Sunday, May 24, 2026

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട് കല്ലിൽ കുരുങ്ങിയ വേര്

വെള്ളച്ചാട്ടത്തിനരികിൽ തന്നെയുണ്ട്

കല്ലിൽ കുരുങ്ങിയ വേര്




മഴക്കാലത്ത് ഒരു വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പം അതു കാണാൻ പോകുമ്പോഴും കണ്ടു പോരുമ്പോഴും ദൂരെ നിന്നേ കേൾക്കുന്നതുപോലെ അനഘയുടെ കവിതാപ്രവാഹം കുത്തിയൊഴുകിപ്പോകുന്ന ശബ്ദം വായിക്കാൻ പോകുമ്പോഴും വായിച്ചുകൊണ്ടിരിക്കുമ്പോഴും വായിച്ചു തീരുമ്പോഴും ഞാൻ അനുഭവിക്കുന്നു. കാവ്യകലയുടെ അടിസ്ഥാന സ്വഭാവമായ ശാബ്ദികത ഏതു കവിയുടെ എഴുത്തിലുമുണ്ടാകും. അതിനപ്പുറം കവിതയോടുള്ള കവിയുടെ ആവേശവും അഭിനിവേശവുമാണ് അനഘയുടെ കാവ്യപ്രവാഹം ഇങ്ങനെ ഇരമ്പുന്നതിൻ്റെ മൂലകാരണം. ഒഴുക്കിൻ്റെ തിക്കുമുട്ടിക്കുന്ന വന്യതയാണ് അനഘയുടെ കവിത തരുന്ന സവിശേഷമായ ഒരനുഭവം. കവിതയോട് അത്യാവേശമുള്ള വായനക്കാരനായ എനിക്ക് അതുകൊണ്ടുതന്നെ പെട്ടെന്ന് ഐക്യപ്പെടാൻ കഴിയുന്നു ഈ സമാഹാരത്തിലെ കവിതകളോട്. ശീർഷക കവിതയായ പ്രാണീപരിണയം ചെറുപ്രാണികളുടെ പ്രണയോത്സവം വർണ്ണിക്കുന്ന കവിതയാണ്. വാസ്തവത്തിൽ വാക്കുകളുടെ പ്രണയോത്സവത്തിലേക്കെത്തുന്ന വാണീപരിണയമാണ് ഈ കവിതകളിൽ സംഭവിക്കുന്നത്.

