Sunday, May 24, 2020

ഇശൈ കവിതകൾ (പരിഭാഷ, തമിഴ്)

ഇശൈ:
1977-ൽ ജനിച്ചു.കോയമ്പത്തൂർ ജില്ലയിലെ ഇരുകൂർ സ്വദേശി. ശരിപ്പേര് ആ. സത്യമൂർത്തി. ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നു.2000-നു ശേഷം പേരെടുത്ത തമിഴ് കവികളിൽ പ്രമുഖൻ. കാറ്റു കോതും വണ്ണത്തുപ്പൂച്ചി (2002), ശിവാജി ഗണേശനിൻ മുത്തങ്കൾ ( 2011), അന്തക്കാലം മലൈയേറിപ്പോനതു(2014), ആട്ടുതി അഴതേ! (2016), വാഴ്ക്കൈക്കു വെളിയേ പേശുതൽ (2018) നായകൻ വില്ലൻ മറ്റും ഗുണച്ചിത്തിരൻ (2019) എന്നീ കവിതാ സമാഹാരങ്ങൾക്കു പുറമേ നാല് നിരൂപണ കൃതികളുമുണ്ട്.

കവിതകൾ:

1.
ദൈവം

ശിവരാജണ്ണനെ ലോറി ഇടിച്ചു തെറിപ്പിച്ചു.
''പ്രാർത്ഥിക്കൂ അങ്കിൾ"
ഫോണിൽ കരഞ്ഞു, അണ്ണന്റെ മകൾ
അപ്പോഴാണ് ബോധ്യമായത്
എനിക്കു മുട്ടുകുത്താൻ
ഒരു ദൈവമില്ല എന്ന്.
എന്നാലും
മുട്ടുകുത്തുക തന്നെ വേണം.
സർജറി ചെയ്യുന്ന ഡോക്ടർമാരും
അതു തന്നെ പറയുന്നു.
ശിവരാജണ്ണൻ
ദിവസവും രണ്ടു തവണ
ഒഴിഞ്ഞു നിന്ന്
ആനന്ദത്തോടെ പുകവിടാറില്ലേ
ആ മെയ്ഫ്ലവർ മരത്തിനടിയിലേക്കു
ഞാനോടി.
അതിന്റെ മുന്നിൽ മുട്ടുകുത്തി.


2.
മധുര

"താങ്കൾക്ക് 4 കോടി കടം നൽകാൻ ഉദ്ദേശിച്ചിട്ടുണ്ട്.
എപ്പോഴാണ് അത് സ്വീകരിക്കുക?"
എന്നു ചോദിച്ചു, ഒരു ശബ്ദം
" ഇല്ല.... ഏയ്, വേണ്ട" എന്നു ഞാൻ.
ചില ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും അതേ വിളി.
2 കോടി തരാൻ പോകുന്നു.
" വേണ്ട" എന്നു ഞാൻ.
ഇന്നലെ
വീണ്ടും വിളിച്ചു.
50 ലക്ഷം തരുന്നതായി പറഞ്ഞു.
അണ്ഡചരാചരങ്ങളേയും
നൽകാൻ പോന്ന ശബ്ദം അത്.
വേണ്ടെന്നു പറഞ്ഞിട്ടും
തന്നു കൊണ്ടേയിരുന്നു അവൾ.
6 കോടി 50 ലക്ഷം
ചുമടെടുത്തെങ്കിലും
തിരിച്ചടച്ചേ പറ്റൂ


3.
അത്ഭുതം

അമ്മി പറക്കും ആടിമാസത്തിൽ
കാറ്റിനെതിരെ
പൊയ്ക്കൊണ്ടിരുന്നു.
കാറ്റ്
എന്റെ ഹെൽമറ്റ് അടിച്ചു പറത്തിക്കളഞ്ഞു.
അമ്മി
എന്റെ തലയും.


