1.
ആരോഗ്യമാതാ ദേവാലയം
എനിക്കിഷ്ടം ഗ്രാമത്തിലെ ദേവാലയങ്ങൾ.
മുറ്റത്തു കോഴിക്കുഞ്ഞുങ്ങൾ തത്തിത്തിരിയുന്ന,
പടികളിൽ പെൺപിള്ളേർ പേൻ നോക്കി നേരം കൊല്ലുന്ന,
ഉണക്കാനിട്ട ചോരച്ചുവപ്പു കൊണ്ടാട്ടങ്ങളുടെ തിരുമുന്നിൽ
മിക്ക നേരവുമടഞ്ഞേ കിടക്കുന്ന ദേവാലയങ്ങൾ.
വാടിയുണങ്ങി വാതുക്കൽ തൂങ്ങുന്ന കുരുത്തോലത്തോരണം
ഓടിൻ വിടവിലെ കൂടിൽ തിരുകുന്ന
പോക്കിരി അണ്ണാന്മാർ
നീലപ്പുള്ളികൾ ചിതറിയ മഞ്ഞ നക്ഷത്രം നോക്കി മൂരി നിവരുന്നു
പോയ കൊല്ലത്തെപ്പുൽക്കൂട്ടിൽ കുഞ്ഞുങ്ങളെ ഭദ്രമാക്കിയ വെള്ളപ്പൂച്ച.
വിൽമാടം, അലങ്കാര വിളക്കുകൾ, സിംഹാസനം ഒന്നുമില്ല
കുളിർച്ചെങ്കൽ തളത്തിൽ അങ്ങിങ്ങൊഴുകി നടക്കും
വെളിച്ച ദ്വീപുകൾ മാത്രം.
പഴയ ഓടുകൾ മാറ്റണം, ആഴ്ചയിലൊരിക്കലടിച്ചു വാരണം.
കറണ്ടു പോയ രാത്രികളിൽ
എല്ലാ വീടുകളിലും പോലെ അവിടെയും
ഒരു കുഞ്ഞു മെഴുതിരി ഒളിവീശിക്കൊണ്ടിരിക്കും.
അവിടെയാരുമെഴുന്നള്ളുന്നില്ല.
അപ്പന്റെ വീട്ടിൽ
ജോലിയില്ലാത്ത ബിരുദധാരിയെപ്പോലെ
അപ്പപ്പോളോരോരോ പണികളിലേർപ്പെട്ട്,
കെട്ടുപ്രായം തികഞ്ഞ പെങ്ങന്മാരോടൊപ്പം
അവിടെ താമസിച്ചു വരുന്നു,യേശു.
പണി കഴിഞ്ഞെത്തിയ മറിയം കുളിച്ചു വന്ന്
തീക്കനലു വാങ്ങാൻ പോവുകയാണ്.
മഴ വരുംപോലെയുണ്ട്.
2.
ഒളി
മഴക്കാലത്തൊരു കരിങ്കൽ മണ്ഡപത്തിൽ
ഉറക്കം വിട്ടെണീറ്റ അന്ധവൃദ്ധൻ
തന്റെ റേഡിയോപ്പെട്ടിയ്ക്കായി പരതുന്നു
ഈ ഇരുട്ടിൽ എനിക്കറിയില്ല അതിന്റെ നിറം.
മെലിഞ്ഞ വിരലുകളാൽ അതിന്റെ തിരികട്ട തിരിയ്ക്കുന്നു
ഇടത്തു നിന്നു വലത്തോട്ട്, വലത്തു നിന്നിടത്തോട്ട്.
ഒരേ കരകരപ്പ്, പെട്ടെന്നൊരു സ്റ്റേഷൻ കിട്ടി.
അപ്പൊൻനിമിഷം തന്നെ
അയാളതു കേൾക്കുകയും ചെയ്തു.
എപ്പോഴും ഇങ്ങനെത്തന്നെ
മെല്ലെ മെല്ലെ നേരം പുലരുന്നു.
3.
ബോധമുദിച്ച കത്തി.
ദിനപത്രത്തിൽ പൊതിഞ്ഞെടുത്തു കൊണ്ടുപോയ കത്തിയ്ക്ക്
താഴെ വീണനേരം ആത്മബോധമുണ്ടായി.
അതിപ്പോൾ ആർക്കും തൊടാൻ വയ്യാത്ത വിശന്ന ഒരു പുലി.
അതിനിനി ഒന്നും ആവശ്യമില്ല.
തനിക്കു വേണ്ട പഴങ്ങൾ താനേ നുറുക്കിക്കൊള്ളും
തണുന്നനെ കത്തിയുറയിൽ
കുനിഞ്ഞു ചെന്നുറങ്ങും.
പൊടുന്നനെയുണർന്ന ബോധം, പൊടുന്നനെയുണർന്ന കരുണ:
കൈവിളക്കായ് മിന്നലുയർത്തിപ്പിടിച്ച്
ആൾമറയില്ലാത്ത തന്റെയിരുണ്ട കിണറിന്
രാത്രി മുഴുവൻ കാവൽ നിൽക്കണം.
തീയിലും കല്ലിലുമുരസിയുരസി
നന്നായിപ്പോയ അതിനെ
മഴനിലച്ച മൂടിക്കെട്ടിയ മൂവന്തികളിൽ
നടന്നു ചെൽകെക്കാണാം,
കാവിയുടുത്ത സന്യാസിയെപ്പോലെ
കട്ടൻ ചായയ്ക്കായി .
No comments:
Post a Comment