Saturday, September 12, 2026

ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)

ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)

1

ശരൽക്കാലപ്രഭാതം


ഒരിക്കൽ ഞാനൊരു കുഞ്ഞായിരുന്നപ്പോൾ
മരിക്കുന്ന ഒരു ദൈവത്തെ കണ്ടു.
തൻ്റെ ചിറകുകൾക്കിടയിൽ
അതു നിശ്ചലം കിടന്നു,
അവ തന്നെ സ്വതന്ത്രമാക്കുന്നതും കാത്ത്.
പുലർച്ചെ അതൊരു
കുന്നിന്മേലേക്കു വീണു.
ദൈവത്തിൻ്റെ ഹൃദയമിടിപ്പുകൾക്കു കീഴിൽ
കുന്ന് വിറച്ചു.
കുന്നിനെ ചേർത്തുപിടിക്കാൻ
നടപ്പാതയുടെ ചരടു മാത്രം.
കിഴക്കേ മാനത്ത്
ഉയരെ
ജ്വലിക്കുന്ന കുടൽമാലകൾ
മേഘങ്ങൾക്കിടയിലൂടെ
ചീറ്റിത്തെറിച്ചു.
തീവ്രവേദനയനുഭവിക്കേ
ദൈവം
എല്ലാ യാഥാർത്ഥ്യങ്ങളേയും
സ്വന്തം ശരീരമായി ഉപയോഗിക്കുന്നത്
ഞാൻ തിരിച്ചറിഞ്ഞു.
പിന്നെ ദൈവം
ഒരു ചത്ത കിളിപോലെ കാണപ്പെട്ടു.
എന്നാൽ
ഒരു പക്ഷിക്കും ഇത്രയാഴത്തിൽ
മരിക്കാനാവില്ലെന്നു ഞാനറിഞ്ഞു.


മരണ രഹസ്യം

ജീവിതം കഴിഞ്ഞാൽ
മരണം തുടങ്ങുന്നു
എന്നതു സത്യമല്ല
ജീവിതം നിലയ്ക്കുമ്പോൾ
മരണവും നിലയ്ക്കുന്നു.

നികിത സ്റ്റാനെസ്ക്യു (റൊമാനിയ, 1908 - 1982)

നികിത സ്റ്റാനെസ്ക്യു (റൊമാനിയ, 1908 - 1982)

വിഷാദപ്രേമഗാനം


എനിക്കായ് ശരിക്കും മരിക്കുക
എൻ്റെ ജീവിതം മാത്രം
എന്നാൽ അതെപ്പോഴെന്നാർക്കറിയാം?
പുല്ലിനു മാത്രമേ അറിയൂ മണ്ണിൻ്റെ രുചി
എൻ്റെ ഹൃദയത്തിനായ് ശരിക്കും കൊതിക്കുന്നത്
ചലിക്കുമെൻ രക്തം മാത്രം
വായു ഉയരമുള്ളത്
നീ ഉയരമുള്ളത്
എൻ്റെ സങ്കടവും ഉയരമുള്ളത്.
കുതിരകൾ മരിക്കുന്ന കാലം വരും
കാറുകൾ തുരുമ്പിക്കുന്ന കാലം വരും
മഴ തണുത്തു വിറയ്ക്കുന്ന കാലം.
നിൻ്റെ ശിരസ്സാവും ഓരോ സ്ത്രീക്കും
നിൻ്റെയുടുപ്പണിയും ഓരോ സ്ത്രീയും.
വലിയ വെളുത്തൊരു പക്ഷിവരും,
ചന്ദ്രൻ്റെ മുട്ടയിടും.

Friday, September 11, 2026

ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)

ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)


I

ഉത്തരം തേടി

"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ആകാശത്തോടു ഞാൻ ചോദിച്ചു.
ആകാശം എൻ്റെ വാക്കുകൾ വിഴുങ്ങി
കൂടുതൽ വാക്കുകൾക്കായി കാത്തു.

കൂടുതലെന്തു കൂട്ടിച്ചേർക്കാൻ!
ഞാൻ അത്ഭുതപ്പെട്ടു.

ഭൂമിയോടു ഞാൻ ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ഭൂമി സ്വന്തം പർവതത്തോൾ
വെട്ടിച്ചുകാണിച്ചു.

തീയിനോടു  ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
എരിപൊരിത്തിരക്കിൽ
തീയൊന്നും കേട്ടില്ല.

കിണറിനടുത്തു പോയി
വെള്ളത്തോടു ചോദിച്ചു,
"എന്തുകൊണ്ട് ഞാൻ ഇവിടെ?"
- "എന്നിലേക്കിറങ്ങി വരൂ,
ഞാൻ പറഞ്ഞു തരാം"

"ശരിക്കും...", ഞാൻ പറഞ്ഞു,
"ചോദിക്കുക മാത്രമായിരുന്നു ഞാൻ"



2

അതിര്

ബബിൾഗം വാങ്ങിച്ചോ,
മകൾ എന്നോടു ചോദിച്ചു.

ഇല്ല, ഞാൻ പറഞ്ഞു,
എന്നാൽ ഞാൻ വന്നല്ലോ.

ഞാൻ ഒരു കാര്യവും
ബബിൾഗം വേറൊരു കാര്യവുമാണെന്ന്
അവൾ എതിർത്തു.

എപ്പോഴും നല്ലതു മാത്രം പ്രതീക്ഷിക്കരുത്,
ഞാൻ ചൂണ്ടിക്കാട്ടി.

അവൾ തിരുത്തി,
നല്ലതു മാത്രം അല്ല, ബബിൾഗം.

സൂര്യൻ ഉഷാറായിരുന്നിട്ടും
കിളികൾ കലപില കൂട്ടിയിട്ടും

പാർക്കിലെ പുല്ല് മോഹപ്പച്ചയായിരുന്നിട്ടും
ഹൃദയം ചെയ്തൊഴിച്ചു, എൻ്റെ മകൾ.

സന്തുഷ്ടമായൊരു ലോകമുണ്ട്, സങ്കടമുള്ള ഒന്നും.
അവക്കിടയിൽ ബബിൾഗം.


3


അനശ്വരനാവണമെന്നാഗ്രഹിച്ച ഉർക്കിലെ രാജാവ് ഗിൽഗമേഷിനെക്കുറിച്ചുള്ള ഒരു പഴയ മെസൊപ്പൊട്ടോമിയൻ ഐതിഹ്യം

ആഗ്രഹിച്ചു,
കഴിഞ്ഞില്ല.


4

സ്വന്തം വാച്ചുകൾ തിന്ന അച്ഛനെപ്പറ്റിയുള്ള കവിത

ഇടംകൈത്തണ്ടയിൽ അച്ഛൻ
മൂന്നു വാച്ചണിഞ്ഞിരുന്നു.
"മൂന്നെണ്ണമെന്തിനാണ്?"

"ഇത്" - ആദ്യത്തേതു ചൂണ്ടിപ്പറഞ്ഞു,
"അരമണിക്കൂർ കഴിഞ്ഞുള്ള
സമയമറിയാൻ"

"ഇത്" - രണ്ടാമത്തേതു ചൂണ്ടി,
"അര മണിക്കൂർ മുമ്പത്തെ
സമയമറിയാൻ"

"ഇതെന്തിനാണെന്നോ"
- മൂന്നാമത്തേതു ചൂണ്ടി,
"ഇപ്പോഴത്തെ സമയം കാണിക്കാൻ"

"ശരി,ശരി, ഇപ്പോൾ കൃത്യം സമയമെത്ര
എന്നൊന്നു പറയാമോ?"
"ഹഹ,അതു വരുമെന്നേ,ബേജാറാകേണ്ട"


5

പാമ്പ്

എൻ്റെ കാൽമുട്ടിന്മേലേക്ക്
മെല്ലെ ഇഴഞ്ഞുകയറി.
"ഹ ഹ" ഫ്രോയ്ഡിയന്മാർ ഇടപെട്ടു,
"അതേതു പാമ്പാണെന്ന്
ഞങ്ങൾക്കെല്ലാമറിയാം"
"ഇല്ല" എന്നതാണു ശരിയുത്തരം,
"ഇതു വേറൊരു പാമ്പാണ്"


Monday, September 7, 2026

ദു മു (ചീന,എ.ഡി 712-770)

ദു മു (ചീന,എ.ഡി 712-770)

1

സുവോയുടെ വീട്ടിലെ സായാഹ്നവിരുന്ന്


കാറ്റത്തുലയും മരങ്ങൾ, അസ്തമിക്കുമിളം പിറ,
മഞ്ഞിൽ കുതിർന്ന വസ്ത്രങ്ങൾ, 'ക്വിൻ' തന്ത്രി നാദം,
പൂ പടർന്ന വഴിവക്കിലൊഴുകുമുറവവെള്ളം,
പുൽക്കുടിലിൻ ചുറ്റും പൂക്കാലത്തിൻ താരങ്ങൾ,
മെഴുതിരി നാളം താഴുവോളം ഗ്രന്ഥം നോക്കുന്നൂ നാം,
ഹരം വാളുകളിൽ,സുഖമധുലഹരി,
കവിത കെട്ടുന്നൂ, കേൾപ്പൂ 'വൂ' നാട്ടിലെ പാട്ടുകൾ,ഞാൻ
മറക്കില്ലെൻ തോണി തനിച്ചലഞ്ഞതങ്ങ്

2

സമതലം: മുകൾക്കാഴ്ച്ച

വ്യക്തമാം ശരത്കാലം, കാഴ്ച്ചക്കില്ലവസാനം,
കുന്നു കൂടുവാൻ തുടങ്ങുന്നിരുളടരുകൾ,
ദൂരത്തെ നദി വാനിൽ തൻ ശുദ്ധി കലർത്തുന്നു,
കനത്ത മഞ്ഞിൽ കാണുന്നൊറ്റപ്പെട്ടൊരു കോട്ട,
ഇലയറ്റ വൃക്ഷങ്ങൾ കാറ്റുരിയുന്നൂ വീണ്ടും,
ദൂരത്തെ മലനിര, സൂര്യനാണ്ടുപോയ് പിന്നിൽ,
ഏകാകിക്കൊക്കേ, കൂട്ടിൽ പോകുവാനെന്തേ വൈകി?
മരങ്ങൾ മുഴുവനും കാക്കകൾ നിറഞ്ഞല്ലോ.


3

ചീവീട്

ഇത്രയും താഴ്മയുള്ള, ഇത്തിരി മാത്രമുള്ള
കൊച്ചു ചീവീടേ,കേൾക്കൂ
ദുഃഖം നിറഞ്ഞ നിൻ്റെയീണങ്ങൾ നമ്മെയെന്തേ
ഇത്രമേലിട്ടുലയ്ക്കാൻ?
ആശ്വാസമറ്റു പുല്ലിൻ വേരുകൾക്കുള്ളിലിരു-
ന്നിങ്ങനെ നീ കരയുന്നൂ
പുൽമെത്തക്കീഴിലിരുന്നിപ്പോളൊരു തുണക്കായ്
അത്രക്കു നീ കൊതിക്കുന്നൂ
ദീർഘയാത്രക്കു പോയ യാത്രികന്നിതു കേൾക്കെ
കണ്ണീരടക്കാനാമോ?
ഭർത്താവു കൈവെടിഞ്ഞ ഭാര്യയിതെങ്ങനെ
സഹിക്കും പുലരിവരെയും?
ഇമ്മട്ടിലിപ്രകൃതിശബ്ദങ്ങൾ പോലെ നമ്മെ
ഇല്ലാ വലയ്ക്കുകില്ലാ
സങ്കടം മീട്ടിടുന്ന തന്ത്രികൾ,താരനാദം
പൊങ്ങും സുഷിരവാദ്യങ്ങൾ

4

കവർച്ച

ഉടയോനില്ലാത്തവയല്ലീ
പീച്ചുകൾ ഡാംസൺ മരങ്ങളും
ഞാനെൻ സ്വന്തം കൈകളാലേ
നട്ടുവളർത്തിയതാണിവ
വേലി നന്നേച്ചെറുതാണെന്നാൽ
വീടു കാക്കാനുതകുമത്
എന്നിട്ടെന്തേയിപ്പൂക്കാല-
ക്കാറ്റുകളെന്നെക്കവരാനായ്
വീശിയടിച്ചീപ്പൂഞ്ചില്ലകളെ-
ത്തകർത്തു താഴത്തെറിയുന്നു.

