Thursday, June 4, 2020

കടുവ - വില്യം ബ്ലേയ്ക്ക് (പരിഭാഷ, 1757-1827)




The Tyger - poetry


രാവിന്റെ കാട്ടിൽ ജ്വലിക്കുന്ന കടുവേ
പേടിപ്പെടുത്തുന്ന നിൻ ഘോരരൂപം
ചമയ്ക്കാൻ നശിക്കാത്ത കയ്യേതിനായി?
രചിക്കാൻ മരിക്കാത്ത കണ്ണേതിനായി?

വിദൂരത്തെയാഴങ്ങൾ വാനങ്ങളേതിൽ
ജ്വലിക്കുന്നു നിൻ കൺകൾതന്നഗ്നിനാളം?
പറന്നങ്ങു ചെല്ലാനവന്നേതു പക്ഷം?
കവർന്നീടുവാനേതു കൈയ്ക്കുണ്ടു ധൈര്യം?

കലയ്ക്കേതിനോ തോളുകൾക്കേതിനാണോ
കഴിഞ്ഞൂ ഭവദ് ഹൃത്തടത്തന്തുജാലം
പിരിക്കാൻ, മിടിക്കാൻ തുടങ്ങുന്ന നേരം
മഹാഘോരമെന്താക്കരം? ഘോരപാദം ?

പെരും കൂടമേത്?ഏതു നീൾച്ചങ്ങല ? ചൂള-
യേതിന്നകം ചുട്ടതോ നിന്റെ മസ്തിഷ്കം?ഏതാ-
പ്പഴുപ്പിച്ച കല്ല്? ഏതൊരൂക്കൻ പിടുത്തം
മഹാഭീതിയിൽ ഗ്രസ്തമാക്കാനൊരുക്കം?

താരങ്ങൾ താഴേക്കു കുന്തങ്ങളെയ്കേ,
കണ്ണീരിനാൽ സ്വർഗ്ഗലോകം നനക്കേ,
തൻ സൃഷ്ടിയെക്കണ്ടവൻ പുുഞ്ചിരിച്ചോ?
കുഞ്ഞാടിനെത്തീർത്ത കൈ തന്നെയാണോ?

രാവിന്റെ കാട്ടിൽ ജ്വലിക്കുന്ന കടുവേ
പേടിപ്പെടുത്തുന്ന നിൻ ഘോരരൂപം
ചമയ്ക്കാൻ നശിക്കാത്ത കയ്യേതു പോരും?
രചിക്കാൻ മരിക്കാത്ത കണ്ണേതു പോരും?

- 1794

No comments:

Post a Comment