Friday, April 18, 2025

പടലം 47

പടലം 47


1
പാടുകളനവധി, പടയെ നാലു -
പാടും വാനരർ വന്നാക്രമിച്ചുണ്ടാക്കും
കേടുകളനവധി, യവകളാലേ
പാടേ നശിക്കുകയായ് നിശിചരന്മാർ
കൂടിയ വിരോധത്താൽ ദശമുഖൻ്റെ-
യോമനമകൻ വന്നു ശരങ്ങളാലേ
മാമല പോലെയുള്ള കരങ്ങൾകൊണ്ടു
വാനരന്മാരെയെല്ലാം പൊടിപൊടിച്ചു

2
വാനരവരരുടൽ ശകലങ്ങളായ്
മാരുതി മതി കെട്ടങ്ങെടുത്തു പോയി
കാനനം തന്നിൽ മരനിര മുറിഞ്ഞു
വീണു തടികളായി നിരന്നപോലെ
ദേവേന്ദ്രശത്രുവാകുമിന്ദ്രജിത്തിൻ്റെ
വാളും ഗദയുമമ്പുമുലക്കകളും
ഏറ്റു മുഖം പിളർന്നു നുറുനുറുങ്ങായ്
വീണു പടക്കളത്തിൽ നിറഞ്ഞിതെങ്ങും

3
എങ്ങുന്നീ നിശിചരവരൻ വരുന്നെ-
ന്നിന്ദ്രജിത്തിനെത്തന്നെക്കപിവരന്മാർ
തിങ്കളെപ്പോലെ മിഴിയിണകളാലേ -
യംബരതലം തന്നിൽ തെളിഞ്ഞുകാൺകേ
എങ്ങുമെള്ളോളമില്ലയിടമെന്നോണം
എൺപതുമെഴുപതുമധികവുമ-
ങ്ങമ്പുകൾ കപികൾ തൻ മുഖങ്ങൾ തോറും
മുമ്പേയുണ്ടെന്നപോലെയെയ്തീടുമവൻ

4
എയ്തൂ വിവിധൻ തൻ്റെയുടലിൻ മേലേ -
യാറമ്പുമതിൻമേലേ തുടർന്നൊരമ്പും
അഞ്ചാഗ്ഗജൻ്റെ മെയ്യിൽ നളനു തൊണ്ണൂ -
റമ്പതു പനസനും വിനസനുമേ
നെഞ്ചിലൊരിരുപതു ദധിമുഖന്മേൽ
പത്തും പിന്നിരുപതും നീലൻ്റെ മെയ്യിൽ
അഞ്ചും പിന്നെഴുപതും കണകൾ തൂകീ -
യംഗദന്നുടലിലാ മുകിൽവചനൻ

5
മുകിൽനിരക്കിടയിലെയിടിയൊലിപോൽ
മുഴങ്ങുന്ന ശരനിരയറുപതെണ്ണം
തറച്ചിതു ഋഷഭൻമേൽ, ക്രഥൻ്റെ മെയ്യിൽ
ഇരുപതൊ,രെഴുപതു കുമുദനുമേൽ
കണക്കാക്കാൻ കഴിയാത്തവിധം കണകൾ
പലരുടെയുടലിന്മേൽ നടത്തിക്കൊണ്ട്
നിശിചരവരൻമകൻ ദിശകൾ തോറും
പലവഴി കടന്നിതേയനവരതം

6
വരമുള്ള ദശമുഖതനയനെയ്യും
ശരനിരയുടലിന്മേൽ തറച്ചു കേറി
ശരഭനും പോരിൽ ഭയങ്കരനായീടും
ഗജമുഖൻ,ജാംബവാനും സന്നാദനനും
പുകഴുള്ള കതിരവതനയനും പി-
ന്നുയരങ്ങളിണങ്ങിയ ധൂമ്രവീരനും
വരികയായ് വരികയായ് വീഴുകയായീ -
യുലകിതിൽ കേസരിയും മാമലക്കൊത്തോൻ

7
മാമലക്കൊത്ത കപിവരന്മാരുടെ
നേതാവും ഹനുമാനും പ്രഭ ചൊരിയും
ഗോമുഖൻ പ്രിയങ്കരൻ ശതബലിയും
ദംഭനും കുമുദനും ജ്യോതിമുഖനും
ഐശ്വര്യം വിളയാടും മിന്നലെകിറൻ
സുമുഖൻ ദുർമുഖൻ പിന്നെയെരിനയനൻ
നാമെത്ര പറഞ്ഞാലുമൊടുങ്ങാത്തോളം
നായകർ നിലത്തെങ്ങും നിരനിരന്നു

8
നിരന്നിതു കപിവരരുലകിലെല്ലാം
നിറമുള്ളമ്പുകൾ വാളും ഗദയും വേലും
പരശുവുമുലക്കകളിവകളേറ്റു
പലവിധമുടലുകൾ ശകലങ്ങളായ്
ദശരഥതനയൻ്റെയടുത്തു ചെന്നു
ദശമുഖതനയനും ശരങ്ങളെയ്തു
ഉടനേയന്നേരം രാമനിതു മൊഴിഞ്ഞേ
ഇളയവൻ ലക്ഷ്മണൻ്റെ നിനവറിഞ്ഞേ

9
അറിയുവാനരുതേതു ദിശകളിൽനി-
ന്നണയുന്നമ്പുകളെന്നു, ദശമുഖൻ്റെ
മകനിതാ മേഘങ്ങളിൽ മറഞ്ഞിടുന്നു -
ണ്ടവിടുന്നമ്പുകളിങ്ങു ചൊരിഞ്ഞിടുന്നു
നിപുണമായടരാടുമവൻ്റെയസ്ത്രം
മുകിലുകൾക്കിടയിൽ നിന്നണഞ്ഞുടലിൽ
തറഞ്ഞേറിത്തറഞ്ഞേറിയടിപറ്റുമ്പോൾ
അടരിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല

10
ഇല്ലൊരു കഴിവിനിയിവിടെ നമ്മൾ -
ക്കെന്നാലുമസ്ത്രം വന്നു തറച്ചതിനാൽ
ഉണ്ടായ തളർച്ച നാം വിടും വരേക്കും
ഒക്കുന്ന മട്ടിൽ സ്വയം സംരക്ഷിക്കേണം
എന്ന രാഘവൻവാക്കങ്ങൊടുങ്ങും മുന്നേ
ഇന്ദ്രജിത്തെയ്തുവിട്ടൂ ശരങ്ങളേറെ
എല്ലോടു കൂടിയങ്ങു പൊടിയും വണ്ണം
രണ്ടാളുമുടനടി വീണിതൂഴിയിൽ

11
ഊഴിയിൽ തച്ചൊതുക്കീയറുപത്തേഴു
കോടിയുത്തമരായ കപിവരരെ
അതിനുമേലിന്ദ്രജിത്തു രവികുലത്തിൽ
ദശരഥസുതരായിങ്ങണഞ്ഞവരെ
ഊഴികളേഴിനുമേ നായകന്മാരായ്
ഉദയം ചെയ്തോരു രാമലക്ഷ്മണന്മാരെ
ശരമെയ്തു വീഴ്ത്തിയുലകേഴുമാഴിയും
നടുങ്ങേയലറിക്കൊണ്ടു നഗരമേറി

No comments:

Post a Comment