5

ക്വിൻഷൗവിൽ

നദിതൻ വിശാലമാം തടത്തിൽ രാവെത്തുമ്പോൾ
അതിർത്തി ഗ്രാമങ്ങളിൽ കൊമ്പുകൾ പറകളും
ഭൂമിയെപ്പിളർത്തുമാ ശബ്ദം ഞാൻ കേൾപ്പൂ ശരദ്-
വായുവിൽ, കാറ്റിൽ തേങ്ങി മായുന്നു മേഘങ്ങളിൽ,
തണുത്തു വിറയ്ക്കുന്ന ചീവീട് നിശ്ശബ്ദം തൻ
ഇലയോടൊട്ടിച്ചേർന്നങ്ങിരിപ്പൂ,മടങ്ങുന്നൂ
തൻ്റെ മാമല നോക്കിയേകയാം കിളി മെല്ലെ
ഒത്തുചേ
രുന്നീയൊറ്റശ്ശബ്ദത്തിൽ പത്തായിരം
ദി,ക്കെൻ്റെ വഴിയെന്നെയൊടുക്കമെങ്ങെത്തിക്കും?

6

നെൽപ്പാടത്തേക്ക്

നെൽപ്പാടത്തേക്കിനിയുമൊരിക്കൽ-
ക്കൂടിപ്പോക നാം, കൊയ്യുവാൻ ബാക്കി.
അങ്ങൊരുക്കാം മെതിക്കളമൊന്ന്,
അയ്യോ പൊട്ടുന്നുറുമ്പിൻ കൂടെല്ലാം.
പിള്ളേർ വന്നെടുത്തോട്ടെ പിടിതാൾ,
നെല്ലു കുത്താനുലക്ക താഴട്ടെ,
വെയ്‌ലിലെല്ലാം തിളങ്ങട്ടെ,ചോപ്പു
നെന്മണികളിൽ നിന്നുമി പോട്ടെ.
വാർദ്ധക്യത്തിനു നല്ലൊരു താങ്ങായ്
ഇഷ്ടം പോലെ നാം തിന്നു തിമിർക്ക
ഈ നിറഞ്ഞ കളപ്പുര തീർക്കും
ഇത്രനാൾ നാമലഞ്ഞതിൻ കഷ്‌ടം


7

ഷെൻദി ക്ഷേത്രത്തിലെ ആയോധന ഗുരുവിനെ സന്ദർശിച്ചപ്പോൾ

നിരയായി നിവരുന്ന പാറകൾക്കും മേലെ
നിറയുന്ന മഞ്ഞ്, മലമേലേ മഠാലയം,
മിനുസമാം പാറകൾക്കിടയിലൂടൂർന്നൊഴുകി-
യണയുന്ന ഹിമശൈത്യമാർന്നതാമൊരരുവി,
വീഴുന്നു പൈൻമരത്തുമ്പുകളിൽനിന്നു വെയി-
ലൂറിത്തിളങ്ങുന്ന വെൺമഞ്ഞുതുള്ളികൾ,
ധർമ്മവുമായൊത്തു നോക്കവേ കാണ്മു ഞാൻ
കാവ്യമന്തസ്സാരശൂന്യമാണെത്രയോ!
ഉടലിനെപ്പറ്റിയോർത്തീടവേ മായുന്നു
മധുവിൽ മയങ്ങുവാനുള്ളെൻ്റെയിമ്പവും
ആവില്ലൊരിക്കലും പത്നിയെ, മക്കളെ
കൈവെടിയാനെനി,ക്കെങ്കിലുമായിടും
താങ്കൾതൻ കൊടുമുടിത്തുമ്പുകളിലാദ്യത്തെ
തുമ്പിന്നരികിലെൻ കൂര കെട്ടീടുവാൻ

Tuesday, September 1, 2026

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)

പരിഭാഷ

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)


കുട്ടിക്കാലത്തേ സന്യാസം സ്വീകരിച്ച
വയസ്സൻ സന്യാസി
ഈ പ്രായത്തിൽ
ഒരു വിശുദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുന്നു.
അദ്ദേഹം ഒരിക്കലും അനുഭവിക്കാത്ത
പലതുമുണ്ടീ ജീവിതത്തിൽ.
ഈ വിദേശഭാഷകൾ
യൗവനത്തിൽ താൻ സ്വപ്നം കണ്ട ശരീരങ്ങൾ പോലെ.
ഗ്രന്ഥത്തിൻ്റെ അർത്ഥം കണ്ടെത്താൻ ശ്രമിച്ച്
അദ്ദേഹം തലച്ചോറു പുകക്കുന്നു.
വർഷങ്ങളുടെ പൊടി കുമിയുന്നു.
തന്നെ സഹായിക്കാൻ കഴിയുന്ന
വാക്കുകൾക്കും പ്രയോഗങ്ങൾക്കുമായി
മാതൃഭാഷയുടെ മുക്കും മൂലയും പരതുന്നു.
തനിക്കൊരിക്കലും തൊടാൻ കഴിയാതെ പോയ ശരീരങ്ങൾ
മനസ്സിലേക്കാവാഹിക്കുന്നു
തീവ്രവെളിച്ചത്തിൽ തെളിഞ്ഞ ആ മാംസളദർശനം
ആഴമേറിയൊരുൾക്കാഴ്ച്ച
അദ്ദേഹത്തിലുണ്ടാക്കി :
അതിരു വിടാത്ത ചില വാക്കുകൾ
ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന വിപത്തിൽ
തന്നെ അകപ്പെടുത്തുന്നു.
പ്രായമേറിയതുകൊണ്ടെന്തു കാര്യം?
തനിക്കു മൊഴിമാറ്റാനാവാത്ത വാക്കുകൾ
ഇപ്പോൾ കണ്ടെത്തണം.
ഒരു ജോടി കയ്യുറയിലൂടെയെങ്കിലും
അവയെ തൊടാനായാൽ,
ഒരു മൂടുപടത്തിനുള്ളിലൂടെയെങ്കിലും
തൊടാനായാൽ
മൊഴി മാറിയ മട്ടിൽ
തനിക്കവ ദർശനം തരും.

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ



എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ ഞാൻ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ ഓണക്കാലത്ത്. കഴിഞ്ഞ വിഷുവിന് എന്നെ ഏല്പിച്ചതാണ്. ഈ ഓണക്കാലത്തെങ്കിലും  എഴുതിത്തീർക്കണം എൻ്റെ വായനാനുഭവം. തനിമ, പാരമ്പര്യം, സമകാലികത ഇവ മൂന്നും ഒരുമിക്കുന്നു ഈ കവിതകളിൽ. എവിടെനിന്നു തുടങ്ങണം എന്നാലോചിച്ചു വായിച്ചിരിക്കുമ്പോഴാണ് ചന്ദ്രശേഖരൻ മാഷ് ഓണക്കാലത്ത് വീട്ടുമുറ്റത്തിട്ട പൂക്കളങ്ങളുടെ പടങ്ങൾ എൻ്റെ കൂട്ടുകാരി സന്ധ്യ ഫേസ്ബുക്ക് തുറന്ന് കാണിച്ചു തന്നത്. മനോഹരമായ ആ പൂക്കളങ്ങളുടെ പ്രത്യേകത വർണ്ണപ്പൊലിമയുള്ള നാടൻ പൂക്കളുടെ സമൃദ്ധിയായിരുന്നു. ശംഖുപുഷ്പ നീലയും തെച്ചിച്ചുകപ്പുമെല്ലാമുണ്ടതിൽ. അതു നോക്കിയിരുന്നപ്പോളാണ്, ഇതുപോലെ, നാടൻ വാക്കുകൾ മനോഹരമായി വിന്യസിച്ചാണല്ലോ തൻ്റെ കവിതക്കളങ്ങൾ ഇദ്ദേഹമെഴുതുന്നത് എന്നോർത്തത്. കളം എഴുതുക എന്നതാണ് മലയാളത്തിൻ്റെ തനതു പ്രയോഗം. പൂക്കളം എഴുതാം, കവിതക്കളം ഇടാം.രണ്ടായാലും അതിൽ കലയും കളിയും ധ്യാനവുമുണ്ട്. എം.ജി.ചന്ദ്രശേഖരൻ എന്ന കവി എഴുതിയ കവിതക്കളങ്ങൾ തൊട്ടരികെ നിന്നൊന്നു നോക്കിക്കാണുകയാണ് ഇവിടെ.

അങ്ങനെ നോക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക അവയുടെ വർണ്ണഭംഗിതന്നെ. ഭംഗി എന്ന് എഴുതാനല്ല ചേല് എന്ന് നാട്ടുമലയാളം എഴുതാനാണ് കവിക്കിഷ്ടം. പ്രകൃതിയുടെ കടുംനിറങ്ങൾ മഴവില്ലിൻ്റെ ഇഴകളിൽ തുന്നിച്ചേർക്കുന്നതിനെപ്പറ്റി ഒരു കവിത (ആവാതെ) ഈ സമാഹാരത്തിലുള്ളത് പെട്ടെന്നോർമ്മയിൽ വരുന്നു. കവി പ്രയോഗിക്കുന്ന വാക്കുകളുടെ ഊന്നൽ കാരണം ആ കടുംനിറങ്ങൾ ദൂരെ നിന്നേ കാണാം.

മുകിലല കുത്തിയുടച്ചു കലക്കിയ
മുദ്ധശ്യാമനിറക്കൂട്ട്
ആകാശത്തെയിടിച്ചു പിഴിഞ്ഞി-
ട്ടാഴക്കൽഭുത നീലാഭ
വനമുടിയാകെയരച്ചു കഴച്ചി-
ട്ടരുമപ്പച്ചക്കൂമ്പാരം
കൊന്നപ്പൂങ്കണി വാഴത്തേൻ കനി
വാറ്റിയെടുത്ത കടുംമഞ്ഞ
തെച്ചിക്കുരലുകൾ ചെത്തിയൊരുക്കി-
ക്കരളു കലിച്ച കടുഞ്ചോപ്പ്
ഇന്ദ്രധനുസ്സിന്നിഴകളിലിവയെ
തുന്നി മെരുക്കാനാവാതേ ഞാൻ

ഓണപ്പൂക്കളങ്ങളെ ഓർമ്മിപ്പിക്കുന്ന വർണ്ണാഭ ഉദിച്ചു നിൽക്കുന്നു ഈ കവിതയിൽ. മഴവില്ലിൻ്റെ നിറങ്ങൾക്ക് ഒന്നുകൂടി കട്ടി കൂട്ടാനാണ് കവി ശ്രമിക്കുന്നത്. മറിച്ച്, വരണ്ടുണങ്ങിയ വേനലിൻ്റെ ചിത്രമാണെഴുതേണ്ടതെങ്കിൽ മുഷിഞ്ഞ നിറങ്ങൾ പ്രയോഗിക്കുന്നതിന് ഉദാഹരണമാണ് വേനൽ എന്ന കവിത. ആ വ്യത്യാസം നോക്കൂ:

കരിയിലയുടെ കിരുകിരുപ്പിലൂ-
ടെരിവെയിൽ പുളഞ്ഞിഴഞ്ഞു പോകുന്നു
മുടി കൊഴിയുന്ന മരമെഴുതുന്നു
തല ഞെരമ്പുകൾ പിണഞ്ഞ ചിത്രങ്ങൾ
തരിയില്ലാ നീലപ്പകത്തിരശ്ശീല
പിറകരങ്ങത്തു പിടഞ്ഞു തൂങ്ങുന്നു
ഇരുട്ടിഴുകുന്നോരുതിരം വാക്കു ത-
ന്നുയരെയാദിത്യൻ ഭരിച്ചു നിൽക്കുന്നു

നീലയും ചുകപ്പുമെല്ലാം ഇവിടെയും കടന്നുവരുന്നുണ്ടെങ്കിലും അത് നേരത്തേ വായിച്ച കവിതയിലെ ജ്വലിക്കുന്ന വർണ്ണങ്ങളല്ല. ഇരുണ്ട ചോരച്ചുകപ്പാണ്, നീലപ്പകത്തിരശ്ശീലയാണ്. ചായം ചാലിക്കൽ ഇനിയും പല കവിതകളിലും കടന്നു വരുന്നുണ്ട്. ഭാവങ്ങളും വികാരങ്ങളും ചായം ചാലിക്കുമ്പോലെ ചാലിച്ചെടുക്കുന്നതാണ് ഏതൊക്കെ എന്ന കവിതയിലെ വിഷയം.ഓണപ്പൂക്കളമിടും പോലെയാണ് കവിതയിൽ വാക്കുകൾ വിന്യസിക്കുന്നത് എന്ന് അക്ഷരം എന്ന കവിതയിൽ കവി എഴുതുന്നു. ഓണപ്പൂവുതൊട്ട് ആടിമഴവരെ അക്ഷരഭംഗിയിലാണ്ടു നിൽക്കുന്നു.