4.
തിരുനാൾ

ഉച്ചിയിലിരുന്ന്
എല്ലാത്തിനേയും നോക്കുന്നു നിലാവ്.
അതിന്റെ മനസ്സ്
തേഞ്ഞു തേഞ്ഞില്ലാതാകുന്ന തിരുനാൾ
പൗർണ്ണമി എന്നു പറയുന്നു മാലോകർ



5.
ചെറിയ കുലുക്കം

ലോകം
ഒരു ചെറിയ കുലുക്കം കുലുങ്ങി
പതിവു നിലയിലേക്കു മടങ്ങിയെത്തി.
നാശനഷ്ടം കാര്യമായൊന്നുമില്ല.
ഒരു ചില്ലുപാത്രം ഉടഞ്ഞു.
ഏതിൽ നിന്നു കുടിച്ചാൽ
നിന്റെ ദാഹം തണിയുമോ
ആ ചില്ലുപാത്രം.



6.
മഹത്തായ ഈച്ച

മേഘമാർഗ്ഗത്തിലുയരെപ്പറന്നും
ഭൂമിയിലാഴത്തിലുഴുതും
സഞ്ജയ് പാടുന്നു.
സഞ്ജയ് പാടുമ്പോൾ
മൈക്കും ഒരു മധുരപലഹാരമാകുന്നു.
അതിന്റെ മെതുമെതുപ്പിൽ ചുറ്റിപ്പറന്നു കൊണ്ടിരിക്കുന്നു ഒരു ഈച്ച
അദ്ദേഹം അത്രയരികിൽ വരുമ്പോഴും
അത് ആടാതെയനങ്ങാതെ അമർന്നിരിക്കുന്നു.
മൃദംഗ ധ്വനിയും തന്തികളുടെ നാദവും
വിരട്ടുന്നതിനു മറുപടിയായി
അതു വീണ്ടും വീണ്ടും അവിടെ വന്നിരിക്കുന്നു.
പുലരിയിലെ ഇളങ്കാറ്റിന്നേകാന്തത പോലെ
വൈദ്യുത വയറുകൾക്കു മേൽ
അരിച്ചുകൊണ്ടിരിക്കുന്നു.
മഹത്തായ വിഷയങ്ങൾക്കു മേലേ
ഈച്ചയായിരിക്കൂ പാവം ഹൃദയമേ!



7.
ഡമ്മി ഇശൈ

വീട്ടിൽ നിന്ന് 15 ദിവസം
വിട്ടു നിൽക്കേണ്ടി വന്നതിനാൽ
അമാനുഷ ശക്തിയുടെ സഹായംകൊണ്ട്
ഒരു 'ഡമ്മി ഇശൈ'യെ ഞാനുണ്ടാക്കി.
അതിന് എന്റെ നടപ്പും വസ്ത്രവും ഭാവനയും
കല്പിച്ചു നൽകി.
ഒരു മൊബൈൽ ഫോൺ
കയ്യിൽ വച്ചു കൊടുത്തു.
മനസ്സലിയുമാറ് അതിന്റെ കൈകൾ
ചേർത്തു പിടിച്ച്
നന്ദിപൂർവം ഞാൻ വിട പറഞ്ഞു.
അടുത്ത ദിവസം വിളിച്ചപ്പോൾ അത്
എന്റെ മോന്റെ ഗൃഹപാഠങ്ങൾ
വളരെ കടുപ്പമാണെന്നു പറഞ്ഞു.
ദിവസം ചെല്ലുന്തോറും
പരാതികൾ കൂടിക്കൂടി വന്നു.
തനിക്ക് ശ്വാസം മുട്ടാണെന്നും
വേഗം തിരിച്ചു വരണമെന്നും പറഞ്ഞ്
ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ
ഞാനതിനെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു.
മന്ത്രവാദിയുടടുത്തേക്കു
പറഞ്ഞു വിടുമെന്ന് മെരട്ടി.
അതോടെ അതിന്റെ ഫോൺ വിളി നിന്നു.
വിട്ടുനില്പിന്റെ ഏകാന്തത തീരുന്ന
അവസാന ദിവസം
എന്റെ വരവറിയിച്ച്
ഞാനതിനെ വിളിക്കേ,
ഒരു കിളിമൊഴി പറഞ്ഞു:
"നിങ്ങൾ ഇപ്പോൾ വിളിക്കുന്ന നമ്പർ
പ്രപഞ്ചത്തിനു പുറത്താണ്."



