Tuesday, June 30, 2020
സ്മരണിക - ഡാൻ പാജിസ് (ഇസ്രയേൽ 1930 - 1986)
Sunday, June 28, 2020
വർലാം ഷാലമോവ് കവിതകൾ (റഷ്യ,1907-1982)
ഞാനാണ്ടുമുങ്ങീ,യാകാശപ്പുറംപാളിക്കുള്ളിൽ
മരവിപ്പിക്കും കൊടും പുലരിത്തണുപ്പിൽ, ഇ-
ങ്ങൊഴുകിയൊഴുകിപ്പോം അരുവിത്തെളിനീരിൽ
തുഴ - ലെവ് ഓസെറോവ് (റഷ്യ, 1914-1996)
Saturday, June 27, 2020
ഹൊസേ എമിലിയോ പച്ചേക്കോ കവിതകൾ (മെക്സിക്കോ, സ്പാനിഷ്, 1939 - 2014)
തേനീച്ച - ജയമോഹൻ (തമിഴ് ചെറുകഥ)
ടി.എൻ.രാജരത്നംപിള്ള(1898-1956)യുടെ തോടി ആലാപനം ഈ ലിങ്കിൽ കേൾക്കാം :
Friday, June 26, 2020
ബന്ധപ്പെട്ടവരുടെ മുഖദാവിലേക്ക് - ആൻഡ്ര്യൂ മെഹ്ഷൻ (യു.കെ, ജനനം: 1952)
ഐസ്ക്രീമിനെക്കുറിച്ചുള്ളീക്കവിതയ്ക്ക്
ഗവൺമെന്റുമായൊരിടപാടുമില്ല.
കലാപവുമായോ
ഏതെങ്കിലും രാഷ്ട്രീയ ധാരയുമായോ.
ഐസ് ക്രീമിനെക്കുറിച്ചുള്ള
കവിതയിത്, കേട്ടോ.
ഒരു കടയിലേക്കു നിങ്ങൾ കയറി
ഒരു സ്ട്രോബറി, ഒരു മിവ്വി
എങ്ങനെയാണു ചോദിക്കുന്നതെന്നതിനെക്കുറിച്ച്.
ഞാനെന്തെങ്കിലും പറഞ്ഞോ?
ആരും മരിക്കില്ല.
നക്കുന്ന നാവുകൾ
മെഴുകുതിരി പോലുരുകില്ല.
ഇത് ഐസ്ക്രീമിനെക്കുറിച്ചുള്ള കവിതയാണ്,കരയണ്ട.
ശബരിനാഥൻ കവിതകൾ (തമിഴ്,ജനനം: 1989)
1.
ആരോഗ്യമാതാ ദേവാലയം
എനിക്കിഷ്ടം ഗ്രാമത്തിലെ ദേവാലയങ്ങൾ.
മുറ്റത്തു കോഴിക്കുഞ്ഞുങ്ങൾ തത്തിത്തിരിയുന്ന,
പടികളിൽ പെൺപിള്ളേർ പേൻ നോക്കി നേരം കൊല്ലുന്ന,
ഉണക്കാനിട്ട ചോരച്ചുവപ്പു കൊണ്ടാട്ടങ്ങളുടെ തിരുമുന്നിൽ
മിക്ക നേരവുമടഞ്ഞേ കിടക്കുന്ന ദേവാലയങ്ങൾ.
വാടിയുണങ്ങി വാതുക്കൽ തൂങ്ങുന്ന കുരുത്തോലത്തോരണം
ഓടിൻ വിടവിലെ കൂടിൽ തിരുകുന്ന
പോക്കിരി അണ്ണാന്മാർ
നീലപ്പുള്ളികൾ ചിതറിയ മഞ്ഞ നക്ഷത്രം നോക്കി മൂരി നിവരുന്നു
പോയ കൊല്ലത്തെപ്പുൽക്കൂട്ടിൽ കുഞ്ഞുങ്ങളെ ഭദ്രമാക്കിയ വെള്ളപ്പൂച്ച.
വിൽമാടം, അലങ്കാര വിളക്കുകൾ, സിംഹാസനം ഒന്നുമില്ല
കുളിർച്ചെങ്കൽ തളത്തിൽ അങ്ങിങ്ങൊഴുകി നടക്കും
വെളിച്ച ദ്വീപുകൾ മാത്രം.
പഴയ ഓടുകൾ മാറ്റണം, ആഴ്ചയിലൊരിക്കലടിച്ചു വാരണം.
കറണ്ടു പോയ രാത്രികളിൽ
എല്ലാ വീടുകളിലും പോലെ അവിടെയും
ഒരു കുഞ്ഞു മെഴുതിരി ഒളിവീശിക്കൊണ്ടിരിക്കും.
അവിടെയാരുമെഴുന്നള്ളുന്നില്ല.
അപ്പന്റെ വീട്ടിൽ
ജോലിയില്ലാത്ത ബിരുദധാരിയെപ്പോലെ
അപ്പപ്പോളോരോരോ പണികളിലേർപ്പെട്ട്,
കെട്ടുപ്രായം തികഞ്ഞ പെങ്ങന്മാരോടൊപ്പം
അവിടെ താമസിച്ചു വരുന്നു,യേശു.