ആവണിപ്പൂവുതൊട്ടാടിമഴ വരെ
നീ വരും ചേലേ നിറയുന്നിതെപ്പൊഴും

ഇങ്ങനെ നിറങ്ങളും ചേലുള്ള വാക്കുകളും ഉചിതമായി വിന്യസിക്കുന്നതിൻ്റെ നാട്ടുചന്തം തികഞ്ഞവയാണ് എം. ജി. ചന്ദ്രശേഖരൻ എന്ന കവിയൊരുക്കുന്ന ഈ കവിതക്കളങ്ങൾ.

വാക്കിനെ ഇങ്ങനെ പരിചരിക്കുന്ന കാവ്യരീതിക്ക് മലയാളത്തിൽ ശക്തമായ ഒരു പാരമ്പര്യമുണ്ട്. നമുക്കു പേരറിയാൻ കഴിയുന്ന ആദികവിയായ തോലൻ തൊട്ട് അതു തുടങ്ങുന്നു. തൻ്റെ നായികയായ ചക്കിയെ പ്രീണിപ്പിക്കാനായി, "അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ, തേനൊത്ത വാക്കീ, തിലപുഷ്പ മൂക്കീ" എന്നൊക്കെ വിളിച്ചിട്ടും അവൾ പ്രസാദിക്കാതെ വന്നപ്പോൾ അടവു മാറ്റി, "അർക്കശുഷ്‌കഫല കോമള സ്തനീ" എന്നു വിളിച്ച് അവളെ സന്തോഷിപ്പിച്ച കവിയാണ് തോലൻ. പിന്നീട് കുഞ്ചൻ നമ്പ്യാരിലും ഇരുപതാം നൂറ്റാണ്ടിൽ എം. ഗോവിന്ദൻ,ജി.കുമാരപ്പിള്ള, അയ്യപ്പപ്പണിക്കർ, കുഞ്ഞുണ്ണി എന്നിവരിലുമെല്ലാം ഈ പാരമ്പര്യത്തിൻ്റെ ധാരയൊഴുകുന്നുണ്ട്. ഇക്കൂട്ടത്തിൽ വാക്കുകളുടെ ദ്രാവിഡച്ചന്തത്തിൽ അല്ലെങ്കിൽ കേരളീയതയിൽ പ്രത്യേകം ശ്രദ്ധിച്ചവരാണ് എം.ഗോവിന്ദനും ജി.കുമാരപ്പിള്ളയും. തൊണ്ണൂറുകൾക്കു ശേഷം വന്ന കവികളിൽ പി.പി. രാമചന്ദ്രനിൽ മാത്രമേ ഇത്തരമൊരു കൗതുകം കുറച്ചെങ്കിലും കാണാൻ കഴിയൂ. വാക്കിലൂന്നുന്ന ഈ കവിതാവഴി മലയാളത്തിൽ ഇന്ന് പാടേ വറ്റിപ്പോയോ എന്നു ശങ്കിച്ചു നിൽക്കുന്ന കാലത്താണ് ചന്ദ്രശേഖൻ മാഷിൻ്റെ ഈ കവിതകൾ കൂട്ടത്തോടെ കളം നിറഞ്ഞ് ആ പാരമ്പര്യം തിരിച്ചു പിടിക്കുന്നത്. സമകാല മലയാള കവിതാരംഗത്ത് ഈ കവിതകൾ ഏറെ പ്രസക്തമാവുന്നതും അതുകൊണ്ടു തന്നെ.

തോലനെ ഓർമ്മിച്ചതുകൊണ്ട് ഈ പുസ്തകത്തിലെ കവിതകളിൽ സ്വാഭാവികമായും നാം ആദ്യമെത്തുക 'കൂടിയാട്ട'ത്തിലാണ്. കൂടിയാട്ടശ്ലോകങ്ങളാണല്ലോ ആ ആദികവിയുടെ ഓർമ്മ സംരക്ഷിച്ചുവെച്ചത്. നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തിൽ നിലകൊള്ളുന്ന പ്രസിദ്ധമായ ഒരു വാക്കിനെ ആ പ്രസിദ്ധാർത്ഥത്തിൽ നിന്നു മാറ്റി പ്രയോഗിക്കുന്നതിൻ്റെ വിപരീതധ്വനിയിലാണ് ഈ പുസ്തകത്തിലെ കൂടിയാട്ടം എന്ന കവിതയുടെ ആത്മാവ് കുടികൊളളുന്നത്. വാർദ്ധക്യത്തിൻ്റെ വരവിനെ ഒരു തമാശ മട്ടിൽ അതവതരിപ്പിക്കുന്നു. ആടുന്ന പല്ലിൻ്റെ പാട്ടാണത്. തന്നോടൊപ്പം കൂടിയാടുന്ന പല്ലിൻ്റെ പാട്ട്.

വേർ പറിഞ്ഞു വേർപിരിയും നേരമോർത്തുകൊണ്ടേ
വേദികയിലാടി നിൽപ്പൂ ഞാനുമെൻ്റെ പല്ലും

വാർദ്ധക്യത്തെയും മരണത്തെയും വാക്കു കൊണ്ടു നേരിടുന്നത് കാവ്യാനുഭവമായി മാറുകയാണ് ചന്ദ്രശേഖരൻ മാഷിൻ്റെ പല കവിതകളിലും. ഈ കവിതയിൽ കൂടിയാട്ടമെന്ന പോലെ ഓരോ കവിതയിലുമുണ്ട്, പൂക്കളത്തിൻ്റെ നടുവിലെ പൂപോലെ ഒരു വാക്ക്. തന്നെ കൊണ്ടുപോകാനെത്തുന്ന മരണത്തിനൊപ്പം ഒന്നു മുറുക്കാനിരിക്കുന്ന വൃദ്ധനെക്കുറിച്ചുള്ള കവിതയാണ് കൂട്ടുമുറുക്ക്. ആ വാക്കും ഇതുപോലെ നമ്മുടെ ശ്രദ്ധ തങ്ങുന്ന ഒരു നടുപ്പൂവാണ്. മരിക്കാതിരിക്കാനുള്ള കൈമടക്കല്ല, സൽക്കാര സൗഹൃദമാണീ മുറുക്ക് എന്നു കവി. ഒന്നു മുറുക്കുന്നതിൻ്റെ രസത്തിനു മുന്നിൽ മരണമുൾപ്പെടെ എന്തും നിസ്സാരമാണെന്ന് ഈ  കവിത, കവിതകൾ, പ്രഖ്യാപിക്കുന്നു. മനസ്സിനെ തൊടുന്ന ഒരു വാക്കിനു മുന്നിൽ മറ്റെല്ലാം നിസ്സാരമാണെന്ന പ്രഖ്യാപനം കൂടിയാണ് എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ.

ഉദിച്ചുയരുന്ന വാക്കുകൾ പൊഴിക്കുന്ന നിലാവാണ് കവിതയെന്ന് ഈ പുസ്തകം നിർവചിക്കുന്നു. കുറുഞ്ഞി പൂത്തതു കാണാൻ മലയേറിപ്പോയതിനെക്കുറിച്ചുള്ള കവിതയാണ് 'കുറുഞ്ഞിപ്പൂ വിളിച്ചല്ലോ'. നീലക്കുറുഞ്ഞി പൂത്തതുപോലൊരു വാക്ക് കവിതയുടെ തുടക്കത്തിൽ തന്നെ ഇവിടെ നമ്മെ ആകർഷിക്കുന്നുണ്ട്. നോക്കൂ:

കുറിഞ്ഞിപ്പൂ വിളിക്കുന്നു മുകളിൽ നിന്നും
കുതുകപ്പൂ വിളികേൾപ്പൂ ചുവട്ടിൽ നിന്നും

കുതുകപ്പൂ എന്ന വാക്കിൻ്റെ വിടർച്ചയാണ് പിന്നീടാക്കവിത മുഴുവനും. മൂന്നാറിലെ വിസ്തൃതമായ തേയിലത്തോട്ടവും ജലപാതവും കടന്ന് ആ കുതുകപ്പൂ വിടരുന്നു.  പ്രകൃതിയോടുള്ള കുതുകം മാത്രമല്ല വാക്കിനോടുള്ള കുതുകവും വിരിഞ്ഞു വിരിഞ്ഞു വരികയായി :

ഉയർന്നുതാഴ്ന്നുയർന്നു താഴ്ന്നലയടിച്ചെവിടെയും
പുലർച്ചകളുലർത്തുന്ന തേയിലത്തോപ്പ്
നൂലു പാകിക്കഴപാകിക്കുത്തുമുണ്ടു നെയ്തു താഴേ
ക്കെത്തിയലച്ചാർത്തിടുന്ന ജലനിപാതം

ചായത്തോട്ടത്തിൻ്റെ ചാഞ്ഞുയർന്ന കിടപ്പ് വാക്കുകളാൽ അനുഭവിക്കാനാവുന്നു. ചെറുനീർച്ചാല് വലിയ ജലപാതമായി മാറുന്നതു വിവരിക്കുമ്പോൾ ഒരു മുണ്ട് നെയ്തെടുക്കുന്ന ബിംബമാണ് കവി കാണിക്കുന്നത്.മലയാളിക്കു മാത്രം എഴുതാൻ കഴിയുന്നത്. ഇന്നത്തെ പൊതുമലയാള പദശേഖരത്തിലില്ലാത്ത കഴ പോലുള്ള സ്പെഷ്യൽ വാക്കുകൾ തെരഞ്ഞെടുത്തുപയോഗിക്കാൻ ഈ കവിക്ക് പ്രത്യേക മിടുക്കു തന്നെയുണ്ട്. അഴുവൻ എന്നൊരു വാക്കുണ്ട് മൊഴിക്കുറത്തി എന്ന കവിതയിൽ. അഴുവൻ കൊണ്ടഞ്ഞാഴി അരിയെടുത്തു വെച്ച് എല്ലാർക്കും വിളമ്പുന്ന മൊഴിക്കുറത്തിയെക്കുറിച്ചാണ് ഈ കവിത.  വെച്ചു വിളമ്പി എല്ലാർക്കും കൊടുക്കുന്ന മൊഴിക്കുറത്തിയാണ് ഈ കവിയുടെ അമ്മമലയാളം.നിഘണ്ടുവിൽ നിന്നല്ല നാടോടി സംസ്‌കൃതിയിൽ നിന്നാണ് കവിയുടെ വാക്കുകൾ ഉറവെടുക്കുന്നത്. ഞാൻ മുമ്പു കേട്ടിട്ടേയില്ലാത്ത അഴുവൻ എന്ന വാക്കിന് ഇതാ ഈ കവിത ഇങ്ങനെ ജീവൻ കൊടുക്കുന്നു:

പുലരുവാനേഴര രാവുള്ളപ്പോൾ
പൂങ്കൺ തുറക്കും മൊഴിക്കുറത്തി
അഴുവൻ കൊണ്ടഞ്ഞാഴി മൊഴിയെടുക്കും
തീയിൽക്കഴുകിപ്പതം വരുത്തും.

