Saturday, December 31, 2022

പൂമ്പാറ്റകൾ - നകുലൻ (1922-2007)

 

പൂമ്പാറ്റകൾ
നകുലൻ (1922-2007)

ഉണ്ണൂലിപ്പിള്ളക്കു കണ്ണു ദീനം
കേശവമാധവൻ നാട്ടിലില്ല. ശിവനെപ്പറ്റി ഒരു വിവരവുമില്ല. നവീനൻ ആഗ്രഹിച്ച പോലെത്തന്നെ അവൻ മരിച്ചപ്പോൾ അവന്റെ നാട്ടിലെ ഉറ്റച്ചങ്ങാതിമാർ നീളത്തിലൊരു കുഴികുത്തി അവനെ അതിൽ തലകീഴായി നിറുത്തി അടക്കം ചെയ്തു. എങ്ങും സമാധാനം പരന്നിരിക്കുന്നു. വെയിലിൽ പൂമ്പാറ്റകൾ പറന്നുകൊണ്ടിരിക്കുന്നു.

അവസാനത്തെ അത്താഴം - വിറ്റ് ഗ്രിഫിൻ (യു.എസ്.എ)

 അവസാനത്തെ അത്താഴം

വിറ്റ് ഗ്രിഫിൻ (യു.എസ്.എ)


"ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ

പോർച്ചിൽ നിന്ന്

ആ സ്ത്രീയുടെ ബോഡി കിട്ടി"

ബുക്സ്റ്റോറിന്റെ രണ്ടാം നിലയിൽ നിൽക്കേ

മേരി എന്നോടു പറഞ്ഞു.


"അത്താഴമൊരുക്കുന്നതിനിടയിലാണ്

ചേരുവകളിലൊന്ന് ഇല്ല എന്ന്

ആ സ്ത്രീ അറിഞ്ഞത്.

അതു വാങ്ങാൻ കടയിൽ പോകുന്ന വഴിക്കാണ്

അവളെ കാണാതായത് "


പത്രവാർത്ത

എനിക്കു വായിച്ചു തരുന്നതിനിടെ

മേരി വിതുമ്പാൻ തുടങ്ങി:

"എന്താണ് ആ സ്ത്രീ

പാകം ചെയ്തു കൊണ്ടിരുന്നത്

എന്നറിഞ്ഞാൽ മതി, എനിക്ക്.

അവൾക്കു വേണ്ടി അതു മുഴുമിക്കാൻ

ഞാനാഗ്രഹിക്കുന്നു"


അവർ എങ്ങനെ സ്വയം കണ്ടു? ഡെൻവർ ബട്സൺ (യു.എസ്.എ)

 അവർ എങ്ങനെ സ്വയം കണ്ടു?

ഡെൻവർ ബട്സൺ (യു.എസ്.എ)



അവൾ പറഞ്ഞു:

ഒന്നിച്ചു കൂടി നിൽക്കുന്ന

വലിയ ജനക്കൂട്ടത്തിൽ

ദാ, ആ നിൽക്കുന്നത്

ഞാനാണെന്നു തന്നെ തോന്നുന്നു.


അയാൾ പറഞ്ഞു:

സംഗീതക്കച്ചേരിക്കെത്തിയ കാണികൾക്കിടയിൽ

ശ്രദ്ധിക്കൂ,

കൊട്ടുന്ന ആ കൈകൾ എന്റേതാണ്


അവൾ പറഞ്ഞു:

ഉയരക്കെട്ടിട മുകളിലേറി

ഒറ്റ ഫ്ലാഷിൽ

നഗരഫോട്ടോ ഞാനെടുക്കും.


അയാൾ പറഞ്ഞു:

അവിടെ

ഇരുട്ടിലെവിടെയോ നിന്ന്

കൈവീശിക്കാണിക്കുന്നത്

ഞാനായിരിക്കും

Monday, December 19, 2022

പരിഭാഷ - ഗാരി കാറ്റലാനോ (ഓസ്ട്രേലിയ, 1947 - 2002)

 

പരിഭാഷ

ഗാരി കാറ്റലാനോ (ഓസ്ട്രേലിയ, 1947 - 2002)

ഒരാളെപ്പോലും അവിടെ കാണാനില്ല. എന്നിട്ടും ആ മരനിരക്കു പിന്നിൽ ആരോ ഉണ്ടെന്നു തന്നെ നിങ്ങൾ തീരുമാനിക്കുന്നു, ആ ഭാഗത്തു നിന്നു വരുന്ന ശബ്ദം കേൾക്കുമ്പോൾ. ദാഹിച്ചു വലഞ്ഞൊരു നായ പാത്രത്തിൽ നിന്നു വെള്ളം നക്കിക്കുടിക്കുന്ന ശബ്ദം. അതു ഭദ്രമായി പരിഭാഷപ്പെടുത്താൻ കഴിയുമെന്നു നിങ്ങൾക്കറിയാം : നീല ലോഹപ്പാതമേൽ പതിയെ നടന്നു പോകുന്ന കുതിര.

റെയിൽവേ സ്റ്റേഷൻ ഘടികാരം

റെയിൽവേ സ്റ്റേഷൻ ഘടികാരം



സെക്കന്റ് സൂചിക്കു തടസ്സമില്ലാതെ 

കടന്നുപോകാൻ നിമിഷ സൂചിയും

നിമിഷ സൂചിക്കു തടസ്സമില്ലാതെ

കടന്നുപോകാൻ മണിക്കൂർ സൂചിയും

ഈ ക്ലോക്കിൽ അടുക്കി

ക്രമപ്പെടുത്തി വെച്ചതുകൊണ്ടു മാത്രമാണ്

കാലം എളുപ്പം മുന്നോട്ടുപോകുന്നത്.

ഇതിങ്ങനെ കടത്തിവിടുന്നതിലുണ്ട്

മനുഷ്യന്റെ ഗൂഢാലോചന.

പിടിച്ചിട്ടിരിക്കുന്ന ഈ വണ്ടിയിൽ

എത്ര മണിക്കൂറായി ഞാൻ

കുത്തിയിരിക്കുന്നു!

എക്സ്പ്രസ് തീവണ്ടികൾ 

നിമിഷങ്ങൾ പോലെ

കടന്നുപോകുന്നു.

എന്നിട്ടെന്ത്,

ഈ മണിക്കൂർ വണ്ടി

എത്തേണ്ടിടത്തെത്തിയാലേ

എന്റെ ദിവസം അവസാനിക്കൂ.

നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചു പറയേണ്ട - വിക്കി റെയ്മണ്ട് (ഓസ്ട്രേലിയ, ജനനം: 1949)

 നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചു പറയേണ്ട.

വിക്കി റെയ്മണ്ട് (ഓസ്ട്രേലിയ, ജനനം: 1949)


നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചു പറയേണ്ട.

കാരണം ആരും പറയുന്നതാണത്

ഒരിക്കൽ നാമെല്ലാം വികാരജീവികൾ

മിക്കവാറും പേർ സ്കൂളിനെ വെറുത്തവർ


തോക്കുകളിൽ നിന്നു ശതകോടികൾ സമ്പാദിച്ചയാൾക്കും

സ്വന്തം അമ്മയുടെ വസ്ത്രത്തിൻ മണമോർക്കാൻ കഴിയും

ഇലകൾക്കു മേൽ വീണ മഴയും.


ഇരുണ്ട അലമാര,

പൂച്ചയോടു നിങ്ങൾ പെരുമാറിയ വിധം.

കുട്ടിക്കാലത്തു ചെയ്തതോർത്തുള്ള കുറ്റബോധം

ഒരു തരം വീരസ്യം പറച്ചിൽ തന്നെ.


ഒരു കുഞ്ഞു പ്രേതത്തെക്കുറിച്ചു

പാട്ടു പാടിയതുകൊണ്ട്

നിങ്ങൾക്കൊരപകടവും വരാനില്ല.

കുട്ടിക്കാലത്തെപ്പറ്റിപ്പറയേണ്ട.

ഇപ്പോൾ നിങ്ങളെന്താണെന്നു പറയുക.


ഉപേക്ഷ

 ഉപേക്ഷ


കിടക്കയിൽ 

കൈകാൽ കുടഞ്ഞു ചിരിക്കുന്ന കുഞ്ഞിനെയും

കുഞ്ഞിനെ കൊഞ്ചിക്കുന്ന

അതിന്റെ അച്ഛനേയും വിട്ട്

പിൻവാതിൽ തുറന്ന് പുറത്തിറങ്ങി

റെയിലിന്മേൽ കയറി 

തീവണ്ടിച്ചോട്ടിൽ ചെന്നിരിക്കുന്ന

രാജകുമാരിയുടെ വിഷാദത്തിന്

(മനശ്ശാസ്ത്രജ്ഞൻ പേരെന്തു വിളിച്ചാലും)

തീരുമാനമൊന്നുമായില്ല

കാലമേറെച്ചെന്നിട്ടും

നമ്മുടെ 

(കുടുംബ) 

ചരിത്രത്തിൽ.

Friday, December 16, 2022

ഇരു കര

 ഇരു കര


ഉറങ്ങാൻ പോകുമ്പോഴത്തെ ചിന്തയാണോ

ഉറങ്ങിയുണരുമ്പോഴത്തെ കയ്പ്?

Thursday, December 15, 2022

ഒരു ചെറു ഗാനം - ജെമാൽ ഷാറാ (ഓസ്ട്രേലിയ, ജനനം 1969)

 ഒരു ചെറു ഗാനം

ജെമാൽ ഷാറാ (ഓസ്ട്രേലിയ, ജനനം 1969)


പുൽത്തകിടിയിലൊരു കുരുവിയുറഞ്ഞു

കിടപ്പൂ രാത്രി മുഴുക്കേ മഞ്ഞിൽ

പിന്നെയുദിച്ച തണുത്ത പ്രഭാതം

കൊന്നൂ കുരുവിയെ, ഇപ്പൊളിളംവെയിൽ

വെള്ളക്കോടി പുതപ്പിക്കുന്നു.


കുഞ്ഞൊരു ജീവനൊടുങ്ങുന്നങ്ങനെ,

മന്നിൽ ഋതുക്കൾ ചിലതതു താണ്ടീ

കളികാകളിയായ്, സംശയരഹിതം

സാശ്വാസം കിളിയൊടുവിലറിഞ്ഞൂ,

ഒരു കവിൾ നിറയെ ശ്വാസം മാത്രം 

നില്പു തനിക്കു മൃതിക്കുമിടക്ക്.

Wednesday, December 14, 2022

പാരിതോഷികം ശിവശങ്കർ.എസ്.ജെ. (തമിഴ്)

 പാരിതോഷികം

ശിവശങ്കർ.എസ്.ജെ. (തമിഴ്)



മഴക്കു മുന്നോടിയായ് ഇരുട്ടടഞ്ഞു കൊണ്ടിരിക്കുന്നു.

അമ്പലവട്ടത്ത് പുതുതായി വന്നു ചേർന്ന

വയസ്സൻ യാചകനോടു ഞാൻ ചോദിച്ചു.

"ഒരു ബീഡി തരാമോ?"

"ഒരു പാട്ടു പാടാമോ?"

എന്ന് അതേ ഈണത്തിൽ അയാൾ.

എല്ലാ പിച്ചക്കാരും പാടുന്ന "തറൈമേൽ പിറക്ക വൈത്താനേ" മാറ്റിപ്പിടിച്ച്

"നാളൈ നമതേ" പാടി നിർത്തി, ഞാൻ.


ബീഡിക്കെട്ടിൽ നിന്നു വീണു പോയ ബീഡിയൊന്ന്

സ്വല്പം ഉരുണ്ട് ഇടം വലം പുരണ്ട്

ആശ്വാസപ്പെട്ടു നിൽക്കുന്നു.

തെല്ലു മാറി ഞാൻ തുപ്പി മണ്ണിട്ടു മൂടിയിരുന്ന ചെളിയിൽ ഈച്ച വട്ടമിട്ടരിച്ചു കൊണ്ടിരുന്നു.

ഒരുറുമ്പ് ബീഡിയെ ഉരുമ്മി നോക്കിപ്പോകുന്നു.

പിന്നണിയിൽ വയലിൻ സംഗീതത്തോടു കൂടി

കണ്ണുകളാൽ എന്തോ ഓർക്കുന്നു , വയസ്സൻ.

പെട്ടെന്ന് രണ്ടു മഴത്തുള്ളി നിലത്തേക്കിറങ്ങുന്നു.


മഴയത്ത് പിച്ചപ്പാത്രം തലയിൽ കമഴ്ത്തിക്കൊണ്ട്

നിലത്തു വീണ ബീഡിയെടുത്തു കയ്യിൽ വെച്ച്

കിഴവൻ എനിക്കൊരു പുതിയ ബീഡി നീട്ടുന്നു.

മായക്കാഴ്ച്ചയാവുന്നു.

കിഴവൻ രാജാവായ് മാറി

ചിരിച്ചുകൊണ്ടേ തരുന്നു.

ഞാൻ പുലവനായ് മാറി ഭവ്യതയോടെ വാങ്ങുന്നു.


ആ കുളിർ മഴയിൽ

വയസ്സന്റെ പിച്ചപ്പാത്രം കിരീടം പോലിരിക്കുന്നു.

ഊന്നുവടി ചെങ്കോൽ പോലിരിക്കുന്നു.

ഈ ബീഡിയോ

ആനക്കൊമ്പു പോലെത്തിളങ്ങുന്നു.



നാടു വിടേണ്ട കാലത്ത്

 നാടു വിടേണ്ട കാലത്ത്


പത്തു കൊല്ലം

പണിയില്ലാതലഞ്ഞിട്ടും

നാടുവിട്ടു പോകാൻ വിടാതെ

പിടിച്ചു നിർത്തിയ മലയാളമേ,


"പുറത്തു വല്ലതും ശ്രമിക്ക്"

"പി എസ്സ് സി എഴുതാറില്ലേ?"

"സ്ഥിരം ജോലിയായില്ലല്ലേ?"

"ഇതു കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?"

കേട്ടതായി നടിക്കാതെ

നിന്റെ ശബ്ദത്തിൽ

തല പൂഴ്ത്തി വെച്ചു ഞാൻ

നിന്നക്ഷരങ്ങളിൽ

കുരുങ്ങിപ്പിണഞ്ഞു.

നിന്റെ വള്ളികളിൽ

തൂങ്ങിക്കിടന്നു.


വിട്ടു പോയാൽ

മരിച്ചു പോയേക്കുമെന്നു ഭയന്ന്.


വട്ടം തിരിഞ്ഞു നടന്ന കാലത്ത്

വണ്ടി കേറിപ്പോന്നവർ

ഇന്നെന്നെ വിളിക്കുന്നു

പുറം നാട്ടിൽ ചെന്നു കവിത വായിക്കാൻ.

വിട്ടു പോന്ന കാലത്തിന്റെ മൊഴി

ഇപ്പോൾ കൊതിക്കുന്നോർ.


മുറുക്കെപ്പിടിച്ചതിനാൽ മാത്രം

കയ്യിൽ ഒട്ടി

കവിതയായ് കുരുത്തത്

ഞാൻ അവർക്കു നീട്ടുന്നു.


ജീവിക്കാൻ കൊള്ളാത്ത മലയാളമേ,

നാടു വിടേണ്ട കാലത്ത്

നിന്നിൽ പതുങ്ങിയിരുന്നതു കൊണ്ടു മാത്രം

മരിക്കാതെ പുറത്തു കടന്ന

എന്റെ കാതിൽ 

ഇതാ നീന്തിത്തുടിക്കുന്നു

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്കിണി, തമിഴ് ....


അച്ഛൻ - ഷാങ് സാവോ (ചൈന, 1962 - 2010)

 അച്ഛൻ

ഷാങ് സാവോ (ചൈന, 1962 - 2010)


1962 -ൽ അയാൾക്കറിയാമായിരുന്നില്ല,

തനിക്കെന്തു ചെയ്യാനാകുമെന്ന്.

ചെറുപ്പം, ആദർശവാൻ, യുവസുന്ദര ഇടതൻ

എന്നാൽ ഒരു വലതുപക്ഷക്കാരന്റെ പേരു പേറുന്നവൻ.

ക്സിൻജിയാങ്ങിലെ വീട്ടിൽ നിന്നയാൾ രക്ഷപ്പെട്ട്

വിശപ്പാൽ പള്ളയിൽ കാറ്റു വീർത്തു ചങ്ഷയിലെത്തി.

കുടലും മധുരമുള്ളങ്കിയും ചേർത്ത്

മുത്തശ്ശിയവന്ന് ഒരു പാത്രം സൂപ്പുണ്ടാക്കി, ചുവപ്പനീന്തപ്പഴമൊഴുകി നടക്കുന്നത്.

മുറിയിൽ കുന്തിരിക്കമെരിഞ്ഞു - മോഹവലച്ചുരുളൊന്നു

മേലേക്കു മണത്തു പൊന്തി.


അന്നയാൾ ശരിക്കും

തന്റെ ചാപല്യത്തിന്റെയവസാനത്തിലെത്തിയിരുന്നു.

പുറത്തൊന്നു കറങ്ങാൻ പോകണമെന്നു കരുതി.

തനിക്കു കാണാനാവാത്ത വസ്തുക്കളെ തുറിച്ചു നോക്കി, യുറക്കെച്ചിരിച്ചു.

മുത്തശ്ശിയവന്നൊരു സിഗരറ്റ് കൊടുത്തതു പുകച്ചു - ആദ്യ സിഗരറ്റ്.

വിടുന്ന പുകച്ചുരുളുകളിലൂടെയീ വാക്കുകൾ പറഞ്ഞു: 'പൈശാചികം, അസംബന്ധം'


ഉച്ചക്കയാൾ ടാൻജറിൻ ദ്വീപിൽ ചെന്നല്പമിരുന്ന്

ഓടക്കുഴൽ പരിശീലിക്കാനാലോചിച്ചു.


നടന്നു നടന്നു ചെൽകേ, യവിടേക്കു പോകേണ്ടെന്നു തോന്നി.

തിരിച്ചു വഴി നടക്കേ പെട്ടെന്നുള്ളിലുദിച്ചു:


രണ്ടു സ്വത്വങ്ങളുണ്ടെപ്പൊഴും.

ഒന്ന് അനുസരണയോടെ മുന്നോട്ടു പോകുന്നത്.

മറ്റൊന്ന് അനുസരണയില്ലാതെ മുന്നോട്ടു പോകുന്നത്.

ഒന്നൊരു ചിത്രവിരിപ്പിൻ മിന്നൽപ്പിണരിന്മേൽ പാട്ടുമൂളിയിരിക്കുന്നത്.

മറ്റേത് മെയ് ദിനപ്പാതയിലൂടെ നടക്കുന്നത്,

നശിക്കാത്ത സത്യത്തിൽ ചരിക്കുന്നത്.


അയാൾ ചിന്തിച്ചു: ഇപ്പോളെല്ലാം നല്ലത്, നന്നായിരിക്കുന്നു.


അയാൾ നിന്നു. തിരിഞ്ഞു നിന്നു.

ടാൻജറിൻ ദ്വീപിനു നേർക്കു വീണ്ടും നടന്നു

ആ തിരിയലിൽ

ആകാശത്തിന്നറ്റത്തൊരു അലാറ ഘടികാരം അയാൾ അറിഞ്ഞു.

ആ തിരിയലിൽ ഭൂമിയിലെ ഓരോ താളത്തെയുമയാൾ താറുമാറാക്കി

ആ തിരിയലിൽ പാത അത്ഭുതങ്ങൾ കൊണ്ടു നിറഞ്ഞു

അയാൾ എന്റെ അച്ഛനായിത്തീർന്നു.


Saturday, December 10, 2022

ക്ലാവ്

 ക്ലാവ്



ദിവസങ്ങളേ, മടുത്തു.

എന്റെ അനുഭവങ്ങളെ

അസാധാരണമാക്കിത്തരൂ


കുറേക്കാലം പ്രാർത്ഥിച്ചപ്പോൾ

യാദൃച്ഛികമാവാം,

ഒരു ദിവസം

അസാധാരണങ്ങൾ

മേലേക്കിടിഞ്ഞു വീണു.


മതി മതി, അയ്യോ,

താങ്ങാൻ വയ്യ

എല്ലാം വീണ്ടും 

പഴയപോലാക്കിത്തരൂ,

തീർത്തും സാധാരണം.


ദിവസങ്ങൾക്ക്

മന്ത്രവിദ്യയറിയില്ലല്ലോ.

ഓരോ അനുഭവത്തേയും

വീണ്ടും സാധാരണമാക്കാനായി

അവ മെല്ലെ മെല്ലെ

തലോടിക്കൊണ്ടിരുന്നു,

തോൽവി സമ്മതിച്ച പോലെ.


ആശങ്കയോടെ

ഞാൻ നോക്കുമ്പോളവ

എന്തുകൊണ്ടു തലോടുന്നു?

മൗനം കൊണ്ടു തലോടുന്നു.


ഓരോ അനുഭവത്തിന്മേലും

മൗനം ക്ലാവുപോലെപ്പുരണ്ടു വന്നു.

എല്ലാം വീണ്ടും

സാധാരണമാകുമെന്ന

പ്രതീക്ഷയിൽ.

Tuesday, November 29, 2022

ഒറ്റച്ചരട്

 ഒറ്റച്ചരട്



എന്റെ വിസ്മയക്കാഴ്ച്ചകൾ കോർത്തിട്ട

ഒറ്റച്ചരടിന്റെ തുമ്പെനിക്കിന്നു കിട്ടി.


കണ്ണു ഡോക്ടറെ 

കാണാൻ പോയപ്പൊഴാണച്ഛൻ

പാലക്കാടു കോട്ട കാണിച്ചു തന്നത്

രണ്ടാമതും കണ്ണു ഡോക്ടറെക്കാണാൻ പോയപ്പോഴാണാദ്യം

അണക്കെട്ടു കണ്ടത്

മൂത്രപ്പഴുപ്പ് പരിശോധിക്കാൻ പോയപ്പോൾ

കടല്.

പല്ലു പറിച്ചു വരുമ്പോൾ

തൃശൂര് മൃഗശാല.

പൂച്ച മാന്തി സൂചിവെച്ചു മടങ്ങുമ്പോൾ

മ്യൂസിയം.........


Sunday, November 20, 2022

തെറ്റ്

 തെറ്റ്


എന്റെ തെറ്റ്

തെരുവിൽ വിസർജ്യമായിക്കിടക്കുന്നു.

സ്വപ്നം കണ്ടു നടന്നു വന്ന്

അതിൽ ചവിട്ടി

കഴുകാൻ വെള്ളം നോക്കി 

കിട്ടാതെ

അടുത്തു കണ്ട കല്ലിന്മേൽ

കാലുരച്ചുരച്ചു നടന്നു പോകുന്നുണ്ടൊരാൾ.

 ശ്രുതി



കഴുത്തിൽ തൂക്കിയിട്ടിരുന്നു വലിയ പാട്ടുപെട്ടി.

അതിൽനിന്നെന്തൊക്കെയോ ചിലതടർന്നു പോരുന്നത്

ഇടം കൈയ്യാലയാൾ തടുത്തുകൊണ്ടിരുന്നു


നോക്കിയിരുന്നപ്പോൾ അടരുകയല്ല

പെട്ടിക്കും അയാളുടെ കൈയ്യിനുമിടയിൽ

ഒരു കടൽ സാവകാശം നുരച്ചുകൊണ്ടിരുന്നു.

കൈയ്യതിരു കവിഞ്ഞു പുറത്തേക്കു വരാത്ത കടൽ.


പെട്ടിക്കും കൈയ്യിനുമിടയിലൊരാകാശം

സാവകാശം മേഘച്ചുകൊണ്ടിരുന്നു.

കൈയ്യതിരു വിട്ടു മേഘങ്ങൾ പുറത്തു വരാത്തൊരാകാശം.


പെട്ടിക്കും കൈയ്യിനുമിടയിലൊരു പട്ടണം

സാവകാശം ഇരച്ചു കൊണ്ടിരുന്നു.

അതുമാത്രമയാളുടെ കൈയ്യതിരു കവിഞ്ഞ്

മെല്ലെപ്പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.


Friday, November 18, 2022

ബേത്തിമാരനും സുകുമാരനുമിടയിൽ

ബേത്തിമാരനും സുകുമാരനുമിടയിൽ

പി.രാമൻ


ഒരു കാലത്ത് കാവ്യകല സാമൂഹ്യമായും സാമ്പത്തികമായും മേൽക്കൈയുള്ളവരുടെ വിഹാരരംഗമായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടൊടുവോടെ കവിത ഒരു പൊതുമണ്ഡലമെന്ന നിലയിൽ കേരളത്തിൽ വികസിച്ചു തുടങ്ങി. സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിലുണ്ടായ മാറ്റങ്ങളാണതിനു കാരണം. കൃസ്ത്യൻ, ഇസ്ലാം മതസ്ഥരും ഈഴവ, വിശ്വകർമ്മ, ധീവര, ദളിത് തുടങ്ങിയ വിഭാഗങ്ങളുമെല്ലാം കവിത എന്ന പൊതുമണ്ഡലത്തിന്റെ ഭാഗമായി മാറി. ഓരോരോ സമൂഹവും ഓരോരോ വേഗത്തിലാണ് ഈ മാറ്റത്തിനൊപ്പം ചേർന്നത്.  ആ വിപുലനം കവിതയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മത, ജാതി നിലകൾ മാത്രമല്ല ലിംഗനിലയും ശാരീരിക നില ഭേദങ്ങളുമെല്ലാം ഈ വിപുലനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ക്വീർ കവിത ചർച്ച ചെയ്യപ്പെടുന്നത് മലയാളത്തിൽ ഈയടുത്തകാലത്തു മാത്രമാണ്. 2016 മുതൽ മാത്രമാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള കവികളുടെ കവിതകൾ വ്യാപകമായി നമ്മുടെ ശ്രദ്ധയിലേക്കു വരുന്നതും കവിത എന്ന പൊതുമണ്ഡലത്തെ ചലനാത്മകമാക്കിക്കൊണ്ട് അതിന്റെ അവിഭാജ്യഭാഗമാകുന്നതും.


 ഗോത്രസമൂഹങ്ങളിൽ നിന്നുള്ള എഴുത്ത് ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും ഓസ്ട്രേലിയയിലേയുമെല്ലാം കവിതയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സന്ദർഭത്തിൽ തന്നെയാണ് വൈദേശിക സ്വാധീനങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി കേരളത്തിലും ഗോത്ര കവിത ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും, മുതുവാൻ, റാവുള, ഇരുള, മുഡുഗ, മുള്ളക്കുറുമ, പണിയ, മാവിലാൻ തുളു തുടങ്ങിയ പതിനഞ്ചോളം ഗോത്രഭാഷകളിലുമായി എഴുതി വരുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ എഴുത്തുകാർ ഇന്ന് കേരള കവിതാ മണ്ഡലത്തിന്റെ ഭാഗമായിരിക്കുന്നു. ഗോത്രഭാഷകളിലുള്ള രചനകളെക്കൂടി ഉൾക്കൊള്ളും വിധം കേരള കവിത എന്ന പ്രയോഗത്തിന് ഇന്ന് കൂടുതൽ പ്രസക്തി കൈവന്നിരിക്കുന്നു. സമീപകാലത്തുണ്ടായ ഈ മാറ്റങ്ങൾക്കു നേതൃത്വം വഹിച്ച പ്രധാന കവികളിൽ ഒരാളാണ് സുകുമാരൻ ചാലിഗദ്ധ.


കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ ജീവിതാവസ്ഥയെ മുൻ നിർത്തിയുള്ള ഒരു പുറം നോട്ടമായ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം കെ. പാനൂർ എഴുതിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഗോത്രജന ജീവിതത്തെക്കുറിച്ചുള്ള പുറം ലോകത്തിന്റെ അജ്ഞതയെക്കൂടി വെളിപ്പെടുത്തുന്നുണ്ട് ആ തലക്കെട്ട്. അമ്പതു കൊല്ലത്തിനു ശേഷം അജ്ഞതയുടെയും അദൃശ്യതയുടെയും ഇരുട്ടിനെ വെട്ടിപ്പിളർത്തി കേരളത്തിലെ ആദിവാസി ജനത ദൃശ്യത കൈവരിക്കുകയാണ് നമ്മുടെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ, ഗോത്രകവിതയിലൂടെ. അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടേയും മുഖചിത്രങ്ങളുമായി മലയാളത്തിലെ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നു എന്നത് ചെറിയ കാര്യമല്ല. ഒന്നും രണ്ടും കവികളല്ല, ഏതാണ്ടമ്പതോളം പേരാണ് ഇന്ന് സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത്. ഇത്രയും ഭാഷകളെ, ഇത്രയും ഗോത്രസമൂഹങ്ങളെ തന്റെ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നയിക്കുന്ന മുൻനിരപ്പോരാളിയാണ് സുകുമാരൻ ചാലിഗദ്ധ. സുകുമാരന്റെ ഏകോപന വൈഗ്ദ്ധ്യം 2021-ൽ പുറത്തിറങ്ങിയ ഗോത്രകവിത എന്ന ചരിത്രം കുറിച്ച സമാഹാരത്തിൽ നാം കണ്ടതാണ് (സുരേഷ് എം. മാവിലനൊപ്പം). ഇപ്പോൾ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമാണ് ഈ എഴുത്തുകാരൻ. ഇങ്ങനെ കവി, കവിതാ അവതാരകൻ, എഡിറ്റർ, പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ കേരള കവിതയെന്ന പൊതുമണ്ഡലത്തെ ചലനാത്മകമാക്കുന്നു ഈ ചെറുപ്പക്കാരൻ.


ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ അശോകൻ മറയൂരിനൊപ്പം എഴുതിത്തുടങ്ങിയ കവിയാണ് സുകുമാരൻ ചാലിഗദ്ധ. അശോകൻ ഇടമലക്കുടിയിലും മറയൂരിലുമിരുന്ന് മലയാളത്തിലും മുതുവാൻ ഭാഷയിലും തന്റെ ആദ്യ കവിതകൾ എഴുതുന്ന കാലത്തു തന്നെയാണ് സുകുമാരൻ വയനാട്ടിലെ മാനന്തവാടിക്കടുത്ത് ചാലിഗദ്ധയിലിരുന്ന് മലയാളത്തിലും റാവുളയിലും തന്റെ ആദ്യ കവിതകൾ കുറിക്കുന്നത്. കവിതയെഴുതുന്ന കൗമാരപ്രായക്കാരനായ ഈ ആദിവാസി വിദ്യാർത്ഥിയെക്കുറിച്ച് പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ അന്നേ സ്റ്റോറികൾ വന്നിട്ടുമുണ്ട്. 


അച്ചടി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും തുടർന്ന് 2017-ൽ പച്ചവീട് എന്ന ആദ്യ ഗോത്രകവിതാ സമാഹാരത്തിലുമായി അശോകൻ മറയൂരിന്റെ കവിതകൾ വെളിപ്പെട്ടതിനു ശേഷം അധികം വൈകാതെ 2019 ലാണ് പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാ കാർണിവലിലെ ഗോത്ര കവിതാ സെഷനിൽ സുകുമാരൻ കവിത വായിക്കുന്നതും സംസാരിക്കുന്നതും ഞാനാദ്യം കേൾക്കുന്നത്. അശോകൻ തന്നെയാണ് സുകുമാരനെ എനിക്കു പരിചയപ്പെടുത്തുന്നതും.ഒറ്റക്കേൾവിയിൽത്തന്നെ ഞാൻ സുകുമാരന്റെ ആരാധകനായി എന്നതാണ് സത്യം. അപാരമായ ഊർജ്ജമുള്ള അവതരണമായിരുന്നു സുകുമാരന്റേത്.


തന്റെ ഗോത്രത്തിന്റെയും ഭാഷയുടെയും പേര് അടിയ എന്നല്ല എന്നും റാവുള എന്നാണെന്നും  ഗോത്ര ജനതയെ ചൂഷണം ചെയ്ത പുറം നാട്ടുകാർ കൊടുത്ത അടിയ എന്ന പേര് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സുകുമാരൻ അന്ന് തുറന്നടിച്ചത് ഓർക്കുന്നു. അതിനു ശേഷം എത്ര പെട്ടെന്നാണ് സുകുമാരൻ കേരളത്തിന്റെ പ്രിയങ്കരനായ കവിയായി മാറിയത്! കാടിനേയും കാടിനോടു ചേർന്നുള്ള ഗോത്രജന ജീവിതത്തേയും സംസ്ക്കാരത്തേയും നൂറു കണക്കിനു കവിതകളിലൂടെ സുകുമാരൻ ആവിഷ്ക്കരിച്ചു. ഭാഷയിലൂടെ ഉല്ലാസവാനായി അയാൾ അലഞ്ഞു. ഗോത്രസമൂഹത്തിൽ നിന്നുള്ള ഒരാൾക്കു മാത്രം സാദ്ധ്യമായ വർണ്ണശബളമായ ഭാവനയോടെ സുകുമാരൻ എഴുതി. മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളുമുൾപ്പെടുന്ന വനപ്രകൃതിയപ്പാടെ സുകുമാരന്റെ കാവ്യഭാഷയിൽ ശബ്ദസ്വരൂപം കൈവരിച്ചു. മൃഗങ്ങളുടെ മുരൾച്ചയും ചിന്നംവിളിയും പക്ഷികളുടെ ചിറകടിയൊച്ചയും കാട്ടിലെ മനുഷ്യരുടെ കൂവലുമെല്ലാം സുകുമാരന്റെ കാവ്യഭാഷയുടെ ഭാഗമായി. ഗദ്യത്തിലെഴുതുമ്പോഴും സുകുമാരകവിത ശബ്ദാനുഭവ പ്രധാനമായിരിക്കുന്നത് കവിയുടെ ജീവിതത്തിന് പ്രകൃതിയുമായുള്ള ജൈവബന്ധം കൊണ്ടാണ്. ആ ശബ്ദാനുഭവപരതയെ എടുത്തു കാട്ടുന്നതാണ് സുകുമാരന്റെ കവിതാവതരണങ്ങൾ.


ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു കവി ഇങ്ങനെയെല്ലാമാണ് എഴുതേണ്ടത് എന്നതിനെപ്പറ്റി പുറത്തു നിന്നുള്ളവർക്ക് ചില മുൻ ധാരണകളുണ്ട്. ഈ മുൻ ധാരണകളെയെല്ലാം തകർക്കുന്നവയാണ് പൊതുവേ ഗോത്രഭാഷാ കവിതകൾ - സുകുമാരന്റേത് വിശേഷിച്ചുമതെ. സാംസ്ക്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ അപചയങ്ങളെപ്പറ്റി സുകുമാരൻ ധാരാളമായി തന്റെ കവിതകളിൽ എഴുതുന്നുണ്ട്. എന്നാൽ അതങ്ങനെയായിരിക്കുമ്പോഴും പുറം ലോകം പ്രതീക്ഷിക്കുന്ന തരത്തിൽ ഒരു പ്രതിഷേധമുദ്രാവാക്യമാകുന്നില്ല ഒരിക്കലും ഈ കവിയുടെ എഴുത്ത്. അടിമുടി സൗന്ദര്യാത്മകമാണത്. ആനന്ദാത്മകവുമാണ്. സ്വതന്ത്ര ജീവിതത്തിന്റെ കുളിർകാറ്റ് ഈ കവിതകളിൽ വീശിപ്പടരുന്നുണ്ട്. നഗരത്തിലെത്തിയാലും സുകുമാരൻ ഭാഷ കൊണ്ടൊരു കാടൊരുക്കും.


 ഇല്ലാത്തതെല്ലാം ഭാഷയിലൂടെ ഈ കവി സൃഷ്ടിക്കും. കേരള സാഹിത്യ അക്കാദമി വയനാട്ടിൽ വെച്ചു നടത്തിയ ഗോത്രായനം ക്യാമ്പിൽ സുകുമാരൻ ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ പൂർവികർ ജീവിച്ച പോലെ ഞാനും കാടുകേറി കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഇറച്ചി തിന്നാറുണ്ട്. എന്നാൽ അത് കവിതയിലാണെന്നു മാത്രം. ഞങ്ങളുടെ പൂർവികർ കഴിച്ച ഭക്ഷണം ഇന്നു ഞങ്ങൾ കഴിച്ചാൽ കുറ്റക്കാരാകും. അതുകൊണ്ട് ഞാൻ കവിതയിൽ അതു ചെയ്യുന്നു." കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം ചർച്ച ചെയ്യുന്ന ബീഫു വിവാദത്തിന്റെ പശ്ചാത്തലത്തിൽ സുകുമാരന്റെ ഈ വാക്കുകൾക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. ഭക്ഷണ സ്വാതന്ത്ര്യമുൾപ്പെടെ ആദിവാസി ജനതക്ക് എന്തെല്ലാമാണ് നഷ്ടമായത് എന്നു ചിന്തിക്കാൻ പോലും ഇക്കാലമത്രയും നാം തയ്യാറായിട്ടില്ല. അതൊരു ചർച്ചാവിഷയം പോലുമായിട്ടില്ല. ഈ സാഹചര്യത്തിൽ, ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചു പിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം.


ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. താൻ വന്ന വഴികളെപ്പറ്റി പറയുന്നു. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ പറയുന്നു. സുകുമാരന്റെ വരാനിരിക്കുന്ന ആദ്യകവിതാ സമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ഈ 'ബേത്തിമാരൻ'. അതെ, ബേത്തിമാരന്റെ പിറകേ വരുന്നുണ്ട് സുകുമാരൻ ചാലിഗദ്ധ എന്ന കവി.



Tuesday, November 15, 2022

കോളിൽ പെട്ട പുസ്തകം

 കോളിൽ പെട്ട പുസ്തകം


ആ പുസ്തകം വായിച്ചു കൊണ്ടിരുന്ന കാലത്താണ്

ഞങ്ങളുടെ ജീവിതം ഇളകി മറിഞ്ഞത്.

(പുസ്തകത്തിന് അതിൽ എന്തു പങ്ക്!)

ഞാൻ വായന നിർത്തി

കണ്ണു പിൻവലിച്ച് എഴുന്നേറ്റതും

പെട്ടെന്നു വീശിയടിച്ച കൊടുങ്കാറ്റ്

പുസ്തകത്തിനെയെടുത്തു വട്ടം കറക്കി

മുകളിലേക്കു കൊണ്ടുപോയി

തിരികെ താഴത്തിട്ടു.

താഴെ വീണിട്ടും പുസ്തകം കറങ്ങിക്കൊണ്ടിരുന്നു.

ഒരു കപ്പലായിരുന്നെങ്കിൽ

അതിലെ യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാവും.

ആ പുസ്തകത്തിലെ കഥാപാത്രങ്ങൾ ആരെങ്കിലും 

ജീവനോടെയുണ്ടോ എന്നറിയാനായി

അതിലേക്കു കടക്കാൻ ഞാൻ കൈ നീട്ടി.

എന്നാൽ അതിന്റെ താളുകൾ വിസമ്മതത്തോടെ 

ക്ഷോഭിച്ചു മറിഞ്ഞു കൊണ്ടിരുന്നു.


കാറ്റും കോളുമടങ്ങി

ഞങ്ങളുടെ ജീവിതമിതാ പിന്നെയും ശാന്തമാകുന്നു.


അതിലെ കഥാപാത്രങ്ങളാരെങ്കിലും

ജീവനോടെയുണ്ടോ?

അതു തുറക്കാനാഞ്ഞ്

മറ്റേതോ പുസ്തകം തുറന്നു.

പക്ഷേ, വായിക്കാനാകുന്നില്ല.

പേടിച്ചു പേടിച്ച് ഒടുവിലതുതന്നെ തുറന്നു.

മരവിപ്പും മൗനവുമായിരുന്നു ഉള്ളിൽ.


കുറേ കഴിഞ്ഞപ്പോൾ ഒരാൾ

പ്രത്യക്ഷപ്പെട്ടു.

അയാൾക്കു പിന്നിൽ

എനിക്കു പരിചിതമായ ശബ്ദങ്ങൾ 

കേട്ടു തുടങ്ങി.

പക്ഷേ അതു ശ്രദ്ധിക്കാൻ കഴിയാത്ത വിധം

എന്റെ തല കറങ്ങുന്നു.

അവരെല്ലാം വട്ടംകറങ്ങുന്നു.

പുസ്തകം തന്നെയും കറങ്ങുന്നു.

ദൈവമേ, അന്നത്തെ കൊടുങ്കാറ്റ്

പിന്നെയും വരികയാണോ?

ഇല്ല, അതിനി വരില്ല.

ആ പുസ്തകം വായിച്ചു തീർത്തില്ലല്ലോ

എന്ന ഖേദമായിരിക്കുമോ?

ഒരിക്കലുമിനിയതു വായിക്കാൻ കഴിയില്ലല്ലോ

എന്ന ഖേദമായിരിക്കുമോ?

Sunday, November 13, 2022

കണ്ണാടിയിൽ - ഷാങ് സാവോ (1962 - 2010)

 

കണ്ണാടിയിൽ

ഷാങ് സാവോ (ചീന, 1962 - 2010)

തന്റെ ജീവിതത്തിലെ ദു:ഖമോരോന്നുമവ-
ളോർമ്മിക്കുന്നെങ്കിൽ മാത്രം
പ്ലം പൂക്കളുതിർന്നുതിർന്നുകൊണ്ടിരിക്കും.
നദിക്കരയിലേക്കവൾ നീന്തുന്ന
കാഴ്ച്ച,
ഒരു പൈൻതടിക്കോവണി കേറുന്ന കാഴ്ച്ച,
അപകടം പിടിച്ചവ സുന്ദരമാണ്, സംശയമില്ല.
എന്നാൽ ലജ്ജയാൽ തുടുത്ത്
അവൾ വീട്ടിലേക്കു
കുതിരപ്പുറത്തേറി വരുന്ന കാഴ്ച്ചക്കു പകരം വക്കാനില്ല മറ്റൊന്നും.
തല കുനിച്ച്, രാജാവിനോടു മറുപടി പറഞ്ഞു കൊണ്ട്.
ഒരു കണ്ണാടി അവളെ എന്നെന്നും കാത്തിരിക്കുന്നു.
കണ്ണാടിയിൽ
എന്നും ഇരിക്കാറുള്ള ഇടത്തു തന്നെ ഇരിക്കാൻ
അതവളെ അനുവദിക്കുന്നു.
ജനലിലൂടെ ഉറ്റുനോക്കുമ്പോൾ :
തന്റെ ജീവിതത്തിലെ ദുഃഖമോരോന്നുമവ-
ളോർമ്മിക്കുന്നെങ്കിൽ മാത്രം
പ്ലം പൂക്കളുതിർന്നുതിർന്നുകൊണ്ടിരിക്കും
തെക്കൻ മാമലക്കു കുറുകെ.

Friday, November 4, 2022

ആറാത്ത പുണ്ണും അമൃതമഴയും

 ആറാത്ത പുണ്ണും അമൃതമഴയും

പി.രാമൻ


1

ആധുനികാനന്തര റുമാനിയൻ കവികളിൽ പ്രമുഖനാണ് മരിൻ സൊരസ് ക്യു. 1990 കളിൽ കേരളത്തിലെ യുവകവികൾക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്ന വിന്റേജ് ബുക്ക് ഓഫ് കണ്ടമ്പററി വേൾഡ് പോയട്രി എന്ന പുസ്തകത്തിലെ ശ്രദ്ധേയരായ കവികളിലൊരാളായിരുന്നു സൊരസ് ക്യു. ഹാസ്യവും വിരുദ്ധോക്തിയും നിറഞ്ഞ കവിതകളായിരുന്നു അവ. മനുഷ്യാവസ്ഥയുടെ ആത്യന്തിക ദുരന്തത്തെ ഐറണിയുടെ ഭാഷയിൽ ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോഴും പ്രസന്നത കൈവിടാത്ത കവിതകളായിരുന്നു അവ. ആ ആദ്യാനുഭവത്തിനു ശേഷം ഈ കവിയുടെ കവിതകൾ കിട്ടാവുന്നിടത്തോളം തേടിപ്പിടിച്ചു വായിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അവസാന സമാഹാരമായ ദ ബ്രിഡ്ജ് കൈയ്യിലെത്തുന്നത്. വലിയ സവിശേഷതയുള്ള ഒരു പുസ്തകമാണ് ദ ബ്രിഡ്ജ്. 1996 ഡിസംബർ 8-ന് അറുപതാം വയസ്സിൽ കരളിൽ കാൻസർ രോഗം ബാധിച്ച് മരിക്കുന്നതിനു മുമ്പ് മരിൻ സൊരസ്ക്യു മരണത്തെ തൊട്ടു മുന്നിൽ കണ്ടുകൊണ്ടെഴുതിയ കവിതകളാണതിൽ. ആസന്നമരണനായ കവി മരിക്കുന്നതിനു തൊട്ടുമുമ്പ് മരണത്തെക്കുറിച്ചെഴുതിയ കവിതകൾ. ജീവിത മരണങ്ങൾ തമ്മിൽ കവിതകൊണ്ടു കെട്ടിയ പാലം എന്നും പറയാം. 1996 നവംബർ ഒന്നു മുതൽ ഡിസംബർ 8-നു മരിക്കുന്നതിന്റെ തലേന്നു വരെ അദ്ദേഹം ആശുപത്രിക്കിടക്കയിൽ കിടന്ന് കവിതകളെഴുതി. മരണത്തിന്റെ വേദനയിൽ കവിതയുടെ വെളിച്ചവും സഹജമായ ഹാസ്യബോധവും കൈവിടുന്നില്ല അവസാന ശ്വാസം വരെയും കവി. സ്വർഗ്ഗത്തിലേക്കുള്ള ഗോവണി എന്ന കവിത വായിക്കാം :


ഒരെട്ടുകാലിയുടെ മൃദുനൂല്

തട്ടിന്മേൽ നിന്നു താണിറങ്ങുന്നു

എൻ്റെ കിടക്കക്കു തൊട്ടു മേലെ.


ഓരോ ദിവസവും

അതു കൂടുതൽ താണു വരുന്നത്

ഞാൻ ശ്രദ്ധിക്കുന്നു.

'എനിക്കു കേറിപ്പോകാൻ

സ്വർഗ്ഗത്തു നിന്നയച്ച കോണിയാണ് '

ഞാൻ സ്വയം പറയുന്നു.


ഞാനിപ്പോൾ കനം കുറഞ്ഞ്

എല്ലും തോലുമായി

എൻ്റെ തന്നെ പ്രേതം.

എന്നിട്ടും വിചാരിക്കുന്നു,

കനം കൂടുതലാണ്, ദേഹത്തിന്

മൃദുവായ ഈ ഗോവണിയേറാൻ.


ആകയാൽ എൻ്റെയാത്മാവേ,

ആദ്യം കയറിപ്പോകൂ

കയറിക്കയറിപ്പോകൂ.


മരണക്കിടക്കയിൽ കിടക്കുന്നയാളുടെ അവസാനത്തെ ഭ്രമകല്പനയായിരിക്കാം ഈ കവിത. മലർന്നു കിടക്കുമ്പോൾ തട്ടിൽ നിന്നു തൂങ്ങി നിൽക്കുന്ന എട്ടുകാലി വല കണ്ടു കണ്ട് കവിതയുടെ നിമിഷത്തിൽ സ്വർഗ്ഗത്തിലേക്കു കയറിപ്പോകാനുള്ള ഗോവണിയായി മാറുന്നു. ഉറപ്പായ മരണത്തിനു തൊട്ടു മുന്നിൽ നിൽക്കുമ്പോഴും കവി, മനസ്സിന്റെ തമാശയാർന്ന സരളത കൈവിടുന്നില്ല.എല്ലും തോലുമായ ഈ സ്ഥിതിയിലും ഒരെട്ടുകാലി നൂലിന് തന്റെ ശരീരം താങ്ങാനാവില്ല. അതുകൊണ്ട്, ശരീരത്തെ കിടക്കയിൽ വിട്ട് ആദ്യം കയറിപ്പോകാൻ തന്റെയാത്മാവിനോട് അപേക്ഷിക്കുകയാണ് കവി.


രാത്രി ഉറക്കമില്ലാതെ കിടന്നു പിടയുമ്പോൾ ജനലിലൂടെ കാണുന്ന ചന്ദ്രനെ ഒരു വലിയ ഗുളികയായിക്കരുതി എടുത്തു വിഴുങ്ങാനായുന്നു ഈ രോഗി. വേർപാട് എന്ന ചെറുകവിതയിൽ സന്ദർശിക്കാൻ വന്ന സുഹൃത്തുക്കളുടെ കണ്ണു നിറയുമ്പോൾ പെട്ടെന്ന് അവർക്കെതിരെ ചുമരിനഭിമുഖമായിത്തിരിഞ്ഞു കിടക്കുന്നു രോഗി, ഞാനിതാ ഇപ്പോൾ തിരിച്ചു വരും എന്നു പറഞ്ഞു കൊണ്ട്. ദു:ഖവും നിരാശയും പ്രതീക്ഷയും നിസ്സാരതാബോധവുമെല്ലാം ഇഴുകിച്ചേർന്ന നാലു വരികൾ. കരൾ കൊത്തിപ്പറിച്ചെടുക്കുന്ന വേദന അനുഭവിക്കുമ്പോൾ ഒരു യൂറോപ്യൻ കവി ഗ്രീക്ക് മിത്തോളജിയിലെ പ്രൊമിത്തിയൂസിന്റെ കഥയോർക്കുക സ്വാഭാവികം. ഭൂമിയിലെ മനുഷ്യർക്ക് അഗ്നി പകർന്നു കൊടുത്ത കുറ്റത്തിന് ശിക്ഷയായി നിത്യബന്ധനത്തിലാണ്ടു കിടക്കുന്ന ദേവനാണ് പ്രൊമിത്തിയൂസ്. പ്രൊമിത്തിയൂസിന്റെ കരൾ ഒരു പരുന്ത് പകൽ വന്ന് കൊത്തിപ്പറിച്ചെടുക്കും. രാത്രി പഴയ രൂപത്തിലാവുന്ന കരൾ പിറ്റേന്നു വന്ന് പരുന്തു വീണ്ടും കൊത്തും. തന്റെ മരണവേദനയിൽ നിന്ന് പ്രൊമിത്തിയൂസ് ദേവന്റെ ആദിമ വേദനയിലേക്ക് ആഴ്ന്നിറങ്ങുകയാണ് മരിൻ സൊരസ്ക്യൂ അസ്വസ്ഥനായ പ്രൊമിത്തിയൂസ് എന്ന കവിതയിൽ.


പരുന്ത്

കൊക്കാഴ്ത്തി

മതിയാവോളം 

ഏകാഗ്രമായ് തിന്നുകൊണ്ടിരിക്കുമ്പോൾ

ഞാനതിന്റെ നഖങ്ങൾ പിടിച്ച്

എന്റെ തൊലിയിൽ

വേഗം മാന്തിപ്പറിക്കുന്നു.

അവക്കു നീളമേറിയതെത്ര ഭാഗ്യം!

ഞെരമ്പുകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ശ്രമിച്ച്

വർഷങ്ങൾ കൊണ്ടെന്റെ സ്വന്തം നഖങ്ങൾക്കു

മൂർച്ച നഷ്ടപ്പെട്ടു.


കരൾരോഗം ചൊറിച്ചിലുണ്ടാക്കും

ഉഗ്രമായ ചൊറിച്ചിൽ.



വേദനയിൽ മുഴുകി നിൽക്കുന്ന അനുഭവത്തിന്റെ പരമാവധിയിലെത്തിക്കുന്നു ഈ റൊമാനിയൻ കവിയുടെ അന്ത്യ കവിതകൾ. ഇവിടെ പരാമർശിച്ച കവിതകളെല്ലാം തീവ്രവേദനയുടെ ആവിഷ്കാരങ്ങളാണ്. എന്നാൽ വ്യത്യസ്തമായ കവിതകളും ഇക്കൂട്ടത്തിലുണ്ട്. മാരകമായെന്നെ ബാധിക്കുന്നത് എന്ന കവിത ഉദാഹരണം. മരിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ ഒറ്റ വിഷമമേയുള്ളൂ. എങ്ങനെ പിന്നെ പുസ്തകം വായിക്കാനാവും? അങ്ങു ചെന്നാൽ നക്ഷത്രങ്ങളെ വായിക്കാൻ അനുവാദം കിട്ടിയാലും മതി.


പുസ്തകങ്ങൾക്കൊപ്പം സഹവസിക്കാൻ

കഴിയാത്തതാണ്

ഏറ്റവും മാരകമായെന്നെ ബാധിക്കുക.

ഓരോ പ്രഭാതത്തിലും

എന്റെ പുസ്തക ഷെൽഫിനു മുന്നിൽ 

അവയിൽ നിന്നു പതിയെ വീശുന്ന

രഹസ്യമമാമിളങ്കാറ്റേറ്റു 

കടൽത്തീരത്തെന്നപോലെ 

നിൽക്കാൻ കഴിയാതെ വരിക.


ദൈവമേ, നിന്നോടു ഞാൻ

അത്രക്കുമടുത്തിരിക്കുന്നതിനാൽ

ആശിക്കുന്നു,

നക്ഷത്രങ്ങളെ വായിക്കുന്നതിന്റെയാനന്ദം

എനിക്കു നിഷേധിക്കില്ലെന്ന്.


ഒരു മേഘത്തിന്മേൽ പതിച്ച

കാര്യപരിപാടിയനുസരിച്ചു മതി.

ചുരുങ്ങിയത്

ആഴ്ച്ചയിലൊരു തവണയെങ്കിലും.


ഇങ്ങനെ ഭൂമിയിലെ പ്രിയങ്ങളെയെല്ലാം മരണത്തിലേക്കു ചേർത്തു വെക്കുകയാണ് കവി - മരിച്ചു പോകുമ്പോൾ പ്രിയപ്പെട്ട വസ്തുക്കളെല്ലാം കൂടെയടക്കം ചെയ്യുന്ന പ്രാചീന മനുഷ്യനെപ്പോലെ. 


2


മരണത്തിന്റെ പിറകേ പോകുമ്പോൾ ആദ്യ പ്രേമത്തിലെ നായികയുടെ ഓർമ്മ കൂടെക്കരുതിയ മനുഷ്യനെപ്പറ്റി വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്, മരണം കനിഞ്ഞോതി എന്ന പേരിൽ. ആ കാതൽ മരിക്കാൻ വിടാതെ ജീവിതത്തിലേക്കു വീണ്ടും വലിച്ചെറിയുകയാണ് വൈലോപ്പിള്ളിക്കവിതയിലെ നായകനെ. ഇരുപത്താറാം വയസ്സിൽ മരിച്ചു പോയ സുധാകരൻ തേലക്കാട് എന്ന കവിയും ഇതു പോലൊരു കവിത - മരണത്തിന്റെ തോൽവി - എഴുതിയിട്ടുണ്ട്. തനിക്കുണ്ടായിരുന്നതു മുഴുവൻ മറ്റുള്ളവർക്കു വീതിച്ചു കൊടുത്ത് മരണത്തെ തോല്പിക്കുകയാണ് സുധാകരൻ തേലക്കാടിന്റെ കവിതയിലെ മനുഷ്യൻ. തന്റെ കരൾത്തുടിപ്പ് സമുദ്രത്തിനും കൺവെളിച്ചം സൂര്യചന്ദ്രന്മാർക്കും ഭാവനാ ശബളത സന്ധ്യകൾക്കും ജീവിതോന്മേഷം പൊട്ടിവിരിയുന്ന പൂക്കൾക്കും സങ്കടവും നിരാശയും കൊഴിയുന്ന പൂക്കൾക്കും ഗാനം കാട്ടാറിനും ഉയർന്ന ചിന്തകൾ കുന്നുകൾക്കും നൽകി മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്ന മനുഷ്യനെയാണ് സുധാകരൻ തേലക്കാട് അവതരിപ്പിക്കുന്നത്. സ്വർഗ്ഗത്തിൽ രാവിലെ പ്രാതലിന് ഇഡ്ഡലി ഉണ്ടാവുമോ എന്ന വി.കെ.എൻ പയ്യന്റെ ആകാംക്ഷയും മരണാനന്തര വായനയെക്കുറിച്ചുള്ള സൊരസ് ക്യൂ കവിത ഓർമ്മയിലുണർത്തിയേക്കും. ഇങ്ങനെ മരണത്തെ തൊട്ടു മുമ്പിൽ നിർത്തിക്കൊണ്ടുള്ള മലയാള രചനകളെല്ലാം ഓർമ്മിക്കാമെങ്കിലും മരണക്കിടക്കയിൽ കിടന്നുകൊണ്ടെഴുതിയ ഇതുപോലൊരു കവിതാ പുസ്തകം മലയാളത്തിലില്ല എന്നു സമ്മതിച്ചേ പറ്റൂ.


