Thursday, March 26, 2026

ഇരട്ടമൈന

 ഇരട്ടമൈന



അകത്തു കേറിയയുടൻ ഹോട്ടൽ മുറിയുടെ ചുമരിലെ ചിത്രം ഞാൻ ശ്രദ്ധിക്കുകയുണ്ടായില്ല. ഒരു ചിത്രം, ചില നിറങ്ങൾ, അവിടെയുണ്ടെന്നതു മാത്രമാണ് കണ്ണിൽ പെട്ടത്. ഹോട്ടലിൻ്റെ പഴമ മുറിയിൽ മുഴുവനുമുണ്ട്. മേശമേൽ ബാഗു വെച്ച് ഷൂസൂരി നിന്ന് നാലുചുറ്റും നോക്കിയപ്പോൾ ബാൽക്കണിവാതിൽ കണ്ടു. അതു തുറന്ന് ടെറസ്സിലെത്തി. പിൻമുറ്റത്തു മതിലിനോടു ചേർന്നു പടർന്നു നിൽക്കുന്നുണ്ട് പലനിറത്തിൽ കടലാസ് പൂക്കൾ. തണുപ്പുകാല മധ്യാഹ്നം. വെയിലുകൊണ്ടിവിടെ നിൽക്കാൻ നല്ല രസം.

ഉരുണ്ടു തടിച്ച ഒരു മൈന ഇരിക്കുന്നു ടെറസിൻ്റെ കൈവരിമേൽ. നാട്ടിലെ മൈന പോലെ മെലിഞ്ഞിട്ടല്ല. ഇവിടത്തെ മനുഷ്യരെപ്പോലെത്തന്നെ കിളികളും വീർത്തുരുണ്ടവയാണ്.എന്നെ കണ്ടതും ഒന്നു തല ചെരിച്ചു നോക്കി. ഒരു പരിചയക്കേടുമില്ല. പെട്ടെന്നത് കൈവരിമേൽ നിന്നു താഴത്തിറങ്ങി അവിടെ നിൽക്കുന്ന എന്നെ ഒട്ടും കൂസാതെ ടെറസിൻ്റെ നിലത്തിലൂടെ നടന്നുതുടങ്ങി. കുറച്ചു നേരം അതിനെ നോക്കിനിന്നപ്പോൾ തണുപ്പു കൂടുന്നതായി തോന്നി ഞാൻ തിരികെ മുറിയിലേക്കു കടന്നു.

വാതിലടച്ച് കട്ടിലിൽ ചെന്ന് ആശ്വാസപൂർവ്വം മലർന്നു കിടന്നു. അപ്പോഴാണ് ചുമരിലെ ചിത്രം ശരിക്കു കണ്ടത്. ഒരു മരവും മരത്തിനടിയിൽ ഒരു മൈനയുമായിരുന്നു അതിൽ. ചിത്രത്തിനു പുറത്തേക്കായിരുന്നു അതിൻ്റെ നോട്ടം.

ഞാനീ ഹോട്ടൽ മുറിയിൽ കടന്നുവന്നപ്പോൾ ആദ്യം അവതരിച്ചത് ഇതിലേതു മൈനയായിരിക്കും? ചിത്രത്തിലേതു തന്നെയാവാം. പക്ഷേ, ജീവനുള്ള മൈനയുടെ തുടർച്ച മാത്രമായിരുന്നല്ലോ എന്നെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ മൈന. മാത്രമല്ല യഥാർത്ഥ മൈനയെ കണ്ടില്ലായിരുന്നെങ്കിൽ ചിത്രത്തിലേത് അവിടെയുണ്ടെന്നു പോലും ശ്രദ്ധിക്കില്ലായിരുന്നു. കണ്ടാലും കാണാതെ പോവുമായിരുന്നു.

ചിത്രത്തിലെ മൈനയെ കണ്ടില്ലേ എന്നെന്നോടു ചോദിക്കാൻ വേണ്ടിയാവുമോ മറ്റേ പക്ഷി ടെറസിൽ വന്നിരുന്നത്?

