നാടു വിടേണ്ട കാലത്ത്
പത്തു കൊല്ലം
പണിയില്ലാതലഞ്ഞിട്ടും
നാടുവിട്ടു പോകാൻ വിടാതെ
പിടിച്ചു നിർത്തിയ മലയാളമേ,
"പുറത്തു വല്ലതും ശ്രമിക്ക്"
"പി എസ്സ് സി എഴുതാറില്ലേ?"
"സ്ഥിരം ജോലിയായില്ലല്ലേ?"
"ഇതു കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?"
കേട്ടതായി നടിക്കാതെ
നിന്റെ ശബ്ദത്തിൽ
തല പൂഴ്ത്തി വെച്ചു ഞാൻ
നിന്നക്ഷരങ്ങളിൽ
കുരുങ്ങിപ്പിണഞ്ഞു.
നിന്റെ വള്ളികളിൽ
തൂങ്ങിക്കിടന്നു.
വിട്ടു പോയാൽ
മരിച്ചു പോയേക്കുമെന്നു ഭയന്ന്.
വട്ടം തിരിഞ്ഞു നടന്ന കാലത്ത്
വണ്ടി കേറിപ്പോന്നവർ
ഇന്നെന്നെ വിളിക്കുന്നു
പുറം നാട്ടിൽ ചെന്നു കവിത വായിക്കാൻ.
വിട്ടു പോന്ന കാലത്തിന്റെ മൊഴി
ഇപ്പോൾ കൊതിക്കുന്നോർ.
മുറുക്കെപ്പിടിച്ചതിനാൽ മാത്രം
കയ്യിൽ ഒട്ടി
കവിതയായ് കുരുത്തത്
ഞാൻ അവർക്കു നീട്ടുന്നു.
ജീവിക്കാൻ കൊള്ളാത്ത മലയാളമേ,
നാടു വിടേണ്ട കാലത്ത്
നിന്നിൽ പതുങ്ങിയിരുന്നതു കൊണ്ടു മാത്രം
മരിക്കാതെ പുറത്തു കടന്ന
എന്റെ കാതിൽ
ഇതാ നീന്തിത്തുടിക്കുന്നു
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്കിണി, തമിഴ് ....
No comments:
Post a Comment