Tuesday, June 16, 2020

എമിലി ഡിക്കിൻസൺ കവിതകൾ (യു.എസ്.എ, 1830-1886)



1.
വിജയമാണേറ്റവും മധുരമെന്നെണ്ണുവോർ
ഒരുനാളും വിജയിച്ചിടാത്തോർ
കഠിനമാമാവശ്യമുണ്ടെങ്കിലേയിറ്റു -
മധുകണത്തിൻ മൂല്യമറിയൂ

പാറും പതാകയുമേന്തി നിൽക്കുന്നൊരീ
ചോപ്പണി സൈന്യത്തിലാർക്കും
ആവില്ല നിർവചിക്കാൻ വിജയത്തിനെ-
യത്ര മേൽ സുവ്യക്തമായി.

തോറ്റ പടയാളി മൃതി കാത്തു കിടക്കവേ
കൊട്ടിയടച്ചൊരാ കാതിൽ
വ്യക്തമണയുന്നു കൊടുനോവേകി ദൂരത്തു
നിന്നു വിജയോന്മത്തനൃത്തം.



2
മരിച്ചൂ സൗന്ദര്യത്തി-
നായി ഞാൻ - എന്നാലിപ്പോൾ
ഞെരുങ്ങിക്കഴിയുന്നീ -
ക്കുഴിമാടത്തിന്നുള്ളിൽ
തൊട്ടരികിലെക്കുഴി-
മാടത്തിൽ കിടപ്പുണ്ടു
മറ്റൊരാൾ - സത്യത്തിനായ് 
ജീവിതം വെടിഞ്ഞൊരാൾ

"തോറ്റതെന്തിനായ്?" 
മൃദുവായവൻ ചോദിക്കുന്നൂ
തോറ്റതു സൗന്ദര്യത്തി-
നായി, താങ്കളോ?" "തോറ്റൂ
സത്യത്തിനായ് ഞാൻ, രണ്ടു -
മൊന്ന്, സോദരർ നമ്മൾ"

ബന്ധുക്കളൊരു രാവിൽ 
കണ്ടുമുട്ടിയ പോലെ
മിണ്ടി നാം മുറികളിൽ 
കിടന്ന്, പായൽ വന്നു
ചുണ്ടോളമെത്തും വരെ
പേരുകൾ മൂടും വരെ.



3.
ആരുമല്ല ഞാൻ! ആരു നീ? യെന്നെ -
പ്പോലെയാരുമല്ലാതൊരാൾ?
എങ്കിൽ നമ്മളിണകളായ് - പുറ -
ത്താക്കിടുമവർ കേൾക്കുകിൽ

ആരെങ്കിലുമാവുകയെത്ര
സങ്കടം, പരസ്യാത്മകം!
തവളയെപ്പോൽ ചതുപ്പിനോടു തൻ
പേരു ചൊല്ലി നാൾ പോക്കുക.



4
കുഞ്ഞുകുഞ്ഞൊരു തോണി
തെന്നി നടന്നൂ കടലിൽ
വമ്പൻ വമ്പൻ കടലോ
കണ്ണു കാട്ടി വിളിച്ചൂ.

കൊതിയൻ കൊതിയൻ തിരയൊ -
ന്നതിനേ നക്കിയെടുത്തു
അന്തസ്സുള്ളൊരു യാനം
തരമാകാതതു താണു.



5
പുലരിയെപ്പോൾ വരു,മതിന്നുമുണ്ടോ കിളി -
ത്തൂവലുകൾപോൽ തൂവൽ,തീരത്തിനുള്ള പോൽ
വൻതിരമാലകൾ, ഒന്നൊന്നുമറിയാതെ
വാതിലോരോന്നും തുറക്കുകയാണു ഞാൻ.



6
വന്യരാത്രികൾ! വന്യരാത്രികൾ!
നിന്നരികിൽ ഞാനെങ്കിൽ
വന്യരാത്രികൾ നാമിരുവർക്കു -
മെന്തൊരുത്സവമായിടും!

ഹൃദയമെത്തീ തുറമുഖത്തിനി
വെറുതെ വീശുന്നു കാറ്റുകൾ
മതി മതി ദിശാസൂചികൾ
മതി മതി, ഭൂപടങ്ങളും.

ഏദനിൽ തുഴഞ്ഞീടുക!
ഹാ, കടൽ! പക്ഷെ,യിന്നു ഞാൻ
നിന്നിൽ നങ്കൂരമാഴ്ത്തുമീ
വന്യരാത്രിയിൽ നിശ്ചയം



7
അരുവിയോടു കടൽ പറഞ്ഞു 'വരു വരൂ'
അരുവി ചൊല്ലി, 'യനുവദിക്കു വളരുവാൻ'
കടൽ പറഞ്ഞു 'കടലു തന്നെയായിടും
വളരുകിൽ, കൊതിപ്പു ഞാനൊരരുവിയെ'



8
മറ്റേതു നിറത്തെക്കാളും
മഞ്ഞ കുറച്ചേ ചാലിക്കൂ
പ്രകൃതി,യവൾ കാക്കുകയാണതു
സൂര്യാസ്തമയങ്ങൾക്കായ്
അവൾ വാരിച്ചൊരിഞ്ഞിടുന്നതു
നീല നിറം, നീല നിറം

ഒരു പെണ്ണു കണക്കവൾ ചെലവാ -
ക്കുന്നൂ കടു ചോപ്പു നിറം
കരുതിത്താനുപയോഗിപ്പൂ
മഞ്ഞ നിറം ചിലെടം മാത്രം.
പ്രണയി മൊഴിഞ്ഞീടും വാക്കുകൾ
പോൽ സവിശേഷ, മമൂല്യം



9
വാക്കു മരിപ്പൂ
പറഞ്ഞു തീർന്നാ-
ലുടനേയെന്നു ചിലർ

ആരംഭിച്ചീ-
ടുന്നേയുള്ളതു
ജീവിക്കാൻ - ഞാൻ പറയും.



10
ഞാനെൻ്റെ പൂവിന്നകത്തൊളിപ്പൂ
നീ മാറിടത്തിലണിഞ്ഞ പൂവിൽ
ശങ്കിക്കാതെന്നെയും നീയണിവൂ,
പിന്നെല്ലാം മാലാഖമാർക്കറിയാം.

ഞാനെൻ്റെ പൂവിന്നകത്തൊളിപ്പൂ
നിൻ്റെ പൂപ്പാത്രത്തിൽ വാടും പൂവിൽ
നീ ശങ്കയില്ലാതനുഭവിപ്പൂ
ഏതാണ്ടൊരേകാന്തതയെനിക്കായ്.


No comments:

Post a Comment