Tuesday, April 28, 2026

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

വെവലോദ് നെക്രസോവ് (റഷ്യ, 1934- 2009)

രണ്ടു കവിതകൾ


1

ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഇത്
ആവർത്തിക്കാൻ
പാടുള്ളതല്ല

​ഞാൻ ആവർത്തിക്കുന്നു


2

ഞാൻ ചന്ദ്രനിലേക്കോ നക്ഷത്രങ്ങളിലേക്കോ
പറക്കുമോ ഇല്ലയോ, ആർക്കു പറയാനാവും?
എന്നാൽ ചന്ദ്രൻ്റെ രുചി എനിക്കു കിട്ടി,എൻ്റെ വായിൽ.
കസാനിൽ വെച്ച്, നാല്പത്തിയൊന്നിൽ

തിമിരാവൃതം.യുദ്ധം.
പക്ഷേ ചന്ദ്രനുണ്ടായിരുന്നു അവിടെ.
വെളുത്ത വെളിച്ചം
വെളുത്ത മഞ്ഞ്
വെളുത്ത ബ്രഡ് - ഒന്നു കടിക്കാനില്ല
ഒറ്റക്കഷണമില്ല

മോസ്ക്കോയിൽ ഞാൻ മടങ്ങിയെത്തിയിട്ടു
വർഷങ്ങളായി
മിക്ക രാത്രിയിലും ഞാൻ അത്താഴം കഴിക്കാറുണ്ട്
എന്നാൽ ചന്ദ്രനുണ്ട്, സ്വാദുള്ള ഒരു ഉരുളയായി.
വെള്ളയായിരുന്നു ചന്ദ്രൻ്റെ രുചി

ദിമിത്രി പ്രിഗോവ് (റഷ്യ,ജനനം: 1940-2007)

ദിമിത്രി പ്രിഗോവ് (റഷ്യ,ജനനം: 1940-2007)



സംഭാഷണം നമ്പർ 5

സ്റ്റാലിൻ : ഭൂമിയിൽ സന്തോഷമില്ല
പ്രിഗോവ് : സന്തോഷമില്ല!
സ്റ്റാലിൻ : പിന്നെന്താണുള്ളത്?
പ്രിഗോവ് : പിന്നെന്താണ്?
സ്റ്റാലിൻ : ഭൂമിയിൽ സ്റ്റാലിനാണുള്ളത്!
പ്രിഗോവ്: സ്റ്റാലിനാണുള്ളത്!
സ്റ്റാലിൻ : എങ്കിൽ എന്താണു സ്റ്റാലിൻ?
പ്രിഗോവ് : എന്താണദ്ദേഹം?
സ്റ്റാലിൻ : നമ്മുടെ സൈനികപ്രഭാവം
പ്രിഗോവ് : സൈനികപ്രഭാവം!
സ്റ്റാലിൻ : സ്റ്റാലിൻ നമ്മുടെ യുവത്വത്തിൻ്റെ ഉൽക്കടാഭിനിവേശം
പ്രിഗോവ് : യുവത്വത്തിൻ്റെ ഉൽക്കടാഭിനിവേശം!
സ്റ്റാലിൻ : യുദ്ധത്തിലും വിജയത്തിലും പാടുക!
പ്രിഗോവ് : വിജയത്തിൽ പാടുക!
സ്റ്റാലിൻ : നമ്മുടെ ജനത സ്റ്റാലിനെ പിന്തുടരുന്നു
പ്രിഗോവ് : സ്റ്റാലിനെ പിന്തുടരുന്നു!
സ്റ്റാലിൻ : മറ്റെന്താണ് സ്റ്റാലിൻ?
പ്രിഗോവ് : മറ്റെന്താണ്?
സ്റ്റാലിൻ : മൂന്നു കരുത്തുറ്റ തത്വങ്ങൾ!
പ്രിഗോവ് : മൂന്നു കരുത്തുറ്റ തത്വങ്ങൾ!
സ്റ്റാലിൻ : മറ്റെന്താണ് സ്റ്റാലിൻ?
പ്രിഗോവ് : മറ്റെന്താണ്?
സ്റ്റാലിൻ : അഞ്ച് മഹത്തായ ആശയങ്ങൾ!
പ്രിഗോവ് : അഞ്ച് മഹത്തായ ആശയങ്ങൾ!
സ്റ്റാലിൻ : ആറു മഹത്തായ അക്ഷരങ്ങൾ!
പ്രിഗോവ് : അതിൽ നിന്ന് ഒരക്ഷരം മാറ്റിയാൽ എന്താകും?
സ്റ്റാലിൻ : എന്താകും?
പ്രിഗോവ്: റ്റാലിൻ
റ്റാലിൻ : റ്റാലിൻ!
പ്രിഗോവ് : ഒന്നു കൂടി പോയാൽ എന്താകും?
റ്റാലിൻ : ഒന്നുകൂടി?
പ്രിഗോവ് : അപ്പോൾ ആലിൻ എന്നാകും
ആലിൻ : ആലിൻ എന്നാകും!
പ്രിഗോവ് : മറ്റൊന്നു കൂടി മാറ്റിയാൽ എന്താകും?
ആലിൻ : മറ്റൊന്നു കൂടി?
പ്രിഗോവ്: ലിൻ എന്നാകും
ലിൻ : ലിൻ എന്നാകും!
പ്രിഗോവ് : ഇനിയുമൊരക്ഷരം?
ലിൻ: ഇനിയും?
പ്രിഗോവ് : ഇൻ എന്നാകും
ഇൻ : ഇൻ?
പ്രിഗോവ് : വേറെയുമൊന്ന്?
ഇൻ : വേറെയും?
പ്രിഗോവ് : ൻ എന്നാകും!
ൻ : ൻ എന്നാകും!
പ്രിഗോവ് : ഇനിയുമൊരക്ഷരം നീക്കിയാൽ?






