Sunday, September 13, 2026

കികി ദിമൗല (ഗ്രീസ്, 1931 - 2020)

കികി ദിമൗല (ഗ്രീസ്, 1931 - 2020)


ചേരാത്തവ


വസന്തത്തെക്കുറിച്ചുള്ള
എൻ്റെ എല്ലാ കവിതകളും
അപൂർണ്ണമായിരിക്കുന്നു.

വസന്തത്തിനെപ്പൊഴും തിരക്കാണ്
എനിക്കാകട്ടെ എപ്പോഴും മന്ദഭാവവും.

അതുകൊണ്ടാണ്
വസന്തത്തെക്കുറിച്ചെഴുതുന്ന ഓരോ കവിതയും
ശരൽക്കാലം കൊണ്ടു പൂർത്തിയാക്കാൻ
ഞാൻ നിർബന്ധിതയാകുന്നത്.

ദൗ ദൗ(ചൈന, ജനനം: 1951)

ദൗ ദൗ(ചൈന, ജനനം: 1951)


ആംസ്റ്റർഡാമിൻ്റെ നദി


നവംബർ രാവു പടർന്നിറങ്ങുന്ന നഗരത്തിൽ
ആംസ്റ്റർഡാമിൻ്റെ നദി മാത്രം.

പെട്ടെന്ന്

വീട്ടുമരത്തിലെ മധുരനാരങ്ങകൾ
ശരൽക്കാറ്റിൽ കുലുങ്ങുന്നു.

ഞാൻ ജനലടക്കുന്നു,
എന്നാൽ ഒരു പ്രയോജനവുമില്ല.
നദി മേലോട്ടൊഴുകുന്നു,
എന്നാൽ ഒരു പ്രയോജനവുമില്ല.
പളുങ്കുകൾ പതിച്ച് സൂര്യനുയരുന്നു

പ്രയോജനമില്ല.
ഇരുമ്പുധൂളികൾ പോലെ
പ്രാവുകൾ ചിതറിപ്പറക്കുന്നു.
പയ്യന്മാരില്ലാത്ത തെരുവുകൾ
പെട്ടെന്നതിവിസ്തൃതമാകുന്നു.

ശരൽക്കാല മഴക്കു ശേഷം
ഒച്ചുകൾക്കൊപ്പമിഴയുന്ന മേൽക്കൂര
- എൻ്റെ രാജ്യം

മെല്ലെയൊഴുകുന്നു
ആംസ്റ്റർഡാമിൻ്റെ നദിമേലെ.

Saturday, September 12, 2026

ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)

ഗോസ്റ്റാ അഗ്രൻ (ഫിൻലാൻ്റ്-സ്വീഡിഷ്, 1936-2020)

1

ശരൽക്കാലപ്രഭാതം


ഒരിക്കൽ ഞാനൊരു കുഞ്ഞായിരുന്നപ്പോൾ
മരിക്കുന്ന ഒരു ദൈവത്തെ കണ്ടു.
തൻ്റെ ചിറകുകൾക്കിടയിൽ
അതു നിശ്ചലം കിടന്നു,
അവ തന്നെ സ്വതന്ത്രമാക്കുന്നതും കാത്ത്.
പുലർച്ചെ അതൊരു
കുന്നിന്മേലേക്കു വീണു.
ദൈവത്തിൻ്റെ ഹൃദയമിടിപ്പുകൾക്കു കീഴിൽ
കുന്ന് വിറച്ചു.
കുന്നിനെ ചേർത്തുപിടിക്കാൻ
നടപ്പാതയുടെ ചരടു മാത്രം.
കിഴക്കേ മാനത്ത്
ഉയരെ
ജ്വലിക്കുന്ന കുടൽമാലകൾ
മേഘങ്ങൾക്കിടയിലൂടെ
ചീറ്റിത്തെറിച്ചു.
തീവ്രവേദനയനുഭവിക്കേ
ദൈവം
എല്ലാ യാഥാർത്ഥ്യങ്ങളേയും
സ്വന്തം ശരീരമായി ഉപയോഗിക്കുന്നത്
ഞാൻ തിരിച്ചറിഞ്ഞു.
പിന്നെ ദൈവം
ഒരു ചത്ത കിളിപോലെ കാണപ്പെട്ടു.
എന്നാൽ
ഒരു പക്ഷിക്കും ഇത്രയാഴത്തിൽ
മരിക്കാനാവില്ലെന്നു ഞാനറിഞ്ഞു.