ഒരു വഴിക്കിറങ്ങുമ്പോൾ  ഒറ്റ മൈനയെ കാണുന്നത് നല്ല ശകുനമല്ല എന്നു കേട്ടിട്ടുണ്ട്. ഒറ്റ മൈനയെക്കണ്ടാൽ അടി കിട്ടുമത്രെ. എൻ്റെയൊരു പഴയ കൂട്ടുകാരൻ ഒറ്റ മൈനയെ കണ്ടാൽ ഉടനെ കൈ നീട്ടി പുറങ്കൈയിൽ ഒരടി തരാൻ എന്നോട് ആവശ്യപ്പെടുമായിരുന്നു.മറ്റാരിൽ നിന്നെങ്കിലും കിട്ടേണ്ട  അടി എൻ്റെ കയ്യിൽനിന്നു മുൻകൂട്ടിയങ്ങു വാങ്ങുകയാണ്.ഇപ്പോഴും അവൻ ഒറ്റമൈനയെ കാണാറുണ്ടോ ആവോ?പുറങ്കൈയിൽ അടിക്കാൻ ഞാനടുത്തില്ലാതെ മറ്റാരിൽ നിന്നെങ്കിലും അടി വാങ്ങിക്കൂട്ടുന്നുണ്ടാകുമോ?

അടി കിട്ടിയില്ലെങ്കിലും പല തടസ്സങ്ങൾ താണ്ടിയാണ് ഞാനിപ്പോൾ ഈ ഹോട്ടൽമുറിയിൽ എത്തിയിരിക്കുന്നത്. ടെറസിൽ കണ്ട ഇരട്ടമൈനയാവുമോ തടസ്സങ്ങളിൽ നിന്നെന്നെ കാത്ത് ഇവിടെയെത്തിച്ചത്? ഇന്നത്തെ ദിവസത്തിൻ്റെ ഒറ്റ മൈനയെ പൂരിപ്പിക്കാൻ വന്ന ഇരട്ട മൈനയായിരിക്കുമോ അത്? പിഴച്ചു പോകുമായിരുന്ന ഒരു യാത്രയെ ഈ മൈന നേർവഴിക്കാക്കിയിരിക്കാം.

ഒറ്റ മൈനയെ എനിക്കായ് ചിത്രത്തിൽ കൊണ്ടുവച്ചതും ഒരു ചുമരിനപ്പുറത്ത് ജീവനുള്ള അതിൻ്റെ ഇരട്ടയെ കൊണ്ടുവച്ചതും ഒരാൾതന്നെയാകുന്നതെങ്ങനെ? എന്നോട് വിദ്വേഷവും സ്നേഹവുമുള്ള രണ്ടു വിപരീത ശക്തികളാവാം രണ്ടും അതാതിടങ്ങളിൽ വെച്ചത്. വിദ്വേഷവും സ്നേഹവുമുള്ള രണ്ടുപേർ ഒരേ വാക്ക് രണ്ടർത്ഥത്തിൽ എന്നോടു പറഞ്ഞതുപോലെ.

ടെറസിലെ മൈന അപ്പോൾത്തന്നെ പറന്നുപോയി. മൈനച്ചിത്രമുള്ള മുറി ഞാൻ നാളെത്തന്നെ ഒഴിഞ്ഞു പോകും. ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയാൽ മഞ്ഞ വെളിച്ചം നിറഞ്ഞ് മൈനക്കൊക്കുപോലെ നീളുന്ന  പാത മാത്രം ഗെയ്റ്റു കടന്ന് മൈനക്കണ്ണുകൾപോലെ ഇരുവശത്തേക്കും രണ്ടായി പിരിയും.

ഇരട്ടമൈനകൾ. വീണ്ടും രണ്ടു വിപരീത ശക്തികൾ കൊണ്ടു വെച്ച ഇരട്ടമൈനകൾ.

ഞാൻ രണ്ടിലൂടെയും പോകും. വിടർന്ന ചിറകുകളിലെ ഓരോ തൂവലിലൂടെയും പോകും. രണ്ടു മൈനയിലൂടെയും ചെന്ന് ആകാശത്തുമ്പത്തു വിറക്കും.മൈനക്കാഷ്ടം പോലെ എവിടെയെങ്കിലും വീഴുകയും ചെയ്യും, ഒരു തടസ്സവുമില്ലാതെ.







Tuesday, March 24, 2026

വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ, ജനനം: 1939)

വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ, ജനനം: 1939)

കവിതകൾ

1
എല്ലാം മറക്കപ്പെടുന്നു


എല്ലാം മറക്കപ്പെടുന്നു.

