Tuesday, April 1, 2025

പടലം 42

പടലം 42


1
രാജാധിരാജനൊടു ലങ്കയുടെ മന്നൻ
തന്നനുജനിങ്ങനെയുരക്കെയതികായൻ
വൻപടയൊടൊത്തരികൾ മാനിക്കുമാറ്
വന്നൂ തിടുക്കനെ നടത്തി വൻതേര്
മിന്നോടു വെട്ടുമിടിയൊത്തലറി മേന്മേൽ
ശത്രുക്കൾ കുമ്പിടവെ വില്ലൊലി മുഴക്കി
ചിന്നീ കുരങ്ങുപട മാനത്തു സൂര്യൻ
ചെമ്മേ കിഴക്കുയരും നേരമിരുൾ പോലേ

2
അന്നേരം മൈന്തൻ, വിവിധൻ, കുമുദനും പി-
ന്നന്നീലനും ശരഭനും തടഞ്ഞെറിഞ്ഞൂ
ഇന്നാഴികക്കിവനെ തോല്പിച്ചിടാമെ-
ന്നെല്ലാരുമൊത്തു പല മാമലകൾ കൊണ്ടേ
വന്നാപ്പെരുംമലകൾ മേലേക്കു വീഴും
മുമ്പമ്പുകൊണ്ടു പൊടിയാക്കിയതികായൻ
നന്നാലു സായകങ്ങളെയ്തേ നടന്നൂ
നമ്മോടടുപ്പതിനു പോര കപിയെല്ലാം

3
എല്ലാമകന്നു കപിവീരരവനെക്ക -
ണ്ടിപ്പോളിതാ വരുന്നു കുംഭകർണ്ണനെന്ന്
ചെല്ലാമിടത്തൊളവും ചെന്നു രഥമവിടെ
ചെമ്മേ നിറുത്തിയരചന്നു തിരുമുമ്പിൽ
വില്ലാളിമാരിതിലൊരുത്തരെവരുണ്ടീ -
പ്പോരാടുവാനണയുമെന്നൊടടരാടാൻ
ഇല്ലായ്കിലെന്തിവിടെയുള്ള,തെളിയോരോ -
ടങ്കം കുറിപ്പതിനു ഞാനെങ്ങുമില്ലേ

4
എങ്ങും ചെറുക്കുവതസാദ്ധ്യമിവനേയെ-
ന്നെല്ലാവരും കരുതവേ വളവൊടേറെ -
പ്പൊങ്ങുന്ന ചാരു പുരികക്കൊടികളപ്പോൾ
പോകെന്നെണീറ്റു പതറിത്തിരിഞ്ഞുലാവി -
ച്ചെങ്ങുന്ന കണ്ണിണകളോടു കുലവില്ലും
നന്നായ് കടഞ്ഞൊളി തിളങ്ങുന്ന കൂര -
മ്പെല്ലാമെടുത്തരികൾ നേർക്കുടനടുത്തൂ
താരാർതഴക്കുഴൽ സുമിത്രതൻ ബാലൻ

5
ബാലൻ തുലോമടരിൽ ശത്രുക്കളേയും
ബാണങ്ങൾ വന്നവയൊഴിഞ്ഞുമകമേറ്റും
കാലം വരും പൊഴുതിലമ്പെയ്തു, മൊന്നും
കാണാത്ത നീയഗതി പിൻവാങ്ങി വേഗം
നാലഞ്ചു നാളെങ്കിലും പോരറിഞ്ഞോൻ
രാമൻ്റെ മുൻചെന്നു ചൊല്ലീടുകിപ്പോൾ
കാലൻപുരത്തിലണയാനായ് വരേണം
കൂരമ്പുകൾ നിറയെയേറ്റടരിലെന്നാൽ
6
എന്നാൽ നിനക്കെളുതു കാലപുരി പൂകാ -
നിപ്പോളെതിർത്തണകിൽ, വേണ്ടുടനെ വേണ്ടാ
നിന്നെജ്ജയിക്കുവതെൻ കർമ്മം ചുരുക്കും
നിൻ വില്ലു വെച്ചു വിലങ്ങെക്കടന്നുപോ നീ
നിൻ്റെ കുലമതിനതവമാനമെന്നാകിൽ
വന്നണക, വന്നണക, പിൻവാങ്ങുകില്ലാ-
യെന്നേ നിനക്കു നിനവെങ്കിലെതിർ താ,വാ
സന്തോഷമോടെയതികായനിതു ചൊന്നു