ഈ പുസ്തകം തുറക്കുന്നതു തന്നെ വാഗ്രൂപം എന്ന കവിതയോടെയാണ്. പാരമ്പര്യ രീതിയനുസരിച്ച് പഴയ കവികൾ സരസ്വതിയേയും ഗണപതിയേയുമൊക്കെ സ്തുതിച്ചാണല്ലോ കവിത തുടങ്ങാറ്. അനഘ തുടങ്ങുന്നത് വായില്ലാക്കുന്നിലപ്പനെ തോറ്റിയാണ്. ദൂരെ നിന്നു നോക്കുമ്പോൾ കിളിയായും ആനയായും കുതിരയായും മനുഷ്യനായും സാക്ഷാൽ ദൈവസ്വരൂപമായും കാണപ്പെടുന്ന വാഗ്‌രൂപമാണത്. വാ മൂടിക്കെട്ടിയ വാഗ്രൂപം. വാക്കുറങ്ങുന്ന കുന്നിൻ മുകളിൽ അതിരിക്കുന്നു. വാ മൂടിക്കെട്ടിയ വാഗ്‌രൂപത്തെ പ്രസാദിപ്പിച്ച ശേഷമാണ് അനഘയുടെ കവിത താഴ്‌വരകളിലേക്കു കുതിച്ചൊഴുകുന്നത്. വാക്കിനെക്കുറിച്ച് മുക്തകരൂപത്തിലെഴുതിയ ഒരു കവിതയുടെ തലക്കെട്ട് വാക്കടൽ എന്നാണ്. വാക്കിൻ്റെ ഒരു തള്ളലുണ്ട് ആ പ്രയോഗത്തിൽ. അത്ഭുതത്തിൻ അല തൂകുന്ന അമൃതമാണ് വാക്കാകുന്ന കടൽ. ഏതു ഭാഷയിലേതുമാകട്ടെ, അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ് വാക്ക്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയെക്കുറിച്ചെഴുതിയ തൻ്റെ കവിതക്ക് അനഘ ഹൗ?ണി! എന്നു പേരിടുന്നത്. ജീവനുള്ള ഏതു വാക്കിലുമുണ്ട് ചോദ്യചിഹ്നങ്ങളും ആശ്ചര്യ ചിഹ്‌നങ്ങളും.ജീവിതത്തിൻ്റെ ഉച്ചനിലകളെ, പരമാവസ്ഥകളെ ആവിഷ്ക്കരിക്കാൻ പോന്ന വാക്കാണ് ഈ കവി തോറ്റുന്ന വാക്ക്. അത്തരം സന്ദർഭങ്ങളിൽ വാക്ക് അസാധാരണമാകും, സവിശേഷമാകും. വെളിപാടുപോലെയാകും. വെളിപാടിൻ്റെ നേരത്ത് ഉറഞ്ഞു തുള്ളുന്ന ഒരു വെളിച്ചപ്പാട് അനഘയുടെ കവി സങ്കല്പത്തിലുണ്ട്. പറയാനൊരു വാക്കു കടഞ്ഞും കുതറാനൊരു ചോടു തിരഞ്ഞും വിറയാർന്നു തപിക്കുന്ന ആ വെളിച്ചപ്പാടിനെ ഈ  കവി തെയ്‌വപ്പാട് എന്നു തിരിച്ചറിയുന്നു. തെള്ളിപ്പൊടി വീശിയെറിയുകയും ചിതറും വിളി കൂട്ടിയിണക്കി തുള്ളിയുറയുകയും ചെയ്യുന്ന ഈ ദൈവപ്പാടിൻ്റെയും വാക്കുറങ്ങുന്ന കുന്നിലെ വാഗ്രൂപിയുടെയും സാന്നിദ്ധ്യം അനഘയുടെ കവിതയെ കുത്തൊഴുക്കായിരിക്കെത്തന്നെ പരമ്പരാഗത കാല്പനികക്കുത്തൊഴുക്കാവാതെ ആഴങ്ങളിലേക്കു വഴിതിരിച്ചു വിടുന്നു.

ഉള്ളിൻ്റെ പിടപ്പാണ് അനഘയുടെ വാക്കുകളെ ഇത്രയും ചലനാത്മകമാക്കുന്നത്. കൺമുന്നിലെ പ്രവാഹച്ചുഴിയിൽ പെട്ട കാട്ടുമരം,സ്യന്ദമാനവനദാരു, പോലെ വട്ടംകറങ്ങുന്നു വാക്കുകൾ. ചിറകു മുളക്കുമ്പോൾ തിടുക്കപ്പെടരുത് എന്നറിയാം. പറക്കുന്നതും പൂക്കുന്നതും പതുക്കെയാവണം എന്നുമറിയാം. എന്നിട്ടും ഉള്ള് പിടക്കുന്ന ആ പിടപ്പുണ്ടല്ലോ അതാണ് ഈ  കവിതകൾ അനുഭവിപ്പിക്കുന്നത്. ഒരു നോവ് നട്ട് മുളച്ച് മരമായ് കനിയാവാൻ ഒരു വാക്കു മതി ഈ കവിക്ക്. പുതുകാലവേഗപ്പിടപ്പുമായി ഒത്തു പോകുന്നു ഈ വാക്കുപിടപ്പ്. ഹൈപ്പർലിങ്ക് കാലം വാക്കിൻ്റെ വള്ളികൾ നടില്ല, തിങ്ങിയ വാക്കിൻ വള്ളിപ്പടർപ്പേ നടൂ. കവിയുടെ മനസ്സും കാലവും ഒത്തുചേർന്നുണ്ടാക്കുന്നതാണ് ഈ ഒഴുക്കുത്ത്. പ്രകൃതി കൊണ്ട് വേഗത്തിലൊരു ഫലൂദയൊരുക്കാൻ ഈ ഒത്തുചേരൽ ഉണ്ടാവണം.