ചെറിയ അളവു പാത്രമത്രേ അഴുവൻ. നാട്ടുസംസ്കൃതിയുടെ അടിത്തട്ടിൽ നിന്നതു പൊന്തിവരുന്നു.വാക്കിൽ നിന്നു വാക്കിലേക്കുള്ള പടവു കയറ്റവും ഈ കവിക്ക് ഹരമാണ്. കുറിപ്പടി എന്ന വാക്കിൽ നിന്നു കയറിയെത്തുന്ന ഉയരമാണ് കവിപ്പടി.കീശയിലിരിക്കുന്ന കുറിപ്പടിയും കവിപ്പടിയേറാം."ഉപ്പിൽ നിന്ന് അലയാർക്കുന്ന ഉൾക്കടലുകളിലേക്കും മുളകിൽ നിന്ന് ചോര പൊടിക്കുന്ന നീറ്റലുകളിലേക്കും ചായപ്പൊടിയിൽ നിന്ന് തലനുള്ളിയ കിളുന്തുകളിലേക്കും വഴിയുണ്ട്.
ആകയാൽ കുറിപ്പടിയും കവിപ്പടിയേറാം"ഉപ്പ്, മുളക്, ചായപ്പൊടി തുടങ്ങിയവ പലവ്യഞ്ജന വസ്തുക്കൾ മാത്രമല്ല വാക്കുകൾ കൂടിയാണ്. വസ്തുക്കളിലൂടെ എന്നതു പോലെ തന്നെ അവയെക്കുറിക്കുന്ന വാക്കുകളിലൂടെയും എത്തിച്ചേരാവുന്ന ഉയരങ്ങളാണ് ഈ കവി ലക്ഷ്യമാക്കുന്നത്. വാക്കിലൂടെയുള്ള കയറ്റം മാത്രമല്ല വാക്കിലൂടെയുള്ള ഇറക്കവും കവിക്കിഷ്ടം തന്നെ. വിപരീത രതി എന്ന കവിതയിൽ വാക്ക് തിരിച്ചിട്ട് കവി ഇറങ്ങുന്നത് കാണൂ :

വീണു എന്ന വാക്ക്
വീണു മരിച്ചു
ആകാശത്തിൻ്റെ അഗാധതയിൽ ചാടി
കവി ആത്മഹത്യ ചെയ്തു.

ഇറങ്ങുക എന്ന വാക്ക് പ്രധാനമാണ് പെണ്ണിറങ്ങുമ്പോൾ എന്ന കവിതയിൽ.

പെണ്ണിറങ്ങിപ്പോയ വീടു നിൽക്കുന്നു
നാവിറങ്ങിപ്പോയൊരാണിനെപ്പോലെ

ഇറക്കം എന്ന വാക്ക് പെണ്ണിനോടും നാവിനോടും ചേരുമ്പോഴുണ്ടാവുന്ന ധ്വനിഭേദങ്ങളിൽ നിന്ന് ഒരാശയ ലോകം തന്നെയുണ്ടാക്കാൻ കവിക്കിവിടെ കഴിയുന്നുണ്ട്. വീടുവിട്ട് പെണ്ണ് പുറത്തിറങ്ങിപ്പോകുന്നു. ആണിനതോടെ നാക്കിറങ്ങിപ്പോകുന്നു, ഭാഷ മുട്ടിപ്പോകുന്നു. അകം - പുറം എന്നീ വാക്കുകളെ 'പുറപ്പെടലൊക്കെ അകപ്പെടലാണ്' എന്നിങ്ങനെ ഒരു പഴഞ്ചൊൽ വടിവിൽ മറ്റൊരു കവിതയാക്കുന്നു.പഴഞ്ചൊൽ വടിവുകളും താളക്കെട്ടുകളും കൊണ്ട് ഭാഷയെ കുറുക്കുന്നതിലും വിളക്കുന്നതിലും എം.ഗോവിന്ദനെപ്പോലെ ഈ കവിയും രസിക്കുന്നു. താണനിലത്തേ നീരോടൂ എന്ന പഴഞ്ചൊല്ല് താണനിലത്തേ ബാറ്ററിയുരുളൂ എന്നാക്കി രസിക്കുന്നതിൽ പാരഡിക്കൗതുകത്തേക്കാൾ മുന്തി നിൽക്കുന്നത് നിലത്തു ബാറ്ററിയുരുട്ടിക്കളിക്കുന്ന കുഞ്ഞിൻ കുസൃതി തന്നെ. കവി കുഞ്ഞിനെ അനുകരിക്കുന്നത് കുഞ്ഞ് മുതിർന്നവരെ തിരുത്തിക്കൊണ്ടിരിക്കുന്നതിനാലാണ്. പേരക്കുഞ്ഞിനെ അപ്പൂപ്പൻ വിളിക്കുന്നത് തിരുത്തമ്മ എന്നാണ്. അപ്പൂപ്പനെ തിരുത്തുന്ന അമ്മ. ഒത്ത ഒരാനയെ വരച്ചു കാട്ടാൻ തിടുക്കപ്പെടുന്ന അപ്പൂപ്പനെ അതുവേണ്ട, അമ്മയാനയെ വരക്കൂ കുട്ടിയാനയെ വരക്കൂ അപ്പൂപ്പനാനയെ വരക്കൂ എന്നിങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കുന്നു കൊച്ചുമോൾ. മാനകീകരണത്തിൻ്റെ പൊതുമയെത്തന്നെയാണ് ഇവിടെ കുഞ്ഞു തിരുത്തുന്നത്.

ഭാഷയുടെ പല തലങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിക്കുറുമ്പനാണ് ഈ കവി. അ എന്ന ആദ്യാക്ഷരത്തോട് അപേക്ഷിക്കുന്നതേ ആടിത്തെളിയാനാണ്.

ആടിത്തെളിയുകയാദ്യാക്ഷരമേ
ആത്മാവിൻ്റെയരങ്ങുകളിൽ

ആത്മാവിൻ്റെയരങ്ങിൽ അടിത്തെളിയണം.അക്ഷരമാല കൊണ്ടുള്ള ആട്ടമാണ് കാവാ രേഖാ എന്ന കവിത.ഖരാതിഖരമൃദുഘോഷാക്ഷരങ്ങളിലൂടെ ഒരു വൃന്ദവാദ്യവാദനം ഈ കവിതയിൽ കേൾക്കാം.

കവിത ഖനികളിലെവിടെയോ
ഗണിതം ഘടനകളിലെവിടെയോ?
ചരിത്രം ഛത്രപതികളുടേതല്ല
ജലം ഝഷത്തിൻ്റേതു കൂടി.

ഝ എന്ന അക്ഷരം വരുന്ന ഒരു വാക്കു പോലും ഏറെക്കാലത്തിനു ശേഷമാണ് ഒരു സമകാലകവിതയിൽ ഞാൻ കണ്ടുമുട്ടുന്നത്. ശരിയായ വാക്ക് കണ്ടെടുക്കുന്നതിൽ ഈ കവി പരമാനന്ദമടയുന്നു. ഒരു കവിതയിൽനിന്ന് 'കണ്ഠകാകളീകളിവീണ' പോലൊരു പ്രയോഗം വീണാരവം മുഴക്കുന്നു. പകലൊക്കെ നൂണുനൂണെത്തുന്ന കവി  അസ്തമയ സൂര്യനെ പടിഞായർ എന്നേ വിളിക്കൂ. പടിയുന്ന ഞായർ.

വാക്കും ചിഹ്നവും കൂടിയാടുന്നു അങ്കക്കലി എന്ന കവിതയിൽ.കോമനും കോമയും തമ്മിലാണ് ഇവിടെ അങ്കം.കോമൻ ഒരാശ പറഞ്ഞു:

ആകാശത്തു പോകാം, നമു-
ക്കാകാശത്തു പോകാം.

അപ്പോൾ കോമ ഇടപെട്ടു:

ആകാ,ശത്തു പോകാം, നമു-
ക്കാകാ,ശത്തു പോകാം

ആകാശത്തു പോകണോ ചത്തുപോകണോ, രമിക്കണോ അതോ മരിക്കണോ, അഥവാ ഇരിക്കണോ അതോ മരിക്കണോ എന്ന അന്തസ്സംഘർഷമാണ് ചിഹ്നത്തിൻ്റെയും വാക്കിൻ്റെയും അങ്കക്കലിയായി കവി അവതരിപ്പിക്കുന്നത്. ഹാംലറ്റിൻ്റെ അന്തസ്സംഘർഷം തന്നെ ഇത് - ടു ബി ഓർ നോട് ടു ബി ദാറ്റ് ഈസ് ദ ക്വസ്റ്റ്യൻ. അന്തസ്സംഘർഷങ്ങൾ കൊണ്ടുള്ള കളി - തീക്കളി - മലയാളിക്കിഷ്‌ടമാണ്. കല്ലുരുട്ടിക്കേറ്റി താഴേക്കിട്ടു ചിരിക്കുന്നു നാറാണത്തു കാരണവർ.

ഒരേ വാക്ക് രണ്ടർത്ഥങ്ങളിൽ മാറി മാറി പ്രയോഗക്കുന്ന ശ്ലേഷക്കളിയുണ്ട് ടു ലെറ്റ് എന്ന കവിതയിൽ.

കാൽ,ഇച്ചായനടിച്ചൂ മുമ്പേ
കാലിച്ചായ കുടിച്ചവളും

ഇത് ഒരു തമാശക്കവിതയല്ല എന്നോർക്കണം.വാടകക്കു കൊടുക്കാൻ വേണ്ടി വീട് തൂത്തു വൃത്തിയാക്കുന്ന ഒരാണിനേയും പെണ്ണിനേയും അവതരിപ്പിക്കുകയാണ്. രണ്ടുപേർക്കും ജനിച്ച വീടിനോടുള്ള രണ്ടു തരം വൈകാരിക ബന്ധത്തിലേക്കാണ് കവിത പന്തലിക്കുന്നത്. 'ശൂന്യം' പോലെ ചില കവിതകളിൽ ചൊൽക്കെട്ടുകളും താളക്കെട്ടുകളും കാണാം. ഇങ്ങനെ, പഴയ മട്ടിൽ പറഞ്ഞാൽ, അക്ഷരം തൊട്ടു പ്രബന്ധം വരെ, പടർന്നു കയറുന്ന ലീലാപരത ഈ സമാഹാരത്തിലെ കവിതകളുടെ സവിശേഷതയായിരിക്കുന്നു.

