Sunday, July 19, 2026

മരിയ അൻ്റോണിയ ഒർട്ടേഗ (സ്പെയിൻ, ജനനം :1954)

മരിയ അൻ്റോണിയ ഒർട്ടേഗ (സ്പെയിൻ, ജനനം :1954)

ഭാഷയാണ് മനുഷ്യൻ കണ്ട
ഏറ്റവും സുന്ദരസ്വപ്നം,
ഏറ്റവും അപ്രാപ്യമായ സ്വപ്നവും.
പക്ഷി എന്ന വാക്ക്,
അതു പക്ഷിയേക്കാൾ മേലേ പറക്കുന്നില്ലേ?
ആപ്പിൾ എന്ന വാക്ക്,
അതാ പഴത്തെക്കാൾ നന്നായി തിളങ്ങുന്നില്ലേ?
എൻ്റെ പൂന്തോട്ടത്തിലെപ്പോലെ തന്നെ
എൻ്റെ ചുണ്ടുകളിലും
മഞ്ഞറോസാപ്പൂക്കൾ വിരിയുന്നില്ലേ?


Tuesday, July 14, 2026

റേഡ് ഡ്രെയ്നാക് (ബെൽഗ്രേഡ്,സെർബിയ,1899- 1943)


റേഡ് ഡ്രെയ്നാക് (ബെൽഗ്രേഡ്,സെർബിയ,1899- 1943)

കവിതകൾ


1

എൻ്റെ വിശപ്പനന്തം,കൈകളെപ്പോഴും ശൂന്യം


നഗരത്തെരുവുകളിലൂടെ രാത്രി ഞാൻ
വിരലുകളിന്മേൽ ചന്ദ്രനെയേന്തി നടക്കുന്നു
അസന്തുഷ്ടവനിതകളുടെ ജനാലക്കീഴേ
ഞാനെൻ്റെ സങ്കടം വിട്ടേച്ചു പോകുന്നു.

എല്ലാം നൽകുമെന്നാലും
എൻ്റെ കയ്യിലൊന്നുമില്ല
എൻ്റെ വിശപ്പനന്തം
കൈകളെപ്പോഴും ശൂന്യവും.


2
പ്രകൃതിദൃശ്യം


മാനത്തു കൊക്കുറപ്പിച്ചു പൂങ്കോഴി കൂവി
തീവണ്ടി സമതലത്തിലൂടെ പാഞ്ഞുപോയപ്പോൾ
ചെറുനഗരത്തിലെ തെരുവിലൂടെ
രാത്രികാവൽക്കാരനും ചന്ദ്രനും
അവസാനമായ് ഒരുമിച്ചു നടന്നു.
പ്രഭാതത്തിന് ചൂടുള്ള റൊട്ടിയുടെ മണം.
പകൽ പിറന്നു, ഫാക്റ്ററിപ്പടിക്കൽ
പാലത്തിന്മേൽ വെച്ചു പിച്ചക്കാരനെ കണ്ടെത്തി, പകൽ.
ശരൽക്കാലമേഘം പോലെ പിഞ്ഞിക്കീറിയിരുന്നു
അവൻ്റെ സ്വപ്നം.

ആസ്പത്രിയിൽ കിടക്കുന്ന സ്ത്രീ
അവസാന ശ്രമത്തിൽ
സൂര്യനു ജന്മം നൽകി
- ഇപ്പോൾ പിറന്ന കുഞ്ഞിൻ്റെ വെളുത്ത ചിരി-
ആ നിമിഷം തുറന്നു
നഗരവാതിലുകളെല്ലാം.


3
ഇല

ശരൽക്കാലവും എൻ്റെ പെട്ടികളും പിന്നിൽ വിട്ട്
ഞാൻ താവളങ്ങൾ മാറ്റിപ്പോയിരിക്കുന്നു.
ആകാശമിപ്പോൾ കുഴപ്പം പിടിച്ച ഒരു കള്ളംപോലെ സംശയാസ്പദം.
എന്നെ ഉറക്കത്തിൽ നിന്നുണർത്തിയ
വിഷാദം നിറഞ്ഞ കത്ത്
ആദ്യത്തെ മദ്യശാലയിൽ വെച്ചു ഞാൻ മറക്കും.
മടിയോടെ വേച്ചു വേച്ച് ഞാൻ
ആപ്പീസുകൾ താണ്ടി നടന്നു.
കുരുവികൾ പറന്നുപോയ്, ടൈപ്പ്റൈറ്ററുകൾ ബാക്കിയായ്.
ചക്രവാളത്തിൽ പുകയുടെ പെരും കാഹളം.
പൂമ്പാറ്റയേക്കാൾ ചെറിയ ഒരു വിമാനം
ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു.
കൊള്ളാം, അതൊരു ശുഭലക്ഷണം.
ശരത്തിലെ ആദ്യ ഇല എൻ്റെ തൊപ്പിമേൽ വീഴുന്നു.

Saturday, July 4, 2026

അലൻ ഗിൻസ്ബർഗ്ഗ്

ദിവസേന

അലൻ ഗിൻസ്ബർഗ്ഗ്


മെത്തയിൽ

ലാമ

ഇരിക്കുന്നു

കയ്യിൽ

മുളന്തണ്ട്

പുറം ചൊറിയാൻ

വെയിലു പടർന്ന

ജനാലപ്പടിയിൽ

വലിയൊരു ഗ്ലാസ്

വെള്ളത്തിൽ

വെപ്പു പല്ല്

കിടക്കുന്നു

Monday, June 29, 2026

ഡിയോണേ ബ്രാൻ്റ് (ട്രിനിഡാഡ് - കാനഡ, ജനനം:1953)

രാത്രി

ഡിയോണേ ബ്രാൻ്റ് (ട്രിനിഡാഡ് - കാനഡ, ജനനം:1953)


പകലൊടുങ്ങി
എന്നിൽ നിന്നു നടന്നകലുന്ന
അവളുടെ പിൻവശം ഞാൻ കണ്ടു
ഞാനൊരു നെടുവീർപ്പിട്ടു
ഉപ്പുവായു മണത്തു
തൻ്റെ ഇലവാതുക്കൽ
ഒരു പുൽച്ചാടി
കാലുരതുന്നതു കേട്ടു
ഇരുണ്ട ജലത്തിൽ
ഞാൻ കയ്യാഴ്ത്തി
കോരിക്കുടിച്ചു
പകലൊടുങ്ങി
ഒരു കറുത്ത വിരിയവൾ
പിറകിലേക്കു വീശി
പടിഞ്ഞാറേ മൂലയിൽ ചെന്നിരുന്ന്
പഴയൊരു പൈപ്പിനു തീക്കൊളുത്തി
-ചന്ദ്രൻ!
പോകുന്ന പോക്കിൽ
അവളെന്നോടു പറഞ്ഞു:
"നിനക്കു കൂട്ടായി
രാത്രിയുണ്ടിപ്പോൾ"

സ്റ്റീവ് മക്കഫെറി (കാനഡ,ജനനം: 1947)

എൻ്റെ ജീവിതത്തിനൊരു സാധൂകരണം

സ്റ്റീവ് മക്കഫെറി (കാനഡ,ജനനം: 1947)


1
ഞാനൊരേടാകുന്നു 
ഞാനൊരേടല്ലെങ്കിൽ

ഞാനൊരേടാകും 
ഞാനൊരേടാകാത്തപ്പോൾ

ഞാനൊരേടാകാനാഗ്രഹിക്കുന്നു
ഞാനൊരേടാകാനാഗ്രഹിക്കാത്തപ്പോൾ

ഞാനൊരേടായിത്തീരുന്നെന്നാൽ
ഞാനൊരേടായിത്തീരുന്നില്ല

2
ഞാനൊരേടാകുന്നു
ഞാനതല്ലെങ്കിൽ

ഞാനൊരേടാകും
ഞാനതാകില്ലെങ്കിൽ

ഞാനൊരേടാകാനാഗ്രഹിക്കുന്നു
ഞാനതാകാനാഗ്രഹിക്കാത്തപ്പോൾ

ഞാനൊരേടായിത്തീരുന്നു
ഞാനതാകുന്നില്ലെങ്കിൽ

3
ഞാനൊരേടായിത്തീരുന്നില്ല
ആയിത്തീരുന്നെങ്കിൽ

ഞാനൊരേടാകാനാഗ്രഹിക്കുന്നില്ല
ആകാനാഗ്രഹിക്കാത്തപ്പോൾ

ഞാനൊരേടാവുകയില്ല
ഞാനതാകുമ്പോൾ

ഞാനൊരേടല്ലെന്നാൽ
ഞാനതാകുന്നു

4
ഞാനായിത്തീരുമേ-
ടായിത്തീരുന്നില്ല ഞാൻ

ഞാനാകാനാഗ്രഹിക്കുമേ-
ടാകാനാഗ്രഹിക്കുന്നില്ല ഞാൻ

ഞാനാകും ഏ-
ടാവുകയില്ല ഞാൻ

ഞാനാകുന്ന
ഏടല്ല ഞാൻ

Tuesday, June 16, 2026

പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?

