Tuesday, June 16, 2026

പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?

 *പ്രപഞ്ചം വികസിക്കുന്നിടത്ത് കവിതക്കെന്തു കാര്യം?


പി.രാമൻ

മേതിൽ രാധാകൃഷ്ണൻ രണ്ടുണ്ട്.പ്രകോപിപ്പിക്കുന്ന മേതിലും പ്രലോഭിപ്പിക്കുന്ന മേതിലും.കവിയായ മേതിൽ,പ്രത്യേകിച്ചും ആദ്യകാല മേതിൽ,മലയാളത്തെ പ്രകോപിപ്പിച്ചു. മലയാള കവിതക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപ്പറ്റി പറയുമ്പോൾ എസ്. ഗുപ്തൻ നായരെപ്പോലുള്ള നമ്മുടെ അക്കാല നിരൂപകർ ഉദാഹരിക്കുന്നത് മേതിലിൻ്റെ വരികളാണ്. ഇന്നുമതെ, മേതിലിൻ്റെ കവിതകളിൽ കുറേയെണ്ണം പുതിയ വായനക്കാരെപ്പോലും പ്രകോപിപ്പിച്ചേക്കും. അതേ സമയം പ്രലോഭിപ്പിക്കുന്ന മറ്റൊരു മേതിലുണ്ട്. മലയാളത്തിൽ ഇന്ന് ഏറ്റവും ദൃശ്യതയുള്ള ആരാധകവൃന്ദം മേതിലിനുണ്ട്. മേതിൽ വായനക്കാരൻ എന്നത് ഒരു പദവിയാണ് എന്ന കല്പറ്റ നാരായണൻ്റെ നിരീക്ഷണം ആ ദൃശ്യതയെക്കൂടി കാണിക്കുന്നു. മേതിലിയൻ, മേതിൽ ഫാൻ എന്നീ പ്രയോഗങ്ങൾ ധാരാളമായി പ്രയോഗിച്ചു കേൾക്കാറുള്ളതും ഈ സ്വാധീനത്തെ സൂചിപ്പിക്കുന്നു. മേതിൽ കൃതികളിലെ ആകർഷകമായ ഇമേജറികൾ ധാരാളം പേർ ഉദ്ധരിക്കാറുണ്ട്. "എൻ്റെ കുപ്പായത്തിൻ്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിൻ്റെ പേരാണ് പ്രേമം" എന്ന ഒരുദ്ധരണി ഇന്നു രാവിലെക്കൂടി സോഷ്യൽമീഡിയയിൽ ഞാൻ വായിച്ചു.കയറിൻ്റെ അറ്റം, സംഗീതം ഒരു സമയകലയാണ്, വരമ്പിൽ ഒരു കൊറ്റി, എങ്ങനെ ഒരു പഴുതാരയെ കൊല്ലാം, മെലിഞ്ഞവരുടെ മനശ്ശാസ്‌ത്രം തുടങ്ങിയ കഥകളിൽ നിന്നും ഭൂമിയേയും മരണത്തെയും കുറിച്ച് എന്ന കവിതാസമാഹാരത്തിൽ നിന്നുമുള്ള ഉദ്ധരണികളാണ് നമ്മളെ പ്രലോഭിപ്പിച്ച് ഉയർന്നു കേൾക്കാറുളളത്. എഴുതിത്തുടങ്ങുന്ന പുതിയ എഴുത്തുകാരെപ്പോലും എഴുത്തിലെ പുതുമയുടെ കൊടിയടയാളമായി പാറിപ്രലോഭിപ്പിക്കുന്നു മേതിലിൻ്റെ ഇമേജറികൾ.

ഈ രണ്ടു മേതിൽമാരിൽ എന്നെ കൂടുതൽ ആകർഷിക്കുന്നത് പ്രകോപനകാരിയായ മേതിലാകുന്നു. ആ നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രകോപനകാരി ആദ്യകാലമേതിലാണ്. മനസ്സിലാകുന്നില്ല എന്ന ആവലാതി ഒരു വിശേഷണമായിത്തന്നെ തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട് 1973 ൽ ഇറങ്ങിയ പെൻഗ്വിൻ എന്ന സമാഹാരത്തോടൊപ്പം. കവിത എന്ന ഇനത്തിൽ അദ്ദേഹം എഴുതിയ രചനകളെ മാത്രം മുൻനിർത്തി പ്രകോപനകാരിയായ ആ മേതിലിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ ചെറുകുറിപ്പ്.

