Monday, June 15, 2020

ഇളങ്കോ കൃഷ്ണൻ കവിതകൾ (പരിഭാഷ, തമിഴ്)

1. ഒരു പ്രേമകഥക്കുള്ള കുറിപ്പുകൾ

അക്കാട്ടിലൊരു ചെടിയുണ്ട്
ആരും വരാശ്ശിഖരങ്ങളിൽ
വാനം നോക്കി കാമിച്ച്
പൂവായ് പുഞ്ചിരിച്ച്
ഭൂമിയിലേക്കു വിളിക്കും നക്ഷത്രത്തെ.

ഇക്കടലിൽ ഒരു മീനുണ്ട്
ഉടലിളകും നൃത്തത്തിൽ
ഇണയെ നോക്കി വശീകരിച്ച്
കടലിന്നടിയിൽ പുണർന്നു കൊല്ലും.

ഇമ്മരത്തിൽ ഒരു പഴമുണ്ട്
ഉടലെങ്ങും തേനൊഴുക്കി
ഉറുമ്പിന്നു മാംസമൂട്ടി
പല്ലിക്കു പിടിച്ചു കൊടുക്കും.

ഈ മനസ്സിൽ ഒരു പാട്ടുണ്ട്
ഉയിർ പൂട്ടി ശ്രുതി മീട്ടി
മിഴി തുളുമ്പും നേരത്ത്
വേറൊരാൾ വീട്ടിലെത്തും.


2.കുഞ്ഞ്

എന്റെ കുഞ്ഞിന്നലെ രാത്രി മടങ്ങിവന്നു.
എന്റെ കണ്ണുകളിൽ നോക്കിച്ചോദിച്ചു.
ആരെന്നെക്കൊന്നു?
നീ പാമ്പു കടിച്ചു മരിച്ചു മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നിന്നെ ആന ചവിട്ടിക്കൊന്നൂ മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നീ കാക്കകൊത്തിപ്പോയ് മരിച്ചൂ മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നീ പൂച്ചാണ്ടി പിടിച്ചു മരിച്ചൂ മകളേ
അതു വീണ്ടും ചോദിച്ചു
ആരെന്നെക്കൊന്നു?
നീ തന്നത്താൻ മരിച്ചു മകളേ
ഞാനേ നിന്നെക്കൊന്നു.
നീ മരിക്കുകയേയില്ല.
സത്യത്തിൽ നീ ജനിച്ചിട്ടേയില്ല.
ഇവിടൊന്നും നടക്കുന്നതേയില്ല മകളേ.

- ഒന്നും നടക്കാത്ത പോലെ ഭാവന ചെയ്യുന്ന എന്റെ തമിഴ് ജനതയുടെ കള്ള മൗനത്തിന്


3.അതിനായ്

ഒരേയൊരു മദ്യക്കുപ്പി
അതിനായ് ഞാൻ വന്നേ

നഗരമെങ്ങും കൊലക്കളം
നാടേ ചുടുകാട്
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

നിലമെങ്ങും കൊടുനാഗം
നീളും വഴി പാതാളം
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

കുന്നെല്ലാം തീമല
കുറ്റിക്കാടൊരു തീവായ
എന്നാലും വന്നേ
അതിന്നായ് ഞാൻ വന്നേ

കടലെങ്ങും പ്രേതത്തിരകൾ
കരയിലെല്ലാം മുതലകൾ
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

കാടെല്ലാം പുലിക്കൂട്ടം
മരം തോറും വേതാളം
എന്നാലും വന്നേ
അതിനായ് ഞാൻ വന്നേ

മാനത്തു വിഷക്കാറ്റ്
ദിക്കെങ്ങും മിന്നൽ
എന്നാലും വന്നേ

ഒരേയൊരു മദ്യക്കുപ്പി
അതിനായ് ഞാൻ വന്നേ.


3.

തന്റെ ജീവിതകാലത്ത്
ഒരേയൊരു തവണ മാത്രം
ഭൂമിയിലേക്കു വരുന്നൊരു പക്ഷിയെ
കാണിക്കാൻ വിളിച്ചുകൊണ്ടു വന്നു നിന്നെ ഞാൻ.
കവിത്വ തികഞ്ഞ പൗർണ്ണമി.
നമ്മുടെ സംസാരത്തിനു പോലു-
മെന്തൊരഴകാണിന്ന്!
ഒരേയൊരു തവണ ഭൂമിയിലേക്കു വരുന്ന പക്ഷി
ഇന്നെന്തേ വരാത്തത്
എന്നു നീ ചോദിക്കുന്നു.
അതെനിക്കറിയില്ല.
എന്നാൽ ഒരേയൊരു തവണ മാത്രം
ഭൂമിയിലേക്കു വരുന്ന പക്ഷിക്കായ് കാത്തിരുന്ന
ആ കാലം അഴകുള്ളത്
ഒരേയൊരു തവണ മാത്രം ഭൂമിയിലേക്കു വരുന്ന കാലം.


4 ബഷീറിന് ആയിരം ജോലികളറിയാം.

വൈക്കം മുഹമ്മദ് ബഷീർ
കേരളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയുമത്രെ.
അദ്ദേഹം നോക്കിയ ആദ്യ ജോലി
കുരങ്ങിന്റെ പേൻ നോക്കുന്നത്.
സാധാരണ കുരങ്ങല്ല
ഭ്രാന്തുപിടിച്ച പെരുങ്കുരങ്ങ്.
മറ്റൊരു ജോലി
ചുമടു ചുമക്കുന്ന കഴുതകളെ മലകയറ്റുന്നത്.
ബഷീർ ഒരു കഴുതയെ
വലിച്ചുകൊണ്ടുപോകുന്ന ചിത്രം
കുരിശു ചുമക്കും ദേവകുമാരനു തുല്യം.
മറ്റൊരു ജോലി
കുട്ടിച്ചാത്തന്മാരെ പിടിച്ചു കെട്ടുന്നത്.
ബഷീർ ഒരു കുട്ടിച്ചാത്തനെ പിടിച്ചു കെട്ടി
മറ്റൊന്നിനെ ആട്ടിയോടിക്കുന്ന നേരത്ത്
ആദ്യത്തെ ചാത്തൻ
രക്ഷപ്പെട്ടു പോകും.
നാലാമത്തെ ജോലി
സ്വല്പം കവിതയുള്ളത്.
പിശാചുക്കളോടു ശൃംഗരിച്ച്
വീട്ടിലേക്കു കൂട്ടി വരുന്നത്.
ഇങ്ങനെ
ബഷീർ
തന്റെ ആയിരാമത്തെ ജോലിയിൽ
തിക്കുമുട്ടിക്കൊണ്ടിരുന്ന കാലത്ത്
അള്ളാഹു
അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു
മോനേ, ബഷീർ!
എന്നെ അറിയില്ലേ?
ബഷീർ
സ്റ്റൈലായ് ബീഡി വലിച്ചുകൊണ്ടു പറഞ്ഞു:
അറിയാം എന്റെ പിതാവേ,
ഞാൻ കണ്ട കുരങ്ങും കഴുതയും
കുട്ടിച്ചാത്തനും പിശാചും
നീ തന്നേ ....

No comments:

Post a Comment