നിറപാത്രത്തിലൊരു
കുന്നുമഞ്ഞെടുത്ത്
നക്ഷത്രം ചതച്ചിടണം
ചന്ദ്രനെപ്പൂളുപൂളായി
തലങ്ങും വിലങ്ങുമിടാം
കൊത്തിയരിഞ്ഞിടാൻ
ഒരു പിടി മേഘം
അതിങ്ങനെ ആവി
പറക്കുമ്പോലെ തോന്നും

ഫാസ്റ്റ് ഫുഡ് ജീവിതരീതിയുടെ കാലത്ത് ഇങ്ങനെയൊരു കവിത സ്വാഭാവികം. അതിവേഗം പോയി പൊലിഞ്ഞില്ലാതാവുന്നതിൽ ഹരം കൊള്ളുന്ന യൗവനത്തിൻ്റെ തിടുക്കം കണ്ട് ജീവിതത്തിൽ പലപ്പോഴും ഞാൻ സംഭ്രമിച്ചിട്ടുണ്ട്. ആ സംഭ്രമം വീണ്ടും വീണ്ടും അനുഭവിപ്പിച്ചു അനഘയുടെ കവിത.

എന്നാൽ ആവേശം തിരതല്ലുന്ന ഈ പ്രപാതം ഒരു ഘട്ടത്തിൽ കുഞ്ഞിനെക്കളിപ്പിക്കുമ്പോലെ സ്വച്ഛവും ക്ഷമാപൂർണ്ണവുമായ ലീലയായിത്തീരുന്നു.

കവിതേയെന്നു വിളിച്ചെന്നാൽ
കളിച്ചെങ്ങോ മറഞ്ഞിടും
അകത്തേതോ മുറിക്കുള്ളി-
ലൊളിച്ചേയെന്നു കൊഞ്ചിടും

കിളിമകൾ എന്ന ഈ കവിതയിൽ വിരിച്ച കടലാസിൽ മായുന്നവൾ എന്നാണ് കവിതയെ വിശേഷിപ്പിക്കുന്നത്. ഇവിടെയും കുത്തൊഴുക്കുണ്ട്. അത് കുഞ്ഞിനോട്, കവിതയോട് ഉള്ള വാത്സല്യക്കുത്തൊഴുക്കാണ്. ഗണിതവും ശാസ്‌ത്രവും സാങ്കേതികവിദ്യയുമെല്ലാം കവിതയിലേക്കു കലർത്താനുള്ള അനഘയുടെ തിടുക്കത്തിൽ കാലബോധവും ലീലാപരതയും കൂടിച്ചേരുന്നുണ്ട്. അക്ഷരങ്ങളെ അക്കങ്ങളാക്കണം അക്കങ്ങളെ അക്ഷരങ്ങളും എന്ന് മടി എന്ന കവിതയിൽ എഴുതുന്നു. വന്യമായ ഒഴുക്കിൻ്റെ സ്വഭാവം എല്ലാത്തിനേയും തന്നിലേക്കു ചേർക്കുക എന്നതാണല്ലോ. നിരന്തരം അതു ചെയ്തുകൊണ്ടാണ് ഈ കവിതകൾ മുന്നോട്ടു പായുന്നത്. ഒരു മുറി സവാളയുടെ പ്രതലത്തിൽ ചരിത്രവും സംസ്കാരവും സൗന്ദര്യവുമെല്ലാം അത് സംഗ്രഹിക്കും. പ്രപഞ്ചമപ്പാടെ വിഴുങ്ങാനുള്ള തിടുക്കത്തിൻ്റെ നിമിഷത്തിൽ കവിതയേയും ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും ഒന്നായിക്കാണാൻ ഈ കവിതക്കു കഴിയുന്നു. ബഹിരാകാശത്തെക്കുറിച്ചറിയാനുള്ള മനുഷ്യൻ്റെ ആകാംക്ഷയും പാറപോലുള്ള തൻ്റെയുള്ളിൽ ഞെരിഞ്ഞു പോയ ഒരു കുഞ്ഞു വേരിനെക്കുറിച്ചോർത്തുള്ള ഉൽക്കണ്ഠയും ഒന്നുതന്നെ എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു.