Sunday, April 26, 2026

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948

ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948


ഒരു കിളി മരിക്കുമ്പോൾ .....


ഒരു കിളി മരിക്കുമ്പോൾ
അതിനായി ചെലവിട്ട വെടിയുണ്ട
കിളിക്കുള്ളിലിരുന്നു തേങ്ങുന്നു,
കാരണം 
മറ്റെന്തിലുമേറെ അതാഗ്രഹിക്കുന്നത്
പറക്കാൻ, കിളിയെപ്പോലെ.

Tuesday, April 21, 2026

മൻമോഹൻ (ഹിന്ദി, ജനനം:1953)

മൻമോഹൻ (ഹിന്ദി, ജനനം:1953)


വയസ്സൻ തോട്ടക്കാരൻ 


ഇലമർമ്മരം പാടുന്നു
വയസ്സൻ തോട്ടക്കാരൻ
മൊട്ടിൻ വിടർച്ച ചിരിക്കുന്നു
വയസ്സൻ തോട്ടക്കാരൻ

ദൂരെ നിന്നു നോക്കുമ്പോൾ
മണ്ണിൻ്റെ ചാലുകളിൽ
വെള്ളംപോലെയൊഴുകുന്നു
വയസ്സൻ തോട്ടക്കാരൻ

Monday, April 20, 2026

മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)

 മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)



1
ചിതാലേഖം

നമ്മുടെ കൺമുന്നിൽ വെച്ച്
മരണക്കിടക്കയിൽ നിന്നദ്ദേഹമെണീറ്റു,
അവസാനമായി ഒരു കോമ ചേർക്കാൻ,
പിന്നെ വീണുറങ്ങി.
ഇന്നദ്ദേഹത്തിൻ്റെ രചനകൾ മറക്കപ്പെട്ടിരിക്കുന്നു.


2
തിളക്കം

ഇങ്ങനെ നിൽക്കുമ്പോൾ
കടൽ എനിക്കൊരു പ്രകാശമരുളുന്നു.
അതെന്നെ തീപ്പിടിപ്പിക്കുന്നു.
കാലടികളാൽ എനിക്കു വായിക്കാൻ കഴിയുന്നു
വെള്ളാരങ്കല്ലുകളുടെ ബ്രെയ്‌ലി.

Sunday, April 19, 2026

റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935 -1975)

 റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935- 1975)


കവിതകൾ


1
ഭയം
(ജൂലിയോ കോർത്തസാറിന്)

ആരോ മൂത്രമൊഴിക്കുന്നതു കേൾക്കുന്നു
സൂചിത്തലപ്പത്തെ ഏകാകി മാലാഖ


2
മറക്കൽ

ആരോ ഇങ്ങനെ പറയുന്നതായി
കഴിഞ്ഞ രാത്രി ഞാൻ സ്വപ്നം കണ്ടു:
നിൻ്റെ പ്രണയിനി മരിച്ചു.