8.
 3.കി.മീ

ആ നാട്ടിലേക്ക്
ഈ വഴി 3 കി.മീ. എന്നു
കാട്ടിക്കൊണ്ടു നിൽക്കുന്ന
വഴിചൂണ്ടിക്കാലിന്
ആ നാടൊന്നു കാണാൻ
ആശയുണ്ടായി, ഒരുനാൾ.
ആശയടക്കാനാവാതെ
അത് നടക്കാൻ തുടങ്ങി.
3 കി.മീ എന്ന തന്നെ
പിന്തിരിഞ്ഞു നോക്കിക്കൊണ്ട്
അകന്നകന്നു പോയി
ആ നാട്.



9.
ആത്മഹത്യക്കൊരുങ്ങുന്നവൻ

ആത്മഹത്യക്കൊരുങ്ങുന്നവൻ
വിഭ്രാന്തിയിൽ
എന്തെല്ലാമോ ചെയ്യുന്നു.
അവന്റെ കൈയ്യിലൊരു
കുടുംബ ഫോട്ടോ കിട്ടുന്നു.
അതിൽ നിന്ന്
തന്റെ രൂപം പിരിച്ചു മാറ്റാൻ വേണ്ടി
കത്രികയെടുത്ത് മുറിക്കാൻ തുടങ്ങുന്നു.
എത്ര സൂക്ഷ്മമായി ശ്രമിച്ചിട്ടും
കൈകോർത്തിരിക്കുന്ന
അനിയത്തിയുടെ ചൂണ്ടുവിരൽത്തുമ്പ്
ഞാനുമുണ്ട് എന്നു കൂടെത്തന്നെ വരുന്നു.


10.
വളർന്നാലും നടന്നാലും.

എന്റെ തോട്ടത്തിൽ
ഒരു റോസാപ്പൂവ്.
അതിനുള്ള മുടി
വളരെ ദൂരെയെങ്ങോ.
റോസാപ്പൂവിൻ സ്വപ്നത്തിൽ മുടിയും
മുടിയുടെ സ്വപ്നത്തിൽ റോസാപ്പൂവും
കൂടെക്കൂടെ വന്നു മറഞ്ഞു.
മുടിയെക്കുറിച്ചോർത്തോർത്ത്
പൂവു കറുത്തു വന്നു.
മുടി ചുവന്നും വന്നു.
റോസാപ്പൂവിനു നടന്നു ചെല്ലാനോ
മുടിക്കു വളർന്നു നീളാനോ കഴിഞ്ഞില്ല
വളർന്നാലും നടന്നാലും
തമ്മിൽ ചേരാൻ
ഒരിക്കലുമവയ്ക്കു കഴിയില്ല.


11.
മധുരരാത്രി

ഉത്സാഹം സഹിക്കാത്ത നർത്തകൻ
പാട്ടു ശബ്ദം കൂട്ടുന്നതു പോലെ
ഈ രാവിൽ
ഇനിയും ഇനിയുമെന്ന്
നിലാവു കൂട്ടി വയ്ക്കുന്നു ഒരാൾ



12.
 മഴയിതാ വന്നു വീശുന്നു.

ഭ്രാന്തനുണ്ടായിരുന്നു, ഒരു വീട്.
ഓടിച്ചു വിട്ടു.
കടവരാന്തകളുണ്ടായിരുന്നു
വിരട്ടി വിട്ടു.
ഭ്രാന്തനുണ്ടായിരുന്നു
ഒരു പുളിമരത്തിന്റെ കരുണ,
വെട്ടിവീഴ്ത്തി.
ഉണ്ടായിരുന്നു, ഇടിഞ്ഞ പള്ളിക്കൂടത്തിന്റെ
ഇടിയാത്ത പകുതി.
അതു മുഴുവൻ ഇടിച്ചിട്ടു.
ഭ്രാന്തനുണ്ടായിരുന്നു ഒരു ഗണപതിയമ്പലനട
ഗണപതിക്കു ചതുർത്ഥിയും വന്നു.
ഭ്രാന്തനുണ്ടായിരുന്നു മൊട്ടപ്പറമ്പ്.
മഴയിതാ വന്നു വീശുന്നു.
പെട്ടിക്കടക്കാരുടെ കയ്യിൽ കമ്പും
ചായക്കടക്കാരുടെ കയ്യിൽ ചൂടുവെള്ളവുമുണ്ട്.
എന്നാലുമെന്ത്,
ഭ്രാന്തനുണ്ട് അവന്റെ ഭ്രാന്ത്.



