Tuesday, April 15, 2025

പടലം 46

പടലം 46


1
ഞാനറിയുന്നിതില്ല കരുത്തീ 
കാര്യമങ്ങറിയിപ്പതിനിപ്പോൾ
ഒന്നുകൊണ്ടുമൊരുത്തരുമെന്നോ -
ടൂക്കിലൊത്തവരില്ല മുമ്പാരും
ഒന്നു കേട്ടാലു,മെന്നോടെതിർക്കാൻ
വന്നണയുവോരാരുമെനിക്കു
തുല്യരല്ലെന്നു കാട്ടിത്തരുവാൻ
ഏതിനും മടിക്കില്ല ഞാനിന്ന്

2
ഇന്നൊരു കുറി രാഘവന്മാർമേ-
ലെങ്ങുമമ്പുകൾ വിട്ടു തറച്ച്
കൊന്നൊടുക്കിയാ വാനരരേയും 
കൂടവേയടക്കം മുടിച്ചിട്ട്
എന്നേക്കും ശത്രുവിന്നുടെ മേലിൽ 
തങ്ങിടുന്ന വിരോധമൊഴിഞ്ഞേ
വന്നണയുന്നതുണ്ടിനിയെന്നാ 
നന്ദനനിന്ദ്രജിത്തു മൊഴിഞ്ഞു

3
മൊഴിഞ്ഞു തങ്ങടെ പൊന്നരചൻകാൽ 
തൊഴുതു വന്ദന ചെയ്തു മദിക്കും
കുതിരയായിരം പൂട്ടിയിണക്കി -
ക്കുതിച്ചിടും രഥമേറി വില്ലേന്തി
മുഴങ്ങും മേഘവൻനാദൻ വേഗത്തിൽ 
മുതിർന്നനന്തരം വൻപട ചൂഴ്കെ
കഴിഞ്ഞ നാൾ വന്ന തോൽവിയടക്കം 
കളഞ്ഞു കൈ കഴുകിക്കളവാനായ്

4
വാനവരെയടക്കിയൊരുണ്ണി 
വൻപട മതിൽപോലെ നിറുത്തി
ഹോമമൊന്നു പടക്കളം തന്നിൽ 
കേമമായ ചടങ്ങൊടെ ചെയ്തു
നാലു ദിക്കിലും നിന്നു മുഴക്കീ 
വാനിൽ രാക്ഷസരാനകവാദ്യം
പോരിനു വരും ശത്രു നടുങ്ങേ 
ഹോമകുണ്ഡത്തിലഗ്നിയെരിഞ്ഞു

5
എരിഞ്ഞൊരഗ്നിയാ രാവണപുത്ര -
ന്നധികം വമ്പൊടു തേർ തകരായ് വാൻ
വരങ്ങൾ നൽകി ശരങ്ങളവന്മേൽ 
മറഞ്ഞുപോലുമേറാ വഴിയാക്കി
ബ്രഹ്മചാപവും നൽകീ കളിയായ് 
ഇന്ദ്രജിത്തിനു,ദേവേന്ദ്രനേപ്പോൾ
വലിയ സങ്കടം വന്നു,യുദ്ധത്തി-
ലവനു നന്മ പിറന്നതുകൊണ്ടേ

6
കൊണ്ടലേറിയ വാനിലിതെല്ലാം 
കൊണ്ടുയർന്നു മറഞ്ഞെതിരിട്ടേ
കണ്ടു ശത്രുവെയമ്പുകളെങ്ങു-
മിന്ദ്രജിത്തു പൊഴിച്ചു തുടങ്ങി
ഇണ്ടൽപൂണ്ടു കൊടുംകണ മെയ്യിൽ -
ക്കേറിയേറിയ ചൂടൊടുടൻ പോർ -
മണ്ഡലം തന്നിൽ വീണു പോരിന്നായ്
വന്ന വാനരവീരരനേകം

7
വാനരപ്പട വമ്പനതാകും 
മാമരം മല കല്ലിവയേന്തി
ദീനമറ്റ മനസ്സൊടെയങ്ങു 
പോന്നണഞ്ഞു രിപുക്കളെയെല്ലാം
വേനലിൻ്റെ നടുക്കൊരിടിത്തീ 
വീണുപോയ് വിളയാടും വനംപോൽ
മാനികളവർ വമ്പൊടടിച്ചേ 
വീഴ്ത്തുകയായവനിയിൽ പോരിൽ

8
പോരിലാക്കപിവീരർ തൻ ശൗര്യം 
വാഴ്ത്തുവാനരുതാഞ്ഞിടരോടെ
തേരും നൽത്തുരഗങ്ങളുമാളും 
ചുങ്ങിച്ചുങ്ങിവരുന്നതു കണ്ടേ
മേരുപോൽ ചുമലൊത്ത കുമാരൻ 
മേഘനാദനുമമ്പുകൾ തൂകി
വാനരർക്കു വിനാശം വരുത്തി 
രാക്ഷസരോടിവണ്ണമുരച്ചു

9
ഉരച്ചു ഞാനിതു പോരിനു വന്ന 
കരുത്തരാം കപിവീരരെ വെല്ലാൻ
നിയുക്തനാക്കുവിനെന്നെ,യെതിർക്കാൻ 
മടിക്കൊലാ നിങ്ങൾ മറ്റെളിയോരെ
മന്നവരിവന്മാരെ മഹത്താം 
വാനരപ്പടക്കൊപ്പമടിച്ചി -
ട്ടിങ്ങു മന്നിലൊരിക്കലൊടുക്കാൻ 
തന്നെ ഞാനും നിനച്ചിടുന്നിന്ന്

10
ഇന്നടങ്ങിടും രാഘവന്മാരാൽ 
കൂടി വന്ന കൊടിയ ദുഃഖങ്ങൾ
എന്നതുകൊണ്ടു നിങ്ങളെല്ലാരും 
നിന്നുകൊണ്ടടരാടുവിനെന്ന്
രാക്ഷസരൊടുരച്ചു മരങ്ങൾ 
മാറ്റി വാനരവീരരെയപ്പോൾ
മന്നിലേറ്റമരിഞ്ഞു നിരത്തീ 
വമ്പു തങ്ങും നിശാചരനമ്പാൽ

11
അമ്പവൻ ചൊരിയെക്കടലെങ്ങോ?
ഭൂമിയെങ്ങെട്ടു ദിക്കുകളെങ്ങേ -
തംബരം? പകലേതിരവേതോ? 
ദേവവൈരി നിശാചരരേതോ?
സൂര്യബിംബം മറഞ്ഞതുമെന്തേ?-
യൊന്നുമൊന്നും തിരിച്ചറിയാതെ
നല്ല വമ്പടയൊക്കെയൊടുങ്ങി -
പ്പോയിദ്ദുഃഖമൊടങ്ങിരുപാടും

No comments:

Post a Comment