മലയാള കവിതയുടെ സാമ്പ്രദായിക രീതികളോടു കലഹിച്ചുകൊണ്ടാണ് മേതിൽ കടന്നുവന്നത്.വൃത്തംപോലെയും സംസ്കൃതപദബഹുലമായ കാവ്യഭാഷപോലെയുമുള്ള സാമ്പ്രദായിക ഉപകരണങ്ങളുടെ പ്രയോഗത്തിൽ നല്ല വശത തുടക്കം തൊട്ടേ ഉണ്ടായിട്ടും വീക്ഷണത്തിലെയും സൗന്ദര്യബോധത്തിലെയും വ്യത്യാസം കൊണ്ട് വെട്ടിത്തിരിഞ്ഞുനിന്നു മേതിൽക്കവിത.

കവിതയെ ഒരു സ്ഥലകലയായാണ് മേതിൽ കണ്ടത്. മൂർത്തവും അമൂർത്തവുമായ സകലതും വന്നു നിറയുന്ന സ്ഥലകല. അനന്തതയെ സൃഷ്‌ടിക്കാൻ അത് കൊതിച്ചു,തുടിച്ചു. ആകയാൽ മേതിൽ പ്രമേയങ്ങളുടെ അതിർവരമ്പുകൾ തകർത്ത് ദീർഘകാവ്യങ്ങളെഴുതി. ഇരുണ്ടതും ഇടുങ്ങിയതുമായ ഒരു മുറി പൊതുവേ ആധുനികർ ചുമന്നു നടന്നിരുന്നു. എന്നാൽ മേതിലിൽ അത് ഇരുണ്ട ഒരു മാളമോ വിള്ളലോ പഴുതോ ആയി മാറി. അതിലിരുന്ന് ഭാഷകൊണ്ട് അനന്തസ്ഥലത്തെ സൃഷ്‌ടിക്കുകയായിരുന്നു ഈ കവി. മൂർത്തവും അമൂർത്തവുമായ രൂപാരൂപങ്ങളെ ഭാഷയിൽ വിളക്കിച്ചേർക്കുകയും ലയിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അത് സാധ്യമാക്കിയത്. സംഗീതത്തിൽ നിന്നും ചിത്രകലയിൽ നിന്നും ഗണിതത്തിൽ നിന്നും (വിശേഷിച്ചും ക്ഷേത്രഗണിതം) പ്രകൃതിശാസ്ത്രത്തിൽ നിന്നും വേണ്ടതെടുത്തുകൊണ്ടാണ് മേതിൽക്കവിത അത് സാധിച്ചത് (ക്ഷേത്രഗണിതംകൊണ്ട് അനന്തത സൃഷ്ടിച്ച മേതിലിൻ്റെ സമകാലീനനായ ഫ്രഞ്ചു കവി ഗില്ലിവിക്കിനെ ഞാൻ വായിച്ചു തുടങ്ങിയതും മേതിലിനെ വായിച്ചു തുടങ്ങിയ കാലത്തുതന്നെ) മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന പ്രപഞ്ചം എന്ന സ്ഥലരാശിയും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്താനാണ് ആദ്യകാല മേതിൽക്കവിതകൾ ശ്രമിച്ചത്.

