Tuesday, November 15, 2022

കോളിൽ പെട്ട പുസ്തകം

 കോളിൽ പെട്ട പുസ്തകം


ആ പുസ്തകം വായിച്ചു കൊണ്ടിരുന്ന കാലത്താണ്

ഞങ്ങളുടെ ജീവിതം ഇളകി മറിഞ്ഞത്.

(പുസ്തകത്തിന് അതിൽ എന്തു പങ്ക്!)

ഞാൻ വായന നിർത്തി

കണ്ണു പിൻവലിച്ച് എഴുന്നേറ്റതും

പെട്ടെന്നു വീശിയടിച്ച കൊടുങ്കാറ്റ്

പുസ്തകത്തിനെയെടുത്തു വട്ടം കറക്കി

മുകളിലേക്കു കൊണ്ടുപോയി

തിരികെ താഴത്തിട്ടു.

താഴെ വീണിട്ടും പുസ്തകം കറങ്ങിക്കൊണ്ടിരുന്നു.

ഒരു കപ്പലായിരുന്നെങ്കിൽ

അതിലെ യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാവും.

ആ പുസ്തകത്തിലെ കഥാപാത്രങ്ങൾ ആരെങ്കിലും 

ജീവനോടെയുണ്ടോ എന്നറിയാനായി

അതിലേക്കു കടക്കാൻ ഞാൻ കൈ നീട്ടി.

എന്നാൽ അതിന്റെ താളുകൾ വിസമ്മതത്തോടെ 

ക്ഷോഭിച്ചു മറിഞ്ഞു കൊണ്ടിരുന്നു.


കാറ്റും കോളുമടങ്ങി

ഞങ്ങളുടെ ജീവിതമിതാ പിന്നെയും ശാന്തമാകുന്നു.


അതിലെ കഥാപാത്രങ്ങളാരെങ്കിലും

ജീവനോടെയുണ്ടോ?

അതു തുറക്കാനാഞ്ഞ്

മറ്റേതോ പുസ്തകം തുറന്നു.

പക്ഷേ, വായിക്കാനാകുന്നില്ല.

പേടിച്ചു പേടിച്ച് ഒടുവിലതുതന്നെ തുറന്നു.

മരവിപ്പും മൗനവുമായിരുന്നു ഉള്ളിൽ.


കുറേ കഴിഞ്ഞപ്പോൾ ഒരാൾ

പ്രത്യക്ഷപ്പെട്ടു.

അയാൾക്കു പിന്നിൽ

എനിക്കു പരിചിതമായ ശബ്ദങ്ങൾ 

കേട്ടു തുടങ്ങി.

പക്ഷേ അതു ശ്രദ്ധിക്കാൻ കഴിയാത്ത വിധം

എന്റെ തല കറങ്ങുന്നു.

അവരെല്ലാം വട്ടംകറങ്ങുന്നു.

പുസ്തകം തന്നെയും കറങ്ങുന്നു.

ദൈവമേ, അന്നത്തെ കൊടുങ്കാറ്റ്

പിന്നെയും വരികയാണോ?

ഇല്ല, അതിനി വരില്ല.

ആ പുസ്തകം വായിച്ചു തീർത്തില്ലല്ലോ

എന്ന ഖേദമായിരിക്കുമോ?

ഒരിക്കലുമിനിയതു വായിക്കാൻ കഴിയില്ലല്ലോ

എന്ന ഖേദമായിരിക്കുമോ?

No comments:

Post a Comment