13. 
ഓർമ്മയിൽ വീടുള്ള മനുഷ്യൻ
(സച്ചിദാനന്ദന്റെ ഓർമ്മയിൽ കാടുള്ള മൃഗം എന്ന കവിത ഓർമ്മിച്ച് )

ഓർമ്മയിൽ വീടുള്ള മനുഷ്യൻ
മൗറീഷ്യസ് ദ്വീപിലേക്കു പുറപ്പെടുന്നു.
യാത്ര തുടങ്ങുമ്പോൾ
തന്റെ വീടു മൂടോടെപ്പറിച്ചെടുത്തു
കപ്പലിൽ കേറ്റി വെക്കുന്നു.
പാവം, അതു ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞാഴ്ച അയാളൊരു
സിനിമ കാണാൻ പോയിരുന്നു.
പറഞ്ഞതു കേൾക്കാതെ
അമിത വേഗത്തിൽ ബൈക്കോടിച്ചു പോയ
തന്റെ ഇളയ മകൻ
ഒരു ലോറിച്ചക്രത്തിനടിയിൽപ്പെട്ടു
ചതഞ്ഞരയുന്നത് അതിലയാൾ കണ്ടു.
ഓർമ്മയിൽ വീടുള്ള മനുഷ്യൻ
പാർക്കുകളിലെ ചെടിപ്പടർപ്പുകൾക്കിടയിൽ
തന്റെ മകളെത്തന്നെ കാണുന്നു.
ഓർമ്മയിൽ വീടുള്ള മനുഷ്യന്
ഇരുപത്തേഴിന്റെ പെരുക്കപ്പട്ടിക
മനപ്പാഠമറിയാം
ഓർമ്മയിൽ വീടുള്ള മനുഷ്യന്റെ ഗ്യാസ് സിലിണ്ടർ
താനേ തുറക്കുന്നു.
അയാൾ ആപ്പീസിൽ പോയ നേരത്ത്
അത് 'ഡും' എന്നു പൊട്ടിത്തെറിക്കുന്നു.
ഓർമ്മയിൽ വീടുള്ള മനുഷ്യന്റെ തലക്കു മേൽ
ഒരു പുകക്കുഴൽ നീണ്ടു നിൽക്കുന്നു.
അയാളുടെ നെഞ്ഞിൽ
എന്തോ ഒന്ന് എപ്പോഴും
എരിഞ്ഞുകൊണ്ടിരിക്കുന്നു.
ഓർമ്മയിൽ വീടുള്ള മനുഷ്യൻ
കടൽ വഴിയേ പോയി
കടൽ വഴിയേ തന്നെ മടങ്ങി വന്നെങ്കിലും
കണ്ടില്ലയാൾ
ഒരു തുള്ളിയെങ്കിലും നീല



14. 
ഒരിടത്ത് നാലഞ്ചു രാജാക്കന്മാർ

ഒരിടത്തൊരു രാജാവുണ്ടായിരുന്നു
എന്ന കഥ
മുത്തശ്ശി അമ്മക്കു പറഞ്ഞു കൊടുത്തു.
അമ്മ എനിക്കു പറഞ്ഞു തന്നു.
ഞാനെന്റെ മകനോടു പറഞ്ഞപ്പോൾ
അക്കഥ ഇഷ്ടമാകാത്ത അവൻ
അതു മാറ്റി
'ഒരിടത്ത് നാലഞ്ചു രാജാക്കന്മാർ' എന്ന്
കൂട്ടുകാർക്കു പറഞ്ഞു കൊടുത്തു.
കഥ കാട്ടുതീ പോലെ എങ്ങും പരന്നു.
കാലാകാലമായ്
ഒരു രാജാവുണ്ടായിരുന്ന കഥ
നടത്തിക്കൊണ്ടിരുന്ന അദ്ധ്യാപകർ
വലിയ ആവേശത്തോടെ
ഇക്കഥ പഠിപ്പിക്കാൻ തുടങ്ങി.
അതു കേട്ടറിഞ്ഞ രാജാക്കന്മാരെല്ലാം
സ്വന്തം ഊരിൽ നിന്ന് ഊരിയ വാളുമായ്
എന്റെ വീട്ടിലെത്തി.
'തീർച്ചയായും ഒരിടത്ത് ഒരേയൊരു രാജാവു തന്നെ.
മകൻ കുഞ്ഞ്.
അവന്റെ കുസൃതിത്തരംകൊണ്ടു വന്ന തെറ്റ്
മാപ്പാക്കണം'
എന്നു ഞാനവരോടു കൈകൂപ്പിത്താണപേക്ഷിച്ചു.
ഇതിനിടയിൽ
ഏതോ ഒരു ദ്രോഹി
ഒരിടത്ത് നാലഞ്ചു രാജാക്കന്മാർ എന്ന
എന്റെ മകന്റെ കഥ
ഒബാമക്ക് ഈ മെയിൽ ചെയ്തു കളഞ്ഞു.