 *പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?


പി.രാമൻ

മേതിൽ രാധാകൃഷ്ണൻ രണ്ടുണ്ട്.പ്രകോപിപ്പിക്കുന്ന മേതിലും പ്രലോഭിപ്പിക്കുന്ന മേതിലും.കവിയായ മേതിൽ,പ്രത്യേകിച്ചും ആദ്യകാല മേതിൽ,മലയാളത്തെ പ്രകോപിപ്പിച്ചു. മലയാള കവിതക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപ്പറ്റി പറയുമ്പോൾ എസ്. ഗുപ്തൻ നായരെപ്പോലുള്ള നമ്മുടെ അക്കാല നിരൂപകർ ഉദാഹരിക്കുന്നത് മേതിലിൻ്റെ വരികളാണ്. ഇന്നുമതെ, മേതിലിൻ്റെ കവിതകളിൽ കുറേയെണ്ണം പുതിയ വായനക്കാരെപ്പോലും പ്രകോപിപ്പിച്ചേക്കും. അതേ സമയം പ്രലോഭിപ്പിക്കുന്ന മറ്റൊരു മേതിലുണ്ട്. മലയാളത്തിൽ ഇന്ന് ഏറ്റവും ദൃശ്യതയുള്ള ആരാധകവൃന്ദം മേതിലിനുണ്ട്. മേതിൽ വായനക്കാരൻ എന്നത് ഒരു പദവിയാണ് എന്ന കല്പറ്റ നാരായണൻ്റെ നിരീക്ഷണം ആ ദൃശ്യതയെക്കൂടി കാണിക്കുന്നു. മേതിലിയൻ, മേതിൽ ഫാൻ എന്നീ പ്രയോഗങ്ങൾ ധാരാളമായി പ്രയോഗിച്ചു കേൾക്കാറുള്ളതും ഈ സ്വാധീനത്തെ സൂചിപ്പിക്കുന്നു. മേതിൽ കൃതികളിലെ ആകർഷകമായ ഇമേജറികൾ ധാരാളം പേർ ഉദ്ധരിക്കാറുണ്ട്. "എൻ്റെ കുപ്പായത്തിൻ്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിൻ്റെ പേരാണ് പ്രേമം" എന്ന ഒരുദ്ധരണി ഇന്നു രാവിലെക്കൂടി സോഷ്യൽമീഡിയയിൽ ഞാൻ വായിച്ചു.കയറിൻ്റെ അറ്റം, സംഗീതം ഒരു സമയകലയാണ്, വരമ്പിൽ ഒരു കൊറ്റി, എങ്ങനെ ഒരു പഴുതാരയെ കൊല്ലാം, മെലിഞ്ഞവരുടെ മനശ്ശാസ്‌ത്രം തുടങ്ങിയ കഥകളിൽ നിന്നും ഭൂമിയേയും മരണത്തെയും കുറിച്ച് എന്ന കവിതാസമാഹാരത്തിൽ നിന്നുമുള്ള ഉദ്ധരണികളാണ് നമ്മളെ പ്രലോഭിപ്പിച്ച് ഉയർന്നു കേൾക്കാറുളളത്. എഴുതിത്തുടങ്ങുന്ന പുതിയ എഴുത്തുകാരെപ്പോലും എഴുത്തിലെ പുതുമയുടെ കൊടിയടയാളമായി പാറിപ്രലോഭിപ്പിക്കുന്നു മേതിലിൻ്റെ ഇമേജറികൾ.

ഈ രണ്ടു മേതിൽമാരിൽ എന്നെ കൂടുതൽ ആകർഷിക്കുന്നത് പ്രകോപനകാരിയായ മേതിലാകുന്നു. ആ നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രകോപനകാരി ആദ്യകാലമേതിലാണ്. മനസ്സിലാകുന്നില്ല എന്ന ആവലാതി ഒരു വിശേഷണമായിത്തന്നെ തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട് 1973 ൽ ഇറങ്ങിയ പെൻഗ്വിൻ എന്ന സമാഹാരത്തോടൊപ്പം. കവിത എന്ന ഇനത്തിൽ അദ്ദേഹം എഴുതിയ രചനകളെ മാത്രം മുൻനിർത്തി പ്രകോപനകാരിയായ ആ മേതിലിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ചെറുകുറിപ്പ്.

മലയാള കവിതയുടെ സാമ്പ്രദായിക രീതികളോടു കലഹിച്ചുകൊണ്ടാണ് മേതിൽ കടന്നുവന്നത്.വൃത്തംപോലെയും സംസ്കൃതപദബഹുലമായ കാവ്യഭാഷപോലെയുമുള്ള സാമ്പ്രദായിക ഉപകരണങ്ങളുടെ പ്രയോഗത്തിൽ നല്ല വശത തുടക്കം തൊട്ടേ ഉണ്ടായിട്ടും വീക്ഷണത്തിലെയും സൗന്ദര്യബോധത്തിലെയും വ്യത്യാസം കൊണ്ട് വെട്ടിത്തിരിഞ്ഞുനിന്നു മേതിൽക്കവിത.

കവിതയെ ഒരു സ്ഥലകലയായാണ് മേതിൽ കണ്ടത്. മൂർത്തവും അമൂർത്തവുമായ സകലതും വന്നു നിറയുന്ന സ്ഥലകല. അനന്തതയെ സൃഷ്‌ടിക്കാൻ അത് കൊതിച്ചു,തുടിച്ചു. ആകയാൽ മേതിൽ പ്രമേയങ്ങളുടെ അതിർവരമ്പുകൾ തകർത്ത് ദീർഘകാവ്യങ്ങളെഴുതി. ഇരുണ്ടതും ഇടുങ്ങിയതുമായ ഒരു മുറി പൊതുവേ ആധുനികർ ചുമന്നു നടന്നിരുന്നു. എന്നാൽ മേതിലിൽ അത് ഇരുണ്ട ഒരു മാളമോ വിള്ളലോ പഴുതോ ആയി മാറി. അതിലിരുന്ന് ഭാഷകൊണ്ട് അനന്തസ്ഥലത്തെ സൃഷ്‌ടിക്കുകയായിരുന്നു ഈ കവി. മൂർത്തവും അമൂർത്തവുമായ രൂപാരൂപങ്ങളെ ഭാഷയിൽ വിളക്കിച്ചേർക്കുകയും ലയിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അത് സാധ്യമാക്കിയത്. സംഗീതത്തിൽ നിന്നും ചിത്രകലയിൽ നിന്നും ഗണിതത്തിൽ നിന്നും (വിശേഷിച്ചും ക്ഷേത്രഗണിതം) പ്രകൃതിശാസ്ത്രത്തിൽ നിന്നും വേണ്ടതെടുത്തുകൊണ്ടാണ് മേതിൽക്കവിത അത് സാധിച്ചത് (ക്ഷേത്രഗണിതംകൊണ്ട് അനന്തത സൃഷ്ടിച്ച മേതിലിൻ്റെ സമകാലീനനായ ഫ്രഞ്ചു കവി ഗില്ലിവിക്കിനെ ഞാൻ വായിച്ചു തുടങ്ങിയതും മേതിലിനെ വായിച്ചു തുടങ്ങിയ കാലത്തുതന്നെ) മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന പ്രപഞ്ചം എന്ന സ്ഥലരാശിയും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്താനാണ് ആദ്യകാല മേതിൽക്കവിതകൾ ശ്രമിച്ചത്.