മരണ രഹസ്യം

ജീവിതം കഴിഞ്ഞാൽ
മരണം തുടങ്ങുന്നു
എന്നതു സത്യമല്ല
ജീവിതം നിലയ്ക്കുമ്പോൾ
മരണവും നിലയ്ക്കുന്നു.

നികിത സ്റ്റാനെസ്ക്യു (റൊമാനിയ, 1908 - 1982)

നികിത സ്റ്റാനെസ്ക്യു (റൊമാനിയ, 1908 - 1982)

വിഷാദപ്രേമഗാനം


എനിക്കായ് ശരിക്കും മരിക്കുക
എൻ്റെ ജീവിതം മാത്രം
എന്നാൽ അതെപ്പോഴെന്നാർക്കറിയാം?
പുല്ലിനു മാത്രമേ അറിയൂ മണ്ണിൻ്റെ രുചി
എൻ്റെ ഹൃദയത്തിനായ് ശരിക്കും കൊതിക്കുന്നത്
ചലിക്കുമെൻ രക്തം മാത്രം
വായു ഉയരമുള്ളത്
നീ ഉയരമുള്ളത്
എൻ്റെ സങ്കടവും ഉയരമുള്ളത്.
കുതിരകൾ മരിക്കുന്ന കാലം വരും
കാറുകൾ തുരുമ്പിക്കുന്ന കാലം വരും
മഴ തണുത്തു വിറയ്ക്കുന്ന കാലം.
നിൻ്റെ ശിരസ്സാവും ഓരോ സ്ത്രീക്കും
നിൻ്റെയുടുപ്പണിയും ഓരോ സ്ത്രീയും.
വലിയ വെളുത്തൊരു പക്ഷിവരും,
ചന്ദ്രൻ്റെ മുട്ടയിടും.

Friday, September 11, 2026

ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)

ക്രിസ്റ്റിൻ ദിമിത്രോവ (ബൾഗേറിയ, ജനനം : 1963)


I

ഉത്തരം തേടി

"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ആകാശത്തോടു ഞാൻ ചോദിച്ചു.
ആകാശം എൻ്റെ വാക്കുകൾ വിഴുങ്ങി
കൂടുതൽ വാക്കുകൾക്കായി കാത്തു.

കൂടുതലെന്തു കൂട്ടിച്ചേർക്കാൻ!
ഞാൻ അത്ഭുതപ്പെട്ടു.

ഭൂമിയോടു ഞാൻ ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
ഭൂമി സ്വന്തം പർവതത്തോൾ
വെട്ടിച്ചുകാണിച്ചു.

തീയിനോടു  ചോദിച്ചു,
"എന്തുകൊണ്ടു ഞാൻ ഇവിടെ?"
എരിപൊരിത്തിരക്കിൽ
തീയൊന്നും കേട്ടില്ല.

കിണറിനടുത്തു പോയി
വെള്ളത്തോടു ചോദിച്ചു,
"എന്തുകൊണ്ട് ഞാൻ ഇവിടെ?"
- "എന്നിലേക്കിറങ്ങി വരൂ,
ഞാൻ പറഞ്ഞു തരാം"

"ശരിക്കും...", ഞാൻ പറഞ്ഞു,
"ചോദിക്കുക മാത്രമായിരുന്നു ഞാൻ"



2

അതിര്

ബബിൾഗം വാങ്ങിച്ചോ,
മകൾ എന്നോടു ചോദിച്ചു.

ഇല്ല, ഞാൻ പറഞ്ഞു,
എന്നാൽ ഞാൻ വന്നല്ലോ.

ഞാൻ ഒരു കാര്യവും
ബബിൾഗം വേറൊരു കാര്യവുമാണെന്ന്
അവൾ എതിർത്തു.

എപ്പോഴും നല്ലതു മാത്രം പ്രതീക്ഷിക്കരുത്,
ഞാൻ ചൂണ്ടിക്കാട്ടി.

അവൾ തിരുത്തി,
നല്ലതു മാത്രം അല്ല, ബബിൾഗം.

സൂര്യൻ ഉഷാറായിരുന്നിട്ടും
കിളികൾ കലപില കൂട്ടിയിട്ടും

പാർക്കിലെ പുല്ല് മോഹപ്പച്ചയായിരുന്നിട്ടും
ഹൃദയം ചെയ്തൊഴിച്ചു, എൻ്റെ മകൾ.