ഒരു പഴയ അലമാരയിൽ
ചന്ദ്രനെ മറന്നുവെച്ചു
എലി അതു തിന്നു

അതോടെ
ജന്മനാ
തിളങ്ങാൻ തുടങ്ങി
എലിക്കുഞ്ഞുങ്ങൾ

പൂച്ചകളവയെ തിന്നില്ല
അവ ഭയന്നിരുന്നു.
പൂച്ചകൾ ചത്തു,അവ
മറക്കപ്പെട്ടു.


2
കടലാസ് പട്ടങ്ങളുടെ കാലം


വിമാനവാഹിനികളുടെയും
മുങ്ങിക്കപ്പലുകളുടെയും കാലത്ത്
സമുദ്രത്തിലൂടെ
മെല്ലെ ഒഴുകിപ്പോകുന്നു
കോൺടിക്കിയും റായും.
അവ തെളിയിക്കുന്നു,
ദുർബലമായ ചങ്ങാടങ്ങളിലും തോണികളിലുമാണ്
നമ്മുടെ അപരിഷ്കൃതരായ പൂർവ്വപിതാക്കൾ
അഗാധ സമുദ്രം കടന്ന്
വിദൂരവൻകരയിൽ നിന്നു
വൻകരയിലേക്കു
കുടിയേറിപ്പാർത്തത് എന്ന്.

നക്ഷത്രനൗകകളുടെ കാലത്ത്
ആകാശങ്ങളിലൂടെ
മെല്ലെ
അപരിചിത ഭാഷകളിലെഴുതിയ
പഴയ കവിതകൾ ഒട്ടിച്ചു ചേർത്ത
കടലാസ് പട്ടങ്ങളിൽ
ആളുകൾ പറക്കും.
നമ്മൾ,
അവരുടെ വിജ്ഞരായ പൂർവപിതാക്കൾ
അഗാധാകാശം കടന്ന്
വിദൂരനക്ഷത്രത്തിൽ നിന്നു നക്ഷത്രത്തിലേക്ക്
കുടിയേറിപ്പാർത്തത്
കടലാസ് പട്ടങ്ങളിലാണ് എന്നു തെളിയിക്കാൻ

3

കാലപ്പഴക്കത്താൽ മഞ്ഞക്കുന്നു
കടലാസു കള്ളം

കരിനിഴലുകളാൽ
അതിന്മേൽ മുദ്രകുത്തുന്നു
തോക്കിൻകുഴലുകൾ
ലാത്തികൾ
ജയിലഴികൾ

അങ്ങനെ
ചരിത്രത്തിൻ്റെ ഇരുൾക്കാടുകളിൽ നിന്നും
പകൽവെളിച്ചത്തിൽ രൂപംകൊണ്ടുവരുന്നു
ഒരു കടലാസ് പുലി
നരഭോജി.

4
അന്ധർ

ബ്രുഗലിൻ്റെ അന്ധർ
ഒരാൾക്കു പിറകേ മറ്റൊരാളായി
കുഴിയിലേക്കു മറിഞ്ഞു വീഴുന്നു.

ബ്രഷ്നേവിൻ്റെ അന്ധർ
വീഴാതെ സ്വയം തടയുന്നു
അനങ്ങാതെ നിന്നും
പരസ്പരം മുറുക്കിപ്പിടിച്ചും

സ്റ്റാലിൻ്റെ അന്ധർ
പരസ്പരം കുഴി തോണ്ടുന്നു.

ലെനിൻ്റെ അന്ധർ
വരി നിൽക്കുന്നു
അദ്ദേഹത്തെ കാണാൻ



Saturday, March 21, 2026

ഡെയ്സി സമോറ (നിക്കരാഗ്വ, ജനനം: 1950)

കവിതകൾ

ഡെയ്സി സമോറ (നിക്കരാഗ്വ, ജനനം: 1950)