പത്തൊമ്പതാം നൂറ്റാണ്ടൊടുവിൽ മലയാളത്തിൽ കാല്പനികതയുടെ ആദ്യ രശ്മികൾ ചൊരിഞ്ഞ കവിതകൾ എന്ന നിലയിൽ കെ.സി.കേശവപ്പിള്ള ഉൾപ്പെടെയുള്ള കവികളുടെ ആസന്നമരണചിന്താശതകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയിലും മരണമെന്ന അനുഭവത്തിനോ അതിന്റെ വേദനക്കോ അല്ല മരണത്തെ മുൻനിർത്തിയുള്ള ജീവിതചിന്തകൾക്കാണ് ഊന്നൽ.എൻ.എൻ.കക്കാടിന്റെ അവ സാനകാലരചനകളാണ് മരിൻ സൊരസ് ക്യൂ കവിതകളുടെ ഗണത്തിൽ പെടുത്താവുന്ന മലയാളകവിതകൾ. സൊരസ് ക്യൂവിനെപ്പോലെത്തന്നെ കാൻസർ രോഗബാധിതനായിക്കിടക്കുമ്പോഴാണ് കക്കാട് സഫലമീ യാത്രയും മരണത്തെക്കുറിച്ച് ഒരമൂർത്ത പഠനവും ഇന്റൻസീവ് കെയറുമെഴുതുന്നത്. വ്രണിതമാം കണ്ഠത്തിൽ നോവിത്തിരി കുറവുള്ള ഒരു ധനുമാസരാവിൽ ഭാര്യയോടൊപ്പം ജനലഴി പിടിച്ചു നിന്ന് , പഴയ ഓർമ്മകൾ പോലെ വിറയ്ക്കുന്ന ഏകാന്ത നക്ഷത്രങ്ങളെ നോക്കുകയാണ് സഫലമീ യാത്രയിലെ രോഗാതുരനായ ആഖ്യാതാവ്. എങ്കിലും പിന്നിട്ട ജീവിതം തന്നെയാണ് ആ കവിതയിൽ നിറവോടെ നിവരുന്നത്. എന്നാൽ ഇന്റൻസീവ് കെയറിലെത്തുമ്പോൾ മരണം ഗ്രസിക്കുന്നു. സ്പർശങ്ങളുടെയും ശബ്ദങ്ങളുടെയും ഇരുൾവെളിച്ചങ്ങളുടെയും പാതാളഭാഷയിലാണ് ഈ കവിതയിലെ ആഖ്യാനം. ഇന്റൻസീവ് കെയറിൽ കിടക്കുന്ന രോഗിയുടെ ആഴ്ന്ന അനുഭവത്തെ ആ പാതാളഭാഷ ഇങ്ങനെ ആവിഷ്ക്കരിക്കുന്നു :


ഏതോ മൃദുലമാം ദൂരനാദം

ഏതോ മസൃണമാം സ്പർശമർദ്ദം

വറ്റി വറണ്ടു വലിഞ്ഞ ചുണ്ടിൽ

സ്വച്ഛശീതാംശുവിന്നാർദ്രഭൂതി

ഭാരം ഞെരിഞ്ഞ മിഴിക്കു മുമ്പിൽ

ചൂളും വെളിച്ചത്തിൻ നേർത്ത പാട.

പാതി മയങ്ങുമിരുൾക്കയങ്ങൾ

പാതിയുണർന്ന വെളിനിലങ്ങൾ

ഇരുളിന്നും വെളിവിന്നുമിടയിൽ വർണ്ണ -

ക്കുമിളകൾ ചിന്നുമസ്വസ്ഥ ദീപ്തി

എങ്ങോ പുളഞ്ഞു കൊളുത്തി വലിയുന്നി-

തംഗങ്ങളൊക്കെയും നേർത്ത നോവിൽ.


വേദനയെ മറികടന്ന് ഒരാശ്വാസ സ്പർശം വന്നു പൊതിയുന്നു. അതോടെ, പതുക്കെപ്പതുക്കെ രോഗി മയക്കത്തിലേക്ക് ആണ്ടാണ്ടു പോകുന്നു. ഒടുവിൽ "അലകളടങ്ങി നിഷ്പന്ദമായ് ശാന്തമാകുന്നു ശാന്തമാകുന്നു" ആ ആണ്ടിറങ്ങൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു കവി നിശ്ചയിക്കുന്നില്ല. ബോധാബോധത്തിനിടയിലെ ആ ആഴത്തിനു തൊട്ടരികെ മരണത്തിന്റെ സാന്നിദ്ധ്യം കവിതയിൽ നിന്നു നമ്മളിലേക്കെത്തുന്നതു മാത്രമറിയാം. ഈ നിലക്ക് മലയാളകവിതയിലെ അത്യപൂർവതയുള്ള ഒരാഖ്യാനമായിരിക്കുന്നു എൻ.എൻ.കക്കാടിന്റെ ഇന്റൻസീവ് കെയർ.


കക്കാട് തന്റെ ജീവിത സായാഹ്നത്തിൽ മരണത്തെയും വേദനയേയും ഇങ്ങനെ എഴുതിയതിൽ ആ കവിവ്യക്തിത്വത്തിന്റെ സ്വാഭാവികമായ തുടർച്ചയുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ആദ്യകാലം തൊട്ടേ ക്ഷീണിതരും ദാഹാർത്തരുമായ മനുഷ്യരെയാണ് കക്കാടിന്റെ കവിതയിൽ നാം കാണുക. "പിന്നെയിരുന്നേൻ ബെഞ്ചിൽ ക്ഷീണൻ". വെളിച്ചവും ഇരുട്ടുമല്ല, മങ്ങിയ നേരമാണ്, മങ്ങൂഴമാണ് കക്കാടിന്റെ കാലം.കടമ്മനിട്ടയെപ്പോലുള്ള സഹകവികൾ വാക്കുകൾ കൊണ്ട് വലിയ മനുഷ്യരൂപങ്ങൾ കൊത്തിയെടുത്തപ്പോൾ കക്കാട് ക്ഷീണിച്ചവശരായി ഇഴയുന്ന മനുഷ്യരേയും രോഗാതുരമായ മങ്ങൂഴങ്ങളേയുമാണ് തന്റെ കാവ്യജീവിതത്തിലുടനീളം ആവിഷ്കരിച്ചത്. തളർന്നവശമായ ആ ഉടലിന് സ്വാഭാവികമായും മരണത്തിലേക്കെത്തിയേ പറ്റൂ. എന്നാൽ വേദനക്കപ്പുറമുള്ള ആശ്വാസത്തിന്റെ വെളിച്ചവുമാകുന്നു കക്കാടിന് മരണം.



3


കൂട്ടുകുടുംബമായി ഒന്നിച്ചു കഴിഞ്ഞിരുന്ന കുട്ടിക്കാലത്ത് മരണം എനിക്കൊരു പേടിപ്പെടുത്തുന്ന അനുഭവമായിരുന്നില്ല. ഇരുട്ടടഞ്ഞ ചെറിയ മുറികളിൽ കിടന്ന് മുത്തശ്ശിമാരും മുത്തശ്ശൻമാരും കാലം ചെന്ന് ശാന്തമായി മരിച്ചു. ഏറെ നാളുകൾ വെള്ളമിറക്കാൻ വയ്യാതെ കിടന്ന ശേഷമാകും മരിക്കുക. നാട്ടിലെ കാരണവന്മാർ ആ കിടപ്പ് വന്നു നോക്കി പറയും, ആയില്ല, രണ്ടു ദിവസം കൂടി വേണ്ടി വരും. ശ്വാസത്തിന്റെ കണക്കുകളൊക്കെ എണ്ണിപ്പറയുന്ന കാരണവന്മാരെ കണ്ടിട്ടുണ്ട്. മരണത്തെ തൊട്ടരികെ നിന്ന് സൂക്ഷ്മമായി നോക്കിക്കാണുന്ന കാഴ്ച്ചയാണ്, മൃത്യുദർശനമാണ്, കടവനാടു കുട്ടിക്കൃഷ്ണന്റെ വിലയം എന്ന കവിത(വഴിമുത്ത് എന്ന സമാഹാരത്തിൽ). പ്രായമായി സ്വാഭാവികമായി സംഭവിക്കുന്ന സഹോദരിയുടെ മരണം അടുത്തിരുന്ന് നോക്കിക്കാണുകയാണ് ഈ കവിതയിലെ സഹോദരസ്ഥാനത്തുള്ള ആഖ്യാതാവ്. രണ്ടു കൈകളും രണ്ടു കാലുകളും ചലനമറ്റ്, മിണ്ടാനാവാതെ നീണ്ടു നിവർന്നു കിടക്കുന്ന കിടപ്പിൽ അരികത്തിരുന്ന് വിളിക്കുമ്പോൾ ശ്രമപ്പെട്ടു കണ്ണുതുറന്ന് ഒരു നോക്കിൽ ഏറെക്കലർത്തി ശബ്ദമില്ലാതെ നീ എന്തോ പറഞ്ഞു. അത് കുറച്ചൂഹിക്കാം, മുഴുവൻ ഊഹിക്കാനാവുമോ എന്ന ചോദ്യത്തോടെയാണ് വിലയം തുടങ്ങുന്നത്. പതുക്കെപ്പതുക്കെ സ്പർശ രസങ്ങൾ, ഗന്ധശ്രവണങ്ങൾ തുടങ്ങി എല്ലാ അറിവുകളും പിൻവാങ്ങുന്നു. ഇന്ദ്രിയങ്ങളിൽ കാതു മാത്രം അവസാന നിമിഷം വരെയും ഉണർന്നു നിൽക്കുന്നു.


അറിയുന്നുണ്ടു നീയൊരു പക്ഷേ, -

യേറെ പ്രചണ്ഡമായ് , ചുറ്റും ഭവിപ്പവ,

അഞ്ചു മടങ്ങായ് കാത്

ഊർജ്ജം വഹിക്കയല്ലയോ!

അതല്ലയെന്നാകിൽ

കിടന്നു ചാടുവാനിടയാവതെന്ത്

മിടിപ്പുകൾ

നെഞ്ചിൽ

ഇടയിടെസ്സാന്ദർഭികമായ് സദ്രയം?


മരണം നടക്കുന്ന മുറിയുടെ മൗനത്തെ ഭാഷപ്പെടുത്തിയതാണ് കടവനാടിന്റെ കവിതയുടെ ഒരു മികവ്. നാഡിമിടിപ്പ് താണു താണു വരുമ്പോലെ ഭാഷയുടെ സ്ഥായിയും താണു താണു വരുന്നു.


തളർന്ന കൈത്തണ്ടയെടുത്തു ഞാൻ

നാഡിമിടിപ്പു നോക്കട്ടേ,

ശരിക്കുമുണ്ടല്ലോ!

തളർന്നതെങ്കിലും തണുപ്പല്ലാ,

പിൻവാങ്ങിയിതിങ്കൽ നിന്ന്

എവനാമോ?


ഒടുവിൽ അറിവ് അവയവങ്ങളിൽ നിന്ന് ഉള്ളിലേക്കിറങ്ങിയിറങ്ങിപ്പോയ്, മങ്ങി മറയുന്നു. ഇനി വിളിച്ചാൽ ഒരോർമ്മയും ഉണരുകയില്ല. മിഴി തുറക്കാൻ ഒരു നിയോഗവുമണയുകയുമില്ല. ഞാൻ എന്ന അനുഭവമേ ഇപ്പോൾ പ്രാണനിൽ നിന്ന് അകന്നകന്നു മാഞ്ഞിരിക്കുന്നു. മനസ്സ് പ്രാണവായുവിലേക്കു പിൻവാങ്ങിക്കഴിഞ്ഞു. ആ പിന്മാറ്റത്തിൽ ശരീരം തുറന്നൊരു ബലൂണുപോലെ തെല്ലിട കിടന്നു ചാടുന്നു. "പിന്നെത്തണുക്കുന്നൂ ചൂടുപിടിച്ചതത്രയും" അവിടെക്കഴിഞ്ഞു. നിനക്കിനി ഈ ലോകത്ത് ഒന്നും സാധിക്കാനില്ല. നീ നിനച്ച സകലതും മറ്റുള്ളവരുടെ മനസ്സുകളിൽ വീണത് മുളച്ചു പുഷ്പിച്ചു ഫലിച്ചേക്കാം , ഇനി. അതേ വേണ്ടൂ. കാരണം മനസ്സിലാണ് ലോകങ്ങൾ മുഴുവനും ഉരുവം കൊള്ളുന്നത്. വായുവിലലിഞ്ഞ നിന്റെ മനസ്സ് കാറ്റിലൂടെ എന്നെ വന്നു തൊടുന്നിടത്താണ് വിലയം അവസാനിക്കു ന്നത്.


ഒരു സുഗന്ധമായ് തവ സുസ്നേഹത്തിൻ

ലഘിമ നാളെയിത്തരുലതകളെ,

ചെറുപുൽക്കൂമ്പുകളവയെയും മുകർ -

ന്നുണർത്തുമെന്നു ഞാൻ നിനയ്ക്കുന്നേൻ,പിന്നെ -

ക്കുളിരുമാശ്വാസച്ചെറുകാറ്റിൽ നിന്റെ

തെളിമനസ്പർശമറിയുമേയെന്നും!


ജീവിതാന്ത്യത്തിൽ നിന്നു തുടങ്ങി മരണത്തിലൂടെ അതിനപ്പുറത്തേക്കു കടക്കുകയാണ് കവി ഇവിടെ. പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും അപൂർവത കൊണ്ട് കക്കാടിന്റെ ഇന്റർസീവ് കെയറിനോടു ചേർത്തു വെയ്ക്കാവുന്നതാണ് കടവനാട് കുട്ടികൃഷ്ണന്റെ വിലയം. മരിച്ചു പോയ മനുഷ്യന്റെ തെളിമയാർന്ന മനസ്പർശം കുളിരുമാശ്വാസച്ചെറുകാറ്റിൽ അറിയുന്നതിനു കാരണം മരിച്ചയാളുമായി ആഖ്യാതാവിനുള്ള ബന്ധം തന്നെ. ആ ബന്ധമില്ലെങ്കിൽ ആ കാറ്റ് പിന്നെന്താകും എന്നു കാണിക്കുകയാണ് ബ്രസീലിയൻ കവി ഷുവാ കബ്രാൾ ഡി മെലോ നെറ്റോയുടെ പ്രഭുഭവനത്തിലെ പാർട്ടി അഥവാ മില്ലുതൊഴിലാളിയെപ്പറ്റി എന്ന ദീർഘകവിതയുടെ അവസാന ഭാഗം. ബ്രസീലിലെ പെർണാമ്പുക്കോ മേഖലയിലെ കരിമ്പുപാടങ്ങളുടെയും പഞ്ചാരമില്ലുതൊഴിലാളികളുടെ ദുരിതജീവിതത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ കവിതയാണത്. ഒരു മില്ലുതൊഴിലാളിയുടെ അതിസാധാരണമായ ജീവിതത്തിലേക്ക് തുളച്ചിറങ്ങിച്ചെല്ലുന്ന ആ കവിതയുടെ ഒടുവിൽ തൊഴിലാളിയെ മരിച്ച് അടക്കിയ ശേഷം ആ ശരീരം മണ്ണ് വിഴുങ്ങുന്നതു വിവരിക്കുന്ന സന്ദർഭമുണ്ട്.


പഞ്ചാരമില്ലു തൊഴിലാളി

മരിച്ച്, മണ്ണിന്നടിപ്പെട്ട്.

വന്നു വീഴുന്നവയെല്ലാം

വേഗമൊടുക്കുന്നയാളെ.

കരിനിലം കൽനിലമായീടുന്നു

വരൾ നിലമാകുന്നു കാട്.

മഞ്ഞുകാലത്തിനെ വേന-

ലാക്കുവാൻ സൂര്യനും കൂട്ട് .

എല്ലുകൾ നന്നായ് ചവയ്ക്കാൻ

നായ്ക്കളാകുന്നൂ പുഴുക്കൾ

കരിമ്പു പാടത്തിലെ കാറ്റും

ഒടുങ്ങാൻ സഹായിച്ചിടുന്നു

വാതകജാലം (ആത്മാവ്) തൂത്ത്

ശുദ്ധീകരിക്കാനയാളെ.


അടുപ്പമുള്ളവരുടെ ആത്മാവ് കടവനാടിന്റെ കവിതയിൽ കാറ്റായി നമ്മെ തൊടുമ്പോൾ അകലേക്കു മാറ്റി നിർത്തിയവരുടെ ആത്മാവിനെ (അത് ആത്മാവല്ല, വെറും വാതകജാലം) തൂത്തു വെടിപ്പാക്കുകയാണ് ഷുവാ കബ്രാളിന്റെ കവിതയിലെ കരിമ്പു പാടത്തിലെ കാറ്റ്.


4


റൊമാനിയൻ കവി മരിൻ സൊരസ് ക്യൂവിന്റെയും മലയാള കവി എൻ.എൻ. കക്കാടിന്റെയും കവിതകളിൽ മരണം വേദനക്കൊരറുതിയും ആശ്വാസവും കൂടിയാകുന്നു. മരണത്തിൽ അമൃതത്വമുണ്ട്. മരണാനുഭവത്തിലെ അമൃതത്വത്തിലേക്ക് ശ്രദ്ധയൂന്നുന്ന ഒരു കവിതയാണ് തമിഴ്കവി ദേവദേവന്റെ 'ആ കൈ'. ജനന സമയത്തും മരണ സമയത്തും മാത്രം അനുഭവിച്ച ഒരു കര സ്പർശത്തിലൂടെ അമൃതത്വമെന്തെന്നറിഞ്ഞതിനെപ്പറ്റിയാണാ കവിത.


പ്രാണൻ നടുങ്ങുന്ന വേദനയിൽ

ഹൃദയം അലറുമ്പോൾ

എൻ്റെ പുണ്ണുകൾ കഴുകി മരുന്നിടുന്ന

ഒരു കരസ്പർശത്തിൽ

ഞാൻ പിറന്നു.

ജന്മം മുഴുക്കേ അതു തേടിയലഞ്ഞ്

രോഗിയുമായി.


ഒടുക്കം മരണക്കിടക്കയിൽ

വീണ്ടും ആ കൈ

എന്നെ സ്പർശിക്കുന്നതറിഞ്ഞു.

ചക്രശ്വാസങ്ങൾക്കു മീതേ

അമൃതമഴ പെയ്തു.


എൻ്റെ യാത്ര ഒടുങ്ങിയത്

അപ്പോഴാണ്.

എന്നാലും അവസാനിച്ചതേയില്ല

ആറാത്ത പുണ്ണും അമൃതമഴയും


ആറാത്ത മുറിവും അതുണക്കാൻ സദാ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന അമൃത മഴയുമാണ് ജീവിതമരണങ്ങളുടെ സാരം എന്ന് സംഗ്രഹിക്കുന്നു ദേവദേവന്റെ ഈ കവിത. തല്ലുന്നതും തലോടുന്നതും ഒരാൾ തന്നെ എന്ന് കുമാരനാശാൻ. "ഒരു കൈ പ്രഹരിക്കവേ, പിടിച്ചൊരു കൈ കൊണ്ടു തലോടുമേയിവൾ" 


വിഷം അകത്തു ചെന്ന ശേഷം കാലുകളിൽ നിന്ന് മരവിപ്പ് മേലേക്കു മേലേക്കു കയറുന്നതിനെപ്പറ്റി നൂറ്റാണ്ടുകൾക്കു മുമ്പ് സോക്രട്ടീസ് ശിഷ്യർക്കു വിശദീകരിക്കുന്നുണ്ട്. മരണവും അതിന്റെ തീവ്രവേദനയും വിശകലനം ചെയ്ത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ മനുഷ്യനെന്നും തല്പരനാണ്. കവികൾ പ്രത്യേകിച്ചും.സ്വന്തം മരണത്തിൽ കവിതകൊണ്ടു മുഴുകുന്നു, മരിൻ സൊരസ് ക്യു. വേദനക്കപ്പുറമുള്ള മരണത്തെ നോക്കിക്കാണാൻ ശ്രമിക്കുന്നു കക്കാട്. സ്വന്തം സഹോദരിയുടെ മരണം അടുത്തിരുന്നു നിരീക്ഷിച്ചു രേഖപ്പെടുത്തുന്നു കടവനാടൻ. ജീവജാലങ്ങളുടെ മരണത്തെ അറിയാൻ ശ്രമിക്കുന്നു കെ.എ. ജയശീലൻ. വേദന മുറിച്ചു കടന്ന് മൃത്യുരഹസ്യമറിയാൻ പോകുന്ന നചികേതസ്സ് കവിയല്ലാതെ മറ്റാരാണ്?










Monday, October 31, 2022

ചെറിയ പേടി

 ചെറിയ പേടി


ഈ പ്രദേശത്തു യാത്ര ചെയ്യുമ്പോൾ

വഴിവക്കത്തോരോ പുരയിടത്തിലും

മതിലോടു ചേർന്ന് നിരയായി

പ്ലാസ്റ്റിക് വല മൂടിയിട്ട,

തീവിലയുള്ള പഴം കായ്ക്കുന്ന

കരിമ്പച്ചയിലയുള്ള മരങ്ങൾ.


അവ നോക്കി കടന്നുപോകുമ്പോൾ

ഇരുട്ടു വീഴുമ്പോൾ

ഇരുട്ടിൽ വല മൂടി നിൽക്കുന്ന

മരത്തുടർച്ച കാണുമ്പോൾ

മൂടിയ ഇരുട്ടിനുള്ളിൽ

മൂടിക്കിടക്കുന്ന വലക്കകത്തീ

നാടു കാണാതെ കാണുമ്പോൾ

ഒരേ സമയമെന്നെ

മൂടുന്നു

കൊത്തുന്നു

പേടി.


സാരമില്ല,

അതു പ്രധാനമല്ല.

അവഗണിക്കാവുന്ന ചെറുപേടി.

എന്തെന്നാൽ

വല മൂടിയതിനാൽ

പഴങ്ങൾ കിളികൊത്തുന്നില്ല.

കർഷകരുടെ അദ്ധ്വാനം പാഴാവുന്നുമില്ല.

സങ്കടം മാറുന്നതിനെപ്പറ്റി ഒരു ശാസ്ത്രപാഠം

 സങ്കടം മാറുന്നതിനെപ്പറ്റി ഒരു ശാസ്ത്രപാഠം



കടൽത്തീരത്തു നിന്നു നോക്കുമ്പോൾ

ദൂരെ നിന്ന് ആദ്യം പുക

പിന്നെ കൊടിമരം

പിന്നെ മുകൾത്തട്ട്

പിന്നെ മുൻഭാഗം, അടിത്തട്ട്

ഒടുവിൽ  മുഴുവനായും


ഇങ്ങനെയാണ്

കപ്പൽ കണ്ണിലേക്കു വരിക,

മൂന്നാം ക്ലാസിലെ ശാസ്ത്രപാഠപുസ്തകത്തിൽ

പണ്ടു പഠിച്ചത് പെട്ടെന്ന് 

അപ്പാടെ ഓർമ്മ വന്നു.


എങ്കിൽ അതേ കപ്പൽ 

തിരിച്ചു കണ്ണിൽ നിന്നു മറയുമ്പോൾ

ആദ്യം അടിത്തട്ട്, മുൻഭാഗം,

പിന്നെ മുകൾത്തട്ട്

പിന്നെ കൊടിമരം

ഒടുവിൽ പുക .....


"ഇനിയും സങ്കടം മാറിയില്ലേ?"


"എപ്പൊഴേ.

ഭൂമി ഉരുണ്ടതാണെന്ന്

മൂന്നാം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിൽ തന്നെ

പഠിച്ചിട്ടുണ്ടല്ലോ"



Sunday, October 30, 2022

വസന്തം മാങ് കീ (ചൈന, ജനനം : 1950)

 വസന്തം

മാങ് കീ (ചൈന, ജനനം : 1950)


മരിക്കുന്ന ഭൂമിക്ക്

സൂര്യൻ സ്വന്തം ചോര പകരുന്നു.

ഭൂവുടലിലേക്ക്

സൂര്യവെളിച്ചമൊഴുക്കുന്നു.

മരിച്ചവരുടെ എല്ലുകളിൽ നിന്ന്

പച്ചയിലകളും ചില്ലകളും കിളിർപ്പിക്കുന്നു.

നിങ്ങൾക്കു കേൾക്കാമോ?

മരിച്ചവരുടെ എല്ലിന്റെ കിളിർപ്പുകളാണ്

പൂക്കളുടെ കിലുകിലുങ്ങുന്ന വീഞ്ഞുകപ്പുകൾ.

Thursday, October 27, 2022

കടൽ - ബോറിസ് റൈഷി (റഷ്യ, 1972-2001)

 

കടൽ

ബോറിസ് റൈഷി (റഷ്യ, 1972-2001)

നരച്ചു വിജനമായ പ്രഭാതങ്ങളും
ദയനീയവും പരിഹാസ്യവുമായിക്കാണുന്ന
ലൈലാക്കു മാതിരി പൂക്കളുമുള്ള
വിദൂരവും അസന്തുഷ്ടവുമായൊരു
നഗരക്കെട്ടിടപ്പരപ്പ്,

അവിടെയൊരു ആറുനിലപ്പാർപ്പിടം
അതിനോടു ചേർന്നൊരു മരം - പോപ്ലാറോ ഓക്കോ.
ഉപയോഗമില്ലാതെ വാടിത്തളർന്ന്
ഒഴിഞ്ഞ മാനത്തു ചാരിക്കിടക്കുന്നു.

പോപ്ലാറിനടിയിൽ, ഒരു ബഞ്ചിൽ
തല കൈത്തലത്തിൽ പൂഴ്ത്തി
ഒരെഴുത്തുകാരൻ,
ദിമാ റിയാബോക്കോൺ,
ഉറങ്ങുന്നു, കടൽ നോക്കിക്കിടന്ന്.

വണ്ടിയിൽ നിന്നയാൾ വീണു,
വോഡ്ക വലിച്ചു കുടിച്ചു
വീടു വിട്ടു പോയി.
കടലിൽ പോകാനയാൾ ആശിച്ചു.
എന്നാലയാൾക്കു കഴിഞ്ഞില്ല
അതു തന്റെ ലക്ഷ്യമാക്കാൻ പോലും.

കടലിലേക്കു പോകാനയാളാശിച്ചു.
സഹനങ്ങൾക്കെല്ലാമവസാനമാണത്.
അയാൾ ശപിച്ചു, ഓളിയിട്ടു, പിന്നെ
ബഞ്ചിൽ നിവർന്നു കിടന്ന്,
കൂർക്കംവലി തുടങ്ങി.

എന്നാൽ കടൽ,
അത്രയും നീലിച്ച, അത്രമേൽ പരിചിതമായ കടൽ,
അയാൾക്കരികെ വന്നു പുഞ്ചിരിച്ചു,
പുലർവെളിച്ചത്താൽ തുടുത്ത്.

ദിമയും ചിരിച്ചു.
അനങ്ങാതെ ശാന്തമായ് കിടപ്പാണെങ്കിലും.
എല്ലിച്ച്, കഷണ്ടിയായ്, പല്ലുപോയ് എങ്കിലും
കടലോടു ചേരാൻ ഓടി.

ഓടുന്നതിനിടെ അയാൾ കണ്ടു,
ആ സുവർണ്ണ തീരത്ത് ഒരാൾ നിൽക്കുന്നത്.
ഞാനാണത്.
എനിക്കും കടലിലെത്താൻ കഴിഞ്ഞിരുന്നില്ല.

ഞാൻ വീണുറങ്ങി, ഒരൂഞ്ഞാലിലാടി,
ചുറ്റുമുള്ള വള്ളിക്കുടിലുകൾക്കൊപ്പം.
നരച്ച വിജന പ്രഭാതങ്ങളുള്ള
വിദൂരമസന്തുഷ്ട നഗരക്കെട്ടിടപ്പരപ്പിൽ.




