Monday, May 4, 2026

അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)

അഹ്‌മദ് അൽ ഷഹാവി (ഈജിപ്ത്, ജനനം: 1960)


1
കാമുകൻ്റെ തീർത്ഥാടനം


ആപ്പിൾ ഇല്ലാത്ത ചന്ദ്രൻ
ഇരുണ്ടത്

ആപ്പിളില്ലാത്ത രാത്രി
ഒഴിഞ്ഞത്

ആപ്പിളില്ലാത്ത കൈകൾ
തളർന്നത്

ചുകന്ന ഒരാപ്പിളില്ലാത്ത ശരീരം
തകർന്നത്

ചുണ്ടുകളില്ലാത്ത ആപ്പിൾ
കേടായത്

നിൻ്റെ പഴങ്ങൾ എന്നെ വിളിക്കയാൽ
ഞാനിറങ്ങി തീർത്ഥാടനത്തിന്

നിന്നിലേക്കുള്ള വഴി കണ്ടെത്താൻ
ഒരു തീർത്ഥാടനം മതിയാവുകില്ലൊരു കാമുകന്

Tuesday, April 28, 2026

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

രണ്ടു കവിതകൾ


1

ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു


2

ഞാൻ ചന്ദ്രനിലേക്കോ നക്ഷത്രങ്ങളിലേക്കോ
പറക്കുമോ ഇല്ലയോ, ആർക്കു പറയാനാവും?
എന്നാൽ ചന്ദ്രൻ്റെ രുചി എനിക്കു കിട്ടി,എൻ്റെ വായിൽ.
കസാനിൽ വെച്ച്, നാല്പത്തിയൊന്നിൽ

തിമിരാവൃതം.യുദ്ധം.
പക്ഷേ ചന്ദ്രനുണ്ടായിരുന്നു അവിടെ.
വെളുത്ത വെളിച്ചം
വെളുത്ത മഞ്ഞ്
വെളുത്ത ബ്രഡ് - ഒന്നു കടിക്കാനില്ല
ഒറ്റക്കഷണമില്ല

മോസ്ക്കോയിൽ ഞാൻ മടങ്ങിയെത്തിയിട്ടു
വർഷങ്ങളായി
മിക്ക രാത്രിയിലും ഞാൻ അത്താഴം കഴിക്കാറുണ്ട്
എന്നാൽ ചന്ദ്രനുണ്ട്, സ്വാദുള്ള ഒരു ഉരുളയായി.
വെള്ളയായിരുന്നു ചന്ദ്രൻ്റെ രുചി

ദിമിത്രി പ്രിഗോവ് (റഷ്യ,ജനനം: 1940-2007)

ദിമിത്രി പ്രിഗോവ് (റഷ്യ,ജനനം: 1940-2007)



സംഭാഷണം നമ്പർ 5

സ്റ്റാലിൻ : ഭൂമിയിൽ സന്തോഷമില്ല
പ്രിഗോവ് : സന്തോഷമില്ല!
സ്റ്റാലിൻ : പിന്നെന്താണുള്ളത്?
പ്രിഗോവ് : പിന്നെന്താണ്?
സ്റ്റാലിൻ : ഭൂമിയിൽ സ്റ്റാലിനാണുള്ളത്!
പ്രിഗോവ്: സ്റ്റാലിനാണുള്ളത്!
സ്റ്റാലിൻ : എങ്കിൽ എന്താണു സ്റ്റാലിൻ?
പ്രിഗോവ് : എന്താണദ്ദേഹം?
സ്റ്റാലിൻ : നമ്മുടെ സൈനികപ്രഭാവം
പ്രിഗോവ് : സൈനികപ്രഭാവം!
സ്റ്റാലിൻ : സ്റ്റാലിൻ നമ്മുടെ യുവത്വത്തിൻ്റെ ഉൽക്കടാഭിനിവേശം
പ്രിഗോവ് : യുവത്വത്തിൻ്റെ ഉൽക്കടാഭിനിവേശം!
സ്റ്റാലിൻ : യുദ്ധത്തിലും വിജയത്തിലും പാടുക!
പ്രിഗോവ് : വിജയത്തിൽ പാടുക!
സ്റ്റാലിൻ : നമ്മുടെ ജനത സ്റ്റാലിനെ പിന്തുടരുന്നു
പ്രിഗോവ് : സ്റ്റാലിനെ പിന്തുടരുന്നു!
സ്റ്റാലിൻ : മറ്റെന്താണ് സ്റ്റാലിൻ?
പ്രിഗോവ് : മറ്റെന്താണ്?
സ്റ്റാലിൻ : മൂന്നു കരുത്തുറ്റ തത്വങ്ങൾ!
പ്രിഗോവ് : മൂന്നു കരുത്തുറ്റ തത്വങ്ങൾ!
സ്റ്റാലിൻ : മറ്റെന്താണ് സ്റ്റാലിൻ?
പ്രിഗോവ് : മറ്റെന്താണ്?
സ്റ്റാലിൻ : അഞ്ച് മഹത്തായ ആശയങ്ങൾ!
പ്രിഗോവ് : അഞ്ച് മഹത്തായ ആശയങ്ങൾ!
സ്റ്റാലിൻ : ആറു മഹത്തായ അക്ഷരങ്ങൾ!
പ്രിഗോവ് : അതിൽ നിന്ന് ഒരക്ഷരം മാറ്റിയാൽ എന്താകും?
സ്റ്റാലിൻ : എന്താകും?
പ്രിഗോവ്: റ്റാലിൻ
റ്റാലിൻ : റ്റാലിൻ!
പ്രിഗോവ് : ഒന്നു കൂടി പോയാൽ എന്താകും?
റ്റാലിൻ : ഒന്നുകൂടി?
പ്രിഗോവ് : അപ്പോൾ ആലിൻ എന്നാകും
ആലിൻ : ആലിൻ എന്നാകും!
പ്രിഗോവ് : മറ്റൊന്നു കൂടി മാറ്റിയാൽ എന്താകും?
ആലിൻ : മറ്റൊന്നു കൂടി?
പ്രിഗോവ്: ലിൻ എന്നാകും
ലിൻ : ലിൻ എന്നാകും!
പ്രിഗോവ് : ഇനിയുമൊരക്ഷരം?
ലിൻ: ഇനിയും?
പ്രിഗോവ് : ഇൻ എന്നാകും
ഇൻ : ഇൻ?
പ്രിഗോവ് : വേറെയുമൊന്ന്?
ഇൻ : വേറെയും?
പ്രിഗോവ് : ൻ എന്നാകും!
ൻ : ൻ എന്നാകും!
പ്രിഗോവ് : ഇനിയുമൊരക്ഷരം നീക്കിയാൽ?






