1
നന്ദിയുള്ള കുടിയൻ
ഒരു കുടിയൻ
വാളു വയ്ക്കുകയായിരുന്നു
നഗരത്തിൽ.
നഗരച്ചാലിന്റെ പാലത്തിന്മേൽ,
അസ്തമയ സൂര്യന്റെ തീക്ഷ്ണപ്രഭയിൽ.
ഒരവസാനവുമുണ്ടായിരുന്നില്ലതിന്.
ശ്വാസകോശത്തിന്റെ മുകളറ്റം കൊണ്ടു
പാട്ടു പാടുന്ന പോലെ തോന്നിച്ചു, അയാൾ.
തിന്നതൊക്കെ പുറത്താക്കി,
പിത്തരസം പോലും.
പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ
ഞാനതിൽ കുരുങ്ങി നിന്നു.
ഉള്ളിലൊരാന്തലോടെ പെട്ടെന്നെനിക്കു ബോധ്യമായ്
ജീവിതത്തോടു നന്ദി പ്രകാശിപ്പിക്കാൻ
ഓരോരുത്തർക്കും അനന്യമായ സ്വന്തം വഴിയുണ്ടെന്ന്.
2
മൃഗശാലയിൽ
ഈ മൃഗശാല ഞാൻ സന്ദർശിച്ചിട്ടു 18 കൊല്ലമായി.
ഇന്നിവിടെ വരുമ്പോൾ
ഇളയ മകനുമുണ്ടു കൂടെ.
നമ്മൾ മനുഷ്യർക്കു പുറമേ ഈ ഭൂമിയിൽ
മറ്റു ജീവജാലങ്ങളുമുള്ളതു കണ്ടറിയാൻ.
പുലിക്കൂട്ടിൽ
ഇപ്പോഴുള്ള പുലി
18 കൊല്ലം മുമ്പു ഞാൻ കണ്ടതല്ല.
അത് ഇതിൻ്റെ അമ്മ.
പത്തുകൊല്ലം മുമ്പൊരു വേനലിൽ
അതു ചത്തു.
അതല്ല പ്രധാനം.
ഇതൊരു പുലിയാണെന്ന്
എൻ്റെ മകനറിയലാണ്.
അതു മുരളുമ്പോൾ
എൻ്റെ മകൻ അലറിക്കരയാൻ തുടങ്ങുന്നു.
അപ്പോൾ ഞാനവനെ
പുള്ളിമാനുകളെ കാണിക്കാൻ കൊണ്ടുപോയി.
ഒരു പിടി പുല്ലു കാട്ടി ഞാനിണക്കിയപ്പോൾ
അതടുത്തു വന്ന്
കൂടിൻ്റെ അഴിമേൽ മസിലിട്ടുരച്ചു.
അപ്പോൾ പേടി മാറിയ എൻ്റെ മകൻ
കുഞ്ഞു വിരലുകൾ കൊണ്ട്
അതിൻ്റെ തല പിടിച്ച്
കണ്ണിലൊറ്റക്കുത്ത്.
3
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം ഞാൻ
ഏതോ ഗ്രാമീണ വിദ്യാലയത്തിലെ കറുത്ത ബോർഡിൽ
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം ഞാൻ.
ഏതു കയ്യെന്നെയെഴുതിയെന്നോ
കൃത്യം ഏതു കൊല്ലത്തിലെന്നോ
എനിക്കോർക്കാനാവുന്നില്ല.
ഉറച്ച വിശ്വാസത്തോടെ എന്നെത്തന്നെ നോക്കിയിരിക്കുന്ന
ആ കുഞ്ഞുങ്ങളെ
ഞാൻ ഉൽക്കണ്ഠയോടെ നോക്കുന്നു.
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം
കൊച്ചു കുഞ്ഞുങ്ങളുടെ തലമുറകളെ
വഴിതെറ്റിക്കാം.
ഒരു കൊല്ലം - ഏതെന്നു ഞാനോർക്കുന്നില്ല,
എവിടുന്നോ വന്നൊരു ടീച്ചർ
മൃദുവായ കൈകൾ കൊണ്ടെന്നെ
മായ്ച്ചു കളഞ്ഞു.
സൂര്യവെളിച്ചം നിറഞ്ഞ
അവളുടെ ശ്വാസകോശത്തിനുള്ളിൽ
ചോക്കുപൊടിയായ് ഞാനടിഞ്ഞു
No comments:
Post a Comment