സൂര്യൻ, ചന്ദ്രൻ, ജനൽ എന്നിവയുടെ ഇടംമാറ്റിക്കളിയിലൂടെയാണ് സൂര്യചന്ദ്രജാലകജാലം എന്ന ദീർഘകാവ്യം ആ ശ്രമം നടത്തിയത്. പ്രാപഞ്ചിക വസ്തുക്കളും മനുഷ്യനിർമ്മിത വസ്തുക്കളും അതിൽ പങ്കുചേരുന്നു. പിന്നീടു വന്ന ജ്വരമാപിനിയിലെത്തുമ്പോൾ വസ്തുക്കൾ പുതുതാകുന്നു, ശാസ്ത്രോന്മുഖമാകുന്നു. അതും വൈദ്യശാസ്‌ത്രം. തെർമോമീറ്ററും സ്റ്റെതസ്കോപ്പുമാണ് ഇവിടെ. കേരള സംസ്ഥാനത്ത് ആശുപത്രികളും ആധുനികവൈദ്യശാസ്ത്രവും അതിൻ്റെ ഉപകരണങ്ങളും ജനകീയമായിത്തുടങ്ങിയ കാലം കൂടിയാണ് 1970 കളുടെ തുടക്കകാലം എന്നുമോർക്കാം.തെർമോമീറ്ററിനെക്കുറിച്ചുള്ള ഒമ്പതു ഖണ്ഡങ്ങളിൽ ആദ്യത്തേതിൽ പെട്ടിയിലിരിക്കുന്ന തെർമോമീറ്ററിനെയാണ് വിവരിക്കുന്നത്. കൊക്കൂണിനകത്തെ വെള്ളിപ്പുഴുവാണത്. ഡിസംബർ തണുപ്പ് അതിനെ പൊതിഞ്ഞു നിൽക്കുന്നു. രണ്ടാം ഖണ്ഡത്തിൽ തണുത്ത തുരങ്കത്തിലൂടെ കയറിപ്പോകുന്ന ഒരു തീവണ്ടിയെക്കുറിച്ചു പറയുന്നു. വായ്ക്കകത്തേക്കു കയറുന്ന തെർമോമീറ്റർ നാം ഓർക്കുന്നു. മൂന്നും നാലും ഖണ്ഡങ്ങൾ തെർമോമീറ്ററിലെ രസപ്പടർച്ചയെക്കുറിച്ചാണ്. ഒരു മുടിനാരിൽ നര പടരുംപോലെയാണത്. ആ മുടിയിഴ മുറിഞ്ഞാൽ മെർക്കുറിത്തുള്ളി തെറിക്കാം. തെർമോമീറ്റർ വായിൽ വെച്ചിരിക്കുന്ന നിൻ്റെ ചിത്രമാണ് അഞ്ചാം ഖണ്ഡം. കോലൈസ് ഉറുഞ്ചുംപോലുണ്ട് അതുകണ്ടാൽ. തെർമോമീറ്ററിനകത്തെ രസത്തുള്ളിയെ പനിത്തുള്ളിയായും വായുകുമിളയായും പ്രകാശകണമായും അമീബയായും ഒരു പ്രത്യേകതരം മൃത്യുവായും കാണുകയാണ് ആറാം ഖണ്ഡം. തെർമോമീറ്ററിലെ മെർക്കുറിപ്പാടിനെ ഗോളാന്തരങ്ങളിലേക്കു കൊണ്ടുപോകുന്നു ഏഴാം ഖണ്ഡം. മെർക്കുറി ഗ്രഹത്തിൽ നിന്നു വന്ന ജാരപേടകത്തിൻ്റെ പിൻവരയാണത്. തെർമോമീറ്റർ വായിൽനിന്നെടുത്ത് വെളിച്ചത്തിൽ പിടിച്ച് പനിയുണ്ടോ എന്നു പരിശോധിക്കുന്നു എട്ടാം ഖണ്ഡം. ആ പരിശോധനയിൽ, പെട്ടെന്നു നിലച്ച വെള്ളിത്തലയുള്ള വാൽനക്ഷത്രമാകുന്നു അതിലെ മെർക്കുറിപ്പാട്. എല്ലാം കഴിഞ്ഞ് തെർമോമീറ്റർ കഴുകിവക്കുകയാണ് ഒമ്പതാം ഖണ്ഡത്തിൽ. കഴുകുമ്പോൾ ആ രസപ്പാട് ചുരുളുന്ന ഒരു പുഴുവായി മാറുന്നു. പിന്നീടു വരുന്ന സ്റ്റെതസ്കോപ്പിലുമതെ, അതിൻ്റെ രൂപത്തെ വിവിധ ഖണ്ഡങ്ങളിലൂടെ സാക്ഷാൽക്കരിക്കുകയാണ്.

രൂപവിന്യാസങ്ങൾ കൊണ്ടും അവയിലെ ഇടംമാറിക്കളികൾ കൊണ്ടും മനുഷ്യൻ ഉൾപ്പെടുന്ന സ്ഥലരാശിയുടെ ഗാഢതയും അനന്തതയും ആവിഷ്‌ക്കരിക്കുകയാണ് കവി. ഈ ലീലയുടെ ഒരു ഘട്ടത്തിൽ കാലത്തെക്കൂടി സ്ഥലരാശിയിൽ ലയിപ്പിക്കുന്നു. കാലത്തെയും സ്ഥലത്തെയും ഗ്രഹിക്കുന്ന അനന്തതയിൽ മനുഷ്യൻ്റെ ഇടപെടലാണ് ഇത്. മേതിൽ കാവ്യഭാഷകൊണ്ടു ചെയ്ത ഈ പണിയുടെ സാഹസികമായ സമകാലീനത അറിയാൻ അതേ കാലത്ത് മനുഷ്യൻ ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കും നടത്തിയ ഇടപെടലുകളുമായി ഇത് താരതമ്യം ചെയ്താൽമതിയാകും.

അതല്ലെങ്കിൽ വ്യത്യസ്തമായ മറ്റൊരു സമകാലീന ഉദാഹരണം ചൂണ്ടിക്കാട്ടാം. താഴെക്കൊടുക്കുന്ന, മേതിൽ എഴുതിയതാവാൻ സാധ്യതയുള്ള ഈ ഉദ്ധരണി ഒന്നു വായിക്കൂ: "സ്ഥലം എപ്പോഴും എന്നെ അമ്പരപ്പിച്ചു. സ്ഥലത്തിൻ്റെ അനന്തമായ സാധ്യതകൾ, വസ്തുക്കൾ സ്ഥലത്തിൽ വരുത്തുന്ന മാറ്റങ്ങൾ,വസ്തുക്കൾക്ക് സംഭവിക്കുന്ന രൂപാന്തരങ്ങൾ, സ്ഥലത്തിലും കാലത്തിലുമുള്ള അവയുടെ ചലനം, അവ തമ്മിലുള്ള പരസ്പരബന്ധം, മനുഷ്യരാശിയിൽ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങൾ, മനുഷ്യനും സ്ഥലരാശിയും തമ്മിലും വസ്തുവും കാലവും തമ്മിലുമുള്ള ബന്ധം. ഇവയെല്ലാം എന്നെ അമ്പരപ്പിച്ചു. ഈ താല്പര്യത്തിൽ നിന്നും, ആവിഷ്കാരത്തിനായുള്ള അന്വേഷണത്തിൽ നിന്നും, ഇത്തരം ചിന്തകളുടെ കൂടിക്കൂടിവരുന്ന തീവ്രതയിൽ നിന്നുമാണ് ഇത് ഞാൻ സൃഷ്‌ടിച്ചത്"അത്ഭുതകരമാംവിധം മേതിലീയൻ ആയ ഈ ഉദ്ധരണി റൂബിക്സ് ക്യൂബ് എന്ന പസിൽ നിർമ്മിച്ച ഹങ്കേറിയൻ വാസ്തുശില്പി എർണോ റൂബിക്കിൻ്റേതാണ്. മേതിലിൻ്റെ ആദ്യകവിതാ സമാഹാരമായ പെൻഗ്വിൻ പുറത്തുവന്ന് ഒരുകൊല്ലം കഴിഞ്ഞ് 1974 ലാണ് റൂബിക്സ് ക്യൂബ് നിർമ്മിക്കപ്പെടുന്നത്. മേതിലിൻ്റെ കലയെ കുറിക്കാൻ പറ്റുന്ന മികച്ചൊരു സൂചകമാണ് റൂബിക്സ് ക്യൂബ്. ആഗോളതലത്തിൽ തന്നെ മനുഷ്യൻ്റെയുള്ളിൽ അന്നേക്ക് പ്രബലമായിത്തീർന്ന ഒരു അന്വേഷണത്വരയുടെ കേരളീയ സമകാലീനതയുടെ പേരാകുന്നു മേതിൽ. ആ ത്വര ഒരേ സമയം ശാസ്ത്രാഭിമുഖവും സാഹസികവും തത്വചിന്താപരവും ലീലാപരവുമായിരുന്നു. പെൻഗ്വിനിലെ കവിതകളാണ് അതിൻ്റെ പ്രഥമസാക്ഷ്യം.

