ആനീസ് കോൾട്സ് (ലക്സംബർഗ്, ഫ്രഞ്ച് 1928-2023)
കവിതകൾ
പള്ളിയുടെ അറവുശാലയിൽ
നാം കഴുകന്മാരായിത്തീരുന്നു
കൃസ്തുവിൻ്റെ ഉടൽ
ആർത്തിയോടെ തിന്നുന്നു
അവൻ്റെ രക്തത്തിൽ
നമ്മുടെ കഴുത്തിറക്കുന്നു
പരസ്യപ്പെടുത്താത്ത ഹിംസാത്മകതയോടെ
..........
ഏഴാം ദിവസം
ദൈവം വീണുറങ്ങി
ഭൂമിയിപ്പോഴും വിറക്കുന്നു
അദ്ദേഹത്തിൻ്റെ കൂർക്കംവലിയിൽ
.........
വല്ലപ്പോഴും ഒരു വാക്ക്
മാനത്തു നിന്നുതിരുന്നു
ഒരു മഴത്തുള്ളിക്കൊപ്പം
ഒരു മഞ്ഞുപാളിക്കൊപ്പം
ആരുടേയും നേർക്കല്ല
എങ്കിലും പെട്ടെന്നതിനു തിരികെക്കിട്ടുന്നു
ഒരു സ്ഥലരാശി
.........
ദൈവത്തെ തേടിപ്പിടിക്കാൻ
നാമിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു
അവസാന ദിനോസറിനൊപ്പമവൻ
വംശനാശമടഞ്ഞതറിയാതെ
......
തൂങ്ങിനിൽക്കുന്ന ഈ ഗ്രഹത്തിൽ
ദൈവം നിലനിൽക്കുന്നില്ല
അവൻ നമുക്കു തന്ന അപ്പം മുഴുവൻ
കല്ലുകളായ് മാറിക്കഴിഞ്ഞു.
.......
ഒരു പൂമ്പാറ്റയുടെ പാറിപ്പറത്തത്തിന്
ഒരു വൻകരയുടെ കാലാവസ്ഥ മാറ്റാനാവും
.........
കിടക്കയിൽ വീണു ഞാനുറങ്ങുന്നു
ഒരു തരിശുനിലത്തിൽ ഉണർന്നെണീക്കുന്നു
അപ്പോൾ ഒരു മാലാഖ വന്ന്
എൻ്റെ പേരു തിരികെത്തരുന്നു
എൻ്റെ വാർദ്ധക്യവും
........
ഓരോ ദിവസവും
ഞാനെൻ്റെ പേരിൽ നിന്നു വീഴുന്നു
താഴെ ഒരു വല പോലുമില്ലാതെ
നീയെന്നെ വിളിച്ചാൽ
നുറുങ്ങുമെൻ്റെയെല്ലുകൾ
.......
ഓരോ ദിവസവും
ഊഷ്മളമായ റൊട്ടിക്കൊപ്പം
ഞാനെൻ്റെ അമ്മയേയും അച്ഛനേയും
തിന്നുന്നു.
എന്നിട്ടവരുടെ മുടിച്ചുരുളുകൾ
തുപ്പുന്നു
.......
ഒരു ചീഞ്ഞ മുട്ടയിൽ നിന്നു പുറത്തുവന്ന്
ഞാനെൻ്റെ പാപങ്ങളെഴുതുന്നു
അമ്മയുടെ ചോരയിൽ
ഓരോ ദിവസവും
അമ്മയുടെ ബൈബിളിൽ നിന്ന്
ഒരു പേജ് ഞാൻ മായ്ക്കുന്നു
.........
അയാൾ ഭാഷ മുറിച്ചു കടക്കുന്നു
നിങ്ങൾ ഒരു യുദ്ധഭൂമി എന്നപോലെ
അയാൾ ഒരു കവിത തൊടുമ്പോൾ
അതു പൊട്ടിത്തെറിക്കുന്നു.
........
എൻ്റെ അമ്മയുടെ മുലകൾ
ആണികൾ നിറഞ്ഞവയായിരുന്നു
ഞാനോ
വാക്കുകളും ചോരയും കൊണ്ടുള്ള
ഒരു ബ്രഡ്ഡു മാത്രം
No comments:
Post a Comment