പണി കഴിഞ്ഞെത്തിയ മറിയം കുളിച്ചു വന്ന്
തീക്കനലു വാങ്ങാൻ പോവുകയാണ്.
മഴ വരുംപോലെയുണ്ട്.
2.
ഒളി
മഴക്കാലത്തൊരു കരിങ്കൽ മണ്ഡപത്തിൽ
ഉറക്കം വിട്ടെണീറ്റ അന്ധവൃദ്ധൻ
തന്റെ റേഡിയോപ്പെട്ടിയ്ക്കായി പരതുന്നു
ഈ ഇരുട്ടിൽ എനിക്കറിയില്ല അതിന്റെ നിറം.
മെലിഞ്ഞ വിരലുകളാൽ അതിന്റെ തിരികട്ട തിരിയ്ക്കുന്നു
ഇടത്തു നിന്നു വലത്തോട്ട്, വലത്തു നിന്നിടത്തോട്ട്.
ഒരേ കരകരപ്പ്, പെട്ടെന്നൊരു സ്റ്റേഷൻ കിട്ടി.
അപ്പൊൻനിമിഷം തന്നെ
അയാളതു കേൾക്കുകയും ചെയ്തു.
എപ്പോഴും ഇങ്ങനെത്തന്നെ
മെല്ലെ മെല്ലെ നേരം പുലരുന്നു.
3.
ബോധമുദിച്ച കത്തി.
ദിനപത്രത്തിൽ പൊതിഞ്ഞെടുത്തു കൊണ്ടുപോയ കത്തിയ്ക്ക്
താഴെ വീണനേരം ആത്മബോധമുണ്ടായി.
അതിപ്പോൾ ആർക്കും തൊടാൻ വയ്യാത്ത വിശന്ന ഒരു പുലി.
അതിനിനി ഒന്നും ആവശ്യമില്ല.
തനിക്കു വേണ്ട പഴങ്ങൾ താനേ നുറുക്കിക്കൊള്ളും
തണുന്നനെ കത്തിയുറയിൽ
കുനിഞ്ഞു ചെന്നുറങ്ങും.
പൊടുന്നനെയുണർന്ന ബോധം, പൊടുന്നനെയുണർന്ന കരുണ:
കൈവിളക്കായ് മിന്നലുയർത്തിപ്പിടിച്ച്
ആൾമറയില്ലാത്ത തന്റെയിരുണ്ട കിണറിന്
രാത്രി മുഴുവൻ കാവൽ നിൽക്കണം.
തീയിലും കല്ലിലുമുരസിയുരസി
നന്നായിപ്പോയ അതിനെ
മഴനിലച്ച മൂടിക്കെട്ടിയ മൂവന്തികളിൽ
നടന്നു ചെൽകെക്കാണാം,
കാവിയുടുത്ത സന്യാസിയെപ്പോലെ
കട്ടൻ ചായയ്ക്കായി .
Thursday, June 25, 2020
എം.യുവൻ കവിതകൾ (തമിഴ്, ജനനം: 1961)
1
ഇലപ്പേച്ച്
മര ഉയരം വിട്ട്
കാറ്റിൽ പാറി വരും
പഴുത്ത ഇലയെ
നിറുത്തിക്കേൾക്കൂ:
ചില വർത്തമാനങ്ങളുണ്ട്
അതിന്റെ പക്കൽ.
നീ മനസ്സുവെച്ചു കേൾക്കൂ.
ജനന രഹസ്യത്തെപ്പറ്റി.
മാറി മാറി വരുന്ന നിറങ്ങളെപ്പറ്റി.
ഉടലിന്റെ രഹസ്യ തടങ്ങളിൽ
ഊറുന്ന നീരിനെപ്പറ്റി.
രാപ്പകലില്ലാതെ ചില്ലകളിൽ നൃത്തം ചെയ്തിട്ടും
വേരോടു ചേർന്ന സ്നേഹത്തെപ്പറ്റി.
ഉഷ്ണത്തിൻ ഉപ്പുരുചിയെപ്പറ്റി.
പിറകേ വരുന്ന ഇലകളോടുള്ള
മൗനത്തുടർച്ചയുടെ ഭാഷയെപ്പറ്റി
കൂട്ടു വാഴ് വിന്റെ മഹത്വത്തെപ്പറ്റി.
അടർന്ന് ഊർന്നു പോകുന്നതിന്റെ മഹിമയെപ്പറ്റി.
തൊലിയുടെ ചുക്കിച്ചുളിവായ്
അടയാളം കാട്ടും മരണത്തെപ്പറ്റി.
നീ ഇനിയും ശ്രദ്ധിച്ചു കേട്ടാൽ
ആഹാരം ചമച്ചു ചമച്ചേ
നരച്ചു പോകുന്ന
ഒരു പെണ്ണിന്റെ ജീവിതത്തെപ്പറ്റിയും
അതു പറയും.
2
8-6-2002-മാംഗളൂർ മെയിൽ - രാവിലെ 6.30
കൂടുതലൊന്നും സംഭവിച്ചിട്ടില്ല.
ഒരു പ്രപഞ്ചം ഉരുവായതല്ലാതെ
കാമത്തിന്റേയും അതിക്രമത്തിന്റേയും
വാർത്തയറിയിച്ചു കൊണ്ട്
നൂറു നൂറാണ്ടുകൾ കടന്നു പോരുന്ന
കാറ്റും മഴയും മരണവും.