Sunday, April 26, 2026

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948


ഒരു കിളി മരിക്കുമ്പോൾ .....


ഒരു കിളി മരിക്കുമ്പോൾ
അതിനായി ചെലവിട്ട വെടിയുണ്ട
കിളിക്കുള്ളിലിരുന്നു തേങ്ങുന്നു,
കാരണം 
മറ്റെന്തിലുമേറെ അതാഗ്രഹിക്കുന്നത്
പറക്കാൻ, കിളിയെപ്പോലെ.

Tuesday, April 21, 2026

മൻമോഹൻ (ഹിന്ദി, ജനനം:1953)

മൻമോഹൻ (ഹിന്ദി, ജനനം:1953)


വയസ്സൻ തോട്ടക്കാരൻ 


ഇലമർമ്മരം പാടുന്നു
വയസ്സൻ തോട്ടക്കാരൻ
മൊട്ടിൻ വിടർച്ച ചിരിക്കുന്നു
വയസ്സൻ തോട്ടക്കാരൻ

ദൂരെ നിന്നു നോക്കുമ്പോൾ
മണ്ണിൻ്റെ ചാലുകളിൽ
വെള്ളംപോലെയൊഴുകുന്നു
വയസ്സൻ തോട്ടക്കാരൻ

Monday, April 20, 2026

മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)

 മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)



1
ചിതാലേഖം

നമ്മുടെ കൺമുന്നിൽ വെച്ച്
മരണക്കിടക്കയിൽ നിന്നദ്ദേഹമെണീറ്റു,
അവസാനമായി ഒരു കോമ ചേർക്കാൻ,
പിന്നെ വീണുറങ്ങി.
ഇന്നദ്ദേഹത്തിൻ്റെ രചനകൾ മറക്കപ്പെട്ടിരിക്കുന്നു.


2
തിളക്കം

ഇങ്ങനെ നിൽക്കുമ്പോൾ
കടൽ എനിക്കൊരു പ്രകാശമരുളുന്നു.
അതെന്നെ തീപ്പിടിപ്പിക്കുന്നു.
കാലടികളാൽ എനിക്കു വായിക്കാൻ കഴിയുന്നു
വെള്ളാരങ്കല്ലുകളുടെ ബ്രെയ്‌ലി.

Sunday, April 19, 2026

റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935 -1975)

 റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935- 1975)


കവിതകൾ


1
ഭയം
(ജൂലിയോ കോർത്തസാറിന്)

ആരോ മൂത്രമൊഴിക്കുന്നതു കേൾക്കുന്നു
സൂചിത്തലപ്പത്തെ ഏകാകി മാലാഖ


2
മറക്കൽ

ആരോ ഇങ്ങനെ പറയുന്നതായി
കഴിഞ്ഞ രാത്രി ഞാൻ സ്വപ്നം കണ്ടു:
നിൻ്റെ പ്രണയിനി മരിച്ചു.

നിൻ്റെ പ്രണയിനി,യൗവനത്തിൽ നീ പ്രണയിച്ച പെൺകുട്ടി
മരിച്ചു.

അങ്ങു തെക്ക്,
പാർക്കുകൾ ഒരു വലിയ
മഞ്ഞുതുള്ളിയായിമാറിയ തണുത്ത നഗരത്തിൽ,
മൂടൽമഞ്ഞ് ഇപ്പോഴും കന്യകയായിരിക്കുകയും
നഗരം നിരാശരായ ആത്മാക്കൾക്കു
പുറംതിരിഞ്ഞിരിക്കുകയും ചെയ്യുന്ന നേരത്ത്

അവൾ മരിച്ചു,
അവരെന്നോടു പറഞ്ഞു,
നിൻ്റെ പേരു പറയാതെ.