Wednesday, October 26, 2022

പൊങ്ങച്ചത്തിൻ അന്തിവെളിച്ചം - വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ)

 പൊങ്ങച്ചത്തിൻ അന്തിവെളിച്ചം

- വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ)


മരിച്ച മനുഷ്യൻ

ഓരോ രാത്രിയും

കുഴിമാടത്തിന്റെ മൂടി തെല്ലുയർത്തി

പരതിപ്പരിശോധിക്കുന്നു,

കല്ലിന്മേൽ നിന്ന് തന്റെ പേര്

മാഞ്ഞു പോയോ എന്ന്

ഞാൻ ചില്ലയല്ല - ഇവാൻ ഷഡനോവ് (റഷ്യ, ജനനം : 1948)

 ഞാൻ ചില്ലയല്ല.

- ഇവാൻ ഷഡനോവ് (റഷ്യ, ജനനം : 1948)


ഞാൻ ചില്ലയല്ല, ചില്ലക്കു മുമ്പുള്ള ചില്ലത്വം മാത്രം

ഞാൻ ഒരു കിളിയല്ല, വെറും കിളിപ്പേരു മാത്രം.

ഒരു കാക്ക പോലുമല്ല, 

കാറ്റാകും മുമ്പുള്ള കാറ്റിലെവിടെയോ

കാക്കക്കൂട്ടങ്ങൾ എന്റെ വിധി

ചർച്ച ചെയ്യുന്നുണ്ടെങ്കിലും.

മരിച്ചൊരാൾ എന്നെ തൊട്ടു. മരിയ അവാക്കുമോവ (റഷ്യ, ജനനം : 1943)

 മരിച്ചൊരാൾ എന്നെ തൊട്ടു.

മരിയ അവാക്കുമോവ

(റഷ്യ, ജനനം : 1943)



മരിച്ചൊരാൾ എന്റെ കയ്യിൽ തൊട്ടു.

മരിച്ചൊരാൾ ഞാനയാളെ സ്നേഹിക്കണമെന്നാഗ്രഹിച്ചു.

മരിച്ചൊരാൾ കുറേക്കാലം എന്റെ പിറകേ നടന്നു.

അപരിചിതമായ, ഭയങ്കരമായ

തണുത്തുറഞ്ഞൊരു ശക്തി

എന്റെ പിറകേ നടന്നു.

എനിക്കു പാവം തോന്നി.

ഞാനയാളെ ക്ഷണിച്ചു.

കെട്ടിപ്പിടിച്ചു , ഇണചേർന്നു.

മരിച്ചൊരാൾ എന്റെയരികിൽ കിടക്കുന്നു.

തന്റെ മരിച്ച ശരീരം

എന്നിൽ നിന്നും ചൂടുപിടിപ്പിക്കാൻ

അയാൾ ഇഷ്ടപ്പെട്ടു.

എനിക്കാവുന്നതെല്ലാം അയാൾക്കു നൽകി.

എനിക്കുണ്ടായിരുന്നതെല്ലാം അയാൾക്കു നൽകി.

മരിച്ചൊരാൾ അയാൾക്കാവുന്നതെല്ലാം

എന്നിൽ നിന്നെടുത്തു.

കുറേക്കൂടി ഊർജ്ജസ്വലനായ് സന്തോഷവാനായ് കരുത്തനായ്.

അയാളൊരു രക്തരക്ഷസ്സ്, അയാളുടേതെല്ലാം എന്റേതായ്.

എല്ലാം കുടിച്ചയാൾ പോയി.

ഞാൻ മരിച്ചു, ഉറപ്പ്.

ആരെക്കുറിച്ചോർത്തും

ഒന്നിനെക്കുറിച്ചോർത്തുമിനി

ദുഃഖിക്കുന്നില്ല ഞാൻ.


Thursday, October 20, 2022

സംഗീതജ്ഞനും മാലാഖയും ബോറിസ് റൈഷി (റഷ്യ, 1974-2001)

 സംഗീതജ്ഞനും മാലാഖയും

ബോറിസ് റൈഷി (റഷ്യ, 1974-2001)



പഴയ ചെറു ചത്വരം, സംഗീതവാദകൻ

മുഴുകി വായിക്കുന്നു വാദ്യം.

വിളറിയ മുഖത്തിന്നു താഴെക്കഴുത്തിലൊരു

കരിനിറപ്പട്ടയണിഞ്ഞോൻ.


ഒരു ബഞ്ചിൽ ഞാനിരുന്നവനെ ശ്രവിക്കുന്നു

മറ്റാരുമാരുമവിടില്ല.

പ്രാവുകൾ മാത്ര, മവയെൻ കാൽക്കലരികിലായ്

കൂടി മേളിച്ചു നിൽക്കുന്നൂ

മേലെയാകാശത്തു നീലിച്ച കണ്ണുള്ള

മാലാഖയൊന്നു പാറുന്നു.


പിന്തുടർന്നെത്രക്കു സംഭ്രാന്തമാക്കുമോ

സംഗീത, മത്രക്കതിലേറെയതിനൊത്തു

പുഞ്ചിരിക്കുന്നു മാലാഖ.

Sunday, October 16, 2022

അവരുടെ തുറസ്സ്

 അവരുടെ തുറസ്സ്



പഴയ കൊട്ടാരം. 

മച്ചറകൾ, കിളിവാതിലുകൾ

ഉയരം കുറഞ്ഞ തട്ടുകൾ, അരണ്ട വെളിച്ചം 

മരയഴിവിടവുകൾ

ഇടുങ്ങിയ ഇടനാഴികൾ

കണ്ടു കണ്ട് നടക്കേ

പെട്ടെന്നൊരു തുറസ്സിലെത്തി.

വിശാല മുറികൾ

വാതിലോളം പോന്ന

ജനാലകൾ

ഉയർന്ന തട്ട്

നിറഞ്ഞ വെളിച്ചം

നല്ല കാറ്റ്

അടഞ്ഞ കൊട്ടാരത്തിനുള്ളിലെ

തുറന്ന തുരുത്ത്.

അവിടെ ചുമരിലെഴുതി വെച്ചിരിക്കുന്നു :

ഇത് വിദേശികൾ വരുമ്പോൾ

താമസിപ്പിച്ചിരുന്ന അതിഥി മന്ദിരം.

ഇവിടെ താമസിച്ച സായിപ്പന്മാരെ

അപ്പുറത്തെ ചുറ്റിടനാഴികളിലേക്കു

പ്രവേശിപ്പിച്ചില്ലായിരിക്കാം.

കിളിവാതിലിലൂടവർ

പുറത്തേക്കു നോക്കിയില്ലായിരിക്കാം.

എങ്കിലും

കൊട്ടാരം പണിത രാജാവിനറിയാമായിരുന്നു,

തനിക്കു വേണ്ടാത്ത കാറ്റും വെളിച്ചവും തുറസ്സും

സായിപ്പിനു വേണമെന്ന്.

അതിഥി മന്ദിരം പിന്നിട്ടു നടക്കുമ്പോൾ

പിന്നെയും

കാറ്റനങ്ങാത്ത ഇരുണ്ട ഇടനാഴികൾ ...

നമ്മുടെ അകങ്ങൾ .....

കിളിവാതിലുകൾ .....

Wednesday, October 5, 2022

നോട്ടം

 നോട്ടം


കോങ്കണ്ണു ശരിയാക്കാൻ

ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന കുട്ടി

കണ്ണാടിയിൽ നോക്കിയതും

പേടിച്ചു പോയി


വലത്തേക്കണ്ണിന്റെ കൃഷ്ണമണി 

നീങ്ങുന്നിടത്തേക്കു തന്നെ

ഇടത്തേക്കണ്ണിന്റെ കൃഷ്ണമണിയും

നീങ്ങി നീങ്ങിപ്പോകുന്നു!

രാജാസ് സീറ്റ്, മടിക്കേരി

 രാജാസ് സീറ്റ്, മടിക്കേരി


കുടകു മലമടക്കിലെ

ആ നഗരത്തിലെത്തിയപ്പോൾ

അവിടത്തെ രാജാവിന്റെ ഇരിപ്പിടം

ഒഴിഞ്ഞു കിടക്കുന്നു.


അതിൽ കയറിയിരുന്ന്

താഴത്തെ ചെറുകുന്നുകളെയും

അതിലും താഴത്തെ

പരന്ന താഴ് വരയേയും

ദൂരത്തെ മലകളേയും

സിംഹാസനത്തിലിരിക്കുന്ന രാജാവിനെപ്പോലെ

അവലോകനം ചെയ്തു,


ഇവിടെ വന്നിരിക്കുന്ന ഏതൊരാളും

എഴുന്നേറ്റു പോകുമ്പോൾ

സിംഹാസനം എടുത്തു കൊണ്ടുപോകാൻ

ആഗ്രഹിച്ച്

കഴിയാത്തതിനാൽ

ആ സിംഹാവലോകനമെങ്കിലും

കൂടെ കൊണ്ടുപോകാതിരിക്കില്ല.


ഇവിടെ വന്നിരുന്നു പോയ 

ഏത് ഊരുതെണ്ടിക്കും

ഇനിമേൽ

രാജാവിന്റെ നോട്ടം.

രക്തപരിശോധനാ റിപ്പോർട്ട്

 രക്തപരിശോധനാ റിപ്പോർട്ട്



മാസത്തിലൊരിക്കൽ

സ്വന്തം ചോരയോടു 

മുഖാമുഖം നില്പവൾ നീ.

അതിനോടു സംസാരിച്ച്

അതു പറയുന്നതു കേട്ട്

അതിന്റെയിരുട്ടും സുതാര്യതയും ശ്രദ്ധിച്ച്.


മരണത്തിനു തൊട്ടുമുമ്പ്

പുരുഷന്

അപൂർവമായി മാത്രം കിട്ടാവുന്ന

സ്വന്തം ചോരയെക്കുറിച്ചുള്ള അറിവ്

സഹജമായ് തന്നെ

വളരെ നേരത്തേ നേടി നീ.


പക്ഷേ,


സ്വന്തം ചോരയിൽ

മാസത്തിലൊരു തവണ

മുങ്ങി നിവർന്നിട്ടും,


അതു നിന്നെ

പരിചയമേ ഇല്ലെന്ന മട്ടിൽ

തളർത്തുന്നതെന്ത്?

Sunday, October 2, 2022

തണുപ്പ് - 2019

 തണുപ്പ് - 2019


1


മഞ്ഞുകാലം വടക്കൻ നഗരം

നാൽക്കവലകളുടെ നടുവിൽ

വഴിത്തുരുത്തുകളിൽ

ആളുകളുച്ചക്ക്

വെയിലു കാഞ്ഞിരിക്കുന്നു


പാതവക്കത്തെ 

വലിയ സർക്കാരാപ്പീസുകളിലേക്ക്,

വെയിലിൽ തുവർന്നവർ

പണിക്കു കയറുന്നു.

വെയിൽ പുരണ്ട വിരലുകൾ

ഫയലുകളുണർത്തട്ടെ


2


സന്ധ്യക്ക് വഴിയോര കച്ചവടക്കാർ

ഇരിക്കുന്ന പീഠത്തിനടിയിൽ

പരന്ന പാത്രത്തിൽ

തിളങ്ങുന്നു കനലുകൾ


രോമക്കുപ്പായത്തിനുള്ളിലെ അറയിൽ

നെഞ്ഞിനു ചൂടു പകരാനുള്ള കനലുകൾ

കോരിയിട്ടിട്ടുണ്ടവർ.


3


ഈ ജനലിലൂടെ നോക്കുമ്പോൾ

റോഡിന്റെ മറുവശം

പത്തുനിലക്കെട്ടിടത്തിന്റെ വശങ്ങളിലെ

വലിയ പൈപ്പ് നിരകൾക്കിടയിൽ

ഒരു പാതിരാപ്രാവ്.

ഡിസംബർ 

ഈ നഗരത്തിനെറിഞ്ഞു കൊടുത്ത

ഒരേയൊരു തൂവൽപ്പന്ത്.


4


നഗരത്തിന്റെ മറുവശം

പാത പിടിച്ചെടുത്തു

ദിവസങ്ങളായ് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ

ഈ തണുപ്പിലും പിരിഞ്ഞു പോയിട്ടില്ല.

അവർ വീശിയെറിഞ്ഞ മുദ്രാവാക്യത്തിന്റെ

ചൂടുണ്ടെന്റെ ചുണ്ടിൽ.

Saturday, October 1, 2022

സമയനൃത്തം

 സമയനൃത്തം



അരങ്ങത്ത്

ഒരു ചുവടുവെപ്പിൽ

കാണാതായി

തൊട്ടടുത്ത ചുവടുവെപ്പിൽ

വീണ്ടും പ്രത്യക്ഷപ്പെടുന്നയാൾ

നർത്തകൻ


ആ ഒരു നിമിഷത്തിൽ

അയാൾ പോകുന്ന ദൂരം

നൃത്തം.


ആ ദൂരത്തിനിടയിൽ

ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നോ

അതെല്ലാം ചേർന്നത്

സദസ്സ്


ഞാൻ ജനിച്ചത് ജീവിച്ചത്

ഇപ്പോഴിതാ മരിച്ചു പോകുന്നതും

ചേർന്നത്.

Friday, September 30, 2022

അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത്, നിരഞ്ജൻ

 അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത്, നിരഞ്ജൻ


    പുതുകവിതയിലെ വെള്ളിനേഴിച്ചിട്ടയാണ് നിരഞ്ജന്റേത്. പുതു കവിത ഒരു പൊതു കവിതയാവുകയാണു വേണ്ടത് എന്ന അഭിപ്രായമുള്ളവർക്കിടയിലാവില്ല ഈ കവി സ്വീകാര്യനാവുക. ഇയാളുടെ കവിത ലോകം മുഴുവൻ ചുറ്റിക്കറങ്ങുകയും തുറമുഖ നഗരങ്ങളിലെ ബാർ വെളിച്ചത്തിലിരുന്ന് ബിയർ കുടിച്ച് വെള്ളിനേഴി മുദ്ര കാണിച്ച് മലയാളം പറയുകയും ചെയ്യും. ഒരേ സമയം അലയുന്ന നാടോടിയും വെള്ളിനേഴിക്കാരനുമാണയാൾ. ആദി കമ്യൂണിസ്റ്റും ചോദ്യം ചോദിക്കുന്ന അരാജകനുമാണിയാൾ. നാടനും നാഗരികനുമാണ്. ഈ ചേരുവയാണ് നിരഞ്ജന്റെ  കവിതയെ വേറിട്ടതാക്കുന്നത്. നല്ല വീര്യമുള്ള തമാശയിൽ കുലുങ്ങിക്കൊണ്ടിരിക്കുന്ന കവിതയുമാണ്. ആ വീര്യം തുളുമ്പിത്തെറിച്ചുവീഴുമ്പോൾ സമകാലവും ചരിത്രവും പ്രകമ്പനം കൊള്ളും.

സ്വന്തം കവിതയുടെ വേരുകളെ മുമ്പുള്ള കവിതകളിലേക്കു വീര്യം വലിച്ചെടുക്കാൻ വിടുന്നവരാണ് പൊതുവേ കവികൾ. എന്നാൽ ഈ കവി കാവ്യേതരമായ ആഖ്യാനങ്ങളിലേക്കാണ് വേരു നീട്ടുന്നത്. ഫിക്ഷനും പോപ് സംസ്കൃതിയും ഫോക് ലോറുമെല്ലാം ഇയാളുടെ കവിതയുടെ പശ്ചാത്തലത്തിലുണ്ട്. വി.കെ എന്നിനെപ്പോലൊരു എഴുത്തുകാരന്റെ ശൈലിയിൽ നിന്ന് ഒരു ചാല് ഈ കവിതയിലേക്ക് എത്ര സ്വാഭാവികമായാണ് ഒഴുകുന്നത് എന്നു നോക്കൂ. ആ ചാലുകൊണ്ട് നാടിന്റെ സമകാല രാഷ്ട്രീയ ജീവിതത്തെ നനക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. കാലഘട്ടത്തിലേക്കുള്ള വഴി പോലുള്ള നിരഞ്ജൻ കവിതകൾ ഇതു പറയുമ്പോൾ പെട്ടെന്നോർമ്മ വരുന്നു.

 എന്നാൽ,കാവ്യാത്മകം എന്ന് മുദ്രവയ്ക്കാത്ത പലതും ചേർന്ന കൂട്ട് പ്രധാനമായിരിക്കുമ്പോഴും വികടകവിതയുടെ വഴിയിലല്ല നിരഞ്ജൻ കവിത മുന്നേറുന്നത്. രൂപപരമായ ശൈഥില്യവും അവക്കില്ല. ഛന്ദസ്സിന്റെയും താളങ്ങളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിരന്നു നിന്നോട്ടെ, കാടേറിപ്പോകുന്ന , മദപ്പാടുള്ള, വൃത്തമില്ലാത്ത ഒരു വാക്കിലേക്കാണ് തന്റെ ശ്രദ്ധയെന്ന് ഒരു കവിതയിൽ ഇയാൾ എഴുതുന്നുണ്ട്. കാടേറിപ്പോകുന്ന ഒറ്റയാനാണെങ്കിലും ആന ആന തന്നെ. കാവ്യസാധാരണമല്ലാത്തതെങ്കിലും ഗജരാജ വിരാജിത ഗതി കൈവിടുന്നില്ല നിരഞ്ജന്റെ കവിത. ശബ്ദാനുഭവമായും ഭാഷാനുഭവമായും ആ ഗതി നാമറിയുന്നു. ആ ഗതിയെ നാം ജീവിക്കുന്ന കാലത്തിന്റെ ഗതിയാക്കി മാറ്റാൻ ഓരോ കവിതയിലും ഇയാൾക്കു കഴിയുകയും ചെയ്യുന്നു. ഭാഷയുടെ ഗതിയെ രാഷ്ട്രത്തിന്റെ ഗതിയായിത്തന്നെ കാണുന്ന ഒരു കവിത ഈ സമാഹാരത്തിലുണ്ട്. അതിന്റെ പേര് മാതൃകാ സംഭാഷണം എന്നാണ്. ഭാഷ ഉന്തുവണ്ടിയായും കാറായും തീവണ്ടിയായും കപ്പലായും റോക്കറ്റായും സ്ഥലകാലങ്ങളെ താണ്ടുന്നതിന്റെ കുതിപ്പാണ് എനിക്ക് നിരഞ്ജൻ കവിത. ആ ഭാഷാഗതി നിറുത്തി വായനക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന നിറുത്തലുകളാണ് ഇയാളുടെ കവിതാ പുസ്തകങ്ങളിലെ ഓരോ ശീർഷകവും.

അതെ, ഇതിന്റെ വീര്യമിരിക്കുന്നത് ഭാഷയിലാണ്. അതുകൊണ്ടാണ് ഇയാൾ കവിയായിരിക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത് എന്ന് നിരഞ്ജനോട് എപ്പോഴും ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. 'ചിലവു കുറഞ്ഞ കവിതകൾ' എന്ന പ്രഹര ശേഷിയുള്ള ആദ്യ പുസ്തകത്തിനു ശേഷമുള്ള അടുത്ത പുസ്തകം പുറത്തു വരാതിരിക്കാൻ ഈ കവി മന്ദവേഗനായി ആവതും പരിശ്രമിച്ചെങ്കിലും ഒടുവിൽ അതിതാ നമുക്കു കയറാനുള്ള സ്റ്റോപ്പിൽ എത്തിച്ചേർന്നിരിക്കുന്നു. കേറിക്കഴിഞ്ഞാലുടനെ പുസ്തകരൂപം വിട്ട് പല പല വാഹനവേതാളരൂപങ്ങൾ കൈക്കൊള്ളുന്ന ഇതിനകത്ത് ഞാനും സന്തോഷപൂർവം കയറിയിരിക്കട്ടെ. ഇതു കുതിക്കുന്നേടത്തേക്കൊക്കെ ഞാനും ത്രസിച്ചു കുതിക്കട്ടെ.

ശില്പവും പന്തവും

 ശില്പവും പന്തവും

 

 നമുക്ക് വിശ്വരൂപദർശനഭാഗ്യം നൽകുക ഭാഷയാണ്. മലയാളത്തിൽ മുമ്പ് ജി.ശങ്കരക്കുറുപ്പിന്റെ കവിത നമുക്കാ അനുഭവം തന്നിട്ടുണ്ട്. കോടിക്കണക്കിനു ചേതനാചേതനങ്ങൾ കൊണ്ട് ചലനാത്മകമായ പ്രപഞ്ചത്തിന്റെ രൂപദർശനം കെ.എ. ജയശീലൻ വിശ്വരൂപൻ എന്ന കവിതയിൽ അവതരിപ്പിച്ചിട്ടുണ്ട്.മൗനത്തിനു തൊട്ടു മുമ്പ് ഭാഷ കൊണ്ടുള്ള വിശ്വരൂപദർശനമാണ് ബി.കെ ഹരി നാരായണന് കവിത. ഒരു കെട്ടടങ്ങലും അതിനു മുമ്പുള്ള കത്തിയാളലും നൂറ്റടപ്പൻ എന്ന ഈ ആദ്യ സമാഹാരത്തിലെ ഓരോ കവിതയിലുമുണ്ട്. ചിത കത്തിയാളുമ്പോഴാണ് ഓർമ്മയിൽ നിന്ന് നൂറ്റടപ്പൻ ഉയിർത്തു വരിക. ചിതാഗ്നിയിൽ നിന്നു പൊന്തി വരുന്ന നൂറ്റടപ്പൻ ഹോമാഗ്നിയിൽ നിന്നു പലതും പൊന്തിവരുന്ന ഭാരത രാമായണ കഥകളെ ഓർമ്മിപ്പിച്ചേക്കും. എന്നാൽ ചിതാഗ്നി ഹോമാഗ്നിയല്ല, ഓർമ്മാഗ്നിയാണ്, ഓർമ്മത്തീയാണ്. അതിൽ നിന്നാണ് ഒരു വൈകാരികലോകത്തെ അപ്പാടെ സൃഷ്ടിച്ചു കൊണ്ട് നൂറ്റടപ്പൻ പൊന്തി വരുന്നത്. മൗനത്തിന്റെ ഇരുട്ടും വികാരഭാഷയുടെ വെളിച്ചപ്പൊലിമയും പരസ്പരപൂരകമായി നിൽക്കുന്നതിന്റെ ഭംഗിയാണ് ഈ കവിതകൾക്ക്. ഒരു നിലയിൽ ഇതിലെ ഓരോ കവിതയും ഓരോ ആസന്നമരണചിന്താശതകമാണെന്നു പറയാം. ആസന്നമരണഭാവജ്വലനം എന്നായാൽ കുറേക്കൂടി കൃത്യമാകും. ആ ഭാവജ്വലനം ശൂന്യതയുടെ കണ്ണാടിയിൽ നിഴലിക്കുകയും ചെയ്യുന്നു.

ഇരുട്ടോ മൗനമോ മരണമോ ആണ് എപ്പോഴും മുന്നിലുള്ളത്. വെളിച്ചവും ഭാഷയും ജീവിതവും ഈ കവിയെ സംബന്ധിച്ചിടത്തോളം പിന്നിലാണ്, പിൻകഥയാണ്, പശ്ചാത്തലമാണ്. അമ്മാമന്റെ മരണമുണ്ടാക്കുന്ന ശൂന്യതക്കു പിന്നിലെ പശ്ചാത്തലമാണ് നൂറ്റടപ്പനും അതിൽ നിന്നു ജീവൻ വെച്ചു വരുന്ന വികാരലോകവും. ഇരുട്ടിന്റെ നിറവിളക്കിനു പിന്നിൽ നടക്കുന്ന വെളിച്ചക്കളിയാണത്. പട്ടാമ്പിയിലെ റെയിൽവേകമാനത്തിനു പിന്നിലെന്നപോലെ പിൻ കഥകളുടെ വിസ്താരമുണ്ട് ഇതിലെ ഓരോ കവിതയിലും. മരിച്ച മാതിരി ചിറകു പരത്തി വെച്ചു കിടക്കുന്ന പൂമ്പാറ്റക്കു പിന്നിലുണ്ട് നക്ഷത്രക്കണ്ണ് തിരുമ്പി മിഴിച്ചുണർന്നതിന്റേയും കടലിടുക്കിലേക്കൂർന്നു നീലച്ചതിന്റേയും ഒറ്റക്കുതിപ്പിൽ മലമടക്കു കേറി തുഞ്ചത്തു ചെന്നു കിതച്ച് ഒറ്റ കൂക്കിവിളിയിൽ ആകെ പച്ചച്ചതിന്റേയുമെല്ലാം തുടിപ്പുകൾ(മഞ്ഞ). പുഞ്ചിരിച്ചെത്തുന്ന പുലരികൾക്കു പിന്നിലെ കഥകളും ഈ കവിതകളിൽ  ചുരുളഴിയുന്നു. എന്നാൽ ചുരുളഴിഞ്ഞു ചുരുളഴിഞ്ഞു ബാക്കിയാകുന്ന ശൂന്യതയിലേക്കല്ല കവിയുടെ നോട്ടം. മറിച്ച്, മരണത്തിന്റെ, ശൂന്യതയുടെ, ഇരുട്ടിന്റെ കൈയ്യെത്താത്ത, ഉള്ളിലെ കത്രികപ്പൂട്ടിനകത്ത് ഒരു ചെറുമണിയോളം വരുന്ന പ്രേമം സകലത്തിലുമുള്ളതിനെയാണ് ഫോക്കസ് ചെയ്യുന്നത്. ആ ചെറുമണിപ്രേമത്തിന്റെ മറ്റൊരു പേരാണ് നൂറ്റടപ്പൻ, മറ്റൊരു പേരാണ് മഞ്ഞക്കാജ ....

ഇതിതാണ്, ഇതിതാണ് എന്നിങ്ങനെ ഓരോന്നിനേയും വേർതിരിച്ചു കാണിച്ചു തരാൻ കഴിയുന്ന ശക്തിയാണ് ശൂന്യത. അങ്ങനെ തിരിച്ചറിയപ്പെടുന്നതാണ് കവിത പോലും. ശൂന്യത ഭ്രാന്തിൽ നിന്ന് കവിതയെ വേർപെടുത്തി കാണിച്ചു തരുന്നു (ഗംഗമ്മു). മരിക്കും മുമ്പ് ഗംഗമ്മു ഭ്രാന്തിയായിരുന്നു. മരണത്തിന്റെ ശൂന്യത അവളെ കവിയായി അടയാളപ്പെടുത്തുന്നു. ശൂന്യതക്കു പിന്നിൽ നിന്ന് സ്ഥലങ്ങൾ, കാലങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ എല്ലാം തെളിഞ്ഞു വരുന്നു. തൃശൂർ - വടക്കാഞ്ചേരി റൂട്ടിൽ കോലഴിക്കടുത്തുള്ള പൂവണി എന്ന സ്ഥലം നിന്റെ ശൂന്യതക്കു പിന്നിൽ കവിതയായിത്തെളിയുന്ന പോലെ. ശൂന്യതക്കു പിന്നിൽ തെളിഞ്ഞു തെളിഞ്ഞുണ്ടാകുന്ന പൊലിമയാണ് ബി.കെ.ഹരിനാരായണന്റെ ഈ സമാഹാരം എനിക്കു തന്ന വലിയ സന്തോഷം.കാലസ്വരൂപവും അതോടൊപ്പം തെളിഞ്ഞു വരുന്നുണ്ട്. കുഴമണ്ണിൽ നിന്ന് മാവേലിയെ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ കയ്യിൽ തടഞ്ഞ വട്ടക്കണ്ണടച്ചില്ല് ഗാന്ധിവധാനന്തര ഇന്ത്യൻ രാഷ്ട്രീയകാലത്തെക്കൂടി തെളിയിച്ചു തരുന്നു കുഴമണ്ണ് എന്ന കവിതയിൽ. വൈകാരിക ശൂന്യതയിൽ നിന്ന് സമകാല സ്വരൂപം പടുക്കുകയാണ് ഇമോജി റാവു. ജനലിലൂടെ അടുത്തു വന്ന് തുറിച്ചു നോക്കുന്ന 'സ്ക്വിറ' ലിലൂടെ ക്വറണ്ടൈൻ കാലത്തെ  തെളിയിച്ചെടുക്കുന്നു. അപ്പോൾ അത് 'സ്ക്വിറണ്ടൈൻ ' എന്നൊരു ശില്പമാകുന്നു.

