Sunday, November 20, 2022

 ശ്രുതി



കഴുത്തിൽ തൂക്കിയിട്ടിരുന്നു വലിയ പാട്ടുപെട്ടി.

അതിൽനിന്നെന്തൊക്കെയോ ചിലതടർന്നു പോരുന്നത്

ഇടം കൈയ്യാലയാൾ തടുത്തുകൊണ്ടിരുന്നു


നോക്കിയിരുന്നപ്പോൾ അടരുകയല്ല

പെട്ടിക്കും അയാളുടെ കൈയ്യിനുമിടയിൽ

ഒരു കടൽ സാവകാശം നുരച്ചുകൊണ്ടിരുന്നു.

കൈയ്യതിരു കവിഞ്ഞു പുറത്തേക്കു വരാത്ത കടൽ.


പെട്ടിക്കും കൈയ്യിനുമിടയിലൊരാകാശം

സാവകാശം മേഘച്ചുകൊണ്ടിരുന്നു.

കൈയ്യതിരു വിട്ടു മേഘങ്ങൾ പുറത്തു വരാത്തൊരാകാശം.


പെട്ടിക്കും കൈയ്യിനുമിടയിലൊരു പട്ടണം

സാവകാശം ഇരച്ചു കൊണ്ടിരുന്നു.

അതുമാത്രമയാളുടെ കൈയ്യതിരു കവിഞ്ഞ്

മെല്ലെപ്പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.


No comments:

Post a Comment