ഈ അന്വേഷണത്തിൽ പ്രമേയങ്ങൾ ഒട്ടും പ്രധാനമായിരുന്നില്ല. കാരണം ഏതൊരു പ്രമേയത്തിനും ഒരവസാനമുണ്ട്. ആകയാൽ മേതിൽ പ്രമേയങ്ങളെ തിരസ്‌ക്കരിച്ച് പകരം രൂപങ്ങളെ വരിച്ചു. തൻ്റെ കവിതകൾ രൂപാത്മകമാവാനും രൂപകാത്മകമാവാതിരിക്കാനും മേതിൽ ശ്രദ്ധവെച്ചു. രൂപങ്ങൾ തമ്മിലുരസി മിന്നലുകളുണ്ടായി.കമ്പി പൊട്ടി പെട്ടെന്നുവെളിച്ചമാകുന്ന വൈദ്യുതിപോലെ.

പെൻഗ്വിൻ എന്ന വിചിത്രരൂപിയായ പക്ഷിയെ അനന്തസ്ഥലത്തിലേക്കു പറപ്പിച്ചുവിടുന്ന കവിതയാണ് പെൻഗ്വിൻ. നിൻ്റെ പറക്കൽ ഒരാകാശം, നിൻ്റെ ചേക്കേറൽ ഒരു വൻകര എന്നു കവി. തെക്കേ ഗോളാർദ്ധത്തിൽ നിന്നു തെക്കോട്ടു പോയ പെൻഗ്വിൻ വടക്കേ ഗോളാർദ്ധത്തിലെത്തുന്നു. മുന്നും പിന്നും ഒന്നാകുന്നു. ഭൂതവും ഭാവിയും ഒന്നാകുന്നു.പീക്കിങ് മുട്ടയുടെ മഞ്ഞക്കരുകൊണ്ടുവന്ന് പാലക്കാട്ടെങ്ങാണ്ടൊരു മഞ്ഞപ്ര ഇറ്റിച്ചിറ്റിച്ചു വീഴ്ത്തിയവനാകുന്നു പെൻഗ്വിൻ.പെൻഗ്വിൻ എന്ന  ജീവിയുടെ ജൈവികതയേക്കാൾ രൂപാത്മകതയാണ് ആ കവിതയിൽ മുന്തി നിൽക്കുന്നത് എന്നത് ശ്രദ്ധിക്കണം.വൻകരക്കണക്കിനാണ്ടുകൾക്കിടയിൽ ചുവപ്പിന്ത്യൻ ദൈവങ്ങൾ പൂഴ്ത്തിവെച്ചൊരു വീഞ്ഞുകുപ്പിയാണ് പെൻഗ്വിൻ എന്ന് ആ രൂപാത്മകത ആഘോഷിക്കപ്പെടുന്നു.

പെൻഗ്വിൻ എന്ന സമാഹാരം മലയാളകവിതാവായനക്കാരെ പ്രകോപിപ്പിച്ചുവെങ്കിലും അതിനോടു സംവദിക്കാൻ അന്നത്തെ ഭാവുകത്വ അന്തരീക്ഷത്തിന് കഴിഞ്ഞില്ല. മേതിലിൻ്റെ തലമുറയിൽ പെടുന്ന ആധുനികർ പോലും പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കകത്തായിരുന്നു. പനി സച്ചിദാനന്ദൻ്റെ കവിതയിൽ സമൂഹിക ഉൽക്കണ്ഠയുടെ രൂപകമാകുമ്പോൾ മേതിൽക്കവിതയിൽ രൂപജാലങ്ങളിലേക്കും അവയുടെ ചലനങ്ങളുണ്ടാക്കുന്ന ജ്യാമിതികളുടെ അനന്തതയിലേക്കും തുറക്കുന്നു. ഈ തുറവി മനസ്സിലാക്കപ്പെട്ടതേയില്ല. അപാരതയിൽ പോയി മടങ്ങി വന്നവൻ്റെ തണുത്ത മൗനത്തിൻ്റെ കൊക്കൂണിലായി കവി പിന്നീട്.ഇവിടെനിന്നാണ് മേതിൽക്കവിതയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. കൊക്കൂണും പുഴുവും പാമ്പും ജ്വരമാപിനിയിൽ തന്നെയുണ്ട്. തെർമോമീറ്ററും സ്റ്റെതസ്കോപ്പും അവിടെ മുന്നിലേക്കു വന്നു എന്നേയുള്ളൂ. തൻ്റെ കവിതയുടെ രണ്ടാംഘട്ടത്തിൽ മേതിൽ അതൊന്നു തിരിച്ചു വെച്ചു. തെർമോമീറ്ററും സ്റ്റെതസ്കോപ്പും പിന്നിൽ വെച്ച് കൊക്കൂണും പുഴുവും മുൻവെച്ചു. ഒരു വെച്ചുമാറിക്കളി. പക്ഷേ അതു ചെറുതല്ല. ആ മാറ്റത്തിൻ്റെ ഗുരുത്വം മേതിലിന് നന്നായറിയാം എന്നതിൻ്റെ കാവ്യസാക്ഷ്യമാണ് എം.ഗോവിന്ദൻ എന്ന കവിത. ആ അനുസ്‌മരണകവിതയുടെ ഒരു പ്രത്യേകത ഗോവിന്ദനെയോ ഗോവിന്ദൻ്റെ കവിതയേയോ കുറിച്ച് അതിൽ കാര്യമായ റഫറൻസുകൾ ഇല്ല എന്നതാണ്. ഒരനുസ്‌മരണകവിത എന്ന നിലയിൽ അത് അസാധാരണം പോലുമാണ്. എന്നിട്ടും എന്തുകൊണ്ട് എം.ഗോവിന്ദൻ? പ്രഖ്യാപിത ഹ്യൂമനിസ്റ്റ് ആയിരുന്ന ഗോവിന്ദൻ്റെ ഓർമ്മയെ മുൻനിർത്തി തൻ്റെ വീക്ഷണമാറ്റം പ്രഖ്യാപിക്കുകയാണ് മേതിൽ ഈ കവിതയിൽ. കവിക്കു പകരം അട്ടയെ വയ്ക്കുകയാണ് ഈ കവിത. കവിയുടെ ശബ്ദം ഇനി വേണ്ട. അട്ടയുടെ ശബ്‌ദം മതി. സ്വന്തം കവിതയോടുള്ള സന്ദേഹത്തിൽ നിന്നും കലഹത്തിൽ നിന്നുമാണ് ഹ്യൂമനിസ്റ്റായ ഗോവിന്ദനെ സാക്ഷിനിർത്തി ഈ വീക്ഷണമാറ്റത്തെക്കുറിച്ചു കവി പറയുന്നത്. പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നതുപോലെ നിർജീവ വസ്തുക്കൾ, രൂപങ്ങൾ, പിറകോട്ടെറിഞ്ഞു പോകുന്ന കവിത ഇനി വേണ്ട.നിർജീവമായ ഒരു ഭൂമിയെ പിറകിലിട്ടെറിഞ്ഞു പോകാൻ എനിക്കു തീർച്ചയായും കഴിയില്ല(പക്ഷികൾ- ഭൂമിയേയും മരണത്തേയും കുറിച്ച്).അതുകൊണ്ടാണ് അട്ട, ഒച്ച്, കുഴിയാന, കോടാനുകോടി കീടങ്ങൾ. നേരത്തേ രൂപങ്ങൾ പിന്നിലേക്കെറിഞ്ഞു പോയതുപോലെയല്ല, മുന്നിലേക്ക് ഇഴഞ്ഞു വരികയാണ്. പനി നോക്കിയശേഷം കൂട്ടിൽ തെർമോമീറ്റർ തിരികെ വെച്ച്, അന്നതിൻ്റെ ഉപമാനമായിരുന്ന വെള്ളിപ്പുഴുവിനെ ഇപ്പോൾ മുൻവെയ്ക്കുന്നു. തെർമോമീറ്റർ ഇരുന്ന കൂടിനെ അന്ന് കൊക്കൂൺ എന്നു വിളിച്ചെങ്കിൽ ഇന്ന് അപാരതകളുടെയെല്ലാം പുഴുക്കളുണ്ടായിരുന്ന കൊക്കൂൺ ഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞു(ചിറകുകളും ഇതളുകളും).മരണത്തെ ഒരരണയുടെ മറവികൊണ്ടു തോല്പിക്കാം എന്നറിഞ്ഞു(എം.ഗോവിന്ദൻ). ആദ്യകാലകവിതകളിൽ ഉപമാനങ്ങളുടെ നിലയിൽ നിന്നിരുന്ന വെള്ളിപ്പുഴു, പഴുതാര, കൊക്കൂൺ തുടങ്ങിയവ ഇവിടെ വർണ്ണ്യമാവുന്നു. അവർണ്ണ്യങ്ങൾ വർണ്ണ്യങ്ങളാവുന്നു.