മൃതിശൂന്യതയുടെ നദിക്കക്കരെ കാലസ്വരൂപവും ഭാവസ്വരൂപവും പൊലിപ്പിച്ചെടുക്കുന്ന ഈ കവിയുടെ സൃഷ്ടികർമ്മത്തിൽ ശില്പം എന്ന വാക്ക് പ്രധാനമാകുന്നു. രാത്രിയിലെ ഇടിമിന്നലിൽ വെറുതെയങ്ങ് കത്തിപ്പിടിക്കുന്നതല്ല ഒരു പന്തവും. ഉമിയൂതി വീർപ്പിച്ചെടുത്ത ചെങ്കനൽ നെരിപ്പോടും വഞ്ചനക്കൂർപ്പിൻ ഉളി കൊണ്ട് മുറിച്ചിട്ട ചെമ്പകക്കാതൽപ്പിടിയും വേണം അതിന്. ഓർമ്മയുടെ ചോര വീണു പൊള്ളിയ ശീലകൾ ചുറ്റിച്ചുറ്റിയുണ്ടാക്കണം പന്തത്തിന്റെ തലപ്പ്. കണ്ണുനീർക്കടൽ കാച്ചിക്കുറുക്കിയെടുത്ത എണ്ണയാൽ വേണമതു നനക്കാൻ. ഓരോ പന്തവും ഒരു ശില്പം പോലെ സൃഷ്ടിക്കണം. അപ്പോഴേ കാറ്റിനത് കെടുത്താൻ കഴിയാതിരിക്കൂ. അപ്പോഴേ ഓരോ ശില്പവും പന്തമായ് ആളുകയുള്ളൂ. ഓരോ കവിതയും തികവുറ്റ ശില്പവും അതു വഴി കെടാതെ ആളുന്ന പന്തവുമാക്കാനാണ് കവി ശ്രമിക്കുന്നത്. ശൂന്യതക്കു പിന്നിലെ വെളിയിൽ ഭാഷകൊണ്ട് താൻ സൃഷ്ടിക്കുന്ന ജീവിത ശില്‌പങ്ങളെ പന്തമായി ആളിക്കാനാണ് കവി എണ്ണ പകരുന്നത്. ഈ ശില്പബോധമാകാം, സമകാല കവിതയുടെ പൊതുഗദ്യഭാഷയേക്കാൾ വൃത്തബദ്ധമായ കാവ്യഭാഷ സ്വീകരിക്കാൻ കവിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇരുട്ടിന്റെ പിന്നണിയിൽ ജീവിതരൂപം തെളിയിച്ചെടുക്കാൻ വെമ്പുന്ന ഹരിനാരായണ കവിതക്ക് ഏറെയിണങ്ങുന്നുണ്ട് സംസ്കൃത വൃത്തങ്ങളുടെ ശില്പദാർഢ്യം. ഇങ്ങനെ ഭാഷ, ശില്പബോധം, കവിത എന്തായിരിക്കണമെന്ന കാഴ്ച്ചപ്പാട് എന്നിവയിലെ തന്റേടം കൊണ്ട് ശ്രദ്ധേയമായ ഒരു കാവ്യലോകത്തിന്റെ വരവറിയിക്കുന്ന സമാഹാരമായിരിക്കുന്നു നൂറ്റടപ്പൻ.

ഓരോ ഇടത്തും ....

 ഓരോ ഇടത്തും ....



അടുത്തൂൺ പറ്റിപ്പിരിഞ്ഞ ശേഷം

മഞ്ചേശ്വരം മുതൽ പാറശാല വരെ

തെയ്യവും വേലപൂരങ്ങളും കഥകളിയും

പടയണിയും കണ്ടു കറങ്ങാനായിരുന്നു

പരിപാടി.


മരിച്ചു പോയ പഴയ കൂട്ടുകാരുടെ,

പിന്നീടിന്നേവരെ ഓർക്കേണ്ടി വന്നിട്ടില്ലാത്ത

വീടുകൾ തേടിയുള്ള യാത്രയായതുമാറുമെന്ന്

ആരോർത്തു!

Sunday, September 25, 2022

ദേവതമാർ ഈ കവിയിൽ കളം കൊള്ളാനിറങ്ങി

 ദേവതമാർ ഈ കവിയിൽ കളം കൊള്ളാനിറങ്ങി


ഒരു മരത്തെ സംബന്ധിച്ചിടത്തോളം അത് നിൽക്കുന്ന ഇടമാണ് പച്ച. ടി.പി. രാജീവനെ സംബന്ധിച്ചിടത്തോളം താൻ നിൽക്കുന്ന ഇടമാണ് കവിത. അഥവാ, സാന്നിദ്ധ്യപ്പെടലാണ് കവിത.സാന്നിദ്ധ്യപ്പെടുക എന്നത് വർത്തമാനകാല അനുഭവമാണ്. ഭൂതഭാവികൾ മുഴുവൻ വർത്തമാനത്തിലേക്ക് ഇരച്ചെത്തുന്ന ഇടമാണ് ഈ കവിക്ക് താൻ നിൽക്കുന്ന ഇടം. കുഴിച്ച മണ്ണിൽ വെള്ളത്തിന്റെ നനവു പോലെ, സാന്നിദ്ധ്യത്തിന്റെ ഇടം.

പി. കുഞ്ഞിരാമൻ നായർ എന്നും തൊട്ടു മുന്നിൽ നീങ്ങുന്ന ഒരു ദേവതയുടെ പിറകേ അലഞ്ഞു. സൗന്ദര്യദേവത എന്നോ രമ്യശാരദകന്യക എന്നോ കാവ്യദേവത എന്നു തന്നെയോ അവളെ വിളിക്കാം. രാജീവനാകട്ടെ, ഒരു ദേവതയുടെയും ഒരു ദുർമൂർത്തിയുടെയും ഒരു കാമുകിയുടെയും പിറകേ പോകുന്നില്ല.മറിച്ച് എല്ലാവരും രാജീവനിൽ പ്രത്യക്ഷീഭവിക്കുകയാണ്, സാന്നിദ്ധ്യപ്പെടുകയാണ്. തന്റെ ഇടം എന്നാൽ താൻ സാന്നിദ്ധ്യം കൊള്ളുന്ന ഇടം. താനാകട്ടെ, തന്നിൽ സന്നിഹിതമാകുന്ന സകലതിന്റെയും ആകെത്തുകയും. അപ്പോൾ സാന്നിദ്ധ്യങ്ങളുടെയും പ്രത്യക്ഷങ്ങളുടെയും ആദ്യന്തമില്ലാത്ത തുടർച്ചയുടെ ഇടമാകുന്നു കവിത.

ആദ്യകാല കവിതകളിൽ ഈ കവി മൂർത്തികളെത്തേടി ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കും പോയി. സ്വന്തം ഭൂതകാലത്തിലേക്കു തിരിച്ചു പോയ, ഇനിയും തിരിച്ചറിയപ്പെടാത്ത മനുഷ്യപ്രതിമകളിലൊന്ന് - അങ്ങനെ പോയവൻ - ആണയാൾ. ആ യാത്രയിലയാൾ മേൽമലനായാട്ടിനു പോയ മുത്തച്ഛനേയും സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനേയും വരെ കണ്ടുമുട്ടുന്നുണ്ട്. 

എന്നാൽ ഒരു ഘട്ടം കഴിഞ്ഞതോടെ ആദ്യം കവിയുടെ തന്നെ അപരത്വമായ നീ നിരന്തരമായി വെളിച്ചപ്പെടാൻ തുടങ്ങി. വേട്ട എന്ന ആദ്യകാല കവിത തൊട്ട് ഈ അപരത്വത്തിന്റെ പ്രകാശനം കാണാം. ഓരോ നിഴലിലും ഓരോ വളവിലും കണ്ണടക്കുമ്പോൾ എന്റെയുള്ളിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന, എന്റെ കാമുകിയുമായി സല്ലപിക്കുന്ന, മക്കളോടൊത്തു കളിക്കുന്ന വർത്തമാനകാലമൂർത്തിയാണാ നീ. ആധുനികമായ പൂർവാഖ്യാനങ്ങളിലേക്കു കൂടി പടർച്ചയുള്ളതാണ് ആ വർത്തമാനകാലമൂർത്തിയുടെ സ്ഥൂലസാന്നിദ്ധ്യം.ഞാനും നീയും എന്ന പിളർപ്പ് ആറ്റൂരിന്റെ പല കവിതകളിലുമുള്ളത് ഓർമ്മിക്കാം. അർക്കം എന്ന കവിത ഒരുദാഹരണം. തമിഴിൽ, ഏതാണ്ട് രാജീവന്റെ സമകാലീനനെന്നു പറയാവുന്ന ആത്മാനാമിന്റെ (ജനനം 1951) കവിതയിൽ ഞാൻ , നീ എന്ന ഈ പിരിവിന്റെ ഒരടരു കാണാം. ആത്മാനാം കവിതയെ മുൻനിർത്തിയുള്ള ഒരു സംഭാഷണത്തിൽ തമിഴ് കവികളായ യുവൻ ചന്ദ്രശേഖരനും സുകുമാരനും ആത്മാനാം കവിതയിലെ ഞാൻ കവിത അവസാനിക്കുന്നിടത്ത് നീയായി മാറുന്നതിനെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ട്. (ആത്മാനാം- തേർന്തെടുത്ത കവിതൈകൾ) ഭിക്ഷ എന്നൊരു ചെറു കവിത ഉദാഹരിച്ചാണതു വിശദീകരിക്കുന്നത്.

നീയൊരു പിച്ചക്കാരനായിപ്പോ.

ഭിക്ഷ ഭിക്ഷ എന്നലറ്.

നിൻ്റെ വിളി

തെരുവിനറ്റം വരെയല്ല

അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.

നിൻ്റെ വിശപ്പിനുള്ള അന്നം

കുറച്ചരിമണികളിലില്ല.

നിൻ്റെ കയ്യിലൊന്നുമില്ല

ചില ചെങ്കൽക്കട്ടകളല്ലാതെ.

നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,

നീയല്ലാതെ.

ഇതു പറയുന്നത്

ഞാനല്ല നീ തന്നെ.

കവിയും കവിതയിലെ ആഖ്യാതാവും (കവിഞനും കവിതൈച്ചൊല്ലിയും എന്നു തമിഴിൽ) ചിലപ്പോൾ രണ്ടായി നിൽക്കുകയും ചിലെടത്ത് ഒന്നായിത്തീരുകയും ചെയ്യുന്നതിനാലാണ് ഈ ഞാൻ - നീ മാറാട്ടം എന്നാണവരുടെ വിശദീകരണം. എന്നാൽ രാജീവ കവിതയിലെ ഞാൻ - നീ പിളർപ്പ് അത്തരത്തിലല്ല. കവി വേറെ, ആഖ്യാതാവ് വേറെ എന്ന അനുഭവം രാജീവന്റെ കവിതകളിൽ പൊതുവേ ഇല്ലെന്നു പറയാം.

എന്റെ ഫലപ്രാപ്തിയാണ്, എന്നിലെ വിജയിയാണ് നീ എന്ന് മരം എന്ന ഒരാദ്യകാല കവിതയിൽ രാജീവനെഴുതുന്നു. പിന്നീട് സമീപകാല കവിതകൾ വരെ പല സന്ദർഭങ്ങളിലും നീ എന്ന ഈ കാലമൂർത്തി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നീലക്കൊടുവേലിയിലെ പുതിയ കവിതകളിലുമുണ്ട് ഞാൻ പിളർന്നുണ്ടായ നീ, ജിഗ്സോ എന്ന കവിത നോക്കൂ. എന്നെ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ വേണ്ടിക്കൂടിയുള്ള അടർത്തിമാറ്റലാണ് രാജീവ കവിതയിലെ നീ. സ്വന്തം ഉടലിൽ നിന്ന് ഉയിർപ്പിച്ചെടുത്ത നീ , എന്റെ കണ്ണാടിയും കുരിശുമാകുന്നു. എന്നെ കാലത്തിലും സ്ഥലത്തിലും നിർത്തിക്കാണിക്കാൻ നീ എന്ന വർത്തമാനകാലമൂർത്തിക്കേ കഴിയൂ. വർത്തമാനകാലമൂർത്തിയായ നീ വന്നിറങ്ങിയതു മുതലാണ് രാജീവന്റെ കവിതക്കളത്തിലേക്ക് വരവുകൾ തുടങ്ങുന്നത് എന്നതിനാലാണ് നിന്നെ സ്ഥിരീകരിച്ച് മുന്നോട്ടു പോകുന്നത്.

ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കുമിറങ്ങിച്ചെന്ന് ശക്തിയാർജ്ജിക്കുന്ന കവിതകളേക്കാൾ സാന്നിദ്ധ്യങ്ങൾ ഇങ്ങോട്ടിറങ്ങിവരുന്ന കവിതകൾ എഴുത്തിന്റെ രണ്ടാം ഘട്ടത്തിൽ (വാതിൽ എന്ന സമാഹാരത്തിനു ശേഷമുള്ള കവിതകളിൽ) ശക്തമാകാൻ തുടങ്ങി.അമീബ, നിലവിളി എന്നീ ആദ്യകാല കവിതകളിൽത്തന്നെ ഈ സാന്നിദ്ധ്യപ്പെടലിന്റെ രീതി വെളിവായിത്തുടങ്ങുന്നുണ്ട്. തിരിച്ചറിയാത്ത ഒന്നിന്റെ സാന്നിദ്ധ്യം വിരസതയുടെയും ഏകാന്തതയുടെയും ആദിമജലത്തിൽ വ്യഥയായി പിളർന്നു പിളർന്ന്, വ്യാധിയായി പടർന്നു പടർന്ന് ആരും തിരിച്ചറിയാതെ, കാണാതെ സാന്നിദ്ധ്യപ്പെടുന്നു. വർത്തമാനകാലത്തിന്റെ ഫയലുകൾക്കിടയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്ന് 'നിലവിളി ' യിൽ കവി പറയുന്നു. പൊടി പിടിച്ച ഫയലുകൾ തുടച്ചുമിനുക്കിയെടുക്കുമ്പോൾ കിട്ടിയ ആകാശക്കീറിൽ നിന്ന് ആദ്യം അവതരിക്കുന്നത് ഇടിമിന്നലുകളാണ്. തുടർന്ന് ഇളകിമറിയുന്നൊരു കടലും അതിൽ കൃസ്തുവിനു മുമ്പേതോ കാലത്തു നിന്നു പുറപ്പെട്ടു വരുന്ന ഒരു കപ്പലും പ്രത്യക്ഷപ്പെടുന്നു. ആ കപ്പലിൽ നിന്നിറങ്ങി വരുന്ന നിലവിളി ഇരുണ്ട വൻകരയിലെന്നപോലെ രാജീവന്റെ കവിതയിലാകെ പടർന്നു കയറുന്നു. ഒരു നിലവിളിയോടെയാണ് ചരിത്രം രാജീവന്റെ കവിതയിലേക്ക് ആദ്യം കടന്നുവരുന്നത്.

രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ കവിതകളിലെത്തുമ്പോൾ, ചരിത്രത്തിലേക്കെന്നപോലെ പ്രകൃതിയിലേക്കും കവിയിലെ മനുഷ്യൻ അന്വേഷിച്ചു പോകുന്നു.  രാജീവ കവിതയുടെ മൊഴിപ്പടർപ്പുകൾക്കിടയിൽ പുലിവരകൾ തെളിഞ്ഞു മായുന്നു.  മഴ, കാറ്റ്, മിന്നൽ തുടങ്ങിയ പ്രകൃതിശക്തികളിലേക്കു ചെന്ന് അവയെ എടുത്തണിയുന്നു. വർത്തമാനകാല മനുഷ്യന് കൂടുതൽ കരുത്തുകിട്ടാൻ പ്രകൃതിയുടെ ഈ ആവേശിക്കൽ കാരണമാകുന്നുണ്ട്. പോരാട്ടവീര്യം ഈ ഘട്ടത്തിൽ അയാൾക്കു വർദ്ധിക്കുന്നു. മൃഗസ്വത്വങ്ങളിലേക്കു പകരുന്ന ഒടിവിദ്യയുടെ കാലം കൂടിയാണിത്. ഇക്കൂട്ടത്തിൽ പല മൃഗങ്ങളിലേക്കും അങ്ങോട്ടു പോകുമ്പോൾ ചില മൃഗസ്വത്വങ്ങൾ ഇങ്ങോട്ടു വരുന്നതായി അനുഭവപ്പെടും. ഉദാഹരണത്തിന് മത്സ്യത്തിലേക്കും കുറുക്കനിലേക്കും അങ്ങോട്ടു പോകുമ്പോൾ ആമയും പൂച്ചയും ഇങ്ങോട്ടു വരുന്നു. അങ്ങോട്ടു പോകുന്നതിന്റെ പരിമിതി പ്രതീകാത്മകതയായി മത്സ്യത്തിലും കുറുക്കനിലും ശേഷിച്ചേക്കും. ഇങ്ങോട്ടവതരിക്കുന്നതിന്റെ തുറസ്സാകട്ടെ, ആമയേയും പൂച്ചയേയും പ്രതീകക്കെണിയിൽ നിന്നു രക്ഷിച്ച് വ്യാഖ്യാനപരതക്കപ്പുറം കടത്തുന്നു. മറ്റെല്ലാ ജീവികളും മനുഷ്യ വിനിമയങ്ങളുടെ ഭാഗമായി പ്രതീകങ്ങളായപ്പോൾ ഒന്നിലും പെടാതെ നിൽക്കുന്നു, ആമ.

ചുറ്റുപാടും

ആരുമില്ലെന്നുറപ്പ്.

ആമ

കയ്യും

കാലും

തലയും

മെല്ലെ പുറത്തേക്കിട്ടു.

അതേ ആകാശം

അതേ ഭൂമി.


പിന്നെ

നമ്മുടെ വർത്തമാനത്തിന്റെ

വിശാലമായ ചതുപ്പുകളിൽ

അവൻ കാറ്റു കൊള്ളാനിറങ്ങി.

ആമയെ വ്യാഖ്യാനിക്കാനല്ല  തോന്നുക. മറിച്ച്, വ്യവസ്ഥാപിതമായ എല്ലാ വ്യാഖ്യാനങ്ങൾക്കും പ്രസ്ഥാനവൽക്കരണങ്ങൾക്കുമപ്പുറത്ത് ജീവിതത്തെ തനിമയിൽ കാണുന്ന നോട്ടത്തിലേക്കാണ് നമ്മുടെ മിഴിയൂന്നുക. പൂർവ നിശ്ചിതങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും മോചിതമായ തനിമയോടെയാണ് ആമ അവതരിക്കുന്നത്.

പോക്കുകൾ വരവുകളായി മാറുന്ന മാറ്റത്തിന്റെ കാലമാണിത്. നിലനില്പിനു വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയം ഈ ഘട്ടത്തിൽ രാജീവന്റെ കവിതയുടെ കൊടിയടയാളം തന്നെയായി മാറുന്നു. കൂട്ടങ്ങളോടു പൊരുതുന്ന വ്യക്തി ഊർജ്ജം ഉൾക്കൊള്ളുന്നത് പകർന്നാടി സാന്നിദ്ധ്യം കൊള്ളുന്ന ആദിപ്രഭവങ്ങളിൽ നിന്നാണ്.

ചക്രവർത്തിമാരെ കാണുമ്പോൾ

ചാടിയെഴുന്നേറ്റു നമസ്കരിക്കുവാൻ

പർവതങ്ങൾക്കാവില്ല.

അതുകൊണ്ട്,

ഒറ്റക്കു നിൽക്കുന്നവരെയും

ആകാശത്തിന്റെ അർത്ഥമറിയുന്നവരെയും

ലോകാവസാനം വരെ

ചങ്ങലക്കിടാം.

ഈ കവിതയുടെ തലക്കെട്ടു തന്നെ പ്രകൃതിപാഠങ്ങൾ എന്നാണ്. കൂട്ടങ്ങളാലും പരമാധികാരസ്വരൂപമാളുന്ന പ്രസ്ഥാനങ്ങളാലും വിഴുങ്ങപ്പെടുന്ന വൈയക്തികതയെ ആവിഷ്കരിക്കാൻ പ്രകൃതി പ്രഭവങ്ങളെയും ചരിത്ര പ്രഭവങ്ങളെയും രാജീവൻ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഗോത്ര ജീവിതത്തിൽ നിന്നുള്ള മൂർത്തികളെത്തന്നെ സംഘബോധത്തിനെതിരെ വൈയക്തികയെ ഉയർത്തിപ്പിടിക്കാനായി പ്രയോജനപ്പെടുത്തുന്നതിൽ ഒരു തിരിച്ചിടലുണ്ട്. മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കുന്ന ഈ വിദ്യയെ രാഷ്ട്രീയദർശനവും സൗന്ദര്യദർശനവുമായി വികസിപ്പിക്കാൻ രാജീവനു കഴിഞ്ഞു. മലയാള കവിതയിലെ പൊതുബോധത്തോട് ഇടയുന്ന വിമതനായി രാജീവൻ ഇന്നും ഉറച്ചുനിൽക്കുന്നത് താൻ വികസിപ്പിച്ചെടുത്ത ഈ രാഷ്ട്രീയ - സൗന്ദര്യദർശനങ്ങളുടെ ബലത്തിലാണ്.

ഈ സന്ദർഭത്തിൽ, കാരണവന്മാരും മൂർത്തികളും ദേവതകളും പ്രകൃതി ശക്തികളുമെല്ലാം രാജീവന്റെ കവിതയിലേക്ക് നിരന്തരം കളം കൊള്ളാനിറങ്ങി. ആദിമമായ അലർച്ചകളും മുരൾച്ചകളും തേങ്ങലുകളും വർണ്ണവിന്യാസങ്ങളുമെല്ലാം വ്യക്ത്യഭിമാനത്തെ കാത്തുസൂക്ഷിക്കാൻ പാടുപെടുന്ന ചെറിയ മനുഷ്യന്റെ അനുഭവങ്ങളോടു ചേർത്തു വെച്ചിരിക്കുന്നു, ഈ കവിതകളിൽ. 'വയൽക്കരയിൽ ഇപ്പോൾ ഇല്ലാത്ത ' എന്ന വിശേഷണ വാക്യാർദ്ധത്തിലേക്ക് കവിതകൾ വന്നു ചേരുന്നതു പോലെ കവിതകളിലേക്ക് വനദേവതമാരും ഗോത്ര മുത്തശ്ശിമാരുമെല്ലാം കളം കൊള്ളാനെത്തുന്നു. മൂർത്തികൾ ഇങ്ങോട്ട് അവതരിക്കുകയാകയാൽ കവിയെ സംബന്ധിച്ചിടത്തോളം അതിൽ ഗൃഹാതുരതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. സ്വാഭാവികമായി വന്നുചേരാനിടയുള്ള ഗൃഹാതുരഭാവത്തെ രാജീവൻ മറികടക്കുന്നത് എങ്ങനെ എന്നു വ്യക്തമാകാൻ വെറ്റിലച്ചെല്ലം എന്ന കവിത പരിശോധിച്ചാൽ മതി. വാരാണസി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്ന മുത്തശ്ശനും മുത്തശ്ശിക്കും മുന്നിൽ (മുത്തശ്ശൻ മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരുന്നു, മുത്തശ്ശി മരിച്ചു കൊണ്ടിരിക്കുകയായിരുന്നു , ഞാൻ ജനിച്ചിട്ടുമുണ്ടായിരുന്നില്ല എന്നു കവി) ടോയ്ലറ്റ് മുറിയുടെ ചുമരിൽ കാലകത്തിയിരിക്കുന്ന നഗ്നസുന്ദരിയുടെ രൂപത്തിലാണ് തട്ടകത്തമ്മ തെളിഞ്ഞു വരുന്നത്.

ഈ കവിതകളുടെ അടിസ്ഥാന കേരളീയ പ്രകൃതം എടുത്തു കാണിക്കാൻ വേണ്ടിയാണ് കളം കൊള്ളാനെത്തുക എന്ന പ്രയോഗം ഇവിടെ ഉപയോഗിച്ചത്. രാജീവന്റെ പുറപ്പെട്ടുപോയ വാക്ക്, മുഴുവൻ ലോകത്തിന്റെയും അനുഭവങ്ങൾ സ്വാംശീകരിച്ചതാണ്. അമേരിക്കയിൽ കണ്ട അണ്ണാനെയും ചൈനയിൽ കൊണ്ട മഴയേയും കുറിച്ചു വരെ രാജീവൻ എഴുതിയിട്ടുണ്ട്. സമകാല ലോക കവിതയുടെ ഒരു സമാഹാരം ദ ബ്രിങ്ക് എന്ന പേരിൽ ചേർത്തെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതുന്നതാകട്ടെ, തീർത്തും പുതിയ ഗദ്യഭാഷയിലും. എന്നിട്ടും അടിമുടി കേരളീയമായിരിക്കുന്നു ഈ കവിതകൾ. സമകാല കേരളത്തിലെ ഏകശിലാത്മക രാഷ്ട്രീയ വ്യവസ്ഥയും വ്യക്തിയുടെ അന്തസ്സും തമ്മിലെ സംഘർഷം പോലുള്ള സൂക്ഷ്മ വ്യവഹാരങ്ങൾ ഈ കവിതകൾ ഉൾക്കൊളളുന്നു. ഇതൾത്തുമ്പിലെ തുടുപ്പും വേരറ്റത്തെ തുടിപ്പും ഓരോ കവിതയിലും ത്രസിക്കുന്നു. തന്റെ കടുന്തറപ്പുഴയും കുറ്റ്യാടിപ്പുഴയും ചെങ്ങോട്ടു മലയും രാജീവൻ ലോക കവിതയുടെ സമകാലീന ഭൂപടത്തിൽ അടയാളപ്പെടുത്തുന്നു. മലയാളി ശീലങ്ങളും കേരളീയ പ്രകൃതിയുടെ പുറമടരുകൾ പോലും രാജീവകവിതയിൽ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ ഈ കാമ്പുറപ്പു കൊണ്ടാണ് രാജീവന് തന്റെ കവിതയെ ലോക കവിതയോടു ചേർത്തു വെക്കാൻ സാധിച്ചത്.

ലോക കവിതക്ക് അര നൂറ്റാണ്ടെങ്കിലും പിറകിലായാണ് മലയാള കവിത എന്നും സഞ്ചരിച്ചു പോന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇംഗ്ലീഷിലെഴുതിയ എലിയറ്റ് മലയാളത്തിലെത്തുന്നത് നൂറ്റാണ്ടിന്റെ മധ്യം കഴിഞ്ഞ്. നെരൂദയും ബ്രഹ്ത്തും ലോർക്കയും ഇരുപതാം നൂറ്റാണ്ടൊടുവിൽ മലയാളത്തിൽ ആഘോഷിക്കപ്പെട്ടു. 1960 കളിൽ തന്റെ മികച്ച കവിതകളെഴുതിയ തോമസ് ട്രാൻസ്ട്രോമറാണ് ഏറ്റവും പുതിയ ശരിയായ കവിയെന്ന് മലയാളത്തിലെ 2022-ലെ ഇളംതലമുറ എഴുത്തുകാർ പോലും പറയുന്നു. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി, തന്റെ അതേ കാലത്ത് മറ്റു ഭാഷകളിലെഴുതുന്ന കവിതകൾക്കൊപ്പം തന്റെ കവിതകൾ നിർത്തിക്കാണാൻ ശ്രമിച്ച ആദ്യത്തെ മലയാള കവിയാണ് രാജീവൻ. സച്ചിദാനന്ദനെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്. എന്നാൽ, നെരൂദ, ബ്രഹ്ത് തുടങ്ങിയ കവികളുടെ കവിതകൾക്കു മുന്നിലാണ് സച്ചിദാനന്ദന്റെ വിവർത്തന ഭാഷക്ക് സ്വാഭാവികമായ ഒഴുക്കു കൂടുതലുള്ളത്. സച്ചിദാനന്ദൻ സമഗ്രതയോടെ ശ്രദ്ധയൂന്നിയതും ആ കവികളിലാണ്. രാജീവനാകട്ടെ നോഹ ഹോഫൻബർഗ്ഗിനെയും മറ്റും പോലുള്ള ഏറ്റവും പുതിയ കവികളുടെ രചനകളിലാണ് ലയം കൊണ്ടതും അവരുടെ കവിതകൾക്കൊപ്പമാണ് സ്വന്തം കവിതകൾ ചേർത്തു വച്ചതും. പുറപ്പെട്ടു പോകുന്ന വാക്ക്, വാക്കും വിത്തും എന്നീ കൃതികളിൽ രാജീവൻ പരാമർശിക്കുന്ന കവിനിരയെ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. തന്റെ ചൈനാ യാത്രയിൽ പരിചയപ്പെട്ട കായ് ടിയാൻ ഷിൻ എന്ന ഗണിതശാസ്ത്രജ്ഞനായ കവിയുടെ രചനാലോകം പരിചയപ്പെടുത്തുന്ന ഒരു സന്ദർഭമുണ്ട് വാക്കും വിത്തും എന്ന കൃതിയിൽ. തന്റെ സമകാലീനനായ ആ ചീനക്കവിയുടെ അപൂർവത രചനാമാതൃകകൾ ഉദാഹരിച്ച് മലയാള വായനക്കാർക്കു പരിചയപ്പെടുത്തുകയാണവിടെ. തടാകത്തിലെ വെള്ളം എന്ന മനോഹരവും വ്യത്യസ്തവുമായ കവിതയാണ് രാജീവൻ ഉദാഹരിക്കുന്നത്. 

