തുള്ളിച്ചാടിക്കടന്നു പോകും
ചെമ്മരിയാട്ടിൻപറ്റം
പിന്നിൽപ്പിന്നിൽ മഴയുടെ ചെത്തം
തേനീച്ചകളുടെ മൂളൽ
വീണു പതയ്ക്കും നദികൾ, കാറ്റുകൾ
കടലുകൾ, നനവൂറീടും
വയലുകൾ, വെള്ളത്തിൻ വെൺപാളികൾ
പിന്നെ വിശുദ്ധം വാനം.
ചിന്തിച്ചിങ്ങനെ ചാഞ്ഞീടുന്നേൻ
ഉറക്കമില്ലാതപ്പോൾ
തൊടിയിൽ മരങ്ങളിൽ നിന്നും കേൾക്കായ്
ചെറുപക്ഷികളുടെ പാട്ട്.
ആദ്യത്തെക്കുയിലിൻ്റെ വിഷാദാകുലമാ-
മാർദ്രവിലാപം.
ഇരവുകൾ മൂന്നിതു പോലെ കിടന്നേൻ
കഴിഞ്ഞ രാവിൽ പോലും
വശപ്പെടുത്താനായില്ലെന്നാ-
ലുറക്കമേ ഹാ, നിന്നെ.
ഇനിയും പിഞ്ഞിപ്പറിയാനിന്നീ
രാത്രിയിലെന്നെ വിടല്ലേ.
എന്തിനു നീയില്ലെങ്കിൽ പിന്നെ -
പ്പുലരിപ്പൊന്ന്, ഇരു പകലി -
ന്നിടയിൽ മംഗളകരമൊരു തടയായ്
മറയായ് വരികാരോഗ്യ-
ത്തികവിന്നമ്മേ, തളിർമ തുടിക്കും
പുതുചിന്തകളുടെയമ്മേ!
No comments:
Post a Comment