കടൽ
ബോറിസ് റൈഷി (റഷ്യ, 1972-2001)
നരച്ചു വിജനമായ പ്രഭാതങ്ങളും
ദയനീയവും പരിഹാസ്യവുമായിക്കാണുന്ന
ലൈലാക്കു മാതിരി പൂക്കളുമുള്ള
വിദൂരവും അസന്തുഷ്ടവുമായൊരു
നഗരക്കെട്ടിടപ്പരപ്പ്,
അവിടെയൊരു ആറുനിലപ്പാർപ്പിടം
അതിനോടു ചേർന്നൊരു മരം - പോപ്ലാറോ ഓക്കോ.
ഉപയോഗമില്ലാതെ വാടിത്തളർന്ന്
ഒഴിഞ്ഞ മാനത്തു ചാരിക്കിടക്കുന്നു.
പോപ്ലാറിനടിയിൽ, ഒരു ബഞ്ചിൽ
തല കൈത്തലത്തിൽ പൂഴ്ത്തി
ഒരെഴുത്തുകാരൻ,
ദിമാ റിയാബോക്കോൺ,
ഉറങ്ങുന്നു, കടൽ നോക്കിക്കിടന്ന്.
വണ്ടിയിൽ നിന്നയാൾ വീണു,
വോഡ്ക വലിച്ചു കുടിച്ചു
വീടു വിട്ടു പോയി.
കടലിൽ പോകാനയാൾ ആശിച്ചു.
എന്നാലയാൾക്കു കഴിഞ്ഞില്ല
അതു തന്റെ ലക്ഷ്യമാക്കാൻ പോലും.
കടലിലേക്കു പോകാനയാളാശിച്ചു.
സഹനങ്ങൾക്കെല്ലാമവസാനമാണത്.
അയാൾ ശപിച്ചു, ഓളിയിട്ടു, പിന്നെ
ബഞ്ചിൽ നിവർന്നു കിടന്ന്,
കൂർക്കംവലി തുടങ്ങി.
എന്നാൽ കടൽ,
അത്രയും നീലിച്ച, അത്രമേൽ പരിചിതമായ കടൽ,
അയാൾക്കരികെ വന്നു പുഞ്ചിരിച്ചു,
പുലർവെളിച്ചത്താൽ തുടുത്ത്.
ദിമയും ചിരിച്ചു.
അനങ്ങാതെ ശാന്തമായ് കിടപ്പാണെങ്കിലും.
എല്ലിച്ച്, കഷണ്ടിയായ്, പല്ലുപോയ് എങ്കിലും
കടലോടു ചേരാൻ ഓടി.
ഓടുന്നതിനിടെ അയാൾ കണ്ടു,
ആ സുവർണ്ണ തീരത്ത് ഒരാൾ നിൽക്കുന്നത്.
ഞാനാണത്.
എനിക്കും കടലിലെത്താൻ കഴിഞ്ഞിരുന്നില്ല.
ഞാൻ വീണുറങ്ങി, ഒരൂഞ്ഞാലിലാടി,
ചുറ്റുമുള്ള വള്ളിക്കുടിലുകൾക്കൊപ്പം.
നരച്ച വിജന പ്രഭാതങ്ങളുള്ള
വിദൂരമസന്തുഷ്ട നഗരക്കെട്ടിടപ്പരപ്പിൽ.
No comments:
Post a Comment