സൂര്യൻ, ചന്ദ്രൻ, ജനൽ എന്നിവയുടെ ഇടംമാറ്റിക്കളിയിലൂടെയാണ് സൂര്യചന്ദ്രജാലകജാലം എന്ന ദീർഘകാവ്യം ആ ശ്രമം നടത്തിയത്. പ്രാപഞ്ചിക വസ്തുക്കളും മനുഷ്യനിർമ്മിത വസ്തുക്കളും അതിൽ പങ്കുചേരുന്നു. പിന്നീടു വന്ന ജ്വരമാപിനിയിലെത്തുമ്പോൾ വസ്തുക്കൾ പുതുതാകുന്നു, ശാസ്ത്രോന്മുഖമാകുന്നു. അതും വൈദ്യശാസ്‌ത്രം. തെർമോമീറ്ററും സ്റ്റെതസ്കോപ്പുമാണ് ഇവിടെ. കേരള സംസ്ഥാനത്ത് ആശുപത്രികളും ആധുനികവൈദ്യശാസ്ത്രവും അതിൻ്റെ ഉപകരണങ്ങളും ജനകീയമായിത്തുടങ്ങിയ കാലം കൂടിയാണ് 1970 കളുടെ തുടക്കകാലം എന്നുമോർക്കാം.തെർമോമീറ്ററിനെക്കുറിച്ചുള്ള ഒമ്പതു ഖണ്ഡങ്ങളിൽ ആദ്യത്തേതിൽ പെട്ടിയിലിരിക്കുന്ന തെർമോമീറ്ററിനെയാണ് വിവരിക്കുന്നത്. കൊക്കൂണിനകത്തെ വെള്ളിപ്പുഴുവാണത്. ഡിസംബർ തണുപ്പ് അതിനെ പൊതിഞ്ഞു നിൽക്കുന്നു. രണ്ടാം ഖണ്ഡത്തിൽ തണുത്ത തുരങ്കത്തിലൂടെ കയറിപ്പോകുന്ന ഒരു തീവണ്ടിയെക്കുറിച്ചു പറയുന്നു. വായ്ക്കകത്തേക്കു കയറുന്ന തെർമോമീറ്റർ നാം ഓർക്കുന്നു. മൂന്നും നാലും ഖണ്ഡങ്ങൾ തെർമോമീറ്ററിലെ രസപ്പടർച്ചയെക്കുറിച്ചാണ്. ഒരു മുടിനാരിൽ നര പടരുംപോലെയാണത്. ആ മുടിയിഴ മുറിഞ്ഞാൽ മെർക്കുറിത്തുള്ളി തെറിക്കാം. തെർമോമീറ്റർ വായിൽ വെച്ചിരിക്കുന്ന നിൻ്റെ ചിത്രമാണ് അഞ്ചാം ഖണ്ഡം. കോലൈസ് ഉറുഞ്ചുംപോലുണ്ട് അതുകണ്ടാൽ. തെർമോമീറ്ററിനകത്തെ രസത്തുള്ളിയെ പനിത്തുള്ളിയായും വായുകുമിളയായും പ്രകാശകണമായും അമീബയായും ഒരു പ്രത്യേകതരം മൃത്യുവായും കാണുകയാണ് ആറാം ഖണ്ഡം. തെർമോമീറ്ററിലെ മെർക്കുറിപ്പാടിനെ ഗോളാന്തരങ്ങളിലേക്കു കൊണ്ടുപോകുന്നു ഏഴാം ഖണ്ഡം. മെർക്കുറി ഗ്രഹത്തിൽ നിന്നു വന്ന ജാരപേടകത്തിൻ്റെ പിൻവരയാണത്. തെർമോമീറ്റർ വായിൽനിന്നെടുത്ത് വെളിച്ചത്തിൽ പിടിച്ച് പനിയുണ്ടോ എന്നു പരിശോധിക്കുന്നു എട്ടാം ഖണ്ഡം. ആ പരിശോധനയിൽ, പെട്ടെന്നു നിലച്ച വെള്ളിത്തലയുള്ള വാൽനക്ഷത്രമാകുന്നു അതിലെ മെർക്കുറിപ്പാട്. എല്ലാം കഴിഞ്ഞ് തെർമോമീറ്റർ കഴുകിവക്കുകയാണ് ഒമ്പതാം ഖണ്ഡത്തിൽ. കഴുകുമ്പോൾ ആ രസപ്പാട് ചുരുളുന്ന ഒരു പുഴുവായി മാറുന്നു. പിന്നീടു വരുന്ന സ്റ്റെതസ്കോപ്പിലുമതെ, അതിൻ്റെ രൂപത്തെ വിവിധ ഖണ്ഡങ്ങളിലൂടെ സാക്ഷാൽക്കരിക്കുകയാണ്.

