മനുഷ്യനും അവൻ്റെ മുഖമൂടികളും എന്ന കവിതയിലെ ചില ഖണ്ഡങ്ങൾ
ഴാങ് ഓറിസെറ്റ് (ഫ്രഞ്ച്, ജനനം: 1937)
ഭൂമി പേടിച്ച്
നമ്മുടെ വീടുകൾ വളയുന്നു
കടൽ കോപിച്ച്
നമ്മുടെ ബോട്ടുകൾ വിഴുങ്ങുന്നു
ആകാശം ദുഃഖിച്ച്
മിന്നൽപ്പിണരുകൾ ചീറ്റുന്നു
നമ്മുടെ തോൽവികളുടെ പതമേൽ
........
ചെറിമരത്തിൽ നിന്നൊരു പക്ഷി
ലോകം തേടിക്കണ്ടെത്താൻ
പോകുന്നു
അതേ മരത്തിൽ നിന്നൊരു കവി
കാലം തേടിക്കണ്ടെത്താൻ
പോകുന്നു
........
മനുഷ്യർ മരങ്ങളും
വിമാനങ്ങൾ പക്ഷികളും
ആഗ്രഹങ്ങൾ സ്മാരകങ്ങളുമായി
മാറുമ്പോൾ
പൊട്ടിത്തെറിക്കാൻ കഴിവില്ലാത്ത
ഭൂമിക്ക്
കഴിയും
അന്യഗ്രഹ ബാധക്കു മുന്നിൽ
പിടിച്ചുനിൽക്കാൻ
.............
ഇവിടെ നാം ബ്രഡ്
ചവറിനൊപ്പമിടുന്നു
അവിടെ അവർ
വിശന്നു മരിക്കുന്നു
ഇവിടെ നാം കാറ്
മരങ്ങളിലിടിച്ചു തകർക്കുന്നു
അവിടെയവർ പൊടിയിലൂടെ
നഗ്നപാദരായ് പോകുന്നു
ഇവിടെ നാം അത്യാഗ്രഹത്തോടെ
അയൽവീട്ടിലേക്കു നോക്കുന്നു
അവിടെ അവർക്കു
വീടുകളേയില്ല.
.........
ഏദൻ
അവിടെ സിംഹം മനുഷ്യനൊത്ത്
സമാധാനമായി ജീവിച്ചു
ഒന്നിൻ്റെ കണ്ണുകളിൽ
മറ്റേതിൻ്റെ പ്രതിഫലനം
അവരുടെ ഭാഷക്ക്
അപ്പോഴുമുണ്ടായിരുന്നു
ഉയർന്ന മരങ്ങളുടെ ആകൃതി
.......
ലോകം അതിൻ്റെ
പേടിസ്വപ്നങ്ങൾ
വിട്ടുണരുമോ ഒരു ദിവസം?
തിരശ്ശീല മാറ്റുന്ന നിമിഷം വരുമ്പോൾ
നാം കാണുമോ
ഭീമാകാരമായ ആദ്യത്തെ മുട്ട
വിരിയാൻ വിള്ളുന്നത്?
അല്ലെങ്കിൽ മുട്ടക്കകത്തെ കോഴിക്കുഞ്ഞ്
ഗതികെട്ട്
തോടിൽ അതിൻ വഴി കൊത്തിപ്പിളർത്തുന്നത്?
No comments:
Post a Comment