നിൻ്റെ പ്രണയിനി,യൗവനത്തിൽ നീ പ്രണയിച്ച പെൺകുട്ടി
മരിച്ചു.

അങ്ങു തെക്ക്,
പാർക്കുകൾ ഒരു വലിയ
മഞ്ഞുതുള്ളിയായിമാറിയ തണുത്ത നഗരത്തിൽ,
മൂടൽമഞ്ഞ് ഇപ്പോഴും കന്യകയായിരിക്കുകയും
നഗരം നിരാശരായ ആത്മാക്കൾക്കു
പുറംതിരിഞ്ഞിരിക്കുകയും ചെയ്യുന്ന നേരത്ത്

അവൾ മരിച്ചു,
അവരെന്നോടു പറഞ്ഞു,
നിൻ്റെ പേരു പറയാതെ.


Sunday, April 12, 2026

ജോസ് വതനബെ (പെറു, 1946- 2007)

ജോസ് വതനബെ (പെറു, 1946 -2007)


1

കരിമ്പു പാടങ്ങൾക്കിടയിലെ വഴി


കരിമ്പുപാടങ്ങൾക്കിടയിലെ വഴിയിലൂടെ
നിങ്ങൾ നടക്കുന്നു.
എതിരില്ലാതെ തനിച്ചു തിളങ്ങുന്നു പച്ചനിറം
ലോകം നിറച്ചും വെയില്, പച്ചപ്പ്.
കുടമണി കിലുക്കിപ്പോകുന്ന പശുവും
വടിയുമായതിനെപ്പിന്തുടരുന്ന പയ്യനും
സ്വന്തം നിറം വിട്ടു പച്ചയിലലിഞ്ഞു.
എന്നാൽ നരച്ചൊരു കല്ലുണ്ടവിടെ
എങ്ങും നിറഞ്ഞ പച്ചപ്പിനോടെതിരിട്ട്
ചേരാതെ നിൽക്കുന്നു.
വൈകീട്ട് അഞ്ചിന് വിശന്നും കുഴഞ്ഞും
കരിമ്പിൻ തണ്ടിൻ്റെ കറ മുഖത്തു കറുത്തും
കരിമ്പു വെട്ടുന്നവർ വന്ന്
അതിലുരച്ചു കൂർപ്പിക്കുന്നു കത്തികൾ.
കരിമ്പിനിടയിൽ നിന്നു പറന്നുയരുന്ന
സൂക്ഷ്‌മബുദ്ധിയുള്ള ഈ രാച്ചുക്കാണ് ശരി എന്ന്
ഇനി നിങ്ങൾ സമ്മതിച്ചേക്കുക.
അത് നിങ്ങളെ ഇങ്ങനെ ഉപദേശിച്ചു:
"നിൻ്റെ മനോഹര പ്രകൃതി ഗീതത്തിന്നു
പറ്റിയ സ്ഥലമല്ല ഇത്"