അതെ, ആകാംക്ഷയും ഉൽക്കണ്‌ഠയും ഭയവുമാണ് ഈ കവിതയുടെ അടിയൊഴുക്കുകൾ. പൊയ്ക്കൊണ്ടിരിക്കെ ഇല്ലാതാകുമോ എന്ന ഭയമാണ് തോണിയില്ലാതെ എന്ന കവിത ആവിഷ്‌ക്കരിക്കുന്നത്. തോണിയിലാണ് മുമ്പു പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ തോണിയില്ല. പൊയ്ക്കൊണ്ടിരിക്കെ അതങ്ങില്ലാതായി. എന്നാൽ,

ഇപ്പോഴും വെള്ളത്തിലാണ്
ഉപരിതലത്തിൽ തുഴയുമായി
ആഴത്തിലൊരു വേരുമായി
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ
ജലം പോലെയും ......

പിടപ്പ് എന്ന വാക്ക് ഇവിടെയുമുണ്ട്.നിലനില്പിനെക്കുറിച്ചുള്ള ആധി തന്നെയാണ് ഇവിടത്തെ പിടപ്പ് എന്നു കാണുക. ഏതിലൂടെയാണോ താൻ നീങ്ങിക്കൊണ്ടിരിക്കുന്നത് ആ പ്രവാഹം തന്നെയായി മാറുന്നിടത്ത് അസ്തിത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ പരമാവധിയിലെത്തുന്നു. അനഘയുടെ കവിതകളിലെ ഉൽക്കണ്ഠയിലൂടെ കടന്നുപോയപ്പോൾ ഇന്ത്യൻ ഇംഗ്ലീഷ് കവി ഗോപാൽ ഹൊനാൽഗരെയുടെ ഒരു കവിത(The Donkeys) ഞാനോർത്തു. താൻ ജീവിതകാലം മുഴുവൻ ഇരുന്ന് എഴുതിയുണ്ടാക്കിയ മൂന്നു ചാക്കു കവിതകൾ ദൂരെയുള്ള മൊണാസ്ട്രിയിൽ സമർപ്പിക്കാൻ മൂന്നു കഴുതകളുടെ പുറത്തവ കെട്ടിവച്ച് തൊണ്ണൂറാം വയസ്സിൽ ഹിമാലയ നിര താണ്ടുന്ന ഒരു ബുദ്ധസന്യാസിയെക്കുറിച്ചാണാ കവിത. യാത്ര തുടങ്ങിയിട്ട് ദിവസങ്ങളായി. ഒരു രാത്രി തണുപ്പ് താങ്ങാനാവാതെ കവിതകൾ മുഴുവൻ സന്യാസി കത്തിച്ചുകളഞ്ഞു. ഒരു വരി മാത്രമാണത്രെ പിൽക്കാലത്തേക്കായി അവശേഷിച്ചത്. അതിങ്ങനെയായിരുന്നു :

you search for the donkey
you ride on

താൻ സഞ്ചരിക്കുന്ന കഴുതയെ അറിയുക എന്നത് പ്രധാനമാണ്. അത് ജീവിത തത്വം അറിയലാണ്. താൻ കുത്തിയൊലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന പ്രവാഹത്തെ അറിയാൻ ശ്രമിക്കുന്നു എന്നതാണ് അനഘയുടെ കവിതകളിലെ ദാർശനികമായ അടര്. താനും ആ പ്രവാഹവും രണ്ടല്ല എന്ന ബോധ്യം തോണിയില്ലാതെ എന്ന കവിതയിൽ അനുഭവിക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തോണി ഇല്ലാതായതുപോലും അറിയാതിരുന്ന, അത്രകണ്ട് സഞ്ചാരത്തിൽ മുഴുകിയ യാത്രികയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഇപ്പോൾ അറിയാവുന്നത് ഒന്നുമാത്രമാണ്, തോണി ഇന്നില്ല എന്നുമാത്രം. തോണിയിൽ ഒഴുകിയിരുന്ന ആൾ ഇപ്പോൾ വെള്ളത്തിലൊഴുകുന്നു.