1

ഞാൻ എന്നിലേക്കു മടങ്ങിവരുന്നു

ഞാനെൻ്റെ കുഞ്ഞുങ്ങൾക്കൊപ്പം
അവളുടെ വീട്ടിലേക്കു കയറുമ്പോൾ
മടങ്ങിച്ചെല്ലുന്നത് എന്നിലേക്കു തന്നെ.
തൻ്റെ ആടുന്ന കസേരയിലിരുന്ന്
ഞങ്ങളെ തിരിച്ചറിഞ്ഞ്
അവൾ തലയുയർത്തുന്നു.
മുന്നേപ്പോലല്ല ഞങ്ങളുടെ സംസാരങ്ങൾ
മരണത്തിൻ്റെ വക്കിലാണവൾ
എന്നാൽ കാൽക്കലിരുന്ന്
ആ മടിത്തട്ടിൽ തലചായ്ക്കാനായി
ഞാനവിടെച്ചെൽകേ,
ഒരു നഷ്ടസ്വർഗ്ഗത്തിൽ നിന്നും
അവളെന്നെ കാണുന്നു.
അവിടെ എൻ്റെ മുഖം വ്യത്യസ്തം,
അവളിപ്പോൾ തിരിച്ചറിയുന്ന ഒരേയൊരു മുഖം.
തൻ്റെ മങ്ങിയ നീലക്കണ്ണുകളാലും
അവയെ തീക്ഷ്ണമായി കാക്കുന്ന
കൃഷ്ണമണികളാലും
ഓരോ തവണയും കൂടുതൽ ദുർബലമായി
അവൾ നിമിഷങ്ങൾക്കകം വീണ്ടെടുക്കുന്ന
ഒരേയൊരു മുഖം.


2

ലോകത്തിലേക്കു കടക്കാൻ

നിർഭാഗ്യം പാർക്കുന്ന വീടാണത്.
അവിടെ ജീവിക്കുന്ന സ്ത്രീയെ എനിക്കറിയാം
ജീവിതത്താൽ തകർക്കപ്പെട്ട ശൈശവത്തിൽ
ഞങ്ങളൊരുമിച്ചു കളിച്ചു.

സൂര്യൻ്റെയും അടർന്ന കുമ്മായത്തിൻ്റെയും
അന്ധഭിത്തികൾക്കു പിന്നിലെ
വൃത്തികെട്ട, ഇരുണ്ട ഉൾവശം കാക്കുന്ന
പൊട്ടിപ്പൊളിഞ്ഞ വാതിലിൽ മുട്ടാൻ ധൈര്യമില്ലാതെ
നേരേ കടന്നുപോകുന്നു ഞാൻ

Friday, January 30, 2026

അൽഫോൻസിന സ്റ്റോണി (അർജൻ്റീന, 1892- 1938)

ചതുരങ്ങളും മാലാഖമാരും

അൽഫോൻസിന സ്റ്റോണി (അർജൻ്റീന, 1892- 1938)


വീടുകൾ വരിയായ്
വീടുകൾ വരിയായ്
വീടുകൾ വരിയായ്

ചതുരക്കള്ളികൾ
ചതുരക്കള്ളികൾ
ചതുരക്കള്ളികൾ
വീടുകൾ വരിയായ്

മനുഷ്യർക്കുള്ളത്
ചതുരാത്മാവുകൾ
ആശയങ്ങളുടെ
ചതുരഫയൽ
മനുഷ്യത്തോളിൽ
മാലാഖമാർ

ഇന്നലെ ഞാൻ
കണ്ണീർ ചൊരിഞ്ഞു
ദൈവമേ, അതും
ചതുരത്തിൽ

Tuesday, January 27, 2026

മഹമൂദ് അബു ഹഷ്ഹഷ് (പലസ്തീൻ)

മഹമൂദ് അബു ഹഷ്ഹഷ് (പലസ്തീൻ)

കവിതകൾ

1

ഒരുപക്ഷേ


ഞാൻ പിറന്നുവീണ
കലാപകാലങ്ങളിൽ
എൻ്റെ ഹൃദയം ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ
എൻ്റെ കുഴിമാടത്തിൻ്റെ നെഞ്ചിലെ പൂത്തടം
പരിപാലിക്കാൻ
എൻ്റെ പ്രിയപ്പെട്ടവരും മറന്നുപോയേക്കും.
എൻ്റെ സ്നേഹിതരുടെ
കുഴിമാടങ്ങൾ പരിപാലിക്കാതെ
ഞാൻ വിട്ടുപോയതുപോലെ


2

തിരികല്ല്


വായു അരച്ചുപൊടിക്കുന്നു എൻ്റെയമ്മ
അത് പിടിപ്പിടിയായി
ഒരു പഴമ്പിഞ്ഞാണത്തിൽ പകരുന്നു
- ഒരു കൈ പിഞ്ഞാണത്തിൽ -
എന്നിട്ട് തിരികല്ലു വീണ്ടും തിരിക്കുന്നു.

