Sunday, September 11, 2022

എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.

 എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.



അടക്കാക്കിളിയുടെ പാട്ടളക്കുവാൻ പറ്റാ-

തങ്കുലപ്പുഴു തോറ്റു കാടുവിട്ടിറങ്ങിപ്പോയ്

നഗരത്തിലേക്കെത്തി,യവിടെമ്പാടും കണ്ടൂ

ചതുരക്കെട്ടിടങ്ങൾ, നീളങ്ങളുയരങ്ങൾ



നഗരപ്പുതുമയെത്തന്റെ ചങ്ങല നീട്ടി -

വലിച്ചു വലിച്ചു കൊണ്ടളക്കാൻ ചെന്നൂ പുഴു.

അളക്കും താനൊക്കെയുമെന്നതാണതിൻ ധാർഷ്ട്യം,

അളന്നോരോന്നുമെത്രയുണ്ടെന്നു പ്രഖ്യാപിക്കും.



നഗരം തീവെയ്ലിനാൽ പൊള്ളിച്ചൂ പാവത്തിനെ,

പണിയും നിർത്തിപ്പാതിമയങ്ങിക്കിടക്കയായ്

കാടകത്തണൽ സ്വപ്നമായുള്ളിൽ നിറഞ്ഞപ്പോൾ

വീണ്ടുമുന്മേഷത്തോടെയളക്കാനെഴുന്നേറ്റു



പതുക്കെ നഗരത്തോടിഴുകിച്ചേർന്നൂ പുഴു,

പുക, വെയ്ൽ, ശബ്ദമെല്ലാം ശീലമായതിന്നിപ്പോൾ

കെട്ടിടമളക്കുന്ന പണിയേക്കാളും നല്ലൂ

ബൗദ്ധികവ്യാപാരങ്ങളളക്കൽ - ചിന്തിച്ചത്.



സ്ത്രീവാദം, ദളിത് വാദം, സവർണ്ണ,മരാഷ്ട്രീയം

രാഷ്ട്രീയ ശരി, ആഗോളീയത, ഫ്യൂഡൽ ബാധ, 

സത്യാനന്തരകാലം, ഉത്തരാധുനികത,

കവിതാ ചർച്ച - വിടില്ലൊന്നൊന്നുമളക്കാതെ.



അങ്ങനെ മുന്നേറുമ്പോൾ പെട്ടെന്നു പൊങ്ങും മുന്നി-

ലടക്കാക്കിളിയുടെ പാ,ട്ടൊന്നു ഞെട്ടിപ്പോകും

തല നീർത്തുമ്പോൾ പാട്ടല്ലതു വാഹനക്കൂക്ക്,

പരമാശ്വാസം! നീട്ടും ചങ്ങല വീണ്ടും വേഗം 

No comments:

Post a Comment