ഉപരിതലത്തിൽ തുഴയുമായി,
ആഴത്തിൽ ഒരു വേരുമായി,
ഒരു ജലസസ്യം പോലെ
പിടപ്പു തീരാത്തൊരു ജലജീവിയെപ്പോലെ
ചിലപ്പോഴൊക്കെ ജലം പോലെയും.....

അസ്തിത്വത്തെ സംബന്ധിച്ച ഉൽക്കണ്ഠയും അതിൻ്റെ ശമനവുമുണ്ട് ഒഴുക്കും ഒഴുകുന്നയാളും തമ്മിലുള്ള ഈ ഒന്നാകലിൽ. ഒരു മഹാപ്രവാഹത്തിലേക്ക് തൻ്റെ ഭയങ്ങളെയും ഉൽക്കണ്ഠകളെയും ബലികൊടുക്കുന്നതിൻ്റെ അനുഷ്ഠാനപരതകൊണ്ട് പ്രാക്തനശോഭ കലർന്നതാണ് ഈ കവിതകൾ. കലങ്ങിമറിയുന്ന ആഴത്തിലേക്കു ചാടി സ്വയം സമർപ്പിക്കുന്നതിൻ്റെ കാവ്യാത്മക അനുഷ്ഠാനമായി അനഘയുടെ എഴുത്ത് പരിണമിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ എന്ന കവിതയിൽ ഭയം മറനീക്കി ഇങ്ങനെ വെളിപ്പെടുന്നു:

ആളുകളെ പേടി
അവനവനെ പേടി

ഒരു മൗനത്തിൽ പോലും
കൊടുങ്കാറ്റു കണ്ട്
ആടിയുലയുന്നൊരെന്നെ
കാറ്റൂതി വീർപ്പിച്ച
മനസ്സു പൊട്ടുന്നൊരെന്നെ.
പൊട്ടുന്ന മനസ്സിലൂടെ
കണ്ണീർച്ചിറകു
വീശിയടിക്കുന്നൊരെന്നെ