സന്തുഷ്ടമായൊരു ലോകമുണ്ട്, സങ്കടമുള്ള ഒന്നും.
അവക്കിടയിൽ ബബിൾഗം.


3


അനശ്വരനാവണമെന്നാഗ്രഹിച്ച ഉർക്കിലെ രാജാവ് ഗിൽഗമേഷിനെക്കുറിച്ചുള്ള ഒരു പഴയ മെസൊപ്പൊട്ടോമിയൻ ഐതിഹ്യം

ആഗ്രഹിച്ചു,
കഴിഞ്ഞില്ല.


4

സ്വന്തം വാച്ചുകൾ തിന്ന അച്ഛനെപ്പറ്റിയുള്ള കവിത

ഇടംകൈത്തണ്ടയിൽ അച്ഛൻ
മൂന്നു വാച്ചണിഞ്ഞിരുന്നു.
"മൂന്നെണ്ണമെന്തിനാണ്?"

"ഇത്" - ആദ്യത്തേതു ചൂണ്ടിപ്പറഞ്ഞു,
"അരമണിക്കൂർ കഴിഞ്ഞുള്ള
സമയമറിയാൻ"

"ഇത്" - രണ്ടാമത്തേതു ചൂണ്ടി,
"അര മണിക്കൂർ മുമ്പത്തെ
സമയമറിയാൻ"

"ഇതെന്തിനാണെന്നോ"
- മൂന്നാമത്തേതു ചൂണ്ടി,
"ഇപ്പോഴത്തെ സമയം കാണിക്കാൻ"

"ശരി,ശരി, ഇപ്പോൾ കൃത്യം സമയമെത്ര
എന്നൊന്നു പറയാമോ?"
"ഹഹ,അതു വരുമെന്നേ,ബേജാറാകേണ്ട"


5

പാമ്പ്

എൻ്റെ കാൽമുട്ടിന്മേലേക്ക്
മെല്ലെ ഇഴഞ്ഞുകയറി.
"ഹ ഹ" ഫ്രോയ്ഡിയന്മാർ ഇടപെട്ടു,
"അതേതു പാമ്പാണെന്ന്
ഞങ്ങൾക്കെല്ലാമറിയാം"
"ഇല്ല" എന്നതാണു ശരിയുത്തരം,
"ഇതു വേറൊരു പാമ്പാണ്"


Monday, September 7, 2026

ദു മു (ചീന,എ.ഡി 712-770)

ദു മു (ചീന,എ.ഡി 712-770)

1

സുവോയുടെ വീട്ടിലെ സായാഹ്നവിരുന്ന്


കാറ്റത്തുലയും മരങ്ങൾ, അസ്തമിക്കുമിളം പിറ,
മഞ്ഞിൽ കുതിർന്ന വസ്ത്രങ്ങൾ, 'ക്വിൻ' തന്ത്രി നാദം,
പൂ പടർന്ന വഴിവക്കിലൊഴുകുമുറവവെള്ളം,
പുൽക്കുടിലിൻ ചുറ്റും പൂക്കാലത്തിൻ താരങ്ങൾ,
മെഴുതിരി നാളം താഴുവോളം ഗ്രന്ഥം നോക്കുന്നൂ നാം,
ഹരം വാളുകളിൽ,സുഖമധുലഹരി,
കവിത കെട്ടുന്നൂ, കേൾപ്പൂ 'വൂ' നാട്ടിലെ പാട്ടുകൾ,ഞാൻ
മറക്കില്ലെൻ തോണി തനിച്ചലഞ്ഞതങ്ങ്

2

സമതലം: മുകൾക്കാഴ്ച്ച

വ്യക്തമാം ശരത്കാലം, കാഴ്ച്ചക്കില്ലവസാനം,
കുന്നു കൂടുവാൻ തുടങ്ങുന്നിരുളടരുകൾ,
ദൂരത്തെ നദി വാനിൽ തൻ ശുദ്ധി കലർത്തുന്നു,
കനത്ത മഞ്ഞിൽ കാണുന്നൊറ്റപ്പെട്ടൊരു കോട്ട,
ഇലയറ്റ വൃക്ഷങ്ങൾ കാറ്റുരിയുന്നൂ വീണ്ടും,
ദൂരത്തെ മലനിര, സൂര്യനാണ്ടുപോയ് പിന്നിൽ,
ഏകാകിക്കൊക്കേ, കൂട്ടിൽ പോകുവാനെന്തേ വൈകി?
മരങ്ങൾ മുഴുവനും കാക്കകൾ നിറഞ്ഞല്ലോ.