കൂന് നിവർന്ന് രോമം ഉതിർന്ന നാൾ മുതൽ
ബന്ധം നിലനിർത്താനും ഇല്ലാതാക്കാനും
പുതു പുതു വാക്കുകൾ
കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്ന
മനുഷ്യക്കുരങ്ങുകൾ.
അസ്തിവാരം അറ്റ്
അന്ധകാരത്തിൽ തൂങ്ങും
പടിക്കെട്ടുകളിൽ കേറിയിറങ്ങി
കേറിയിറങ്ങി
ഞാൻ വന്നു ചേർന്ന പുകവണ്ടി
പട്ടാമ്പിയിലെത്തുന്നു.
തോപ്പുകൾക്കും കെട്ടിടങ്ങൾക്കുമിടയിലൂടെ
മറഞ്ഞും വെളിപ്പെട്ടും
എതിരേ വരുന്ന ഭാരതപ്പുഴ-
തന്റെ പെരുത്ത മുലകൾ
ഒരു നിമിഷം കാട്ടിക്കൊതിപ്പിച്ച്
ബ്ലൗസിനുള്ളിൽ ഇറുക്കിപ്പൊതിയുന്ന
കറുത്ത പെണ്ണിനെപ്പോലെ.
3
ചുരുൾ
ഓർമ്മയുടെ നിലവറയിൽ
ചിതറിക്കിടക്കും ധാന്യമണികൾ
നിൻ്റേതുമല്ല
എൻ്റേതുമല്ല.
തൻ്റേതുമല്ലാത്ത
ധാന്യം കൊത്തിയുയരുന്ന
പക്ഷിയുടെ നിഴൽ
ആകാശത്തിൽ പടരുന്നു.
ആകാശം
വിത്തിനെ പൊതിഞ്ഞ ഉറയ്ക്കും
ഇറുകിയ തോടിനുമിടയിൽ
ചുരുണ്ടു കിടക്കുന്നു.
പൂമ്പാറ്റ - പാവേൽ ഫ്രൈഡ്മാൻ (1921-1944)
സ്വർഗ്ഗത്തിലേക്കുള്ള ഗോവണി- മരിൻ സൊരസ്ക്യു.(റൊമാനിയ,1936 - 1996)
Wednesday, June 24, 2020
പന്തടി - പി.രാമൻ
കടലാസ് പോരാളി - ബുലാത് ഒകുദ്ഷവ (റഷ്യ, 1924 - 1997)
ഒരു കവിത - ഹുദ ഫക്രിദ്ദീൻ (യു.എസ്.എ, ഇംഗ്ലീഷ് - അറബിക്)
Tuesday, June 23, 2020
ഇരട്ടവാലൻ - പി.രാമൻ
Monday, June 22, 2020
കൊട്ടാരം - പി.രാമൻ
Sunday, June 21, 2020
ഈ വാൾ സമ്മാനമായ് സ്വീകരിക്കൂ - കണ്ടരാതിത്തൻ (തമിഴ്, ജനനം: 1972)
മർവൻ അലി കവിതകൾ (സിറിയ, ഇപ്പോൾ ഹോളണ്ടിൽ.ജനനം: 1968)
1.
തെരുവ്
നീ നടക്കുന്ന തെരുവിന്
അതിന്റെ ആനന്ദം
മറച്ചു വക്കാനാവുന്നില്ല.
2.
ഋതു
നിന്റെയഭാവത്തിൽ വരാൻ
വസന്തത്തിനെങ്ങനെ കഴിഞ്ഞു,
നാണമില്ലാതായോ
ഇപ്പോൾ ഋതുക്കൾക്കു പോലും!
3
നോട്ടം
നിൻ മരത്തിന്റെ ചോട്ടിൽ ഞാൻ നിന്നു
നിന്റെ ബാൽക്കണിച്ചോട്ടിലായ് നിന്നു.
ഞാനതൊന്നു പിടിച്ചുകുലുക്കി
ആകയാൽ നിൻ പഴയൊരാ നോട്ടം
എന്റെ മേൽ വീണു ധന്യനാകും ഞാൻ
4
തീവണ്ടി
നിന്റെ വീടിന്നരികിലൂടെ
കടന്നുപോകുമ്പോഴെല്ലാം
തീവണ്ടി
പിന്നിലേക്കു തിരിഞ്ഞു നോക്കുന്നു.
നീണ്ട യാത്രയുടെ മുഷിവിലും
അതാണ്
യാത്രികരുടെ ആഹ്ലാദത്തിന്റെ രഹസ്യം
ഗൃഹപാഠം - സൈമൺ ആർമിറ്റാഷ് (യു.കെ., ജനനം: 1963)
ചക്രവാളം - ടെൻസിൻ സുൻഡ്യു (ടിബറ്റ്)
മുഹമ്മദ് അർബി കവിതകൾ ( അറബിക്,ടുണീഷ്യ,ജനനം: 1985)
Saturday, June 20, 2020
ആദ്യത്തെ പേര് - പി.രാമൻ
കുളി - പി.രാമൻ
തലകീഴായ് ഉറങ്ങുന്ന രാത്രി - പി.രാമൻ
പിഹി - മാസ്ക കാലേക്കോ (ജർമ്മൻ)
വായിച്ചിട്ടുണ്ടു ഞാൻ ദൂരെയേതോ നാട്ടിൽ
വാഴുമാപ്പക്ഷിയെപ്പറ്റി.