രൂപവിന്യാസങ്ങൾ കൊണ്ടും അവയിലെ ഇടംമാറിക്കളികൾ കൊണ്ടും മനുഷ്യൻ ഉൾപ്പെടുന്ന സ്ഥലരാശിയുടെ ഗാഢതയും അനന്തതയും ആവിഷ്‌ക്കരിക്കുകയാണ് കവി. ഈ ലീലയുടെ ഒരു ഘട്ടത്തിൽ കാലത്തെക്കൂടി സ്ഥലരാശിയിൽ ലയിപ്പിക്കുന്നു. കാലത്തെയും സ്ഥലത്തെയും ഗ്രഹിക്കുന്ന അനന്തതയിൽ മനുഷ്യൻ്റെ ഇടപെടലാണ് ഇത്. മേതിൽ കാവ്യഭാഷകൊണ്ടു ചെയ്ത ഈ പണിയുടെ സാഹസികമായ സമകാലീനത അറിയാൻ അതേ കാലത്ത് മനുഷ്യൻ ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കും നടത്തിയ ഇടപെടലുകളുമായി ഇത് താരതമ്യം ചെയ്താൽമതിയാകും.

അതല്ലെങ്കിൽ വ്യത്യസ്തമായ മറ്റൊരു സമകാലീന ഉദാഹരണം ചൂണ്ടിക്കാട്ടാം. താഴെക്കൊടുക്കുന്ന, മേതിൽ എഴുതിയതാവാൻ സാധ്യതയുള്ള ഈ ഉദ്ധരണി ഒന്നു വായിക്കൂ: "സ്ഥലം എപ്പോഴും എന്നെ അമ്പരപ്പിച്ചു. സ്ഥലത്തിൻ്റെ അനന്തമായ സാധ്യതകൾ, വസ്തുക്കൾ സ്ഥലത്തിൽ വരുത്തുന്ന മാറ്റങ്ങൾ,വസ്തുക്കൾക്ക് സംഭവിക്കുന്ന രൂപാന്തരങ്ങൾ, സ്ഥലത്തിലും കാലത്തിലുമുള്ള അവയുടെ ചലനം, അവ തമ്മിലുള്ള പരസ്പരബന്ധം, മനുഷ്യരാശിയിൽ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങൾ, മനുഷ്യനും സ്ഥലരാശിയും തമ്മിലും വസ്തുവും കാലവും തമ്മിലുമുള്ള ബന്ധം. ഇവയെല്ലാം എന്നെ അമ്പരപ്പിച്ചു. ഈ താല്പര്യത്തിൽ നിന്നും, ആവിഷ്കാരത്തിനായുള്ള അന്വേഷണത്തിൽ നിന്നും, ഇത്തരം ചിന്തകളുടെ കൂടിക്കൂടിവരുന്ന തീവ്രതയിൽ നിന്നുമാണ് ഇത് ഞാൻ സൃഷ്‌ടിച്ചത്"അത്ഭുതകരമാംവിധം മേതിലീയൻ ആയ ഈ ഉദ്ധരണി റൂബിക്സ് ക്യൂബ് എന്ന പസിൽ നിർമ്മിച്ച ഹങ്കേറിയൻ വാസ്തുശില്പി എർണോ റൂബിക്കിൻ്റേതാണ്. മേതിലിൻ്റെ ആദ്യകവിതാ സമാഹാരമായ പെൻഗ്വിൻ പുറത്തുവന്ന് ഒരുകൊല്ലം കഴിഞ്ഞ് 1974 ലാണ് റൂബിക്സ് ക്യൂബ് നിർമ്മിക്കപ്പെടുന്നത്. മേതിലിൻ്റെ കലയെ കുറിക്കാൻ പറ്റുന്ന മികച്ചൊരു സൂചകമാണ് റൂബിക്സ് ക്യൂബ്. ആഗോളതലത്തിൽ തന്നെ മനുഷ്യൻ്റെയുള്ളിൽ അന്നേക്ക് പ്രബലമായിത്തീർന്ന ഒരു അന്വേഷണത്വരയുടെ കേരളീയ സമകാലീനതയുടെ പേരാകുന്നു മേതിൽ. ആ ത്വര ഒരേ സമയം ശാസ്ത്രാഭിമുഖവും സാഹസികവും തത്വചിന്താപരവും ലീലാപരവുമായിരുന്നു. പെൻഗ്വിനിലെ കവിതകളാണ് അതിൻ്റെ പ്രഥമസാക്ഷ്യം.