എന്നാൽ അർത്ഥത്തിൽ ഒടുങ്ങുന്ന പരിമിതിയുള്ള ഒരു പ്രമേയമായല്ല മേതിൽ ഈ വീക്ഷണമാറ്റത്തെ സങ്കല്പിച്ചത് ("അർത്ഥത്തിൻ്റെ കൂലി മരണമാകുന്നു").ഇത് ഒരാശയമോ പ്രമേയംപോലുമോ അല്ല. മറിച്ച് കീടരാശികളുടെ ഒരനന്തത സൃഷ്‌ടിക്കലാണ്. അളകൾ, വിള്ളലുകൾ, പഴുതുകൾ, കൊക്കൂണുകൾ എന്നിവക്ക് പെൻഗ്വിൻ കവിതകളിൽ തന്നെ ഉണ്ടായിരുന്ന ഇടം നാം കണ്ടുവല്ലോ. അവക്കുള്ളിൽ ഇരുന്നുള്ള പ്രപഞ്ചസ്ഥലരാശിവിസ്താരമായിരുന്നു പെൻഗ്വിൻ കവിതകളെങ്കിൽ, ആ അളകളിലും വിള്ളലുകളിലും കൊക്കൂണുകളിലും നിന്നു പ്രവഹിക്കുന്ന കീടകോടികൾ കൊണ്ട് പ്രപഞ്ചസ്ഥലരാശിയെ വിസ്തരിക്കാനാണ് പിന്നീട് മേതിൽ ശ്രമിച്ചത്. പഴുതുകളിലും വിള്ളലുകളിലും നിന്ന് പുറത്തേക്കൊഴുകുന്ന പ്രാണികളുടെ നീക്കത്തിലൂടെ പ്രപഞ്ചപ്പരപ്പിൽ തൻ്റെ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇവിടെ. അതുകൊണ്ട് മേതിലിൻ്റെ പിൽക്കാല കവിതകൾ എത്രമാത്രം പ്രാണിജാലത്തെ മുൻനിർത്തിയുള്ളതാണോ അത്രമാത്രം അളകളെയും വിള്ളലുകളെയും പഴുതുകളെയും പിൻനിർത്തിയുള്ളതുമാണ്. അവക്കുള്ളിലെ ഗന്ധമാണ് ഗന്ധം, അവക്കുള്ളിലെ ഇരുട്ടാണ് ഇരുട്ട്.അനന്തതയിൽ, പ്രപഞ്ചത്തിൻ്റ അങ്ങേയറ്റത്ത് ജീവനുണ്ടോ എന്നത് ശാസ്ത്രത്തിൻ്റെ ഉൽക്കണ്ഠയാണ്. ജീവൻകൊണ്ട് അനന്തതയുണ്ടാക്കാം എന്നത് കവിതയുടെ സാധ്യതയും. എന്നാൽ മേതിൽക്കവിത വെമ്പുന്ന, പ്രമേയപരിധി തകർക്കുന്ന ഈ അനന്തത്തുടിപ്പ് ആ നിലയിലല്ല ഒരു പ്രമേയമെന്ന നിലയിലാണ് നാം വായിച്ചത്. ഭൗമരാഷ്ട്രീയം പോലുള്ള പ്രമേയങ്ങളുടെ ലേബൽ മേതിൽക്കവിതക്കുമേൽ പതിച്ചാണ് നാം ആ വായന പൂർത്തിയാക്കിയത്. പ്രമേയഭദ്രതയുടെ നാലുകാലിൽ വന്നു വീണാൽ മാത്രമേ മലയാളകാവ്യഭാവുകത്വത്തിന് ഇതുൾക്കൊള്ളാനാവുകയുള്ളൂ എന്നത് മേതിൽക്കവിതയുടെ കുഴപ്പമല്ല. ഈ കാവ്യലോകവികാസത്തിൻ്റെ ഘട്ടങ്ങളിലെല്ലാം മേതിലിൻ്റെ മറ്റൊരു താല്പര്യ വിഷയം സൈബർ അനന്തതയായിരുന്നു എന്ന വസ്തുത ഈ ചെറുകുറിപ്പിലെ നിരീക്ഷണങ്ങളുടെ അനുബന്ധമായി കണക്കാക്കാവുന്നതാണ്.

അനന്തതയിൽ,രൂപപ്രവാഹത്തിൽ, ജ്യോതിർഗോളങ്ങൾക്കിടയിൽ,സൈബർ പ്രപഞ്ചത്തിൽ മിന്നാമിന്നിത്തിളക്കങ്ങൾക്കും ഒച്ചിൻ്റെ വെള്ളിവരത്തിളക്കങ്ങൾക്കുമിടയിൽ നിലകൊണ്ട് താനും പ്രപഞ്ചവും തമ്മിലെ പാരസ്പര്യം മനുഷ്യൻ അറിയുന്നതിൻ്റെ ആഖ്യാനങ്ങളാണ് മേതിൽ രാധാകൃഷ്ണൻ്റെ കവിതകൾ. ഇതിൽ ഏതെങ്കിലും ഒരു ഘട്ടത്തെ മാത്രം മുൻനിർത്തി ലേബൽ ചെയ്യുന്നത് മേതിൽക്കവിതയെ സമഗ്രമായിക്കാണുന്നതിന് തടസ്സമായിരിക്കും. സമഗ്രതയിൽ, അനന്തതയുടെ വികാസമാണ് മേതിൽക്കവിത ഭാഷകൊണ്ടു സാധിക്കുന്നത്. അനന്തതയുടെ വികാസമെന്നത് നാം ജീവിക്കുന്ന പ്രപഞ്ചത്തിൻ്റെ വികാസം തന്നെയാകുന്നു. ഈയൊരു കൊളുത്തിൽ ജി.ശങ്കരക്കുറുപ്പിൻ്റെ കവിതയോട് കണ്ണിചേരുന്നുണ്ട് മേതിൽക്കവിത. പക്ഷേ കാര്യമായൊരു വ്യത്യാസമുണ്ട് രണ്ടും തമ്മിൽ. സനാതനാനുക്ഷണവികസ്വരസുന്ദരപ്രപഞ്ചത്തെ ഒരു പ്രമേയമാക്കി അഭിസംബോധന ചെയ്ത് ജി വർണ്ണിച്ചു. മേതിലാകട്ടെ പ്രപഞ്ചത്തെ വികസിപ്പിക്കുന്നതിൽ കവിതകൊണ്ട് ഇടപെട്ടു. ഈ വ്യത്യാസം ഭാവുകത്വപരവും പ്രധാനവുമാണെന്നതിൻ്റെ ഒരു തെളിവാണ് ജീക്കവിതയുടെ കടുത്ത ആരാധകനായിരുന്ന ഒരു വിമർശകന് മേതിൽക്കവിത തീരെ മനസ്സിലാവാതെപോയി എന്നത്.



