Wednesday, June 17, 2020

ദേവദേവൻ കവിതകൾ (തമിഴ്)

1
തെങ്ങുകളും പനകളും

എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികേ ഇടം കിട്ടിയതിനാൽ
നെട്ടനെ വളർന്നുപൊങ്ങി, ഇവൾ.
അല്പം വളഞ്ഞ് ചന്തം കാട്ടി നിൽക്കുന്നു.
എപ്പോഴും
അപ്പോൾ കുളിച്ചു വന്നവളെപ്പോലെ
വിരിച്ചിട്ട
നീളമേറിയ മുടിയിഴകൾ കാറ്റിൽ കോതിയപടി
മാനത്തു പറത്തി നിൽക്കുന്നു.
മുല മുലയായ് കായ്ച്ചു കായ്ച്ച്
തന്റെ കാമുകനെ നോക്കി കണ്ണടിച്ച്
മേനിയഴകോടവൾ നിൽക്കുന്നു.

എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികെ ജീവിക്കാനാവാതെ
തുരത്തപ്പെട്ടതിനാൽ
ഊഷരഭൂമിയിൽ പോയി നിന്നു, ഇവൾ.
പിടിവാശിയോടെ കറു കറുത്തു വളർന്നു.
ഉടലിലെമ്പാടും പരുക്കൻ പാടുകളുമായ്
കറുത്ത കൽത്തൂണായ്
കൂർത്തു കൂർത്തു നിൽക്കുന്ന തലമുടിയോടെ
കടുപ്പം പൂണ്ടവളൾ നിവർന്നു പൊങ്ങി.
ഇവൾക്കുമുണ്ട് പ്രണയം
ആ പ്രണയം.....




2
മഹാകാര്യം മഹാകാവ്യം


മഴ പെയ്തു
നീല വിളഞ്ഞ
വിണ്ണിൻ കീഴേ
മഴ പെയ്തു
പച്ച വിരിഞ്ഞ
മണ്ണിൻമേലേ
പുള്ളിപ്പുള്ളി
രക്തത്തുള്ളികളായ്
ധൃതിയിൽ മിന്നുന്നൂ
പൂമ്പാറ്റകൾ
എവിടെയോ ഏതോ
ഒരു സൗന്ദര്യ ശാസ്ത്ര പ്രശ്നം
തിരക്കിട്ടു തീർക്കാനായി.




3
കരിമ്പുള്ളി


മനുഷ്യൻ്റെ മുഖത്തൊരു
കരിമ്പുള്ളി വന്നതെന്ത്?

ജീവൻ്റെയാനന്ദമായ്
വിരിഞ്ഞാടിക്കൊണ്ടിരിക്കും
കുഞ്ഞിനറിയില്ല
തൻ പട്ടു കവിളത്ത്
അമ്മ കുത്തിയ
കറുത്ത പൊട്ടെന്തിനെന്ന്?

അറിഞ്ഞിട്ടുമറിയാത്തവളായ്
അവനോടു സന്തോഷിച്ചു
ചിരിക്കുന്നതെന്തവൻ്റെ
ചെറുപ്പക്കാരിയാം അമ്മ!




4
അതുവരെയുമില്ലാത്ത കരുതൽ


അതുവരെയുമില്ലാത്ത
കരുതലോടെ
ശ്രദ്ധിച്ചു കൊണ്ടുനടക്കുന്നു
വഴിയേ പോകുന്ന കൊച്ചുകുട്ടിയെ
അതിനേക്കാൾ അല്പം വലിയ കുട്ടി.




5
രാധേ


രാധേ! നിൻ പൗർണ്ണമിയുടലിൻ
പ്രകൃതിപ്പരപ്പുകളിൽ
ആടുമേയ്ക്കും പയ്യൻ ഞാൻ.

നോക്കൂ രാധേ!
ഈ ആൽമരത്തണലും കുളവും ഞാനുമല്ലേ
ചുട്ടെരിക്കുന്ന വേനൽപ്പകലിനെ
നിലാവെളിച്ചമായ് മാറ്റിക്കൊണ്ടിരിക്കുന്നത്!

എൻ്റെ പുല്ലാങ്കുഴൽപ്പാട്ടിന്നമൃതിനു വേണ്ടി
എൻ മുഴങ്കാലിൽ കവിൾ ചേർത്ത്
എന്നെത്തന്നെയുറ്റുനോക്കിയിരിക്കും
പ്രേമ സൗന്ദര്യമേ, രാധേ!
എപ്പോഴും സ്വന്തമഴകിനെപ്പറ്റിത്തന്നെ
വർണ്ണിക്കുന്നതു കേട്ടു സന്തോഷിക്കും
നിന്നാത്മപ്രേമത്തിൻ
കളിപ്പാവ മാത്രമല്ലേ ഞാൻ,
എൻ്റെ പ്രണയമേ!