ഒറ്റച്ചിറകുള്ളൊരാപ്പിഹിപ്പക്ഷിയെ-
പ്പറ്റി,യതു പറക്കുന്നൂ
മാനത്തു ജോഡിയായ്, ജോഡിയായേ നിലം
വിട്ടവ പൊന്തുമാറുള്ളൂ.
ഒറ്റയായാൽ നിലം പറ്റിക്കഴിയുക -
യല്ലാതതിന്നൊന്നുമാകാ.
ആപ്പിഹിപ്പക്ഷിയെപ്പോലെൻ ഹൃദന്ത, മീ-
ക്കൂടു വിട്ടീടാനശക്തം
എന്നെ നീ വിട്ടു പോകുന്ന നേരം നിലം -
പറ്റി നിൽക്കുന്നു നിസ്തബ്ധം.
ആലിംഗനം - ദൽസ് മരിയ ലോയിനാസ് (ക്യൂബ)
അനുഭവിച്ചു ഞാനെൻ കൈകളിൽ നദി
മുഴുവനായിന്ന്, ജീവനോടേ, കൊടും -
വിറ വിറച്ച്, ഒരു പച്ച മനുഷ്യന്റെ -
യുടലുപോലെ നദിയെന്റെ കൈകളിൽ...
ഈ പ്രഭാതത്തിലെന്റെയായ് നദി, പുരാ-
തന നദീതടത്തിൽ നിന്നുയർത്തി ഞാൻ
ചേർത്തു ഹൃത്തി, ലെന്തോരു കനം, ആകെ
വേദനിച്ച്.......വലിച്ചു പറിക്കയാൽ
പിട പിടച്ച്.......
നദി...... ജലത്തിൻ തണുത്ത പനി: സ്നേഹ -
മൃതികൾ തൻ കയ്പു ശേഷിപ്പു വായയിൽ
മരണപ്പെട്ട പ്രിയർക്ക് - ഏണസ്റ്റോ കാർദെനൽ (നിക്കരാഗ്വ, ജനനം: 1925)
കടലിനെ പ്രാകുന്ന മനുഷ്യൻ - മിറോസ്ലാവ് ഹോലുബ് ( ചെക്ക്, 1923 - 1998)
ഒരുത്തൻ
പാറക്കെട്ടുകൾക്കു മേലേ കേറി നിന്ന്
കടലിനെ പ്രാകാൻ തുടങ്ങി:
പൊട്ട വെള്ളമേ, പൊട്ട കെർപ്പ വെള്ളമേ,
ആകാശത്തിന്റെ ക്ഷുദ്രപ്പകർപ്പേ,
സൂര്യനും ചന്ദ്രനുമിടയിൽ
പമ്മിപ്പമ്മിക്കറങ്ങുന്ന അസത്തേ,
കക്കകൾ എണ്ണിപ്പെറുക്കി വെക്കുന്ന കണക്കപ്പിള്ളേ,
വഴുവഴാ മുക്രവായൻ കാളേ,
ഏതു മുനമ്പിൻമേലും വെട്ടിക്കീറുന്ന
സ്വയംകൊല്ലി വാളേ,
രാത്രിയെ തുണ്ടു തുണ്ടാക്കുന്ന,
നിശ്ശബ്ദതയുടെ ഉപ്പുമേഘങ്ങൾ
മൂക്കിൽ വലിച്ചു കേറ്റുന്ന,
ചുമ്മാ ചുമ്മാ കൊഴുകൊഴാ ചിറകുകൾ വിരിക്കുന്ന
കൂട്ടത്തലയൻ പാമ്പേ,
തന്നെത്താൻ തീനി സത്വമേ,
വെള്ളത്തിന്റെ കാച്ചികീച്ചികൂച്ചിപ്പരപ്പൻ
തലയോട്ടി വെള്ളമേ ---
അങ്ങനെ കുറച്ചു നേരമയാൾ
കടലിനെ പ്രാകി
കടലോ, മുറിവേറ്റ നായയെപ്പോലെ
മണലിലെ അയാളുടെ കാൽപ്പാടുകൾ നക്കി
പിന്നയാൾ താഴത്തിറങ്ങി വന്ന്
കടലിന്റെ
ചെറിയ ബൃഹത്തായ ഇളകിമറിയുന്ന കണ്ണാടിമേൽ
തല്ലി.
ദാ, ബടെ, വെള്ളമേ, അയാൾ പറഞ്ഞു
എന്നിട്ടയാളുടെ പാട്ടിനു പോയി.
Friday, June 19, 2020
ആത്മാനാം കവിതകൾ (തമിഴ്,1951-1984)
ഇന്നു സന്ധ്യക്കു കാണാൻ ചെന്നു.
ഞാൻ വരുന്നത് അവക്കറിയാം.