*മലയാള മനോരമ 14-6-26 ന് പാലക്കാട്ട് സംഘടിപ്പിച്ച മേതിൽ ആദരസന്ധ്യയിൽ അവതരിപ്പിച്ച നിരീക്ഷണങ്ങളുടെ ഒരു വിടർച്ചയാണ് ഈ ലേഖനം.

















Sunday, May 24, 2026

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട് കല്ലിൽ കുരുങ്ങിയ വേര്

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട്

കല്ലിൽ കുരുങ്ങിയ വേര്




മഴക്കാലത്ത് ഒരു വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പം അതു കാണാൻ പോകുമ്പോഴും കണ്ടു പോരുമ്പോഴും ദൂരെ നിന്നേ കേൾക്കുന്നതുപോലെ അനഘയുടെ കവിതാപ്രവാഹം കുത്തിയൊഴുകിപ്പോകുന്ന ശബ്ദം വായിക്കാൻ പോകുമ്പോഴും വായിച്ചുകൊണ്ടിരിക്കുമ്പോഴും വായിച്ചു തീരുമ്പോഴും ഞാൻ അനുഭവിക്കുന്നു. കാവ്യകലയുടെ അടിസ്ഥാന സ്വഭാവമായ ശാബ്ദികത ഏതു കവിയുടെ എഴുത്തിലുമുണ്ടാകും. അതിനപ്പുറം കവിതയോടുള്ള കവിയുടെ ആവേശവും അഭിനിവേശവുമാണ് അനഘയുടെ കാവ്യപ്രവാഹം ഇങ്ങനെ ഇരമ്പുന്നതിൻ്റെ മൂലകാരണം. ഒഴുക്കിൻ്റെ തിക്കുമുട്ടിക്കുന്ന വന്യതയാണ് അനഘയുടെ കവിത തരുന്ന സവിശേഷമായ ഒരനുഭവം. കവിതയോട് അത്യാവേശമുള്ള വായനക്കാരനായ എനിക്ക് അതുകൊണ്ടുതന്നെ പെട്ടെന്ന് ഐക്യപ്പെടാൻ കഴിയുന്നു ഈ സമാഹാരത്തിലെ കവിതകളോട്. ശീർഷക കവിതയായ പ്രാണീപരിണയം ചെറുപ്രാണികളുടെ പ്രണയോത്സവം വർണ്ണിക്കുന്ന കവിതയാണ്. വാസ്തവത്തിൽ വാക്കുകളുടെ പ്രണയോത്സവത്തിലേക്കെത്തുന്ന വാണീപരിണയമാണ് ഈ കവിതകളിൽ സംഭവിക്കുന്നത്.

ഈ പുസ്തകം തുറക്കുന്നതു തന്നെ വാഗ്രൂപം എന്ന കവിതയോടെയാണ്. പാരമ്പര്യ രീതിയനുസരിച്ച് പഴയ കവികൾ സരസ്വതിയേയും ഗണപതിയേയുമൊക്കെ സ്തുതിച്ചാണല്ലോ കവിത തുടങ്ങാറ്. അനഘ തുടങ്ങുന്നത് വായില്ലാക്കുന്നിലപ്പനെ തോറ്റിയാണ്. ദൂരെ നിന്നു നോക്കുമ്പോൾ കിളിയായും ആനയായും കുതിരയായും മനുഷ്യനായും സാക്ഷാൽ ദൈവസ്വരൂപമായും കാണപ്പെടുന്ന വാഗ്‌രൂപമാണത്. വാ മൂടിക്കെട്ടിയ വാഗ്രൂപം. വാക്കുറങ്ങുന്ന കുന്നിൻ മുകളിൽ അതിരിക്കുന്നു. വാ മൂടിക്കെട്ടിയ വാഗ്‌രൂപത്തെ പ്രസാദിപ്പിച്ച ശേഷമാണ് അനഘയുടെ കവിത താഴ്‌വരകളിലേക്കു കുതിച്ചൊഴുകുന്നത്. വാക്കിനെക്കുറിച്ച് മുക്തകരൂപത്തിലെഴുതിയ ഒരു കവിതയുടെ തലക്കെട്ട് വാക്കടൽ എന്നാണ്. വാക്കിൻ്റെ ഒരു തള്ളലുണ്ട് ആ പ്രയോഗത്തിൽ. അത്ഭുതത്തിൻ അല തൂകുന്ന അമൃതമാണ് വാക്കാകുന്ന കടൽ. ഏതു ഭാഷയിലേതുമാകട്ടെ, അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ് വാക്ക്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയെക്കുറിച്ചെഴുതിയ തൻ്റെ കവിതക്ക് അനഘ ഹൗ?ണി! എന്നു പേരിടുന്നത്. ജീവനുള്ള ഏതു വാക്കിലുമുണ്ട് ചോദ്യചിഹ്നങ്ങളും ആശ്ചര്യ ചിഹ്‌നങ്ങളും.ജീവിതത്തിൻ്റെ ഉച്ചനിലകളെ, പരമാവസ്ഥകളെ ആവിഷ്ക്കരിക്കാൻ പോന്ന വാക്കാണ് ഈ കവി തോറ്റുന്ന വാക്ക്. അത്തരം സന്ദർഭങ്ങളിൽ വാക്ക് അസാധാരണമാകും, സവിശേഷമാകും. വെളിപാടുപോലെയാകും. വെളിപാടിൻ്റെ നേരത്ത് ഉറഞ്ഞു തുള്ളുന്ന ഒരു വെളിച്ചപ്പാട് അനഘയുടെ കവി സങ്കല്പത്തിലുണ്ട്. പറയാനൊരു വാക്കു കടഞ്ഞും കുതറാനൊരു ചോടു തിരഞ്ഞും വിറയാർന്നു തപിക്കുന്ന ആ വെളിച്ചപ്പാടിനെ ഈ  കവി തെയ്‌വപ്പാട് എന്നു തിരിച്ചറിയുന്നു. തെള്ളിപ്പൊടി വീശിയെറിയുകയും ചിതറും വിളി കൂട്ടിയിണക്കി തുള്ളിയുറയുകയും ചെയ്യുന്ന ഈ ദൈവപ്പാടിൻ്റെയും വാക്കുറങ്ങുന്ന കുന്നിലെ വാഗ്രൂപിയുടെയും സാന്നിദ്ധ്യം അനഘയുടെ കവിതയെ കുത്തൊഴുക്കായിരിക്കെത്തന്നെ പരമ്പരാഗത കാല്പനികക്കുത്തൊഴുക്കാവാതെ ആഴങ്ങളിലേക്കു വഴിതിരിച്ചു വിടുന്നു.

ഉള്ളിൻ്റെ പിടപ്പാണ് അനഘയുടെ വാക്കുകളെ ഇത്രയും ചലനാത്മകമാക്കുന്നത്. കൺമുന്നിലെ പ്രവാഹച്ചുഴിയിൽ പെട്ട കാട്ടുമരം,സ്യന്ദമാനവനദാരു, പോലെ വട്ടംകറങ്ങുന്നു വാക്കുകൾ. ചിറകു മുളക്കുമ്പോൾ തിടുക്കപ്പെടരുത് എന്നറിയാം. പറക്കുന്നതും പൂക്കുന്നതും പതുക്കെയാവണം എന്നുമറിയാം. എന്നിട്ടും ഉള്ള് പിടക്കുന്ന ആ പിടപ്പുണ്ടല്ലോ അതാണ് ഈ  കവിതകൾ അനുഭവിപ്പിക്കുന്നത്. ഒരു നോവ് നട്ട് മുളച്ച് മരമായ് കനിയാവാൻ ഒരു വാക്കു മതി ഈ കവിക്ക്. പുതുകാലവേഗപ്പിടപ്പുമായി ഒത്തു പോകുന്നു ഈ വാക്കുപിടപ്പ്. ഹൈപ്പർലിങ്ക് കാലം വാക്കിൻ്റെ വള്ളികൾ നടില്ല, തിങ്ങിയ വാക്കിൻ വള്ളിപ്പടർപ്പേ നടൂ. കവിയുടെ മനസ്സും കാലവും ഒത്തുചേർന്നുണ്ടാക്കുന്നതാണ് ഈ ഒഴുക്കുത്ത്. പ്രകൃതി കൊണ്ട് വേഗത്തിലൊരു ഫലൂദയൊരുക്കാൻ ഈ ഒത്തുചേരൽ ഉണ്ടാവണം.