2

വരണ്ട നദിയിൽ


വേനലിൽ
പ്രകൃതിനിയമങ്ങൾക്കനുസരിച്ച്
വിചാൻസാവോ നദി
കരിമ്പുപാടങ്ങളിലേക്കൊഴുകുന്നത് നിലക്കുന്നു.
മുകളിലെ കർഷകർ ആ ഒഴുക്ക്
അവരുടെ ചോളപ്പാടങ്ങളിലേക്കു തിരിച്ചു വിട്ടു.
വരണ്ട നദിയിലൂടെ അദൃശ്യപ്രവാഹമായ്
ഒരിളങ്കാറ്റു മാത്രമൊഴുകുന്നു.
ചെളിയിൽ പുതഞ്ഞ ഉരുളൻകല്ലുകളിൽ ചവിട്ടി
ഞാനിതിലേ നടക്കുന്നു,
ചെറുവെള്ളക്കെട്ടുകളിൽ അതിജീവിക്കുന്ന
ചാരനിറമുള്ള കുഞ്ഞുമീനുകളെ നോക്കി.
അവയെൻ്റെ മുഖനിഴൽ കൊത്തുന്നു.
മൂക്കീരൊലിപ്പിക്കുന്ന കുഞ്ഞുങ്ങളല്ലാത്തതിനാൽ
ഞങ്ങളിപ്പോൾ കുപ്പികളിൽ പരൽമീനുകളെപ്പിടിക്കാറില്ല
ആറ്റുകൊഞ്ചുകൾക്കായ് കെണി വെക്കാറുമില്ല.
വേദനയില്ലാതെ മങ്ങിമാഞ്ഞുപോയിരിക്കുന്നു
പണ്ടത്തെ ആവേശമെല്ലാം.
കൂടുതൽ വേദന ഞാൻ പ്രതീക്ഷിച്ചു.
നിങ്ങൾ മടങ്ങിപ്പോകുന്ന കുട്ടിക്കാലം
മുൾപ്പടർപ്പുകൊണ്ടു മൂടിക്കിടക്കുമെന്ന്
ഇസ്സ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഞാനങ്ങു ചെൽകേ
മുറിവേൽക്കാത്ത,കുറ്റബോധമില്ലാത്ത
വല്ലാത്ത ആശ്വാസം,
വരണ്ട നദിയുടെ ഉയർന്ന തിട്ടുകളിൽ നീളെ
വില്ലോ മരങ്ങളുടെ വേരുകൾ.
ഞാനാ വേരു ചവയ്ക്കുന്നു.
ഒഴുക്കിനെതിരെ നീന്തുമ്പോൾ
എൻ്റെ ഒരേയൊരു പ്രതിരോധം
ആ കയ്പൻ ചുവ മാത്രം.


3

ചിരി

പഴയൊരു കെട്ടിടം
പൊളിച്ചുകളയുകയാണ്
ഒരു കൂട്ടം തൊഴിലാളികൾ,
ബരാങ്കോയിൽ.
ഒരു വഴിപോക്കൻ്റെ ആംഗ്യത്തോടെ
ഞാനവരോട് അനുവാദം ചോദിച്ചു,
അതു കണ്ടുനിൽക്കാൻ.
ചുമരുകൾ കട്ടകട്ടയായി അടരടരായി
ചുറ്റികകൊണ്ടവർ ചിട്ടയോടെ ഇടിച്ചുവീഴ്ത്തുന്നു.
പെട്ടെന്നൊരു തൊഴിലാളി മറ്റുള്ളവരെ വിളിച്ച്,
ഒരു നായുടെ കാലടയാളങ്ങൾ
കനഞ്ഞ കട്ടക്കുമേൽ പതിഞ്ഞു കിടക്കുന്നത്
ചൂണ്ടിക്കാണിച്ചു.
1910 ലെ സൂര്യൻ ഉണക്കിയുറപ്പിച്ചത്.
(കെട്ടിടത്തിൻ്റെ മുഖപ്പിൽ കൊത്തിവെച്ച തിയതിപ്രകാരം)
അവരതുകണ്ട് വട്ടംകൂടിനിന്ന് ചിരിച്ചു, കുറേ നേരം
എന്തിനെന്നില്ലാതെ ദുരൂഹമായി.
ആ കാലത്തിൻ്റെ തേപ്പിൽ നിന്നും
അവർക്കൊരു ചിത്രം കിട്ടിയിരിക്കുന്നു.
അതു തിരിച്ചറിയുന്നതിനാലാണ് ഈ ചിരി.
തിരിഞ്ഞു കളിക്കുന്ന ഒരു നായ
പച്ചക്കട്ടകൾക്കുമേൽ നടക്കുന്നു
കാലടയാളങ്ങൾ പതിച്ച്.
ആരോ അതിനെ ചെളി വാരിയെറിയുന്നു:
"പോ നായേ"
നായ പേടിച്ചോടിപ്പോകുന്നു,
അപ്പോൾ പണിത തറയിൽ കാലടയാളങ്ങൾ വിട്ട്.
അതാണ് അവരെ ചിരിപ്പിച്ചത്.
അതെ, തീർച്ചയായും അതവരെ
അന്നു ചിരിപ്പിച്ചിട്ടുണ്ടാവും.
ഇന്നാ ചിരി ഇവിടെ കേൾക്കുന്നു, ഈ മനുഷ്യരിലൂടെ
എത്താൻ നീണ്ട കാലമെടുത്ത ഒരു മാറ്റൊലി പോലെ.