ഹാംലറ്റിനെ മലയാളികരിച്ചതു കണ്ടല്ലോ. മലയാളി ജീവിതം എന്നതുതന്നെ സ്വാംശീകരണത്തിൻ്റെ ഒരു ചീട്ടുവാഴ്വാകുന്നു എന്ന് ഈ കവി പറയും. പാശ്ചാത്യമായ ഒരു കളി മലയാളി സ്വാംശീകരിച്ചതാണല്ലോ ചീട്ടുകളി.ക്ലബ്സ് ക്ലാവറാക്കിയും ഹാർട്സ് ആഡ്യനാക്കിയും ട്രമ്പ് തുരുപ്പാക്കിയും മലയാളി സ്വീകരിച്ചു. ലോകത്തെ തനതാക്കുന്ന കലാവിദ്യ കൂടിയാണ് ഈ കവിക്കു കവിത. മാജിക്കൽ റിയലിസം എന്ന കലാവിദ്യ മലയാളീകരിച്ചാൽ ഇങ്ങനെ തെളിയും:

പശുവില്ലില്ലാ പുല്ലും കൂടും
മേപ്പവനില്ല കറപ്പവളും
പാൽ മാത്രം കവറിൽ കാണ്മതു
മാജിക്കൽ റിയലിസമല്ലോ

ആലോചിച്ചു നോക്കിയാൽ ഇത്രയേയുള്ളൂ കാര്യം. കുറച്ചു കാലം മുമ്പ് മെക്സിക്കോയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഒരെഴുത്തുകാരി വാഹനങ്ങൾ ചീറിപ്പായുന്ന തെരുവിലൂടെ ഒരാന നടന്നു പോകുന്നതു കണ്ടപ്പോൾ, ഇതു തന്നെയാണ് മാജിക്കൽ റിയലിസം എന്നു പറഞ്ഞതായി അക്കാലത്തു പ്രസിദ്ധീകരിച്ച അഭിമുഖഭാഷണത്തിൽ പറഞ്ഞത് ഓർമ്മയിൽ വരുന്നു. എന്തിനേയും അടിമുടി കേരളീയമാക്കാൻ ഈ കവി സദാ ശ്രമിക്കുന്നു. ഇവിടെ ഞാൻ ജി.കുമാരപിള്ളയുടെ കവിതകൾ വീണ്ടും ഓർക്കുന്നു. മഞ്ഞുകാലത്തെക്കുറിച്ച് കുമാരപിള്ളയാണെഴുതുന്നതെങ്കിൽ അത് കേരളീയനു മാത്രം അനുഭവിക്കാനാവുന്ന മഞ്ഞുകാലമാകും."മകരത്തിൽ നീ പിന്നെ മഞ്ഞായി വന്നു,ശിവഭസ്‌മം പൂശിയൊരിളവനായ് വന്നു" എന്നിങ്ങനെയാണ്  അദ്ദേഹം എഴുതുക.

കുനുകുന്നിയിലക്കൊപ്പം
ഇളങ്കാറ്റത്തിളകുവാൻ
.....
കഴിയുന്ന നാൾ വരും
ഞാൻ മരിക്കും നിമിഷത്തിൽ

എന്ന് ചന്ദ്രശേഖരൻ മാഷ് എഴുതുമ്പോൾ,വാക്കിനെ കേരളീയാനുഭവമാക്കുന്ന കവിതാധാര സമകാലത്തെയും തളിർപ്പിക്കുന്നത് നമുക്കു കാണാം.

സവിശേഷമായ ഭാഷാവിന്യാസമാണ് ഈ കവിതക്കളങ്ങളുടെ പ്രധാന ആകർഷണീയത എന്നു വ്യക്തമാക്കാനാണ് ശ്രമിച്ചത്.എന്നാൽ അത് ഒരു കരകൗശലവിദ്യ മാത്രമല്ലേ എന്നൊരു ചോദ്യം ഇവിടെ ഉയരാം. ഇതിന് രണ്ടു മറുപടികൾ പറയാനുണ്ട്. ഒന്ന്, ഒഴുക്കൻ മട്ടിൽ അലക്ഷ്യമായി വാക്കുപയോഗിക്കുന്ന ഒരു കാലത്ത് വാക്കിൻ്റെ കരകൗശലവിദ്യക്ക് മുമ്പില്ലാത്ത പ്രസക്തിയുണ്ട് എന്നതാണ്. വേരിറങ്ങുന്ന പാതാളങ്ങളും ചില്ല പടരുന്ന ആകാശങ്ങളും വാക്കിനുണ്ട് എന്ന് പുതുകാലത്തെഴുതുന്ന ഏതൊരു കവിയേയും ജാഗ്രതപ്പെടുത്താൻ ഈ കരകൗശലവിദ്യക്കു കഴിയുന്നു.

രണ്ടാമത്തെ മറുപടി, കേവലം കരകൗശലവിദ്യയായി എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിത ഒതുങ്ങുന്നില്ല എന്നതാണ്. അതു നമുക്കൊരു പുതുനോട്ടം തരുന്നു. മനുഷ്യ മനസ്സിലെ ഇരുണ്ട ബാഹുകത്വത്തിന് നിറം നൽകുന്ന 'സർപ്പഹൃദയം' പോലൊരു കവിത ഈ സമാഹാരത്തിലുണ്ട്. കടിയേറ്റു കരിനീലിച്ച നളനോട് കടിച്ച കാർക്കോടകൻ പറയുന്ന മട്ടിലാണ് കവിതയുടെ ആഖ്യാനം. വേട്ട പെണ്ണിൻ്റെയും ജീവിതത്തിൻ്റെയും മുഖത്ത് മറ്റൊരാളായി ഉറ്റുനോക്കാൻ കരുത്തു കിട്ടുമ്പോൾ മാത്രമേ കലക്കങ്ങളെല്ലാം തെളിയൂ എന്നിങ്ങനെ ഇന്നത്തെയും എന്നത്തെയും മനുഷ്യൻ്റെ ജീവിത സങ്കീർണ്ണതയിലേക്ക് ബാഹുകത്വത്തെ കവി അന്വയിക്കുന്നു.കിടക്കവിരിയിൽ നിന്നു  പറന്നുപോയ പൂച്ചിത്രങ്ങൾ കറങ്ങി നടന്നു തിരിച്ചെത്തി ജന്മശയ്യയിൽ തന്നെ പതിക്കുമ്പോൾ, "അവിടെ മുല്ലപ്പൂ വിതറുന്ന തിരക്കിൽ താനവയെ കാണാതെ പോയതു" വിവരിക്കുന്ന ജന്മശയ്യ എന്ന കവിത കലയും ജീവിതവും തമ്മിലുള്ള ഒരു സംവാദമായി വളരുന്നു. ഒരു കൈകൊണ്ടു കവിതയെഴുതുകയും മറുകൈകൊണ്ട് കടല തിന്നുകയും ചെയ്യുമ്പോൾ, കടലക്കു മാത്രം രസമൂറുന്നതെന്ത് എന്ന ചോദ്യത്തിലെ നർമ്മം, പല നിലകളിൽ പരാജയപ്പെടുന്ന സമകാല ആവിഷ്ക്കാരങ്ങൾ പകരുന്ന വേദനയായി മാറുന്നു,കവിത-കാലം എന്ന കവിതയിൽ."എല്ലാ വിനോദ സഞ്ചാര ലക്ഷ്യങ്ങളിലും
ആത്മഹത്യാമുനമ്പ് നിർബന്ധം" എന്ന വരിയിലെ കുറിക്കു കൊള്ളുന്ന ഹാസ്യമാകട്ടെ, തറച്ചാൽ പൊട്ടാവുന്ന സമകാലജീവിതമാണ് നമ്മുടേത് എന്ന തിരിച്ചറിവു നൽകുന്നു.പെയ്തിറങ്ങി വറ്റിത്താണുപോകുന്ന വെള്ളത്തിൽ സീതാദുഃഖത്തിൻ്റെ അലയൊലി അവസാനമില്ലാതെ നമ്മെ കേൾപ്പിക്കാൻ എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതക്കു കഴിയുന്നു.

മുടിയഴിഞ്ഞ്
കരഞ്ഞു തളരെ
തോരാതെ മുട്ടിവിളിച്ചിട്ടും
ഞാൻ കതകു തുറന്നില്ല
പുലർച്ചക്കെണീറ്റു നോക്കുമ്പോൾ
വരും വേനലിന്
എനിക്കുള്ള കുടിവെള്ളം
കിണറ്റിൽ അടച്ചുവെച്ച്
ഭൂമി പിളർന്ന്
അവളെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു

ഈ കവിത വായിക്കുന്ന, ഭൂമിയിൽ ജീവിക്കുന്ന ഒരു ചെറു മനുഷ്യനെ, രാമനെ, സംബന്ധിച്ചിടത്തോളം വെള്ളമല്ലാതെ മറ്റാരാണ് ഭൂമിപുത്രി? ഈ നീലഗ്രഹത്തിൽ നിന്ന് അവൾ അന്തർദ്ധാനം ചെയ്യുന്നത് വളരെ വൈകി മാത്രം അവനറിയുന്നു. ആ അറിവിലും സ്വാർത്ഥത മാത്രമാണ് മനുഷ്യനെ നയിക്കുന്നത്. തനിക്കുള്ള വെള്ളം കിണറ്റിൽ അടച്ചുവെച്ചിട്ടാകും ഭൂമിപുത്രി മടങ്ങിയത് എന്ന മൂഢസ്വർഗ്ഗത്തിൽ നിന്നു നമ്മെ വലിച്ചു പുറത്തിടാൻ കാവ്യകലക്ക് ഇപ്പോഴും കഴിയും എന്നു സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു  ഈ കവിതകൾ.


















Friday, August 28, 2026

മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ

മണ്ണിനാൽ ഉടൽ, മാനത്താൽ ശിരസ്സ് : സാവിത്രി മഹേശ്വരൻ്റെ കവിതകൾ



സാവിത്രി മഹേശ്വരനെ പരിചയപ്പെട്ടത് എൻ്റെ വായനാജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ്.പത്തുപന്ത്രണ്ടു വർഷം മുമ്പാണത്. കേരളസാഹിത്യ അക്കാദമിയുടെ അയ്യന്തോൾ അപ്പൻതമ്പുരാൻ സ്മാരകത്തിലെ മാസികാശേഖരത്തിലിരുന്ന് പഴയകാല ആഴ്ച്ചപ്പതിപ്പുകളിൽ വന്ന കവിതകൾ വായിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് യാദൃച്ഛികമായി 1966 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ ഒരു ലക്കത്തിൽ ആകുമോ എന്ന പേരിൽ ഒരു കവിത വായിക്കുന്നത്. മനോഹരമായ ആ ഭാവഗീതം ഒറ്റവായനയിൽത്തന്നെ എനിക്കിഷ്ടപ്പെട്ടു. അച്ചടിക്കപ്പെട്ട് പത്തുനാല്പതു കൊല്ലം കഴിഞ്ഞാണ് എൻ്റെ വായന എന്നോർക്കണം.ആധുനികതയുടെ പുതുമുദ്രകൾ പതിഞ്ഞ കാലമായിരുന്നല്ലോ 1960 കൾ. സുഗതകുമാരിയല്ലാതെ പുതിയ പെൺസ്വരങ്ങളൊന്നും ആധുനികതയിൽ ഉയർന്നുകേൾക്കാതെ പോയതിനെപ്പറ്റി വിമർശനാത്മകമായ ചില ചിന്തകൾ എന്നിൽ രൂപം കൊണ്ട സമയവുമായിരുന്നു അത്. ആ കാലത്ത് ഒറ്റക്കൊറ്റക്ക് ചില നല്ല കവിതകളെഴുതിയ പെൺകവികൾ പിന്നീട് നിശ്ശബ്‌ദരായതാണ് എന്നെ ചിന്തിപ്പിച്ചത്. അറിയപ്പെടുന്ന സ്ത്രീപക്ഷവാദികളായിരുന്നു ആധുനികരിൽ മിക്കവരും. എന്നിട്ടും കവിതയിൽ തങ്ങൾക്കൊപ്പം പെൺസ്വരങ്ങളില്ലെന്ന് അവരാരും തിരിച്ചറിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സുഗതകുമാരിയാകട്ടെ ആധുനികതക്കു മുമ്പു വന്ന എഴുത്തുകാരിയാണ്. ആധുനികതയിൽ നിന്ന് തനിക്കു വേണ്ടത് അവരുൾക്കൊണ്ടു എന്നുമാത്രം. ആധുനികതയുടെ കാലത്ത് എഴുതി വന്ന ചെറുപ്പക്കാർക്കിടയിൽ സ്ത്രീകൾ ഏറെയുണ്ടായിരുന്നില്ല. ഒ വി ഉഷ, ലളിതാ ലെനിൻ എന്നീ രണ്ടു കവികൾ മാത്രമേ എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ വാരികകളിൽ വന്ന സ്തീകളുടെ കവിതകൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.ആ പശ്ചാത്തലത്തിലാണ് സാവിത്രി മഹേശ്വരൻ എന്ന പേരും ആകുമോ എന്ന കവിതയും എൻ്റെയുള്ളിൽ പതിഞ്ഞത്.