തടാകത്തിലെ വെള്ളത്തിന്റെ

തുറസ്സാണ് കര.

തടാകത്തിലെ വെള്ളത്തിന്റെ

തുറസ്സാണ് ആകാശം.

നഗരം, വീട് എല്ലാം

തടാകത്തിലെ വെള്ളത്തിന്റെ

തുറസ്സുകൾ.

കുത്തനെ നിൽക്കുന്ന

തടാകവെള്ളമാണ്

ഭിത്തി.

മടക്കി വെച്ച തടാകവെള്ളമാണ്

കസേര

ചുരുട്ടി വെച്ച തടാകവെള്ളമാണ്

ചായപ്പാത്രം

തൂക്കിയിട്ട തടാകവെള്ളമാണ്

തൂവാല

സുതാര്യമായ തടാകവെള്ളമാണ്

സൂര്യവെളിച്ചം

ഒഴുകുന്ന തടാകവെള്ളമാണ്

സംഗീതം

പരസ്പരം തലോടുന്ന തടാകവെള്ളമാണ്

പ്രണയം

സങ്കല്പത്തിലെ തടാകവെള്ളമാണ്

സ്വപ്നം.

ഇങ്ങനെ മറുമൊഴികളിലെ തൽക്കാലം നമുക്കപരിചിതരായ തന്റെ സഹോദരകവികൾക്കൊപ്പമാണ് ഈ കവി മലയാളത്തിൽ നിന്നുകൊണ്ട് തന്റെ കാവ്യഭാഷക്കായി തേടുന്നത്.

സമകാലീനരായ ലോകകവികളെ പരിഭാഷയിലൂടെ മലയാളത്തിലെത്തിക്കുന്നതിനേക്കാൾ രാജീവൻ പ്രാധാന്യം കൊടുത്തത്, ലോക കവിതയിലെ സമകാലികതയെ അടുത്തറിഞ്ഞ് അവ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിലും ആ കവിതകൾക്കൊപ്പം സ്വന്തം കവിതകൾ ആത്മവിശ്വാസപൂർവ്വം ചേർത്തു വയ്ക്കുന്നതിലുമാണ്. തന്റെ ഇടം എന്നത് അത്രമേൽ പ്രധാനമായതു കൊണ്ടാണ് ഇങ്ങനെ നിഷ്കരുണം സ്വന്തം എഴുത്തിനെ ലോകകവിതക്കുമുന്നിൽ നിർത്തി നോക്കാൻ അയാൾക്കു ധൈര്യമുണ്ടായത്.

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്ക്കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറി മാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളേക്കാൾ അവ വന്നിറങ്ങിയാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻകൂടും നീലക്കൊടുവേലിക്കവിതകളിൽ കളങ്ങളാവുന്നു. ദാഹിക്കുന്ന തൊണ്ടയിലേക്കാണ് കടന്തറപ്പുഴ എഴുന്നള്ളുന്നത്. ശസ്ത്രക്രിയ ചെയ്യാൻ തുറന്നിട്ട നെഞ്ചിൻ കൂട്ടിലേക്കാണ് ബാല്യകാലസഖിമാർ വന്നിറങ്ങുന്നത്. മണ്ണിന്റെ തുരന്ന മാറിൽ കളംകൊണ്ടാണ് ചെങ്ങോട്ടുമല സംസാരിക്കുന്നത്. മൂർത്തികളല്ല, മാറി മറിയുന്ന കളങ്ങളാണ് പ്രധാനമെന്ന സൂചന ചെറുമന്തോട്ടപ്പൻ എന്ന കവിതയിലുണ്ട്. പണ്ടേ കളംകൊണ്ടു പോന്നിരുന്ന ഈ മൂർത്തി ഈയിടെയായി സാന്നിദ്ധ്യപ്പെടുന്നില്ല എന്ന ഖേദത്തിലൂടെ തനിക്കു വന്ന മാറ്റത്തെക്കുറിച്ചും ചെറുമന്തോട്ടപ്പനെക്കുറിച്ചുള്ള തിരിച്ചറിവിലേക്കും എത്തിച്ചേരുന്നതാണീ കവിത. ചെറുമന്തോട്ടപ്പൻ ഒരു ഒളിപ്പോരാളിയായിരിക്കാം, പീഡനവും അവമതിയും തിരിച്ചറിയപ്പെടാതിരിക്കലുമാവാം മൂപ്പരിലേക്കെത്താനുള്ള ഒരേയൊരു വഴി എന്ന തിരിച്ചറിവിൽ പീഡനകാലം കടന്നുപോന്ന ആഖ്യാതാവിന്റെ വർത്തമാന ഇടം തെളിയുന്നു. ആ കളത്തിലൊതുങ്ങുന്ന സ്വസ്ഥതയുടെ മൂർത്തിയല്ല, ചെറുമന്തോട്ടപ്പൻ.

വീറിന്റെയും വിമതത്വത്തിന്റെയും ഒളിപ്പോരിന്റെയും മുൻകാല കളങ്ങളിലേക്കല്ല, വിഷാദച്ഛവി പുരണ്ട ജീവിതകാമനയുടെ കളങ്ങളിലേക്കാണ് ഈ പുതിയ കവിതകളിൽ എല്ലാമെല്ലാം സാന്നിദ്ധ്യപ്പെടുന്നത്. ഒരേ സമയം പൗരാണികതയോടെയും നവീനതയോടെയും വെളിപ്പെടുന്ന ആ കാമനയും കൂടെക്കലർന്ന വിഷാദവും ഏറ്റവും സുന്ദരമായി ആവിഷ്ക്കരിക്കപ്പെട്ട കവിതയാണ് നീലക്കൊടുവേലി. നിറയുന്ന കണ്ണോടെയുള്ള ഒരു മുൻ നോട്ടവും പിൻ നോട്ടവുമാണാ കവിത. നിറകണ്ണുകൊണ്ട് ഭൂതഭാവികളെ കൂട്ടിയിണക്കുന്ന കവിത. ഈ നിറകൺ നോട്ടങ്ങൾ രാജീവ കവിതക്ക് പുതിയ അഴക് സമ്മാനിച്ചിരിക്കുന്നു. ജീവിതകാമനയുടെ പരമോന്നതിയാണ് നീലക്കൊടുവേലി, കേരളീയമായ ചിഹ്നം. പാതിരക്ക് നൂൽബന്ധമില്ലാതെ ഇറങ്ങിച്ചെന്നാൽ മാത്രമേ അത് കൈവശമാക്കാൻ കഴിയൂ എന്നൊരു സങ്കല്പം കേട്ടിട്ടുണ്ട് (പുലാക്കാട്ടു രവീന്ദ്രൻ നീലക്കൊടുവേലി എന്ന കവിതയിൽ ആ സങ്കല്പം ഉപയോഗപ്പെടുത്തിയിട്ടുണ്ട്). ഇരുമ്പിനെ പൊന്നാക്കാൻ പോന്ന ജീവിതകാമനയുടെ നീലക്കൊടുവേലി ഒരിക്കലും കരഗതമാവില്ലെങ്കിൽ പോലും, കവിതയുടെ നീലക്കൊടുവേലി കൈവശമാക്കാൻ പോന്ന വാക്കിന്റെ നഗ്നതയാൽ രാജീവന്റെ ഈ പുതിയ കവിതകൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഭൂതവർത്തമാനഭാവികളുടെ പല അടരുകളാൽ സമ്പന്നമാണ് ഈ കവിതകൾ. പരമ്പരകൾക്കപ്പുറത്തുള്ള മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും ഭൂതകാലവും, എത്രാമത്തേതെന്നറിയാത്ത പേരക്കുട്ടിയുടെ ഭാവികാലവും ആഖ്യാതാവിന്റെ ബാല്യ കൗമാര യൗവന വാർദ്ധക്യങ്ങളോട് ചേർന്നുണ്ടാകുന്ന അനുഭവതലങ്ങൾ കൊണ്ട് ഇടതൂർന്നതാണ് ഈ കവിതകളിലെ ആഖ്യാനം. ആശുപത്രി വാർഡിലെ ഇരുട്ടിൽ സ്വയം ഉപേക്ഷിച്ചു കിടക്കുകയായിരുന്ന ആഖ്യാതാവിന്റെ നിറുകയിൽ തൊടുന്ന കടുന്തറപ്പുഴയുടെ നനവ് ഓർമ്മിപ്പിക്കുന്നത്, പണ്ടു കുഞ്ഞായിരുന്നപ്പോൾ തിരിച്ചു നൽകിയ ജീവിതത്തെപ്പറ്റിയാണ്. മരങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും പ്രായമാവുക എന്നതിനെ സ്വാഭാവികമായി സ്വീകരിക്കുന്ന കവിതകളാണിവ. കനവ് എന്ന കവിതയിൽ മുന്നിൽ താണു വന്ന് ചില്ലകൾ കൊണ്ടു തൊടുന്ന നീർമരുതിന്റെ വാർഷിക വളയങ്ങൾ എണ്ണി നോക്കുന്നുണ്ട് കവി.

ഒന്ന്, രണ്ട്, മൂന്ന്, നാല് .....

ഞാൻ വാർഷികവളയങ്ങൾ എണ്ണി നോക്കി.

അച്ഛൻ അപ്പൂപ്പൻ അമ്മ അമ്മൂമ്മ മുത്തശ്ശൻ മുതുമുത്തശ്ശൻ

ഓരോരുത്തരായി വന്നു തുടങ്ങി.

ഒരു കാട്ടുപ്ലാവ് നോക്കിച്ചിരിച്ചു

എന്റെയതേ പ്രായമായിരുന്നു അതിന്.

നീലക്കൊടുവേലി എന്ന കവിതയിൽ, ജീവിച്ച വർഷങ്ങൾ വളയങ്ങളായ് ഉടലിലണിഞ്ഞു മുറ്റത്തു നിൽക്കുന്ന ഈന്തുമരത്തെക്കുറിച്ചു പറയുന്നു. വൃക്ഷങ്ങൾ വാർഷിക വലയങ്ങളെ എന്ന പോലെ പ്രായമാകലിനെ സ്വാഭാവികമായി ഏറ്റുവാങ്ങുന്നതിന്റെ പാകത രാജീവന്റെ കവിത ഏതു കാലത്തും പുലർത്തുന്നുണ്ട്. അതുകൊണ്ട് രാജീവന്റെ കവിതക്ക് അകാലത്ത് യുവാവായി നടിക്കേണ്ടിയോ മസില് പ്രദർശിപ്പിക്കേണ്ടിയോ കൗമാര ചാപല്യങ്ങൾ കാണിക്കേണ്ടിയോ വരുന്നില്ല. വാർഷികവലയങ്ങളിലൂടെ തിടം വച്ചു വരുന്ന കവിതക്കേ, ഒരു വയസ്സുകാരി പേരക്കുട്ടിക്ക് ആരുടെ ഛായയാണച്ഛാ എന്നു ചോദിക്കുമ്പോൾ, വംശാവലിയുടെ ഉമ്മറവാതിലുകളിലേതോ ഒന്നിന്റെ മറവിൽ നിന്ന് സന്‌ധ്യാദീപത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധച്ഛായ ഒരു മുത്തശ്ശിയായ് വാരിപ്പുണരുന്നത് അനുഭവിപ്പിക്കാൻ കഴിയൂ.

ബൗദ്ധികവ്യായാമങ്ങൾ കൊണ്ടു ജടിലമായിക്കഴിഞ്ഞിരുന്ന മലയാള കവിതാഗദ്യത്തെ വൈകാരികതയുടെ ചോരയോട്ടം കൊണ്ടുണർത്തിയ കവിയാണ് ടി.പി. രാജീവൻ. ആ വൈകാരികത അതിന്റെ പരമാവധിയിൽ അനുഭവിക്കാൻ കഴിയുന്നു, ഈ പുതിയ കവിതകളിൽ. ഗദ്യത്തിന്റെ ബലിഷ്ഠതന്ത്രികളെ മീട്ടി വൈകാരികമാക്കുന്നതാണാ രീതി. കെ.ജി.ശങ്കരപ്പിള്ളയുടെ ഭാഷയെ ഓർമ്മിപ്പിക്കുന്ന ബിംബാത്മകവും പ്രഭാഷണപരവും ബൗദ്ധികവുമായ ഗദ്യഭാഷയിലാണ് രാജീവൻ 1970-കൾക്കൊടുവിൽ എഴുതിത്തുടങ്ങിയത്. എന്നാൽ രാഷ്ട്രതന്ത്രത്തിലെ കവിതകളിലെത്തുമ്പോൾ തന്നെ രാജീവന്റെ ഭാഷ മുൻകവി സ്വാധീനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് സ്വച്ഛമാവുന്നുണ്ട്. വൈകാരികതയെ ഉൾക്കൊള്ളാനുള്ള ശേഷി കൊണ്ടാണ് രാജീവൻ അതു സാധിച്ചത്. കാല്പനികതയുടെ ചെടിപ്പുകൾ തീണ്ടാത്തതും ബൗദ്ധികമായ വിശകലനക്ഷമതയുള്ളതും അതേ സമയം വൈകാരികവുമായ, ദൃഢതയുള്ള ഗദ്യഭാഷയാണ് ഈ കവിയെ തൊണ്ണൂറുകളിലെ ഏറ്റവും പ്രധാന കവിയാക്കിയത്. പൗരന്റെ പ്രസംഗപീഠ ഭാഷക്കും അക്കാദമീഷ്യന്റെ പ്രബന്ധ ഭാഷക്കും പുറത്ത് ദൃഢവും അതേ സമയം വൈകാരികവുമായ കാവ്യഭാഷ സാദ്ധ്യമാണെന്ന് എന്നെപ്പോലുള്ള പിൻ കവികളെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ കവിയാണ് രാജീവൻ. പൊതുവേ ആശയ കേന്ദ്രിതമായിരുന്ന ആധുനിക കാവ്യഭാഷയിൽ നിന്നു മാറി അനുഭവകേന്ദ്രിതമായ പുതിയൊരു കാവ്യഭാഷ കൊണ്ടുവന്നു രാജീവൻ. വൈയക്തികതയും സാമൂഹികതക്കു പ്രാധാന്യമുള്ള നമ്മുടെ കാവ്യഭാഷയും തമ്മിലെ അകലം വെട്ടിക്കുറക്കാൻ ഈ പുതുകാവ്യഭാഷക്കു കഴിഞ്ഞു. 

രാജീവന്റെ പുതുഗദ്യഭാഷ മലയാളത്തിന്റെ പദ്യകവിതാ ഭാഷയിൽ നിന്നു സമ്പൂർണ്ണമായി വെട്ടിത്തിരിഞ്ഞകന്നു നിൽക്കുന്നതല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. ഭാവുകത്വപരവും ഘടനാപരവുമായി വിദേശച്ചുവയുള്ള ഗദ്യകാവ്യഭാഷയല്ല രാജീവന്റേത്. പ്രകടനപരമായ വിച്ഛേദത്തിലും പുതുമയിലുമല്ല ഈ കവിയുടെ ശ്രദ്ധ. മാത്രമല്ല, ആധുനികതയുടെ പൊതു കാവ്യഭാഷയിൽ നിന്നും വ്യത്യസ്തമായ പുതുഗദ്യകാവ്യഭാഷ ഉപയോഗിക്കുമ്പോഴും, പുതുകവിതയുടെ ഭാഷ ഗദ്യമാണ് എന്നുറച്ചു വിശ്വസിക്കുമ്പോൾ പോലും, ആധുനികപൂർവ പദ്യകവിതയുമായി ഭാവുകത്വപരവും സാംസ്ക്കാരികവും ഘടനാപരമായിപ്പോലും ചില തലങ്ങളിൽ ഇണങ്ങി നിൽക്കാൻ സശ്രദ്ധമാണ് രാജീവന്റെ കവിത. ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ, ഇടപ്പള്ളി എഴുത്തച്ഛൻ തുടങ്ങിയ ആധുനിക പൂർവ കവികളോട് സാംസ്ക്കാരികമായി ഐക്യപ്പെടുന്നു ഈ കവിതകൾ. എല്ലായ്പ്പോഴും അങ്ങനെത്തന്നെയാവണമെന്നില്ല എന്ന പുതുഗദ്യമൊഴിനടയിലുള്ള കവിത ഇടശ്ശേരിയുടെ പൂതപ്പാട്ടിലേക്ക് കണ്ണി ചേർത്തിരിക്കുന്നു. കർക്കടകത്തിൽ അച്ഛൻ സുന്ദരകാണ്ഡം വായിക്കുമ്പോൾ ഇരുട്ടിൽ മഴയിൽ തെളിഞ്ഞു വരുന്ന ആദികവിദർശനമാണ് സുന്ദരകാണ്‌ഡം എന്ന കവിത. നീലക്കൊടുവേലിയിലെ ഒരു കവിതാ ശീർഷകം തന്നെ മേദിനീവെണ്ണിലാവ് എന്നാണ്. പതിനാലാം നൂറ്റാണ്ടിലെ മണിപ്രവാളകവിതയിലേക്കാണ് ഈ കാവ്യ സൂചന നീണ്ടെത്തുന്നത്. എന്നാൽ, പട്ടണത്തിൽ ഒറ്റക്കലയുന്നവന്റെ മുന്നിലെ ഇരുട്ടിലാണ് മേദിനീ വെണ്ണിലാവ് നീന്തിത്തുടിക്കാനെത്തുന്നത്.

എഴുത്തിന്റെ മൂന്നാം ഘട്ടത്തിൽ  ഭാഷയുടെ മൂർച്ചയിൽ നിന്ന് ആഖ്യാനത്തിന്റെ വൈശദ്യത്തിലേക്ക് രാജീവന്റെ കാവ്യഭാഷ പടർന്നു. കോരിത്തരിച്ച നാൾ , പ്രണയശതകം, ദീർഘകാലത്തിലെ ഒന്നാംഭാഗ കവിതകൾ എന്നിവയടങ്ങുന്നതാണ് മൂന്നാം ഘട്ടം. ആഖ്യാന വൈശദ്യം ഭാഷയെ ഇളക്കി മറിക്കുന്നതിന്റെ മികച്ച മാതൃകയാണ് കോരിത്തരിച്ച നാൾ എന്ന സമാഹാരത്തിലെ എല്ലാ കവിതകളും.

"ഒന്നു പിഴച്ചാൽ കണിക പോലും കിട്ടാത്ത ആ മുനമ്പിൽ

തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാരിൽ

ഏതായിരിക്കും എന്റെ കിണറിലെ വെള്ളം?"

എന്ന, ഹൊഗനക്കലിന്റെ ആഴത്തിൽ രാജീവന്റെ കാവ്യഭാഷ കൈവരിച്ച ഒഴുക്കും പടർച്ചയും വൈശദ്യവും നമുക്കു കൃത്യമാവുന്നു.

തന്റെ കവിജീവിതത്തിന്റെ നാലാം ഘട്ടത്തിലാണ് രാജീവനിപ്പോൾ. ഈ ഘട്ടത്തിലെ അനുഭവപരവും പ്രമേയപരവുമായ ചില സവിശേഷതകൾ മുമ്പു സൂചിപ്പിച്ചു കഴിഞ്ഞു. രൂപപരവും ഭാഷാപരവുമായ മുൻ അതിരുകളെ മറികടക്കുന്നവയാണ് നീലക്കൊടുവേലിയിലെ കവിതകൾ. ഗദ്യ ക്രമത്തിന്റെ ചില പ്രത്യേക രൂപഘടനകൾ രാജീവിന്റെ വാതിൽക്കവിതകളിലും രാഷ്ട്രതന്ത്രകവിതകളിലും (ഒന്നും രണ്ടും ഘട്ട കവിതകൾ) കണ്ടെത്താൻ കഴിയും. മൂന്നാം ഘട്ടത്തിലെ കോരിത്തരിച്ച നാൾ തൊട്ടുള്ള കൃതികളിൽ ആഖ്യാനാത്മകതയുടെ പരപ്പും സൂക്ഷ്മതയിലൂന്നിയ വൈശദ്യവും കാണാനാവും. നീലക്കൊടുവേലിയിൽ ഗദ്യത്തെ ആഴത്തിൽ താളപ്പെടുത്തി ഗാനാത്മകമാക്കുന്ന രചനകളിൽ പോലും നാമെത്തുന്നു. രാജീവകവിത ഒടുവിൽ ഒഴുകിച്ചേർന്ന ഭാഷാനുഭവമേഖലയെ കൃത്യമായി അടയാളപ്പെടുത്തുന്നു സോപാനം എന്ന കവിത, പഴയ രാജീവൻ ഒരിക്കലും എഴുതാനിടയില്ലാത്ത ഒരു പുതിയ കവിത. രാജീവൻ തന്റെ പ്രതിഭയുടെ പാരമ്യത്തിലാണെന്നും പുതിയ ഭാഷാനുഭവങ്ങൾക്കായി അയാൾ തേടിക്കൊണ്ടിരിക്കുകയാണെന്നും ഉറപ്പിക്കുന്ന കവിത.

ആരോ പാടിക്കോട്ടെ

എങ്ങോ പാടിക്കോട്ടെ

എന്തോ പാടിക്കോട്ടെ

കണ്ണു നിറഞ്ഞാൽ പോരെ

മനസ്സു കുളിർത്താൽ പോരെ

വാക്കു തളിർത്താൽ പോരെ

ശിലകളുണർന്നാൽ പോരെ

ദൈവത്തിൻ ചിരി ചുറ്റും

പാട്ടിലലിഞ്ഞാൽ പോരെ!


Friday, September 23, 2022

ഞാൻ മനസ്സിലാക്കുന്നു

 ഞാൻ മനസ്സിലാക്കുന്നു

പി.രാമൻ


ഒരറ്റത്ത് മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡും മറ്റേയറ്റത്ത് ഉന്മാദിയായ ചിത്രകാരൻ വിൻസന്റ് വാൻഗോഗും നിൽക്കുന്നു. അവരുടെ നോട്ടങ്ങൾ സംഗമിക്കുന്ന ബിന്ദു തളിർത്താൽ എങ്ങനെയിരിക്കും? ഓരോ തളിർപ്പും കെ.രവീന്ദ്രന്റെ ഓരോ കവിതപോലിരിക്കും.


മനസ്സ് ആകുന്നു രവീന്ദ്രന്റെ മുഖ്യപ്രമേയം. ബോധം, ഉണർവ് എന്നതെല്ലാം മനസ്സിന്റെ സൃഷ്ടി തന്നെ. അനുഭവലോകമല്ല, അതിനെ ഉൾക്കൊള്ളുന്ന മനോലോകമാണ് കവി ആവിഷ്കരിക്കുന്നത്. തന്റെ സ്വകാര്യമായ ഒരിടമല്ല ഈ മനസ്സ്. അതൊരു പൊതു ഇടമാണ്. ബോധാബോധമനസ്സുകളും വ്യക്തിമനസ്സും സമൂഹ മനസ്സുമെല്ലാം ചേരുന്ന പൊതുമയാണ് രവീന്ദ്രന്റെ കവിതയിൽ മനസ്സ്.


മനസ്സും ശരീരവും ഒന്നിച്ചാണ് മലമുകളിലേക്കു കയറിപ്പോയത്. എന്നാൽ തിരിച്ചിറങ്ങാൻ നേരം ശരീരത്തിനു വയ്യ. ശരീരം വേണമെന്നില്ല അതിന്, മനസ്സേ വേണ്ടൂ. കുതിരക്കാരനേയും കുതിരയേയും കുതിരപ്പാതയേയും ഒന്നാക്കിമാറ്റുന്നത് മനസ്സു തന്നെ. കറുത്ത പൂച്ചക്കുട്ടിയും വെളുത്ത പൂച്ചക്കുട്ടിയും പാലു കുടിക്കുന്നതിനിടയിൽ ഇടക്കു കയറിക്കൂടിയ പക്ഷേയാണ് മനസ്സ്. വസ്തുക്കളെ, അനുഭവങ്ങളെ വിശദീകരിക്കുന്ന നാവാണ് മനസ്സ്. മനസ്സിനാൽ വിശദമാക്കപ്പെടുന്ന ലോകവും ലോകത്തെ വിശദീകരിക്കുന്ന മനസ്സും ഈ കവിതകളിൽ ഒരു പോലെ പ്രധാനമാണ്. മനസ്സു കടിച്ചു പിടിച്ചിരിക്കൽ (ഭാഷാന്തരം), മനസ്സിലെന്തോ കൊത്തിപ്പെറുക്കുന്ന ഒറ്റമൈന, ഒഴിഞ്ഞ മനപ്പേഴ്സ് (കടൽക്കടം) എന്നിങ്ങനെ വിശേഷണമായും വിശേഷ്യമായും മനസ്സ് നേരിട്ടു പ്രതിപാദിക്കപ്പെടുന്ന സന്ദർഭങ്ങൾ ഈ കവിതകളിൽ ഏറെയുണ്ട്.


 മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ സങ്കീർണ്ണതകളെക്കുറിച്ചാണ് ഈ സമാഹാരത്തിലെ പല കവിതകളും. വാൻഗോഗ് എന്ന സങ്കീർണ്ണമനസ്കനായ കലാകാരനെ മനസ്സിലാക്കാൻ സ്വന്തം നാട്ടു പ്രകൃതിയേയും സംസ്കൃതിയേയും ഉപാധിയാക്കുകയാണ് വാൻഗോഗ് വിഷു വരയ്ക്കുമ്പോൾ എന്ന കവിത. ഒരു പാശ്ചാത്യ കലാകാരനെ പൗരസ്ത്യതയിലൂടെ മനസ്സിലാക്കലുമാണിവിടെ. മനസ്സിലാക്കലിന് കവി സ്വീകരിക്കുന്ന ഉപാധികളാണ് രവീന്ദ്രന്റെ കവിതാലോകത്തെ സജീവവും വർണ്ണശബളവുമാക്കുന്നത്. മേൽപ്പറഞ്ഞ കവിതയിൽ വിഷുവും കണിക്കൊന്നയും കണിവെള്ളരിയും ചക്കച്ചുളയും പടക്കവുമെല്ലാം ചേർന്ന നാട്ടുസംസ്കൃതിയാണാ ഉപാധി. കണിക്കൊന്നയും സൂര്യകാന്തിപ്പാടവും ചക്കച്ചുളയും കാമുകിക്കായ് മുറിച്ച കാതുമെല്ലാം തമ്മിലിടകലർന്ന് വിഷുവിലൂടെ വാൻഗോഗിനെ മനസ്സിലാക്കലാവുന്നു. ഒരു കേരളീയനു മാത്രം സാധ്യമായ മനസ്സിലാക്കലാണിത്.