നിറപാത്രത്തിലൊരു
കുന്നുമഞ്ഞെടുത്ത്
നക്ഷത്രം ചതച്ചിടണം
ചന്ദ്രനെപ്പൂളുപൂളായി
തലങ്ങും വിലങ്ങുമിടാം
കൊത്തിയരിഞ്ഞിടാൻ
ഒരു പിടി മേഘം
അതിങ്ങനെ ആവി
പറക്കുമ്പോലെ തോന്നും

ഫാസ്റ്റ് ഫുഡ് ജീവിതരീതിയുടെ കാലത്ത് ഇങ്ങനെയൊരു കവിത സ്വാഭാവികം. അതിവേഗം പോയി പൊലിഞ്ഞില്ലാതാവുന്നതിൽ ഹരം കൊള്ളുന്ന യൗവനത്തിൻ്റെ തിടുക്കം കണ്ട് ജീവിതത്തിൽ പലപ്പോഴും ഞാൻ സംഭ്രമിച്ചിട്ടുണ്ട്. ആ സംഭ്രമം വീണ്ടും വീണ്ടും അനുഭവിപ്പിച്ചു അനഘയുടെ കവിത.

എന്നാൽ ആവേശം തിരതല്ലുന്ന ഈ പ്രപാതം ഒരു ഘട്ടത്തിൽ കുഞ്ഞിനെക്കളിപ്പിക്കുമ്പോലെ സ്വച്ഛവും ക്ഷമാപൂർണ്ണവുമായ ലീലയായിത്തീരുന്നു.

കവിതേയെന്നു വിളിച്ചെന്നാൽ
കളിച്ചെങ്ങോ മറഞ്ഞിടും
അകത്തേതോ മുറിക്കുള്ളി-
ലൊളിച്ചേയെന്നു കൊഞ്ചിടും

കിളിമകൾ എന്ന ഈ കവിതയിൽ വിരിച്ച കടലാസിൽ മായുന്നവൾ എന്നാണ് കവിതയെ വിശേഷിപ്പിക്കുന്നത്. ഇവിടെയും കുത്തൊഴുക്കുണ്ട്. അത് കുഞ്ഞിനോട്, കവിതയോട് ഉള്ള വാത്സല്യക്കുത്തൊഴുക്കാണ്. ഗണിതവും ശാസ്‌ത്രവും സാങ്കേതികവിദ്യയുമെല്ലാം കവിതയിലേക്കു കലർത്താനുള്ള അനഘയുടെ തിടുക്കത്തിൽ കാലബോധവും ലീലാപരതയും കൂടിച്ചേരുന്നുണ്ട്. അക്ഷരങ്ങളെ അക്കങ്ങളാക്കണം അക്കങ്ങളെ അക്ഷരങ്ങളും എന്ന് മടി എന്ന കവിതയിൽ എഴുതുന്നു. വന്യമായ ഒഴുക്കിൻ്റെ സ്വഭാവം എല്ലാത്തിനേയും തന്നിലേക്കു ചേർക്കുക എന്നതാണല്ലോ. നിരന്തരം അതു ചെയ്തുകൊണ്ടാണ് ഈ കവിതകൾ മുന്നോട്ടു പായുന്നത്. ഒരു മുറി സവാളയുടെ പ്രതലത്തിൽ ചരിത്രവും സംസ്കാരവും സൗന്ദര്യവുമെല്ലാം അത് സംഗ്രഹിക്കും. പ്രപഞ്ചമപ്പാടെ വിഴുങ്ങാനുള്ള തിടുക്കത്തിൻ്റെ നിമിഷത്തിൽ കവിതയേയും ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും ഒന്നായിക്കാണാൻ ഈ കവിതക്കു കഴിയുന്നു. ബഹിരാകാശത്തെക്കുറിച്ചറിയാനുള്ള മനുഷ്യൻ്റെ ആകാംക്ഷയും പാറപോലുള്ള തൻ്റെയുള്ളിൽ ഞെരിഞ്ഞു പോയ ഒരു കുഞ്ഞു വേരിനെക്കുറിച്ചോർത്തുള്ള ഉൽക്കണ്ഠയും ഒന്നുതന്നെ എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു.

അതെ, ആകാംക്ഷയും ഉൽക്കണ്‌ഠയും ഭയവുമാണ് ഈ കവിതയുടെ അടിയൊഴുക്കുകൾ. പൊയ്ക്കൊണ്ടിരിക്കെ ഇല്ലാതാകുമോ എന്ന ഭയമാണ് തോണിയില്ലാതെ എന്ന കവിത ആവിഷ്‌ക്കരിക്കുന്നത്. തോണിയിലാണ് മുമ്പു പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ തോണിയില്ല. പൊയ്ക്കൊണ്ടിരിക്കെ അതങ്ങില്ലാതായി. എന്നാൽ,

ഇപ്പോഴും വെള്ളത്തിലാണ്
ഉപരിതലത്തിൽ തുഴയുമായി
ആഴത്തിലൊരു വേരുമായി
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ
ജലം പോലെയും ......

പിടപ്പ് എന്ന വാക്ക് ഇവിടെയുമുണ്ട്.നിലനില്പിനെക്കുറിച്ചുള്ള ആധി തന്നെയാണ് ഇവിടത്തെ പിടപ്പ് എന്നു കാണുക. ഏതിലൂടെയാണോ താൻ നീങ്ങിക്കൊണ്ടിരിക്കുന്നത് ആ പ്രവാഹം തന്നെയായി മാറുന്നിടത്ത് അസ്തിത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ പരമാവധിയിലെത്തുന്നു. അനഘയുടെ കവിതകളിലെ ഉൽക്കണ്ഠയിലൂടെ കടന്നുപോയപ്പോൾ ഇന്ത്യൻ ഇംഗ്ലീഷ് കവി ഗോപാൽ ഹൊനാൽഗരെയുടെ ഒരു കവിത(The Donkeys) ഞാനോർത്തു. താൻ ജീവിതകാലം മുഴുവൻ ഇരുന്ന് എഴുതിയുണ്ടാക്കിയ മൂന്നു ചാക്കു കവിതകൾ ദൂരെയുള്ള മൊണാസ്ട്രിയിൽ സമർപ്പിക്കാൻ മൂന്നു കഴുതകളുടെ പുറത്തവ കെട്ടിവച്ച് തൊണ്ണൂറാം വയസ്സിൽ ഹിമാലയ നിര താണ്ടുന്ന ഒരു ബുദ്ധസന്യാസിയെക്കുറിച്ചാണാ കവിത. യാത്ര തുടങ്ങിയിട്ട് ദിവസങ്ങളായി. ഒരു രാത്രി തണുപ്പ് താങ്ങാനാവാതെ കവിതകൾ മുഴുവൻ സന്യാസി കത്തിച്ചുകളഞ്ഞു. ഒരു വരി മാത്രമാണത്രെ പിൽക്കാലത്തേക്കായി അവശേഷിച്ചത്. അതിങ്ങനെയായിരുന്നു :

you search for the donkey
you ride on

താൻ സഞ്ചരിക്കുന്ന കഴുതയെ അറിയുക എന്നത് പ്രധാനമാണ്. അത് ജീവിത തത്വം അറിയലാണ്. താൻ കുത്തിയൊലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന പ്രവാഹത്തെ അറിയാൻ ശ്രമിക്കുന്നു എന്നതാണ് അനഘയുടെ കവിതകളിലെ ദാർശനികമായ അടര്. താനും ആ പ്രവാഹവും രണ്ടല്ല എന്ന ബോധ്യം തോണിയില്ലാതെ എന്ന കവിതയിൽ അനുഭവിക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തോണി ഇല്ലാതായതുപോലും അറിയാതിരുന്ന, അത്രകണ്ട് സഞ്ചാരത്തിൽ മുഴുകിയ യാത്രികയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഇപ്പോൾ അറിയാവുന്നത് ഒന്നുമാത്രമാണ്, തോണി ഇന്നില്ല എന്നുമാത്രം. തോണിയിൽ ഒഴുകിയിരുന്ന ആൾ ഇപ്പോൾ വെള്ളത്തിലൊഴുകുന്നു.