7
ചൊന്നോരനന്തരമനന്തബലമേലും
ശൂരൻ സുമിത്രയുടെ പുത്രൻ മൊഴിഞ്ഞു
ചൊന്നോരു ചൊല്ലഴകു തന്നെയെന്നാലും
നന്നല്ല നിൻ പണികളൊട്ടുമല്ലായ്കിൽ
എന്നോടെതിർത്തു കൊടിയോരമ്പുകൾ വി-
ട്ടെന്തെങ്കിലും ചെയ്ക സാധിക്കുമെങ്കിൽ
അല്ലെങ്കിൽ പിന്നിൽ പടയോടെ നടകൊൾ നീ
പിൻകാവൽ ഞാൻ പെരിയ പോർക്കുതകുവോളം

8
ഓളം തിളച്ചിളകിടും കടൽ കടക്കാം
ഓടും മരക്കലമൊരുക്കി വരുമെങ്കിൽ
നീളം മികച്ചൊരതികായൻ ഭവാനും
നേരേ ശരങ്ങൾ വരുന്നേരമനങ്ങാ പോൽ
വാൾ തോൽക്കും നീൾമിഴിമലർപ്പെൺമണാളൻ
ബാലൻ തുലോമുലകെല്ലാമളന്ന കാലം
നാളെണ്ണി മൂപ്പുള്ളവൻ പട ജയിക്കും
ഞായം ചമച്ച വഴി നന്നുലകിൽ നീയേ

9
നീയേയെതിർക്കിലുമടർക്കൊടുമ തങ്ങും
നിന്നോളം പോന്നവർ വെറുക്കിലുമനേകം
കായാമ്പൂ വന്നു വണങ്ങുന്ന നിറമേലും
കാകുൽസ്ഥൻ തന്നടികളാണെയിതു ചൊല്ലാം
കൂരമ്പുകൾ ചിലതു മാറിലേക്കെയ്തേ
തൂകുന്ന ചെങ്കുരുതിയോടുയിരകറ്റി
പ്രേതത്തിനെക്കഴുകു കാകൻ പരുന്തും
പേയും ഭുജിപ്പളവിലാക്കി വിടുവൻ ഞാൻ

10
ഞാനേ നിന്നന്തകനെന്നുള്ള വിവരത്തെ
നാനാവിധത്തിലറിയിക്കെ ഭയമോടെ
പിൻവാങ്ങുകെന്നു ചെറുഞാണൊലിയുമിട്ടൂ
ഭൂലോകവും ഗഗനവും കടപുഴങ്ങേ
ദേവർ ഭയക്കുമതികായനുമന്നേരം
പേർകേട്ട വില്ലൊലി മുഴക്കി,യൊരു ബാണം
താനേറ്റെടുത്തതു തൊടുത്തു പിഴ പോക്കി -
ച്ചന്തത്തിൽ സൂക്ഷ്മമതുകൊണ്ടെയ്തു വിട്ടു

11
എയ്തമ്പു ലക്ഷ്മണനൊടിച്ചുലകിലിട്ടേ
അഷ്ടമിച്ചന്ദ്രന്നു തുല്യശരമൊന്നാൽ
എയ്താനവൻ പിന്നെയഞ്ചമ്പതെല്ലാം
എത്തുന്നതിൻ മുമ്പറുത്തൂ കുമാരൻ
എയ്തൂ ശരം രാക്ഷസൻ ഞെട്ടുമാറൊ -
ന്നെയ്തമ്പു നെറ്റിയിൽ തറച്ചുടൽ നീളെ -
പ്പെയ്തോരു ചോരയൊടു തേർത്തടമിരുന്നൂ
പേയാൽ വലഞ്ഞ തടിയോടെയതികായൻ

No comments:

Post a Comment