Friday, June 19, 2020

ആത്മാനാം കവിതകൾ (തമിഴ്,1951-1984)



A Tamil poem with a 'non-existent' title by Atmanam |




(ആധുനിക തമിഴ് കവിതയിൽ എഴുപതുകൾക്കൊടുവിൽ ഉയർന്നു വന്ന തലമുറയിലെ പ്രധാന ശബ്ദങ്ങളിലൊന്നാണ് ആത്മാനാമിൻ്റേത്.കവി, പത്രാധിപർ, പരിഭാഷകൻ എന്നീ നിലകളിൽ അറിയപ്പെട്ടു. മുപ്പത്തിമൂന്നാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിച്ചു.)


1
എൻ്റെ റോസാത്തൈകൾ

എൻ്റെ രണ്ടു റോസാത്തൈകളെ
ഇന്നു സന്ധ്യക്കു കാണാൻ ചെന്നു.
ഞാൻ വരുന്നത് അവക്കറിയാം.
മെല്ലെ കാറ്റിലാടുന്ന ചില്ലകളാൽ
എന്നെ വരവേൽക്കാനവയൊരുങ്ങുന്നത്
മനസ്സിലായി.
ഞാൻ മെല്ലെ പടി കയറിച്ചെന്നു.
ചങ്ങാത്തത്തോടെ അവയെന്നെ നോക്കി.
പുഞ്ചിരിച്ചു ഞാൻ മുറിയിലേക്കു കയറി.
ചെരുപ്പഴിച്ചു മുഖം കഴുകി
പൂത്തൂവാലകൊണ്ടു തുടച്ച്
കണ്ണാടികൊണ്ട് എന്നെ നോക്കി
പുറത്തിറങ്ങി.
ഒരു മൊന്ത വെള്ളം കയ്യിലെടുത്ത്
എൻ്റെ റോസാച്ചെടികൾക്കൊഴിച്ചു.
ഞാൻ ഒഴിക്കുന്ന വെള്ളത്തേക്കാൾ
ഞാൻ തന്നെയാണവക്കു മുഖ്യം.
മെല്ലെ എന്നോടു ചോദിച്ചു,
ഇന്നെന്തു ചെയ്തു എന്ന്.
നിങ്ങളെത്തന്നെ വിചാരിച്ചുകൊണ്ടിരുന്നു
എന്നു കള്ളം പറയാൻ മനസ്സില്ലാതെ
ചെയ്ത കാര്യങ്ങൾ ഞാൻ പറഞ്ഞു.
അവയെ ഓർമ്മവന്ന നിമിഷത്തെപ്പറ്റി പറഞ്ഞു.
ചിരിച്ചുകൊണ്ട്, രാവിലെക്കാണാം
പോയുറങ്ങൂ എന്നവ.
വീണ്ടുമൊരു തവണ ഞാനവയെ നോക്കി.
കതകു ചാരി കിടക്കയിൽ കിടന്നു
രാവിലെയാവുന്നതു ചിന്തിച്ചുകൊണ്ട്.



2
തുമ്പി

എൻ്റെ ഹെലിക്കോപ്റ്ററുകൾ
പറക്കാൻ വിട്ടു.
എങ്ങും തുമ്പികൾ.
എൻ്റെ തുമ്പികളെ
പറക്കാൻ വിട്ടു.
എങ്ങും യുദ്ധവിമാനങ്ങൾ.
എൻ്റെ യുദ്ധവിമാനങ്ങളെ
പറക്കാൻ വിട്ടു.
എങ്ങും ശാന്തത.
എൻ്റെ ശാന്തതയെ
പറക്കാൻ വിട്ടു.
എങ്ങും താങ്ങാനാവാത്ത അപായം.



3
കളയൽ

എന്നെക്കളഞ്ഞു.
എൻ്റെ ഉടൽ ബാക്കി.
എൻ്റെയുടൽ കളഞ്ഞു.
ഞാൻ ബാക്കി,
ഞാനിനെക്കളഞ്ഞു.
ആ ഒഴിവിൽ
ശൂന്യസ്ഥലം ബാക്കി.
ശൂന്യസ്ഥലത്തെ കളഞ്ഞു.
ഒന്നുമേയില്ല.




