Thursday, June 25, 2020

പൂമ്പാറ്റ - പാവേൽ ഫ്രൈഡ്മാൻ (1921-1944)



അവസാനത്തെ പൂമ്പാറ്റയായിരുന്നു അത്.
ശരിക്കും അവസാനത്തെ.
കണ്ണു മഞ്ഞളിപ്പിക്കുന്ന കടുംമഞ്ഞ.
കല്ലിന്മേൽ തൂവിയ
സൂര്യന്റെ കണ്ണീരു പോലെ.
എത്രയെളുപ്പമാണവൻ കയറിപ്പോയത്,
അങ്ങുയരത്തിലേക്ക്.
എന്റെ ലോകത്തിന്റെ അറ്റത്തെ
ചുംബിക്കാനാഗ്രഹിച്ചു കൊണ്ട്.

ഏഴാഴ്ചയായി ഞാനിവിടെയുണ്ട്.
ഈ ജൂത കോളനിക്കെണിയിൽ, 'ഘെറ്റോ'യിൽ.
എന്നെ സ്നേഹിച്ചവർ എന്നെ കണ്ടെത്തി.
ഡെയ്സിപ്പൂക്കൾ എന്നെ വിളിക്കുന്നു.
മുറ്റത്തെ വെള്ള ചെസ്റ്റ് നട്ട് മരത്തിന്റെ
ചില്ലകളും വിളിക്കുന്നു.
പക്ഷേ ഒരു പൂമ്പാറ്റയെ
ഞാനിവിടെങ്ങും കണ്ടിട്ടില്ല
അവസാനമായിക്കണ്ട പൂമ്പാറ്റ
അവസാനത്തേതായിരുന്നു.
                          - തെരേസിൻ സ്റ്റോട്ട്
                              1942 ജൂൺ 4


( ഈയൊരൊറ്റ കവിത കൊണ്ട് ലോകമറിഞ്ഞ കവിയാണ് പാവേൽ ഫ്രൈഡ്മാൻ. തെരേസിൻ സ്റ്റോട്ടിൽ ഹിറ്റ്ലർ നടത്തിവന്ന കുപ്രസിദ്ധമായ ഫാക്റ്റിയിലെ അന്തേവാസിയായിരുന്നു പാവേൽ. ഇരുപത്തൊന്നാം വയസ്സിലാണ് അവിടെയെത്തിയത്. അവിടെ വച്ച് വെടിയുണ്ടക്കിരയാകും മുമ്പ് എഴുതിയ കവിതകളിൽ ഒന്നാണിത്.യുദ്ധാനന്തരം ഇതു കണ്ടെടുത്തു.)

No comments:

Post a Comment