പൊട്ടുന്ന മനസ്സിലൂടെ കണ്ണീർച്ചിറകു വീശിയടിക്കുക എന്ന പ്രയോഗം ശ്രദ്ധിക്കാതിരിക്കാനാവില്ല. മനശ്ചാഞ്ചല്യം ഒന്നാകെ അതിൽ ഊറിക്കൂടിയിരിക്കുന്നു.മൗനത്തിൻ്റെ മരവിപ്പും മരണത്തെക്കുറിച്ചുള്ള ഭയവും അതോടൊപ്പമുണ്ട്. ആരോടും മിണ്ടാതാവുന്നിടത്തു നിന്നാണ് മരണം തുടങ്ങുന്നത് എന്ന് മൗനപാതകം എന്ന കവിതയിൽ വായിക്കാം. ശബ്ദം ഇല്ലാതാകുന്നതിനോടുള്ള ഭയം കൂടിയാണ് മരണഭയം."പറയണമെന്നു തോന്നുന്നതൊക്കെ ആദ്യം കുഴിച്ചുമൂടിത്തുടങ്ങും.അതിനു മുകളിൽ തെങ്ങോ വാഴയോ പൂമരങ്ങളോ നട്ടുപിടിപ്പിക്കും" മരണത്തിനു മുമ്പേ വാക്കുകൾ പറന്നു പോകും എന്നതിനാൽ വാക്കുകൾ പറന്നു പോകുന്നിടത്ത് മരണമുണ്ട് എന്നു കവി തിരിച്ചറിയുന്നു. പച്ചപ്പു മാഞ്ഞുപോയി ഞെരമ്പുകൾ മാത്രമായിത്തീർന്ന ഒരു ഉണക്കിലയുടെ മൗനം ഈ കവിതകളുടെ ശബ്ദപ്രപാതത്തെ താങ്ങി നിർത്താൻ പണിപ്പെടുന്നു. പള്ളിക്കൂടത്തിലേക്കുള്ള വഴികൾ എന്ന കവിതയിൽ പിടിച്ചു നിർത്തിയ കരിയിലയുടെ വലവലഹൃദയം പോലെ ഒരു മൗനം. ശബ്‌ദത്തിനും മൗനത്തിനുമിടയിലെ, ജീവിതത്തിനും മരണത്തിനുമിടയിലെ കുരുങ്ങിച്ചതഞ്ഞ നില ഏറ്റവും കനത്തിൽ അടയാളപ്പെടുന്ന കവിതയാണ് മോക്ഷം.കല്ലിന്നിടയിൽ കുടുങ്ങിയ ഒരു വേരിനെക്കുറിച്ചാണാ കവിത.ഒരിക്കലും മരമായിപ്പൊങ്ങാത്ത ഒരു വേര്.എന്നാൽ ചാവുന്നുമില്ല അത്.ആ കല്ലു പിളർന്ന് പുറത്തിറങ്ങുന്നത് സ്വപ്നം കാണുക മാത്രമേ അതിനു വഴിയുള്ളൂ. എന്നാൽ കല്ലിലൊരു ദൈവമുണ്ട്. വേരിനെപ്പോലെത്തന്നെ അതിനകത്തു തളച്ചിടപ്പെട്ടത്. ഒരു വായില്ലാക്കുന്നിലപ്പൻ.
വേരേ,ഇറങ്ങിപ്പോകരുതേ,നീ കൂടി ഇറങ്ങിയാൽ
ഞാനൊറ്റക്കാവും എന്നു വേരിനോട് പ്രാർത്ഥിക്കാറുള്ള ഒരു ദൈവം.ജലപാതവന്യതയിൽ എല്ലാം ലയിച്ചൊന്നാകുന്നതുപോലെ കുരുങ്ങിക്കിടപ്പിൻ്റെ അസ്‌തിത്വ നിലയിൽ ദൈവവും മനുഷ്യനും ഒന്നാകുന്നു. വാക്കറ്റവരാണ് ഈ കവിതകളിലെ ദൈവങ്ങൾ. ജലപാതവന്യതക്കും സ്തബ്ധതയിലെ കുരുങ്ങിക്കിടപ്പിനുമിടയിലെ ഒരേ സമയം ദൈവികവും മാനുഷികവുമായ ഊയലാട്ടങ്ങളാകുന്നു ഈ കവിതകളത്രയും.വന്യപ്രണയം എന്ന കവിതയിൽ കണ്ട, മരങ്ങളിൽ ആടിയാടിയിരിക്കുമൊരു സിംഹി എന്ന ബിംബത്തിലേതുപോലെ ഏതു സ്തബ്ധതയിലുമുണ്ട് കുതിച്ചുചാടാൻ ആയമെടുക്കുന്ന ഒരു ആട്ടം. പാറയിൽ ഞരിഞ്ഞമർന്ന വേരിൻ്റെ തുടിപ്പിലുണ്ട്, മാനത്തിൻ്റെ മഹാപ്രപാതത്തിലേക്കു വൃക്ഷമായി തുടിച്ചുപൊങ്ങാനുള്ള ആയം. വെള്ളച്ചാട്ടത്തിൽ ഒരു തുള്ളി കിടന്നു പിടയുന്നതു കണ്ടിട്ടുണ്ടോ എന്ന് കവി ചോദിക്കുന്നു. ആ പിടപ്പുകണ്ട് ഇക്കാണായ ലോകം മുഴുവൻ ഹൗ വൗ എന്ന് വാപൊളിച്ചു നിൽക്കും. അതേ സമയം അതേ വെള്ളച്ചാട്ടത്തിനോടു ചേർന്നുനിൽക്കുന്ന പെരുമ്പാറയിൽ കുരുങ്ങിയ ഒരു വേരിൻ്റെ തുടുത്ത തുമ്പിൽ അതേ പിടപ്പ് നിശ്ചലമായി ആളിക്കത്തും. കല്ലിലും ജലത്തിലും ഒരുമുറി സവാളയിലും ഒരേ പിടപ്പ്. ജീവിതത്തെ അതിൻ്റെ സകലശബ്‌ദബഹുലതയോടെയും ശിലാന്തരമൗനത്തോടെയും പുണരാനുള്ള കവിയുടെ കുതിപ്പായ ആ പിടപ്പ് അനന്തമായിത്തുടരട്ടെ എന്ന് ആശംസിക്കുന്നു.
































No comments:

Post a Comment