ഗോതമ്പിൻ്റെ ഒടുക്കത്തെത്തരിവരെ ഞാൻ പൊടിക്കും
എൻ്റെ ആഗ്രഹം വീട്ടിൽ തന്നെ സൂക്ഷിക്കും
- തിരികല്ലിൻ താടിയെല്ലുകൾ
അമ്മയുടെ കണ്ണീരു പൊടിച്ചു.

ഒന്നും ചോദിക്കാതെ രാത്രി മുഴുവൻ ഞാൻ
നിനക്കൊപ്പം നിൽക്കും
- തിരികല്ലിൻ താടിയെല്ലുകൾ
അമ്മയുടെ ഹൃദയം അരച്ചു

എൻ്റെ മുറിവിൽ വെന്തെരിഞ്ഞാലും
ഞാനെൻ്റെ തീ കാക്കും
- തിരികല്ലിൻ താടിയെല്ലുകൾ
ഈ അഭയാർത്ഥി ക്യാമ്പിൽ
ഞങ്ങളുടെ ജീവിതങ്ങളരച്ചുപൊടിച്ചു.

3

അവ്യക്ത ചോദ്യം


വിദൂരത്തുള്ള
സുരക്ഷിതരായ എന്റെ കൂട്ടുകാർ
അവരുടെ വീടുകളിൽ
തെരുവുകളിൽ
ഓഫീസുകളിൽ
കളിസ്ഥലങ്ങളിൽ
നിന്നും
ഇങ്ങനെ ചോദിച്ച്
എനിക്കു സന്ദേശമയച്ചു:
"നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ?"
എന്റെ അവ്യക്തമായ മറുപടി കിട്ടിയ ശേഷം
വീണ്ടുമെനിക്കെഴുതിയതേയില്ല
അവരാരും

മൊസാബ് അബു തോഹ (പലസ്തീൻ, ജനനം 1992)

കവിതകൾ

മൊസാബ് അബു തോഹ (പലസ്തീൻ, ജനനം 1992)


1
കുട്ടിക്കാലം പിന്നിലിട്ടുപോകൽ


ഞാൻ വിട്ടുപോയപ്പോൾ
മേശവലിപ്പിൽ കുട്ടിക്കാലത്തെയും വിട്ടുപോയി
അടുക്കളമേശപ്പുറത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ
കളിപ്പാട്ടക്കുതിരയും ഞാൻ വിട്ടേച്ചുപോയി.
ക്ലോക്കിലേക്കൊന്നു നോക്കാതെ ഞാൻ പോയി
ഉച്ചയോ സന്ധ്യയോയെന്നു മറന്നു ഞാൻ പോയി.

വെള്ളമോ, അത്താഴത്തിനു ധാന്യമോ ഇല്ലാതെ
ഞങ്ങളുടെ കുതിര രാത്രി തനിച്ചു കഴിഞ്ഞു
വൈകിയെത്തിയ അതിഥികൾക്കുള്ള
ഭക്ഷണം വാങ്ങാൻ ഞങ്ങൾ പോയെന്നോ
എൻ്റെ പെങ്ങളുടെ പത്താം പിറന്നാളിന്
കേക്കു വാങ്ങാൻ പോയെന്നോ
അതു കരുതിയിരിക്കണം.

അറ്റം കാണാപ്പാതയിലൂടെൻ്റെ
പെങ്ങളുമൊത്തു ഞാൻ നടന്നു
ഒരു പിറന്നാൾപ്പാട്ടു പാടിക്കൊണ്ട്.
ചുറ്റിക്കറങ്ങുന്ന യുദ്ധവിമാനങ്ങൾ
സ്വർഗ്ഗത്തിനു കുറുകേ പ്രതിദ്ധ്വനിച്ചു.

തളർന്നവശരായ അച്ഛനമ്മമാർ
പിന്നിൽ മെല്ലെ വരുന്നു
വീടിൻ്റെയും കുതിരലായത്തിൻ്റെയും
താക്കോലുകൾ മാറോടടക്കി.

ഒടുവിൽ ഞങ്ങളൊരു സുരക്ഷാ താവളത്തിലെത്തി
നിലക്കാത്ത പ്രഹരങ്ങളുടെ വാർത്തകൾ
റേഡിയോയിലിരമ്പി
നീട്ടിവെച്ച മരണത്തിനു നേർക്ക്
അവസാനിക്കാത്ത ഗീതം പാടി നടക്കേ,
മരണം ഞങ്ങൾ വെറുത്തു.
ജീവിതവും വെറുത്തു.



