Saturday, June 20, 2020

കടലിനെ പ്രാകുന്ന മനുഷ്യൻ - മിറോസ്ലാവ് ഹോലുബ് ( ചെക്ക്, 1923 - 1998)


ഒരുത്തൻ
പാറക്കെട്ടുകൾക്കു മേലേ കേറി നിന്ന്
കടലിനെ പ്രാകാൻ തുടങ്ങി:

പൊട്ട വെള്ളമേ, പൊട്ട കെർപ്പ വെള്ളമേ,
ആകാശത്തിന്റെ ക്ഷുദ്രപ്പകർപ്പേ,
സൂര്യനും ചന്ദ്രനുമിടയിൽ
പമ്മിപ്പമ്മിക്കറങ്ങുന്ന അസത്തേ,
കക്കകൾ എണ്ണിപ്പെറുക്കി വെക്കുന്ന കണക്കപ്പിള്ളേ,
വഴുവഴാ മുക്രവായൻ കാളേ,
ഏതു മുനമ്പിൻമേലും വെട്ടിക്കീറുന്ന
സ്വയംകൊല്ലി വാളേ,
രാത്രിയെ തുണ്ടു തുണ്ടാക്കുന്ന,
നിശ്ശബ്ദതയുടെ ഉപ്പുമേഘങ്ങൾ
മൂക്കിൽ വലിച്ചു കേറ്റുന്ന,
ചുമ്മാ ചുമ്മാ കൊഴുകൊഴാ ചിറകുകൾ വിരിക്കുന്ന
കൂട്ടത്തലയൻ പാമ്പേ,
തന്നെത്താൻ തീനി സത്വമേ,

വെള്ളത്തിന്റെ കാച്ചികീച്ചികൂച്ചിപ്പരപ്പൻ
തലയോട്ടി വെള്ളമേ ---

അങ്ങനെ കുറച്ചു നേരമയാൾ
കടലിനെ പ്രാകി
കടലോ, മുറിവേറ്റ നായയെപ്പോലെ
മണലിലെ അയാളുടെ കാൽപ്പാടുകൾ നക്കി

പിന്നയാൾ താഴത്തിറങ്ങി വന്ന്
കടലിന്റെ
ചെറിയ ബൃഹത്തായ ഇളകിമറിയുന്ന കണ്ണാടിമേൽ
തല്ലി.

ദാ, ബടെ, വെള്ളമേ, അയാൾ പറഞ്ഞു
എന്നിട്ടയാളുടെ പാട്ടിനു പോയി.

No comments:

Post a Comment