ഈ അന്വേഷണത്തിൽ പ്രമേയങ്ങൾ ഒട്ടും പ്രധാനമായിരുന്നില്ല. കാരണം ഏതൊരു പ്രമേയത്തിനും ഒരവസാനമുണ്ട്. ആകയാൽ മേതിൽ പ്രമേയങ്ങളെ തിരസ്‌ക്കരിച്ച് പകരം രൂപങ്ങളെ വരിച്ചു. തൻ്റെ കവിതകൾ രൂപാത്മകമാവാനും രൂപകാത്മകമാവാതിരിക്കാനും മേതിൽ ശ്രദ്ധവെച്ചു. രൂപങ്ങൾ തമ്മിലുരസി മിന്നലുകളുണ്ടായി.കമ്പി പൊട്ടി പെട്ടെന്നുവെളിച്ചമാകുന്ന വൈദ്യുതിപോലെ.

പെൻഗ്വിൻ എന്ന വിചിത്രരൂപിയായ പക്ഷിയെ അനന്തസ്ഥലത്തിലേക്കു പറപ്പിച്ചുവിടുന്ന കവിതയാണ് പെൻഗ്വിൻ. നിൻ്റെ പറക്കൽ ഒരാകാശം, നിൻ്റെ ചേക്കേറൽ ഒരു വൻകര എന്നു കവി. തെക്കേ ഗോളാർദ്ധത്തിൽ നിന്നു തെക്കോട്ടു പോയ പെൻഗ്വിൻ വടക്കേ ഗോളാർദ്ധത്തിലെത്തുന്നു. മുന്നും പിന്നും ഒന്നാകുന്നു. ഭൂതവും ഭാവിയും ഒന്നാകുന്നു.പീക്കിങ് മുട്ടയുടെ മഞ്ഞക്കരുകൊണ്ടുവന്ന് പാലക്കാട്ടെങ്ങാണ്ടൊരു മഞ്ഞപ്ര ഇറ്റിച്ചിറ്റിച്ചു വീഴ്ത്തിയവനാകുന്നു പെൻഗ്വിൻ.പെൻഗ്വിൻ എന്ന  ജീവിയുടെ ജൈവികതയേക്കാൾ രൂപാത്മകതയാണ് ആ കവിതയിൽ മുന്തി നിൽക്കുന്നത് എന്നത് ശ്രദ്ധിക്കണം.വൻകരക്കണക്കിനാണ്ടുകൾക്കിടയിൽ ചുവപ്പിന്ത്യൻ ദൈവങ്ങൾ പൂഴ്ത്തിവെച്ചൊരു വീഞ്ഞുകുപ്പിയാണ് പെൻഗ്വിൻ എന്ന് ആ രൂപാത്മകത ആഘോഷിക്കപ്പെടുന്നു.

