(നെന്മാറയിലെ കായികാദ്ധ്യാപകൻ സുബ്രഹ്മണ്യൻ മാഷിൻ്റെ ഓർമ്മക്ക്)
പന്തടിക്കുന്ന ശബ്ദം
മഴച്ചാറലായി
പെരുമഴയായി
പകർന്നു പരന്ന
അതിരില്ലാത്ത കളിസ്ഥലത്തിലൂടെ
കൈ പിന്നിൽ കെട്ടി
കഷണ്ടിത്തലയുയർത്തിപ്പിടിച്ച്
കണ്ണുചുരുക്കി,
വീഴുന്ന ഓരോ തുളളിക്കു ചുറ്റും
നോട്ടത്തിൻ്റെ വെള്ളിവെളിച്ചം പായിച്ച്,
നനയാതെ സാവധാനം നടന്നടുക്കുന്ന ഈ മനുഷ്യൻ
എനിക്കു മറ്റാരാണ്!
ഇയാൾ അരികത്തെത്തും വരെ
എനിക്കിതു മഴ. മഴയൊച്ച.
അരികത്തെത്തുംതോറും ഉയർന്നു താഴുന്ന പന്ത്.
പന്തടി ശബ്ദം.
ഞാൻ വിളിക്കുന്നു: മാഷേ....
സ്കൂൾ കെട്ടിടങ്ങൾക്കിടയിൽ
മിന്നി മാഞ്ഞു പോകുന്ന ഒരു പന്ത്
മാഷ് കൈ ചൂണ്ടി നിറുത്തുന്നു.
സങ്കടങ്ങൾ ചോദിച്ചറിയുന്നു.
ഞാൻ വിളിക്കുന്നു: സുബ്രഹ്മണ്യൻ മാഷേ.....
തൊട്ടരികെ
രണ്ടു കൈപ്പത്തികളും ചേർത്തു പിണച്ച്
ഇടിച്ചു കുത്തിപ്പൊന്തുന്ന ഒരു പന്ത്.
പൊന്തി മാഞ്ഞു പോകുന്നു അത്.
ഞൊടിയിൽ ഒപ്പം ഉയർന്നു മായുന്നു
പന്തിടിച്ചുയർത്തിയ മുഷ്ടികൾ.
ഇപ്പോൾ ശബ്ദത്തുള്ളികൾ മാത്രം:
"ആ എകരം കൂടിയ കളിക്കാരൻ
പട്ടാളത്തിൽ നിന്ന് ഇന്നലെ ലീവിൽ വന്നതാണ്.
എൻ്റെ പഴയൊരു ശിഷ്യൻ.പരിചയപ്പെടാം."
No comments:
Post a Comment