പെണ്ണിനേയും ആണിനേയും മനസ്സിലാക്കാൻ ശ്രമിക്കുന്ന പല കവിതകൾ ഇവിടെയുണ്ട്. മനസ്സിലാക്കലിന്റെ പരമാവധിയാണ് 'പല ലോകങ്ങളിൽ ഒരു പെൺകുട്ടി' എന്ന കവിത. തന്റെയുള്ളിൽ പല ലോകങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുള്ള പെൺകുട്ടിയെ ഭാഷയിലൂടെ മനസ്സിലാക്കുകയാണിതിൽ. വേണ്ടപ്പോൾ വേണ്ടപ്പോൾ ഉള്ളിലെ ലോകങ്ങളേതും അവൾ പുറത്തെടുക്കും. അതിൽ ചിലപ്പോൾ പൂമ്പാറ്റയായിപ്പാറും. ചിലപ്പോൾ പ്യൂപ്പയായിക്കിടന്നു ധ്യാനിക്കും. ചിലപ്പോൾ പൂമ്പാറ്റപ്പുഴുവായി തളിരിലകൾ തിന്നുതീർക്കും. ചിലപ്പോൾ അണ്ഡരൂപം കൊണ്ട് ചെറുതരിയായി പറ്റിപ്പിടിച്ചു കിടക്കും. ആ നിസ്സാരതക്കപ്പോൾ ബ്രഹ്മാണ്ഡമെന്നും പേരുണ്ടാവും. പെണ്ണിന്റെ ആന്തരലോകങ്ങൾ, അവയിലൂടെയുള്ള അവളുടെ സഞ്ചാരം എന്നിവയിലൂടെ പെണ്ണിനേയും പെൺമയേയും മനസ്സിലാക്കലിന്റെ സാഫല്യമാണ് ഈ കവിത വായനക്കാർക്കു പകരുന്നത്. ഇതേ പോലെ, ആണിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന കവിതയാണ് 'ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ'. അടുക്കളയിൽ പെരുമാറുന്ന പുരുഷനിലൂടെയാണ് കവി ആൺമയെ അഭിമുഖീകരിക്കുന്നത്. അവന്റെ പ്രകമ്പനങ്ങളും എടുത്തുചാട്ടങ്ങളും അക്ഷമയും അക്രമോത്സുകതയും ആ മനസ്സിലാക്കലിൽ വെളിവാകുന്നു.


ആൺമ, പെൺമ തുടങ്ങിയ പൊതുമകളെ മാത്രമല്ല വിശേഷപ്പെട്ട ഏതൊന്നിനേയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ കവിക്കു മുന്നോട്ടു നീങ്ങാൻ കഴിയൂ. ഗോപാലകൃഷ്ണൻ എന്ന ഒരു വിശേഷവ്യക്തിയെ മനസ്സിലാക്കുന്ന വിധമാണ് അതേ പേരുള്ള കവിത. ഈ രണ്ടു തലങ്ങളും ചേരുമ്പോൾ താൻ ജീവിക്കുന്ന കാലത്തേയും ലോകത്തേയും മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ആഴവും പരപ്പും നമുക്ക് അനുഭവമാകുന്നു. സമകാലത്തിന്റെ ഹിംസാത്മകതയിലൂടെത്തന്നെ വേണം ഗാന്ധിയെ മനസ്സിലാക്കാൻ എന്ന് ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത ഓർമ്മിപ്പിക്കുന്നു.


കവിതയുടെ ഭാഷയാണ് മനസ്സിലാക്കലിന്റെ മാധ്യമം. സമഗ്രമായ മനസ്സിലാക്കലിന് സമകാലികതയെ മാത്രം ഉൾക്കൊള്ളാൻ പോന്ന നടപ്പുകാല കാവ്യഭാഷ മതിയാവുകയില്ല എന്ന ബോധ്യം കവിക്കുണ്ട്. ആകയാൽ എന്തും ഉൾക്കൊള്ളാൻ പാകത്തിന് ഭാഷയെ സജ്ജമാക്കുന്നു ഇയാൾ. സ്ഥലകാലങ്ങളുടെയും അനുഭവകോടികളുടെയും വൈപുല്യത്തെ ഉൾക്കൊള്ളാനാവുംവിധം പദ്യം, ഗദ്യം, നാട്ടുവാമൊഴികൾ, പ്രയോഗം കുറഞ്ഞ സംസ്കൃത പദങ്ങൾ, കാവ്യപാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന പ്രയോഗങ്ങൾ എല്ലാം കവി ഉപയോഗപ്പെടുത്തുന്നുണ്ട്. സമകാലികതയിൽ തടഞ്ഞുനിന്ന് തന്റെ ശ്രമം ഭാഗികമായിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് രവീന്ദ്രന്റെ കാവ്യഭാഷയെ നിശ്ചയിച്ചിട്ടുള്ളത്.


മനസ്സിനേയും മനസ്സിലാക്കലിനേയും തത്വചിന്താപരമായി എന്നതിനേക്കാൾ ശാസ്ത്രീയ വീക്ഷണത്തോടു കൂടി സമീപിക്കാനാണ് ഈ കവി ശ്രമിക്കുന്നത് എന്നതാണെന്റെ ബോധ്യം. ഓരോ മനസ്സിലാക്കലിലുമുണ്ട് ശാസ്ത്രത്തിന്റെ വിശകലനാത്മകത. സിഗ്മണ്ട് ഫ്രോയിഡിന്റെ ഇടപെടൽ രവീന്ദ്രന്റെ കവിതയിൽ സ്വാഭാവികം. വൈലോപ്പിള്ളിയുടെയും മേതിൽ രാധാകൃഷ്ണന്റേയും കവിതകളിലെ ശാസ്ത്രീയതയുടെ നൂലോട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒന്ന് ഈ കവിതകളിലുണ്ട്.


മനസ്സിലാക്കുക എന്ന മലയാളപദത്തിന്റെ (മനസ് സംസ്കൃതമെങ്കിലും മനസ്സിലാക്കുക മലയാളം തന്നെ) വൈശദ്യം ശ്രദ്ധിക്കൂ. മനസ്സും മനസ്സിലേക്കെടുക്കലുമുണ്ടാ വാക്കിൽ. ആ വാക്കിന്റെ ഉള്ളു തൊടുന്നു രവീന്ദ്രന്റെ കവിതാലോകം.


മനസ്സിലാക്കൽ എന്ന പ്രക്രിയ എന്നത്തേയും പോലെത്തന്നെ സങ്കീർണ്ണമാണ് ഇന്നും. ബിംബപ്പെരുക്കവും വേഗപ്പെരുക്കവും ഈ പ്രക്രിയയെ ഇന്ന് കൂടുതൽ ബാധിച്ചിട്ടുണ്ട്. ഈ കലക്കത്തിൽ നിന്നുകൊണ്ടാണ് കവി മനസ്സിലാക്കലിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും എഴുതുന്നത് എന്നത് പ്രധാനമാണ്. എനിക്ക് മനസ്സുണ്ട്, ഞാൻ മനസ്സിലാക്കുന്നു എന്നത് അതുകൊണ്ടു തന്നെ തീർച്ചയായും ഒരു രാഷ്ടീയ പ്രഖ്യാപനമാണിന്ന്. ആ പ്രഖ്യാപനത്തിന്റെ കാവ്യാവിഷ്ക്കാരമാണ് 'വാൻഗോഗ് വിഷു വരക്കുമ്പോൾ' എന്ന ഈ സമാഹാരം.

Sunday, September 18, 2022

പ്രാദേശിക സംസ്കൃതിയും കാവ്യഭാഷയും - കുട്ടമത്തിന്റെ കവിതകൾ മുൻനിർത്തി ഒരു വിചാരം.

 പ്രാദേശിക സംസ്കൃതിയും കാവ്യഭാഷയും - കുട്ടമത്തിന്റെ കവിതകൾ മുൻനിർത്തി ഒരു വിചാരം.


പി.രാമൻ



ദേശ്യഭേദങ്ങൾക്കതീതമായി ഒരു മാനകഭാഷ വളരെക്കാലമെടുത്താണ് മലയാളത്തിൽ വികസിച്ചു വന്നത്. കവിതയിൽ തുഞ്ചത്തെഴുത്തച്ഛനും ഗദ്യത്തിൽ മിഷനറി പ്രവർത്തകരായ വിദേശീയർക്കും മാനകഭാഷ നിർമ്മിച്ചെടുത്തതിൽ വലിയ പങ്കുണ്ട്. എന്നാൽ അതേ മാനകഭാഷയിൽ പ്രാദേശിക സംസ്കൃതികളുടെ നിറപ്പകിട്ടു കൂടി കലർത്താൻ കഴിയുമോ എന്ന് നമ്മുടെ എഴുത്തുകാർ ഗൗരവത്തോടെ ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വഴിക്കുള്ള പരിശ്രമങ്ങൾക്ക് മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ വലിയ പ്രാധാന്യമുണ്ട്. എല്ലാ മലയാളികൾക്കും മനസ്സിലാകുന്ന മാനക മലയാളത്തിൽ തെക്കൻ കേരളത്തിന്റെ പ്രാദേശിക സംസ്കൃതി കൂടി ആവിഷ്കരിക്കാൻ ശ്രമിച്ച കവിയാണ് കുഞ്ചൻ നമ്പ്യാർ. തെക്കൻ കേരളത്തിലെ പടേനി എന്ന കലാരൂപത്തിന്റെ നിറപ്പകിട്ട് നമ്പ്യാർക്കവിതയിൽ ഏതെല്ലാം തരത്തിലാണ് പുരണ്ടു കിടക്കുന്നത് എന്നന്വേഷിച്ചാൽ ഇക്കാര്യം വെളിവാകും. പടേനിയെക്കുറിച്ച് നമ്പ്യാർക്കവിതയിൽ കടന്നുവരുന്ന പരാമർശങ്ങൾ മാത്രമല്ല ഇപ്പറഞ്ഞതിനടിസ്ഥാനം. തുള്ളലിന്റെ ഭാഷയേയും ഘടനയേയും ആഖ്യാനത്തേയും പടേനി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പടേനി എന്ന കലാരൂപം മലയാളകവിതക്കു നൽകിയ രണ്ടു സമ്മാനങ്ങളാണ് നമ്പ്യാർക്കവിതയും കടമ്മനിട്ടക്കവിതയും. ഇവർക്കിടയിൽ ഇരുനൂറു കൊല്ലത്തിന്റെ അന്തരമുണ്ടെന്നു മാത്രം. ഒരേ കലാരൂപവും അതിനാസ്പദമായ പ്രാദേശിക സംസ്കൃതിയും രണ്ടു കാലങ്ങളിൽ വ്യത്യസ്ത രീതിയിൽ രണ്ടു കവികളിൽ പ്രവർത്തിക്കുകയാണ്. നമ്പ്യാരിൽ നിന്നും കടമ്മനിട്ടയിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്ത് പടേനി കലാകാരൻ കൂടിയായ ഒരു കവി അതിന്റെ സാദ്ധ്യതകൾ കവിതയിൽ പ്രയോജനപ്പെടുത്തിയേക്കും. ഒ. അരുൺകുമാറിന്റെ സമീപകാല കവിതകളിൽ ആ വഴിക്കുള്ള ഒരന്വേഷണമുണ്ട്.


മാനകീകരണവും പ്രാദേശികീകരണവും ഒരേ സമയം കവിതയിൽ നടക്കുന്നുണ്ട്. വിപരീത ദിശകളിലേക്ക് ഒരേ സമയം നടക്കുന്ന ഈ നീക്കത്തിന്റെ സംഘർഷം കൊണ്ട് ചലനാത്മകമാണ് നമ്മുടെ കാവ്യ ചരിത്രം. സംസാര ഭാഷയുടെ വടിവിലേക്കു ചായാനുള്ള പ്രവണത കാവ്യഭാഷ പലപ്പോഴും കാണിക്കാറുണ്ട്. അതേസമയം അതിന് വിശേഷ വ്യവഹാരത്വം സൂക്ഷിക്കുകയും വേണം. പ്രാദേശികീകരണവും മാനകീകരണവും തമ്മിലെ സംഘർഷം ഇരുപതാം നൂറ്റാണ്ടിലെ കവിതകളിലാണ് വർദ്ധിച്ചു വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മഹാകവി കുട്ടമത്തിന്റെ കവിതയിൽ ഈ ഇരട്ട വലിവുകൾ കവിതയുടെ പ്രമേയതലത്തിലും ഭാഷാ തലത്തിലും പ്രവർത്തിക്കുന്നത് നമുക്കനുഭവിക്കാൻ കഴിയും. പ്രാദേശിക സംസ്കൃതി കവിതയുടെ പ്രമേയത്തിലും ഭാഷയിലും ഇടപെട്ടതിന്റെ, നമ്പ്യാർക്കു ശേഷവും കടമ്മനിട്ടക്കു മുമ്പുമുള്ള മികച്ച മാതൃകയാണ് കുട്ടമത്തിന്റെ കവിത.


വടക്കൻ പാട്ടുകളുൾപ്പെടെയുള്ള നാടൻ പാട്ടുകൾ മാറ്റി നിർത്തി മുഖ്യധാരാ സാഹിത്യത്തിലേക്കു വന്നാൽ വടക്കേ മലബാറിന്റെ പ്രമേയപരവും ഭാഷാപരവുമായ പ്രാദേശികത കുട്ടമത്തിനു മുമ്പ് ആവിഷ്കരിച്ച കവികൾ നമുക്കധികമില്ല എന്നു കാണാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ ഭാഷാ പ്രാദേശികതയുടെ മിന്നലാട്ടങ്ങളുണ്ട്. ആനീടിൽ രാമനെഴുത്തച്ഛന്റെ സ്തോത്ര കൃതികളിലും വടക്കൻ മലയാളത്തിന്റെ വാമൊഴിച്ചന്തം കാണാം. എന്നാൽ പ്രമേയത്തിലും ഭാഷയിലും വടക്കനാവാൻ ബോധപൂർവം ശ്രമിക്കുന്ന ആദ്യത്തെ കവിതകളെഴുതിയത് മഹാകവി കുട്ടമത്താണ്. കേരള ദേശീയതയെക്കുറിച്ചുള്ള ചിന്തകൾ ഉണർവുകൊണ്ടു തുടങ്ങിയ കാലത്താണ് അതിനോടു ചേർന്നു നിന്നു കൊണ്ടു തന്നെ തന്റെ പ്രാദേശികതയെ ഈ കവി ഉയർത്തിപ്പിടിക്കുന്നത്. വള്ളത്തോളിനെപ്പോലെത്തന്നെ ദേശീയ ബോധത്തിന്റെ ഉദ്ഗാതാവായിരുന്നു കുട്ടമത്ത്. ദേശീയബോധം എന്ന പേരിൽ ഒരു കവിത തന്നെ അദ്ദേഹമെഴുതിയിട്ടുണ്ട്. ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ യാഗത്തിനു മുതിരുന്ന നന്ദഗോപരെ തടഞ്ഞ് ശ്രീകൃഷ്ണൻ ഗോവർദ്ധനപർവതത്തെയാണ് പൂജിക്കേണ്ടത് എന്നു പറഞ്ഞു മനസ്സിലാക്കിക്കുന്നതാണ് കവിതാസന്ദർഭം. കൃഷ്ണന്റെ വാക്കുകളിലെ ദേശീയ ബോധത്തെ കവി ഇങ്ങനെ വിടർത്തിക്കാണിക്കുന്നു :


ദേശീയ സസ്യധാന്യാദി വൃദ്ധി നമുക്കുണ്ടാകേണം

ദേശീയ ശുദ്ധാചാരങ്ങളുൽഗമിക്കേണം

ദേശീയമാം സഹോദര പ്രേമം നമ്മളിൽ വളരേണം

ദേശീയമാം സ്വാതന്ത്ര്യവും നമുക്കു വേണം

ശൈശവം തൊട്ടേതു ഭാഷ നമുക്കുള്ളിൽ കുടികൊൾവൂ

ദേശീയയദ്ദേവിയെ നാം ഭജിച്ചിടേണം

അന്യഭാഷാ വർഷം വന്നു മുക്കുമ്പോൾ സ്വഭാഷയാമീ -

ക്കുന്നെടുത്തു കുടയായ് നാം പിടിച്ചിടേണം.


കുട്ടിക്കാലം തൊട്ട് ഉള്ളിൽ കുടികൊണ്ട നാട്ടുഭാഷയെ മാനിച്ചു കൊണ്ടാണ് കവി ദേശീയതയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടു വിശദീകരിക്കുന്നത്. ശൈശവം തൊട്ട് ഉള്ളിൽ കുടികൊള്ളുന്ന ഭാഷ എന്ന ഊന്നൽ മാനകഭാഷയേക്കാൾ നാട്ടുമൊഴിയെയാണ് പരിഗണിക്കുന്നത്. നാട്ടുമൊഴിയേയും നാട്ടുസംസ്കാരത്തേയും ദേശീയതയുടെ ഭാഗമായി കാണാൻ 1920 - കളിൽ തന്നെ കുട്ടമത്തിനു കഴിഞ്ഞു എന്നത് പ്രധാനമാണ്. മലയാളകവികൾ ഓണത്തെപ്പറ്റിപ്പാടി ഓണത്തിലൊന്നാകുന്ന കേരളം കാണിച്ചു തന്ന കാലത്ത് ഓണമില്ലാത്ത കാസർകോടിന്റെ കവി പൂരത്തെയാണ് വാഴ്ത്തിപ്പാടിയത്. വടക്കേ മലബാറിലെ പൂരോത്സവത്തിന്റെ അഴകും അന്തരീക്ഷവും പിടിച്ചെടുത്ത മനോഹര കവിതയാണ് പൂരവും പുഷ്പങ്ങളും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ടു പൂരം നാൾ വരെയുള്ള ഒമ്പതു ദിവസമാണ് പൂരാഘോഷം. പെൺകുട്ടികളുടെ ആഘോഷമാണത്. ഭസ്മമായിപ്പോയ കാമദേവനെ വീണ്ടും ജീവിപ്പിക്കാൻ ഭാര്യയായ രതീദേവി പൂക്കൾ കൊണ്ട് കാമവിഗ്രഹമുണ്ടാക്കി പൂജിച്ച കഥയാണ് പൂരോത്സവത്തിന്റെ പിന്നിലെ മിത്ത്. പെൺകുട്ടികൾ പൂക്കൾ കൊണ്ടു കാമദേവന്റെ രൂപമുണ്ടാക്കുകയും പൂവിട്ടാരാധിക്കുകയും ചെയ്യുന്ന ചടങ്ങുകൾ പൂരോത്സവത്തിലുണ്ട്. കാമാരാധനക്കായി പൂ തേടിപ്പോകുന്ന പെൺകുട്ടികളുടെ ചിത്രമാണ് പൂരവും പുഷ്പങ്ങളും എന്ന കവിത വരയുന്നത്. പൂരക്കുഞ്ഞുകൾ എന്നാണ് അവരെ വിളിക്കുക എന്നു കവി.മുരിക്ക്, വെൺചെമ്പകം, എരിഞ്ഞി, കുറിഞ്ഞി, കുരുക്കുത്തി തുടങ്ങിയ പൂരപ്പൂക്കൾ പറിക്കാൻ നടക്കുകയാണാ കരിങ്കുപ്പിവളകളണിഞ്ഞ പൂരപ്പെൺകുട്ടികൾ. കയ്യിലെ തോട്ടി അവർ പൊന്തിച്ചു കൊളുത്തുമ്പോൾ കൂട്ടാക്കാതെ ഉതറി ചിങ്കോത്തം കാണിക്കുകയാണാ പൂങ്കുലകൾ, ചില്ലകളിൽ. ഉതറുക, ചിങ്കോത്തം കാണിക്കുക തുടങ്ങിയ വടക്കൻ വാക്കുകൾ സൃഷ്ടിക്കുന്ന സാംസ്ക്കാരികാന്തരീക്ഷം ഈ കവിതയെ വ്യത്യസ്തമാക്കുന്നത് ഇന്നും വായനയിൽ അനുഭവിക്കാൻ കഴിയും. ആ സാംസ്ക്കാരികാന്തരീക്ഷത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആവിഷ്കരിക്കുന്നതാണ് ഈ കവിതയുടെ മറ്റൊരടര്. പെൺകുട്ടികൾ ഒടുവിൽ ചെമ്പക മുത്തശ്ശിയുടെ അടുത്തു ചെല്ലുകയാണ്.


"നാണവും വിഷാദവും വേണ്ട മക്കളേ! പൂക്കൾ

വേണമെങ്കിലെൻ ചുമലേറുവിൻ" എന്നു ചൊല്ലും

ചെമ്പക മുത്തശ്ശിതൻ കൂനിച്ചു മുരടിച്ച

വൻ പള്ള പറ്റിക്കേറിച്ചുമലിലിരുന്നിതാ,

കരപല്ലവം കൊണ്ടു തഴുകുന്നേരം താനേ

സരസം പൂക്കൾ വന്നു നിറവൂ കൊട്ടയ്ക്കകം"


ഒരു നാടോടിക്കഥയിൽ നിന്നിറങ്ങി വന്ന കഥാപാത്രങ്ങൾ പോലിരിക്കുന്നു ഈ ചെമ്പകമുത്തശ്ശിയും പെൺകുട്ടികളും. പെൺകുട്ടികൾ ചെമ്പകമുത്തശ്ശിയുടെ കൊമ്പു തലോടുമ്പോൾ പൂക്കൾ താനേ പൊഴിയുകയാണ്. മലയാളത്തിന്റെ നാടോടിത്തത്തിലുള്ള, അനുഭവങ്ങളെ മാന്ത്രികമായി അവതരിപ്പിക്കുന്ന രീതി മുഖ്യധാരാ കവിതയിൽ മൂർത്തമായി പ്രയോഗിക്കുന്നതിന്റെ ആദ്യത്തെ ഒരു മാതൃകയായി പൂരവും പുഷ്പങ്ങളും എന്ന ഇക്കവിതയെ വായിക്കാം. കരിഞ്ഞു വെണ്ണീറായിപ്പോയ കാമദേവനെ മുത്തശ്ശി മരത്തെ തഴുകിക്കിട്ടിയ പൂക്കളാൽ വീണ്ടും നിർമ്മിക്കുകയാണാ പെൺകിടാങ്ങൾ.


കുട്ടമത്തിന്റെ കവിതകൾ മിക്കതും വള്ളത്തോൾക്കളരി താലോലിച്ച മുഖ്യപ്രമേയങ്ങളെത്തന്നെയാണ് പരിഗണിച്ചിട്ടുള്ളത്. എന്നാൽ സമകാല വായനയിൽ ഒറ്റ തിരിഞ്ഞു നിൽക്കുന്ന അപൂർവ രചനയായി അനുഭവപ്പെടുന്നു പൂരവും പുഷ്പങ്ങളും. പ്രമേയത്തിലും ഭാഷയിലും ആ കവിത ഉയർത്തിപ്പിടിക്കുന്ന പ്രാദേശിക സ്വത്വം തന്നെ കാരണം. വടക്കേ മലബാറിന്റെ കലയും സംസ്കാരവും മിത്തുകളും ഉപജീവിച്ച്  അദ്ദേഹമെഴുതിയ ശ്രീ മുച്ചിലോട്ടുഭഗവതി എന്ന ദീർഘകാവ്യം കൂടി ഇതോടൊപ്പം വെച്ചു വായിക്കേണ്ടതുണ്ട്. കരിവെള്ളൂരിലെ മുച്ചിലോട്ടു കാവിൽ 1922-ൽ നടന്ന കളിയാട്ടത്തോടനുബന്ധിച്ച് എഴുതിയതാണത്. മുച്ചിലോട്ടുഭഗവതി തെയ്യത്തെ പൂർണ്ണതയോടെ ഭാഷയിലാവാഹിക്കാൻ ശ്രമിക്കുന്നു ഈ കവിത. മുച്ചിലോട്ടു ഭഗവതിയുടെ അവതാരകഥ വർണ്ണിച്ചു വന്ന് നാലാം സ്തബകത്തിലെത്തുമ്പോൾ കളിയാട്ടത്തിലെ തെയ്യക്കോലത്തിന്റെ പൂർണ്ണസൗന്ദര്യം ഭാഷയിലൂടെ സാക്ഷാൽക്കരിക്കുന്നിടത്തെത്തുന്നുണ്ട് കവി. കളിയാട്ടത്തിന്റെ വർണ്ണപ്പൊലിമയും വാദ്യഘോഷവും ആരവവുമെല്ലാം ഇവിടെ ഒരുമിക്കുന്നു. മുച്ചിലോട്ടു പടനായരോട് തീക്കുഴി തീർക്കാൻ പറയുകയാണ് ഭഗവതി. ചെങ്കനലിൽ നൃത്തം ചവിട്ടി ലോകത്തെ കുളിർപ്പിക്കാൻ ദേവി മുതിരുന്നു. തീക്കുഴിക്കരികിലെ ഭഗവതിയുടെ നില്പ് കവി ഇങ്ങനെ അവതരിപ്പിക്കുന്നു :


തിരുമിഴികളിലെഴുതിയഞ്ജനം

ഇരുകവിൾത്തടം മിനുക്കി ഭംഗിയായ്

ഉരുമണം മഞ്ഞക്കുറിയിട്ടു വട്ട -

ത്തിരുമുടി ചാർത്തിത്തിരുകി കുണ്ഡലം

തരിവളയിട്ടു, തിരുമാറിൽ ചൊവ്വായ്

പെരുമാറീ മണിച്ചെറുതാലിക്കൊഴ,

തിരുമടിത്തട്ടും ചുകപ്പു ചേലയും

ധരിച്ചു നല്ലൊരസ്സുവർണ്ണകാഞ്ചിയും

കടുത്ത വാളുമപ്പരിച ശൂലവു -

മെടുത്തു തൃക്കയ്യിൽ മണിമുറത്തെയും

അതൊക്കെയും കയ്യിലൊതുക്കി വെച്ചു തൻ

പതച്ച പന്തവും ചുഴറ്റി നിൽക്കയായ്


ഈ നില്പ് കളിയാട്ടത്തിൽ തെയ്യത്തിന്റെ നില്പു തന്നെ. മണങ്ങിയാടിയും കൊണിഞ്ഞു പാടിയുമുള്ള നൃത്തമാണിനി. കരിങ്കൂന്തൽ കുഴഞ്ഞിഴയുമാറ്, നറും തുകിൽ അഗ്നി തലോടുമാറ്, ഇരുപന്തങ്ങൾ ചുഴറ്റി തിരുചക്രങ്ങൾ ചമച്ച് തിരുതകൃതിയായ നൃത്തമാണു പിന്നെ. ആ നൃത്തത്തിന്റെ നാദപ്പൊലിമ കേൾക്കൂ:


ചിലിച്ചിലിയെന്നുച്ചരിച്ചു കാന്തിനീ -

രൊലിപ്പിച്ചൂ മാറിൽ ചെറുതാലിക്കൂട്ടം

ദൃഢം പരിചയും തരിവളകളും

പടോം പടോമെന്നങ്ങടിച്ചു തങ്ങളിൽ

ഝണം ഝണമെന്നങ്ങിണക്കമില്ലാതെ

പിണങ്ങിത്തങ്ങളിൽ കുലുങ്ങിക്കിങ്ങിണി

ക്ഷണം ക്ഷണം താളം മുറുകവേ കനൽ

കണം കണമായിപ്പൊടിഞ്ഞിടും വിധം

ചെലം ചെലമെന്നച്ചിലമ്പൊലിയൊടും

ഇളം കഴൽത്തളിർക്കുളിർമ്മയേൽക്കയാൽ

തളർന്നു ഘർമ്മനീരിളകിടും മുമ്പേ

കുളം കണക്കെയായനലപർവ്വതം.