4
തെരുവ്

തെരുവിനെ നോക്കെടാ നീണ്ട
തെരുവിനെ നോക്കെടാ
നിൻ്റെ ദുഃഖങ്ങളെ
അഴകാക്കി മാറ്റുമിരുവശമുള്ള തെരുവ്.
മരങ്ങൾ നോക്ക്
സർക്കാർ അവയെ
സ്വന്തം മരങ്ങളാക്കിയിട്ടുണ്ടാവാം
എങ്കിലുമവക്കിഷ്ടം
നിന്നെത്തന്നെ.
ആക്രിസ്സാധനങ്ങൾ കയറ്റിപ്പോകുന്ന
ലോറി നോക്ക്
വൈക്കോൽ തുറു കൊണ്ടുപോകുന്ന
കാളവണ്ടി നോക്ക്.
ഒത്ത നടുക്ക്
മനുഷ്യർ ജീവിക്കുന്നിടങ്ങളിലെ
നേതാക്കന്മാരുടെ പ്രതിമ നോക്ക്.
നിന്നനിലയിൽ നിങ്ങുന്ന
തെരുവിൻ്റെ തന്മ നോക്ക്.
ഞാൻ ഇതിൻ്റെ ഒരു മൂലയിലുണ്ടെങ്കിൽ
നീ ഇതിൻ്റെ മറ്റൊരു മൂലയിലുണ്ട്.
നാം തെരുവിൽത്തന്നെയാണ്.
തെരുവ് നമ്മെ ഇണക്കുന്നു.
മരങ്ങൾ നമ്മോടിഷ്ടം കാണിക്കുന്നു.
യാത്ര ആനന്ദകരം.
വലിച്ചെറിയ് നിൻ്റെ കവിതാ പുസ്തകം.




5
ഭിക്ഷ

നീയൊരു പിച്ചക്കാരനായിപ്പോ.
ഭിക്ഷ ഭിക്ഷ എന്നലറ്.
നിൻ്റെ വിളി
തെരുവിനറ്റം വരെയല്ല
അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.
നിൻ്റെ വിശപ്പിനുള്ള അന്നം
കുറച്ചരിമണികളിലില്ല.
നിൻ്റെ കയ്യിലൊന്നുമില്ല
ചില ചെങ്കൽക്കട്ടകളല്ലാതെ.
നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,
നീയല്ലാതെ.
ഇതു പറയുന്നത്
ഞാനല്ല നീ തന്നെ.




6
സാധന

സാക്ഷാൽക്കരിച്ചുവോ നീ
എന്നതൊരു ചോദ്യം.
എൻ്റെ കയ്യിലിപ്പോൾ
മറുപടിയില്ല.
എൻ്റെയുടൽ മരിച്ച ശേഷം
ഉയരും കൽത്തൂണിനു
മുന്നിൽ നിന്നു ചോദിക്കൂ.




7
ഒടുവിൽ

ഒരു പഴയ തുരുമ്പുപിടിച്ച
ഇരുമ്പുപെട്ടിക്കുള്ളിൽ
എന്നെ
ഇരുത്തി
ബലമുള്ളൊരു പൂട്ടുകൊണ്ടു പൂട്ടി
മൂന്നു ദിവസം
മൂന്നു മണിക്കൂർ
മൂന്നു നിമിഷം
മൂന്നു മാത്ര
കഴിഞ്ഞു വിളിച്ചാലും
ഞാൻ
ഇരുന്നപടി തന്നെ
തുരുമ്പുപിടിക്കാത്ത ഇരുമ്പു സത്തോടെ
പുറത്തുവരും.





8
ജീവിതക്കിണറ്റിൽ

ജീവിതക്കിണറ്റിൻ
മോഹ നീരിൽ
ഇടിച്ചിറങ്ങുന്ന
ബക്കറ്റ് ഞാൻ.
നെടും കയറാൽ
മടക്കിട്ടു
വലിക്കുന്ന
ദൂതൻ ആര്?





9
നാളെ നമ്മൾക്കും

പൊരികടല
പശി തീർക്കും.
ചെറു കാശ്
സുഖം ചേർക്കും.
പൂവിതളുകൾ
വഴികാട്ടും.





10
കട്ട

ഈ മനുഷ്യക്കട്ടയെരിക്കാൻ
മരക്കട്ട അടുക്കുന്നതെന്തിന്?
അതു ചെയ്ത പാപമെന്ത്?



11
ദർശനം

ദൈവത്തെക്കണ്ടു ഞാൻ
ഒന്നും ചോദിക്കാൻ തോന്നിയില്ല.
അവരും പുഞ്ചിരിച്ചു
പൊയ്ക്കളഞ്ഞു.
എന്നിട്ടും
മനസ്സിലൊരു സമാധാനം.


12
ചുറ്റി

ആൽമരത്തെ ചുറ്റി
പിറന്ന കുട്ടി ഒരാൾ
വേപ്പുമരത്തെ ചുറ്റി
പിറന്ന കുട്ടി ഒരാൾ
ഏതു മരത്തെ ചുറ്റി
പിറന്ന കുട്ടി ഇവൻ?
ഏതെങ്കിലും തറുതലമരമായിരിക്കുമോ?

No comments:

Post a Comment