മെല്ലെ കാറ്റിലാടുന്ന ചില്ലകളാൽ
എന്നെ വരവേൽക്കാനവയൊരുങ്ങുന്നത്
മനസ്സിലായി.
ഞാൻ മെല്ലെ പടി കയറിച്ചെന്നു.
ചങ്ങാത്തത്തോടെ അവയെന്നെ നോക്കി.
പുഞ്ചിരിച്ചു ഞാൻ മുറിയിലേക്കു കയറി.
ചെരുപ്പഴിച്ചു മുഖം കഴുകി
പൂത്തൂവാലകൊണ്ടു തുടച്ച്
കണ്ണാടികൊണ്ട് എന്നെ നോക്കി
പുറത്തിറങ്ങി.
ഒരു മൊന്ത വെള്ളം കയ്യിലെടുത്ത്
എൻ്റെ റോസാച്ചെടികൾക്കൊഴിച്ചു.
ഞാൻ ഒഴിക്കുന്ന വെള്ളത്തേക്കാൾ
ഞാൻ തന്നെയാണവക്കു മുഖ്യം.
മെല്ലെ എന്നോടു ചോദിച്ചു,
ഇന്നെന്തു ചെയ്തു എന്ന്.
നിങ്ങളെത്തന്നെ വിചാരിച്ചുകൊണ്ടിരുന്നു
എന്നു കള്ളം പറയാൻ മനസ്സില്ലാതെ
ചെയ്ത കാര്യങ്ങൾ ഞാൻ പറഞ്ഞു.
അവയെ ഓർമ്മവന്ന നിമിഷത്തെപ്പറ്റി പറഞ്ഞു.
ചിരിച്ചുകൊണ്ട്, രാവിലെക്കാണാം
പോയുറങ്ങൂ എന്നവ.
വീണ്ടുമൊരു തവണ ഞാനവയെ നോക്കി.
കതകു ചാരി കിടക്കയിൽ കിടന്നു
രാവിലെയാവുന്നതു ചിന്തിച്ചുകൊണ്ട്.
തുമ്പി
പറക്കാൻ വിട്ടു.
എങ്ങും തുമ്പികൾ.
എൻ്റെ തുമ്പികളെ
പറക്കാൻ വിട്ടു.
എങ്ങും യുദ്ധവിമാനങ്ങൾ.
എൻ്റെ യുദ്ധവിമാനങ്ങളെ
പറക്കാൻ വിട്ടു.
എങ്ങും ശാന്തത.
എൻ്റെ ശാന്തതയെ
പറക്കാൻ വിട്ടു.
എങ്ങും താങ്ങാനാവാത്ത അപായം.
കളയൽ
എൻ്റെ ഉടൽ ബാക്കി.
എൻ്റെയുടൽ കളഞ്ഞു.
ഞാൻ ബാക്കി,
ഞാനിനെക്കളഞ്ഞു.
ആ ഒഴിവിൽ
ശൂന്യസ്ഥലം ബാക്കി.
ശൂന്യസ്ഥലത്തെ കളഞ്ഞു.
ഒന്നുമേയില്ല.
തെരുവ്
തെരുവിനെ നോക്കെടാ
നിൻ്റെ ദുഃഖങ്ങളെ
അഴകാക്കി മാറ്റുമിരുവശമുള്ള തെരുവ്.
മരങ്ങൾ നോക്ക്
സർക്കാർ അവയെ
സ്വന്തം മരങ്ങളാക്കിയിട്ടുണ്ടാവാം
എങ്കിലുമവക്കിഷ്ടം
നിന്നെത്തന്നെ.
ആക്രിസ്സാധനങ്ങൾ കയറ്റിപ്പോകുന്ന
ലോറി നോക്ക്
വൈക്കോൽ തുറു കൊണ്ടുപോകുന്ന
കാളവണ്ടി നോക്ക്.
ഒത്ത നടുക്ക്
മനുഷ്യർ ജീവിക്കുന്നിടങ്ങളിലെ
നേതാക്കന്മാരുടെ പ്രതിമ നോക്ക്.
നിന്നനിലയിൽ നിങ്ങുന്ന
തെരുവിൻ്റെ തന്മ നോക്ക്.
ഞാൻ ഇതിൻ്റെ ഒരു മൂലയിലുണ്ടെങ്കിൽ
നീ ഇതിൻ്റെ മറ്റൊരു മൂലയിലുണ്ട്.
നാം തെരുവിൽത്തന്നെയാണ്.
തെരുവ് നമ്മെ ഇണക്കുന്നു.
മരങ്ങൾ നമ്മോടിഷ്ടം കാണിക്കുന്നു.
യാത്ര ആനന്ദകരം.
വലിച്ചെറിയ് നിൻ്റെ കവിതാ പുസ്തകം.
ഭിക്ഷ
ഭിക്ഷ ഭിക്ഷ എന്നലറ്.
നിൻ്റെ വിളി
തെരുവിനറ്റം വരെയല്ല
അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.
നിൻ്റെ വിശപ്പിനുള്ള അന്നം
കുറച്ചരിമണികളിലില്ല.
നിൻ്റെ കയ്യിലൊന്നുമില്ല
ചില ചെങ്കൽക്കട്ടകളല്ലാതെ.
നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,
നീയല്ലാതെ.
ഇതു പറയുന്നത്
ഞാനല്ല നീ തന്നെ.
