ജോസ് വതനബെ (പെറു, 1946 -2007)
1
കരിമ്പു പാടങ്ങൾക്കിടയിലെ വഴി
കരിമ്പുപാടങ്ങൾക്കിടയിലെ വഴിയിലൂടെ
നിങ്ങൾ നടക്കുന്നു.
എതിരില്ലാതെ തനിച്ചു തിളങ്ങുന്നു പച്ചനിറം
ലോകം നിറച്ചും വെയില്, പച്ചപ്പ്.
കുടമണി കിലുക്കിപ്പോകുന്ന പശുവും
വടിയുമായതിനെപ്പിന്തുടരുന്ന പയ്യനും
സ്വന്തം നിറം വിട്ടു പച്ചയിലലിഞ്ഞു.
എന്നാൽ നരച്ചൊരു കല്ലുണ്ടവിടെ
എങ്ങും നിറഞ്ഞ പച്ചപ്പിനോടെതിരിട്ട്
ചേരാതെ നിൽക്കുന്നു.
വൈകീട്ട് അഞ്ചിന് വിശന്നും കുഴഞ്ഞും
കരിമ്പിൻ തണ്ടിൻ്റെ കറ മുഖത്തു കറുത്തും
കരിമ്പു വെട്ടുന്നവർ വന്ന്
അതിലുരച്ചു കൂർപ്പിക്കുന്നു കത്തികൾ.
കരിമ്പിനിടയിൽ നിന്നു പറന്നുയരുന്ന
സൂക്ഷ്‌മബുദ്ധിയുള്ള ഈ രാച്ചുക്കാണ് ശരി എന്ന്
ഇനി നിങ്ങൾ സമ്മതിച്ചേക്കുക.
അത് നിങ്ങളെ ഇങ്ങനെ ഉപദേശിച്ചു:
"നിൻ്റെ മനോഹര പ്രകൃതി ഗീതത്തിന്നു
പറ്റിയ സ്ഥലമല്ല ഇത്"
വേനലിൽ
പ്രകൃതിനിയമങ്ങൾക്കനുസരിച്ച്
വിചാൻസാവോ നദി
കരിമ്പുപാടങ്ങളിലേക്കൊഴുകുന്നത് നിലക്കുന്നു.
മുകളിലെ കർഷകർ ആ ഒഴുക്ക്
അവരുടെ ചോളപ്പാടങ്ങളിലേക്കു തിരിച്ചു വിട്ടു.
വരണ്ട നദിയിലൂടെ അദൃശ്യപ്രവാഹമായ്
ഒരിളങ്കാറ്റു മാത്രമൊഴുകുന്നു.
ചെളിയിൽ പുതഞ്ഞ ഉരുളൻകല്ലുകളിൽ ചവിട്ടി
ഞാനിതിലേ നടക്കുന്നു,
ചെറുവെള്ളക്കെട്ടുകളിൽ അതിജീവിക്കുന്ന
ചാരനിറമുള്ള കുഞ്ഞുമീനുകളെ നോക്കി.
അവയെൻ്റെ മുഖനിഴൽ കൊത്തുന്നു.
മൂക്കീരൊലിപ്പിക്കുന്ന കുഞ്ഞുങ്ങളല്ലാത്തതിനാൽ
ഞങ്ങളിപ്പോൾ കുപ്പികളിൽ പരൽമീനുകളെപ്പിടിക്കാറില്ല
ആറ്റുകൊഞ്ചുകൾക്കായ് കെണി വെക്കാറുമില്ല.
വേദനയില്ലാതെ മങ്ങിമാഞ്ഞുപോയിരിക്കുന്നു
പണ്ടത്തെ നമ്മുടെ ആവേശമെല്ലാം.
കൂടുതൽ വേദന ഞാൻ പ്രതീക്ഷിച്ചു.
നിങ്ങൾ മടങ്ങിപ്പോകുന്ന കുട്ടിക്കാലം
മുൾപ്പടർപ്പുകൊണ്ടു മൂടിക്കിടക്കുമെന്ന്
ഇസ്സ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഞാനങ്ങു ചെൽകേ
മുറിവേൽക്കാത്ത,കുറ്റബോധമില്ലാത്ത
വല്ലാത്ത ആശ്വാസം,
വരണ്ട നദിയുടെ ഉയർന്ന തിട്ടുകളിൽ നീളെ
വില്ലോ മരങ്ങളുടെ വേരുകൾ.
ഞാനാ വേരു ചവയ്ക്കുന്നു.
ഒഴുക്കിനെതിരെ നീന്തുമ്പോൾ
എൻ്റെ ഒരേയൊരു പ്രതിരോധം
ആ കയ്പൻ ചുവ മാത്രം.