Wednesday, June 17, 2020

സുതാർജി കൽസോം ബക്രി കവിതകൾ (ഇന്തോനേഷ്യ, ജനനം: 1941)

1
മ്യാവ്

ചെളിയും വലിച്ചു നീട്ടിയ എൻ്റെ ശരീരവുമുള്ള നീണ്ടൊരിടവഴി.സ്വന്തം നഖങ്ങളുടെ തോൽവിയറിഞ്ഞൊരു പൂച്ച എലിയൊത്തു കളിക്കുന്നു. ഒരാണും പെണ്ണും പരസ്പരം കടിക്കുന്നു. ഏതാണു പൂച്ച ഏതാണെലി? മ്യാവ്. നീണ്ടൊരിടവഴി.തീരുമാനിക്ക്.ആഫ്രിക്കയെനിക്കറിയാം യൂറോപ്പെനിക്കറിയാം കടലുകളറിയാം കാലമറിയാം വൈദ്യുതിയറിയാം എങ്ങനെ പറക്കണമെന്നെനിക്കറിയാം. എന്നാൽ രണ്ടു പേർ ഏകാന്തതയിൽ പരസ്പരം കടിക്കുമ്പോൾ എനിക്കു തീർച്ചപ്പെടുത്താൻ കഴിയുന്നില്ല, ഏതാനന്ദം, ഏതു മുറിവ്, ഏതു ശൂന്യം, ഏതു സാർത്ഥകം, ഏതു മനുഷ്യൻ, ഏതു കുരങ്ങൻ, ഏതു പാപം, ഏതു സ്വർഗ്ഗം എന്ന്.

- 1973



2
യു.എസ്.എ യിലെ അയോവ സിറ്റിയിലെ ഒരിന്തോനേഷ്യക്കാരൻ ജക്കാർത്തയിലെ ഇന്തോനേഷ്യൻ യുവസുന്ദരിക്കയച്ച പ്രണയ സമ്മാനം.


ചില കാമുകർ 
പൂക്കൾ കൊണ്ടുള്ള സമ്മാനങ്ങളയയക്കുന്നു.
ചില കാമുകർ
ചോര കൊണ്ടുള്ള സമ്മാനങ്ങളയക്കുന്നു.
ചില കാമുകർ
കണ്ണീരുകൊണ്ടുള്ള സമ്മാനങ്ങളയക്കുന്നു.
ഞാനെൻ്റെ ലിംഗം നിനക്കയക്കുന്നു.

അതു നീണ്ടുനീണ്ടു വലുതാവാം.
3'6" ലും നീളമുള്ള പാഴ്സലുകൾക്കെതിരായ
യു.എസ്. തപാൽ നിയമങ്ങൾ അവഗണിച്ച്
പതിമൂവായിരം മൈൽ അതു നീണ്ടു നിവരാം.

എൻ്റെ പെണ്ണേ, എൻ്റെ പൊന്നേ
കരയല്ലേ, സമാധാനപ്പെട്,
ആത്മാവു തുറക്ക്, മനസ്സു തുറക്ക്, നഗ്നയാവ്,
ഐക്യരാഷ്ട്രസഭക്കു പുറത്തുള്ള കൊടിമരങ്ങളെപ്പോലെ പ്രൗഢഗംഭീരമായി
വായുവിലേക്കു കുതിച്ചുയർന്ന്
നിനക്കു സമാധാനം വാഗ്ദാനം ചെയ്ത്
എൻ്റെ സർവശക്തനായ ലിംഗം
നിവർന്നുയർന്നു നിൽക്കുമെന്നു നമുക്കാശിക്കാം
ആമേൻ.

- 1979



3
പ്രാർത്ഥന

മഴുപ്പിതാവേ,
എനിക്കു നീണ്ട കഴുത്തുകളേകൂ
വെട്ടാൻ.
താഴെ കാത്തു നിൽക്കുന്ന കടലിലേക്ക്,
മരണത്തിലേക്ക്,
അവിശ്രമം ചോരയൊഴുകട്ടെ!

- 1979



4
കുടിയന്മാർ

താഴ് വരകളിൽ
കുടിയന്മാർ
കുടിച്ചു പൂസായി നിൽക്കുന്ന 
മലകൾ കേറുന്നു
ചിലപ്പോൾ വഴുക്കുന്നു
വീഴുന്നു.
വീണ്ടും കയറുന്നു.
മലയുടെ നിറുകിൽ നിന്ന്
ചന്ദ്രനെപ്പറിച്ചെടുക്കാൻ
അവർ കൊതിക്കുന്നു.

വിറച്ചുകൊണ്ടവർ പറയുന്നു
"ഞങ്ങളൊരിക്കലും മുങ്ങിച്ചാകില്ല
ചന്ദ്രൻ്റെ വെള്ളത്തിൽ"
പാടുന്നവർ പാടുന്നു
വീഴുന്നു
വീണ്ടുമെണീയ്ക്കുന്നു.

മലയുടെ നെറുകയിൽ നിന്ന്
അവർ മല പറിച്ച് പോക്കറ്റിലിടുന്നു.
അവരോ, ചന്ദ്രൻ്റെ പോക്കറ്റിലും.

മലമോളിൽ
എല്ലാത്തിനുമൊരിടമുണ്ട്.
ഭദ്രമാണെല്ലാം.


No comments:

Post a Comment