കവിതകൾ
ഡെയ്സി സമോറ (നിക്കരാഗ്വ, ജനനം: 1950)
1
ഞാൻ എന്നിലേക്കു മടങ്ങിവരുന്നു
അവളുടെ വീട്ടിലേക്കു കയറുമ്പോൾ
തൻ്റെ ആടുന്ന കസേരയിലിരുന്ന്
ഞങ്ങളെ തിരിച്ചറിഞ്ഞ്
അവൾ തലയുയർത്തുന്നു.
മുന്നേപ്പോലല്ല ഞങ്ങളുടെ സംസാരങ്ങൾ
മരണത്തിൻ്റെ വക്കിലാണവൾ
എന്നാൽ കാൽക്കലിരുന്ന്
ആ മടിത്തട്ടിൽ തലചായ്ക്കാനായി
ഞാനവിടെച്ചെൽകേ,
ഒരു നഷ്ടസ്വർഗ്ഗത്തിൽ നിന്നും
അവളെന്നെ കാണുന്നു.
അവിടെ എൻ്റെ മുഖം വ്യത്യസ്തം,
അവളിപ്പോൾ തിരിച്ചറിയുന്ന ഒരേയൊരു മുഖം.
തൻ്റെ മങ്ങിയ നീലക്കണ്ണുകളാലും
അവയെ തീക്ഷ്ണമായി കാക്കുന്ന
കൃഷ്ണമണികളാലും
ഓരോ തവണയും കൂടുതൽ ദുർബലമായി
അവൾ നിമിഷങ്ങൾക്കകം വീണ്ടെടുക്കുന്ന
ഒരേയൊരു മുഖം.
നിർഭാഗ്യം പാർക്കുന്ന വീടാണത്.
അവിടെ ജീവിക്കുന്ന സ്ത്രീയെ എനിക്കറിയാം
ജീവിതത്താൽ തകർക്കപ്പെട്ട ശൈശവത്തിൽ
ഞങ്ങളൊരുമിച്ചു കളിച്ചു.
സൂര്യൻ്റെയും അടർന്ന കുമ്മായത്തിൻ്റെയും
അന്ധഭിത്തികൾക്കു പിന്നിലെ
വൃത്തികെട്ട, ഇരുണ്ട ഉൾവശം കാക്കുന്ന
പൊട്ടിപ്പൊളിഞ്ഞ വാതിലിൽ മുട്ടാൻ ധൈര്യമില്ലാതെ
നേരേ കടന്നുപോകുന്നു ഞാൻ