കവിതവായനയെക്കുറിച്ചുള്ള ഒരു കവിതയായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ തൻ്റെ കവിതയുടെ വായനക്കാരൻ/കാരിയെപ്പറ്റി കവിക്കുള്ള വേവലാതിയുടെ ആവിഷ്ക്കാരം. പ്രകൃതിയുടെ സൂക്ഷ്മഭംഗികളെല്ലാം നമുക്കു കാണാനവസരമുണ്ട്. പക്ഷേ ഒരു കവിതാസ്വാദകമുഖം, ഈരടിയുണർത്തുന്ന ഒരു മുഖം എന്നെങ്കിലും കാണാനാകുമോ എന്ന കവിയുടെ ഉൽക്കണ്ഠയാണ് ഞാനാ കവിതയിൽ വായിച്ചത്. അരനൂറ്റാണ്ടു കഴിഞ്ഞ് ആ കവിത വായിച്ചപ്പോൾ, എഴുതിത്തുടങ്ങുക മാത്രം ചെയ്തിട്ടുള്ള എൻ്റെ തന്നെ ഉൽക്കണ്ഠയായിരുന്നു അത്. ഇപ്പോൾ വായിക്കുമ്പോഴുമതെ, കവി എന്ന നിലയിൽ ദൃശ്യതയുണ്ടായിട്ടുപോലും ആ ഉൽക്കണ്ഠ അതേപടി എന്നിലുണ്ട്."ഈരടിയുണർത്തും നിൻ മുഖമാകുമോ കാൺമാൻ?" കവിയുടെ, കവിതയുടെ അനാഥത്വത്തിൻ്റെ വേദന ആ കവിതയിൽ നിന്ന് എന്നിലേക്ക് പുരണ്ടു. സാവിത്രി മഹേശ്വരൻ്റെ മറ്റു കവിതകൾ അന്വേഷിച്ചെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല.

ആ കവിതയിലെ പ്രകൃതിചിത്രങ്ങൾ ഒരുതരം നഷ്ടബോധവിഷാദവും എന്നിലുണ്ടാക്കി. അന്നത്തെ കേരളീയ പ്രകൃതിയുടെ വിപുലമായ ഒരു ചിത്രമല്ല കവി വരച്ചിടുന്നത് എങ്കിലും. ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞും സുഖസ്മൃതിയുണർത്തുന്ന ഇളവെയിൽ എനിക്കും ശ്രദ്ധിച്ചാൽ കാണാവുന്ന കാഴ്ച്ച തന്നെ (അതൊക്കെ ശ്രദ്ധിക്കാനുള്ള മനസ്സാണ് നഷ്ടമായത്) വീടുകൾക്ക് മതിലുകൾ ഇന്നുമുണ്ട്. പക്ഷേ കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലിയോ? മതിലോരത്ത് പടർന്നു നിന്നിരുന്ന ആ സ്വാഭാവിക സസ്യത്തെ ഇന്ന് എനിക്കു കണ്ടുപരിചയമില്ല.മൺമറഞ്ഞു പോകുന്ന സസ്യലതാദികളുടെ ഒരു നീണ്ട ലിസ്റ്റിൻ്റെ ഭാഗമായല്ല ഈ കവിതയിൽ കാട്ടുതിപ്പലി തഴച്ചു നിൽക്കുന്നത്. മറിച്ച്1966 ൽ പതിനെട്ടോ ഇരുപതോ മാത്രം വയസ്സുള്ള ഒരു പെൺകുട്ടി എഴുതിയ കവിതയിൽ കാട്ടുതിപ്പലി എന്ന ചെടി സ്വാഭാവികമായി കടന്നുവരുന്നു. എൻ്റെ കവിതക്ക് കാട്ടുതിപ്പലിയെ തിരിച്ചറിയാനാവുന്നില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിച്ചു.

നല്ലൊരു കവിത ഉള്ളിൽപ്പെട്ടാൽ പിന്നെ അതിൻ്റെ സുവിശേഷകരാവുമല്ലോ നമ്മൾ. ഈ കവിതയെക്കുറിച്ചും സാവിത്രി മഹേശ്വരൻ എന്ന കവിയെക്കുറിച്ചും ഞാൻ പലരോടും പറഞ്ഞു. ആർക്കുമറിയില്ല അങ്ങനെയൊരാളെ. ഒടുവിൽ ഒരിക്കൽ എഴുത്തുകാരി കെ. പി ശൈലജട്ടീച്ചറോട് എന്തോ സംസാരത്തിനിടയിൽ ആ പേരു പറഞ്ഞപ്പോഴാണ് ഒരു സാവിത്രി മഹേശ്വരനെ തനിക്കറിയാം, അവർ പക്ഷേ കവിതയൊന്നും എഴുതിയതായി അറിയില്ല, കോഴിക്കോട് ഗവ. ആർട്സ് കോളേജിലെ സംസ്കൃതം അദ്ധ്യാപികയായിരുന്നു,റിട്ടയർ ചെയ്ത് ഇപ്പോൾ വിശ്രമജീവിതമാണ് എന്നു പറഞ്ഞത്. അവരുടെ നമ്പറും സംഘടിപ്പിച്ചു തന്നു. ആ പേരിൻ്റെ അപൂർവ്വതകൊണ്ട്, ഞാൻ ഉദ്ദേശിച്ച ആൾ ഇവർ തന്നെയാകാം എന്നു തോന്നുകയാൽ ആ നമ്പറിൽ വിളിച്ചു. ഫോണെടുത്തയുടനെ 1966 ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സാവിത്രി മഹേശ്വരൻ എന്ന പേരിൽ കവിതയെഴുതിയ ആളാണോ എന്നു ചോദിച്ചു. ഇതെന്തു കുലുമാലാണോ എന്നു തോന്നിയാകണം അവർ ആകെ ബേജാറായി. എങ്കിലും അതെ എന്നു സമ്മതിച്ചു. പിന്നീടധികമൊന്നും എഴുതിയിട്ടില്ല എന്നു പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ 1971 ൽ സച്ചിദാനന്ദൻ എഡിറ്റു ചെയ്ത ജ്വാലയിലും 1976 കാലത്ത് എം.ഗോവിന്ദൻ എഡിറ്റു ചെയ്ത കലാകൗമുദിയിലും കവിതകൾ വന്നത് പറഞ്ഞു. ആ കവിതകൾ പിന്നീടവർ കണ്ടെത്തി തരികയും ചെയ്തു.

കവിതക്കുവേണ്ടി ഞാൻ തിളനില എന്ന മാഗസിൻ എഡിറ്റു ചെയ്യുന്ന സന്ദർഭമായിരുന്നു അത്. തിളനിലയുടെ മൂന്നാം ലക്കത്തിൽ (2020) വീണ്ടെടുപ്പ് എന്ന പംക്തിയിൽ ടീച്ചറുടെ പഴയ കവിതകൾ പുനപ്രകാശനം ചെയ്തുവന്നു. അതിനു ശേഷം ടീച്ചർ എഴുത്തിൽ വീണ്ടും സജീവമായി. ജീവിതഗതിയിൽ കവിതയെഴുത്തു നിർത്തിയ ഒരാൾ വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങി. 17-18 വയസ്സിൽ അസ്സലായി എഴുതിയിരുന്ന ഒരു പെൺകുട്ടി അറുപതു വർഷത്തോളം കഴിഞ്ഞ് തൻ്റെ കവിതയെ തിരിച്ചുപിടിക്കുന്നതിൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യമാണ് ഇപ്പോൾ നമ്മുടെ മുന്നിലിരിക്കുന്ന അലസം അടിത്തട്ടിൽ എന്ന ഈ കവിതാസമാഹാരം.സർഗ്ഗാത്മകതക്കു മരണമില്ല എന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

പിന്നീട് കൂടുതൽ ഇടപഴകിയപ്പോൾ ടീച്ചർ താനെഴുതിത്തുടങ്ങിയ കാലത്തെക്കുറിച്ചു ധാരാളം സംസാരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന കാലത്ത് എഴുതിയ കവിതയാണ് ഇത്. അന്ന് വിക്ടോറിയയിൽ വിദ്യാർത്ഥിനിയായിരുന്ന അടുത്ത കൂട്ടുകാരി ഉഷയാണ് ഈ കവിത മാതൃഭൂമിയിലേക്ക് അയച്ചത്. ഉഷയും കവിത എഴുതിത്തുടങ്ങിയിരുന്നു. ഉഷയുടെ ഏട്ടൻ വിജയനാകട്ടെ മലയാളത്തിലെ എക്കാലത്തെയും മാസ്റ്റർപീസായ തൻ്റെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കഥാകൃത്തെന്ന നിലയിൽ അന്നേ പ്രശസ്തൻ. ടീച്ചർ എഴുതിത്തുടങ്ങിയ കാലത്തെ സാംസ്കാരിക പശ്ചാത്തലം ആദ്യകവിതയുടെ ഈ പിൻകഥയിൽ നിന്നുതന്നെ വ്യക്തം. ബിരുദപഠനത്തിനു ശേഷം ടീച്ചർ പട്ടാമ്പി കോളേജിൽ എം.എ സംസ്കൃതത്തിനു ചേർന്നു. അപ്പൊഴേക്കും കുടുംബജീവിതത്തിലേക്കു കടന്നിരുന്നു. തുടർന്നെഴുതിയ കവിതകൾ ജ്വാലയിലും കലാകൗമുദിയിലും വെളിച്ചം കണ്ടു. പിന്നീട് അധ്യാപനജോലിയുടെയും കുടുംബജീവിതത്തിൻ്റെയും തിരക്കുകൊണ്ടാവുമോ എന്തോ ടീച്ചർ അധികമെഴുതിയില്ല. ഇങ്ങനെയൊരാൾ എഴുതിത്തുടങ്ങിയിരുന്നു, ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് ആരും ഓർത്തതുമില്ല. സാവിത്രി മഹേശ്വരൻ്റെ കവിതാ ജീവിതത്തിൻ്റെ ലഘുവായ ഈ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു.

ആ പഴയ ഓർമ്മകളെ ഒന്നുണർത്തിയപ്പോൾ ടീച്ചർ ധാരാളമായി എഴുതിത്തുടങ്ങി. ഇത്രയും വർഷങ്ങളുടെ വേർപാടിനു ശേഷം കവിതയിലേക്കു തിരിച്ചു വരുമ്പോഴും പുതുമയോടെ എഴുതാൻ സാവിത്രി മഹേശ്വരനു കഴിയുന്നു.ആധുനികതയുടെ ഉച്ചഘട്ടത്തിൽ ഇവരെപ്പോലെ ഒരു എഴുത്തുകാരി നിശ്ശബ്ദയായത് എന്തുകൊണ്ടാവാം എന്ന പ്രശ്‌നം തീർച്ചയായും പഠിക്കേണ്ടതാണ്. എഴുതിത്തുടങ്ങി പിന്നീട് നിശ്ശബ്ദയായി വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതാൻ തുടങ്ങിയ ഒരെഴുത്തുകാരിയുടെ രചനകൾ സാമാന്യമായി പരിചയപ്പെടുത്താൻ ഉതകേണ്ട ഈ ആമുഖക്കുറിപ്പിൻ്റെ ഊന്നൽ ആധുനികതാവിമർശനമായി മാറരുത് എന്ന വിചാരത്തിൽ അത്തരമൊരു പഠനത്തിന് ഇവിടെ ശ്രമിക്കുന്നില്ല. ആ പ്രശ്‌നത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. സഹജമായ ഒരാത്മീയഭാവം മലയാളത്തിലെ പെൺകവിതാധാരക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു. എന്നാൽ മലയാള ആധുനികത ഭാഷാശില്പങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ സഹജമായ ഈ ആത്മീയഭാവത്തെ അവഗണിച്ചു. പിന്നീട് വീണ്ടും എഴുതിയപ്പോഴും സാവിത്രി ടീച്ചറുടെ കവിതകളിൽ അടിയൊഴുക്കായി തുടർന്നത് ആ ധാര തന്നെയാണ്.

