വീട്ടുസാമഗ്രികൾ
ആനി എം.ജി ഷ്മിറ്റ് (നെതർലാൻ്റ്സ്, ഡച്ച്, 1911 - 1995)മേശ ചോദിച്ചൂ കസേരയോട്, "പുറ-
ത്തേക്കു നടക്കാൻ വരുന്നോ?
നിൽക്കുന്നു ഞാനിവിടെന്നെന്നു,മിത്തിരി
ശുദ്ധവായു ശ്വസിക്കേണം"
"നന്നായി, ഞാനും വരുന്നൂ", മറുപടി
ചൊന്നൂ കസേരയപ്പോഴേ
"നമ്മൾക്കു കാലുണ്ടു ചോട്ടിലെന്നിട്ടെന്തേ
ഇന്നോളം നാം ശ്രമിച്ചില്ല"
ഓക്കുമരത്തിന്നലമാര ചോദിച്ചു
"ഞാനും വരട്ടെയോ കൂടെ?
ഇത്തിരിക്കൂടുതൽ ഭാരമെനിക്കുണ്ട്,
പെട്ടെന്നു ക്ഷീണിച്ചുപോകാം
സ്വല്പം വലിവുണ്ടു കപ്പുകൾ ഗ്ലാസുകൾ
പ്ലേറ്റുകൾ പേറിയെന്നാലും
പുസ്തകഷെൽഫേ വരുന്നുവോ?" പുസ്തക-
ഷെൽഫു പറഞ്ഞു "ഞാനുണ്ടേ"
വീട്ടുസാമഗ്രികളൊക്കെയുമങ്ങനെ
ബീച്ചിൽ നടക്കാനിറങ്ങി
പോകാൻ കഴിയാതിരിപ്പൂ ചുമർഘടി -
കാരവും ദീപവും മാത്രം
ഒറ്റക്കിരുന്നു പിറുപിറുത്തീടുന്നു
മറ്റവർ ചുറ്റിക്കറങ്ങേ.
എന്നാലറിയാമവർ,ക്കിതേ ജീവിതം,
കാലില്ലെങ്കിൽ വീട്ടിൽത്തന്നെ!
No comments:
Post a Comment