Thursday, June 25, 2020

എം.യുവൻ കവിതകൾ (തമിഴ്, ജനനം: 1961)

1
ഇലപ്പേച്ച്

മര ഉയരം വിട്ട്
കാറ്റിൽ പാറി വരും
പഴുത്ത ഇലയെ
നിറുത്തിക്കേൾക്കൂ:
ചില വർത്തമാനങ്ങളുണ്ട്
അതിന്റെ പക്കൽ.
നീ മനസ്സുവെച്ചു കേൾക്കൂ.

ജനന രഹസ്യത്തെപ്പറ്റി.
മാറി മാറി വരുന്ന നിറങ്ങളെപ്പറ്റി.
ഉടലിന്റെ രഹസ്യ തടങ്ങളിൽ
ഊറുന്ന നീരിനെപ്പറ്റി.
രാപ്പകലില്ലാതെ ചില്ലകളിൽ നൃത്തം ചെയ്തിട്ടും
വേരോടു ചേർന്ന സ്നേഹത്തെപ്പറ്റി.
ഉഷ്ണത്തിൻ ഉപ്പുരുചിയെപ്പറ്റി.
പിറകേ വരുന്ന ഇലകളോടുള്ള
മൗനത്തുടർച്ചയുടെ ഭാഷയെപ്പറ്റി
കൂട്ടു വാഴ് വിന്റെ മഹത്വത്തെപ്പറ്റി.
അടർന്ന് ഊർന്നു പോകുന്നതിന്റെ മഹിമയെപ്പറ്റി.
തൊലിയുടെ ചുക്കിച്ചുളിവായ്
അടയാളം കാട്ടും മരണത്തെപ്പറ്റി.

നീ ഇനിയും ശ്രദ്ധിച്ചു കേട്ടാൽ
ആഹാരം ചമച്ചു ചമച്ചേ
നരച്ചു പോകുന്ന
ഒരു പെണ്ണിന്റെ ജീവിതത്തെപ്പറ്റിയും
അതു പറയും.



2
8-6-2002-മാംഗളൂർ മെയിൽ - രാവിലെ 6.30


കൂടുതലൊന്നും സംഭവിച്ചിട്ടില്ല.
ഒരു പ്രപഞ്ചം ഉരുവായതല്ലാതെ
കാമത്തിന്റേയും അതിക്രമത്തിന്റേയും
വാർത്തയറിയിച്ചു കൊണ്ട്
നൂറു നൂറാണ്ടുകൾ കടന്നു പോരുന്ന
കാറ്റും മഴയും മരണവും.

കൂന് നിവർന്ന് രോമം ഉതിർന്ന നാൾ മുതൽ
ബന്ധം നിലനിർത്താനും ഇല്ലാതാക്കാനും
പുതു പുതു വാക്കുകൾ
കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്ന
മനുഷ്യക്കുരങ്ങുകൾ.

അസ്തിവാരം അറ്റ്
അന്ധകാരത്തിൽ തൂങ്ങും
പടിക്കെട്ടുകളിൽ കേറിയിറങ്ങി
കേറിയിറങ്ങി
ഞാൻ വന്നു ചേർന്ന പുകവണ്ടി
പട്ടാമ്പിയിലെത്തുന്നു.

തോപ്പുകൾക്കും കെട്ടിടങ്ങൾക്കുമിടയിലൂടെ
മറഞ്ഞും വെളിപ്പെട്ടും
എതിരേ വരുന്ന ഭാരതപ്പുഴ-
തന്റെ പെരുത്ത മുലകൾ
ഒരു നിമിഷം കാട്ടിക്കൊതിപ്പിച്ച്
ബ്ലൗസിനുള്ളിൽ ഇറുക്കിപ്പൊതിയുന്ന
കറുത്ത പെണ്ണിനെപ്പോലെ.



3
ചുരുൾ

ഓർമ്മയുടെ നിലവറയിൽ
ചിതറിക്കിടക്കും ധാന്യമണികൾ
നിൻ്റേതുമല്ല
എൻ്റേതുമല്ല.

               തൻ്റേതുമല്ലാത്ത
ധാന്യം കൊത്തിയുയരുന്ന
പക്ഷിയുടെ നിഴൽ
ആകാശത്തിൽ പടരുന്നു.

                  ആകാശം
വിത്തിനെ പൊതിഞ്ഞ ഉറയ്ക്കും
ഇറുകിയ തോടിനുമിടയിൽ
ചുരുണ്ടു കിടക്കുന്നു.

No comments:

Post a Comment