സാധന
എന്നതൊരു ചോദ്യം.
എൻ്റെ കയ്യിലിപ്പോൾ
മറുപടിയില്ല.
എൻ്റെയുടൽ മരിച്ച ശേഷം
ഉയരും കൽത്തൂണിനു
മുന്നിൽ നിന്നു ചോദിക്കൂ.
ഒടുവിൽ
ഇരുമ്പുപെട്ടിക്കുള്ളിൽ
എന്നെ
ഇരുത്തി
ബലമുള്ളൊരു പൂട്ടുകൊണ്ടു പൂട്ടി
മൂന്നു ദിവസം
മൂന്നു മണിക്കൂർ
മൂന്നു നിമിഷം
മൂന്നു മാത്ര
കഴിഞ്ഞു വിളിച്ചാലും
ഞാൻ
ഇരുന്നപടി തന്നെ
തുരുമ്പുപിടിക്കാത്ത ഇരുമ്പു സത്തോടെ
പുറത്തുവരും.
ജീവിതക്കിണറ്റിൽ
മോഹ നീരിൽ
ഇടിച്ചിറങ്ങുന്ന
ബക്കറ്റ് ഞാൻ.
നെടും കയറാൽ
മടക്കിട്ടു
വലിക്കുന്ന
ദൂതൻ ആര്?
നാളെ നമ്മൾക്കും
പശി തീർക്കും.
ചെറു കാശ്
സുഖം ചേർക്കും.
പൂവിതളുകൾ
വഴികാട്ടും.
കട്ട
മരക്കട്ട അടുക്കുന്നതെന്തിന്?
അതു ചെയ്ത പാപമെന്ത്?
യി ഷാ കവിതകൾ (ചൈന, ജനനം: 1966)
1
നന്ദിയുള്ള കുടിയൻ
ഒരു കുടിയൻ
വാളു വയ്ക്കുകയായിരുന്നു
നഗരത്തിൽ.
നഗരച്ചാലിന്റെ പാലത്തിന്മേൽ,
അസ്തമയ സൂര്യന്റെ തീക്ഷ്ണപ്രഭയിൽ.
ഒരവസാനവുമുണ്ടായിരുന്നില്ലതിന്.
ശ്വാസകോശത്തിന്റെ മുകളറ്റം കൊണ്ടു
പാട്ടു പാടുന്ന പോലെ തോന്നിച്ചു, അയാൾ.
തിന്നതൊക്കെ പുറത്താക്കി,
പിത്തരസം പോലും.
പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ
ഞാനതിൽ കുരുങ്ങി നിന്നു.
ഉള്ളിലൊരാന്തലോടെ പെട്ടെന്നെനിക്കു ബോധ്യമായ്
ജീവിതത്തോടു നന്ദി പ്രകാശിപ്പിക്കാൻ
ഓരോരുത്തർക്കും അനന്യമായ സ്വന്തം വഴിയുണ്ടെന്ന്.
2
മൃഗശാലയിൽ
ഈ മൃഗശാല ഞാൻ സന്ദർശിച്ചിട്ടു 18 കൊല്ലമായി.
ഇന്നിവിടെ വരുമ്പോൾ
ഇളയ മകനുമുണ്ടു കൂടെ.
നമ്മൾ മനുഷ്യർക്കു പുറമേ ഈ ഭൂമിയിൽ
മറ്റു ജീവജാലങ്ങളുമുള്ളതു കണ്ടറിയാൻ.
പുലിക്കൂട്ടിൽ
ഇപ്പോഴുള്ള പുലി
18 കൊല്ലം മുമ്പു ഞാൻ കണ്ടതല്ല.
അത് ഇതിൻ്റെ അമ്മ.
പത്തുകൊല്ലം മുമ്പൊരു വേനലിൽ
അതു ചത്തു.
അതല്ല പ്രധാനം.
ഇതൊരു പുലിയാണെന്ന്
എൻ്റെ മകനറിയലാണ്.
അതു മുരളുമ്പോൾ
എൻ്റെ മകൻ അലറിക്കരയാൻ തുടങ്ങുന്നു.
അപ്പോൾ ഞാനവനെ
പുള്ളിമാനുകളെ കാണിക്കാൻ കൊണ്ടുപോയി.
ഒരു പിടി പുല്ലു കാട്ടി ഞാനിണക്കിയപ്പോൾ
അതടുത്തു വന്ന്
കൂടിൻ്റെ അഴിമേൽ മസിലിട്ടുരച്ചു.
അപ്പോൾ പേടി മാറിയ എൻ്റെ മകൻ
കുഞ്ഞു വിരലുകൾ കൊണ്ട്
അതിൻ്റെ തല പിടിച്ച്
കണ്ണിലൊറ്റക്കുത്ത്.
3
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം ഞാൻ
ഏതോ ഗ്രാമീണ വിദ്യാലയത്തിലെ കറുത്ത ബോർഡിൽ
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം ഞാൻ.
ഏതു കയ്യെന്നെയെഴുതിയെന്നോ
കൃത്യം ഏതു കൊല്ലത്തിലെന്നോ
എനിക്കോർക്കാനാവുന്നില്ല.