6
ആ കൈ


പ്രാണൻ നടുങ്ങുന്ന വേദനയിൽ
ഹൃദയം അലറുമ്പോൾ
എൻ്റെ പുണ്ണുകൾ കഴുകി മരുന്നിടുന്ന
ഒരു കരസ്പർശത്തിൽ
ഞാൻ പിറന്നു.
ജന്മം മുഴുക്കേ അതു തേടിയലഞ്ഞ്
രോഗിയുമായി.

ഒടുക്കം മരണക്കിടക്കയിൽ
വീണ്ടും ആ കൈ
എന്നെ സ്പർശിക്കുന്നതറിഞ്ഞു.
ചക്രശ്വാസങ്ങൾക്കു മീതേ
അമൃതമഴ പെയ്തു.

എൻ്റെ യാത്ര ഒടുങ്ങിയത്
അപ്പോഴാണ്.
എന്നാലും അവസാനിച്ചതേയില്ല
ആറാത്ത പുണ്ണും അമൃതമഴയും.




7
പുൽമേട്ടിൽ ഒരു കല്ല്.


പുൽമേട്ടിൽ ചെറുകുരുവി
വന്നിറങ്ങിത്തത്തിയ കാഴ്ച
മാഞ്ഞ്
പുൽമേട്ടിലൊരു കല്ല്, ഇപ്പോൾ.
മനുഷ്യച്ചെറുക്കനൊരുത്തൻ
ആ പക്ഷിയെ നോക്കി
എറിഞ്ഞ കല്ലായിരിക്കാം, അത്.

ഇപ്പോൾ പുൽമേടിൻ ഹൃദയം
തുടി തുടിക്കുന്നു.
കൂടുതൽ ശാന്തതയാൽ
കൂടുതൽ അഴകാൽ.




8
സ്കേറ്റിങ്


പോകുന്നേ പോകുന്നേ പോകുന്നേ
മേലേ മേലേ മേലേ
ഒറ്റക്കാൽ സത്യത്തിൽ
മറ്റേക്കാൽ മായയിൽ
വിചിത്രവാഹനത്തിലൊന്നിലേറി ഞാൻ
പോകുന്നേ പോകുന്നേ പോകുന്നേ
അറ്റമില്ലാ അറ്റമില്ലാ അറ്റമില്ലാപ്പാത
എത്തുന്നേ എത്തുന്നേ എത്തുന്നേ മറുവശം.




9
ചോല


മരുക്കാട്ടിൽ യാത്ര ചെയ്യുന്നവന്
കൈവശമുള്ള നീർക്കലം തന്നെ
ചോല.





10
യേശുവും സമരിയാക്കാരിയും


നീണ്ട യാത്രാവരൾമണ്ണിൽ
വറുത്തെടുക്കും വെയിലണിഞ്ഞ്
ദാഹിച്ചു വലഞ്ഞ ഉടലുമായി
ഇറങ്ങിക്കുടിക്കാൻ പ്രയാസമായ
ആഴക്കിണറ്റിനരികേ വന്നയാൾ
കണ്ടു,

ദൂരത്തു നിന്ന് കുടങ്ങളും
നീണ്ട കയറുമായി വന്നുകൊണ്ടിരുന്ന
ഒരു പെണ്ണിനെ,
ദേവതയെ!

തീരാത്ത ഈ ദാഹവും ദർശനവുമോ
ഭൂ ജീവിതത്തിൻ്റെ സാരം?

അകലെ വൻനഗരങ്ങളിൽ
മനുഷ്യരെ
നിർത്താതെ ഉന്തിക്കൊണ്ടിരിക്കുന്ന
ആശകളും ഈ ദാഹവും ഒന്നോ?

അത്ഭുതവും തെളിച്ചവും ദുഃഖവും തങ്ങിയ
അവൻ്റെ മുഖമാകുമോ
അവൾക്കവനെ
ദേവദൂതനാക്കിയത്?




11
രാത്രി


പച്ചകൾ കറുക്കുമ്പോൾ
നദി, എൻ രതി,
വൈരമായ് മിന്നിക്കാട്ടും.

No comments:

Post a Comment