3

ചീവീട്

ഇത്രയും താഴ്മയുള്ള, ഇത്തിരി മാത്രമുള്ള
കൊച്ചു ചീവീടേ,കേൾക്കൂ
ദുഃഖം നിറഞ്ഞ നിൻ്റെയീണങ്ങൾ നമ്മെയെന്തേ
ഇത്രമേലിട്ടുലയ്ക്കാൻ?
ആശ്വാസമറ്റു പുല്ലിൻ വേരുകൾക്കുള്ളിലിരു-
ന്നിങ്ങനെ നീ കരയുന്നൂ
പുൽമെത്തക്കീഴിലിരുന്നിപ്പോളൊരു തുണക്കായ്
അത്രക്കു നീ കൊതിക്കുന്നൂ
ദീർഘയാത്രക്കു പോയ യാത്രികന്നിതു കേൾക്കെ
കണ്ണീരടക്കാനാമോ?
ഭർത്താവു കൈവെടിഞ്ഞ ഭാര്യയിതെങ്ങനെ
സഹിക്കും പുലരിവരെയും?
ഇമ്മട്ടിലിപ്രകൃതിശബ്ദങ്ങൾ പോലെ നമ്മെ
ഇല്ലാ വലയ്ക്കുകില്ലാ
സങ്കടം മീട്ടിടുന്ന തന്ത്രികൾ,താരനാദം
പൊങ്ങും സുഷിരവാദ്യങ്ങൾ

4

കവർച്ച

ഉടയോനില്ലാത്തവയല്ലീ
പീച്ചുകൾ ഡാംസൺ മരങ്ങളും
ഞാനെൻ സ്വന്തം കൈകളാലേ
നട്ടുവളർത്തിയതാണിവ
വേലി നന്നേച്ചെറുതാണെന്നാൽ
വീടു കാക്കാനുതകുമത്
എന്നിട്ടെന്തേയിപ്പൂക്കാല-
ക്കാറ്റുകളെന്നെക്കവരാനായ്
വീശിയടിച്ചീപ്പൂഞ്ചില്ലകളെ-
ത്തകർത്തു താഴത്തെറിയുന്നു.

5

ക്വിൻഷൗവിൽ

നദിതൻ വിശാലമാം തടത്തിൽ രാവെത്തുമ്പോൾ
അതിർത്തി ഗ്രാമങ്ങളിൽ കൊമ്പുകൾ പറകളും
ഭൂമിയെപ്പിളർത്തുമാ ശബ്ദം ഞാൻ കേൾപ്പൂ ശരദ്-
വായുവിൽ, കാറ്റിൽ തേങ്ങി മായുന്നു മേഘങ്ങളിൽ,
തണുത്തു വിറയ്ക്കുന്ന ചീവീട് നിശ്ശബ്ദം തൻ
ഇലയോടൊട്ടിച്ചേർന്നങ്ങിരിപ്പൂ,മടങ്ങുന്നൂ
തൻ്റെ മാമല നോക്കിയേകയാം കിളി മെല്ലെ
ഒത്തുചേ
രുന്നീയൊറ്റശ്ശബ്ദത്തിൽ പത്തായിരം
ദി,ക്കെൻ്റെ വഴിയെന്നെയൊടുക്കമെങ്ങെത്തിക്കും?

6

നെൽപ്പാടത്തേക്ക്

നെൽപ്പാടത്തേക്കിനിയുമൊരിക്കൽ-
ക്കൂടിപ്പോക നാം, കൊയ്യുവാൻ ബാക്കി.
അങ്ങൊരുക്കാം മെതിക്കളമൊന്ന്,
അയ്യോ പൊട്ടുന്നുറുമ്പിൻ കൂടെല്ലാം.
പിള്ളേർ വന്നെടുത്തോട്ടെ പിടിതാൾ,
നെല്ലു കുത്താനുലക്ക താഴട്ടെ,
വെയ്‌ലിലെല്ലാം തിളങ്ങട്ടെ,ചോപ്പു
നെന്മണികളിൽ നിന്നുമി പോട്ടെ.
വാർദ്ധക്യത്തിനു നല്ലൊരു താങ്ങായ്
ഇഷ്ടം പോലെ നാം തിന്നു തിമിർക്ക
ഈ നിറഞ്ഞ കളപ്പുര തീർക്കും
ഇത്രനാൾ നാമലഞ്ഞതിൻ കഷ്‌ടം