15.
ശക്തിക്കൂത്ത്

ഇത്രയേറെ ഇമ്പങ്ങൾക്കിടയിൽ
എന്നെ ഇറക്കിവിട്ട്
അതേ വിമാനത്തിൽ പറന്നകന്നു, അമ്മ.
പോകും മുമ്പ്
എന്നെ ചേർത്തു തഴുകി
മുഖത്തെങ്ങുമുമ്മവെച്ച്
അമ്മ ഇങ്ങനെ പറഞ്ഞു:
"ഒന്നും തൊട്ടുപോകരുതേ!"



16.
ജഗദ്കാരിണി

കാറ്റിങ്ങനെ വീശുമോ എന്താ?
മുടിയിങ്ങനെയലങ്കോലമാകുമോ എന്താ?
തന്നത്താൻ വീശും കാറ്റ് ഇങ്ങനെയോ വീശുക?
തനിയേ അലങ്കോലമാകും മുടി ഇങ്ങനെയോ ചിതറിപ്പാറുക?
നീയേ കാറ്റ്!
മുടി നിന്റേത്!
എല്ലാം അലങ്കോലമാക്കുന്നതും നീയേ,
നിന്റെ മുടി ഉൾപ്പെടെ


17. 
ലീവ്

ഇന്നതികാലത്ത്
ഒരോടുവീടിൻ മേൽക്കൂര മേൽ
എഴന്നരുളിയിരിക്കുന്നു ഒരു മയിൽ.
ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ ആ വീട്
പെട്ടെന്നൊരു കലാലയമായിത്തീർന്നു.
പവിക്കുട്ടി തുള്ളിച്ചാടിക്കുതിച്ചു.
മയിലിനോടെന്തെല്ലാമോ പറഞ്ഞു.
അതു പീലി വിരിച്ചൊരു കുലുക്കു കുലുക്കിയതും
"ഇന്ന് ഉസ്ക്കൂള് ലീവേ" എന്നു കൂവി അവൾ
നൃത്തവും പാട്ടും തന്നെ.
കൊക്കിക്കളിച്ചു കൊണ്ടവളതിനെ വിളിച്ചു
"എനിക്കറിയില്ലേ" എന്നത് ആത്മാർത്ഥമായിപ്പറയുന്നത്
എനിക്കു കേൾക്കാം.
മയിലൊന്നും അങ്ങനെ ചുമ്മാ വരില്ല.
പവിയുടപ്പൻ വീടു വിട്ടോടിയപ്പോൾ
കൂടെ ഓടിപ്പോയ
അവളുടെ ചിരി
തിരികെ കൊത്തിക്കൊണ്ടുവന്നിരിക്കയാണത്



18.
 പറഞ്ഞതു കേൾക്കാതെ.

