Wednesday, December 14, 2022

പാരിതോഷികം ശിവശങ്കർ.എസ്.ജെ. (തമിഴ്)

 പാരിതോഷികം

ശിവശങ്കർ.എസ്.ജെ. (തമിഴ്)



മഴക്കു മുന്നോടിയായ് ഇരുട്ടടഞ്ഞു കൊണ്ടിരിക്കുന്നു.

അമ്പലവട്ടത്ത് പുതുതായി വന്നു ചേർന്ന

വയസ്സൻ യാചകനോടു ഞാൻ ചോദിച്ചു.

"ഒരു ബീഡി തരാമോ?"

"ഒരു പാട്ടു പാടാമോ?"

എന്ന് അതേ ഈണത്തിൽ അയാൾ.

എല്ലാ പിച്ചക്കാരും പാടുന്ന "തറൈമേൽ പിറക്ക വൈത്താനേ" മാറ്റിപ്പിടിച്ച്

"നാളൈ നമതേ" പാടി നിർത്തി, ഞാൻ.


ബീഡിക്കെട്ടിൽ നിന്നു വീണു പോയ ബീഡിയൊന്ന്

സ്വല്പം ഉരുണ്ട് ഇടം വലം പുരണ്ട്

ആശ്വാസപ്പെട്ടു നിൽക്കുന്നു.

തെല്ലു മാറി ഞാൻ തുപ്പി മണ്ണിട്ടു മൂടിയിരുന്ന ചെളിയിൽ ഈച്ച വട്ടമിട്ടരിച്ചു കൊണ്ടിരുന്നു.

ഒരുറുമ്പ് ബീഡിയെ ഉരുമ്മി നോക്കിപ്പോകുന്നു.

പിന്നണിയിൽ വയലിൻ സംഗീതത്തോടു കൂടി

കണ്ണുകളാൽ എന്തോ ഓർക്കുന്നു , വയസ്സൻ.

പെട്ടെന്ന് രണ്ടു മഴത്തുള്ളി നിലത്തേക്കിറങ്ങുന്നു.


മഴയത്ത് പിച്ചപ്പാത്രം തലയിൽ കമഴ്ത്തിക്കൊണ്ട്

നിലത്തു വീണ ബീഡിയെടുത്തു കയ്യിൽ വെച്ച്

കിഴവൻ എനിക്കൊരു പുതിയ ബീഡി നീട്ടുന്നു.

മായക്കാഴ്ച്ചയാവുന്നു.

കിഴവൻ രാജാവായ് മാറി

ചിരിച്ചുകൊണ്ടേ തരുന്നു.

ഞാൻ പുലവനായ് മാറി ഭവ്യതയോടെ വാങ്ങുന്നു.


ആ കുളിർ മഴയിൽ

വയസ്സന്റെ പിച്ചപ്പാത്രം കിരീടം പോലിരിക്കുന്നു.

ഊന്നുവടി ചെങ്കോൽ പോലിരിക്കുന്നു.

ഈ ബീഡിയോ

ആനക്കൊമ്പു പോലെത്തിളങ്ങുന്നു.



No comments:

Post a Comment