ഉറച്ച വിശ്വാസത്തോടെ എന്നെത്തന്നെ നോക്കിയിരിക്കുന്ന
ആ കുഞ്ഞുങ്ങളെ
ഞാൻ ഉൽക്കണ്ഠയോടെ നോക്കുന്നു.
തെറ്റിച്ചെഴുതിയൊരു ചൈനീസ് അക്ഷരം
കൊച്ചു കുഞ്ഞുങ്ങളുടെ തലമുറകളെ
വഴിതെറ്റിക്കാം.
ഒരു കൊല്ലം - ഏതെന്നു ഞാനോർക്കുന്നില്ല,
എവിടുന്നോ വന്നൊരു ടീച്ചർ
മൃദുവായ കൈകൾ കൊണ്ടെന്നെ
മായ്ച്ചു കളഞ്ഞു.
സൂര്യവെളിച്ചം നിറഞ്ഞ
അവളുടെ ശ്വാസകോശത്തിനുള്ളിൽ
ചോക്കുപൊടിയായ് ഞാനടിഞ്ഞു
Thursday, June 18, 2020
ഗൈറോയിർ ഏലിയാസ്സൻ കവിതകൾ (ഐസ് ലാൻ്റ്, ജനനം: 1961)
ഒരൊച്ച്, രണ്ടു കവിതകൾ (മലാവി, ചീനക്കവിതകൾ)
Wednesday, June 17, 2020
മുന്നിൽ നീ - പി.രാമൻ
ദേവദേവൻ കവിതകൾ (തമിഴ്)
1
തെങ്ങുകളും പനകളും
എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികേ ഇടം കിട്ടിയതിനാൽ
നെട്ടനെ വളർന്നുപൊങ്ങി, ഇവൾ.
അല്പം വളഞ്ഞ് ചന്തം കാട്ടി നിൽക്കുന്നു.
എപ്പോഴും
അപ്പോൾ കുളിച്ചു വന്നവളെപ്പോലെ
വിരിച്ചിട്ട
നീളമേറിയ മുടിയിഴകൾ കാറ്റിൽ കോതിയപടി
മാനത്തു പറത്തി നിൽക്കുന്നു.
മുല മുലയായ് കായ്ച്ചു കായ്ച്ച്
തന്റെ കാമുകനെ നോക്കി കണ്ണടിച്ച്
മേനിയഴകോടവൾ നിൽക്കുന്നു.
എല്ലാ സ്ഥാവരങ്ങളും വെള്ളം വേണ്ടവ തന്നെ.
നീർത്തടങ്ങൾക്കരികെ ജീവിക്കാനാവാതെ
തുരത്തപ്പെട്ടതിനാൽ
ഊഷരഭൂമിയിൽ പോയി നിന്നു, ഇവൾ.
പിടിവാശിയോടെ കറു കറുത്തു വളർന്നു.
ഉടലിലെമ്പാടും പരുക്കൻ പാടുകളുമായ്
കറുത്ത കൽത്തൂണായ്
കൂർത്തു കൂർത്തു നിൽക്കുന്ന തലമുടിയോടെ
കടുപ്പം പൂണ്ടവളൾ നിവർന്നു പൊങ്ങി.
ഇവൾക്കുമുണ്ട് പ്രണയം
ആ പ്രണയം.....
2
മഹാകാര്യം മഹാകാവ്യം
മഴ പെയ്തു
നീല വിളഞ്ഞ
വിണ്ണിൻ കീഴേ
മഴ പെയ്തു
പച്ച വിരിഞ്ഞ
മണ്ണിൻമേലേ
പുള്ളിപ്പുള്ളി
രക്തത്തുള്ളികളായ്
ധൃതിയിൽ മിന്നുന്നൂ
പൂമ്പാറ്റകൾ
എവിടെയോ ഏതോ
ഒരു സൗന്ദര്യ ശാസ്ത്ര പ്രശ്നം
തിരക്കിട്ടു തീർക്കാനായി.
3
കരിമ്പുള്ളി
മനുഷ്യൻ്റെ മുഖത്തൊരു
കരിമ്പുള്ളി വന്നതെന്ത്?
ജീവൻ്റെയാനന്ദമായ്
വിരിഞ്ഞാടിക്കൊണ്ടിരിക്കും
കുഞ്ഞിനറിയില്ല
തൻ പട്ടു കവിളത്ത്
അമ്മ കുത്തിയ
കറുത്ത പൊട്ടെന്തിനെന്ന്?
അറിഞ്ഞിട്ടുമറിയാത്തവളായ്
അവനോടു സന്തോഷിച്ചു
ചിരിക്കുന്നതെന്തവൻ്റെ
ചെറുപ്പക്കാരിയാം അമ്മ!
4
അതുവരെയുമില്ലാത്ത കരുതൽ
അതുവരെയുമില്ലാത്ത
കരുതലോടെ
ശ്രദ്ധിച്ചു കൊണ്ടുനടക്കുന്നു
വഴിയേ പോകുന്ന കൊച്ചുകുട്ടിയെ
അതിനേക്കാൾ അല്പം വലിയ കുട്ടി.
5
രാധേ
രാധേ! നിൻ പൗർണ്ണമിയുടലിൻ
പ്രകൃതിപ്പരപ്പുകളിൽ
ആടുമേയ്ക്കും പയ്യൻ ഞാൻ.