പെൻഗ്വിൻ എന്ന സമാഹാരം മലയാളകവിതാവായനക്കാരെ പ്രകോപിപ്പിച്ചുവെങ്കിലും അതിനോടു സംവദിക്കാൻ അന്നത്തെ ഭാവുകത്വ അന്തരീക്ഷത്തിന് കഴിഞ്ഞില്ല. മേതിലിൻ്റെ തലമുറയിൽ പെടുന്ന ആധുനികർ പോലും പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കകത്തായിരുന്നു. പനി സച്ചിദാനന്ദൻ്റെ കവിതയിൽ സമൂഹിക ഉൽക്കണ്ഠയുടെ രൂപകമാകുമ്പോൾ മേതിൽക്കവിതയിൽ രൂപജാലങ്ങളിലേക്കും അവയുടെ ചലനങ്ങളുണ്ടാക്കുന്ന ജ്യാമിതികളുടെ അനന്തതയിലേക്കും തുറക്കുന്നു. ഈ തുറവി മനസ്സിലാക്കപ്പെട്ടതേയില്ല. അപാരതയിൽ പോയി മടങ്ങി വന്നവൻ്റെ തണുത്ത മൗനത്തിൻ്റെ കൊക്കൂണിലായി കവി പിന്നീട്.ഇവിടെനിന്നാണ് മേതിൽക്കവിതയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. കൊക്കൂണും പുഴുവും പാമ്പും ജ്വരമാപിനിയിൽ തന്നെയുണ്ട്. തെർമോമീറ്ററും സ്റ്റെതസ്കോപ്പും അവിടെ മുന്നിലേക്കു വന്നു എന്നേയുള്ളൂ. തൻ്റെ കവിതയുടെ രണ്ടാംഘട്ടത്തിൽ മേതിൽ അതൊന്നു തിരിച്ചു വെച്ചു. തെർമോമീറ്ററും സ്റ്റെതസ്കോപ്പും പിന്നിൽ വെച്ച് കൊക്കൂണും പുഴുവും മുൻവെച്ചു. ഒരു വെച്ചുമാറിക്കളി. പക്ഷേ അതു ചെറുതല്ല. ആ മാറ്റത്തിൻ്റെ ഗുരുത്വം മേതിലിന് നന്നായറിയാം എന്നതിൻ്റെ കാവ്യസാക്ഷ്യമാണ് എം.ഗോവിന്ദൻ എന്ന കവിത. ആ അനുസ്‌മരണകവിതയുടെ ഒരു പ്രത്യേകത ഗോവിന്ദനെയോ ഗോവിന്ദൻ്റെ കവിതയേയോ കുറിച്ച് അതിൽ കാര്യമായ റഫറൻസുകൾ ഇല്ല എന്നതാണ്. ഒരനുസ്‌മരണകവിത എന്ന നിലയിൽ അത് അസാധാരണം പോലുമാണ്. എന്നിട്ടും എന്തുകൊണ്ട് എം.ഗോവിന്ദൻ? പ്രഖ്യാപിത ഹ്യൂമനിസ്റ്റ് ആയിരുന്ന ഗോവിന്ദൻ്റെ ഓർമ്മയെ മുൻനിർത്തി തൻ്റെ വീക്ഷണമാറ്റം പ്രഖ്യാപിക്കുകയാണ് മേതിൽ ഈ കവിതയിൽ. കവിക്കു പകരം അട്ടയെ വയ്ക്കുകയാണ് ഈ കവിത. കവിയുടെ ശബ്ദം ഇനി വേണ്ട. അട്ടയുടെ ശബ്‌ദം മതി. സ്വന്തം കവിതയോടുള്ള സന്ദേഹത്തിൽ നിന്നും കലഹത്തിൽ നിന്നുമാണ് ഹ്യൂമനിസ്റ്റായ ഗോവിന്ദനെ സാക്ഷിനിർത്തി ഈ വീക്ഷണമാറ്റത്തെക്കുറിച്ചു കവി പറയുന്നത്. പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നതുപോലെ നിർജീവ വസ്തുക്കൾ, രൂപങ്ങൾ, പിറകോട്ടെറിഞ്ഞു പോകുന്ന കവിത ഇനി വേണ്ട.നിർജീവമായ ഒരു ഭൂമിയെ പിറകിലിട്ടെറിഞ്ഞു പോകാൻ എനിക്കു തീർച്ചയായും കഴിയില്ല(പക്ഷികൾ- ഭൂമിയേയും മരണത്തേയും കുറിച്ച്).അതുകൊണ്ടാണ് അട്ട, ഒച്ച്, കുഴിയാന, കോടാനുകോടി കീടങ്ങൾ. നേരത്തേ രൂപങ്ങൾ പിന്നിലേക്കെറിഞ്ഞു പോയതുപോലെയല്ല, മുന്നിലേക്ക് ഇഴഞ്ഞു വരികയാണ്. പനി നോക്കിയശേഷം കൂട്ടിൽ തെർമോമീറ്റർ തിരികെ വെച്ച്, അന്നതിൻ്റെ ഉപമാനമായിരുന്ന വെള്ളിപ്പുഴുവിനെ ഇപ്പോൾ മുൻവെയ്ക്കുന്നു. തെർമോമീറ്റർ ഇരുന്ന കൂടിനെ അന്ന് കൊക്കൂൺ എന്നു വിളിച്ചെങ്കിൽ ഇന്ന് അപാരതകളുടെയെല്ലാം പുഴുക്കളുണ്ടായിരുന്ന കൊക്കൂൺ ഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞു(ചിറകുകളും ഇതളുകളും).മരണത്തെ ഒരരണയുടെ മറവികൊണ്ടു തോല്പിക്കാം എന്നറിഞ്ഞു(എം.ഗോവിന്ദൻ). ആദ്യകാലകവിതകളിൽ ഉപമാനങ്ങളുടെ നിലയിൽ നിന്നിരുന്ന വെള്ളിപ്പുഴു, പഴുതാര, കൊക്കൂൺ തുടങ്ങിയവ ഇവിടെ വർണ്ണ്യമാവുന്നു. അവർണ്ണ്യങ്ങൾ വർണ്ണ്യങ്ങളാവുന്നു.