ഉപരിതലത്തിൽ തുഴയുമായി,
ആഴത്തിൽ ഒരു വേരുമായി,
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ ജലം പോലെയും.....

അസ്തിത്വത്തെ സംബന്ധിച്ച ഉൽക്കണ്ഠയും അതിൻ്റെ ശമനവുമുണ്ട് ഒഴുക്കും ഒഴുകുന്നയാളും തമ്മിലുള്ള ഈ ഒന്നാകലിൽ. ഒരു മഹാപ്രവാഹത്തിലേക്ക് തൻ്റെ ഭയങ്ങളെയും ഉൽക്കണ്ഠകളെയും ബലികൊടുക്കുന്നതിൻ്റെ അനുഷ്ഠാനപരതകൊണ്ട് പ്രാക്തനശോഭ കലർന്നതാണ് ഈ കവിതകൾ. കലങ്ങിമറിയുന്ന ആഴത്തിലേക്കു ചാടി സ്വയം സമർപ്പിക്കുന്നതിൻ്റെ കാവ്യാത്മക അനുഷ്ഠാനമായി അനഘയുടെ എഴുത്ത് പരിണമിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ എന്ന കവിതയിൽ ഭയം മറനീക്കി ഇങ്ങനെ വെളിപ്പെടുന്നു:

ആളുകളെ പേടി
അവനവനെ പേടി

ഒരു മൗനത്തിൽ പോലും
കൊടുങ്കാറ്റു കണ്ട്
ആടിയുലയുന്നൊരെന്നെ
കാറ്റൂതി വീർപ്പിച്ച
മനസ്സു പൊട്ടുന്നൊരെന്നെ.
പൊട്ടുന്ന മനസ്സിലൂടെ
കണ്ണീർച്ചിറകു
വീശിയടിക്കുന്നൊരെന്നെ

പൊട്ടുന്ന മനസ്സിലൂടെ കണ്ണീർച്ചിറകു വീശിയടിക്കുക എന്ന പ്രയോഗം ശ്രദ്ധിക്കാതിരിക്കാനാവില്ല. മനശ്ചാഞ്ചല്യം ഒന്നാകെ അതിൽ ഊറിക്കൂടിയിരിക്കുന്നു.മൗനത്തിൻ്റെ മരവിപ്പും മരണത്തെക്കുറിച്ചുള്ള ഭയവും അതോടൊപ്പമുണ്ട്. ആരോടും മിണ്ടാതാവുന്നിടത്തു നിന്നാണ് മരണം തുടങ്ങുന്നത് എന്ന് മൗനപാതകം എന്ന കവിതയിൽ വായിക്കാം. ശബ്ദം ഇല്ലാതാകുന്നതിനോടുള്ള ഭയം കൂടിയാണ് മരണഭയം."പറയണമെന്നു തോന്നുന്നതൊക്കെ ആദ്യം കുഴിച്ചുമൂടിത്തുടങ്ങും.അതിനു മുകളിൽ തെങ്ങോ വാഴയോ പൂമരങ്ങളോ നട്ടുപിടിപ്പിക്കും" മരണത്തിനു മുമ്പേ വാക്കുകൾ പറന്നു പോകും എന്നതിനാൽ വാക്കുകൾ പറന്നു പോകുന്നിടത്ത് മരണമുണ്ട് എന്നു കവി തിരിച്ചറിയുന്നു. പച്ചപ്പു മാഞ്ഞുപോയി ഞെരമ്പുകൾ മാത്രമായിത്തീർന്ന ഒരു ഉണക്കിലയുടെ മൗനം ഈ കവിതകളുടെ ശബ്ദപ്രപാതത്തെ താങ്ങി നിർത്താൻ പണിപ്പെടുന്നു. പള്ളിക്കൂടത്തിലേക്കുള്ള വഴികൾ എന്ന കവിതയിൽ പിടിച്ചു നിർത്തിയ കരിയിലയുടെ വലവലഹൃദയം പോലെ ഒരു മൗനം. ശബ്‌ദത്തിനും മൗനത്തിനുമിടയിലെ, ജീവിതത്തിനും മരണത്തിനുമിടയിലെ കുരുങ്ങിച്ചതഞ്ഞ നില ഏറ്റവും കനത്തിൽ അടയാളപ്പെടുന്ന കവിതയാണ് മോക്ഷം.കല്ലിന്നിടയിൽ കുടുങ്ങിയ ഒരു വേരിനെക്കുറിച്ചാണാ കവിത.ഒരിക്കലും മരമായിപ്പൊങ്ങാത്ത ഒരു വേര്.എന്നാൽ ചാവുന്നുമില്ല അത്.ആ കല്ലു പിളർന്ന് പുറത്തിറങ്ങുന്നത് സ്വപ്നം കാണുക മാത്രമേ അതിനു വഴിയുള്ളൂ. എന്നാൽ കല്ലിലൊരു ദൈവമുണ്ട്. വേരിനെപ്പോലെത്തന്നെ അതിനകത്തു തളച്ചിടപ്പെട്ടത്. ഒരു വായില്ലാക്കുന്നിലപ്പൻ.
വേരേ,ഇറങ്ങിപ്പോകരുതേ,നീ കൂടി ഇറങ്ങിയാൽ
ഞാനൊറ്റക്കാവും എന്നു വേരിനോട് പ്രാർത്ഥിക്കാറുള്ള ഒരു ദൈവം.ജലപാതവന്യതയിൽ എല്ലാം ലയിച്ചൊന്നാകുന്നതുപോലെ കുരുങ്ങിക്കിടപ്പിൻ്റെ അസ്‌തിത്വ നിലയിൽ ദൈവവും മനുഷ്യനും ഒന്നാകുന്നു. വാക്കറ്റവരാണ് ഈ കവിതകളിലെ ദൈവങ്ങൾ. ജലപാതവന്യതക്കും സ്തബ്ധതയിലെ കുരുങ്ങിക്കിടപ്പിനുമിടയിലെ ഒരേ സമയം ദൈവികവും മാനുഷികവുമായ ഊയലാട്ടങ്ങളാകുന്നു ഈ കവിതകളത്രയും.വന്യപ്രണയം എന്ന കവിതയിൽ കണ്ട, മരങ്ങളിൽ ആടിയാടിയിരിക്കുമൊരു സിംഹി എന്ന ബിംബത്തിലേതുപോലെ ഏതു സ്തബ്ധതയിലുമുണ്ട് കുതിച്ചുചാടാൻ ആയമെടുക്കുന്ന ഒരു ആട്ടം. പാറയിൽ ഞരിഞ്ഞമർന്ന വേരിൻ്റെ തുടിപ്പിലുണ്ട്, മാനത്തിൻ്റെ മഹാപ്രപാതത്തിലേക്കു വൃക്ഷമായി തുടിച്ചുപൊങ്ങാനുള്ള ആയം. വെള്ളച്ചാട്ടത്തിൽ ഒരു തുള്ളി കിടന്നു പിടയുന്നതു കണ്ടിട്ടുണ്ടോ എന്ന് കവി ചോദിക്കുന്നു. ആ പിടപ്പുകണ്ട് ഇക്കാണായ ലോകം മുഴുവൻ ഹൗ വൗ എന്ന് വാപൊളിച്ചു നിൽക്കും. അതേ സമയം അതേ വെള്ളച്ചാട്ടത്തിനോടു ചേർന്നുനിൽക്കുന്ന പെരുമ്പാറയിൽ കുരുങ്ങിയ ഒരു വേരിൻ്റെ തുടുത്ത തുമ്പിൽ അതേ പിടപ്പ് നിശ്ചലമായി ആളിക്കത്തും. കല്ലിലും ജലത്തിലും ഒരുമുറി സവാളയിലും ഒരേ പിടപ്പ്. ജീവിതത്തെ അതിൻ്റെ സകലശബ്‌ദബഹുലതയോടെയും ശിലാന്തരമൗനത്തോടെയും പുണരാനുള്ള കവിയുടെ കുതിപ്പായ ആ പിടപ്പ് അനന്തമായിത്തുടരട്ടെ എന്ന് ആശംസിക്കുന്നു.