പടിഞ്ഞാറേ ഫിലാഡെൽഫിയായിലെ ഞങ്ങളുടെ അയൽപക്കത്ത് ഒരു സെമിത്തേരിയുണ്ട്.ഒരു കന്മതിൽ കൊണ്ടു വളച്ചുകെട്ടിയത്. അതിൻ്റെ ഇരുമ്പു ഗേറ്റ് എപ്പോഴും തുറന്നു കിടക്കും. ചില ദിവസം സൂര്യൻ ഉദിച്ചാലുടനെ ഞാനെൻ്റെ ഷൂ ലേസ് കെട്ടി ഓടാനായി സെമിത്തേരിയിലേക്കു പുറപ്പെടും. അപ്പോഴും ഇരുട്ടു മൂടിക്കിടക്കുന്ന പാതകളിലൂടെ വേഗം കൂട്ടി, ആ കുഴിമാടങ്ങൾക്കിടയിലൂടെ നയിക്കുന്ന അഴുക്കുവഴികളിലൂടെ ഓടാനായി ഇരുമ്പു ഗേറ്റു കടന്നു ഞാൻ പോകും.ഇവിടെ ഞാനൊരാൾ മാത്രമല്ല ഉള്ളത്. എന്നെപ്പോലെ ഈ കുഴിമാടങ്ങൾക്കിടയിലൂടെ ഓടാനായി വരുന്ന പലരുമുണ്ട്. എല്ലാത്തിനും പുറമേ, ഒരു സെമിത്തേരി എന്നത് പച്ചപ്പുള്ള മറ്റേതൊരിടം പോലെയും തന്നെ. മരങ്ങൾ, പുല്ലുകൾ, പിന്നെ ശ്വസിക്കുന്ന മണ്ണ്.
ഞാൻ വേഗത്തിലോടുന്നു. എന്തിനേയോ പിന്തുടരാനോ അതോ എന്തിൽ നിന്നോ രക്ഷപ്പെടാനോ എന്നുറപ്പില്ലാതെ. രണ്ടു വശത്തും കുഴിമാടക്കല്ലുകൾ ഞാൻ വേഗത്തിൽ പിന്നിടുന്നു: പിതാക്കൾ, പുത്രന്മാർ, അമ്മമാർ, പേരക്കുട്ടികൾ, കൂട്ടുകാർ...... വാക്കുകൾ, സംഖ്യകൾ, സമ്പൂർണ്ണ ജീവിതങ്ങൾ എല്ലാം പിളർപ്പുകൾക്കിടയിലേക്കു പതിക്കുന്നു.
സൂര്യൻ ഉദിച്ചു പൊങ്ങി. ഇപ്പോഴും വേഗം കൂട്ടി ഞാനോടുന്നു. സെമിത്തേരിക്കവാടത്തിലൂടെ പുറത്തു കടന്ന് നഗരത്തിനു നേർക്ക്, ഉറക്കം വിട്ടുണർന്ന്. മരിച്ചവരുടെ അലമുറകളാൽ പിന്തുടരപ്പെട്ട് മടങ്ങിയെത്തുന്നു വീട്ടിൽ.
(2019-ൽ പ്രസിദ്ധീകരിച്ച 'വ്യത്യസ്തമൊരു സൂര്യനു കീഴെ അല്പസമയം ' എന്ന സമാഹാരത്തിൽ നിന്ന്)
No comments:
Post a Comment