അഗാധത്തിൽ ഒരടിത്തട്ടും അത്യുന്നതിയിൽ ഒരു മേൽത്തട്ടും ഈ കവിതകളിലുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പഴയ കവിതയായ ആകുമോ തുടങ്ങുന്നത് നനയും ഇലകളിൽ തെളിഞ്ഞും മേഘച്ചാർത്തിൽ ഒളിഞ്ഞുമെത്തി സുഖസ്മൃതിയുണർത്തുന്ന ഇളവെയിലിനെപ്പറ്റി പറഞ്ഞു കൊണ്ടാണ്. തുടർന്നു വരുന്നത് "കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ"മതിലോരമാണ്. ആ ദൃശ്യപരമ്പര മഴമേഘത്തിൽ ചെന്നു തൊടുന്നു. ഇങ്ങനെ മണ്ണും വിണ്ണും ചേർത്തിണക്കാനുള്ള ശ്രമമാണ് സാവിത്രി ടീച്ചറുടെ കവിതകൾ. കാളിദാസ ഭാവനയെ ഓർമ്മിപ്പിക്കുന്ന ഒരാശയമാണ് മണ്ണും വിണ്ണും ചേർത്തിണക്കൽ. തീർച്ചയായും ഭൂമിഗീതങ്ങളെഴുതിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളും ആകാശക്കാഴ്ച്ചയിൽ മതിമറന്ന് "അഹോ ഉദഗ്ര രമണീയാ പൃഥിവീ" എന്നു വിസ്മയിച്ച കാളിദാസ ഭാവനയും ഭൂസ്വർഗ്ഗങ്ങളെ ബന്ധിപ്പിക്കുകയാണ് കാളിദാസൻ എന്നു നിരീക്ഷിച്ച ടാഗോറിൻ്റെ സാഹിത്യലോകവും സാവിത്രി ടീച്ചറിൻ്റെ കവിതകളുടെ പിന്നിൽ സ്വാധീനശക്തിയായുണ്ട്.ആഴങ്ങളും ഉയരങ്ങളും ഒരു ബിന്ദുവിൽ ഏകാഗ്രമാക്കാനുള്ള ഈ ശ്രമം തീർച്ചയായും ആത്മീയമാണ്. അവയെ തമ്മിലിണക്കുന്ന ഒരു വള്ളിയൂഞ്ഞാലിലാണ് ആഖ്യാതാവിൻ്റെ ഗൃഹാതുരമായ മയക്കം.പൂവ്, പുഴ, പ്രകൃതി, വീടിനോടും നാടിനോടുമുള്ള ഗൃഹാതുരത എന്നിവയെല്ലാം സ്വാഭാവികവും സൂക്ഷ്മവുമായിത്തന്നെ ഈ കവിതകളിൽ കാണാം. നാട്ടിൻപുറത്തെ കുന്നിൻ ചെരുവിലെ പാറപ്പരപ്പിലിരിക്കുമ്പോൾ കാലിൽ തടഞ്ഞ മുക്കുറ്റിപ്പൂവിനെക്കുറിച്ചൊരു കവിത ഇതിലുണ്ട്.

നിൻ്റെ പേനത്തുമ്പു തട്ടിയതോർത്തിട്ടു
തന്നെയാവാമതിന്നിന്നിത്ര പുഞ്ചിരി

കാലല്ല പൂവിൽ തടഞ്ഞത്, കവിയുടെ പേനത്തുമ്പാണ്. പേനത്തുമ്പു തട്ടി ചിരിക്കുന്ന പ്രകൃതിയും ഗൃഹാതുരസ്മൃതികളും ഈ കവിതകളിലുണ്ടെങ്കിലും അവ അവതരിപ്പിക്കുന്നതിൻ്റെ തനതായ പുതുമ ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. പേനത്തുമ്പു തട്ടിയതിൻ്റെ ചിരി എന്ന പ്രയോഗം തന്നെ ഉദാഹരണം. ആ പ്രയോഗത്തിനു പിന്നിൽ പേനത്തുമ്പു തട്ടാതെ പോയ ചിരികളുടെയും ദുഃഖങ്ങളുടെയുമെല്ലാം മുഴക്കമുണ്ട്. കുന്തിപ്പുഴയും പുഴവക്കത്തെ വള്ളുവനാടൻ ഗ്രാമവും തറവാടും പരദേവതയുമെല്ലാം ഇങ്ങനെ പേനത്തുമ്പു തട്ടി ചിരിക്കുന്നു ഈ കവിതകളിൽ. ടീച്ചറുടെ പല കവിതകളിലൂടെ കുന്തിപ്പുഴ ഒരു കൂട്ടുകാരിയെപ്പോലെ ചിരിച്ചൊഴുകുന്നു.ഒരു നാടൻ സ്വപ്നം എന്ന കവിതയിൽ നാടുവിട്ടു പോകാൻ മടിച്ച് വിവാഹം തന്നെ വേണ്ടെന്നു വക്കുന്ന ഒരു ചേച്ചിയെ അവതരിപ്പിക്കുന്നുണ്ട്. നാടു മാത്രമല്ല ജീവത്തായ സ്വന്തം ഭാഷ വിട്ടു പോകാനുള്ള മടി കൂടിയാണ് ആ കവിത വിടർത്തിക്കാണിക്കുന്നത്.

തോട്ടിലേക്കൊപ്പം പോരണ 
ദാ ഈ ചാവാളിനായ..
പിന്നെ നമ്മടെ ജനലിന്റെ 
മോളിലുദിക്കണ അമ്പിള്യമ്മാമൻ
നീയവിടെ നിക്കണ ആ തെങ്ങ് നോക്കീട്ടുണ്ടോ
നിലാവത്ത് അതിനെ നോക്കിനില്ക്കാൻ
ആളില്യാത്ത ഒരു സ്ഥിതി 
നിക്കോർക്കാൻ വയ്യ
ആ മല എത്രനേരം നോക്കിനിന്നാലും
നിക്കധികാവ് ല്യ
ആ മലേടെ മീതേന്ന് പാടോം കടന്ന് 
മഴ വരണത്,നീ കണ്ട്ട്ട്ണ്ടോ
അത്ൻ്റെ മണം നെണക്കറിയ്വോ
ഞാൻ ഇതൊന്നും വിട്ട്
എങ്ങടൂല്യ

ഇതൊന്നും വിട്ട് എങ്ങോട്ടുമില്ല എന്നതാണ് ഈ കവിതകളിലെ സുപ്രധാനമായ ഉള്ളടര്. വെള്ളത്തിനടിയിൽ ഒരു പാത്രം മുങ്ങിക്കിടക്കുംപോലുള്ള അസ്തിത്വത്തെ ഈ കവിതകൾ ധ്യാനിക്കുന്നു. ഓർക്കാൻ ഇഷ്‌ടപ്പെടുന്ന നിമിഷങ്ങളിൽ ഇവ ആണ്ടുമുങ്ങിക്കിടക്കുന്നു. അതേസമയം മാറിനിന്ന് ഈ മുങ്ങിക്കിടപ്പിനെ തത്വചിന്താപരമായി വീക്ഷിക്കുകയും ചെയ്യുന്നു. "എന്റെ മനസ്സേ!അവിടെയൊന്നും ആരുമില്ല,ആളൊഴിഞ്ഞ കൂടുകൾ മാത്രം,അവയെ പറത്തിയകറ്റുന്ന പാലക്കാടൻ കാറ്റുമാത്രം". കൽപ്രതിമകൾക്കും അവയെ ചുറ്റിക്കറങ്ങുന്ന കരിയിലകൾക്കുമിടയിലൂടെ കാറ്റ് ആകാശ വീഥിയിലേക്കു പടർന്നു കയറുന്നു. താഴ്ച്ച സുഖമാണ്, ഉയരം ഉദാത്തവും എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു. ഉച്ചത്തണലിൽ ഉറങ്ങാൻ കിടക്കുന്ന നാട്ടുവീരൻ നായയെപ്പോലെ സ്വന്തം സ്ഥലത്ത് തൃപ്തനായി കിടക്കുന്നതിൻ്റെ സുഖം. ശൃംഗങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കയറിക്കയറിപ്പോകുന്ന മലയാടുകൾ അനുഭവിക്കുന്ന ഉദാത്തമായ ആനന്ദം. പല കവിതകളിലുണ്ട് കുഴികളും ഉയരങ്ങളും, സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുംപോലെ.അതെ,മണ്ണിൻ്റെ താഴ്ച്ചയും വിണ്ണിൻ്റെ ഉയരവും ഈ കവിതകളിൽ മുഖാമുഖം നോക്കുന്നു. ആകാശത്തിലേക്ക് അയക്കുന്ന സന്ദേശങ്ങളോ ആകാശ സഞ്ചാരങ്ങളോ ഗോളാന്തരയാത്രകളോ ആണ് പല കവിതകളുടെയും പ്രമേയം. പ്രപഞ്ചം സൃഷ്ടിച്ചു മനം മടുത്ത നിറം കെട്ട നക്ഷത്രങ്ങളുള്ള ആകാശം. അയഞ്ഞ, മുഷിഞ്ഞ തൊപ്പി പോലെ ചുറ്റും വന്നു മൂടുന്ന ആകാശം. നശിക്കാനും നിലനിൽക്കാനുമുള്ള ത്വരകൾക്കിടയിൽ പെട്ട് മാനം നോക്കി നിൽക്കുന്ന ചിത്രശലഭത്തോട് 'സ്വന്തം നിറം' എന്ന കവിതയിലെ കുട്ടി പറയുന്നു, മേഘങ്ങൾക്കിടയിൽ കുളിച്ചു നിറം മാറി വരാൻ. ആകാശപ്പൊയ്കകളിലേക്ക് കിളികൾ ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു ഒരു കവിതയിൽ. ആകാശം ജനലിലൂടെ കാണുന്ന ഒരു കീറായെങ്കിലും കടന്നു വരാത്ത കവിതകൾ ഈ സമാഹാരത്തിൽ കുറവാണ്. "വാതിലൊന്നു പുറത്തേക്കതു തുറന്നാവതില്ലെനിക്കാകാശം കാണുവാൻ" എന്നതാണ് കവിയുടെ നിരാശ.ആത്മീയമായ ഉണർവാകുന്നു ആകാശം.ആ ഉയരത്തു നിന്നു കൊണ്ട് മണ്ണിൽ, കുന്തിപ്പുഴയിൽ, മുക്കുറ്റിപ്പൂവിൽ താൻ ആണ്ടുനിൽക്കുന്നത്- വെള്ളത്തിനടിയിൽ ഒരു പാത്രം എന്നപോലെ- കവി സ്വയം നോക്കിക്കാണുന്ന ഘടന ഈ കവിതകളുടെ സവിശേഷതയാകുന്നു. ഭൂമിയിൽ നിന്നുള്ള രക്ഷപ്പെടലല്ല, ഭൂമിയിലേക്ക് ആഴ്ന്നു നോക്കാനുള്ള ഒരു നിലയാകുന്നു ആകാശം. കവിയ്ക്കൊപ്പം ഭാവുകനും അങ്ങനെയൊരു നോട്ടനില പ്രാപ്യമാക്കാൻ ഈ കവിതകൾ സഹായിക്കുന്നു. ഈരടിയാൽ ഉണരുന്ന ഭാവുകൻ്റെ മിഴികൾക്കും ആ നോട്ടം സാധ്യമാകുന്നു.  മാനം ശിരസ്സും മണ്ണ് ഉടലുമായുള്ള ഒരു ബൃഹദ് ശില്പത്തിൻ്റെ സചേതനമായ ഉദാത്തത ഭാവുകൻ്റെ മനസ്സിൽ സ്പന്ദിച്ചു തുടങ്ങുന്നു.