2
എന്താണ് വീട്?


എന്താണു വീട്?
എൻ്റെ സ്കൂളിലേക്കുള്ള വഴിയിലെ മരങ്ങളുടെ
പിഴുതെടുക്കപ്പെടുംമുമ്പുള്ള തണലത്
എൻ്റെ മുത്തച്ഛൻ്റെ കരി - വെള്ള കല്യാണ ഫോട്ടോയത്
ചുമരുകൾ തകർന്നുവീഴും മുമ്പുള്ളത്.
എൻ്റെയമ്മാമൻ്റെ നിസ്ക്കാരപ്പായയത്,
കൊള്ളയടിക്കപ്പെട്ട് ഒരു മ്യൂസിയത്തിലെത്തും മുമ്പ്
തണുപ്പുകാലത്തുറുമ്പിൻ പറ്റങ്ങളതിലുറങ്ങി.
ഒരു ബോമ്പ് നമ്മുടെ വീടു ചാരമാക്കും മുമ്പ്
അമ്മ ചിക്കൻ പൊരിച്ചു ബ്രഡു ചുട്ടെടുത്ത അപ്പക്കൂടത്.
ഞാൻ ഫുട്ബോൾ മത്സരങ്ങൾ കണ്ടിരുന്ന ചായക്കടയത്

എൻ്റെ കുഞ്ഞെന്നെത്തടയുന്നു:
വെറും രണ്ടക്ഷരമുള്ളൊരു വാക്കിനെങ്ങനെ
ഇതെല്ലാമുൾക്കൊള്ളാനാവും?



3
ശബ്ദമില്ലാത്ത തേങ്ങൽ


ഞാൻ കൊതിക്കുന്നു - ഉണർന്നെണീറ്റശേഷം
പകൽ മുഴുവൻ വൈദ്യുതിയുണ്ടെന്നറിഞ്ഞെങ്കിൽ!
ഞാൻ കൊതിക്കുന്നു - പക്ഷികൾ പാടുന്നതു
വീണ്ടും കേൾക്കാൻ കഴിഞ്ഞെങ്കിൽ!
വെടിയൊച്ചകളില്ലാതെ,മുരളുന്ന ഡ്രോണുകളില്ലാതെ.
ഞാൻ കൊതിക്കുന്നു - പേനയെടുത്തു വീണ്ടുമെഴുതാൻ
എൻ്റെ മേശയെന്നെ തിരികെ വിളിച്ചെങ്കിൽ!
അല്ലെങ്കിൽ ഒരു നോവലിലൂടുഴുതു മറിച്ചുപോകാൻ
ഒരു കവിതയിൽ വീണ്ടുമണയാൻ,
ഒരു നാടകം വീണ്ടും വായിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ!

എനിക്കു ചുറ്റുമൊന്നുമില്ല
നിശ്ശബ്ദഭിത്തികളല്ലാതെ
ശബ്ദമില്ലാതെ തേങ്ങുന്ന
മനുഷ്യരല്ലാതെ.


4
ഏഴു വിരലുകൾ


പുതിയ ആളുകളെ കണ്ടുമുട്ടുമ്പൊഴെല്ലാം അവൾ
ജീൻസിൻ്റെ പോക്കറ്റിൽ ചെറുകൈകളാഴ്ത്തും.
ചില്ലറത്തുട്ടുകളെണ്ണുംപോലെ പോക്കറ്റനക്കും
(യുദ്ധത്തിലിപ്പോളവൾക്ക്
ഏഴു വിരലുകൾ നഷ്ടപ്പെട്ടേയുള്ളൂ)
പിന്നെയവൾ നടന്നകലും
കൂനുള്ളപോൽ മുതുകു കുനിച്ച്
ഒരു കുള്ളത്തിയെപ്പോലെ


5
ഇബ്രാഹിം അബു ലുഖോദും സഹോദരനും യഫ്ഫയിൽ


കടൽക്കരയിലേക്കു നടക്കുന്നു
രണ്ടാളും നഗ്നപാദരായി

തൻ്റെ പിഞ്ചു ചൂണ്ടുവിരലാൽ
ഇബ്രാഹിം വരക്കാൻ തുടങ്ങുന്നു
തങ്ങളുടെ വീടായിരുന്നതിൻ്റെ
രേഖാചിത്രം

