആ ഒഴുക്ക്
അവരുടെ ചോളപ്പാടങ്ങളിലേക്കു തിരിച്ചു വിട്ടു.
വരണ്ട നദിയിലൂടെ അദൃശ്യപ്രവാഹമായ്
ഒരിളങ്കാറ്റു മാത്രമൊഴുകുന്നു.
ചെളിയിൽ പുതഞ്ഞ ഉരുളൻകല്ലുകളിൽ ചവിട്ടി
ഞാനിതിലേ നടക്കുന്നു,
ചെറുവെള്ളക്കെട്ടുകളിൽ അതിജീവിക്കുന്ന
ചാരനിറമുള്ള കുഞ്ഞുമീനുകളെ നോക്കി.
അവയെൻ്റെ മുഖനിഴൽ കൊത്തുന്നു.
മൂക്കീരൊലിപ്പിക്കുന്ന കുഞ്ഞുങ്ങളല്ലാത്തതിനാൽ
ഞങ്ങളിപ്പോൾ കുപ്പികളിൽ പരൽമീനുകളെപ്പിടിക്കാറില്ല
ആറ്റുകൊഞ്ചുകൾക്കായ് കെണി വെക്കാറുമില്ല.
വേദനയില്ലാതെ മങ്ങിമാഞ്ഞുപോയിരിക്കുന്നു
പണ്ടത്തെ ആവേശമെല്ലാം.
കൂടുതൽ വേദന ഞാൻ പ്രതീക്ഷിച്ചു.
നിങ്ങൾ മടങ്ങിപ്പോകുന്ന കുട്ടിക്കാലം
മുൾപ്പടർപ്പുകൊണ്ടു മൂടിക്കിടക്കുമെന്ന്
ഇസ്സ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഞാനങ്ങു ചെൽകേ
മുറിവേൽക്കാത്ത,കുറ്റബോധമില്ലാത്ത
വല്ലാത്ത ആശ്വാസം,
വരണ്ട നദിയുടെ ഉയർന്ന തിട്ടുകളിൽ നീളെ
വില്ലോ മരങ്ങളുടെ വേരുകൾ.
ഞാനാ വേരു ചവയ്ക്കുന്നു.
ഒഴുക്കിനെതിരെ നീന്തുമ്പോൾ
എൻ്റെ ഒരേയൊരു പ്രതിരോധം
ആ കയ്പൻ ചുവ മാത്രം.


3

ചിരി

പഴയൊരു കെട്ടിടം
പൊളിച്ചുകളയുകയാണ്
ഒരു കൂട്ടം തൊഴിലാളികൾ,
ബരാങ്കോയിൽ.
ഒരു വഴിപോക്കൻ്റെ ആംഗ്യത്തോടെ
ഞാനവരോട് അനുവാദം ചോദിച്ചു,
അതു കണ്ടുനിൽക്കാൻ.
ചുമരുകൾ കട്ടകട്ടയായി അടരടരായി
ചുറ്റികകൊണ്ടവർ ചിട്ടയോടെ ഇടിച്ചുവീഴ്ത്തുന്നു.
പെട്ടെന്നൊരു തൊഴിലാളി മറ്റുള്ളവരെ വിളിച്ച്,
ഒരു നായുടെ കാലടയാളങ്ങൾ
കനഞ്ഞ കട്ടക്കുമേൽ പതിഞ്ഞു കിടക്കുന്നത്
ചൂണ്ടിക്കാണിച്ചു.
1910 ലെ സൂര്യൻ ഉണക്കിയുറപ്പിച്ചത്.
(കെട്ടിടത്തിൻ്റെ മുഖപ്പിൽ കൊത്തിവെച്ച തിയതിപ്രകാരം)
അവരതുകണ്ട് വട്ടംകൂടിനിന്ന് ചിരിച്ചു, കുറേ നേരം
എന്തിനെന്നില്ലാതെ ദുരൂഹമായി.
ആ കാലത്തിൻ്റെ തേപ്പിൽ നിന്നും
അവർക്കൊരു ചിത്രം കിട്ടിയിരിക്കുന്നു.
അതു തിരിച്ചറിയുന്നതിനാലാണ് ഈ ചിരി.
തിരിഞ്ഞു കളിക്കുന്ന ഒരു നായ
പച്ചക്കട്ടകൾക്കുമേൽ നടക്കുന്നു
കാലടയാളങ്ങൾ പതിച്ച്.
ആരോ അതിനെ ചെളി വാരിയെറിയുന്നു:
"പോ നായേ"
നായ പേടിച്ചോടിപ്പോകുന്നു,
അപ്പോൾ പണിത തറയിൽ കാലടയാളങ്ങൾ വിട്ട്.
അതാണ് അവരെ ചിരിപ്പിച്ചത്.
അതെ, തീർച്ചയായും അതവരെ
അന്നു ചിരിപ്പിച്ചിട്ടുണ്ടാവും.
ഇന്നാ ചിരി ഇവിടെ കേൾക്കുന്നു, ഈ മനുഷ്യരിലൂടെ
എത്താൻ നീണ്ട കാലമെടുത്ത ഒരു മാറ്റൊലി പോലെ.




Monday, April 6, 2026

ഇഷ്ടങ്ങൾ

 ഇഷ്ടങ്ങൾ


ആരാരും ശ്രദ്ധിക്കാതെ മരത്തിൽ ചുറ്റിക്കേറി
ഏറ്റവും മുകൾക്കൊമ്പിൻ പച്ചപ്പിൽ വെളുവെളെ-
പ്പടർന്നു പൂക്കാനാണു കാട്ടുമുല്ലകൾക്കിഷ്ടം
അതു കാണുവാൻ മേലെ നോക്കാതെ വഴിയിലെ-
യുതിർന്ന പൂക്കൾ കണ്ടു നീങ്ങുവാൻ പാന്ഥന്നിഷ്‌ടം

Friday, April 3, 2026

ചിരി

ചിരി

(വി.പി.വാസുദേവൻ മാഷുടെ ഓർമ്മക്ക്)


"ധീരദേശാഭിമാനിയായ ഒരു ദിവാൻ

ശത്രുവിൻ്റെ കൈകാലുകൾ

രണ്ടാനക്കാലുകളിലായി കെട്ടിയിട്ട്

ആനകളെ രണ്ടു ദിശയിലേക്കു നടത്തി

ശരീരം നെടുകെപ്പിളർന്നുവത്രെ"


കൂട്ടത്തിലൊരാൾ അക്കഥ പറഞ്ഞപ്പോൾ

ഒരിളം ചിരിയോടെ

വാസുദേവൻ മാഷ് കൂട്ടിച്ചേർത്തു:

"ക്രൂരതയല്ല,

അത് കാര്യപ്രാപ്തി"


അതിൽപ്പിന്നെ

ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ

കാര്യപ്രാപ്‌ത ഭരണാധികാരികളുടെയെല്ലാം

പേരിനൊപ്പം

വരുന്നു

ആ ഇളംചിരി,

മാഷ് പൊയ്ക്കഴിഞ്ഞിട്ടും.


അവരവരെത്തന്നെ

തിരിഞ്ഞാക്രമിക്കാൻ പ്രാപ്തിയുള്ള

ഒരംഗരക്ഷകനെപ്പോലെ.