നോക്കൂ രാധേ!
ഈ ആൽമരത്തണലും കുളവും ഞാനുമല്ലേ
ചുട്ടെരിക്കുന്ന വേനൽപ്പകലിനെ
നിലാവെളിച്ചമായ് മാറ്റിക്കൊണ്ടിരിക്കുന്നത്!
എൻ്റെ പുല്ലാങ്കുഴൽപ്പാട്ടിന്നമൃതിനു വേണ്ടി
എൻ മുഴങ്കാലിൽ കവിൾ ചേർത്ത്
എന്നെത്തന്നെയുറ്റുനോക്കിയിരിക്കും
പ്രേമ സൗന്ദര്യമേ, രാധേ!
എപ്പോഴും സ്വന്തമഴകിനെപ്പറ്റിത്തന്നെ
വർണ്ണിക്കുന്നതു കേട്ടു സന്തോഷിക്കും
നിന്നാത്മപ്രേമത്തിൻ
കളിപ്പാവ മാത്രമല്ലേ ഞാൻ,
എൻ്റെ പ്രണയമേ!
6
ആ കൈ
പ്രാണൻ നടുങ്ങുന്ന വേദനയിൽ
ഹൃദയം അലറുമ്പോൾ
എൻ്റെ പുണ്ണുകൾ കഴുകി മരുന്നിടുന്ന
ഒരു കരസ്പർശത്തിൽ
ഞാൻ പിറന്നു.
ജന്മം മുഴുക്കേ അതു തേടിയലഞ്ഞ്
രോഗിയുമായി.
ഒടുക്കം മരണക്കിടക്കയിൽ
വീണ്ടും ആ കൈ
എന്നെ സ്പർശിക്കുന്നതറിഞ്ഞു.
ചക്രശ്വാസങ്ങൾക്കു മീതേ
അമൃതമഴ പെയ്തു.
എൻ്റെ യാത്ര ഒടുങ്ങിയത്
അപ്പോഴാണ്.
എന്നാലും അവസാനിച്ചതേയില്ല
ആറാത്ത പുണ്ണും അമൃതമഴയും.
7
പുൽമേട്ടിൽ ഒരു കല്ല്.
പുൽമേട്ടിൽ ചെറുകുരുവി
വന്നിറങ്ങിത്തത്തിയ കാഴ്ച
മാഞ്ഞ്
പുൽമേട്ടിലൊരു കല്ല്, ഇപ്പോൾ.
മനുഷ്യച്ചെറുക്കനൊരുത്തൻ
ആ പക്ഷിയെ നോക്കി
എറിഞ്ഞ കല്ലായിരിക്കാം, അത്.
ഇപ്പോൾ പുൽമേടിൻ ഹൃദയം
തുടി തുടിക്കുന്നു.
കൂടുതൽ ശാന്തതയാൽ
കൂടുതൽ അഴകാൽ.
8
സ്കേറ്റിങ്
പോകുന്നേ പോകുന്നേ പോകുന്നേ
മേലേ മേലേ മേലേ
ഒറ്റക്കാൽ സത്യത്തിൽ
മറ്റേക്കാൽ മായയിൽ
വിചിത്രവാഹനത്തിലൊന്നിലേറി ഞാൻ
പോകുന്നേ പോകുന്നേ പോകുന്നേ
അറ്റമില്ലാ അറ്റമില്ലാ അറ്റമില്ലാപ്പാത
എത്തുന്നേ എത്തുന്നേ എത്തുന്നേ മറുവശം.
9
ചോല
മരുക്കാട്ടിൽ യാത്ര ചെയ്യുന്നവന്
കൈവശമുള്ള നീർക്കലം തന്നെ
ചോല.
10
യേശുവും സമരിയാക്കാരിയും
നീണ്ട യാത്രാവരൾമണ്ണിൽ
വറുത്തെടുക്കും വെയിലണിഞ്ഞ്
ദാഹിച്ചു വലഞ്ഞ ഉടലുമായി
ഇറങ്ങിക്കുടിക്കാൻ പ്രയാസമായ
ആഴക്കിണറ്റിനരികേ വന്നയാൾ
കണ്ടു,
ദൂരത്തു നിന്ന് കുടങ്ങളും
നീണ്ട കയറുമായി വന്നുകൊണ്ടിരുന്ന
ഒരു പെണ്ണിനെ,
ദേവതയെ!
തീരാത്ത ഈ ദാഹവും ദർശനവുമോ
ഭൂ ജീവിതത്തിൻ്റെ സാരം?
അകലെ വൻനഗരങ്ങളിൽ
മനുഷ്യരെ
നിർത്താതെ ഉന്തിക്കൊണ്ടിരിക്കുന്ന
ആശകളും ഈ ദാഹവും ഒന്നോ?
അത്ഭുതവും തെളിച്ചവും ദുഃഖവും തങ്ങിയ
അവൻ്റെ മുഖമാകുമോ
അവൾക്കവനെ
ദേവദൂതനാക്കിയത്?
11
രാത്രി
പച്ചകൾ കറുക്കുമ്പോൾ
നദി, എൻ രതി,
വൈരമായ് മിന്നിക്കാട്ടും.