ഞാൻ നിന്റെടുത്ത്
എത്ര വട്ടം പറഞ്ഞു,
സത്യത്തെ ഇത്രയടുത്തു നിന്ന്
നോക്കരുത് എന്ന്.
ഇപ്പോഴോ തല പൊട്ടിച്ചാകാൻ കിടക്കുന്നു



19
കലാരൂപിണി

എൻ്റെ അപമാനങ്ങൾ കഴുകാൻ
നൂറു സമുദ്രങ്ങൾ വേണം.
എൻ്റെ മുറിവുകളുണക്കാൻ
നൂറു വൈദ്യന്മാർ വേണം
എന്നെയല്പം നറുമണമൂട്ടാൻ
നൂറു തൈലക്കുപ്പി വേണം.
എൻ ദുഃഖങ്ങൾ കടയാൻ
നൂറു മലയും നൂറു പാമ്പും വേണം.
എൻ തലയിലെപ്പിശാചിൻ്റെ
പേക്കൂത്തടക്കാൻ
നൂറു മന്ത്രവാദങ്ങൾ വേണം.
എൻ്റെയിമകൾ താഴ്ത്തി
കൺകൾക്കുമേൽ വെക്കാൻ
നൂറു നൂറു ദൈവങ്ങൾ വേണം
ഇവയൊന്നുമില്ലെങ്കിൽ
ഒരു പൊട്ടു നീ വേണം.



20
ജ്യോതി പ്രകാശം

"ഈ പേന ആ മേശപ്പുറത്തു വെക്കൂ"
എന്നു പറഞ്ഞു നീട്ടി, അവൾ.
അവൻ അതു വാങ്ങി.
അവൾ നീട്ടിക്കൊണ്ടേയിരുന്നു.
അവൻ വാങ്ങിക്കൊണ്ടേയിരുന്നു.
അവൾ വിടുന്നില്ല.
അവൻ വിടുവിക്കുന്നുമില്ല.
അവിടെയൊന്നും നടക്കുന്നില്ല.
അവിടെ അത്രയും നടന്നുകൊണ്ടിരുന്നു.
അവിടെ കാലം സ്തംഭിച്ചു നിന്നു.
നര മുറ്റിയ ദമ്പതിമാർ
ഈ ഒന്നുമല്ലാത്ത ഒന്ന്
തുടച്ചു തുടച്ചു തിളക്കി വെയ്ക്കുന്നു
നടുവീട്ടിൽ.



21
രാക്ഷസക്കപ്പൽ

കുന്നിൻ ഉച്ചിയിൽ
കടലിന്നടിയിൽ
ഗുഹയിരുട്ടിൽ
എനിക്കായൊരിടം
എവിടെയുമില്ല.
ഞാൻ നീങ്ങുമ്പോൾ
കൂടെ നീങ്ങുന്നു
ഒരു രാക്ഷസക്കപ്പൽ
അതിനുളളിൽ കിടക്കുന്നു
അത്രയുമിടം.



21
അസാധാരണ കാലത്തിൽ ഒരു സാധാരണ ഞാൻ


എൻ്റെ കൈ
എൻ്റെ മൂക്കത്തൊന്നു തൊട്ടാൽ
ഞാൻ മരിച്ചു പോകും
എന്നവർ പറയുന്നു.
"എനിക്കാരുമില്ല
ഞാൻ പോലും"



22
അമൃത്

അവൾക്കു മൊത്തം മൂന്നു വായകൾ
അണ്ണാനോടിത്തിരിയുന്ന മുറ്റത്തു നിന്നുകൊണ്ട്
തഞ്ചത്തിൽ കളിചിരിയോടെ
കുഞ്ഞുങ്ങളെയൂട്ടുന്നു അവൾ.
സാരിത്തലപ്പു പിടിച്ച്
കാലുകൾ ചുറ്റിച്ചുറ്റിത്തിരിയുന്നു
ഒരാൾ.
മറ്റൊരാൾ ഇടുപ്പിലമർന്നിരിക്കുന്നു.
രണ്ടുപേർക്കുമവൾ
മാറി മാറിയൂട്ടുന്നു.
ആരോ ഒരാൾ
വാശി പിടിച്ചു ചിണുങ്ങുമ്പോൾ
"അണ്ണാനു കൊടുക്കും" എന്നു മിരട്ടുന്നു.

മണ്ടിപ്പായ്ച്ചിലിൽ നിന്നു
പലകാലംകൂടി
ആശ്വാസത്തിലേക്കു മടങ്ങി, അണ്ണാൻ.
മെല്ലെ മെല്ലെ
പേടിച്ചും സംശയിച്ചും
അതു താഴെയിറങ്ങി വന്നു.
മെല്ലെ മെല്ലെ
മേലേക്കുയർന്നു വന്നു അമ്മ.
ഇന്ന്
ഇത്തിരിയമൃതെടുത്ത് അണ്ണാനെയൂട്ടി
മഹാജനനി.
അപ്പോളവൾക്ക് എണ്ണമറ്റ വായകൾ.