എന്നാൽ അർത്ഥത്തിൽ ഒടുങ്ങുന്ന പരിമിതിയുള്ള ഒരു പ്രമേയമായല്ല മേതിൽ ഈ വീക്ഷണമാറ്റത്തെ സങ്കല്പിച്ചത് ("അർത്ഥത്തിൻ്റെ കൂലി മരണമാകുന്നു").ഇത് ഒരാശയമോ പ്രമേയംപോലുമോ അല്ല. മറിച്ച് കീടരാശികളുടെ ഒരനന്തത സൃഷ്‌ടിക്കലാണ്. അളകൾ, വിള്ളലുകൾ, പഴുതുകൾ, കൊക്കൂണുകൾ എന്നിവക്ക് പെൻഗ്വിൻ കവിതകളിൽ തന്നെ ഉണ്ടായിരുന്ന ഇടം നാം കണ്ടുവല്ലോ. അവക്കുള്ളിൽ ഇരുന്നുള്ള പ്രപഞ്ചസ്ഥലരാശിവിസ്താരമായിരുന്നു പെൻഗ്വിൻ കവിതകളെങ്കിൽ, ആ അളകളിലും വിള്ളലുകളിലും കൊക്കൂണുകളിലും നിന്നു പ്രവഹിക്കുന്ന കീടകോടികൾ കൊണ്ട് പ്രപഞ്ചസ്ഥലരാശിയെ വിസ്തരിക്കാനാണ് പിന്നീട് മേതിൽ ശ്രമിച്ചത്. പഴുതുകളിലും വിള്ളലുകളിലും നിന്ന് പുറത്തേക്കൊഴുകുന്ന പ്രാണികളുടെ നീക്കത്തിലൂടെ പ്രപഞ്ചപ്പരപ്പിൽ തൻ്റെ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇവിടെ. അതുകൊണ്ട് മേതിലിൻ്റെ പിൽക്കാല കവിതകൾ എത്രമാത്രം പ്രാണിജാലത്തെ മുൻനിർത്തിയുള്ളതാണോ അത്രമാത്രം അളകളെയും വിള്ളലുകളെയും പഴുതുകളെയും പിൻനിർത്തിയുള്ളതുമാണ്. അവക്കുള്ളിലെ ഗന്ധമാണ് ഗന്ധം, അവക്കുള്ളിലെ ഇരുട്ടാണ് ഇരുട്ട്.അനന്തതയിൽ, പ്രപഞ്ചത്തിൻ്റ അങ്ങേയറ്റത്ത് ജീവനുണ്ടോ എന്നത് ശാസ്ത്രത്തിൻ്റെ ഉൽക്കണ്ഠയാണ്. ജീവൻകൊണ്ട് അനന്തതയുണ്ടാക്കാം എന്നത് കവിതയുടെ സാധ്യതയും. എന്നാൽ മേതിൽക്കവിത വെമ്പുന്ന, പ്രമേയപരിധി തകർക്കുന്ന ഈ അനന്തത്തുടിപ്പ് ആ നിലയിലല്ല ഒരു പ്രമേയമെന്ന നിലയിലാണ് നാം വായിച്ചത്. ഭൗമരാഷ്ട്രീയം പോലുള്ള പ്രമേയങ്ങളുടെ ലേബൽ മേതിൽക്കവിതക്കുമേൽ പതിച്ചാണ് നാം ആ വായന പൂർത്തിയാക്കിയത്. പ്രമേയഭദ്രതയുടെ നാലുകാലിൽ വന്നു വീണാൽ മാത്രമേ മലയാളകാവ്യഭാവുകത്വത്തിന് ഇതുൾക്കൊള്ളാനാവുകയുള്ളൂ എന്നത് മേതിൽക്കവിതയുടെ കുഴപ്പമല്ല. ഈ കാവ്യലോകവികാസത്തിൻ്റെ ഘട്ടങ്ങളിലെല്ലാം മേതിലിൻ്റെ മറ്റൊരു താല്പര്യ വിഷയം സൈബർ അനന്തതയായിരുന്നു എന്ന വസ്തുത ഈ ചെറുകുറിപ്പിലെ നിരീക്ഷണങ്ങളുടെ അനുബന്ധമായി കണക്കാക്കാവുന്നതാണ്.

അനന്തതയിൽ,രൂപപ്രവാഹത്തിൽ, ജ്യോതിർഗോളങ്ങൾക്കിടയിൽ,സൈബർ പ്രപഞ്ചത്തിൽ മിന്നാമിന്നിത്തിളക്കങ്ങൾക്കും ഒച്ചിൻ്റെ വെള്ളിവരത്തിളക്കങ്ങൾക്കുമിടയിൽ നിലകൊണ്ട് താനും പ്രപഞ്ചവും തമ്മിലെ പാരസ്പര്യം മനുഷ്യൻ അറിയുന്നതിൻ്റെ ആഖ്യാനങ്ങളാണ് മേതിൽ രാധാകൃഷ്ണൻ്റെ കവിതകൾ. ഇതിൽ ഏതെങ്കിലും ഒരു ഘട്ടത്തെ മാത്രം മുൻനിർത്തി ലേബൽ ചെയ്യുന്നത് മേതിൽക്കവിതയെ സമഗ്രമായിക്കാണുന്നതിന് തടസ്സമായിരിക്കും. സമഗ്രതയിൽ, അനന്തതയുടെ വികാസമാണ് മേതിൽക്കവിത ഭാഷകൊണ്ടു സാധിക്കുന്നത്. അനന്തതയുടെ വികാസമെന്നത് നാം ജീവിക്കുന്ന പ്രപഞ്ചത്തിൻ്റെ വികാസം തന്നെയാകുന്നു. ഈയൊരു കൊളുത്തിൽ ജി.ശങ്കരക്കുറുപ്പിൻ്റെ കവിതയോട് കണ്ണിചേരുന്നുണ്ട് മേതിൽക്കവിത. പക്ഷേ കാര്യമായൊരു വ്യത്യാസമുണ്ട് രണ്ടും തമ്മിൽ. സനാതനാനുക്ഷണവികസ്വരസുന്ദരപ്രപഞ്ചത്തെ ഒരു പ്രമേയമാക്കി അഭിസംബോധന ചെയ്ത് ജി വർണ്ണിച്ചു. മേതിലാകട്ടെ പ്രപഞ്ചത്തെ വികസിപ്പിക്കുന്നതിൽ കവിതകൊണ്ട് ഇടപെട്ടു. ഈ വ്യത്യാസം ഭാവുകത്വപരവും പ്രധാനവുമാണെന്നതിൻ്റെ ഒരു തെളിവാണ് ജീക്കവിതയുടെ കടുത്ത ആരാധകനായിരുന്ന ഒരു വിമർശകന് മേതിൽക്കവിത തീരെ മനസ്സിലാവാതെപോയി എന്നത്.



*മലയാള മനോരമ 14-6-26 ന് പാലക്കാട്ട് സംഘടിപ്പിച്ച മേതിൽ ആദരസന്ധ്യയിൽ അവതരിപ്പിച്ച നിരീക്ഷണങ്ങളുടെ ഒരു വിടർച്ചയാണ് ഈ ലേഖനം.