പൂരവും പുഷ്പങ്ങളും, മുച്ചിലോട്ടുഭഗവതി, മാടായിക്കുന്ന്, കടാങ്കോട്ടു മാക്കം (മധ്യ ഖണ്ഡം) തുടങ്ങിയ, പ്രാദേശിക സ്വത്വം കാവ്യഭാഷയിൽ സജീവമായിടപെടുന്ന, എണ്ണത്തിൽ കുറഞ്ഞ കവിതകൾ കുട്ടമത്തിന്റെ കവിതകളുടെ കൂട്ടത്തിൽ ശ്രദ്ധാർഹമാം വിധം വേറിട്ടു നിൽക്കുന്നത് നൂറു വർഷം കഴിഞ്ഞ് ഇന്നു വായിക്കുമ്പോൾ അനുഭവിക്കാനാകും. തന്റെ ഈ ഭാഷാ സ്വത്വത്തെ ദേശീയതയെക്കുറിച്ചുള്ള അന്നത്തെ മുഖ്യധാരാ പരികല്പനകൾക്കു മുന്നിൽ അടിയറവെച്ചു എന്നതാണ് കവി എന്ന നിലയിൽ കുട്ടമത്തിന്റെ പരാജയം. തികഞ്ഞ കവിത്വവും കാവ്യഭാഷയെക്കുറിച്ചുള്ള തനതായ കാഴ്ച്ചപ്പാടുണ്ടായിട്ടു പോലും അന്നത്തെ മുഖ്യധാരാ സമീപനങ്ങളോട് ഇണങ്ങിച്ചേർന്ന കവിയെയാണ് ഇദ്ദേഹത്തിന്റെ മറ്റു മിക്ക കവിതകളിലും കാണാനാവുക. വള്ളത്തോൾ സ്കൂളിന് സ്വയം അദ്ദേഹം കീഴ്പ്പെട്ടു നിന്നു. സ്വന്തമായൊരു കവിതാ വഴി തെളിയിച്ചിട്ടും ആ വഴിയേ അധികം മുന്നോട്ടു പോകാതെ അദ്ദേഹം എൻ.എൻ. കക്കാട് എഴുതിയതു പോലെ പെരുവഴിയേ തന്നെ പോയി. ഭാരത- കേരള ദേശീയതയിലൂന്നിയ പ്രമേയങ്ങളിൽ ഈ കവിയും മുഗ്ദ്ധനായി. "ഭാരതമാതാവേ, ജയ! ഭാരതമാതാവേ, ജയ! സാര തീർത്ഥ സരിൽക്ഷേത്ര ഭൂഷണേ ജയ" (ശ്രീചക്രഗാനം) എന്നിങ്ങനെ, ആ ദേശീയതയെക്കുറിച്ചെഴുതുമ്പോൾ സ്വയമറിയാതെയാവാം, വള്ളത്തോൾ ക്കവിതയുടെ ഭാഷാശൈലിപോലും കുട്ടമത്തുകവിത എടുത്തണിഞ്ഞു. കുട്ടമത്തു കവിതയുടെ ശാബ്ദിക തലം വള്ളത്തോൾക്കവിതയുടേതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. പ്രയോഗിക്കുന്ന പദങ്ങളുടെ മൂർത്തതയും ഖരത്വവും  കൊണ്ടും പ്രാദേശികത കൊണ്ടും വള്ളത്തോളിന്റെ വൈദർഭീരീതിയിൽ നിന്ന് കുട്ടമത്തിന്റെ ശൈലി മാറി നിൽക്കുന്നു. ചില വെള്ളച്ചാട്ടങ്ങൾ എന്ന കവിതയിലെ ഈ ഭാഗം നോക്കൂ:


മഴ കൊണ്ടു മദം പൂണ്ടു മലഞ്ചോലയെല്ലാമോരോ

പുഴകളായ് പുളച്ചങ്ങു പുറപ്പാടായി

ഒഴുക്കു കൊണ്ടിരുപാടും പുഴക്കിത്തള്ളീ മരങ്ങൾ

വഴിക്കുള്ള ശിലാസംഘമുരുട്ടിത്തള്ളി

സഹജീവി വർഗ്ഗത്തോടായ് സഹതാപം കാണിപ്പാനായ്

സഹസാ വന്ന ചോലകൾ, ഭദ്രകാളികൾ

നീർപ്പോളയാം വട്ടക്കണ്ണു മിഴിച്ചു നോക്കുന്നു, മര-

ത്തോപ്പുകളാം ചപ്രത്തലയിളക്കിടുന്നു.

ഓളങ്ങളാം ബാഹുക്കളിൽ മരത്തടിയുലക്കകൾ

നീളം പൂണ്ടു തമ്മിലടിച്ചൊഴുക്കിടുന്നു

വലിയ വട്ടക്കല്ലുകൾ മുലകളായ് മുഴക്കുന്നു

പലവട്ടമിളക്കുന്നു നിണനീർ മെയ്യിൽ

ചെങ്കലക്കു കലർന്നേറ്റം മലപോലുയർന്ന ഗാത്രം

വൻ കടലിൽ പോലലറും കല്ലോല വക്‌ത്രം


കിഴക്കൻ മലയിൽ നിന്നുമുറവെടുത്തു വരുന്ന അരുവികൾ വലിയ വെള്ളച്ചാട്ടങ്ങളായി മാറുന്നതും അന്നപൂർണ്ണാദേവിയുടെ അവതാരങ്ങളായി മാറി വയലേലകളിൽ അന്നമാവുന്നതുമാണ് ഈ കവിതയുടെ വിഷയം. അതിനു ചേർന്ന, വള്ളത്തോൾ ശൈലിയിൽ നിന്നു ഭിന്നമായ ശബ്ദതലം ഈ കവിതയിലുണ്ട്. കുട്ടമത്തിന്റെ സ്വാഭാവികവും സ്വതന്ത്രവുമായ മൗലിക രീതി ഇതാണ്.


താൻ ജീവിച്ച കാലത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സമ്മർദ്ദം ആ കവിയുടെ സ്വച്ഛന്ദ കവിതാ യാത്രയെ ബാധിച്ചിരിക്കണം. സമകാലികതയും പൊതു സ്വീകാര്യതയും വഴി തെറ്റിക്കുമ്പോൾ കവിക്കു നഷ്ടപ്പെടുന്നത് സ്വേച്ഛാചാരിത്വമാണ് എന്ന് കുട്ടമത്തിന്റെ മിക്ക കവിതകളും ഓർമ്മിപ്പിക്കുന്നു.ഉഷയുടെ ശയനഗൃഹം, ദേശീയബോധം, ഒരു രത്നമാല, കിരാതഭില്ലി, പതിതപാവനനായ ഭഗവാൻ, അച്ഛനും മകനും, മുന്നോട്ടു പോക നാം തുടങ്ങിയ തലക്കെട്ടുകളുടെ ശൈലി മാത്രം നോക്കിയാൽ മതി വള്ളത്തോളിലേക്കുള്ള ചായ് വ് പ്രകടമാവാൻ. എന്നാൽ ഇന്നു വീണ്ടും വായിക്കുമ്പോൾ പ്രാദേശിക സംസ്കൃതി കവിതയുടെ പ്രമേയത്തിലും ഭാഷയിലും ഇടപെട്ടതിന്റെ, നമ്പ്യാർക്കു ശേഷവും കടമ്മനിട്ടക്കു മുമ്പുമുള്ള മികച്ച മാതൃകയായി കുട്ടമത്തിന്റെ ചില കവിതകളെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെടാതിരിക്കുകയില്ല.



Wednesday, September 14, 2022

പഴഞ്ചനും തണുപ്പനും - ആന്ദ്രാസ് പെറ്റോഷ് (ഹങ്കറി)

 പഴഞ്ചനും തണുപ്പനും

ആന്ദ്രാസ് പെറ്റോഷ് (ഹങ്കറി)



പഴഞ്ചനും തണുപ്പനും

കൂട്ടുകാര്

ചങ്കല്ല, പരസ്പര -

മടുപ്പക്കാര്


സുഖമല്ലേ നിനക്കെന്നു

പഴഞ്ചൻ ചോദ്യം

സുഖം, എന്നാൽ തണുപ്പൊന്നു

പിടിച്ചിട്ടുണ്ട്.


സുഖമല്ലേ നിനക്കെന്നു

തണുപ്പൻ ചോദ്യം

സുഖം തന്നെ, എന്നാൽ സ്വല്പം

പഴഞ്ചനായ് ഞാൻ


ഇരുവരും കൈകൾ കോർത്തു

നടക്കുന്നുണ്ട്

പഴഞ്ചനും തണുപ്പനും

കൂട്ടുകാര്


Tuesday, September 13, 2022

ആത്മാവിലേക്കുള്ള വഴിയിൽ പെയ്യുന്ന പ്രപഞ്ചഭാഷണങ്ങൾ

 ആത്മാവിലേക്കുള്ള വഴിയിൽ പെയ്യുന്ന

പ്രപഞ്ചഭാഷണങ്ങൾ


ശ്രീദേവി എസ്. കർത്തായുടെ കവിതകളെക്കുറിച്ച് സമയക്കുറവു മൂലം തിരക്കിട്ട് ഒരു കുറിപ്പെഴുതുന്നത് സാഹസമാണ്, പന്തികേടുമാണ്. കാരണം, നമ്മുടെ കാലത്തെ കവിമൊഴികളിൽ ഞാനേറ്റവും ശ്രദ്ധിച്ചിട്ടുള്ള ശബ്ദമാണ് ഈ എഴുത്തുകാരിയുടേത്. വിശദമായ പഠനം അർഹിക്കുന്നവയാണ് ഈ കവിതകൾ. ചില സാമാന്യ നിരീക്ഷണങ്ങൾക്കു മാത്രമേ ഇവിടെ തുനിയുന്നുള്ളൂ.

മലയാളത്തിലെ പെൺകവികളിൽ പേരറിയാവുന്ന ആദ്യത്തെയാൾ കുട്ടിക്കുഞ്ഞു തങ്കച്ചിയാണ്. അവിടുന്നിങ്ങോട്ട് ആധുനികതയുടെ കാലം വരെ, തോട്ടക്കാട്ട് ഇക്കാവമ്മ,സിസ്റ്റർ മേരി ബെനീഞ്ജ, കൂത്താട്ടുകുളം മേരി ജോൺ, മുതുകുളം പാർവതിയമ്മ, കടത്തനാട്ടു മാധവിയമ്മ, ബാലാമണിയമ്മ, ലളിതാംബിക അന്തർജ്ജനം തുടങ്ങി ധാരാളം കവികളെ ആ നിരയിൽ നാം കാണുന്നുണ്ട്. നിത്യജീവിതാനുഭവങ്ങൾക്കും പെണ്ണനുഭവങ്ങൾക്കുമൊപ്പം ആത്മീയാന്വേഷണത്തിന്റെ ഒരടര് ആധുനികതക്കു മുമ്പുള്ള ഈ പെൺകവികളിലെല്ലാം കാണാം. പെൺ കവിതാ പാരമ്പര്യത്തിൽ ഉള്ളടങ്ങിയ ആ ആത്മീയധാരയെ ഉൾക്കൊള്ളാനോ അതിനിടം കൊടുക്കാനോ ആധുനികതക്ക് കഴിഞ്ഞില്ല. ഒ.വി.ഉഷയെപ്പോലൊരു കവിയുടെ ഇടം തെളിച്ചു കാണിക്കാൻ ആധുനികതക്കു കഴിഞ്ഞില്ല. ആധുനികതക്കു മുമ്പുള്ള പെൺകവിതാ പാരമ്പര്യത്തിൽ നിന്നു വന്ന് ആധുനികതയെ മുറിച്ചു കടന്നു പോരാൻ കഴിഞ്ഞ ഒരേയൊരു കവി സുഗതകുമാരി മാത്രമാണ്. ആധുനികത നിറഞ്ഞു നിന്ന കാൽനൂറ്റാണ്ടുകാലം പെൺമൊഴികൾ ഏറെക്കുറെ നിശ്ശബ്ദമായി. പിന്നീട് ആധുനികതയുടെ തിരയടങ്ങിത്തുടങ്ങുമ്പോഴാണ്, 1970 കൾ ക്കൊടുവിൽ പെൺ ശബ്ദങ്ങൾ വീണ്ടും കേട്ടു തുടങ്ങുന്നത്. എ.പി. ഇന്ദിരാദേവിയുടെ മഴക്കാടുകൾ എന്ന സമാഹാരത്തിലെ കവിതകളോടെയാണ് ഈ രണ്ടാം വരവു തുടങ്ങുന്നത്. അവിടുന്നിങ്ങോട്ട് ധാരാളം പെൺ വഴികൾ മലയാളത്തിൽ സജീവമായി. ഫെമിനിസ്റ്റ് ആശയങ്ങളും ഉടലിന്റെ രാഷ്ട്രീയവും കീഴാള - പെൺ രാഷ്ട്രീയവും മുൻവെയ്ക്കുന്നവയാണ് 1980കൾ തൊട്ടുള്ള മിക്ക മലയാളപ്പെൺ കവിതാവഴികളും. മലയാള കവിതയെ പുതുക്കുന്നതിൽ അവ വലിയ പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ഇവിടെ വിട്ടു പോയ ഒരു കണ്ണിയുണ്ട്. ആത്മീയാന്വേഷണത്തിന്റെ ഒരു കണ്ണി. ആധുനിക പൂർവ കവിതയിലുണ്ടായിരുന്നതും ആധുനികതയുടെ കാലത്ത് ഇടർച്ച വന്നതും ആധുനികാനന്തരം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതുമായ ആത്മീയാന്വേഷണത്തിന്റെ പെൺ വഴി സുവ്യക്തമായി തെളിഞ്ഞു നിൽക്കുന്നു, ശ്രീദേവി എസ്. കർത്തായുടെ കവിതകളിൽ. സ്ത്രീപക്ഷ - ഉടൽ രാഷ്ട്രീയ ആശയങ്ങളോടെല്ലാം ഇണങ്ങിക്കൊണ്ടു തന്നെ ആത്മീയമായ അന്വേഷണത്തിന്റെ വഴിയും കവിതയിൽ പ്രധാനമാകേണ്ടതുണ്ട് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ശ്രീദേവിയുടെ കവിത. മലയാള കവിതയിൽ ഇടക്കാലത്തുണ്ടായ മുറിവ് ഉണക്കാൻ പോന്നതാണ് ശ്രീദേവിയുടെ എഴുത്തിലെ ഈ തിരിച്ചു പിടിക്കൽ. പഴമയിലേക്കു തിരിച്ചു പോകലല്ല ഇത്. മറിച്ച് ഏറ്റവും നവീനമായ ഭാഷയിലാണ് ഈ കവി എഴുതുന്നത്.

 "ഒരു മനോഹരമൃഗം

 തണുക്കുന്ന ചന്ദ്രനെ ഭയന്ന്

 എന്റെ പുരയുടെ ഭിത്തി

 തള്ളിക്കൊണ്ടിരുന്നു"

(മര്യാദയുള്ളവരുടെ രാത്രി)


ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീർത്തും പുതുതാണ്. കൂടുതൽ കൂടുതൽ ഹിംസാത്മകമാവുന്ന വർത്തമാനകാലസങ്കീർണ്ണത ഈ കവിതകൾ ശക്തമായിത്തന്നെ പങ്കു വയ്ക്കുന്നുണ്ട്. സമകാലികത പുലർത്തിക്കൊണ്ടു തന്നെ ആധുനിക പൂർവപാരമ്പര്യത്തിൽ നിന്നു മാത്രമല്ല അക്കാമഹാദേവിയുടെയും ആണ്ടാളിന്റെയും ഔവൈയാറിന്റെയുമെല്ലാം പാരമ്പര്യത്തിൽ നിന്നും ചിലതു വീണ്ടെടുത്തു സമകാല മലയാള കവിതയോടു ചേർക്കാൻ ഈ കവിക്കു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തിൽ പുതിയ തുറസ്റ്റുകൾ നൽകുന്നതാണ് ശ്രീദേവിയുടെ കവിത.

ഈ കവിതകളിലെ ആത്മീയാന്വേഷണത്തിന്റെ സവിശേഷതകളും വിശദാംശങ്ങളും ഈയൊരു ചെറു കുറിപ്പിൽ ഒതുക്കാനാവുന്നതല്ല. എങ്കിലും, പെൺമക്കും ആൺമക്കും ഉഭയത്വത്തിനുമപ്പുറത്തേക്കും, മനുഷ്യനും മൃഗത്തിനുമപ്പുറത്തേക്കും, ജംഗമത്തിനും സ്ഥാവരത്തിനുമപ്പുറത്തേക്കും കടന്ന് ചില സന്ദേഹങ്ങളും ചോദ്യങ്ങളും വിസ്മയങ്ങളും സംഭ്രമങ്ങളുമായി നീളുന്ന തേടൽ ഈ കവിതകളിലുണ്ട് എന്ന് ഒതുക്കിപ്പറയാം. ഈ തേടലാണ് നൂൽബന്ധമില്ലാത്ത ഭംഗി കവിതകൾക്കരുളുന്നത്. ആൺമയും പെണ്മയും ജീവികളായ ജീവികളത്രയും സ്ഥാവരജംഗമങ്ങളത്രയും തന്നോടു സംഭാഷണത്തിലേർപ്പെട്ടുകൊണ്ട് ശ്രീദേവിയുടെ കവിതാലോകത്തു വിഹരിക്കുന്നു. അവരെല്ലാവരുമായുള്ള സംഭാഷണത്തിലൂടെ, പ്രപഞ്ചവുമായുള്ള സംഭാഷണത്തിലൂടെ, എല്ലാത്തിലുമുള്ള തന്മ തന്നെയായി സ്വയം തിരിച്ചറിയുകയാണ് കവി. പുറത്തേക്കുള്ള ശ്രീദേവിയുടെ നോട്ടമോരോന്നും ഇങ്ങനെ അകത്തേക്കുള്ള നോട്ടം തന്നെയായി മാറുന്നു. ശരീരത്തിൽ നിന്ന് മനസ്സിലൂടെ പുറംലോകമറിഞ്ഞ് ആത്മാവിലേക്ക് പിൻമടങ്ങുന്ന ആത്മീയയാത്രയുടെ അഴിയാത്ത സൗന്ദര്യം ശ്രീദേവിയുടെ കവിതയെ തീർത്തും വ്യത്യസ്തമായ അനുഭവമാക്കി മാറ്റിയിരിക്കുന്നു. പ്രപഞ്ചവുമായുള്ള സംഭാഷണം സശ്രദ്ധം കേട്ടിരിക്കുന്ന സ്വന്തം തന്മയുടെ കാതായി ഈ കവിതകൾ വായനക്കാരനായ എന്നിൽ ഉണർവു കൊള്ളുന്നു.

Sunday, September 11, 2022

എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.

 എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.



അടക്കാക്കിളിയുടെ പാട്ടളക്കുവാൻ പറ്റാ-

തങ്കുലപ്പുഴു തോറ്റു കാടുവിട്ടിറങ്ങിപ്പോയ്

നഗരത്തിലേക്കെത്തി,യവിടെമ്പാടും കണ്ടൂ

ചതുരക്കെട്ടിടങ്ങൾ, നീളങ്ങളുയരങ്ങൾ



നഗരപ്പുതുമയെത്തന്റെ ചങ്ങല നീട്ടി -

വലിച്ചു വലിച്ചു കൊണ്ടളക്കാൻ ചെന്നൂ പുഴു.

അളക്കും താനൊക്കെയുമെന്നതാണതിൻ ധാർഷ്ട്യം,

അളന്നോരോന്നുമെത്രയുണ്ടെന്നു പ്രഖ്യാപിക്കും.



നഗരം തീവെയ്ലിനാൽ പൊള്ളിച്ചൂ പാവത്തിനെ,

പണിയും നിർത്തിപ്പാതിമയങ്ങിക്കിടക്കയായ്

കാടകത്തണൽ സ്വപ്നമായുള്ളിൽ നിറഞ്ഞപ്പോൾ

വീണ്ടുമുന്മേഷത്തോടെയളക്കാനെഴുന്നേറ്റു



പതുക്കെ നഗരത്തോടിഴുകിച്ചേർന്നൂ പുഴു,

പുക, വെയ്ൽ, ശബ്ദമെല്ലാം ശീലമായതിന്നിപ്പോൾ

കെട്ടിടമളക്കുന്ന പണിയേക്കാളും നല്ലൂ

ബൗദ്ധികവ്യാപാരങ്ങളളക്കൽ - ചിന്തിച്ചത്.



സ്ത്രീവാദം, ദളിത് വാദം, സവർണ്ണ,മരാഷ്ട്രീയം

രാഷ്ട്രീയ ശരി, ആഗോളീയത, ഫ്യൂഡൽ ബാധ, 

സത്യാനന്തരകാലം, ഉത്തരാധുനികത,

കവിതാ ചർച്ച - വിടില്ലൊന്നൊന്നുമളക്കാതെ.



അങ്ങനെ മുന്നേറുമ്പോൾ പെട്ടെന്നു പൊങ്ങും മുന്നി-

ലടക്കാക്കിളിയുടെ പാ,ട്ടൊന്നു ഞെട്ടിപ്പോകും

തല നീർത്തുമ്പോൾ പാട്ടല്ലതു വാഹനക്കൂക്ക്,

പരമാശ്വാസം! നീട്ടും ചങ്ങല വീണ്ടും വേഗം 

Wednesday, September 7, 2022

കുരവ

കുരവ


അച്ഛന്റെ രോഗം,

അമ്മയുടെ അവസാനിക്കാത്ത

ആവശ്യങ്ങളിൽ നിന്ന്

മൂപ്പർ തടിയൂരിയെടുത്ത വിധം.


അമ്മയെന്തോ തുടങ്ങുമ്പോളച്ഛൻ

കക്കൂസിലേക്കു കടക്കും

മലബന്ധത്താൽ വലയും.


ഒരിക്കൽ ചുമ തുടങ്ങി.

ചുമ പതുക്കെ കുരയായി മാറി.

രാത്രി ദൂരെ കുര കേട്ടാൽ

അച്ഛൻ വരുന്നതറിയാം.


ആനന്ദക്കുരവയുമായ്


വിളി

 വിളി


ദൂരെ ദൂരേ നിന്നും 

പേരെടുത്തു വിളിക്കുന്നു

വരൂ വരൂ വരൂ

വാ വാ വാ

വാടാ വാടാ വാടാ

വിളിയടുത്തു വരുന്നു.


കയറിക്കയറിയെത്തുന്നു

ഇറങ്ങിയിറങ്ങിയെത്തുന്നു

അസഹ്യമാവുന്നു


എനിക്കു കേൾക്കാ, മെന്നാൽ

ചുണ്ടനക്കാൻ വയ്യ

എണീയ്ക്കുവാനേ വയ്യ.

മലർന്ന്.


ഇരു കണ്ണിന്നും നേരെ മുകളിൽ

ഇറ്റു വീഴാൻ പാകത്തിന്ന്

ഓരോ തുള്ളി മരുന്ന്.

വീഴുന്നില്ല മണിക്കൂറുകളായി,

വീണാലേ കണ്ണുകൾ കുളിരൂ


പേരെടുത്തു വിളിക്കുന്നു

ദൂരെ നിന്നും നിങ്ങൾ.

സ്നേഹത്തിൽ വാത്സല്യത്തിൽ

ദേഷ്യത്തിൽ സങ്കടത്തിൽ .....


Wednesday, August 24, 2022

വെട്ടാതെ നിർത്തിയ മരങ്ങൾ

 വെട്ടാതെ നിർത്തിയ മരങ്ങൾ


അച്ഛൻ കുരുക്കിട്ട മരം

വെട്ടരുത്, എന്നും ഞങ്ങൾക്കു കാണണം

 എന്നു കരഞ്ഞു തടഞ്ഞ

മക്കൾ നാലും വളർന്നു വലുതായ്

നാലു ദിക്കിലേക്കു പറന്നു പോയ്


ഒരേ മരം ഇപ്പോൾ 

നാലു ദിക്കിൽ പറന്നു കൊണ്ടിരിക്കുന്നു

നാലു മക്കൾക്കുമൊപ്പം


ആ മരത്തിന്റെ പൂക്കാലവും

പച്ചിലക്കാലവും

ഇല പൊഴിയും കാലവും

പഴക്കാലവും

നാലു കിളിക്കുമുള്ളിൽ


മക്കൾ വിട്ടുപോയ

പഴയ മുറ്റത്തും

അതേ മരം,

കുറേക്കൂടി പടർന്ന്.


അതിന്റെ പൂക്കാലവും

പച്ചിലക്കാലവും 

ഇല പൊഴിയും കാലവും

പഴക്കാലവുമാകട്ടെ,

അതിന്റെ കൊമ്പിൽ വന്നിരിക്കുന്ന

ഓരോ കിളിക്കുള്ളിലും.




Sunday, August 21, 2022

കിനാപ്പിച്ച

  കിനാപ്പിച്ച



തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തേ.....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു ചില്ലിക്കാശും കിട്ടാതെ പോയേ ......


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിച്ചില്ലിക്കാശും കിട്ടാതിഴ,ഞ്ഞതിനപ്പുറത്തെ ബോഗിയിൽ നിന്നും കവിത വായിച്ചു പിച്ച തെണ്ടി നോട്ടു കെട്ടുകൾ കുമിഞ്ഞുകൂടി കോടീശ്വരനായ് ഇറങ്ങിപ്പോന്നേ.....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിക്കരയുമ്പോൾ ബോഗി മുഴുവൻ കരഞ്ഞേ ......


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു കരഞ്ഞു നിർത്തി,യടുത്ത ബോഗിയിൽ കേറാൻ തുടങ്ങുമ്പോളിടയിലാഴത്തിൽ ചിതറി വീണേ.....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുക്കാൻ തുടങ്ങുമ്പോളൊരു ഹാർമോണിയം തൂക്കിയങ്ങേയറ്റത്തുന്നു 'പർദേശി'പ്പാട്ടുമായ് മറ്റൊരാൾ വന്നേ .....ചപ്ലാംകട്ടയിൽ പെട പെടച്ചേ....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത ചൊല്ലിത്തുടങ്ങുമ്പോൾ തന്നെ യാത്രക്കാരെല്ലാം പെട്ടെന്നെഴുന്നേറ്റ് തൊട്ടപ്പുറത്തെ.റെയിൽവേ സ്റ്റേഷനിൽ കൂട്ടത്തോടെയിറങ്ങിപ്പോയേ....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിയ നുണക്കഥ നാട്ടിൽ പാട്ടാക്കി വിറ്റേ .......


തീവണ്ടിയിലൊരു ബോഗിയിൽ കേറിക്കവിത വായിച്ചാരും കേൾക്കാഞ്ഞു പിച്ച കിട്ടാഞ്ഞു പിറുപിറുത്തുകൊണ്ടവിടെ മൂലയിൽ കക്കൂസുകളുടെയിടയിൽ ചുരുണ്ടേ......


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു കൊള്ളയടിച്ചേ .....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ച്, പിച്ച തെണ്ടാതെ വെളിയിൽ കുതിച്ചേ.... പാലത്തിനടിയിലെ പുഴയിൽ വീണേ .....ഒലിച്ചു പോയൊരു തീരത്തടിഞ്ഞേ .....


തീവണ്ടിയിലൊരു ബോഗിയിൽക്കേറി കവിത വായിച്ചു പിച്ച തെണ്ടുമ്പോളൊരുവൻ പെട്ടെന്നു കടന്നു വന്നെന്റെ പിറകിൽ നിന്നിട്ടു വായ പൊത്തീട്ടു വരികൾ ചുണ്ടത്തു നിന്നും പറിച്ചെടുത്തോടിപ്പോകുമ്പോൾ, കവിത പാതിയിൽ മുറിഞ്ഞൊലിക്കുന്ന ചോര പൊള്ളുമ്പോൾ, നിന്നു വിറച്ചേ ......

പത്മിനി

 പത്മിനി



നീല വിരിയുന്നു

ചെങ്കരി നിറത്തിൽ നിന്ന്


മങ്ങിത്തിളങ്ങി

വീണ്ടും മങ്ങുന്ന

വർണ്ണപ്പരപ്പ്.


ഘനരേഖതൻ തിരകൾ

ഒഴുകിപ്പോകുമ്പോൾ

വർണ്ണപ്പരപ്പ്

ഇരു കരകളായ് പിളരുന്നു.


കടും വരകളിൽ

മുഴുകി നിൽക്കുന്ന പെണ്ണുടലുകൾ.


ആദ്യം കണ്ടപ്പോൾ

ഈ ചിത്രങ്ങൾ 

കൽവിളക്കിൻ തെളിച്ചമുണ്ടായിട്ടും

ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന

സർപ്പക്കാവുകൾ


രേഖാപ്രവാഹത്തിൽ നിൽക്കുന്ന

ഒരു പെൺകുട്ടിയുടെ കയ്യിലെ 

ചരടിനറ്റത്തെ പട്ടം

മങ്ങുന്ന ഭൂമിക്ക് 

ഇത്തിരി വെളിച്ചം കൈമാറുകയാൽ

കാണുന്തോറും

തെളിഞ്ഞു വരുന്നു:


ഉടലിരമ്പി -

പ്പരക്കുന്ന പെണ്മ

വര തകർത്തു

പരക്കുന്ന പെണ്മ