23
നൂറ്റാണ്ടിനു പിന്നിൽ

വേഗത്തിലോടി വന്നു
ചവിട്ടിക്കുതിച്ചു
വായുവിലുയർന്ന്
തുഞ്ചത്തെ ചോപ്പരളിപ്പൂക്കൾ
പറിച്ചെടുത്തു.
എട്ടു സെക്കൻ്റ് 
എന്നെ പറക്കാൻ വിട്ടതെന്തോ 
അതിന്
കണ്ണീർ ചൊരിഞ്ഞുകൊണ്ടെൻ്റെ നന്ദി.


24

കൂടുതൽ


കാറു നിറുത്തി അവൾ വഴി ചോദിച്ചു.

മംഗളകാര്യത്തിനു പോകുന്നവളെപ്പോലെ.

'മംഗളം' എന്ന മട്ടിലിരുന്നു അവൾ.

ശരിക്കു മനസ്സിലായ ശേഷവും
കൂടുതലായ് കുറച്ചവൾ ചോദിച്ചു.

തെളിച്ചു പറഞ്ഞ ശേഷവും
കൂടുതലായ് കുറച്ചു ഞാൻ പറഞ്ഞു.

കാറു വിട്ടിറങ്ങി
ദിവസം മുഴുവൻ
എന്റെ കൂടെക്കറങ്ങി, അവൾ.

കാറിൽക്കേറി
നാടുനീളെ യാത്ര ചെയ്തു ഞാൻ.


25

പാട്ടിമ്പം

മെല്ലെയുരുണ്ടു പോകുന്ന മോട്ടോർസൈക്കിളിൽ
എന്തോ വിറ്റുകൊണ്ടയാൾ പോകുന്നു.

എത്ര ചെവി കൂർപ്പിച്ചാലും
എന്താണെന്നു തെളിയുന്നില്ല.

എന്തു വിൽക്കുന്നുവെന്നറിയാതെ
എങ്ങനെ വാങ്ങും?

തുടക്കത്തിലയാൾ വിൽപ്പന തന്നെയായിരുന്നു.
ഏതോ ഒരു നിമിഷം
പെട്ടെന്നൊരു പാട്ടിൽ കയറിപ്പോയി.

ഇതാ ... പാടിക്കൊണ്ടു പോകുന്നു.

പാട്ടിൽ കേറിയ ശേഷം
അയാളൊന്നും വിൽക്കുന്നില്ല
ആരെയും വിളിക്കുന്നുമില്ല.


26

യാത്ര

ഇരുചക്രവാഹന യാത്രയിൽ
അച്ഛനുമമ്മക്കുമിടയിലെ ഇടുക്കത്തിൽ
ഞെരിഞ്ഞിരിക്കാൻ ഇഷ്ടമില്ലാതെ
സീറ്റിനുമേൽ കയറി നിന്നുകൊണ്ട്
ഘോഷയാത്രയായ് വരുന്നു ഒരു പെൺകുട്ടി.

അവളുടെ തല
പുറം ലോകത്തിന്റെ പൂർണ്ണതയിൽ തിളങ്ങുന്നു.
കാറ്റിന്റെ സുഖത്തിൽ
മുടി നൃത്തമാടുന്നു.

എന്റെ ചെല്ലക്കുട്ടീ,
എന്തിന്മേൽ കേറി നിൽക്കും ഞാൻ?


27

ഉടഞ്ഞുയരുന്ന നറുമണം.


കൈ തെറ്റി,
വീണ്ടുമൊരു ചായക്കു പറഞ്ഞു

രണ്ടു ചായയുടെ
കാശു കൊടുത്തു.
ഒന്നിന്റേതേ എടുത്തുള്ളൂ.

"രണ്ട്" ഞാൻ ഊന്നിപ്പറഞ്ഞു.
"ഒന്നു മതി" അയാൾ ചിരിച്ചു.

