Wednesday, May 27, 2020

ബെൽക്കിസ് ക്യൂസാ മെയ്ൽ കവിതകൾ (പരിഭാഷ, ക്യൂബ, ജനനം: 1942)




1. കവിയുടെ ജീവചരിത്രം

കവിയുടെ ജീവചരിത്രമെഴുതാൻ
അദ്ദേഹം സംസാരിച്ച ശബ്ദത്തിൻ്റെ
സ്വരഭേദങ്ങൾ മറക്കണം.
അദ്ദേഹത്തിൻ്റെ
യുദ്ധകാല പ്രണയബന്ധങ്ങൾ
മുഖഭാവങ്ങൾ
(തവിട്ടു കണ്ണുകൾ, വളഞ്ഞ മൂക്ക്)
കുടുംബ ജീവിതം
അദ്ദേഹം ശത്രുക്കളെ സമ്പാദിച്ച രീതി
അദ്ദേഹത്തിൻ്റെ വിസ്മയം, അലസത,
സിദ്ധികൾ,
മറക്കണം.
അദ്ദേഹത്തെ ലോകത്തേക്കു
കൊണ്ടുവന്നതാരെന്നും
ഏതു മാസം ഏതു കൊല്ലമെന്നും
മറക്കണം.
കവിയുടെ ജീവചരിത്രത്തിന്
ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി.
അദ്ദേഹം ഇണചേരാത്ത നഗരങ്ങൾ
ആഗ്രഹിച്ച തരം പെണ്ണ്.
വില്യം ബ്ലേക്കിനാൽ സ്വാധീനിക്കപ്പെട്ട വഴികൾ.



2.
സ്ത്രീകൾ യുദ്ധമുഖങ്ങളിൽ മരിക്കുന്നില്ല.


സ്ത്രീകൾ യുദ്ധമുഖങ്ങളിൽ മരിക്കുന്നില്ല.
അവരുടെ തല ഗോൾഫു പന്തുപോലെ ഉരുളുന്നില്ല.
വെടിമരുന്നിൻ്റെ മഴക്കാടിനു മീതെ
അവർ കിടന്നുറങ്ങുന്നില്ല.
ആകാശത്തെ
നാശാവശിഷ്ടങ്ങൾക്കിടയിൽ തള്ളുന്നില്ല.
ഒരു മഞ്ഞും അവരുടെ ഹൃദയം മരവിപ്പിക്കുന്നില്ല.
സ്ത്രീകളാരും യുദ്ധമുഖങ്ങളിൽ മരിക്കുന്നില്ല.
അവർ ജറുസലേമിൽ നിന്ന്
പിശാചിനെ ആട്ടിപ്പായിക്കുന്നില്ല.
തീവണ്ടിപ്പാതകളോ കനാലുകളോ തകർക്കുന്നില്ല.
യുദ്ധത്തിൻ്റെയോ സമാധാനത്തിൻ്റെയോ കലകളിൽ
അവർ നിപുണരല്ല.
നഗരചത്വരങ്ങളിൽ
കല്ലിൽ കൊത്തിയ ജനറൽമാരെയോ
അറിയപ്പെടാത്ത പട്ടാളക്കാരെയോ
അവർ സൃഷ്ടിക്കുന്നില്ല.
ലുവ്റെയിലെ ഉപ്പു പ്രതിമകളാണവർ.
ഫെയിദ്രെയെപ്പോലുള്ള അമ്മമാർ
ഹെൻട്രി എട്ടാമൻ്റെ കാമുകിമാർ
മതാ ഹാരിസ്
ഇവാ പെറോൻസ്
പ്രധാനമന്ത്രിമാരാൽ ഉപദേശിക്കപ്പെടുന്ന
രാജ്ഞിമാർ
നഴ്‌സുമാർ അടുക്കളക്കാരികൾ അലക്കുകാരികൾ
കാല്പനിക കവയിത്രികൾ
സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നില്ല.
പക്ഷേ ചരിത്രത്തെ അവർ
പത്താം മാസം
അടിവയറ്റിൽ നിന്നു പുറന്തള്ളുന്നു.
എന്നിട്ട്
യുദ്ധമുഖത്തു നിന്നു ലീവിൽ വന്ന
പട്ടാളക്കാരനെപ്പോലെ
ഇരുപത്തിനാലു മണിക്കൂറും കിടന്നുറങ്ങുന്നു.

No comments:

Post a Comment