ഇത്ര കാലം കഴിഞ്ഞ് വീണ്ടും എഴുതുമ്പോഴും മാധ്യമത്തിലുള്ള കൈത്തഴക്കം ഈ കവിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യങ്ങളെയും സൂക്ഷ്മാനുഭവങ്ങളെയും ഭാഷയിൽ ഒപ്പിയെടുത്താണ് ആകുമോ പോലൊരു കവിത വരുന്നത്. ആ സൂക്ഷ്‌മത കാലം ആവശ്യപ്പെടാത്തതിൻ്റെ സംഘർഷം എഴുപതുകളോടെ എഴുത്തവസാനിപ്പിക്കാൻ വരെ കാരണമായിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു. എഴുത്തു നിർത്തിയതിന് ഔദ്യോഗിക- കുടുംബജീവിതത്തിരക്കുകളാകും കവിയോടു ചോദിച്ചാൽ കാരണമായി പറയുക. എന്നാൽ എഴുപതുകളോടെ ഈ കവി എഴുത്തവസാനിപ്പിച്ചത് വ്യക്തിപരം മാത്രമായ ഒരു തീരുമാനമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. എല്ലാവരും എഴുതുന്ന ഒരു പൊതുകവിതക്ക് ഒപ്പം തൻ്റെ കവിമൊഴി ഉയർത്തി നിർത്താൻ ഈ കവി കാവ്യഭാഷകൊണ്ടും പ്രമേയം കൊണ്ടും ശ്രമിക്കുന്നത് എഴുപതുകളിലെഴുതിയ കവിതകൾ പരിശോധിച്ചാൽ അറിയാനാകും. കലി പോലെയും പിറവി പോലെയുമുള്ള കവിതകളിൽ അതിനുള്ള ശ്രമമുണ്ട്. എന്നാൽ ആ വഴി തൻ്റെ കവിതയെ മുന്നോട്ടു കൊണ്ടുപോകില്ല എന്നു തോന്നിയതിനാലാകാം അവർ നിശ്ശബ്ദത വരിച്ചത്. നിശ്ശബ്ദത വരിക്കുകയല്ല, നിശ്ശബ്ദതയുടെ ഗർത്തത്തിലേക്കു വീഴുകയായിരുന്നു എന്ന് കവി തിരിച്ചറിയുന്നുണ്ട്. ആനുകാലികം എന്ന കവിതയിൽ തൻ്റെ എഴുത്തു ജീവിതത്തിൻ്റെ ഈ ആദ്യപകുതിയിലേക്ക് കവി തിരിഞ്ഞു നോക്കുന്നു. "യാത്രയുടെ ആ മുന്നോട്ടുള്ള കുതിപ്പെല്ലാം തീർന്ന് മാനത്തേക്ക് അറിയാതെ ഒന്നു നോക്കിയപ്പോൾ ആയിരിക്കണം കാല് തെന്നി ഞാനാ പടുകുഴിയിലേക്ക് വീണത്. അങ്ങാടിയിൽ നിന്നു വാങ്ങിയ ആഴ്ചപ്പതിപ്പുകൾ ആ വീണിറക്കത്തിലും ഞാൻ വിടാതെ പിടിച്ചു" ഇവിടത്തെ, 'മാനത്തേക്ക് അറിയാതെ ഒന്നു നോക്കൽ' എന്ന പ്രയോഗത്തിന് അടിവരയിടണം. ആ നോട്ടത്തിൽ ഉയരെ ചന്ദ്രക്കലയുടെ നറുവെട്ടം കവി കാണുന്നുണ്ട്. ആത്മീയാനുഭൂതിയുടെ മറുലോകങ്ങൾ തേടിപ്പോയാൽ പടു കുഴിയിൽ വീഴ്ത്തുന്ന ആനുകാലികതയെ കവി ഇന്ന് ശരിയായി മനസ്സിലാക്കുന്നു. "പതുക്കപ്പതുക്കെ എന്റെ സ്വന്തം ശബ്ദം ആ പല ശബ്ദങ്ങളിൽപ്പെട്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മറഞ്ഞുപോയി…തിരിച്ചെടുക്കാനാകാതെ…. "ആനുകാലികതയുടെ പടുകുഴിയിൽ നിന്ന് കവി ഇതാ പുറത്തുവന്നിരിക്കുന്നു.തൻ്റെ സ്വന്തം സ്വാഭാവിക ശബ്ദം വീണ്ടെടുത്തുകൊണ്ടാണ് 2010 നു ശേഷം ഇവർ ധാരാളമായി എഴുതിയത്. സന്ദിഗ്ദ്ധതകൾക്കിടയിലൂടെ സ്വന്തം ഇടം കണ്ടെത്തുന്ന കവിതയെക്കുറിച്ച് മനോഹരമായൊരു കവിത ഈ സമയത്ത് കവി എഴുതുന്നുണ്ട്. എൻ്റെ കവിത എന്നു തന്നെയാണതിൻ്റെ പേര്. കൊതിയ്ക്കുന്നതിനും കിടയ്ക്കുന്നതിനുമിടയിലാണ് അതിൻ്റെ ഇടം.

കക്ഷത്തിലുള്ളതു താഴെ വെക്കാതെ
ഉത്തരം തപ്പുന്നു എന്റെ കവിത
സ്ത്രീപക്ഷം വിടാതെ
റൊമാന്റിക്ക് ആവാൻ നോക്കുന്നു
എന്റെ കവിത!
സ്വിച്ച് മാറിയിട്ട്
ബൾബിനെ പഴിക്കുന്നു
എന്റെ കവിത!
ഷവറിനടിയിൽ ദേഹത്ത്
ചുടുവെള്ളം പ്രതീക്ഷിച്ച്
മോഹിച്ചു നില്ക്കേ,
തലയിലൊട്ടാകെ 
കുളിർവെള്ളം പൊഴിച്ച്
കോരിത്തരിച്ചുനില്ക്കുന്നു
എന്റെ കവിത!

താഴ്ന്ന സ്ഥായിയിലുള്ള പറച്ചിലിൻ്റെ ഘടനയാണ്, ഗദ്യമായാലും പദ്യമായാലും, സാവിത്രി മഹേശ്വരൻ്റെ കവിതയുടെ സ്വാഭാവിക വഴിയുടെ ശക്തി.എതിർവശങ്ങളിലേക്കു നീങ്ങുന്ന ഉറുമ്പുകൾ ഒന്നു നിന്ന് പരസ്പരം മന്ത്രിക്കുന്ന പ്രപഞ്ചരഹസ്യത്തിൻ്റെ ശക്തിയുണ്ട് ഈ കവിതകളിലെ പറച്ചിൽ ഭാഷക്ക്. മൃദുവായ ഒരു പറച്ചിൽ മുള്ളുകളെ ഇല്ലാതാക്കും എന്ന് ഈ കവി വിശ്വസിക്കുന്നു. കുഞ്ഞുന്നാളിൽ എണ്ണപ്പുഴുവിനെ കണ്ടപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ വൈലോപ്പിള്ളിയുടെ എണ്ണപ്പുഴുക്കൾ എന്ന കവിതയിലെ ആഖ്യാതാവിൻ്റെ മനസ്സിൽ ആണ്ടിറങ്ങിയ പോലെ, ഈ കവിയുടെ ഉള്ളിൽ കയറിയ ഒരു വിശ്വാസമാണിത്. "ചെറുകാറ്റേറ്റാലൊന്നു കരയാൻ തോന്നും,നിന്റെ ചെറുകൈത്തലോടലിലങ്ങനെ നില്ക്കാൻതോന്നും" എന്ന് മൃദുവായ് പറഞ്ഞ് തൊട്ടാവാടിപ്പടർപ്പിൽ ചവിട്ടിയാൽ അവ മുള്ളുകൾ ഉള്ളിലേക്കു വലിക്കുമത്രെ. ഗ്രാമീണമായ ഒരു മൂഢഭാവനയാവാം ഇതും. എന്നാൽ മൃദുവായ പറച്ചിൽ മുള്ളുകൾ ഇല്ലാതാക്കും എന്നു മാത്രമല്ല പഞ്ഞി പോലമരുന്ന പൂവുകൾ നമ്മെ തഴുകുകയും ചെയ്യും. അതിനാൽ ഈ കവി മൃദുവായ്, മൃദുവായ് മാത്രം പറയുന്നു. ഈ പറച്ചിൽ മൊഴി സാവിത്രി ടീച്ചറുടെ കവിതകളെ സമകാലികമാക്കുന്നു. എല്ലാം ഇല്ലാത്തതായിക്കൊള്ളട്ടെ. വല്ലാത്ത രസം മാത്രം ഉള്ളതായിരുന്നാൽ മതി എന്ന നേർമ്മ ഭാഷയിലും വീക്ഷണത്തിലും തെളിഞ്ഞു കിടക്കുന്നു. വല്ലാത്ത രസമുള്ള മൃദുവായ പറച്ചിലാണ് ഈ കവിതകളുടെ മൊഴിമുദ്ര. തീരത്തു പതിഞ്ഞ രണ്ടു കൊച്ചു കാലടിപ്പാടുകളെ വീണ്ടും വീണ്ടും വന്നു നോക്കുന്ന കടൽത്തിരയെപ്പറ്റിയുള്ള കവിതയാണ് 'തിരകൾക്കൊപ്പം'. കവിതക്കൊടുവിൽ അമ്മത്തിര വന്ന് ആ കടൽത്തിരയെ പിറകോട്ടു വലിച്ചുകൊണ്ടുപോകുന്നു. തീരത്തെ കാലടിപ്പാടിൻ്റെ ഓർമ്മപോലെയേയുള്ളൂ ഏത് ആവിഷ്ക്കാരവും എന്ന തിരിച്ചറിവുപോലെത്തന്നെ പ്രധാനമാണ് തിരയുടെ ഓർമ്മയിലുണ്ട്, ആ കൊച്ചു കാലടിപ്പാടുകൾ എന്നത്. മൃദുവായ പറച്ചിൽ എന്നു മുകളിൽ പറഞ്ഞതിൻ്റെ മൂർത്ത രൂപം തന്നെ തിര മായ്ക്കും മുമ്പുള്ള കൊച്ചു കാലടിപ്പാടുകൾ.

ഞാൻ   
ഇല്ലാത്ത കണ്ണട
മൂക്കിൽ വെച്ച്
ഇല്ലാത്ത പുസ്തകത്തിലെ
ഇല്ലാത്ത കവിതകൾ 
വായിക്കാൻ തുടങ്ങി
കാടുകളു൦ മേടുകളും
റോഡുകളും റയിലുകളും പിന്നിട്ട്
അറിയാത്ത വഴികളിലൂടെ
അവ ഓടിക്കൊണ്ടേയിരുന്നു
ഈ ഇല്ലാത്ത കവിതകൾ
വായിച്ചു വന്ന
വല്ലാത്ത രസം മാത്രം
ഉള്ളതായിരുന്നു.

പുതിയ കാലത്തിന് ഈ വല്ലാത്ത രസത്തോട് ഐക്യപ്പെടാനാകുന്നുണ്ട്. അറിയാവുന്ന പാതകൾ വിട്ട് അറിയാ വഴികളിലൂടെ ഓടിക്കൊണ്ടേയിരിക്കുമ്പോൾ ഇല്ലാത്ത കവിതകളുടെ വല്ലാത്ത രസം അനുഭവിക്കാനാവുന്നു. എന്തിനെന്നില്ലാത്ത വേഗവും അതിൻ്റെ ഹരവും ഇല്ലാത്തവയാണിവയെല്ലാം എന്ന തിരിച്ചറിവും ചേർന്ന് ഈ വല്ലാത്ത രസത്തെ സമകാലികമാക്കുന്നു.ഈരടിയുണർത്തുന്ന ഈ രസം വായനക്കാർക്കു പകരാനായി, അരനൂറ്റാണ്ടു മുമ്പ് കാലം അടച്ചു വെച്ച പേന കാലം തന്നെ കവിക്ക് തിരികെ നൽകിയിരിക്കുന്നു. ആ പേനത്തുമ്പു തട്ടി ലോകം പുതുതായ് ചിരിക്കാൻ തുടങ്ങുന്നു.