ഗ്രന്ഥം
എഡ്വിൻ മോർഗൺ (സ്കോട്ലാൻ്റ്, 1920 - 2010)ആർക്കും വായിക്കാനാവാത്ത
ഒരു ശിലാഗ്രന്ഥമുണ്ടായിരുന്നു.
വിഷണ്ണരായ മാലാഖമാർക്കതിൻ്റെ
താളുകൾ മറിക്കാനേ കഴിഞ്ഞില്ല,
അവരതു വായിച്ചില്ല.
ഇടിമുഴക്കം സമതലത്തിലൂടെ പുളച്ചുപാഞ്ഞു,
ഭൂമി പിളർന്നു, ഗ്രന്ഥം മാത്രം തുറന്നില്ല
മരിച്ചവരുടെ മേഘക്കൂട്ടങ്ങൾക്കിടയിൽ
മോശയോ യേശുവോ അതിനനങ്ങിയില്ല.
ഉളിയോടൊപ്പം പേനയും ഉറങ്ങി,
അക്ഷരങ്ങളിൽ മണൽ കുമിഞ്ഞു.
ഉറങ്ങുമ്പോൾ ലോകം പോലും ഒന്നു തിരിഞ്ഞുകിടക്കും,
എന്നാൽ രഹസ്യത്താൾ
രഹസ്യത്താളോടൊട്ടിത്തന്നെയിരുന്നു.
ചിലർ പറയുന്നു,
ശില്പിക്ക് തൻ്റെ കൺകെട്ടുവിദ്യയിൽ
അക്ഷരമായ നിരക്ഷരതയുണ്ടായിരുന്നെന്നും
ഗ്രന്ഥമയാൾ
ചിരിക്കുന്ന ഒരു ശൂന്യതയായി വിട്ടേച്ചുപോയെന്നും.
- തുറക്കാനാവാത്ത വിധം,
വായിച്ചെടുക്കാനാവാത്ത വിധം,
എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കാൻ
ഒരു ശവക്കല്ലറക്ക് കഴിയും പോലെ മാത്രം
സംസാരിക്കാൻ കഴിയുന്ന വിധം.
വായിച്ചു തളർന്നില്ലേ നമ്മൾ?
കുളമ്പുകളും കുതികാലുകളും
മണൽക്കൂനകൾ ചവിട്ടിത്തെറിപ്പിക്കുന്നു
രഹസ്യത്തെ ഭയക്കുന്ന മനുഷ്യക്കാലടിക്കീഴിൽ
ഓരോ നിഗൂഢതയേയും കുഴിച്ചുമൂടുന്നു.