Saturday, December 19, 2020

ഒരു കയ്യുറ - ജസ്റ്റിൻ ക്വിൻ (ഇംഗ്ലീഷ്, ജനനം: 1968)

ഒരു കയ്യുറ
ജസ്റ്റിൻ ക്വിൻ
(ഇംഗ്ലീഷ്, ജനനം: 1968)

ഒരു കയ്യുറ നഷ്ടപ്പെട്ടു
മറു കയ്യുറ ബാക്കിയിരിപ്പൂ
വൻകാറ്റിൻ പിടിയിലമർന്നൂ
മഞ്ഞിലുമെൻ ജീവിതമിപ്പോൾ
ഒരു കയ്യു തണുത്തു വിറക്കേ
മറുകയ്യിനു ചൂടപ്പോഴും.

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
മറുകയ്യുറ തൂങ്ങുന്നെന്മേൽ
എന്തുണ്ടീയെന്നിൽ മതിക്കാൻ
മാത്ര,മവക്കെല്ലാം വേണ്ടി.
ആദ്യത്തെക്കയ്യുറ ചുറ്റി-
ത്തിരിയുന്നീ ഭൂവിൽ സ്വതന്ത്രം

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
കണ്ടെത്തീ മറ്റൊന്നിപ്പോൾ
മറ്റോരുറ, തോലിൽ തീർത്തത്
വേറിട്ടൊരു കാലാവസ്ഥ
ശ്വസിക്കുംപോൽ കാണപ്പെടുവത്.

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
കണ്ടെത്തീ പൊതിയാനായത്
പുതുതായൊരു കയ്യിൻ മാംസം.
ചെയ്യാനായ് പുതു കുറ്റങ്ങൾ,
എൻ കയ്യതിലില്ലെന്നാലും.

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
ദു:ഖിതമെൻ മറുകയ്യുറയോ
നഷ്ടത്തിൻ വിടവിൻ വക്കിൽ
കൈ കൊട്ടാൻ തുനിയുകയായീ
പക്ഷേ,യാപ്പിളർപ്പിനപ്പുറ-
മെത്തിയതേയില്ലാശ്ശബ്ദം

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
മറ്റേതും നഷ്ടപ്പെട്ടു.
മഞ്ഞുകളും വൻകാറ്റുകളും
കൊന്നു മുടിക്കുന്ന തണുപ്പും
തടയാനായില്ലിനി മറ്റൊരു
രൂപവുമെൻ കൈവശമിപ്പോൾ.

ശയ്യ - പീറ്റർ ബൊർക്കോവെക് (ചെക്, ജനനം: 1970)

ശയ്യ
പീറ്റർ ബൊർക്കോവെക്
(ചെക്, ജനനം: 1970)

ജോർജു മരിച്ചെന്ന വാർത്ത കേൾക്കേ
ഞാനാക്കസേരയിൽ ചാഞ്ഞിരിപ്പായ്
(കാർലോ വിവാരിയിൽ നിന്നു രണ്ടു
സന്ദേശമെത്തി, മരിച്ചുവെന്നും
പോസ്റ്റുമോർട്ടത്തിൻ വിവരമൊന്നും)
എൻ മുന്നിലുള്ള കിടക്കയിലേ- 
ക്കുറ്റു നോക്കിക്കണ്ടു നീല തന്നെ.
വ്യക്തമായ്ക്കണ്ടു ഞാൻ: നീല തന്നെ.
എന്നോടു തന്നെ പറഞ്ഞു വീണ്ടും
നീല തന്നേയത്, കാണാമാർക്കും.
നാമാക്കിടക്ക വാങ്ങിച്ചു വീട്ടിൽ
കൊണ്ടിട്ട നാൾ തൊട്ടേ തർക്കം തന്നെ
പ്രത്യേകമാമൊരു പച്ചയെന്ന്
ജോർജാനിറത്തെക്കുറിച്ചു ചൊന്നു.
വിഡ്ഢിയെപ്പോലെ ഞാനാമുറിയിൽ
കുത്തിയിരുന്നു പറഞ്ഞു, മെത്ത
നീലക്കു പറ്റും പോലത്ര നീല!
ഇല്ലിനി നീ പറയില്ലൊരിക്കൽ
പോലുമെന്നോടതു പച്ചയെന്ന്.
പിന്നെ ബ്ഭയത്തോടെയെന്നെത്തന്നെ
കേൾക്കുന്നു ഞാൻ, കണ്ണീർ പൊട്ടിടുന്നു
പെട്ടെന്നുറക്കത്തിൽ നിന്നുണർന്ന
മട്ടിൽ നിർത്താനാവാക്കണ്ണുനീര്.

Wednesday, December 2, 2020

വസ്തുക്കളുടെ പ്രകൃതം - അനന്തസൂര്യ(ബർമ്മീസ് - പന്ത്രണ്ടാം നൂറ്റാണ്ട്)

*വസ്തുക്കളുടെ പ്രകൃതം
അനന്തസൂര്യ
(ബർമ്മീസ് - പന്ത്രണ്ടാം നൂറ്റാണ്ട്)

ഒരു മനുഷ്യൻ തകരുമ്പൊൾ മറ്റൊരാൾ
നുകരുകയാം സുഖകര ജീവിതം.
പ്രകൃതിയിലുള്ള വസ്തുക്കൾക്കൊക്കെയും
പ്രകൃതമീ മട്ടിലാ,ണെന്നുമെപ്പൊഴും

രാജകീയസഭാംഗത്തിനു തൃപ്തി
രാജകീയമാമന്തസ്സിൽ സൗവർണ്ണ -
ക്കൊട്ടാരങ്ങളിൽ വാഴ് വതാണെപ്പൊഴും.
സാഗരോപരി പൊങ്ങും കുമിളകൾ
മാതിരി തന്നെ രാജാവിൻ ഭാഗ്യവും.

കരുണയെന്മേൽ പതിഞ്ഞാൽ സ്വതന്ത്രനാം
മരണശിക്ഷയിൽ നിന്നു രക്ഷപ്പെടാം.
അത്രമേൽ കർമ്മബദ്ധനാണാകയാൽ
മൃത്യുവിൽ നിന്നു രക്ഷയില്ലെങ്കിലും.
മാഞ്ഞലിയും, വികാരങ്ങളുള്ളേതു
ജീവജാലവും, പാടേയലിഞ്ഞു പോം.

തമ്പുരാനെ വണങ്ങുന്നു, വീണ്ടും ഞാൻ
കണ്ടുമുട്ടുമെൻ രാജപ്രഭുവിനെ
ഭാവിയിലെ പുനർജന്മമൊന്നിൽ, സം-
സാരചക്രത്തിരിച്ചിലിലെപ്പൊഴോ
ദുഃഖമില്ലാതസംതൃപ്തിയില്ലാതെ -
യിഷ്ടത്തോടെ ഞാൻ മാപ്പന്നു നൽകിടും.
ചോരയാൽ തീർത്തൊരെൻ്റെ ശരീരമോ
നിത്യമല്ലസ്ഥിരമെന്നറിവു ഞാൻ.



* ബർമ്മയിലെ പ്രാചീന ബാഗൻ സാമ്രാജ്യത്തിലെ രാജാവായിരുന്ന നരതീങ്കയുടെ (1170-1173) കീഴിൽ ഒരു മുഖ്യമന്ത്രിയായിരുന്നു അനന്തസൂര്യ. രാജാവിൻ്റെ അനുജൻ നരപതിസിധു ഒരു കൊട്ടാര വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്തപ്പോൾ അനന്തസൂര്യയെ വധശിക്ഷയ്ക്കു വിധിച്ചു. മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹമെഴുതിയതാണ് ഈ കവിത.

Tuesday, December 1, 2020

എന്തൊരു വേദന -യു ക്യാവ് തമീ Yu Kyaw Thamee (പത്തൊമ്പതാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)

എന്തൊരു വേദന
യു ക്യാവ് തമീ Yu Kyaw Thamee
(പത്തൊമ്പതാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)

എന്തൊരു വേദന, ഞാൻ പറയാം.

കല്പാന്തകാലത്തിൻ തീയിൽ നീറ്റും
തീവ്രമാം വേദന, യേഴു സൂര്യൻ
കത്തിയാളും പോലെ, ലോകമെങ്ങും
കത്തുന്ന വേദനയെന്ന പോലെ.
ഇല്ല തണുത്തോരിടവുമെങ്ങും
ഉള്ളിലോ ചാവിൻ്റെ നോവു മാത്രം.

പ്രത്യക്ഷരായ് മുന്നിൽ സുന്ദരിമാർ
"മാറ്റേണമെൻ നോവു നിങ്ങൾക്കെങ്കിൽ
പനിനീർപ്പൂവിൻ്റെ സുഗന്ധമുള്ള
മഴയാൽ തളിച്ചീടുകെന്നെയിപ്പോൾ"

Sunday, November 29, 2020

താരാട്ട് (ബർമീസ്, അജ്ഞാത കർത്യകം)

താരാട്ട്
(ഒരു ബർമീസ് താരാട്ട്, അജ്ഞാത കർതൃകം)

കരയുന്ന ചെക്കാ, പിടിച്ചു നൽകാം ഞാൻ
നിനക്കൊരു വെള്ളപ്രാവിനെ.
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പൊന്നാരക്കുട്ടാ, പിടിക്കുവാനെത്ര
കഠിനമീവെള്ളപ്രാവിനെ
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പുകവലിക്കവിതകൾ - മെയ് ഖ്വേ (ബർമീസ്, 18-ാം നൂറ്റാണ്ട്)

പുകവലിക്കവിതകൾ
മേയ് ഖ്വേ 
(18-ാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)


1. ചെറിയ പൈപ്പ്

"പൈപ്പൊന്ന് ....... പുകയൊന്ന്
ഒരു വിരൽ പോലെ ചെറുത്...
ഞാൻ തരാം നിനക്ക്
വലിക്കാൻ, പുകക്കാൻ"

"എടുക്കില്ലാ ഞാനതെങ്കിൽ
പരുക്കനെന്നു കരുതുമെന്നെ
എടുത്താലോ നീ കരുതും
എനിക്കിഷ്ടം നിന്നെയെന്ന്.

വലിക്കണം ഞാനതെന്ന്
നീയാഗ്രഹിക്കുന്നെങ്കിൽ
കിടയ്ക്കക്കരികിൽ വെക്കു-
കത്, പ്രിയപ്പെട്ടവനേ"


2.ചുരുട്ടു സമ്മാനം

വാങ്ങിയതല്ല, പറിച്ചതാണ് ചുരു -
ട്ടുണ്ടാക്കാൻ ഞാനീയിലകൾ

തീയിലിവ ഞാനുണക്കുകില്ല
വെയ്ലത്തിവ ഞാൻ വിരിക്കുകില്ല.
എന്നാൽ നിനക്കു പുകവലിക്കാൻ
വേണ്ടിയിവ ഞാനുണക്കിവെയ്ക്കും
എൻ്റെ കിടക്ക വിരിപ്പടിയിൽ.
എൻ പല്ലുകൊണ്ടു മുറിച്ചെടുക്കും
ഈ മണമൂറുമിലകളെല്ലാം.

പട്ടുനൂലാലീ ചുരുട്ടു ചുറ്റി-
ക്കെട്ടുവാൻ വയ്യ, പരുത്തി നൂലാൽ
കെട്ടിത്തരാം നിനക്ക്, *ആവയിലെ
കുഞ്ഞുനാൾ തൊട്ടുളള പൊന്നുമാരാ


*ആവ- ബർമയിലെ പഴയ ആവാ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരം.


Monday, November 23, 2020

നിശ്ശബ്ദതാ നദി - ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

നിശ്ശബ്ദതാ നദി
ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

- നീയാഗ്രഹിക്കുന്നുവോ
നിശ്ശബ്ദതയുടെ നദിയിലേക്കു മടങ്ങാൻ?
- ഉവ്വ്
അതു തണുത്തുറയുന്ന ആദ്യത്തെ രാത്രിയിൽ.
- പക്ഷേ, ഒരൊറ്റ ബോട്ട്, ഒന്നെങ്കിലും
നിനക്കു കണ്ടെത്താനാവുമോ
എന്നിട്ടു മുറിച്ചുകടക്കാനാവുമോ
ഈ നിശ്ശബ്ദതയുടെ നദി?
നീ മുങ്ങിത്താഴില്ലല്ലോ മഞ്ഞുമൂടുമിരുളിൽ
നദി തണുത്തുറയുന്ന രാത്രിയിൽ?
- ഇല്ല ഞാൻ മുങ്ങിത്താഴില്ല.
എനിക്കു നഗരത്തിലൊരു വീടറിയാം.
ഞാൻ ജനാലയ്ക്കൽ മുട്ടിയാൽ അവർ തുറക്കും.
എനിക്കൊരു പെണ്ണിനെയറിയാം.
കൊള്ളരുതാത്തവൾ
ഞാനൊരിക്കലുമവളെ സ്നേഹിച്ചില്ല.
- കള്ളം പറയരുത്,
നീയവളെ സ്നേഹിച്ചു.
- ഇല്ല, ഞങ്ങൾ സുഹൃത്തുക്കളല്ല, ശത്രുക്കളും.
ഞാനവളെ മറന്നു.
ആകയാൽ, കടത്തു തകർന്നെങ്കിലും
ഞാനാഗ്രഹിക്കുന്നു,
നിശ്ശബ്ദതയുടെ നദിയി-
ലൊരിക്കൽ കൂടിയൊഴുകുവാൻ.
മഞ്ഞു മൂടുമിരുട്ടിൽ അതുറയുന്ന രാത്രിയിൽ.

- കാറ്റും ശീതവും പിടിച്ച രാത്രി.
വിറയ്ക്കുമീ രാത്രി, 
വിറകു പുകഞ്ഞു കത്തുന്നൂ അടുപ്പിൽ
പക്ഷേ, കത്തിയാളുമ്പോൾ
ആരെയാണീ വിറകുകൾ ചൂടുപിടിപ്പിക്കുക?
ഊഷ്മള രാത്രികളെക്കുറിച്ചു ചിന്തിക്കാനാണ്
ഞാൻ പറയുക.
- നമുക്കു പോയാലോ?
- പോകാം.

വിറകുപുരയിൽ നിന്ന് തോളിലേറ്റി
അവളുടെയാങ്ങളമാർ ബോട്ടു കൊണ്ടുവരും.
നിശ്ശബ്ദതക്കു മേലതിറക്കും.
മഞ്ഞുകാറ്റ് നദിയെ തടവുപുള്ളിയാക്കുന്നു.
ഞാനെൻ്റെ കൂട്ടാളിയെ നോക്കുകയേയില്ല
അവളോടു പറയുക മാത്രം ചെയ്യും:
"അവിടെയിരിക്കൂ, അമരത്ത്."
അവൾ പറയുക മാത്രം ചെയ്യും:
"ഞാനെൻ്റെ മേൽക്കുപ്പായം കൊണ്ടുവരാം
പെട്ടെന്നെടുത്തു വരാം."
മങ്ങലിലൂടെ നാമൊഴുകും
ചെന്നായ് വാൽ ഗ്രാമവും കടന്ന്.
മരപ്പാലത്തിനടിയിലൂടെ
തകരപ്പാലത്തിനടിയിലൂടെ
പേരില്ലാപ്പാലത്തിനടിയിലൂടെ.

ഇരുളിലേക്കു ഞാൻ തുഴയും
അമരത്തവളിരിക്കും.
അമരത്തെ പങ്കായം അവളുടെ കയ്യിൽ.
പക്ഷേ അവളല്ല ഗതി നിയന്ത്രിക്കുക
അതു ഞാൻ നിയന്ത്രിക്കും.
മഞ്ഞവളുടെ കവിളത്തുരുകും.
മുടിയിൽ തങ്ങും.

- എത്ര വിശാലമാണ് നിശ്ശബ്ദതാ നദി?
നിനക്കറിയുമോ എത്ര വിശാലം?
വലതുകര നമുക്കു കാണാനേ കഴിയുന്നില്ല -
വെളിച്ചങ്ങളുടെ ഒരു മങ്ങിയ ചങ്ങല....
ദ്വീപുകൾക്കു നേരെ നാം തിരിക്കും.
നിനക്കവയറിയുമോ? രണ്ടെണ്ണമുണ്ടീ നദിയിൽ.
എത്ര നീളം കാണും നിശ്ശബ്ദതാ നദിക്ക്?
നിനക്കറിയുമോ നീളം?
പാതിരാവിൻ്റെയാഴങ്ങൾ തൊട്ട്
നട്ടുച്ചയുടെയുയരങ്ങൾ വരെ
ഏഴായിരത്തെണ്ണൂറു കിലോമീറ്റർ - വഴി നീളെ
ഗഹന നിശ്ശബ്ദത!

മഞ്ഞുമൂടിയ അന്തിവെളിച്ചത്തിൽ
തുഴക്കൊളുത്തുകളുടെ നേർത്ത
കിരുകിരുപ്പ്.
വലകളിൽ പിടഞ്ഞു ചാവുന്ന മീനിൻ്റെ
നിശ്ശബ്ദമൂർച്ഛകൾ.
ബോട്ടുകാർ വള്ളം വിട്ടു പോകുന്നു
നാവികർ വീട്ടിലേക്കു തിരിക്കുന്നു.
നിശ്ശബ്ദതയുടെ തീരങ്ങൾ
അദൃശ്യം, വിമൂകം.
നരയൻ കടൽക്കാക്കകൾ മെല്ലെ മെല്ലെ
ചിറകുകളാൽ മഞ്ഞുകാറ്റിനെയടിച്ചുടയ്ക്കുന്നു.

- എങ്കിലും നിൽക്കൂ: പെണ്ണിനോടു നീയെന്തു പറയും?
- കടൽക്കാക്കകൾ മഞ്ഞുകാറ്റിനെ ചിറകുകൾകൊണ്ടടിച്ചുടയ്ക്കുന്നു.
- അല്ല, നിൽക്കൂ! പെണ്ണിനോടു നീയെന്തു പറയും?
- എനിക്കു മനസ്സിലാവുന്നില്ല: ഏതു പെണ്ണ്?
- അമരത്ത് പങ്കായത്തിന്മേലേക്കു കുനിഞ്ഞിരുന്നവൾ.
- ഓ, ഞാൻ പറയും: മിണ്ടാതിരിക്കൂ, കരയരുത്.
നിനക്കവകാശമില്ല.
കിഴക്കൻ കാറ്റ് 
മൂടൽമഞ്ഞിൻ്റെ നീണ്ട കാഹളം 
മുഴക്കുന്ന രാത്രി.
ശ്രദ്ധിക്കൂ.
ഇവിടെയുണ്ടെൻ്റെ മറുപടി.
നിശ്ശബ്ദതയുടെ നദി ഇവിടില്ല.
നിശ്ശബ്ദത തകർന്നു പോയി.

നിൻ്റെ തെറ്റാണത്.
അല്ല!
നിൻ്റെ സന്തോഷം, നിൻ്റെ ഭാഗ്യം.
നീ തന്നെയതു തകർത്തു,
നിന്നെ തടവുപുള്ളിയാക്കിയിരുന്ന
ആ അത്യഗാധ നിശ്ശബ്ദത.

- 1929



Sunday, November 22, 2020

വിട തരൂയെൻ സുഹൃത്തേ - സെർജി യെസനിൻ (റഷ്യ,1895 - 1925)

*വിട തരൂയെൻ സുഹൃത്തേ
സെർജി യെസനിൻ (റഷ്യ,1895 - 1925)

വിട തരൂയെൻ സുഹൃത്തേ, വിട തരൂ
പ്രണയമേ,യെൻ ഹൃദയത്തിലുണ്ടു നീ
പൂർവനിശ്ചിതം നാം പിരിയേണ്ടതും
വീണ്ടുമൊന്നിച്ചു തമ്മിൽ ചേരേണ്ടതും.

വിട തരൂ, ഹസ്തദാനമില്ലിങ്ങിനി -
പ്പുലരുവാൻ, വേണ്ട ദുഃഖം - ചുളിയേണ്ട -
തില്ല നെറ്റി, യിപ്പോൾ മരിക്കുന്നതിൽ
പുതിയതായൊന്നുമില്ല, ജീവിപ്പതിൽ
പുതിയതായില്ലതിലേറെയെങ്കിലും.


*ആത്മഹത്യക്കു തൊട്ടുമുമ്പ് അക്ഷരാർത്ഥത്തിൽ സ്വന്തം ചോര കൊണ്ട് എഴുതിയതാണ് യെസനിൻ ഈ കവിത.

ഞാനൊരു ശബ്ദം കേട്ടു - അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ഞാനൊരു ശബ്ദം കേട്ടു
അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ആശ്വസിപ്പിക്കുന്ന ശബ്ദമൊന്നെന്നുള്ളിൽ
കേട്ടു ഞാ, നെന്നെ വിളിപ്പൂ, "വരൂ വരൂ
ഇങ്ങു വരൂ, റഷ്യ വിട്ടു പോകൂ, നിൻ്റെ
സ്വന്ത രാജ്യം പാപപങ്കിലം, ദൈവവും
കൈവിട്ട നാടു വെടിയുകെന്നേക്കുമായ്
നിൻ കൈയ്യിലെച്ചോര ഞാൻ കഴുകിത്തരാം
ശുദ്ധമാക്കാം ഞാ, നപമാനിതമായ
നിൻ ഹൃദയം, വേറൊരു പേർ വിളിച്ചിടാം
തോൽവിയും നിന്ദയും തന്ന നോവിന്നു ഞാൻ"

ശ്രദ്ധ കൊടുത്തില്ല ഞാനതിൽ, ശാന്തമായ്
പൊത്തീ ചെവികളെൻ കൈകളാൽ, ദുഃഖിത -
മെൻ്റെയാത്മാവിത്തരം വികാരങ്ങളിൽ
പെട്ടു മലിനപ്പെടാതിരുന്നീടുവാൻ

1917

Tuesday, November 17, 2020

നുകങ്ങൾ - സെസാർ വയാഹോ (സ്പാനിഷ്, പെറു, 1892-1938)

നുകങ്ങൾ
സെസാർ വയാഹോ
(സ്പാനിഷ്, പെറു, 1892-1938)

പൂർണ്ണം. കൂടാതെ ജീവിതം!
പൂർണ്ണം. കൂടാതെ മരണം!

പൂർണ്ണം. കൂടാതെ എല്ലാം!
പൂർണ്ണം. കൂടാതില്ലൊന്നും!

പൂർണ്ണം. കൂടാതെ ലോകം!
പൂർണ്ണം. കൂടാതെ ധൂളി!

പൂർണ്ണം. കൂടാതെ ദൈവം!
പൂർണ്ണം. കൂടാതില്ലാരും!

പൂർണ്ണം. കൂടാതില്ലൊരിക്കലും!
പൂർണ്ണം.കൂടാതെല്ലായ്പൊഴും!

പൂർണ്ണം. കൂടാതെ സ്വർണ്ണം!
പൂർണ്ണം. കൂടാതെ ധൂമം!

പൂർണ്ണം. കൂടാതെ കണ്ണീർ!
പൂർണ്ണം. കൂടാതെ ചിരികൾ!

പൂർണ്ണം!

Monday, November 16, 2020

കവിതകൾ - സകുതാരോ ഹാഗിവാര (ജപ്പാൻ, 1886 - 1942)

കവിതകൾ
സകുതാരോ ഹാഗിവാര
(ജപ്പാൻ, 1886 - 1942)

1.കൈത്തലത്തിലെ വിത്തുകൾ

കൈവെള്ളയിൽ ഞാനൊരു മൺകൂന തീർത്തു
മണ്ണിൽ വിത്തുകൾ പാകി
വെളുത്ത വെള്ളപ്പാത്രത്തിൽ നിന്ന്
ആ മണ്ണിൽ ഞാനിപ്പോൾ വെള്ളം പാരുമ്പോൾ
വെള്ളം കളകളത്തോടെ വീഴുമ്പോൾ
മണ്ണിൻ തണുപ്പെൻ്റെ കൈയ്യിൻ്റെ ശൂന്യതയെ
നോവിക്കുന്നു.
ആഹ്! വിദൂരതയിലേക്കു തള്ളിത്തുറക്കുന്നു ഞാൻ
മെയ്മാസ ജാലകം.
കൈത്തലം വെയ്ലത്തു നീട്ടുന്നു
പ്രസന്നമൊരു ഭൂനിലക്കാഴ്ച്ചയിൽ
തൊലി ഊഷ്മളം, സുഖകരം.
കൈയ്യിലെ വിത്തുകൾ സ്നേഹപൂർവം ശ്വസിക്കാൻ തുടങ്ങുന്നു


2.നാട്ടിൻപുറപ്പേടി

ഞാൻ നാട്ടിൻപുറത്തെ പേടിക്കുന്നു.
നാട്ടിൻപുറത്തെ വിജനമായ വയലുകളിൽ വിറയ്ക്കുന്ന
മെലിഞ്ഞു നീണ്ടു വളരുന്ന നെൽച്ചെടികളുടെ നിരകളെ പേടിക്കുന്നു.
ഇരുണ്ട പാർപ്പിടങ്ങളിൽ കഴിയുന്ന 
പാവം മനുഷ്യക്കൂട്ടങ്ങളെ പേടിക്കുന്നു.
വയൽ വരമ്പിലിരിക്കുമ്പോൾ
തിര പോലെ കനത്ത മണ്ണെൻ്റെ ഹൃദയത്തെയിരുളിലാഴ്ത്തുന്നു.
മണ്ണിൻ്റെ ചീമണം എൻ്റെ തൊലിയെ കറുപ്പിക്കുന്നു.
ഹേമന്ദ - നഗ്നമായ ഏകാന്ത പ്രകൃതി
എൻ്റെ ജീവിതം ഞെരിച്ചമർത്തുന്നു.

നാട്ടിൻപുറത്തെ വായു മ്ലാനം, ഞെരിച്ചമർത്തുന്നത്, നാട്ടിൻപുറസ്പർശം പരുപരുത്തത്, രോഗം വരുത്തുന്നത്.
നാട്ടിൻപുറത്തെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ
മൃഗചർമ്മത്തിൻ്റെ പ്രാകൃത ഗന്ധത്താൽ
പീഡിതനാവുന്നു.
ഞാൻ പേടിക്കുന്നു നാട്ടിൻപുറത്തെ.
അതൊരു വിളറിയ പനിക്കിനാവ്.


3.സ്വർഗ്ഗത്തിലെ തൂങ്ങിമരണം

വിദൂരാകാശത്തു തിളങ്ങുന്ന
പൈൻമരസ്സൂചിത്തുമ്പുകളിലേക്ക്
പശ്ചാത്താപക്കണ്ണീരൊഴുകിയിറങ്ങി.
സ്വർഗ്ഗത്തൊരു പൈൻ മരക്കൊമ്പത്തയാൾ തൂങ്ങി.
രാത്രി മാനത്തിൻ്റെ വിദൂരതയിൽ
വെളുത്ത്.
സ്വർഗ്ഗത്തിലെ ഒരു പൈൻ എന്ന
തൻ്റെ ആഗ്രഹത്തിനു വെളിയിലേക്ക്
ഒരു പ്രാർത്ഥനപോലെ തൂങ്ങി നിന്നു അയാൾ.



Sunday, November 15, 2020

ഭാഷണം - ലിയോപോൾഡ് സ്റ്റഫ് (പോളിഷ്, 1878-1957)

ഭാഷണം
ലിയോപോൾഡ് സ്റ്റഫ്
(പോളിഷ്, 1878-1957)

രാപ്പാടിയുടെ പാട്ടാസ്വദിക്കാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല.
തവളകളുടെ വായ്ത്താരി
ലഹരി പിടിപ്പിക്കുന്നതറിയാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല
മനുഷ്യഭാഷ എനിക്കു മനസ്സിലാവുന്നു
അതിന്റെ കാപട്യത്തോടെ, കള്ളങ്ങളോടെ.
എനിക്കതു മനസ്സിലായിരുന്നില്ലെങ്കിൽ
ഞാൻ മഹാകവിയായേനെ!

Saturday, November 14, 2020

തിളങ്ങുന്ന വീട് - ഫുക്കാവോ സുമാക്കോ Fukao Sumako(ജപ്പാൻ, 1893-1974)

തിളങ്ങുന്ന വീട്
ഫുക്കാവോ സുമാക്കോ
Fukao Sumako
(1893-1974)

ഇതൊരു തിളങ്ങുന്ന വീട്, ഒരു മുറിയുമിരുളാത്തത്.

പെരുമ്പാറ മുകളിലുയർന്ന വീട്, ഒരു നിരീക്ഷണ ഗോപുരം പോലെ തുറന്നത്.

രാത്രിയാവുമ്പോൾ ഞാനിവിടൊരു വിളക്കു തെളിയിക്കും, സൂര്യനേക്കാളും ചന്ദ്രനേക്കാളും സ്വല്പം വലുത്.

സന്ധ്യക്കെൻ്റെ വിറക്കും വിരലുകളൊരു തീപ്പെട്ടിയുരതുമ്പോൾ
എൻ്റെ ഹൃദയമെങ്ങനെ തുള്ളിക്കുതിക്കുന്നെന്നു
ചിന്തിക്കൂ.

ഞാനെൻ്റെ മുലകളുയർത്തി
ഒരു വിളക്കുമാടം കാവൽക്കാരൻ്റെ വികാരവതിയായ മകളെപ്പോലെ
പ്രണയത്തിൻ്റെ ശബ്ദം
ഉച്ഛ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നു.

ഇതൊരു തിളങ്ങുന്ന വീട്.
ഒരു പുരുഷനും നിർമ്മിക്കാനാവാത്തൊരു ലോകം
ഞാനിതിൽ സൃഷ്ടിക്കും.

കൗമാരം - ഹുവാൻ റമൊൺ ഹിമനെസ് (സ്പാനിഷ്, സ്പെയിൻ,1881-1958)

കൗമാരം
ഹുവാൻ റമൊൺ ഹിമനെസ് (സ്പാനിഷ്, സ്പെയിൻ, 1881-1958)


ഒറ്റനിമിഷം നാം രണ്ടു പേരും
ബാൽക്കണിയിൽ തനിച്ചായിരുന്നു
അന്നത്തെസ്സുന്ദരോഷസ്സു തൊട്ട്
നമ്മളന്യോന്യമർപ്പിച്ചിരുന്നു.

ചുറ്റും മയങ്ങും പ്രകൃതി തൻ്റെ -
യവ്യക്തവർണ്ണങ്ങളെയുറക്കി,
ചാരവും പാടല വർണ്ണവുമാ-
മീ ശരൽസായന്തനത്തിനുള്ളിൽ

ഉമ്മ വെയ്ക്കും, ഞാൻ പറഞ്ഞു, കൺകൾ
താഴ്ത്തിയവൾ നിന്നു ശാന്തമായി
കവിളുകളെൻ നേർക്കു കാട്ടി നിന്നൂ
നിധിയൊന്നു നഷ്ടപ്പെടുത്തും പോലെ.

ചത്തോരിലകളടർന്നു വീണൂ
വീട്ടിലെക്കാറ്റില്ലാപ്പൂന്തോട്ടത്തിൽ
പകലത്തെപ്പൂക്കൾ തൻ തൂമണമീ
വായുവിലിപ്പൊഴും തങ്ങിനില്പൂ

നോക്കാൻ മുതിർന്നില്ലെൻ നേർക്കവൾ, ഞാൻ
ചൊന്നു നാം കല്യാണം ചെയ്യുമെന്ന്
സങ്കടം വിങ്ങുമാക്കണ്ണിൽ നിന്നും
കണ്ണീരുതിരുന്നുണ്ടായിരുന്നു.

Tuesday, November 10, 2020

നോവലും സിനിമയും മറ്റും (കവിത)

നോവലും സിനിമയും മറ്റും

1
കുതിരമൗസ്

ഈ ലാപ്ടോപ്പിലടക്കിയ
നൂറു നൂറു പുസ്തകങ്ങൾക്കിടയിൽ
ഡ്രാക്കുളയുടെ നേർക്കു തന്നെ
ഈ കുതിരമൗസ്
എന്നെ വലിച്ചുകൊണ്ടു പോകുന്നതെന്ത്?
നീലജ്വാലകൾ കത്തിയാളുന്ന
രാത്രിയിലൂടെ?

2
നേരമ്പോക്ക്

മരണത്തിൻ്റെ കരുനീക്കങ്ങളുടെ
മിന്നൽവേഗത്തിനു നടുക്കിരുന്ന്
ഞങ്ങൾ പഴയ സിനിമകൾ
വീണ്ടും കണ്ടു നാൾ പോക്കുന്നു.
ബർഗുമാൻ്റെ ഏഴാംമുദ്ര മാത്രം
ഒരിക്കൽ കൂടി കാണാനുള്ള ധൈര്യമില്ലാതെ

3.
അവ്യക്തത ഞാനാകുന്നു

എന്നും പുലർച്ചെ രണ്ടിന്
വെള്ളച്ചാട്ടത്തിനു മുകളിലെ
പാറമേൽ നിന്ന്
താഴേക്കു കുതിച്ചു ചാടുന്നതായി
നിങ്ങളുടെ മോണിട്ടറിൽ തെളിയുന്നതായി
നിങ്ങൾ പറയുന്ന അവ്യക്ത രൂപം
ഞാനല്ലാതെ മറ്റാരുമാവാൻ
ഇടയില്ലല്ലോ
പ്രിയപ്പെട്ട സുഹൃത്തുക്കളേ.....

സമാപ്തി - ബൊഹ്ദാൻ ഇഹോർ അൻ്റോണിച്ച് (1909-1937, ഉക്രേനിയൻ)


ആർക്കാണു നിൻ്റെ വാക്കാവശ്യം?
ബ്രഡ്ഡുമുപ്പും തൂക്കി വിൽക്കുവോർക്കോ,
പലിശപ്പണം പിരിക്കുന്നോർക്കോ,
നിദ്രയില്ലാത്തൊരു രാത്രിയിൽ വിപ്ലവാ-
ഹ്വാനങ്ങളച്ചടിക്കുന്നോർക്കോ,
പനിയൊന്നിൽ പൊള്ളിജ്വലിപ്പോർക്കോ,
പശിയാൽ നിരാശരായ് തീർന്നോർക്കോ,
പറ്റെക്കറുത്തു നിൽക്കുന്ന തടവറ -
ക്കെട്ടിടങ്ങൾ തള്ളി വീഴ്ത്തുവോർക്കോ,- അവ-
ക്കെപ്പൊഴും കാവൽ നിൽക്കുന്നവർക്കോ?

Friday, November 6, 2020

നഖം (കവിത)

നഖം

ക്യൂടെക്സ് കുപ്പി തുറന്നു
വിരലുകളഞ്ചും നീണ്ടു.
ഇരുകാൽ വിരലുകൾ നീണ്ടു.
പുതിയ നിറങ്ങളണിഞ്ഞ്
മുറിവിട്ടെങ്ങോ പോയി.

ഉടനേ കുപ്പിയടച്ചിട്ടും
വിരലുകളെല്ലാം പോയിട്ടും
ക്യൂടെക്സ് മണമീ മുറിയിൽ മുഴുവൻ
പുരണ്ടിരിപ്പൂ മായാതെ.
മുറിയുടെ വാതിൽ തുറക്കേ
ക്യൂടെക്സ് കുപ്പി തുറന്നു!

തോട്ടക്കാരിക്കു പിറന്നാൾ ആശംസിക്കുന്ന ഒരു ചെടി (സുജിതക്ക്) - (കവിത)

തോട്ടക്കാരിക്കു പിറന്നാൾ ആശംസിക്കുന്ന
ഒരു ചെടി.
(സുജിതക്ക്)
****

ഇന്ന് തോട്ടക്കാരിയുടെ പിറന്നാളാണ്.
അതിരാവിലെത്തന്നെ
തോട്ടക്കാരിക്കു പിറന്നാൾപ്പൂക്കൾ 
നൽകി നിൽക്കുന്നു,
ഓരോ ചെടിയും

നദികൾ ഒഴുകാൻ തുടങ്ങിയ
ദിവസമാണ് ഇന്ന്.
കാരണം, ഇന്നാണ് നീ
സംസാരം തുടങ്ങിയത്.
പ്രിയപ്പെട്ട തോട്ടക്കാരീ,
പെറ്റുവീണയന്നേ
നീ സംസാരിക്കാൻ തുടങ്ങിയിരിക്കുമല്ലോ
നിശ്ചയമായും.

നദിയുടെ സംസാരം തന്നെ
അതിൻ്റെ ജലം.
ആ സംസാരം കേട്ടുകേട്ട്
തീരം പച്ചയ്ക്കുന്നു.
നദി എന്നോടാണ് സംസാരിക്കുന്നതതെന്ന്
ഓരോ ദേശത്ത തീരവും കരുതുന്നു.

സംസാരം കൊണ്ടു
മനുഷ്യരെ നനച്ചു വളർത്തുന്ന
പ്രിയപ്പെട്ട തോട്ടക്കാരീ,
ഞാൻ പൂത്തിരിക്കുന്നു,
കാണുന്നില്ലേ.
കുത്തു,സുധീഷ്, റോയ് മാഷ്,
പ്രതിഭ, രജനി, സരിത,ശബരി, സുൾഫി, ശൈലജട്ടീച്ചർ എല്ലാവരും
പൂത്തിരിക്കുന്നു.
ഈ പൂവൊന്നും
സന്ധ്യക്കു വാടുന്നുമില്ല
ഇതൾ കൊഴിയുന്നുമില്ല.
അതു നോക്കി
തോട്ടത്തിലൂടെ നീയുലാത്തുന്നു.

നീ സംസാരം തുടങ്ങിയ,
അതുകൊണ്ടു മാത്രം നദികൾ 
ഒഴുകാൻ തുടങ്ങിയ
ആ ദിവസത്തിൻ്റെ ഓർമ്മയിലാണ്
ഇന്ന് തീരങ്ങളെല്ലാം.
ഞാൻ, കുത്തു, സുധീഷ്, റോയ് മാഷ്,പ്രതിഭ...

മഴയുടെ ശബ്ദം (കവിത)

മഴയുടെ ശബ്ദം.

മഴയ്ക്ക് യഥാർത്ഥത്തിൽ
ശബ്ദമൊന്നുമില്ല.
മണ്ണിനോടടുക്കുമ്പോൾ
നമ്മൾ കൊടുക്കുന്നതാണ്
അതിൻ്റെ ശബ്ദം.
ഇന്നലെ വരെ പെയ്ത എല്ലാ മഴക്കും
മരങ്ങളും ചെടികളും പാറകളും വീട്ടുമേൽക്കൂരകളും
കൂട്ടത്തിൽ ഞാനും 
ചേർന്നാണു ശബ്ദം നൽകിപ്പോന്നത്.
എന്നാൽ ഇന്നലെ പെയ്ത മഴക്ക്
മറ്റെല്ലാവരും ശബ്ദം കൊടുത്തപ്പോൾ
ഞാൻ മാറി നിന്നു.
ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നിന്ന്
മറ്റെല്ലാവരും വിട്ടുനിൽക്കുന്നു.
ഞാൻ മാത്രം ശബ്ദം നൽകുന്നു.
ഇനി പെയ്യുന്ന മഴയ്ക്ക്
ആരും ശബ്ദം കൊടുക്കില്ല
എന്നാലും,
പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴയുടെ ശബ്ദവും
പാതിയിൽ പെട്ടെന്നു പിൻവലിക്കല്ലേ
ആരും.

ഒപ്പം - ഷെർക്കോ ബെക്കാസ് (കുർദിഷ്, കുർദിസ്താൻ, 1940 -2013 )



ഒരു സന്ധ്യക്ക്
കൊച്ചു പൂന്തോട്ടത്തിലെ ഒരു ബെഞ്ചിൽ
ഒരന്ധൻ, ഒരു ബധിരൻ, ഒരു മൂകൻ
ആഹ്ളാദത്തോടെ, ആവേശത്തോടെ
ചിരിച്ചിരിപ്പുണ്ടായിരുന്നു,
മണിക്കൂറുകളായി.
അന്ധൻ ബധിരൻ്റെ കണ്ണുകളിലൂടെ കണ്ടു
ബധിരൻ മൂകൻ്റെ കാതുകളിലൂടെ കേട്ടു.
അന്ധൻ്റെയും ബധിരൻ്റെയും മുഖഭാവങ്ങളിലൂടെ
മൂകൻ മനസ്സിലാക്കി.
മൂവരും ഒരുമിച്ച് ഒരേ സമയം
പൂക്കൾ മണത്തു കൊണ്ടിരുന്നു.

ലില്ലിപ്പൂവിൻ്റെ വിശപ്പ് (ലേഖനം)

ലില്ലിപ്പൂവിൻ്റെ വിശപ്പ്.
പി.രാമൻ

ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം പരിചയപ്പെടുത്തുന്ന ഏതാനും പരിഭാഷകളും ഒരു ചെറു കുറിപ്പും അടങ്ങുന്നതാണ് ഈ പംക്തിയുടെ ഈ ലക്കം. സ്വന്തം രാജ്യത്തിനു പുറത്ത് അധികം അറിയപ്പെടാത്ത കവിയാണ് ഇവർ. സ്വാഭാവികമായും കേരളത്തിലെ കവിത വായനക്കാർക്കിടയിലും ഈ കവി അപരിചിതയായിരുന്നു. ഇതുവരെ അറിയപ്പെടാത്ത ഒരു കവിതാലോകം പെട്ടെന്നു കൺമുന്നിലെത്തിയതിൻ്റെ പ്രസരിപ്പുണ്ടായി, ഇവരുടെ  കവിതകൾ വായിച്ചു വന്നപ്പോൾ. പതിവു വായനയുടെ വൈരസ്യമകറ്റുന്നതാണ് ആകസ്മികത തരുന്ന ഈ വിസ്മയം.

വൈകാരികമൂല്യമുള്ള, സാന്ദ്രമായ കവിതകളാണിവരുടേത്.വളരെ സാധാരണവും ജീവചരിത്രപരവുമായ സന്ദർഭങ്ങളുടെ വൈകാരികമൂല്യം അവ ഉയർത്തിപ്പിടിക്കുന്നു. ഇവിടെ കൊടുത്തിട്ടുള്ള കുളം, വെള്ളി ലില്ലി, ഒരു വിഭ്രമ ദൃശ്യം എന്നീ കവിതകൾ ശ്രദ്ധിക്കൂ. കുഞ്ഞുന്നാളിൽ മരിച്ചു പോയ ഒരു സഹോദരിയെക്കുറിച്ചുള്ള ഓർമ്മയിൽ കലങ്ങിയ കവിതയാണ് കുളം. മരിച്ചു പോയ ഈ സഹോദരിയുടെ ഓർമ്മ പല കവിതകളിലുമുണ്ട്. രാത്രി കുളത്തിൽ നീന്തുന്നതായി സഹോദരിയെ കണ്ടുമുട്ടുന്ന വിഭ്രമ നിമിഷമാണിവിടെ.അവളുടെ തുറന്ന കണ്ണിൽ തനിക്കു തിരിച്ചറിയാവുന്ന ഒരോർമ്മ കാണുകയാണ് കവി. കുട്ടിക്കാലത്ത് കുന്നിൻ പുറങ്ങളിൽ മേഞ്ഞുനടന്ന കുട്ടിക്കുതിരകളുടെ ഓർമ്മ. കാലമിത്രയും കഴിഞ്ഞ് ഇപ്പോഴും അവ അവിടെ മേഞ്ഞു കൊണ്ടേയിരിക്കുകയാണ്.പണ്ടേ മരിച്ചു പോയ സഹോദരിയെ തൊടാൻ കുളത്തിലെ വെള്ളത്തിലേക്കാഞ്ഞ് പിൻമാറുന്നിടത്താണ് കവിത അവസാനിക്കുന്നത്. മരണത്തിൻ്റെ, സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ, കുറ്റബോധത്തിൻ്റെ, ഓർമ്മ നൽകുന്ന വേദനയുടെ ഭാരം വൈകാരികതയുടെ വിളുമ്പിൽ എത്തിച്ചിരിക്കുകയാണ് കവിതയെ. കവിത അതിവൈകാരികമോ വാചാലമോ ആകാതെ ആ വക്കത്തു വെച്ച് അവസാനിപ്പിച്ചതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താൻ അതിജീവിച്ചു എന്ന കുറ്റബോധം ഈ കവിതയിലും മറ്റു പല കവിതകളിലും ഒരടിയൊഴുക്കായി തേങ്ങുന്നു.

ഓർമ്മയുടെ ഇന്ധനത്തിൽ നിന്നു പടർന്നു പിടിക്കുന്ന തീയ് മനസ്സിൻ്റെ മരവിപ്പിലേക്കു പടർന്നു കയറുന്ന അനുഭവം ഒട്ടേറെക്കവിതകളിലുണ്ട്. നഷ്ടസ്നേഹം എന്ന കവിതയിൽ, മരിച്ചടക്കിയ മകളുടെ (തൻ്റെ സഹോദരിയുടെ) ശരീരം ഒരു കാന്തം പോലെ അമ്മയുടെ ഹൃദയത്തെ മണ്ണിലേക്ക് പിടിച്ചു വലിക്കുകയാണ്. 'ഒരു വിഭ്രമദൃശ്യ'ത്തിലെ, മരണവീട്ടിൽ പുതുതായിപ്പിറന്ന വിധവ ശവമടക്കു ചടങ്ങുകളിലെല്ലാം പങ്കുകൊണ്ട്, തന്നെ വന്നുകണ്ട് കൈ പിടിച്ചനുശോചിച്ചവരോടെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതം ഉൾക്കൊള്ളാൻ തയ്യാറാവുമ്പോൾ തന്നെ എല്ലാവരിൽ നിന്നുമകന്ന് ഒറ്റയാവാനും സെമിത്തേരിയിലേക്കും ഭർത്താവ് കിടന്നു മരിക്കുന്ന ആശുപത്രിമുറിയിലേക്കും മടങ്ങിച്ചെല്ലാനും ആഗ്രഹിക്കുകയാണ്. വിവാഹത്തിനും മുമ്പ്, ആദ്യ ചുംബനത്തിൻ്റെ ഓർമ്മയിലാണ് കവിത ചെന്നെത്തുന്നത്.നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഒരു പതിവു രംഗത്തെ ഓർമ്മകൊണ്ടു മാത്രമല്ല ആവിഷ്കാരത്തിലെ കൃത്യത കൊണ്ടും ഇവിടെ കവി അസാധാരണമാക്കുന്നു. മറ്റൊരു കവിതയിൽ, 

"നമ്മളൊരിക്കൽ ലോകത്തെ നോക്കി, കുട്ടിക്കാലത്ത്.
മറ്റെല്ലാം ഓർമ്മ" (നൊസ്‌റ്റോസ്)

എന്നെഴുതുന്നുണ്ട്.മഞ്ഞ് എന്ന കൊച്ചു കവിതയിൽ, ഒരു ഡിസംബർ മാസത്തിൽ അച്ഛൻ്റെ കൂടെ സർക്കസ്സിനു പോയ മകളുടെ ഓർമ്മയാണ്. ചുറ്റും കറങ്ങുന്ന മഞ്ഞുപാളികൾക്കിടയിലൂടെ റെയിൽപ്പാതയിലൂടെ നടക്കുകയാണ് അച്ഛനും മോളും. അച്ഛൻ തന്നെ ചേർത്തു പിടിച്ച് മുന്നിലെ വെൺമഞ്ഞിലേക്കു തന്നെ നോക്കി നടക്കുന്നു.അച്ഛൻ നോക്കുന്നിടത്തേക്കു തന്നെ മോളും നോക്കുന്നു:

അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.

അത്രമാത്രം. മുതിർന്നവരുടെ ലോകത്തിൻ്റെ ശൂന്യത മുഴുവൻ ആ ഒരു നിമിഷം കുട്ടിയിലേക്ക് ഇരച്ചു വരികയാണ്. അച്ഛൻ, അമ്മ, കുടുംബ ബന്ധങ്ങൾ, മരിച്ചു പോയ സഹോദരി, തകർന്ന ബന്ധങ്ങൾ, ലൈംഗികത, പ്രസവം, വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണങ്ങൾ എന്നിങ്ങനെ സാധാരണമെങ്കിലും സങ്കീർണ്ണമായ അനുഭവലോകങ്ങൾ ഓർമ്മകളിലൂടെ നിവർന്നു വരുന്നു, ഈ കവിതകളിൽ. കാലത്തിൻ്റെ ക്രമികതയെ പൊളിക്കുന്ന ആത്മകഥകളാണ് കവിതകൾ എന്ന് ഒരിടത്ത് (ദ ബെസ്റ്റ് അമേരിക്കൻ പോയട്രി 1993 - ആമുഖം) അവർ നിർവചിക്കുന്നതുപോലുമുണ്ട്.

സാധാരണമായത് സങ്കീർണ്ണവും കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്നു ഈ കവി വായനക്കാരെ എപ്പൊഴും. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വരുന്ന കവിതകൾ നോക്കൂ.

"പെമ്പിള്ളാരേ", അമ്മ പറഞ്ഞു, "നിങ്ങടെ
അച്ഛനെപ്പോലൊരാളെ കെട്ട്."
അതൊരഭിപ്രായം. മറ്റൊന്ന്,
"നിങ്ങടച്ഛനെപ്പോലെ വേറൊരാളില്ല"
(പ്രിസം)
അമ്മയുടെ ആനുഷംഗികമായ ഈ  രണ്ടു സംഭാഷണ ശകലങ്ങൾ ഇടകലരുന്നിടത്ത്, അമ്മക്കും അച്ഛനും പെൺമക്കൾക്കുമിടയിലുള്ള അസാധാരണവും സങ്കീർണ്ണവുമായുള്ള ബന്ധത്തിൻ്റെ ചിത്രം തെളിഞ്ഞു തുടങ്ങുന്നു.താരാട്ട് എന്ന കവിതയിൽ കുഞ്ഞിനെ താരാട്ടുപാടിയുറക്കുന്ന അമ്മയുടെയും അച്ഛനെ മരണത്തിലേക്കൊരുക്കുന്ന അമ്മയുടെയും ചിത്രങ്ങൾ ഒരുമിപ്പിക്കുന്നുണ്ട്. മരണത്തിനായുള്ള ഒരുക്കം അമ്മയുടെ താരാട്ടിൽ കവി കേൾക്കുന്നു. കുഞ്ഞിനെ താരാട്ടിയുറക്കുന്ന അമ്മയുടെ ചിത്രം അങ്ങനെ പങ്കിലമായിത്തീരുന്നു.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

അടങ്ങാത്ത വിശപ്പുകളുടെ ദീർഘനിശ്വാസം കേൾക്കുന്നു എന്നതാണ് ഈ കവിതകളിലെ സാധാരണ ജീവിതസന്ദർഭങ്ങളെ അസാധാരണമാക്കുന്ന മറ്റൊരു ഘടകം. സ്നേഹത്തിന്, കാമനകൾക്ക്, ആശയ വിനിമയത്തിന്, സംഭാഷണത്തിന്, പരമമായ വിമോചനത്തിന് എല്ലാമുള്ള അടങ്ങാത്ത വിശപ്പ്, ഒരു പക്ഷേ ആത്മീയമായ വിശപ്പ്, 1968-ൽ പുറത്തിറങ്ങിയ ആദ്യസമാഹാരം തൊട്ടേ ഇവരുടെ കവിതകളിലുണ്ട്. രാത്രി നിലാവിൽ വിരിഞ്ഞു നിൽക്കുന്ന വെള്ളി ലില്ലിയെക്കുറിച്ചുള്ള കവിത ഭൗതികവും ആത്മീയവുമായ വിശപ്പിൻ്റെ തീക്ഷ്ണതയാൽ പൊള്ളിക്കും - മഞ്ഞും തണുപ്പുമാണതിൻ്റെ പശ്ചാത്തലമെങ്കിലും. ദൈവത്തെ നേരിട്ടു സംബോധന ചെയ്യുകയാണ് സ്വർണ്ണ ലില്ലി എന്ന കവിത. മണ്ണിലൊടുങ്ങും മുമ്പുള്ള അവസാനത്തെ ഭയന്ന നിലവിളി കേൾക്കാത്ത ആ ദൈവം യഥാർത്ഥത്തിൽ തൻ്റെ പിതാവു തന്നെയോ എന്ന ചോദ്യം സ്വർണ്ണ ലില്ലി ഉയർത്തുന്നു. വിശപ്പ് ആത്മീയമായി മാറുന്നത് ഈ കവിതയിൽ അനുഭവിക്കാം. (ഈ കവിതകളടങ്ങുന്ന 'ദ വൈൽഡ് ഐറിസി' ലെ മിക്കവാറും കവിതകൾ പൂക്കളെക്കുറിച്ചാണ്.) 

വാചാലമല്ലാത്ത, അടക്കിപ്പിടിച്ച ഭാഷയാണ് ഈ കവിയുടേത്. കുട്ടിക്കാലത്ത് വീട്ടിൽ ഒരിക്കലും പൂർണ്ണമാകാത്ത, ശുഷ്കമായ സംഭാഷണങ്ങൾ ശീലിച്ചു വളർന്നയാളാണ് കവി. സംഭാഷണത്തിനു വേണ്ടിയുള്ള ദാഹത്തിന് ഈ ശീലം വഴിവെച്ചതായി കവിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊരിക്കലും സാക്ഷാൽക്കരിക്കപ്പെടാതെ പാതിയിൽ മുറിഞ്ഞു വീഴുന്നതായും.(പ്രൂഫ്സ് ആൻറ് തിയറീസ്) അതിനാൽ മൗനം, ഒഴിഞ്ഞിടങ്ങൾ എല്ലാം അനിവാര്യമാകുന്നു. കവിതകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ 'പ്രൂഫ്സ് ആൻറ് തിയറീസി'ൽ കവി തുറന്നു പറയുന്നു, "I love white space" എന്ന്.

ഗ്രീക്ക് പുരാണങ്ങളിലേയും ബൈബിളിലേയും കഥാ സന്ദർഭങ്ങളിലേക്ക് പുതിയ നോട്ടങ്ങളയക്കുന്ന ഗ്ലീക്ക് കവിതകളെപ്പറ്റി സ്വീഡീഷ് അക്കാദമി എടുത്തു പറഞ്ഞിട്ടുണ്ട്. ഒരുദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കാം. നീതിമാനായ സോളമൻ രാജാവ് രണ്ടമ്മമാരുടെ കേസ് തീർപ്പാക്കിയ പ്രസിദ്ധമായ കഥ പരാമർശിച്ച ശേഷം 'കെട്ടുകഥ' എന്ന കവിതയിൽ കവി രണ്ടു പെൺമക്കൾക്കിടയിൽ അതുപോലെ അകപ്പെട്ട ഒരമ്മയെ കാണിച്ചുതരുന്നു. ഇത്തരത്തിൽ ആഖ്യാനാത്മകമായിരിക്കേത്തന്നെ ഭാവഗീതാത്മകത ഉടനീളം പുലർത്തുകയും ചെയ്യുന്നു ഇവരുടെ കവിതകൾ. 

ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം കേരളമുൾപ്പെടെ പുറം ലോകങ്ങൾക്കു പരിചിതമല്ലെങ്കിലും സ്വന്തം നാടായ അമേരിക്കയിൽ വളരെ പ്രശസ്തമാണ്.2003-04 കാലത്ത് അമേരിക്കയുടെ പോയറ്റ് ലൊറേറ്റ് പദവി അലങ്കരിച്ചത് ഇവരാണ്. പുലിറ്റ്സർ സമ്മാനമുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫസ്റ്റ്ബോൺ(1968), ദ ഹൗസ് ഓഫ് മാർഷ്ലാൻ്റ് (1975), ഡിസെൻ്റിങ് ഫിഗർ (1980), ദ ട്രയംഫ് ഓഫ് അക്കിലസ് (1985), ആറാറത്ത് (1990), ദ വൈൽഡ് ഐറിസ് (1992), മെഡോലാൻ്റ്സ് (1996), വിറ്റ നോവ (1999), ദ സെവൻ ഏജസ് (2001), അവേർണോ (2006), എ വില്ലേജ് ലൈഫ് (2009) എന്നിവയാണ് കവിതാ സമാഹാരങ്ങൾ.





ലൂയിസ് ഗ്ലിക്കിൻ്റെ കവിതകൾ
പരിഭാഷ: പി.രാമൻ

1.കുളം

ചിറകുകളാൽ രാവ് കുളത്തെപ്പൊതിയുന്നു.
പ്രഭാവലയമണിഞ്ഞ ചന്ദ്രനു താഴെ
കുഞ്ഞുമീനുകൾക്കും
പ്രതിദ്ധ്വനിക്കും ചെറുതാരകങ്ങൾക്കുമിടയിലൂടെ,
നീന്തുന്ന നിൻ മുഖം ഞാൻ തിരിച്ചറിയുന്നു.
രാത്രിയിലെ വായുവിൽ
കുളത്തിൻ മുകൾത്തടം
ലോഹമാകുന്നു.

അതിനുള്ളിൽ
തുറന്ന്,
നിൻ കണ്ണുകൾ.
ഞാൻ തിരിച്ചറിയുമൊരോർമ്മയുണ്ടവയിൽ.
നാം കുഞ്ഞുങ്ങളായിരുന്നപ്പൊഴത്തേത്.
കുന്നത്തു മേഞ്ഞിരുന്നൂ
നമ്മുടെ കുട്ടിക്കുതിരകൾ
വെള്ളപ്പാണ്ടുള്ള നരയൻ കുതിരകൾ.
അവയിപ്പൊഴും മേയുന്നു,
ഗ്രാനൈറ്റു മാർച്ചട്ടകൾക്കടിയിൽ
കുഞ്ഞുങ്ങളെപ്പോലെ കാത്തിരിക്കുന്ന
മരിച്ചവർക്കൊപ്പം,
സ്വച്ഛം
നിസ്സഹായം.

കുന്നുകളെത്രയോ ദൂരെ.
അവയുയരുന്നു,
കുട്ടിക്കാലത്തേക്കാൾ കറുത്തിരുണ്ട്.
വെള്ളത്തിനരികേ ശാന്തം കിടന്നു നീ
യെന്തു ചിന്തിക്കുന്നു?
നീ അങ്ങനെ നോക്കവേ,
മറ്റൊരു ജന്മത്തിൽ 
നമ്മളൊരേ ചോരയായിരുന്നെന്നപോൽ
നിന്നെ ഞാൻ കാണവേ,
ഒന്നു തൊടാൻ കൊതി.
എങ്കിലും, ഇല്ല, തൊടേണ്ട, പാടില്ലത്.



2.സ്വർണ്ണ ലില്ലി.

മരിക്കയാണിപ്പോ, ളറിയുന്നേൻ,ഇനി -
യൊരിക്കലും മിണ്ടി,ല്ലതുമറിയുന്നേൻ.
വിളിച്ചിരിക്കുന്നൂ തിരിച്ച്, ഭൂമിയി-
ലൊരിക്കലും വാഴില്ലിനി,യറിയുന്നേൻ.
ഒരു പൂവല്ലിപ്പോൾ വെറും തണ്ട്, ചെളി
പുരണ്ടവയെൻ്റെയിതൾഞെരമ്പുകൾ
പ്രഭോ,പിതാവേ, ഞാൻ വിളിപ്പു കൂട്ടുകാ-
രെനിക്കു ചുറ്റിലും കൊഴിയുമ്പോൾ നിന്നെ.
കരുതുന്നൂ കാൺമീലവരെ നീയെന്ന്.
കരുതലോടെ വന്നടിയരെ രക്ഷി-
ച്ചിടാതെയെങ്ങനെയറിയും നിൻ നോട്ടം?
അരികിൽ നീ വന്നോ? ഭയന്ന കുഞ്ഞിൻ്റെ
കരച്ചിൽ കേൾക്കുമാറരികിൽ, വേനലിൻ
തുടുത്ത മൂവന്തിയിളംവെളിച്ചത്തിൽ?
അതോ, വളർത്തി നീയുയർത്തിയെങ്കിലു-
മെനിക്കു നീ സ്വന്തം പിതാവല്ലെന്നാമോ?



3.വെള്ളി ലില്ലി

തണുത്തു പിന്നെയും വളർന്നു രാത്രികൾ
വസന്താരംഭത്തിന്നിരവുകൾ പോലെ
പ്രശാന്തമായവയടങ്ങുന്നൂ പിന്നെ.
നിനക്കു സംസാരമൊരു സ്വൈരക്കേടോ?
തനിച്ചിപ്പോൾ നമ്മൾ; ഒരൊറ്റക്കാരണം 
നമുക്കില്ലീ നേരം നിശബ്ദരാകുവാൻ.

നിനക്കു കാണാമോ - ഉദിക്കയാകുന്നൂ
മുഴുച്ചന്ദ്രൻ പൂന്തോപ്പിനു മേൽ, കാണുകി -
ല്ലടുത്ത പൗർണ്ണമിയിനിയൊരിക്കൽ ഞാൻ.

വസന്തത്തിൽ ചന്ദ്രനുദിച്ചപ്പോൾ കാല-
മനന്തമെന്നതു കുറിച്ചപോലെ.
തുറന്നടഞ്ഞു മഞ്ഞുതുള്ളികൾ,
മേപ്പിളിൻ കുലഞ്ഞ വിത്തുകൾ 
വിളർത്ത കൂനയിൽ പതിച്ചു.
വെളുപ്പിന്മേൽ വെളുപ്പായ്
ബിർച്ച് മരത്തിനു മേലേ ചന്ദ്രനുദിച്ചു
അടിമരം രണ്ടായ് പിരിയുന്നേടത്തു
പൊടിച്ചൊരാദ്യത്തെ ഡഫോഡിൽ നാമ്പിന്മേ-
ലിലകൾ പച്ചപ്പു പുരണ്ട വെള്ളിയായ്.

ഒടുക്കത്തിൻ നേർക്കു കുറേ ദൂരം പോന്നൂ
ഒടുക്കത്തെപ്പറ്റിബ്ഭയക്കാൻ നാമൊപ്പം.
ഈ രാത്രികളിൽ
എനിക്കറിയാമെന്നുറപ്പില്ലാ
ഒടുക്കമെന്നതിൻ വിവക്ഷകൾ
പിന്നെ 
ഒരു പുരുഷനുണ്ടരികിൽ നിൻ കൂടെ.

ആനന്ദം
ഭയം പോലെത്തന്നെ
ആദ്യത്തെക്കരച്ചിലുകൾക്കു പിറകെ
ശബ്ദങ്ങളുയർത്തുകില്ല, അല്ലേ?



4.ഒരു വിഭ്രമദൃശ്യം

ചിലതു നിന്നോടു ഞാൻ പറയാം: മരിക്കുന്നു
ദിവസവുമാൾക്കാർ, തുടങ്ങിയതേയുള്ളു,
എന്നും പുതിയ വിധവകൾ പിറക്കുന്നു
പുത്തനനാഥരും മരണവീട്ടിൽ, പുതിയ
ജീവിതമുൾക്കൊള്ളുവാൻ തുനിഞ്ഞുംകൊണ്ടു
കൈകൾ മടക്കിയിരിക്കുകയാണവർ

പിന്നെയവർ സെമിത്തേരിയിലെത്തുന്നു
ആദ്യം വരികയാണങ്ങവരിൽച്ചിലർ
പൊട്ടിക്കരയാൻ, കരയാതിരിക്കാനു-
മൊപ്പം ഭയന്നു നിൽക്കുന്നോരവരോടു
ചേർന്നു നിന്നാരോ പറയുന്നു ചെയ്യേണ്ട
കാര്യങ്ങൾ - ചില വാക്കു മിണ്ടാൻ, ഒരു പിടി
മണ്ണു ശവക്കുഴിക്കുള്ളിലെറിയുവാൻ.

പിന്നെയെല്ലാരും മടങ്ങുന്നു വീട്ടിലേ-
ക്കങ്ങു പെട്ടെന്നു നിറച്ചു സന്ദർശകർ
ചെന്നു കാണുന്നൂ വരിയായ്, കിടക്കയിൽ
പ്രൗഢമിരിക്കുമിവളെയെല്ലാവരും.
കൈ പിടിക്കുന്നൂ ചിലർ ചേർത്തു പുണരുന്നു
എല്ലാവരോടും മറുപടിയായവൾ
വല്ലതും ചൊല്ലുന്നു, വന്നതിൽ നന്ദിയും.

എല്ലാവരും വിട്ടു പോകാൻ കൊതിക്കയാ -
ണുള്ളിലവൾ, സെമിത്തേരിയിൽ ചെല്ലുവാൻ
ആസ്പത്രിമുറിയിൽ മടങ്ങിയെത്താൻ, ഇല്ല -
യില്ലാവുകി,ല്ലറിയാമവൾക്കെങ്കിലും
പിന്നിലേക്കങ്ങനെ പോകാൻ കൊതിക്കുക -
യൊന്നേ പ്രതീക്ഷ, വിവാഹത്തിനും മുമ്പു
പിന്നിലായ്, ആദ്യത്തെയുമ്മയിലെത്തുവാൻ.


5.താരാട്ട്

സ്നേഹിക്കുന്നവരെ മറുലോകത്തേക്കയക്കാൻ
എൻ്റെയമ്മ ഒരു വിദഗ്ദ്ധ.
ശാന്തമായ് പാടിയുറക്കുന്നു കൊച്ചു കുഞ്ഞുങ്ങളെ.
അച്ഛനെ അമ്മ എന്തു ചെയ്തെന്ന്
എനിക്കു പറയാൻ വയ്യ.
അതെന്തായിരുന്നാലും
ശരിയായിരുന്നു എന്നെനിക്കുറപ്പ്.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

കറങ്ങുന്ന ഗതിവേഗമാപിനികളെപ്പോലെ
അതിവേഗം ഞെളിപിരികൊണ്ടു നിശ്ചലമാകുന്നു
മരിക്കുന്നവർ.
പിന്നവ പറന്നകലുന്നു.
എൻ്റമ്മയുടെ കൈകളിൽ അനിയത്തി
കണികകളുടെ ഒരു മേഘമായിരുന്നു -
വേറിട്ട തരികളുടെ.
ഉറങ്ങുമൊരു കുഞ്ഞോ, മുഴുത്തികവിപ്പൊഴും.
അതാണു വ്യത്യാസം.

മരണം കാണുന്ന എൻ്റെയമ്മ
ആത്മാവിൻ്റെ തികവിനെപ്പറ്റി
ഒന്നും പറയുന്നില്ല.
അമ്മ ചേർത്തു പിടിച്ചു
ഒരു കുഞ്ഞിനെ, ഒരു വൃദ്ധനെ.
ഇരുട്ട് അവർക്കു ചുറ്റും കട്ടിയിൽ തഴച്ച്
ഒടുവിൽ മണ്ണായി മാറുന്നു.

ആത്മാവ്
മറ്റെല്ലാ പദാർത്ഥവും പോലെത്തന്നെ.
അതിനു സ്വതന്ത്രമാകാൻ കഴിയുമെന്നിരിക്കെ
പിന്നെന്തിനാണ്
ഉടവു പറ്റാതെ
ഒരൊറ്റ രൂപത്തോടു മാത്രം വിശ്വസ്തത പുലർത്തി
അതിരിക്കുന്നത്?


6.മഞ്ഞ്

ഡിസംബർ ഒടുവ്, അച്ഛനും ഞാനും
ന്യൂയോർക്കിൽ പോകുന്നു, സർക്കസ്സിന്.
കടുത്ത കാറ്റിൽ അച്ഛനെൻ്റെ
ചുമലുകൾ ചേർത്തു പിടിച്ചു.
റയിൽപ്പാതയിലെ സ്ലീപ്പറുകൾക്കുമേൽ
വെളുത്ത കടലാസു തുണ്ടുകൾ വീശിയടിച്ചു.

എന്നെ ചേർത്തു പിടിച്ച്
ഇതുപോലെ നിൽക്കാൻ
അച്ഛൻ ഇഷ്ടപ്പെട്ടു.
എന്നെക്കാണാനേ കഴിഞ്ഞില്ല, അച്ഛനപ്പോൾ.
അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.
കനത്ത മഞ്ഞ് 
വീഴുകയായിരുന്നില്ല,
ഞങ്ങൾക്കു ചുറ്റും കറങ്ങുകയായിരുന്നു.


7.ചുവന്ന പോപ്പി

മഹത്തായ കാര്യം
ഒരു മനസ്സില്ലാത്തത്.
വികാരങ്ങൾ,
ഓ, അവയെനിക്കുണ്ട്. അവ
ഭരിച്ചിടുന്നെന്നെ.
എനിക്കു സ്വർഗ്ഗത്തി-
ലൊരു ദേവനുണ്ട്,
അവൻ്റെ പേർ സൂര്യൻ.
അവന്നു വേണ്ടി ഞാൻ
വിടർന്ന്, കാണിക്കും
എനിക്കു സ്വന്തമാം
ഹൃദയത്തിൻ തീയ്.
അവൻ്റെ സാന്നിദ്ധ്യം
കണക്കുള്ളാത്തീയ്.
ഒരു ഹൃദയമില്ലെങ്കിൽ
പൊലിമകൊണ്ടെന്ത്?
എൻ്റെ സഹോദരങ്ങളേ,
വളരെ നാൾ മുമ്പ്,
മനുഷ്യരായ് നിങ്ങൾ
വരും മുമ്പ്, എന്നെപ്പോ-
ലിരുന്നില്ലേ നിങ്ങൾ?
ഒരിക്കൽ തന്നത്താൻ
വിടരുവാൻ നിങ്ങൾ
അനുവദിച്ചില്ലേ,
ഒരിക്കലും പിന്നെ
വിരിഞ്ഞിടാത്തവർ?
ഇതു സത്യം,
നിങ്ങൾ പറഞ്ഞപോൽത്തന്നെ
പറയുന്നിന്നു ഞാൻ.
പറയുന്നൂ, 
ചിന്നിച്ചിതറിപ്പോകയാൽ.


8.അസ്തമയം

സൂര്യനസ്തമിക്കുന്ന അതേ സമയം
തോട്ടപ്പണിക്കാരൻ ഉണക്കിലകൾ കത്തിച്ചു.

ഈ തീയ്, ഇതൊന്നുമല്ല.
ചെറുത്, നിയന്ത്രിക്കാവുന്നത്.
ഒരേകാധിപതി നയിക്കുന്ന ഒരു കുടുംബം പോലെ.

ഇപ്പോൾ ഇതാളുമ്പോൾ
തോട്ടപ്പണിക്കാരൻ അപ്രത്യക്ഷനാകുന്നു.
റോട്ടിൽ നിന്ന്, അയാൾ അദൃശ്യൻ.

സൂര്യനോട് ഒത്തു നോക്കിയാൽ
ഇവിടുത്തെ തീയെല്ലാം അല്പായുസ്സ്, അവിദഗ്ദ്ധം
ഇലകൾ തീരുമ്പോൾ അവ കെടുന്നു.
തോട്ടപ്പണിക്കാരനപ്പോൾ
വീണ്ടും പ്രത്യക്ഷപ്പെടുന്നു
ചാരം തൂത്തുവാരിക്കൊണ്ട്

എന്നാൽ മരണം യാഥാർത്ഥ്യമാണ്.
വന്ന കാര്യം ചെയ്തു തീർത്ത,
വയൽ തഴപ്പിച്ചു വളർത്തിയ,
ഭൂമിയെ കത്താൻ പ്രചോദിപ്പിച്ച സൂര്യൻ്റേതായാലും.

അതുകൊണ്ടതിനിപ്പോളസ്തമിക്കാം.


9.സമൃദ്ധി

വേനലന്തികളിൽ ഒരു തണുത്ത കാറ്റു വീശുന്നു
ഗോതമ്പുചെടികളെ ഇളക്കിയുലച്ച്.
ഗോതമ്പു കുനിയുന്നു
വന്നണയുന്ന രാത്രിയിലേക്ക് 
പീച്ചിലകൾ കിരുകിരുക്കുന്നു.

ഇരുട്ടിൽ ഒരു പയ്യൻ പാടം താണ്ടുന്നു.
ആദ്യമായ് അവനിന്നൊരു പെൺകുട്ടിയെ തൊട്ടു.
അതുകൊണ്ടവനൊരു പുരുഷനായ്
വീട്ടിലേക്കു നടക്കുന്നു.
ഒരു പുരുഷൻ്റെ വിശപ്പോടെ.

പഴം മെല്ലെ മൂത്തു വരുന്നു -
ഒറ്റമരത്തിൽ നിന്നു കിട്ടും
കൊട്ടക്കണക്കിന്.
എല്ലാ വർഷവും കുറേ ചീഞ്ഞുപോകും.
കുറച്ചാഴ്ച്ചത്തേക്ക്, ഇഷ്ടം പോലെ.
മുമ്പും പിമ്പും ഒന്നും കാണില്ല.

ഗോതമ്പു നിരകൾക്കിടയിൽ
നിങ്ങൾക്കെലികളെ കാണാം.
മിന്നിച്ചു പായുന്നു മണ്ണിലൂടെ
മീതെ ഗോതമ്പു പൊങ്ങി നിൽക്കുന്നെങ്കിലും
വേനൽക്കാറ്റടിക്കുംപോലെയിളക്കിക്കടയുന്നു.

പൂർണ്ണചന്ദ്രൻ.പാടത്തു നിന്നൊരു
വിചിത്രശബ്ദം, ഒരുപക്ഷേ കാറ്റാവാം.

എലിക്കു പക്ഷേ ഇത്
ഏതൊരു വേനൽ രാത്രി പോലെയുമൊരു രാത്രി.
പഴവും ധാന്യവും - സമൃദ്ധിയുടെ കാലം.
ആരും മരിക്കുന്നില്ല, 
ആരും പോകുന്നില്ല വിശന്ന്.

ഗോതമ്പിന്നിരമ്പമല്ലാതെ
മറ്റൊരു ശബ്ദവുമില്ല.

തുറന്ന കത്ത്, സുഹൃദ് കവിക്ക്

തുറന്ന കത്ത്, സുഹൃദ്കവിക്ക്


പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാൽ നിവർത്തി
'കൊല്ലവരെ' യെന്നു ചൂണ്ടി
ജാതിയിന്ത്യ നില്പൂ.

ജാതി തന്നെ നീതി, ജാതി
മാത്രമേ നിയമം
ജാതി തന്നെ മനുഷ്യനെ -
ക്കാട്ടുമടയാളം

പിന്നിൽ ഞാൻ കുടഞ്ഞെറിഞ്ഞു
പോന്ന ജാതിജീവിതം
എൻ മുതുകത്താഞ്ഞു ചവി-
ട്ടാതൊഴിഞ്ഞു മാറി,

അന്യജാതിക്കാരിയെന്നു
മറ്റുള്ളോർ പറയും
എൻ്റെ പെണ്ണിനൊപ്പമൊലി-
ച്ചിത്ര ദൂരം പോന്ന്

ആ നനവിൽ, ജാതിമത -
ത്തീ കരിച്ചിടാതെ
മക്കളെ വളർത്തി വി -
ട്ടയച്ചു ലോകത്തേക്ക്.

വീട്ടുകിണർ തൊട്ടിടല്ലേ
ചെ,ന്നയിത്തക്കാരി,
അമ്മയന്നു ചൊന്നതിന്നു -
മോർമ്മയിൽ മുഴങ്ങും.

പൊള്ളിയിട്ടും തീയു തന്നെ
താണ്ടി വന്നതാണ്
ചൂടു തണുക്കാൻ കവിത
വീശിപ്പോന്നതാണ്.

ഇത്തിരിപ്പൊടിപ്പുമാത്ര -
മെൻ കവിത,യെന്നാൽ
ജാത്യധികാരം നുരയും
വാക്കതിലേതുണ്ട്?

എന്നൊടൊപ്പം കൺ തുറന്ന
ജൈവലോകം കാണാ-
മെൻ്റെ വാക്കിൽ, നിന്നുലകം
നിൻ്റെ വാക്കിൽ പോലെ.

ജാതിയെത്തുരത്തുമെൻ്റെ
ചെയ്തികളാൽ തന്നെ
ഞാനുയിർത്തെടുത്തതാണെൻ
പ്രാണനും മനസ്സും.

എൻ ഉറച്ച ബോധ്യമാണെൻ
ജീവിതം സുഹൃത്തേ,
വാട്ടുകില്ലതിനെ താങ്ക-
ളിട്ടു തരും പൂണൂൽ.

എങ്കിലുമിടയ്ക്കു ചില -
രെന്നരികിൽ വന്ന്
കൈ പിടിച്ചു തൂക്കുകയ-
റെൻ കഴുത്തിൽ ചാർത്തും.

നാടു കട്ടു തിന്നവൻ്റെ
മേൽ ചെരിപ്പുമാല
പോലെയെൻ കഴുത്തിലൂടെ
പൂണുനൂലിറക്കും.

ആരിവർ? ഇവർക്കിടയിൽ
താങ്കളെയും കാണ്മൂ,
പൂണുനൂൽ ചൂണ്ടിച്ചിരിച്ചു
കയ്യടിച്ചാർക്കുന്നു.

താങ്കളുമാ ജാതിരാജ്യ-
ച്ചൂടറിഞ്ഞതല്ലേ
നമ്മൾ രണ്ടുമതിൻ തീയിൽ -
ച്ചാര, മറിയില്ലേ?

എന്നെയിങ്ങനെപ്പിടിച്ചു
പൂണുനൂലിടീച്ചാൽ
തന്നെയേ തെളികയുള്ളൂ
താങ്കൾ തൻ കവിത്വം?

താങ്കളുടെ കവിതതൻ
ശാദ്വലപ്പരപ്പി -
ന്നെൻ്റെ കണ്ണീർച്ചോര വേണ്ടാ
പൊന്തുവാൻ, തഴയ്ക്കാൻ.

ചുട്ടുനീറുമെൻ്റെ പുണ്ണ്
വീശിത്തണുപ്പിക്കാൻ
മാത്രമെൻ കവിത, യതും
പറ്റുകില്ലെന്നാണോ?

തറ്റുടുത്തു പൂണൂലിട്ടു
നിൽക്കുമൊരാൾ വേണം
എപ്പൊഴുമെതിരിൽ താങ്കൾ-
ക്കെന്നു ഞാനറിവൂ.

ഞാനതിന്നു പറ്റിയൊരു
വിഗ്രഹമല്ലെൻ്റെ
ജീവിതവഴികൾ താങ്കൾ
കണ്ടറിഞ്ഞതല്ലേ?

നാലുപുറത്തേക്കുമൊന്നു
കണ്ണയച്ചു നോക്കൂ
ജാതിഭാരതം മുഴുവ-
നങ്ങനെ നിൽക്കുന്നു.

പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാളുയർത്തി
'കൊല്ലവരെ' യെന്നു ചൂണ്ടി-
യട്ടഹസിച്ചാർക്കേ,

ജീവിതത്തിൽ നിന്നു ഞാൻ
കുടഞ്ഞെറിഞ്ഞതെല്ലാം
വീണ്ടുമെൻ്റെ തോളിലിട്ടു
വീഴ്ത്തുവാൻ നോക്കാതെ,

നിൻ്റെ നേരെ,യെൻ്റെ നേരെ
നമ്മളുടെ നേരെ
പാഞ്ഞടുക്കും തിന്മയെ നാ-
മൊത്തു നേരിടേണ്ടേ?



Wednesday, October 7, 2020

വെറുപ്പ്



വെറുപ്പോടെൻ്റെ മേൽ വന്നു
വീണൊരാ നോട്ടമെങ്ങനെ
മറക്കും?
                  പുലർവെയ്ലത്തു
ചില്ലപ്പഴുതിലൂടവേ
പുകമഞ്ഞു പിളർന്നെൻ്റെ
മുന്നിൽ കട്ടച്ചു നിന്നൊരാ
സുതാര്യമാം സൂര്യരശ്മി -
പ്പാളിയും മങ്ങി മങ്ങിയാ -
പ്പകൽ വെളിച്ചത്തിനുള്ളി -
ലലിഞ്ഞൂ മെല്ലെ,യെങ്കിലും,

വെറുപ്പോടെൻ്റെ മേൽ വന്നു
വീണൊരാ നോട്ടമിപ്പൊഴും
പുക പൊന്തുന്നൊരുള്ളോടെ
നില്പൂ മായാതെ മുന്നിലായ്.

Tuesday, October 6, 2020

വൃത്തചർച്ചകൾ ഇപ്പോൾ എന്തിന്? (ലേഖനം) -revised


1

സ്കൂൾ വിദ്യാഭ്യാസ കാലത്ത് വ്യാകരണത്തിൻ്റെ ഭാഗമാണ് വൃത്തം എന്നാണ് മറ്റെല്ലാ വിദ്യാർത്ഥികളേയും പോലെ ഞാനും കരുതിയിരുന്നത്. അധ്യാപകരും അങ്ങനെ തന്നെയാണ് വൃത്തത്തെ കണ്ടതും പഠിപ്പിച്ചു പോന്നതും. അതു കൊണ്ടു തന്നെ വൃത്തപഠനം കവിതയുടെ സൗന്ദര്യ തലവുമായി ബന്ധമില്ലാത്ത വെച്ചുകെട്ടായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. മലയാളം ബിരുദ ക്ലാസുകളിൽ പോലും കേരളപാണിനീയവും വൃത്തമഞ്ജരിയും ഭാഷാഭൂഷണവും ഒറ്റപ്പേപ്പറിൻ്റെ ഭാഗമായിരുന്നു എന്നോർക്കുന്നു. വൃത്തം വ്യാകരണമല്ല എന്ന അടിസ്ഥാന പാഠം ഞാൻ മനസ്സിലാക്കിയത് എം.എ.ക്ലാസുകളിൽ വെച്ചു മാത്രമാണ്. വൃത്തം കഷ്ടപ്പെട്ടു പഠിച്ചുണ്ടാക്കേണ്ടുന്ന വിരസമായ ഒരു വെച്ചുകെട്ടാണ് എന്ന അബദ്ധധാരണ പരത്തിയതിൽ നമ്മുടെ ഭാഷാധ്യയനരീതിക്ക് വലിയ പങ്കുണ്ട് എന്നു ചുരുക്കം.

കവിത അടിസ്ഥാനപരമായി ഭാഷാനുഭവമാണ്. ഭാഷ താളാത്മകവുമാണ്. ഓരോ ഭാഷക്കുമുണ്ട് സവിശേഷതാളങ്ങളും സംഗീതാത്മകതയും. ഇംഗ്ലീഷോ ഹിന്ദിയോ സംസ്കൃതമോ ഉച്ചരിക്കുമ്പോഴത്തെ താളാനുഭവമാവില്ല മലയാളം ഉച്ചരിക്കുമ്പോൾ തോന്നുക. ഭാഷയുടെ ഈ താളാത്മകതയെ ഒന്നു ക്ലിപ്തപ്പെടുത്തുന്നതാണ്, ചിട്ടപ്പെടുത്തുന്നതാണ്, വൃത്തം. ആധുനിക അച്ചടി സംവിധാനങ്ങൾ വ്യാപകമാവുന്നതുവരെ കവിത മുഖ്യമായുമൊരു വാചികകലയായിരുന്നു. കാവ്യകലയുടെ അടിസ്ഥാനപ്രകൃതം ഇന്നും വാചികം തന്നെയാണ്. വാചികകല എന്ന നിലയിൽ സംവേദനത്തിന് വരി എന്ന ഏകകം പ്രധാനമാകുന്നു. സവിശേഷമായ ഒരു താളഘടനയാണ് ഒരു വരിയെ നിശ്ചയിക്കുന്നത്. അങ്ങനെ രണ്ടു വരി, നാലുവരി, ഒരു കവിതയിലെ എല്ലാ വരികളും ഒരു പോലിരുന്നാൽ കവിതക്കു സമഗ്രമായി ലഭിക്കുന്ന ഐകരൂപ്യമുണ്ട്. കവിതയുടെ ഭാവതലവുമായി ചേർന്നു നിൽക്കുന്നതുമാണ് ഈ ഐകരൂപ്യം. ഇങ്ങനെ കവിതയിലെ വരികളെ താളഘടനയനുസരിച്ച് ഐകരൂപ്യപ്പെടുത്തുന്ന വ്യവസ്ഥയാണ് വൃത്തം. വരികളെ ഐകരൂപ്യപ്പെടുത്തുന്ന താളവ്യവസ്ഥകളെ നാം തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുമ്പോഴാണ് പല പല വൃത്തങ്ങളിലേക്കെത്തുന്നത്.അല്ലാതെ ആദ്യം വൃത്തം പഠിച്ച ശേഷം കവിതയിൽ അതു പ്രയോഗിക്കുകയല്ല ചെയ്യേണ്ടത്. അങ്ങനെ തച്ചിനു പഠിച്ച് കഷ്ടപ്പെട്ടുണ്ടാക്കേണ്ടതല്ല കവിതയിലെ വൃത്തം. ഭാഷയുടെ സ്വാഭാവിക താളത്തിൽ നിന്ന് ഊറി വരേണ്ടതാണ്.കൃത്രിമമായ മോശം പദ്യത്തേക്കാൾ ഭേദം മോശം ഗദ്യം തന്നെ. ഒന്നുമില്ലെങ്കിൽ കവിതയുടെ പ്രാഥമിക ആശയമെങ്കിലും വിനിമയം ചെയ്യപ്പെടുമല്ലോ.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗണം തിരിച്ചതു തെറ്റിയതിന് അടി കിട്ടിയപ്പോൾ കരച്ചിൽ വന്നു. ആ അടിയുടെ ചൂടു മുഴുവൻ പാഴായിപ്പോയതോർക്കുമ്പോൾ പിന്നെയുമിപ്പോൾ സങ്കടം വരുന്നു.


2

കാലമേറെയായി മലയാളത്തിലെ കാവ്യ ചർച്ചകൾ രണ്ടു കുറ്റികളിൽ കിടന്നു കറങ്ങുന്നു. ഒന്ന് സാമൂഹ്യ പ്രതിബദ്ധത, രണ്ട്, വൃത്തം.ഇതിലാദ്യത്തേത് 1990 കളിൽ ശക്തമായിരുന്നെങ്കിലും ഇപ്പോൾ സൂക്ഷ്മരാഷ്ട്രീയം പോലുള്ള ആശയങ്ങൾ പ്രബലമായതോടെ ഏറെക്കുറെ കേൾക്കാതായിട്ടുണ്ട്. വൃത്തചർച്ച പക്ഷേ, യുവകവികളുൾപ്പെടെ ഇപ്പോഴും തുടരുന്നു.

മരിച്ചു പോയ കാരണവരോട് ഇപ്പോഴും കലഹിക്കുന്നതു പോലെയാണ് വൃത്തത്തിനെതിരായ സമര വിളികൾ. വൃത്തത്തിലെഴുതണമെന്നു ശഠിക്കുന്ന കവികളും വായനക്കാരും ഇന്നുണ്ടോ എന്നു തന്നെ സംശയമാണ്. വൃത്തത്തിലെഴുതുക എന്ന കരകൗശലപ്പണി അറിയുന്ന കവികളും കുറവാണ്. അറിയുന്നവർ പോലും അതു പരക്കെ പ്രയോഗിക്കുന്നുമില്ല. വൃത്തത്തിലെഴുതിയതേ കവിതയാകൂ എന്ന നില 1970 ഓടെ മലയാളത്തിൽ ഇല്ലാതായിട്ടുണ്ട്. എന്നിട്ടും പലരും വൃത്തത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതു കണ്ടാൽ തോന്നുക അന്തരിച്ച കാരണവർ ഇപ്പോഴും സജീവമാണെന്നാണ്. പലരും ഇപ്പോഴും മുഖ്യധാരാ കവിതയായിക്കരുതുന്നത് എന്നേ പ്രചാരം നിലച്ച വൃത്തബദ്ധ കവിതയെയാണ് എന്നതാണു തമാശ. വാസ്തവത്തിൽ,അയഞ്ഞ ഗദ്യത്തിൽ അതിവാചാലമായി എഴുതപ്പെടുന്ന കവിതയാണ് ഇന്നത്തെ മുഖ്യധാരാ കവിത, ഏറ്റവും പ്രചാരവും അംഗീകാരവും അനുകർത്താക്കളുമുള്ള, പ്രിന്റ്- ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പോലെ സ്വീകാര്യതയുള്ള കവിത.

ഇന്നത്തെ കവിതയും കാവ്യഭാഷയും നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള വൈമനസ്യമല്ലേ വൃത്തത്തെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചകൾക്കു പിന്നിൽ എന്നു തോന്നുക സ്വാഭാവികം.താൻ എഴുതി വരുന്ന കാലത്തെ പൊതു കാവ്യഭാഷയോടാണ് പുതിയൊരു കവി കലഹിക്കേണ്ടത്.അല്ലാതെ ഇന്നലത്തെ പൊതു ഭാഷയോടല്ല.ഇന്ന് ആ പൊതു കാവ്യഭാഷ തീർച്ചയായും പദ്യമല്ല. പിന്നെന്താണ് എന്ന് പുതിയ കവി സ്വന്തം നിരീക്ഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. എഴുപതുകളിൽ സമൂഹോന്മുഖമായ പ്രഭാഷണപരതയും എൺപതുകളിൽ ഉച്ചസ്ഥായിയിലുള്ള വികാരതീക്ഷ്ണമായ ആത്മാഖ്യാനപരതയും തൊണ്ണൂറുകളിൽ താഴ്ന്ന സ്ഥായിയിലേക്കും ന്യൂനോക്തിയിലേക്കും സൂക്ഷ്മത്തിലേക്കുമുള്ള ചുരുളലും രണ്ടായിരത്തിൽ അനുഭവാഖ്യാനത്തിൽ ഊന്നിക്കൊണ്ടുള്ള ഭാഷാപരമായ അയവും പരപ്പും ചില പൊതു സ്വഭാവങ്ങളായി കാണുന്നുണ്ട്. താൻ എഴുതി വരുന്ന സമയത്ത് നിലവിലുള്ള അത്തരം പൊതു സ്വഭാവങ്ങളോട് കലഹിച്ചും അവയെ മറികടന്നും മാത്രമേ ഒരു പുതിയ കവിക്ക് സ്വന്തം ഇടം കണ്ടെത്താൻ കഴിയൂ. ഒരു കവി അങ്ങനെ ചെയ്യുമ്പോൾ പൊതുധാര പെട്ടെന്നൊന്നും അതു സ്വീകരിക്കുകയുമില്ല. ആ അസ്വീകാര്യതയേയും അവഗണനയേയും ഭയക്കുന്നതുകൊണ്ടാവാം പല പുതിയ കവികളും തങ്ങളുടെ കാലത്തെ പൊതു കാവ്യരീതികളോടു കലഹിക്കാതെ എന്നോ മരിച്ചു പോയ കാരണവർക്കെതിരെ ഇപ്പോഴും യുദ്ധം പ്രഖ്യാപിക്കുന്നത്.

അങ്ങനെ പൊതു കാവ്യഭാഷയോടുള്ള കലഹത്തിൻ്റെ ഭാഗമായി ചിലപ്പോൾ പഴയ ചില കരുക്കൾ എടുത്തുപയോഗിക്കേണ്ടി വരും. വൃത്തത്തിന് ഇന്നുള്ള ഉപയോഗം ഈ വിധത്തിലാണ്.പൊതുമയിൽ നിന്നു മാറി ചില വ്യത്യാസങ്ങളുണ്ടാക്കാൻ ഇതുകൊണ്ടു കഴിയും. അപൂർവം ചില പുതു കവികൾ അങ്ങനെ ഉപയോഗിക്കുന്നുമുണ്ട്. വൃത്ത സംസ്ഥാപനമല്ല അവരുടെ ലക്ഷ്യം.

വൃത്തത്തിനെതിരെ കലഹിക്കുന്നവർ അടിസ്ഥാനപരമായ ഒരജ്ഞത വച്ചു പുലർത്തുന്നുണ്ട്. വൃത്തം മെനക്കെട്ടു പഠിച്ചെടുത്തിട്ടാണ് വൃത്തത്തിലെഴുതുന്നത് എന്നതാണ് അത്.നിരന്തരമായ കവിതവായനയിലുടെ സ്വാഭാവികമായി വന്നു ചേരുന്ന ഒന്നാണ് വൃത്തബോധം. പഴയ കവികളൊക്കെ വൃത്തം കുത്തിയിരുന്നു പഠിച്ചതുകൊണ്ടുണ്ടായതല്ല അവരുടെ വൃത്ത ബോധം. വൃത്തം കുത്തിയിരുന്നു പഠിക്കുക വൃത്തശാസ്ത്ര പണ്ഡിതരായ അക്കാഡമിഷ്യന്മാരാണ്.സൈബർ മാധ്യമങ്ങളിൽ ഇപ്പോൾ ധാരാളം വന്നുകൊണ്ടിരിക്കുന്ന, അയഞ്ഞ ഘടനയുള്ള, കഥാംശം പരത്തിപ്പറയുന്ന, പ്രാദേശിക പദങ്ങളും ലൈംഗികാവയവങ്ങളെക്കുറിക്കുന്ന വാക്കുകളും നിറഞ്ഞ, അരാജകനാട്യം മുഴച്ചു നിൽക്കുന്ന തരം കവിതകൾ തുടർച്ചയായി വായിച്ചു പോരുന്ന ഒരാൾ അതേ മട്ടിൽ എഴുതുന്ന പോലെത്തന്നെയാണ് വൃത്തത്തിലുള്ള കവിതകൾ വായിച്ചു ശീലിച്ചൊരാൾ അതേ മട്ടിൽ എഴുതുന്നതും. ശീലത്തിന്റെ ഭാഗം മാത്രമാണ് രണ്ടും. ഒരു കവിക്ക് വൃത്തത്തിൽ എഴുതാനറിയില്ല എന്നു പറഞ്ഞാൽ അതിനർത്ഥം അയാൾ വൃത്തബദ്ധമായ പഴയ കവിതകൾ വൃത്തബോധം സ്വായത്തമാകുമാറ് തുടർച്ചയായി വായിച്ചു പരിചയിച്ചിട്ടില്ല എന്നു മാത്രമാണ്.


3

ഓരോ ഭാഷയിലും സാധ്യമായ താളങ്ങൾ വ്യത്യസ്തമാകും. അതതിന്റെ ശബ്ദസ്വരൂപത്തേയും വാക്യഘടനയേയും ആശ്രയിച്ചിരിക്കും. ഭാഷയുടെ ഈ താളമാണ് കവിതയിൽ അനുഭവിക്കാനാവുക. ഒരേ കുടുംബത്തിൽ പെട്ട ഭാഷകൾക്ക് ഒരേപോലുള്ള താളാനുഭവം നൽകാനായേക്കും. ഉദാഹരണത്തിന് ദ്രാവിഡ ഭാഷകൾ എടുത്താൽ അവയ്ക്ക് പൊതുവേ ബാധകമായ താളഘടനകൾ ഉണ്ടാവാം. മലയാള കവിതയിലെ പല വൃത്തങ്ങൾക്കും തമിഴ് കവിതകളിലെ വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് വായനയിൽ തോന്നിയിട്ടുണ്ട്. താളാത്മകമായ ഗദ്യമാണ് സംഘ കവിതയിലുള്ളത്.സംഘകാലകൃതിയായ കുറുന്തൊകൈയിലെ ഒരു കവിതയുടെ താളം ശ്രദ്ധിക്കൂ.ആ താളം ഏറെക്കുറെ പിന്തുടരുന്ന മലയാള പരിഭാഷയും.

നോം എൻ നെഞ്ചേ; നോം എൻ നെഞ്ചേ;
ഇമൈ തീയ്പണ്ണ കണ്ണീർ താങ്കി,
അമൈതർക്കു അമൈന്ത നം കാതലർ
അമൈവു ഇലർ ആകുതൽ, നോം എൻ നെഞ്ചേ.

നോവെൻ നെഞ്ഞിൽ നോവെൻ നെഞ്ഞിൽ
ഇമ പൊള്ളിക്കും കണ്ണീർ താങ്ങി,
ദൈവം തന്നോരെൻ കാമുകനി -
ല്ലാതായ് സ്നേഹം, നോവെൻ നെഞ്ഞിൽ

(കുറുന്തൊകൈ 4

പാടിയവർ: കാമഞ്ചേർ കുളത്താർ

തിണ: നെയ്തൽ)

പഴന്തമിഴിന്റെ താളം മലയാളത്തിൽ സ്വാഭാവികമായി തുടരുന്നുണ്ട് എന്നതിന് താളത്തിന്റെ സമാനതയിലൂന്നി അവ പരിഭാഷപ്പെടുത്തി നോക്കിയാൽ വ്യക്തമാകും.

തമിഴ്നാട്ടിലെ തമിഴ് കവിത ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പക്ഷേ, ഏറെക്കുറെ വൃത്തമുക്തമായി, സാധാരണ ഗദ്യത്തിലേക്കു മാറി. തമിഴ് ആധുനിക കവിതയിൽ പദ്യം ഉപയോഗിച്ച അപൂർവം കവികളിൽ ഒരാളാണ് ജ്ഞാനക്കൂത്തൻ.

എങ്കെങ്കും പോവേൻ എന്ന
വേണ്ടുമെന്റാലും പാർപ്പേൻ
എങ്കെങ്കും പോവേൻ യാരൈ
വേണ്ടുമെൻറാലും പാർപ്പേൻ

എന്ന ജ്ഞാനക്കൂത്തന്റെ വരികൾ ശ്രദ്ധിച്ചാൽ അതിലെ താളഘടന മലയാളത്തിലെ കേകയുടേതു തന്നെ എന്നു വ്യക്തമാകും. പഴമയെ ബോധപൂർവം ഓർമ്മിപ്പിക്കാനും ഐറണി സൃഷ്ടിക്കാനും വേണ്ടിയാണ് ജ്ഞാനക്കൂത്തൻ പരമ്പരാഗത വൃത്ത രൂപങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്നത്.

ഈഴത്തമിഴ് (ശ്രീലങ്കൻ തമിഴ്) കവിതയിൽ 1970-കൾക്കൊടുവുവരെ വൃത്തബദ്ധമായ കവിത ധാരാളമായിരുന്നു. അവയിലെ താളങ്ങൾക്കും വൃത്തങ്ങൾക്കും മലയാളത്തിലേതുമായി വിസ്മയകരമായ സാദൃശ്യമുണ്ട്. 1940 കളോടെ രൂപംകൊണ്ട നവീന ഈഴക്കവിതയിലെ പ്രധാന കവിയായിരുന്ന മഹാകവി (1927-1971) യുടെ 'മീനവർ പാടൽ' എന്ന, പല ഖണ്ഡങ്ങളിൽ പല താളങ്ങൾ ഉപയോഗിച്ചെഴുതിയ കവിതയിലെ ചില വരികൾ നോക്കൂ:

1. ചിറുനണ്ടു മണൽ മീതു
പടം ഒൻറു കീറും
ചില വേളൈയിതൈ വന്തു
കടൽ കൊണ്ടുപോകും.

2. കാലൈ എഴുന്തു വന്തു
കൺ നിറൈന്ത സൂരിയരേ,
മാലൈ ഇറങ്കുകിറീർ
നാലു പണം കാണോമേ

3. കൈകളുണ്ടു, തോൾകളുണ്ടു
കരുങ്കൽ പോൽ തിരണ്ടുരുണ്ടു
പെയ്തടിക്കും പേയ് മഴയിൽ
പീതി പടാ നെഞ്ചമുണ്ട്.

4. ഉറവിനരൈ അയലവരൈ
അനൈവരെയും കൂട്ടി
ഉടൽ വളൈയക്കടൽ മടിയിൽ
ഒരു വലൈയൈ ഇട്ടോം.

ഇതുപോലുള്ള താളങ്ങൾ മലയാള കവിതയിൽ നിന്നു കണ്ടെടുക്കാവുന്നതേ ഉള്ളൂ.

നവീന ഈഴത്തമിഴ് കവിതയിൽ 1950 കളിൽ തെളിഞ്ഞു വന്ന രണ്ടാം തലമുറയുടെ പ്രതിനിധിയാണ് നീലാവണൻ(1937- 1975). അദ്ദേഹമെഴുതിയ 'പോകിൻ്റേൻ എൻറോ ചൊന്നായ്' എന്ന കവിതയിൽ നിന്നുള്ള വരികൾ നോക്കൂ:

മണ്ണിടൈ ഇരവുക്കന്നിയിൻ ആട്ചി
ഇന്നും തേയവിലൈ - ഇളം
തെന്നൈയിൻ ഓലൈ പണ്ണിയ ഇമ്പ-
പ്പാട്ടുകൾ ഓയവില്ലൈ

ഇതു വായിക്കുമ്പോൾ മാപ്പിളപ്പാട്ടിലെ ഇശൽത്താളം നാം ഓർക്കുക സ്വാഭാവികം:(മാപ്പിളപ്പാട്ടിലെ ഇശലുകൾക്ക് തമിഴ് വൃത്തങ്ങളുമായുള്ള ബന്ധം നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്)

"ചിത്തിരമൊത്തൊരു പത്തിനി കത്തി വിളങ്ക്ണ് കണ്ടില്ലേ

ചുന്ദിരമേറിടും പട്ട് ലിബാസില് ലെങ്ക്ണ റങ്കല്ലേ" (ഇശൽ - മാമൂൽ കെട്ടിയ ജയിലറ തന്നില്)

 നീലാവണൻ്റെ തന്നെ മറ്റൊരു കവിതയിലെ വരികളാണിവ:

പനിയിൻ വിഴിനീർത്തുയരത്തിരയിൽ
പാതൈ മറയും മുന്നേ
പിണിയിൽ തോയും നിലവിൻ നിഴൽ നം
പിന്നാൽ തൊടരും മുന്നേ
(ഓ,വണ്ടിക്കാരാ! - നീലാവണൻ)

തുടർന്ന് ഇടശ്ശേരിയുടെ ഈ വരികൾ വായിക്കൂ:

തടവിടപങ്ങളിലമരും മലരുകൾ
തലയാട്ടുന്നുണ്ടെതിരെ
തടിനിയിലേക്കു പതിപ്പതുമു,ണ്ടവ
തിരയുകയാമാ ദ്യുതിയെ (നീർപ്പോളകൾ)

മലയാള വൃത്തങ്ങളുമായി മേലുദ്ധരിച്ച ഈഴക്കവിതാ താളങ്ങൾക്കുള്ള പൊരുത്തം ശ്രദ്ധേയമായിരിക്കുന്നു. ദ്രാവിഡ പാരമ്പര്യത്തിൽ നിന്നു പകർന്നു കിട്ടിയ ആ താളങ്ങൾ ഈഴത്തമിഴ് കവിതയിലും മലയാള കവിതയിലും 1970 വരെ ഏതാണ്ടൊക്കെ നില നിന്നു. എന്നാൽ തമിഴ്നാട്ടിലെ കവിതയിൽ നിന്നും ആധുനികതയുടെ വരവോടെ തന്നെ അവ ഏറെക്കുറെ എടുത്തു പോയിരുന്നു.ഇന്ന് ഈഴക്കവിതയിൽ നിന്നും ആ താളരൂപങ്ങൾ ഏതാണ്ടു കളമൊഴിഞ്ഞിട്ടുണ്ട്.മലയാളത്തിലുമതെ, പഴക്കച്ചുവയോ കൃത്രിമത്വമോ കൂടാതെ വൃത്തത്തിൽ സ്വാഭാവികമായി എഴുതപ്പെടുന്ന കവിതകൾ എണ്ണത്തിൽ കുറവു തന്നെ.

കവിതയിൽ വൃത്തം വേണോ വേണ്ടയോ എന്ന, കാലഹരണപ്പെട്ട ചർച്ച പക്ഷേ,ഇന്നും മലയാള കവിതയിൽ കേട്ടുകൊണ്ടിരിക്കുന്നു. വേണോ വേണ്ടയോ എന്നതല്ല വേണ്ടിവന്നാൽ അത് ഔചിത്യത്തോടെ സ്വാഭാവികമായി പ്രയോഗിക്കുക എന്നതാണ് പ്രധാനം. അതിന്റെ സാധ്യതകളും വൈവിധ്യങ്ങളും തള്ളിക്കളയേണ്ടതില്ല. വൃത്തം എന്നു കേട്ടാലുടനെ പഴഞ്ചൻ എന്നു മുദ്രകുത്തുന്നതാണ് വാസ്തവത്തിൽ യാഥാസ്ഥിതിക മനോഭാവം. ഒരു ഉപകരണം എന്നതിനപ്പുറം മാഹാത്മ്യം വൃത്തത്തിന് നൽകേണ്ടതില്ലെന്ന് വൃത്തമാത്രവാദികളും തിരിച്ചറിയണം. സൂക്ഷ്മ സംവേദന ശേഷിയുള്ള ഭാഷയെ മുറുക്കമുള്ളതാക്കാൻ, വിവിധ ഭാവാന്തരീക്ഷങ്ങൾ സൃഷ്ടിക്കാൻ, നാട്ടു തനിമ കൊണ്ട് ആഗോളീയതയെ പ്രതിരോധിക്കാൻ ഒരുപകരണമെന്ന നിലയിൽ എല്ലാം വൃത്തങ്ങൾ നാളെയും മലയാള കവിതയിൽ ഉപയോഗിക്കപ്പെട്ടേക്കും.


4

ഒട്ടേറെ ലോകഭാഷകളിൽ വൃത്തബദ്ധമായ കവിതയെഴുത്ത് ഇരുപതാം നൂറ്റാണ്ടോടെ ശിഥിലമായി.എന്നാൽ റഷ്യൻ പോലെ, അറബിക് പോലെ ചില ഭാഷകളിൽ ഇരുപതാം നൂറ്റാണ്ടിലെ കവിതയിലും വൃത്തങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു,മലയാളത്തിലെപ്പോലെ തന്നെ. വൃത്തപ്രയോഗം പൂർണ്ണമായി നിലച്ച ഭാഷകളും ഭാഗികമായി നിലനിൽക്കുന്ന ഭാഷകളുമുണ്ട്. ഉദാഹരണത്തിന് തമിഴിൽ അത് ഏറെക്കുറെ പൂർണ്ണമായും നിലച്ചുവെങ്കിൽ മലയാളത്തിൽ പരിമിതമായെങ്കിലും ഇപ്പോഴും നിലനിൽക്കുന്നു.ഇതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നത് തീർച്ചയായും കൗതുകകരമാണ്. എനിക്കു തോന്നിയിട്ടുള്ളത് മലയാള ഗദ്യത്തിൻ്റെ വ്യാകരണപരമായ പ്രത്യേകതയാണ് വൃത്തത്തെ തീർത്തും അപ്രസക്തമല്ലാതാക്കി നിർത്തുന്നത് എന്നാണ്.

വ്യാകരണപരമായി അയഞ്ഞ ഘടനയാണ് മലയാളത്തിൻ്റേത്.പദങ്ങളോടൊപ്പമുള്ള പ്രത്യയങ്ങളുടെ നില്പ് പ്രത്യേകം ദൃശമാകുന്നതു കൊണ്ടുള്ളതാണ് ഈ അയവ്.ഇക്കാരണം കൊണ്ടു തന്നെ സമസ്തപദനിർമ്മാണം മലയാളത്തിൽ സാധാരണവും സ്വാഭാവികവുമല്ല. അടുത്തിടെ വായിച്ച ഒരു തമിഴ് ചെറുകഥയിലെ "സരോജിനിവീട്ടുക്കല്യാണം" എന്ന സമസ്തപദം മലയാളത്തിലാക്കുമ്പോൾ സരോജിനിയുടെ വീട്ടിലെ കല്യാണം എന്ന് അയയും.തമിഴിൻ്റെ വ്യാകരണഘടന മലയാളത്തെ അപേക്ഷിച്ചു മുറുകിയതാണ്.ഒരു ശില്പം അതു നിൽക്കുന്ന പ്രതലത്തിൽ നിന്ന് എറിച്ചു കാണുമ്പോലെ സാധാരണ വ്യവഹാരഭാഷയുടെ പ്രതലത്തിൽ നിന്ന് ഏതെങ്കിലും തരത്തിൽ വേർതിരിച്ചറിയുമാറ് നിലകൊള്ളണം കവിതയുടെ ഭാഷ.ഇതിന് പല തന്ത്രങ്ങൾ ഉപയോഗിക്കാം. മുറുക്കിയെടുത്ത കാവ്യഭാഷയാണ് അതിലൊന്ന്.തമിഴ് പോലുള്ള മറ്റു പല ഭാഷകളിലും ഗദ്യത്തിൽ തന്നെ ആ പണി വ്യാകരണപരമായ കാരണങ്ങളാൽ എളുപ്പമാണെന്നിരിക്കെ മലയാളത്തിൽ ഘടനാപരമായ അയവു കാരണം അതല്ല നില. താഴെ കൊടുത്ത തമിഴ് കവിതാശകലം നോക്കൂ:

"നൂറ്റാണ്ടുകളിൻ പുഴുക്കം
എൻ പാട്ടനൈ പാട്ടിയൈ തന്തയൈ
തായൈ കൊൻറതു" (മലൈച്ചാമി)

ഈ വരി മലയാളത്തിലാക്കുമ്പോൾ "നൂറ്റാണ്ടുകളുടെ പുഴുക്കം എന്റെ മുത്തച്ഛനെ മുത്തശ്ശിയെ അച്ഛനെ അമ്മയെ കൊന്നു" എന്ന് അയയാതെ നിവൃത്തിയില്ല.
ഈ സാഹചര്യത്തിൽ ഭാഷയെ മുറുക്കാനുള്ള ഒരു വഴി എന്ന നിലയ്ക്കാണ് പദ്യം പലപ്പോഴും പ്രയോജനപ്പെടുക. സാധാരണ വ്യവഹാര ഭാഷയുടെ തലത്തിൽ നിന്ന് കാവ്യഭാഷയെ എടുത്തുകാണിക്കാൻ അതിനെ മുറുക്കപ്പെടുത്തുക എന്ന തന്ത്രം പ്രയോഗിക്കുമ്പോഴാണ് പദ്യം ഒരു പക്ഷേ കവിക്കു പ്രയോജനപ്പെടുക.തമിഴ് ഭാഷ വ്യാകരണപരമായി മുറുകിയ ഘടനയുള്ള ഭാഷയാണ്. അതു കൊണ്ട് കാവ്യഭാഷയുടെ മുറുക്കത്തിന് തമിഴിൽ ഗദ്യം തന്നെ മതിയാകും. മലയാളഗദ്യമാകട്ടെ, പ്രത്യയങ്ങളൊക്കെ വേറേ വേറെ എടുത്തു നിൽക്കുന്ന, അയഞ്ഞ ഘടനയുള്ള ഭാഷയാണ്. അതുകൊണ്ട് മലയാളത്തിൽ കാവ്യഭാഷയെ മുറുക്കി നിർത്താൻ അയഞ്ഞ ഘടനയുള്ള ഗദ്യം പലപ്പോഴും പോരാതെ വരുന്നു. വൃത്തങ്ങൾ കാവ്യ ഭാഷയെ മുറുക്കി നിർത്താൻ വേണ്ടി മലയാളത്തിൽ ഇന്നും പ്രയോഗിച്ചു വരുന്നു.മലയാളത്തിന്റെ വ്യാകരണപരമായ സവിശേഷതയാണ് വൃത്തങ്ങൾ ഇന്നും നിലനിൽക്കാൻ പ്രധാനകാരണം എന്നു ചുരുക്കം. അല്ലാതെ കവിതയെ സംഗീതമാക്കാനുള്ള വഴിയല്ലത്. വൃത്തമെന്നാൽ സംഗീതമാണ്, പാട്ടാണ് എന്നു തെറ്റിദ്ധരിച്ചിട്ടുള്ള നിരവധി പേരെ എനിക്കറിയാം. വൃത്തം ഭാഷയെ മുറുക്കാനുളള ഒരു വഴി മാത്രമാണ്. എവിടെ എങ്ങനെ എത്രത്തോളം മുറുക്കുന്നു എന്നതിൻ്റെ വ്യത്യാസത്തിനനുസരിച്ച് വൃത്ത വൈവിധ്യങ്ങളുമുണ്ടാകുന്നു.


5

ഇംഗ്ലീഷുൾപ്പെടെ പല ഭാഷാ കവിതകളിലും വൈവിധ്യത്തിനും വ്യത്യാസത്തിനും വേണ്ടി കവികൾ ഇപ്പോൾ പദ്യം തിരിച്ചു കൊണ്ടു വരുന്നുണ്ട്. വമ്പൻ ഭാഷകളുടെ കടന്നുകയറ്റത്തെ രാഷ്ടീയബോധത്തോടെ പ്രതിരോധിക്കുന്ന പല ചെറു ഭാഷകളിലെ കവികളും (ഉദാഹരണം വെൽഷ്) പരമ്പരാഗത വൃത്തങ്ങൾ ബോധപൂർവം തന്നെ ഉപയോഗിക്കുന്നുമുണ്ട്. 2003-ൽ പുറത്തിറങ്ങിയ The Bloodaxe Book of Modern Welsh Poetry യുടെ ആമുഖത്തിൽ ജോൺ റോലാൻസ് ഇങ്ങനെ എഴുതുന്നു:

"വെൽഷ് വൃത്തബദ്ധകവിതയുടെ 1980 തൊട്ടുള്ള രണ്ടാം വരവിൽ നിശ്ചിത വൃത്തങ്ങളിലെഴുതുന്ന, വിരുദ്ധോക്തിയെ സമർത്ഥമായി പ്രയോജനപ്പെടുത്തി വൃത്തമുപയോഗിക്കുന്ന, ഒരു കൂട്ടം ചെറുപ്പക്കാരായ കവികളെയാണ് നാം കണ്ടത്.ട്വിം മോറിസിൻ്റെയും എമിർ ലെവിസിൻ്റെയും കൃതികളിലെ ഉത്തരാധുനിക സ്പർശങ്ങൾ പഴയ കുപ്പികളിൽ ലഹരിപിടിപ്പിക്കുന്ന പുതുവീഞ്ഞ് പകരാനുള്ള അവരുടെ കഴിവിനെ എടുത്തുകാണിക്കുന്നുണ്ട്. ഈ കവികളും അവരുടെ സമകാലീനരും കലയോട് തീവ്രമായ പ്രതിബദ്ധതയുള്ളവരാണ്.ഈ ആവേശം എത്രത്തോളം ആധികാരികമാണെന്നും, അര മില്യണിലൊതുങ്ങുന്ന ഒരു ചെറു ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഈ സാഹചര്യം എത്രമാത്രം 'യഥാർത്ഥ'മാണെന്നും പുറത്തുള്ളവർ ചോദിച്ചേക്കാം. അവരുടെ വാദത്തെ ഊട്ടിയുറപ്പിക്കുന്ന മുഴക്കമുള്ള ഒരു മറുപടിയായിരിക്കും അതിനു കിട്ടുക ഇംഗ്ലീഷിൽ മാത്രമെഴുതുന്ന ആഘോഷിക്കപ്പെട്ട യാത്രാവിവരണ സാഹിത്യകാരൻ ജാൻ മോറിസ്സിൻ്റെ മകനാണ് കവി ട്വിം മോറിസ്. തൻ്റെ അച്ഛൻ്റെ പല മില്യൺ വായനക്കാരേക്കാൾ 'യഥാർത്ഥം' തനിക്കുള്ള അര ദശലക്ഷം മാത്രം വരുന്ന പ്രബല വായനക്കാരാണെന്ന് ഇദ്ദേഹം കരുതുന്നു.ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ഈ വെൽഷ് കവിതാ സമാഹാരത്തിൽ ചേർക്കാൻ ട്വിം മോറിസ് കവിത തന്നതുമില്ല. ന്യൂനപക്ഷം വരുന്ന വെൽഷ് ഭാഷാ അനുവാചകരിൽ തൃപ്തിപ്പെടുന്ന അദ്ദേഹം പരിഭാഷ എന്നതേ ഒരു വഴിപിഴക്കലാണെന്ന് ഉറച്ചു വിശ്വസിക്കുന്നു."

വെൽഷ് അനുഭവം ഇവിടെ ഉദ്ധരിച്ചത് അത് മാതൃകാപരമെന്ന നിലക്കല്ല.മറിച്ച്, വൃത്തം എന്നു കേട്ടാലുടനെ കൃത്രിമമെന്നും പഠിച്ചുണ്ടാക്കുന്നതെന്നും കാലഹരണപ്പെട്ടതെന്നും മുദ്രകുത്തുന്നില്ല പല ഭാഷകളിലെയും പുതിയ കവികൾ എന്ന് ഓർമ്മിപ്പിക്കാൻ മാത്രമാണ്. കാവ്യകല അടിസ്ഥാനപരമായി വാചികമായിരിക്കേ ശബ്ദത്തിലുള്ള ഊന്നൽ, ശബ്ദം കൊരുത്തുണ്ടാക്കുന്ന താളം, ഈണം എന്നിവയെല്ലാം ഏതെങ്കിലും തരത്തിൽ കവിതയിൽ ഏതു കാലത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.
അതതു കാലത്ത് അക്കാദമിക് പണ്ഡിതന്മാർ അവയെ ഏതെങ്കിലും തരത്തിൽ വ്യവസ്ഥപ്പെടുത്താൻ ശ്രമിച്ചു കൊണ്ടുമിരിക്കും.പദ്യം വാർക്കുന്ന തോതിനെ വൃത്തം എന്നു വ്യവസ്ഥപ്പെടുത്തിയ പോലെ. വൃത്തത്തിലെഴുതില്ല എന്നു ശപഥം ചെയ്യുന്ന പുതിയ കവിയും ആ നിലയ്ക്ക് ഒരു വൃത്തത്തിനകത്തു തന്നെയാണ്.

അടുത്ത കാലത്ത് പല ഭാഷകളിലും പരമ്പരാഗത വൃത്തങ്ങൾ  തിരിച്ചുവരുന്നതിന് മുഖ്യമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഗദ്യശൈലിയുടെ വൈവിധ്യക്കുറവ് ഉണ്ടാക്കുന്ന വിരസത. ധാരാളം പേർ കവിതയെഴുതുന്ന ഈ കാലത്ത് ഗദ്യത്തിൽ ശൈലീ വൈവിധ്യങ്ങൾ നിലനിർത്തുക എളുപ്പമല്ല. ആധുനികതയുടെ ഘട്ടത്തിൽ വെച്ചു തന്നെ വൃത്തങ്ങളെ ഏതാണ്ടു പൂർണ്ണമായി തിരസ്കരിച്ചു തമിഴ് കവിത. വൃത്തനിരാസത്തിൻ്റെ നാലഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം വൃത്തത്തെ അങ്ങനെ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോൾ തമിഴ് സാഹിത്യാന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. തമിഴ് എഴുത്തുകാരൻ ജയമോഹൻ അടുത്തിടെ ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതുകയുണ്ടായി: "ഒന്നോ രണ്ടോ കവികൾക്കൊഴികെ ആർക്കും സ്വന്തമായൊരു രചനാശൈലി ഇന്നില്ല. ഒരേ മട്ടിൽ, ഒരേ രൂപത്തിൽ ഒട്ടുവളരെ കവിതകൾ സൃഷ്ടിക്കപ്പെടുന്നു. ഒരേ മൊഴിപ്പിണ്ഡത്തിൻ്റെ പല പല തുണ്ടുകളാണ് മിക്ക കവികളുടെയും ഭാഷ. കവിതയുടെ സംഗീതം, ശബ്ദം എന്നിവ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുണ്ടോ? കവിതക്കത് സൗന്ദര്യവും ഏകാഗ്രതയും നൽകുമെങ്കിൽ എന്തിന് ഒഴിവാക്കപ്പെടണം? തൊട്ടുമുമ്പത്തെ തലമുറ കവിതയിലെ സംഗീതത്തെ, ശബ്ദത്തെ കൈയൊഴിഞ്ഞു എന്നതുകൊണ്ടു മാത്രം പുതിയ തലമുറ അത് ഒഴിച്ചു നിർത്തേണ്ട കാര്യമുണ്ടോ? കവിത വാക്കു വാക്കായി ഓർമ്മയിൽ നിൽക്കണമെങ്കിൽ അതിൽ ശബ്ദ വ്യവസ്ഥ, സംഗീതം, കൂടാതെ കഴിയില്ല. വാക്കു വാക്കായി ഓർമ്മയിൽ നിൽക്കാത്ത കവിത, കവിത എന്ന രൂപത്തിൻ്റെ ധർമ്മത്തിൽ പകുതിയേ നിർവഹിക്കുന്നുള്ളൂ.എന്തുകൊണ്ടെന്നാൽ ഒരു കവിത പൂർണ്ണരൂപത്തിൽ നമുക്കുള്ളിൽ തുറക്കുന്നത് അത് അപ്രതീക്ഷിതമായി നമ്മുടെയോർമ്മയിൽ ഉയരുമ്പോഴാണ്" (വെറിയാട്ടെഴുന്ത ചൊൽ-ജയമോഹൻ)

നാട്ടുഭാഷകളുടെ പ്രതിരോധത്തിന്റെ ഭാഗം എന്ന നിലയിലും വൃത്തങ്ങൾ തിരിച്ചു വരുന്നുണ്ട്. യു.കെ.യുടെ ഭാഗമായ വെയിൽസിലെ വെൽഷ് ഭാഷയിൽ പുതു കവികൾ പരമ്പരാഗത വൃത്തങ്ങൾ ഉപയോഗിക്കുന്നത് ഈ നിലയ്ക്കാണെന്ന് സൂചിപ്പിച്ചല്ലോ. തങ്ങളെ വിഴുങ്ങുന്ന ഇംഗ്ലീഷു പോലുള്ള വമ്പൻ ഭാഷകളെ ചെറുക്കാൻ നാട്ടുഭാഷകൾ തനിമയെ ആയുധമാക്കുന്ന കാഴ്ച ലോകമെങ്ങും കാണാം. ഈ രാഷ്ട്രീയ സാംസ്കാരിക സാഹചര്യം ഇന്ന് മലയാളത്തിലുമുണ്ട്. എന്നാൽ ആ രാഷ്ട്രീയ ധ്വനിയോടെ മലയാള കവിതയിൽ ഇന്ന് വൃത്തങ്ങൾ ഉപയോഗിച്ചു വരുന്നുണ്ടോ എന്നു സംശയമാണ്. എഴുപതുകളിൽ ആധുനികതയുടെ കാലത്ത് ദ്രാവിഡ വൃത്തങ്ങൾ രാഷ്ട്രീയ ധ്വനികളോടെ ഉപയോഗിക്കപ്പെട്ടെങ്കിലും ആധുനികാനന്തര കവിതയിൽ അത്തരം സാധ്യതകൾ കണ്ടെത്താൻ കവികൾ പൊതുവേ ശ്രമിച്ചിട്ടില്ല. മറിച്ച് പ്രാദേശിക രുചികളുള്ള സംഭാഷണ ഗദ്യത്തിലേക്കും സാർവലൗകികമായ നാഗരിക ഗദ്യത്തിലേക്കുമാണ് പുതു കവിത കൂടുതൽ ഇണങ്ങിച്ചേർന്നത്. ദ്രാവിഡ വൃത്തങ്ങളും സംസ്കൃതവൃത്തങ്ങളും താളാത്മകമായ മുക്തച്ഛന്ദസ്സും വാദ്യകലയുമായി ബന്ധപ്പെട്ട വായ്ത്താരി താളക്കെട്ടുകളും മാപ്പിളപ്പാട്ടിന്റെ ഇശൽവഴികളുമെല്ലാം ചേരുമ്പോഴുണ്ടാകുന്ന സമ്പന്നത ഔചിത്യപൂർവം ഉപയോഗിക്കുന്നതിനെ പഴമയിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിച്ചു തള്ളുന്നത് മലയാള കവിതക്കു ഗുണകരമായിരിക്കുകയില്ല.

Sunday, October 4, 2020

അലകടൽത്തോണികൾ



നോക്കൂ, ഞാനുച്ചരിച്ചതല്ല
ഈ കേൾക്കുന്നത്.
എനിക്കുച്ചരിക്കാമായിരുന്നതാണ്.
ഉച്ചരിക്കാമായിരുന്നതാണ്
ഓരോ ശബ്ദത്തിൻ്റെയും അലയൊലി.

പറഞ്ഞേടത്തു തട്ടിയുമല്ല
അതു തിരിച്ചു വരുന്നത്.
മറ്റാഴങ്ങളും
ഉയരങ്ങളും
അകലങ്ങളും
അടുത്തുള്ള മൂലകൾ പോലും
അതു മുഴക്കിത്തെറിപ്പിക്കുന്നു.

പറയാമായിരുന്നവ
ചെയ്യാമായിരുന്നവ
അലയൊലിച്ചുകൊണ്ടേയിരിക്കുന്നതിലൂടെ
ആടിയുലഞ്ഞു നീങ്ങുന്നു
പറഞ്ഞവ, ചെയ്തവ....

ഇണക്കനടത്തങ്ങൾ (ലേഖനം)

ഇണക്ക നടത്തങ്ങൾ
പി.രാമൻ

മുറിപ്പെടുത്തുന്ന കവിതയും മുറിവുണക്കുന്ന കവിതയുമുണ്ട്. മനുഷ്യർക്ക് സ്വാസ്ഥ്യം നൽകുന്ന ശുശ്രൂഷിക കവിത പോലെ മറ്റില്ല എന്നു വൈലോപ്പിള്ളി.എന്നിരുന്നാലും മുറിപ്പെടുത്തലാണ് മുറിവുണക്കലിനേക്കാൾ പ്രധാനം എന്ന ചിന്ത മലയാള കവിതയിൽ പ്രബലമാണ്. സങ്കീർണ്ണമായ സമകാലത്ത്, ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടായിക്കഴിഞ്ഞതുമായ മുറിവുകളെപ്പറ്റി കവിത പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്നു.മുറിവുണക്കുന്ന കവിത തീർത്തും അസാധ്യം എന്നു തോന്നുന്ന ഈ സാഹചര്യത്തിലാണ് ബാബു സക്കറിയയുടെ കവിത നമ്മളിലേക്ക് പച്ചക്കൊടി വീശി വരുന്നത്. പിണക്കത്തിന്റേയും നിഷേധത്തിന്റെയും കൊടികളല്ല,ഇണക്കത്തിന്റെ പച്ചക്കൊടിയാണ് ഈ കവി വീശിക്കാണിക്കുന്നത്. സുഗമതയുടെ ഒരടയാളമാണ് പച്ചക്കൊടി. അത്രമേൽ സുഗമതയോടെ,ഒരു ബഹളവുമില്ലാതെ വന്ന് എന്നെ സമ്പൂർണ്ണമായി കീഴിണക്കിയ കവിതയാണ് ബാബു സക്കറിയയുടേത്. സമകാല മലയാള കവിതയിൽ അത്യപൂർവമായേ എനിക്ക് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുമുള്ളൂ.

ഇണങ്ങലാണ്, ബാബുവിന് കവിത.ഒരു പക്ഷേ, ലോകത്തോട് ഇണങ്ങാനുള്ള ഒരേയൊരു വഴി. പിണക്കത്തിന്റെ ചെകുത്താനും കവിതയുടെ വഴിയേ പിന്തുടരുമ്പോൾ നെഞ്ഞത്തൊരു കവിത കമഴ്ത്തിവെച്ച് ഉറങ്ങുന്നതായ്,ഉറക്കത്തിൽ ചിരിക്കുന്നതായ് കാണപ്പെടുന്നു.ജസീന്ത എന്നൊരു കവിതയുണ്ട്. അതിൽ, വലിയ നീലക്കണ്ണുള്ള ജസീന്ത, മുലകൾക്കുള്ളിൽ കടലുപോലെന്തോ തുടിച്ചിരുന്ന ജസീന്ത, ആദ്യമായി പെരുങ്കടലിന് മുന്നിൽ നിൽക്കുകയാണ്. നനഞ്ഞ മണലിൽ രണ്ടു വരിക്കവിതയെഴുതി കടലിനെ ഇണക്കുകയാണ് ജസീന്ത. അതെ,കവിത കൊണ്ട് ഈ പെരും ലോകത്തെ ഇണക്കാൻ പുറപ്പെട്ട ജസീന്തയാണ് ബാബു സൃഷ്ടിക്കുന്ന കാവ്യലോകത്തിലെ രാജകുമാരി.പിണക്കക്കടുവകൾ പോലും കവിയുടെ നിയന്ത്രണത്തിൽ നിന്ന് തെറ്റി മാറി ഇണക്കക്കടുവകളാകുന്നു. ഞങ്ങൾക്കിടയിൽ ഉറങ്ങിക്കിടക്കുന്ന ആ കടുവയെയോർത്ത് ഭയമല്ല, ഇണക്കത്തിന്റെ വാത്സല്യമാണ് തോന്നുക.

ചെകുത്താനും കടുവയും മരങ്ങൾക്കിടയിലൂടെ കാണുന്ന കുഞ്ഞാപ്പുവിന്റെ വീടും ഷട്ടിൽ കളിക്കുന്ന ലതയും ഇലകൾക്കപ്പുറത്ത് ജപമാലയുമായി നിൽക്കുന്ന വെയിലും നട്ടുച്ച വെയിലിൽ മുറ്റത്തു ദാഹിച്ചു നിൽക്കുന്ന മരിച്ചു പോയ അമ്മയും ജീവിച്ചിരിക്കുന്ന ജയിംസ്, ജോസഫ് തുടങ്ങിയ കൂട്ടുകാരും കെട്ടിടങ്ങളുടെ ഉയർനിലകളും അവിടന്ന് നോക്കിയാൽ കാണുന്ന അഗാധ നഗരങ്ങളും നിലവിളികളാൽ മാത്രം പിന്തുടരാവുന്ന വിദൂരതകളും അടുത്തും അകലെയുമുള്ള മരങ്ങളിലെ പച്ചിലകളും പ്രേതം പിടിച്ച കരിയിലകളും പല പോസിലിരിക്കുന്ന കിളികളും ഈ അസ്വസ്ഥപ്രപഞ്ചമാകെ ത്തന്നെയും ജസീന്തക്കരികിൽ ഇണങ്ങി നിൽക്കുന്നു. ഇപ്പോൾ ജസീന്തയെ കാണുന്നില്ലെങ്കിലും ഇണക്കത്തിന്റെ ലയം നിറഞ്ഞു കാണാകുന്നു. കവിതയില്ലായിരുന്നെങ്കിൽ ലോകം എന്തുമാത്രം പിണങ്ങിയിരുന്നേനെ എന്ന ഓർമ്മപ്പെടുത്തലാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.

ഇണങ്ങണമെങ്കിൽ അറിയണം. അറിയാൻ ഇറങ്ങിച്ചെല്ലണം. ആ ഇറങ്ങി നടത്തങ്ങളാണ് ഇക്കവിതകളെ ചലനാത്മകമാക്കുന്നത്. അകം, ഒരു വീട്ടുകോലായ, മരിച്ചു പോയ അമ്മ ദാഹിച്ചു നിൽക്കുന്ന മുറ്റം, മുറ്റത്തെ വെയിൽ,മുറ്റത്തിനപ്പുറത്ത് ഇലവീശി നിൽക്കുന്ന തൊടി, തൊടിയിൽ മേയുന്ന പശു,മറന്നു വെച്ച കണ്ണട തിരിച്ചെടുക്കാൻ സുഹൃത്തുവരുന്ന നടവഴി, പുറത്തെ പാത, റെയിൽപ്പാതകളും തീവണ്ടികളും,പാതകൾ നയിക്കുന്ന നഗരങ്ങൾ, രാത്രി മാനത്ത്, മുറിവിൽ നിന്ന് ചോരയിറ്റിച്ചു കൊണ്ട് നായയെപ്പോലെ കിതച്ചോടുന്ന ചന്ദ്രൻ - ഇങ്ങനെ പടർന്നു പടർന്നു പോകുന്ന ഒരു വിസ്തൃതിയിലൂടെ ഇണങ്ങാൻ വേണ്ടിയുള്ള ഇറങ്ങിപ്പോക്കാണ് ബാബുവിന് ഹരം.

കാൽക്കീഴിൽ തട്ടകം നിൽക്കുവാനാവാതെ പൊള്ളുമ്പോഴാണ് പൊതുവേ മലയാളി ഇറങ്ങിപ്പോകാറ്. ഇതങ്ങനെയല്ല. ആ ഇറങ്ങിപ്പോക്ക് ഹാർമണിയിലേക്ക് നയിക്കുന്നതിന്റെ മനോഹരമായ ഒരാവിഷ്കാരമാണ് പച്ചക്കൊടി എന്ന ശീർഷക കവിത.താനിരിക്കുന്ന തീവണ്ടിയുടെ പിറകേ പ്ലാറ്റ്ഫോമിലൂടെ ഓടി വന്ന് ചാടിക്കയറാനായുന്ന ഒരു മനുഷ്യനെ ആ കവിതയിൽ കാണാം. അയാൾ ചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നോ എന്ന് ഉൽക്കണ്ഠപ്പെടുന്ന നിമിഷത്തിൽ പെട്ടെന്ന് എതിർ സീറ്റിൽ അയാളെ കാണുന്നു.രണ്ടു പേരും തമ്മിൽ നോക്കുന്നു.നോട്ടങ്ങൾ ചേരുന്നേടത്ത് ഒരു ചിരി മുളയ്ക്കുന്നു. ഓരോ ഇലയും പച്ചക്കൊടി വീശി നിൽക്കുന്ന കാടായി ആ തീവണ്ടി മുറി മാറുന്നു.

പച്ചക്കൊടി, സുഗമതയുടെ വഴിയടയാളമാണ്. ഇറങ്ങി നടക്കുന്നവന് വഴിയടയാളങ്ങൾ പ്രധാനമാകുന്നു. കാണുന്ന ഓരോന്നും,പ്രകൃതി മുഴുവൻ,ഇവിടെ പച്ചക്കൊടി വീശി നിൽക്കുകയാണ്. ബ്രാന്റി മണവും സിഗററ്റുകുറ്റിയും കിളിക്കണ്ണിൽ പതിഞ്ഞ മായാരൂപങ്ങളുമെല്ലാം ചെകുത്താനിലേക്കുള്ള വഴിയടയാളങ്ങളായിരിക്കുമ്പോലെ. കുന്നിൻ മോളിലേക്ക് പണ്ട് കയറിപ്പോയ ഒരുണ്ണി കന്നും പൈക്കളും മേയുന്നതും ചെത്തിപ്പൂവുകൾ പച്ചപ്പടർപ്പിൽ നിന്ന് എത്തി നോക്കി ചിരിക്കുന്നതും മൊട്ടപ്പാറയിൽ കേറിയൊരാട്ടിൻപറ്റം തുള്ളിക്കളിക്കുന്നതും കണ്ടു കണ്ട് നടന്ന് പൂതത്തിനടുത്തേക്ക് എത്തുന്ന രംഗം ഇവിടെ ഓർക്കാം.

പയ്യെവിടെ
ഈ കമുകിലാണല്ലോ ഞാനതിനെ കെട്ടിയത്
ചുറ്റും പുല്ല് തഴച്ചു നിൽക്കുന്നു
പുല്ലിൽ പച്ചപ്പ് പാട്ടു പാടുന്നു
നൃത്തമാടുന്നുമുണ്ട്
ഒരു നാമ്പും കടിച്ചിട്ടില്ലല്ലോ
ഇപ്പയ്യെവിടെ?

ഇങ്ങനെ വഴിയടയാളങ്ങൾ നോക്കി പശുപോയ വഴി പിന്തുടരുന്ന ഒരു ദിലീപൻ ഇക്കവിതകളിലുണ്ട്.പോകും വഴിയെല്ലാം ഉറ്റി വീണു കിടക്കുന്ന ചോരത്തുള്ളികളാണ് നായ് ച്ചന്ദ്രനെ കാണിച്ചുതരുന്നത്.

വഴിയടയാളങ്ങൾ ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. നോക്കിക്കണ്ടുനടക്കണം. കാണുക, നോക്കുക - ഈ ക്രിയകൾ പന്തലിച്ചു കിടക്കുകയാണ് ബാബുവിന്റെ കവിതകളിലെല്ലാം.
അറിയാൻ വേണ്ടിയുള്ള സൂക്ഷ്മമായ തേടലുകളാണ്,ചുഴിഞ്ഞുനോട്ടങ്ങളാണ്, ഉയരങ്ങളിലേക്കും ആഴങ്ങളിലേക്കും അകലങ്ങളിലേക്കും അടുപ്പങ്ങളിലേക്കും പുറമേക്കും ഉള്ളിലേക്കുമുള്ള നോട്ടങ്ങളാണ്,
നിറയെ. കാണുക, നോക്കുക എന്നീ വാക്കുകളില്ലാത്ത കവിതകൾ ബാബു സക്കറിയ എഴുതിയിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.

ആദ്യമായ് കടൽ കാണുന്ന ജസീന്ത ഒരുപാടു നേരം കണ്ടിരുന്ന് പോരാൻ നേരത്ത് നനഞ്ഞ മണലിൽ രണ്ടു വരി കവിതയെഴുതുകയാണ്.തുടർന്ന് ജസീന്തയെ കാണാതാവുന്നു.
കാഴ്ച കവിതയാവുകയും കാഴ്ചക്കാരൻ ഇല്ലാതാവുകയും ചെയ്യുന്നു.
മുറിവേറ്റ നായയായ് ഓടുന്ന ചന്ദ്രനെ നോക്കി കവി പറയുന്നു: 'ഇത്രയൊക്കെയേ കാണാനാവുന്നുള്ളൂ. അതിന്റെ ഉള്ളിലെന്താണെന്ന് ആർക്കറിയാം?'
ഗോപുരത്തിനു മുകളിൽ ഇരിക്കുന്ന ഒരു പക്ഷിയുടെ കാഴ്ച വലിപ്പച്ചെറുപ്പങ്ങളെ അട്ടിമറിക്കുന്നു.കാണുക, നോക്കുക - തിരിച്ചു കാണുക, തിരിച്ചു നോക്കുക, ഇവയ്ക്കിടയിൽ ഒരു ചിരി വിടർത്തുക- ഈ കർമ്മങ്ങൾ കൊണ്ട് തീർത്ത കവിതയാണ് കുഞ്ഞാപ്പുവിന്റെ വീട്.ലതയോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ തുടങ്ങുന്ന നോട്ടത്തെ ലതയും ഞാനും തമ്മിലുള്ള ബന്ധത്തിലേക്ക് പടർത്തുന്ന കവിതയാണ് 'ലത'.വലുതാവുക എന്നത് മുമ്പില്ലാത്തൊരു നോട്ടം മുളയ്ക്കലാണ് എന്നതിൽ ഇക്കവിതയിലെ പയ്യന് സംശയമില്ല.

മഴക്കോള് ഉരുണ്ടുകൂടും മുമ്പ് ചിത്രകാരന് വേഗം വരച്ചു തീർക്കേണ്ട കാഴ്ച്ചകളാണ് പ്രകൃതി നിറയെ എന്ന് ഛായാചിത്രം എന്ന കവിത ഓർമ്മിപ്പിക്കുന്നു. ഇലകൾക്കപ്പുറത്ത് ജപമാലയുമായി നിൽക്കുന്ന വെയിലിന്റെ പ്രാർത്ഥനക്ക് അമ്മയുടെ മുഖച്ഛായ തോന്നും, ആ ഇടവെളിയിൽ,അൽപ്പനേരം.ചില്ലയിലേക്ക് ഊളിയിട്ടിരുന്നു തിരിഞ്ഞു നോക്കുന്ന കുരുവിയുടെ പാട്ടിന് എന്റെ പെണ്ണിന്റെ മുഖച്ഛായയും. മായും മുമ്പുള്ള മായക്കാഴ്ച്ചകളാണവ.  പെയ്യാതിരിക്കില്ല എന്ന കവിതയിൽ ഉച്ചവെയിലത്ത് മുറ്റത്തു നിൽക്കുന്നു മരിച്ചു പോയ അമ്മ. മറ്റൊന്നിൽ,പിറക്കാതെ പോയ കുഞ്ഞിമോൾ.വീട്ടിൽ, വീടുണ്ടാക്കും മുമ്പുതന്നെ സ്ഥിരതാമസമാക്കിയ അഞ്ചാറു നിഴലുകൾ.( താമസക്കാർ)

ചെറിയ സ്വപ്നങ്ങൾ ആകാശത്തെ മെരുക്കുന്നു എന്ന കവിതയിൽ,നിലം ചേർന്നു വിരിഞ്ഞ കുഞ്ഞു പൂവിനേയും നിലം ചേർന്നുണരുന്ന കുഞ്ഞു ശലഭത്തേയും കാണാൻ താണു താണു വരികയാണ് ആകാശം. കാണാത്ത കാറ്റിനെ കാണലാണ് 'കണ്ടത്തിന്റെ കരയിൽ' എന്ന കവിത.നിക്കറുകുത്തിയുടുത്ത് പമ്പരവുമായി ഓടുന്ന കുട്ടിയായി കാറ്റ് കാഴ്ചപ്പെടുന്നു.' നോക്കിയേ ' എന്ന അടുപ്പനോട്ടം കൊണ്ട് എന്നെയും നിന്നെയും തമ്മിലിണക്കുന്നു കൂട് എന്ന കവിത.രണ്ടാൾക്കും കൂടി ഇപ്പോൾ ഒറ്റക്കൂട്. ഈ അടുപ്പത്തിൽ, "ഹാ ഹാ, ചുറ്റും നോക്കിയേ, എത്ര കൂടുകൾ, എത്ര തരം കൂടുകൾ!"ചുണ്ടിനും പാനപാത്രത്തിന്നുമിടയിൽ ഒരു നൊടി നിൽക്കാതെ ഓടിപ്പോകുന്ന കാലത്തിന്റെ തുറിച്ചു നോട്ടമുണ്ട് തിരയടിയും കാത്ത് എന്ന കവിതയിൽ.കണ്ണുപൊത്തി തുറക്കുന്നതിനിടെ ബിസി മൂവായിരവും കടന്നു പോയ സ്വന്തം നിഴലിനെ തെരയുന്ന കവിതയാണ് 'കണ്ണാരം പൊത്തിപ്പൊത്തി'. കണ്ണുപൊത്തിത്തുറക്കുന്നതിനിടയിലെ ഇട വെളികൾ ബാബുവിന്റെ കവിതകളിൽ ധാരാളമുണ്ട്.
ഒരിരുട്ടിനുമേറെക്കാലം
മൂടിവയ്ക്കാനാവില്ല
കാഴ്ചയെ
ശബ്ദത്തെ
എന്ന് കരിയിലക്കവിതകളിൽ കവി എഴുതുന്നു.

മായക്കാഴ്ചകൾ, മിന്നൽക്കാഴ്ചകൾ എന്നിവ പോലെത്തന്നെ ഇവിക്കവിതകളിൽ പലേടത്തും അപരലോകത്തിന്റെ കാഴ്ചകളുമുണ്ട്. അപരലോകത്തെ മറ്റൊരു വീടായി കാണുന്നു 'വീടുമാറ്റം' എന്ന കവിത. അവിടേക്കുനോക്കി,
ആ കണ്ണാടിച്ചുവര് കണ്ടോ
അതിനപ്പുറത്തെ വെളിച്ചം കണ്ടോ
ആ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന
വെളുത്തയാ പൂവു കണ്ടോ
എന്ന് സാകൂതം തിരക്കുന്നു,നോക്കുന്നയാൾ.

വളരെ ഉയരത്തിൽ ജനാലക്കൽ നിന്ന് താഴെ പട്ടണം നോക്കിക്കാണുന്ന ഉയരെ എന്ന കവിത പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. നോക്കപ്പെടുന്ന ദൃശ്യത്തേക്കാൾ നോട്ടം തന്നെയാണ് ഈ കവിതയിൽ പ്രധാനം. താഴെ നിരത്തിലൂടെ പോകുന്ന ആളുകൾക്കിടയിൽ തനിക്കു പ്രിയപ്പെട്ട ആരെങ്കിലുമുണ്ടാകുമോ എന്ന് ആകാംക്ഷപ്പെടുന്നു കവി.നോട്ടം ചിലപ്പോഴെങ്കിലും ദൃശ്യത്തെ അപരിചിതമാക്കിയേക്കും എന്ന് ഇക്കവിത ഓർമ്മിപ്പിക്കുന്നു.
എന്റെ പട്ടണം
നോക്കി ഇങ്ങനെ നിൽക്കുമ്പോൾ
ഏതോ ഒരു പട്ടണം പോലെ.

വിശേഷണ പദങ്ങളിൽ മിക്കയിടത്തും കാഴ്ചയോ നോട്ടമോ ആയി ബന്ധപ്പെട്ട സൂചനകളുണ്ട്.അടർത്തിമാറ്റാനാവാത്ത മുഴപ്പുകൾ പോലെ തുറിച്ചു നോക്കുന്ന ഓർമ്മകൾ, സൂചി നോട്ടമുള്ള വാക്കുകൾ, തീയുടെ നിറമുള്ള ഓർമ്മകൾ, നിലാ നിറമുള്ള നിലവിളി എന്നെല്ലാം പല പാട് വായിക്കാം. ആൽബം (എഡിറ്റു ചെയ്തത്) എന്ന കവിതയിൽ ഓരോ വരിയിലും,കണ്ടിട്ടുണ്ട് എന്ന വാക്ക് ആവർത്തിക്കുന്നു. ഒരിടത്തെത്തുമ്പോൾ അത് കണ്ടു കണ്ടിരുന്നിട്ടുണ്ട് എന്നും കവിതയുടെ ഒടുവാകുമ്പോൾ, കണ്ടു ഞാൻ തരിച്ചുനിന്നിട്ടുണ്ട് എന്നും ആ ക്രിയാപദം വികസിക്കുന്നു."പ്രപഞ്ചത്തോളം വലിപ്പമുള്ള എട്ടുകാലി വലകൾ കണ്ടു ഞാൻ തരിച്ചുനിന്നിട്ടുണ്ട് "

നോട്ടത്തിനു മറുപടിയായിക്കിട്ടുന്ന തിരിച്ചുള്ള നോട്ടവും ബാബുവിന്റെ കവിതകളിൽ വളരെ പ്രധാനമാണ്.ബാബു നോക്കുന്ന മരച്ചില്ലകളിലെല്ലാം തിരിഞ്ഞു നോക്കുന്ന പക്ഷികളുണ്ട്. മരത്തിലെവിടെയോ മറഞ്ഞിരിക്കുന്ന നിന്നെ തെരഞ്ഞ് മരച്ചോട്ടിൽ, മൺ തരികൾക്കിടയിൽ, തെരയുമനന്തമാം കണ്ണുകൾക്കിടയിൽ ഇരിക്കുകയാണ് ഇത്രയരികെ എന്ന കവിതയിലെ ആഖ്യാതാവ്. മരത്തിൽ മറഞ്ഞിരുന്ന് നീയെന്നെ നോക്കി തിരിച്ചറിയുമോ എന്നതാണ് അയാളുടെ ഉൽക്കണ്ഠ. രണ്ടു നോട്ടങ്ങൾ തമ്മിൽ ചേരുന്നിടത്ത് വിരിയുന്ന ചിരിയിൽ നിന്നാണ് ഇണക്കത്തിന്റെ പ്രസന്ന ലോകം ഉരുവം കൊള്ളുന്നത്. അതു കാണാൻ വേണ്ടി മാത്രമാണ് ബാബുവിന്റെ കവിതയിലെ ആഖ്യാതാവ് ഇങ്ങനെ ഇറങ്ങി നടക്കുന്നത്.

കണ്ണട, കണ്ണാടി, ജനൽ, നിഴൽ, വെളിച്ചം, അടയാളക്കൊടി, സൂര്യൻ, ഉയരം താഴ്ച, ദൂരം എന്നിങ്ങനെ നോട്ടവുമായി ബന്ധപ്പെട്ട ബിംബങ്ങളും ആശയങ്ങളും ഈ കവിതകളിൽ ധാരാളമുണ്ട്. എനിക്കും പ്രപഞ്ചത്തിനുമിടയിലുള്ള കണ്ണടയുടെ അകലത്തെക്കുറിച്ചുള്ള കവിതയാണ് ' ഇവിടെയുള്ളത്. നഷ്ടമായ നോട്ടത്തെ തിരിച്ചുപിടിക്കലുമാണ് കണ്ണട. കാഴ്ച നഷ്ടപ്പെടുമോ എന്ന ഭയം ആ ബിംബത്തിനടിയിൽ നിഴലുപോലെ കട്ടപിടിച്ചിട്ടുണ്ട്. എന്റെ കണ്ണാടിച്ചില്ലിന്റെ സുതാര്യത നഷ്ടമായതിലൂടെയാണ് 'നീയില്ലാത്ത ഒരു ദിവസ'ത്തിലെ ആഖ്യാതാവ് നിന്റെ അസാന്നിധ്യത്തെ അറിയുന്നത്.ഒരു വാൽക്കണ്ണാടി നിറയെ ആകാശവുമായി വന്ന കുഞ്ഞു കവിതയെക്കുറിച്ചാണ് സമ്മാനം എന്ന കവിത.അത് കൊണ്ടു നടക്കുമ്പോൾ കണ്ണുകൾക്ക് അധികത്തിളക്കം.ആകാശത്തെപ്പറ്റിപ്പറയുമ്പോൾ ഈ കവിക്ക് സൗകര്യം' ഒരു വാൽക്കണ്ണാടി നിറയെ ആകാശം ' എന്നു പറയുന്നതാണ്. "കണ്ണാടിക്കു മുന്നിൽ പ്രപഞ്ചം ഏറെ പഴഞ്ചനായ് തീർന്നിരിക്കുന്നു" എന്നത് കവിയുടെ ഒരു ബോധ്യമാണ്. നിഴലുകൾക്കിടയിൽ വിഷാദത്തോടെ നടക്കുന്ന വെളിച്ചത്തെ ഒന്നു തൊടുക എന്നതാണ് ഈ കവിയുടെ വലിയ കൊതി. വെളിച്ചത്തിന്റേയും നോട്ടത്തിന്റേയും അധിപനായ സൂര്യനെ ഒരു കുഞ്ഞ് വിസ്മയത്തോടെ ഉണർന്നു കാണുന്ന ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ (സൂര്യൻ)

ഇങ്ങനെ, കവിതയിലൂടെ നോക്കിയും കണ്ടും നടന്ന് ലോകത്തെ ഒരു ചിരിയിലേക്ക് ഇണക്കാൻ ആഗ്രഹിക്കുന്നു, ഈ കവി.മലയാളിയുടെ പതിവ് അലസ നോട്ടമല്ല ഇത്. കത്തിവേഷത്തിന്റെ തിരനോട്ടവുമല്ല. തിരിച്ചുള്ള ഒരു നോട്ടം ആഖ്യാതാവ് ശക്തമായി ആഗ്രഹിക്കുന്നുണ്ട്.രണ്ടു നോട്ടങ്ങളും സംഗമിക്കുന്നേടത്ത് ഒരു ചിരിയുടെ ഉദയവും. ഈ കവിതകളിൽ ആവർത്തിച്ചു കേൾക്കുന്ന ശബ്ദം ചിരിയുടേതാണ്.പരസ്പരം സംവദിച്ചു മാത്രം തമ്മിലിണങ്ങേണ്ട ലോകങ്ങളെക്കുറിച്ചാണ് കവി ഉൽക്കണ്ഠപ്പെടുന്നത്.

പരുന്തുവട്ടത്തിലെ നക്ഷത്രം (ലേഖനം)

പരുന്തു വട്ടത്തിലെ നക്ഷത്രം
പി.രാമൻ

കവിതയുടെ ഭാഷ മറ്റു സാഹിത്യ വിഭാഗങ്ങളുടെ ഭാഷയിൽ നിന്നു വ്യത്യസ്തമാണെന്നു വിശ്വസിക്കുന്ന കവിയാണ് ആദിൽ മoത്തിൽ.ഈ ഒറ്റക്കാരണം കൊണ്ടു തന്നെ ഇന്നത്തെ മുഖ്യധാരാ മലയാള കവിതയിൽ നിന്ന് ഈ കവിയുടെ കവിത വിട്ടു നിൽക്കുന്നു. പാതി വെന്ത ഫിക്ഷനായി നമ്മുടെ മുഖ്യധാരാ കവിത മാറിക്കഴിഞ്ഞ ഈ കാലത്ത്
കവിതയുടെ ഭാഷ മറ്റു വ്യവഹാര രൂപങ്ങളിൽ നിന്നു വ്യത്യസ്തമെന്നു കരുതുന്ന ഒരു പുതിയ തലമുറയുടെതന്നെ വരവിൻ്റെ അടയാളമായിക്കണ്ട് ആദിൽക്കവിതയെ ഞാൻ വരവേൽക്കുന്നു.

അടഞ്ഞു കിടക്കുന്ന പുസ്തകത്തിൻ്റെ ഇരുട്ട് വായിക്കാൻ വാലൻ പുഴുവിനേ പറ്റൂ. സവിശേഷ രൂപത്തിലൂടെ, ഭാഷയിലൂടെ മാത്രം ആവിഷ്കരിക്കേണ്ടുന്നവയാണ് ഈ കവിക്ക് സകല ലോകങ്ങളും. അതുകൊണ്ടുതന്നെ,സവിശേഷ ഭാഷാ ഘടനകളിലേക്കും രീതിവൽക്കരണങ്ങളിലേക്കും അയാൾ ആകൃഷ്ടനാകുന്നു. പാറിയെത്താത്ത ദൂരങ്ങളും കണ്ടിട്ടില്ലാത്ത അകലങ്ങളും തൻ്റെ നോട്ടപ്പാടിലേക്കു ചുരുക്കാൻ ഈ കവിതയിലെ പക്ഷിക്ക് ഭൂമിക്കു മുകളിൽ കാലുകളിറുക്കി ചിറകു ദേഹത്തേക്കൊതുക്കി ഒരു പ്രത്യേക വിധത്തിൽ ഇരിക്കണം. അങ്ങനെ പ്രത്യേക തരത്തിൽ സംവിധാനം ചെയ്ത ഭാഷയുടെ കണ്ണിൽ തെളിയുന്ന അകങ്ങളും അകലങ്ങളുമാണ് ഈ പുസ്തകത്തിൽ വായനക്കാരെ കാത്തിരിക്കുന്നത്. നമ്മുടെ മുഖ്യധാരാ കവികളെല്ലാം ഒരേ ഭാഷയിലെഴുതാൻ വെമ്പുന്ന ഈ കാലത്ത് ഭാഷയെ ഇങ്ങനെ വിശേഷപ്പെടുത്തുന്ന ആദിൽരീതി എന്നെ അത്ഭുതപ്പെടുത്തുന്നു. താൻ തിരസ്കരിക്കപ്പെടും എന്ന ബോധ്യത്തോടെ തന്നെയാവണം ഇയാൾ ഇതിനു മുതിരുന്നത്. കാരണം, അതിലും പ്രധാനമാണ് ഇയാൾക്ക് ഒരു കവി എങ്ങനെയാണ് ലോകങ്ങളെ സ്വാംശീകരിക്കേണ്ടതും ആവിഷ്കരിക്കേണ്ടതുമെന്നതിനെക്കുറിച്ചുള്ള ബോധ്യം.

താൻ ഉപയോഗിക്കുന്ന വാക്കിൻ്റെ സ്വരൂപവും സ്വഭാവവും ഈ കവിക്ക് പ്രധാനമാണ്. അകത്തെ മുറിയിൽ കിടന്നുരുകി സഹികെട്ട് തെരുവിലിറങ്ങി നടക്കുന്ന കവി ഒടുവിൽ ഒരു കവിതയിലേക്കെത്തുന്ന ആ ഇടം നോക്കൂ.
"ആദ്യമാ വാക്കെന്തായിരുന്നു?
ഇപ്പൊഴാ വാക്കെന്താണ്?
ഒടുവിലാ വാക്കെന്താവും?"
കവിതയിലേക്കു കടക്കുന്നിടത്തു വെച്ചു തന്നെ വാക്കിൻ്റെ, ഭാഷയുടെ, സ്വരൂപത്തേയും സ്വഭാവത്തേയും കുറിച്ചുള്ള കാലുഷ്യമാണ് അയാൾ നേരിടുന്നത്. ആവിഷ്കരിക്കേണ്ടവയും അതാവിഷ്കരിക്കാനുള്ള ഭാഷയും തമ്മിലെ ടെൻഷൻ ആദിൽക്കവിതയിലുടനീളമുണ്ട്. ആ ടെൻഷനിലൂടെ ആവിഷ്കാരം പൂർത്തിയാക്കുമ്പോഴുണ്ടാവുന്ന സാഫല്യം വായിച്ചു തീരുമ്പോൾ വായനക്കാരിലും നിറയുന്നു.

ഓരോ അനുഭവലോകത്തേക്കു കടക്കുമ്പോഴും അതാവിഷ്ക്കരിക്കാനുള്ള ഭാഷയുടെ സ്വരൂപം വിഭിന്നവും തനതുമാണെന്നുമുള്ള സൂചന കൂടി
ഇവിടെയുണ്ട്. അതിനനുസരിച്ച് ചിലപ്പോൾ ഭാവഗീതപരവും ചിലപ്പോൾ ആഖ്യാനപരവുമാകുന്നു കവിയുടെ ഭാഷ.വൃത്തങ്ങളും ഇശലുകളും മുക്തഛന്ദസ്സും ഗദ്യവും മാറി മാറി ഉപയോഗിക്കുന്നു. മുറുക്കിയും അയച്ചും ഒഴുക്കോടെയും ഒഴുക്കു മുറിച്ചും ഭാഷ ഉപയോഗിക്കുന്നു. മൂർത്തതയോടെയും അമൂർത്തതയോടെയും പ്രയോഗിക്കുന്നു. ഉയരെ വട്ടമിട്ടു പറക്കുമ്പോൾ ഉള്ളിലെടുക്കുന്ന ലോകമല്ല തെങ്ങോലയിലിരുന്നുള്ള നോട്ടത്തിലേക്കു ചുരുങ്ങുന്ന ലോകം. അതല്ല, മൂവന്തിയിൽ ആളൊഴിഞ്ഞ അലക്കുകല്ലിൽ വന്നിരിക്കുമ്പോൾ തെളിയുന്നത്. ഇങ്ങനെ ലോകപ്പരപ്പിനെ സ്വരൂപ വൈവിധ്യമാർന്ന ഭാഷ കൊണ്ട് ഉള്ളിലേക്കെടുത്ത് തൻ്റെ ലോകമാക്കി വായനക്കാർക്കു തിരിച്ചുനൽകുന്നതിൻ്റെ സംഘർഷവും ആനന്ദവുമാണ് ആദിൽക്കവിതയുടെ നീക്കിയിരിപ്പ്.ആദിൽക്കവിതയിൽ മുഴുകുന്ന വായനക്കാരും സ്വയമറിയാതെ പതുക്കെ ഈ പണി ചെയ്തു തുടങ്ങാൻ പ്രലോഭിതരാവുന്നു.അങ്ങനെ വായനക്കാരെക്കൂടി സ്രഷ്ടാക്കളാക്കി മാറ്റുന്നതാണ് ഈ കവിതയുടെ പ്രവർത്തന രീതി. അകം, പുറം, ഭാഷ എന്നിവയാണ് ