Monday, April 7, 2025

പടലം 44

പടലം 44


1
മാറിടാത്തിറമേറിയ സൂര്യ-
ന്മാർ തിളച്ചു വരുന്നതിതെന്നേ
തേറുമാറെരിഞ്ഞമ്പതു നേരേ 
ചെന്നു ചെന്നണയുന്നതു കണ്ടേ
കീറിടാമിതെന്നിങ്ങനെ തോന്നി 
കൂടം,വേൽ,മുസലം,ഗദ,കുന്തം
പാറ,മുൾത്തടിയെന്നിവയാലേ -
യേറെയങ്ങതികായനെറിഞ്ഞൂ

2
കായമേറെ മുഴുത്തതികായൻ 
കായം കാക്കുവതിന്നെറിയും ന-
ല്ലായുധാവലിയും തലയും വേ-
റായിതസ്ത്രമതെത്തിയ നേരം
പോയലച്ചു നിലത്തവയൊപ്പം 
ദേഹവും തലയും മലവെള്ളം
പായുംപോൽ ചുടുചോര തെറിക്കു -
മ്മാറുവീണിതു രണ്ടായ് പാരിൽ

3
പാരിലായതികായനെ വീഴ്ത്തി-
പ്പാഞ്ഞനന്തരമൂഴിയിലെച്ചെ-
ഞ്ചോര പറ്റിയ തൂവലുമായ -
മ്പാവനാഴിയിലേക്കു മടങ്ങി
പോരിൽ ബാക്കി നിശാചരരെല്ലാം 
പോയ്മറഞ്ഞിതകത്തു ഭയപ്പെ-
ട്ടാരുള്ളോരിനി കാത്തരുളാനെ -
ന്നായുധങ്ങളുമിട്ടു കളഞ്ഞേ

4
ആയുധങ്ങളുടമ്പിൽ തറച്ചാ-
യാസം പെട്ടവർ, മുട്ടു മുറിഞ്ഞോർ
തോൾ, കരങ്ങൾ, കഴു,ത്തിരുപാർശ്വം, 
നീൾത്തുടകളുമറ്റവരെല്ലാം
മായമല്ല യഥാർത്ഥമിതെല്ലാ-
മെന്നറിഞ്ഞങ്ങുണർന്നെഴുനേൽക്കേ
പോയണഞ്ഞു കുരങ്ങുകളെല്ലാം 
പൂമാതിൻ്റെ മണാളനു കീഴിൽ

5
പൂവണിഞ്ഞ കിരീടമിരിക്കും 
രാക്ഷസൻ്റെ ശിരസ്സതിവേഗം
പോയങ്ങറ്റു കിടന്നിതു പാരിൽ 
മേരുമാമലതൻ ശിഖരം പോൽ
വാരി വാനരവീരരെടുത്താ 
ബാലൻ ലക്ഷ്മണനെത്തിടും മുമ്പേ
ആരവാരമൊടെ തൊഴുതൂ വെ-
ച്ചാർത്തു രാമൻ്റെ നൽത്തിരുമുമ്പിൽ

6
മുമ്പിൽ പൂക്കൾ പൊഴിച്ചിതു ദേവർ, 
രാമനാഴി കടന്ന മുതൽക്കേ
തുമ്പമറ്റെഴുമംഗനമാരും 
രാഗം പാടുകയായി വാനത്തിൽ
വമ്പനാമതികായനെ വെന്ന -
മ്മന്നിൽ നിന്ന സുമിത്രാ തനയൻ
കുമ്പിട്ടേ മനുജാധിപപാദം 
ചന്തത്തിൽ കൈവണങ്ങുകയായി

7
കൈവണങ്ങിയ വീരനെ രാമൻ 
കണ്ണിണക്കമലങ്ങൾ വിടർത്തി
മെയ്യിലെങ്ങുമണിഞ്ഞതുമെന്തൊ -
രത്ഭുതം, മുറിവൊക്കെയും മാഞ്ഞേ
മെയ് വളർന്ന നിശാചരർ പോരിൽ 
വീണു വീണു മരിക്കെ ജഡങ്ങൾ
കൈ വളർന്നുള്ള കിങ്കരർ വാരി-
ക്കൊണ്ടുചെന്നലയാഴിയിലിട്ടൂ

8
ആഴിയേക്കാളുമാഴം മതിക്കു -
ണ്ടായിരുന്ന നിശാചരൻ പോർചെയ്-
തൂഴിയിൽ പതിച്ചെന്നു ചിലർ ചെ-
ന്നാദ്ദശാനനനോടു പറഞ്ഞു
ഏഴുലോകമുലയ്ക്കുമവന്നാ 
വാക്കുകൾ ചെവിതോറുമലയ്ക്കേ
ചൂഴെ നിന്നവരോടു മൊഴിഞ്ഞൂ 
പാരമുള്ളിലെച്ചൂടിലുലഞ്ഞ്

9
ചൂടുയരുന്നെന്നുള്ളി,ലനേകം 
ശൂരന്മാരടരാടി മരിച്ചൂ
പാടവം കപികൾക്കടരാടാ -
നേറെയെന്നു തെളിഞ്ഞു കഴിഞ്ഞു
താഡിച്ചാക്കപി വീരരെ വെട്ടി -
പ്പങ്കുവെച്ചിടുമ്പോളവർ നാലു-
പാടും നിന്നുമുണർന്നുടനൊന്നായ് 
പണ്ടേപ്പോൽ നിലയായവരെല്ലാം

10
ആരുമില്ല നിശാചരരെൻ വാ-
ക്കാദരിച്ചടരാടി മടങ്ങി -
പ്പോരുവാൻ ധൂമ്രലോചനനും ശ്രീ -
യേറിടും വജ്രദംഷ്ട്രനുമാരും
വീരരിൽ മുമ്പനാകുമകമ്പൻ,
ഊക്കു കൂടും പ്രഹസ്തനുമെല്ലാം
പോരിൽ വാനരർ കൊന്നു മുടിഞ്ഞേ 
പോയല്ലോ വലുതാം പടയോടും

11
പോയി ഞാനിനി ശത്രുവെയെല്ലാം 
പോർക്കളത്തിലടക്കിടുമെന്നായ്
മായമേറിയ കുംഭനിസുംഭ-
ന്മാരുടേ ജനകൻ പടയോടും
ആയതില്ലവനൊന്നുമേ ചെയ്യാ, -
നാകിലും മനുജാധിപനമ്പാൽ
കായവും പലതായി നുറുങ്ങി -
ക്കാലനൂർക്കവനും കുടിപാർത്തു.

No comments:

Post a Comment