7

ഷെൻദി ക്ഷേത്രത്തിലെ ആയോധന ഗുരുവിനെ സന്ദർശിച്ചപ്പോൾ

നിരയായി നിവരുന്ന പാറകൾക്കും മേലെ
നിറയുന്ന മഞ്ഞ്, മലമേലേ മഠാലയം,
മിനുസമാം പാറകൾക്കിടയിലൂടൂർന്നൊഴുകി-
യണയുന്ന ഹിമശൈത്യമാർന്നതാമൊരരുവി,
വീഴുന്നു പൈൻമരത്തുമ്പുകളിൽനിന്നു വെയി-
ലൂറിത്തിളങ്ങുന്ന വെൺമഞ്ഞുതുള്ളികൾ,
ധർമ്മവുമായൊത്തു നോക്കവേ കാണ്മു ഞാൻ
കാവ്യമന്തസ്സാരശൂന്യമാണെത്രയോ!
ഉടലിനെപ്പറ്റിയോർത്തീടവേ മായുന്നു
മധുവിൽ മയങ്ങുവാനുള്ളെൻ്റെയിമ്പവും
ആവില്ലൊരിക്കലും പത്നിയെ, മക്കളെ
കൈവെടിയാനെനി,ക്കെങ്കിലുമായിടും
താങ്കൾതൻ കൊടുമുടിത്തുമ്പുകളിലാദ്യത്തെ
തുമ്പിന്നരികിലെൻ കൂര കെട്ടീടുവാൻ

Tuesday, September 1, 2026

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)

പരിഭാഷ

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)


കുട്ടിക്കാലത്തേ സന്യാസം സ്വീകരിച്ച
വയസ്സൻ സന്യാസി
ഈ പ്രായത്തിൽ
ഒരു വിശുദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുന്നു.
അദ്ദേഹം ഒരിക്കലും അനുഭവിക്കാത്ത
പലതുമുണ്ടീ ജീവിതത്തിൽ.
ഈ വിദേശഭാഷകൾ
യൗവനത്തിൽ താൻ സ്വപ്നം കണ്ട ശരീരങ്ങൾ പോലെ.
ഗ്രന്ഥത്തിൻ്റെ അർത്ഥം കണ്ടെത്താൻ ശ്രമിച്ച്
അദ്ദേഹം തലച്ചോറു പുകക്കുന്നു.
വർഷങ്ങളുടെ പൊടി കുമിയുന്നു.
തന്നെ സഹായിക്കാൻ കഴിയുന്ന
വാക്കുകൾക്കും പ്രയോഗങ്ങൾക്കുമായി
മാതൃഭാഷയുടെ മുക്കും മൂലയും പരതുന്നു.
തനിക്കൊരിക്കലും തൊടാൻ കഴിയാതെ പോയ ശരീരങ്ങൾ
മനസ്സിലേക്കാവാഹിക്കുന്നു
തീവ്രവെളിച്ചത്തിൽ തെളിഞ്ഞ ആ മാംസളദർശനം
ആഴമേറിയൊരുൾക്കാഴ്ച്ച
അദ്ദേഹത്തിലുണ്ടാക്കി :
അതിരു വിടാത്ത ചില വാക്കുകൾ
ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന വിപത്തിൽ
തന്നെ അകപ്പെടുത്തുന്നു.
പ്രായമേറിയതുകൊണ്ടെന്തു കാര്യം?
തനിക്കു മൊഴിമാറ്റാനാവാത്ത വാക്കുകൾ
ഇപ്പോൾ കണ്ടെത്തണം.
ഒരു ജോടി കയ്യുറയിലൂടെയെങ്കിലും
അവയെ തൊടാനായാൽ,
ഒരു മൂടുപടത്തിനുള്ളിലൂടെയെങ്കിലും
തൊടാനായാൽ
മൊഴി മാറിയ മട്ടിൽ
തനിക്കവ ദർശനം തരും.