Wednesday, June 24, 2020

പന്തടി - പി.രാമൻ


(നെന്മാറയിലെ കായികാദ്ധ്യാപകൻ സുബ്രഹ്മണ്യൻ മാഷിൻ്റെ ഓർമ്മക്ക്)



പന്തടിക്കുന്ന ശബ്ദം 
മഴച്ചാറലായി 
പെരുമഴയായി 
പകർന്നു പരന്ന 
അതിരില്ലാത്ത കളിസ്ഥലത്തിലൂടെ 
കൈ പിന്നിൽ കെട്ടി 
കഷണ്ടിത്തലയുയർത്തിപ്പിടിച്ച് 
കണ്ണുചുരുക്കി,
വീഴുന്ന ഓരോ തുളളിക്കു ചുറ്റും 
നോട്ടത്തിൻ്റെ വെള്ളിവെളിച്ചം പായിച്ച്, 
നനയാതെ സാവധാനം നടന്നടുക്കുന്ന ഈ മനുഷ്യൻ 
എനിക്കു മറ്റാരാണ്!

ഇയാൾ അരികത്തെത്തും വരെ 
എനിക്കിതു മഴ. മഴയൊച്ച. 
അരികത്തെത്തുംതോറും ഉയർന്നു താഴുന്ന പന്ത്. 
പന്തടി ശബ്ദം. 
ഞാൻ വിളിക്കുന്നു: മാഷേ....

സ്കൂൾ കെട്ടിടങ്ങൾക്കിടയിൽ 
മിന്നി മാഞ്ഞു പോകുന്ന ഒരു പന്ത് 
മാഷ് കൈ ചൂണ്ടി നിറുത്തുന്നു.
സങ്കടങ്ങൾ ചോദിച്ചറിയുന്നു.
ഞാൻ വിളിക്കുന്നു: സുബ്രഹ്മണ്യൻ മാഷേ.....

തൊട്ടരികെ 
രണ്ടു കൈപ്പത്തികളും ചേർത്തു പിണച്ച് 
ഇടിച്ചു കുത്തിപ്പൊന്തുന്ന ഒരു പന്ത്.
പൊന്തി മാഞ്ഞു പോകുന്നു അത്. 
ഞൊടിയിൽ ഒപ്പം ഉയർന്നു മായുന്നു 
പന്തിടിച്ചുയർത്തിയ മുഷ്ടികൾ.

ഇപ്പോൾ ശബ്ദത്തുള്ളികൾ മാത്രം: 
"ആ എകരം കൂടിയ കളിക്കാരൻ 
പട്ടാളത്തിൽ നിന്ന് ഇന്നലെ ലീവിൽ വന്നതാണ്. 
എൻ്റെ പഴയൊരു ശിഷ്യൻ.പരിചയപ്പെടാം."

No comments:

Post a Comment