"അല്ല ഇബ്രാഹിം,
അടുക്കള കുറച്ചു വടക്കു മാറിയാണ്
ഓ,അവിടെ ചവിട്ടല്ലേ
ഉപ്പ കട്ടിലിൽ കിടന്നുറങ്ങിയിരുന്നത്
അവിടെയാണ്"

പട്ടം പറത്തിക്കൊണ്ട്
വിനോദസഞ്ചാരിക്കുട്ടികൾ ഓടുന്നു
തിങ്ങിയ മേഘങ്ങൾക്കടിയിൽ
തീരം തല്ലുന്നു തിരകൾ

കുന്നിൻ മുകളിലെ പള്ളിയിൽ നിന്നു
ബാങ്കു വിളി കേൾക്കുന്നു

അടുക്കള എവിടെയായിരുന്നെന്ന്
ഇപ്പോഴും തർക്കിക്കുകയാണ്
ഇബ്രാഹിമും സഹോദരനും.
രണ്ടാളും മണലിലിരിക്കുന്നു.
ബീച്ചിലുള്ള എല്ലാവർക്കുമായി
തങ്ങളുടെ അടുക്കളയിൽ
ഒരു ചായയിടാൻ മോഹിച്ച്
ഇബ്രാഹിം ലൈറ്ററെടുക്കുന്നു.
അടുക്കളജ്ജനാലയായിരുന്നിടത്തേക്ക്
ഏന്തി നോക്കുന്നു,
പുതിനച്ചെടി ഒറ്റയെണ്ണം ഇപ്പോഴില്ല.

Sunday, January 25, 2026

സൊനാം താഷി (തിബത്ത്)

ഹിമനിദ്രയിൽ നിന്നുണർന്ന കാല്പാട്

(ടെൻസിൻ സ്യുൻഡേക്ക്)

സൊനാം താഷി (2016 - 2078)


എൻ്റെ മുത്തച്ഛനെ പുറത്തിരുത്തി
മഞ്ഞുമലകൾ കടന്നുപോയ യാക്ക്
വഴിയിലെവിടെയോ കുഴഞ്ഞുവീണു ചത്തിരിക്കാം.

വളഞ്ഞു പുളഞ്ഞ മലമ്പാതകൾ താണ്ടി
ഇന്ത്യയിൽ നിന്ന് ഇന്നെന്നെ
ഉയരെ എൻ്റെ മണ്ണിലെത്തിക്കുന്ന
ഈ വാഹനം
അതിൻ്റെ പുനർജന്മമോ?

ജന്മനാടില്ലാതെ ജനിക്കുമാറ്
അതെന്നെ പ്രവാസത്തിൽ വിട്ടു.
ജന്മനാട്ടിൽ നിന്നു പുറത്തേക്കു നീളുന്ന
മലമ്പാതയുടെ പൊക്കിൾക്കൊടിത്തുമ്പിൽ
ഞാന്നു കിടന്ന ജനതയിലൊരാൾ
ഞാനായിരുന്നു.

ബുദ്ധത്വത്തിലേക്ക്
സ്വല്പംകൂടി അടുത്തുവോ ഞാൻ
പ്രവാസത്തിലൂടെ?

ഇപ്പോൾ ഇതാ
എന്നെ ലാസയിലേക്കുയർത്തുന്ന ട്രക്കേ,
തലമുറകൾക്കപ്പുറത്തെ ആ യാക്കിൻ
പുനർജന്മം തന്നെ നീ

കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു
എൻ്റെ മുത്തച്ഛൻ.
മുതുമുത്തച്ഛൻ പാഞ്ഞു വന്ന്
വലിച്ചു യാക്കിൻ പുറത്തിരുത്തി
പുറപ്പെട്ടു.

അമ്മയെവിടെ എന്നു കുട്ടി
ചോദിച്ചിരിക്കണം
അവരൊക്കെ പിറകിലുണ്ട്
എന്ന് മുത്തച്ഛൻ
ആശ്വസിപ്പിച്ചിരിക്കണം.
മഞ്ഞുപുതച്ച മലകൾക്കിടയിലെ ഗ്രാമങ്ങൾ
പിറകിൽ പുകഞ്ഞുകൊണ്ടിരുന്നു.

പൂത്തു കായ്ച്ചു പഴുത്തു പാകമാകാൻ
നിരവധി വർഷങ്ങളെടുക്കുന്ന
വിശേഷപ്പെട്ട ഒരു പഴത്തിൻ്റെ വിളവെടുപ്പാണിന്ന്

തിരിച്ചു വീടെത്താൻ
കൊടുംവളവുകളിൽ
കീഴ്ക്കാംതൂക്കു പാറക്കെട്ടുകളിൽ
വെള്ളാരംകല്ലുകൾകൊണ്ടും
ഇലച്ചായങ്ങൾകൊണ്ടും
മുമ്പൊരു കവി കോറിയിട്ടിട്ടുണ്ട്
എനിക്കുള്ള വഴിയടയാളങ്ങൾ

വാക്കുകൾ വകഞ്ഞുമാറ്റി
ഹിമാലയഗ്രാമത്തിലേക്കും
വിട്ടുപോന്ന വീട്ടിലേക്കും
ഉറ്റുനോക്കിയിരിക്കുക മാത്രം ചെയ്ത
കവികളുടെ പരമ്പരയിൽ പെട്ടവൻ ഞാനും.

നീയുമതെ,
പ്രിയപ്പെട്ട ടെൻസിൻ സ്യുൻഡേ,
കാലാൽ ജന്മനാടു തൊട്ടതിന്
ചീനാജയിലിൽ കിടന്നവനേ,
നീ ഹൃദയംകൊണ്ടു തൊട്ട നമ്മുടെ നാട്
വാക്കുകളുടെ മഞ്ഞുപൂക്കളായ്
എന്നിലൂടെയുതിരുന്നു.

മഞ്ഞിൻ്റെ ആത്മാവ്
ആഘോഷമായ് വരുന്നു
സ്വാതന്ത്ര്യം നൃത്തമാടുന്നിടത്തേക്ക്.
ഹിമനിദ്ര വിട്ടുണരുന്നു
എൻ്റെ കാല്പാട്
ലാസയിൽ

നാളത്തെ സൂര്യോദയത്തിൽ
ദലയ് ലാമയുടെ പത്മപാദങ്ങൾ
ഹിമനിദ്രവിട്ട്
കൊട്ടാരമുറ്റത്തു വിടരും

അതിനും മുമ്പീ ലാസ മുഴുവൻ
നഗരത്തിനു പിന്നിലുള്ള ശിഖരങ്ങൾ മുഴുവൻ
കാറ്റിൽ പാറുന്ന പ്രാർത്ഥനാ പതാകകൾ
കെട്ടാൻ
നേരത്തേ ഞാനിങ്ങു വന്നു.

നാട് സ്വതന്ത്രമായാലേ
നെറ്റിയിലെ ചുവന്ന ബന്താന അഴിക്കൂ
എന്ന് ടെൻസിൻ, നീയെഴുതി.
നീ അലിഞ്ഞുപോയിട്ടും
അതഴിയാതെ അതേപടി കിടക്കുന്നു
എൻ്റെയുള്ളിൽ

ഇതാ എൻ്റെ നാട്,
നമ്മുടെ വീട്,
കളിക്കുന്നേടത്തു നിന്നു പിരിഞ്ഞുപോയ
മുതുമുത്തച്ഛൻ്റെ അനിയന്മാരുടെ
മക്കളുടെ മക്കൾ,
യാക്കുകളും കുതിരകളും മേയുന്ന
കുന്നിൻ ചെരിവുകൾ,
വിഹാരമണിനാദം,
ഇതാ സ്വാതന്ത്ര്യത്തിൻ്റെ പുതുകവിത....

നിൻ്റെ ഇത്തിരിപ്പോന്ന ചുവന്ന ബന്താന
എൻ്റെയുള്ളിൽ നിന്നും
ഞാനഴിച്ചെടുത്ത്
ഒരു പ്രാർത്ഥനാപതാകയായ് വീശുമ്പോൾ
ആ നിഗൂഢശക്തിയിൽ
ചുകന്ന നെടുങ്കൻ ചീന
അകലെയകലെയകലെ
അഴിഞ്ഞഴിഞ്ഞുവീഴുന്നു...

തിബത്തിൽ നിന്നല്ലാത്ത തിബത്തുകാരാ,
തിബത്തിൽ ജീവിച്ചിട്ടേയില്ലാത്ത തിബത്തുകാരാ,
തിബത്തിൽ മരിക്കുമെന്നു നീ കണ്ട കിനാവാണ്
ഞാനിന്നു ജീവിക്കുന്ന സത്യമായ കവിത.