ഞാൻ
നിറമനസ്സോടെ കൊടുത്തു.

അയാൾ
നിറമനസ്സോടെ തടുത്തു.

കൈ തെറ്റിക്കിട്ടിയ
മനം നിറഞ്ഞ നാൾ ഇന്ന്.


28

കൊക്കിന്റെ ഗീതം

ഏതോ ഒരു ദൂരദേശം....

പുൽമേടിന്റെ പിന്നണിയിൽ നിന്ന്
പാടിക്കൊണ്ടിരുന്നു ഒരു പാട്ടുകാരൻ.

മേലേ
മഴക്കറുപ്പിൻ ചന്തത്തിൽ
പൂത്തിരിക്കുന്നു വാനം

അപ്പോൾ
ആ നിലക്കാഴ്ച്ചയെ
കീറിമുറിച്ചൊരു കൊക്കു പറന്നു.

ഐയ്യോ ...

അത്
അവന്റെ പാട്ടു തൂക്കിയെടുത്തു പറക്കുന്നു.
പാട്ടു പറക്കേ
അവനും പറക്കുന്നു.
അവന്നൊപ്പം പറക്കുന്നു
പച്ചയും കറുപ്പും
നോക്കിയിരുന്ന ഞാനും
ചേർന്നു പറന്നു.


29

ബാത്റൂം പൈപ്പ് കിനിഞ്ഞുകൊണ്ടിരിക്കുന്നു


ഒടുവിൽ

വീടേ വീട്ടു പോകാം

എന്ന തീരുമാനത്തിലെത്തി.


"അന്വേഷിക്കരുത്"

നീണ്ടൊരു കത്ത് എഴുതി വെച്ചു


എന്നിട്ട്

തെരുമുക്കിലെ

പെട്ടിക്കടയുടെ മറവിലൊളിഞ്ഞ്

ഉറ്റു നോക്കി ഞാൻ നിൽക്കുന്നു.



30

ഒരു പാട്ടിൽ പാടുന്നതേത്?



നസ്രത് അലി ഖാൻ

ഒറ്റക്കയ്യാൽ

വാനം തൊട്ടുകൊണ്ടിരിക്കും പടം

ഏറെ പ്രശസ്തം.


എനിക്കറിയാം

പാടുന്നതാ വാനം തന്നെ.


ഒഴിഞ്ഞൊരിടത്തേക്കുറ്റുനോക്കി

ഒരാൾ പാടിക്കൊണ്ടിരിക്കുന്നു.

അവിടെന്തെല്ലാമോ

തെളിഞ്ഞു മറയുന്നു.


എനിക്കറിയാം

ഒഴിവിൽ നിറഞ്ഞു വഴിയുന്നതെന്തോ

പാടുന്നതവ തന്നെ


കണ്ണുകളിറുക്കെയടച്ചുകൊണ്ടൊരാൾ

പാടുന്നു.

അത്രയും വെളിച്ചം ഉള്ളിൽ.


എനിക്കറിയാം

പാടുന്നതാ വെളിച്ചം തന്നെ.


ഒരാൾ പാടുന്നു

രണ്ടു കൈകളും നീട്ടി വിരിച്ച്

ഒരു യാചകൻ ഇരക്കുന്നതുപോലെ.


എനിക്കറിയാം

പാടുന്നതാ ഭിക്ഷ തന്നെ.


ഒരാൾ പാടുന്നു.

എതിരേ ഒരാൾ

തല താഴ്ത്തിയിരുന്ന്

തൂവാലകൊണ്ടു തുടയ്ക്കുന്നു.


എനിക്കറിയാം

പാടുന്നതാ കണ്ണീർ തന്നെ


സഞ്ജയ് ചിലപ്പോൾ

രണ്ടു കൈ കൊണ്ടും മുറുക്കിപ്പിഴിഞ്ഞ്

ഗുസ്തി കാട്ടുന്നു.


എനിക്കറിയാം

പാടുന്നതാ ഗുസ്തി തന്നെ.


കണ്ഠം

വെറുതേ

ഒരു പാട്ടാരംഭിക്കുന്നു.

അല്ലെങ്കിൽ

അവസാനിപ്പിക്കുന്നു.



No comments:

Post a Comment