അലഞ്ഞു തിരിയുന്നോർക്കു
വീടാ,യഭയമായിതാ
അർമേനിയൻ ഭാഷ നില്പൂ
സ്നേഹമായഭിമാനമായ്.
വെളിമ്പുറത്തു കഴുത -
പ്പുലിയെ, ച്ചീറുന്ന കാറ്റിനെ
പൂട്ടിയിട്ടാർക്കുമോടിച്ചെ-
ന്നേറാമീ വീട്ടിനുൾവശം.
തച്ചന്മാരെത്ര നൂറ്റാണ്ടു
പാടുപെട്ടു പണിഞ്ഞതാ-
ണിത്ര പൊക്കത്തിലീ വീടിൻ
മോന്തായം തീർത്തു വെയ്ക്കുവാൻ
അലമാര നിറച്ചീടാൻ
അടുപ്പുകളെരിയ്ക്കുവാൻ
വിളക്കുകൾ കൊളുത്തീടാൻ
രാവും പകലുമൊക്കെയും
എത്ര കർഷകരദ്ധ്വാനി-
ച്ചുയർത്തിയൊരു വീടിത്,
എന്നും പഴയ, തെന്നെന്നും
പുതുക്കിപ്പണിയുന്നത്.
നൂറ്റാണ്ടു പലതായ് പാത -
വക്കിൽ നിൽക്കുകയാണിത്.
അലഞ്ഞെത്തിടുമർമേനി -
യക്കാർക്കായിത്തുറന്നത്.
ഭൂതഭാവികൾ തൻ കാട്ടിൽ
വഴി തെറ്റിയലഞ്ഞിടും
അർമേനിയക്കാർക്കു വേണ്ടി -
യെന്നും കാക്കുന്ന വീടിത് .
No comments:
Post a Comment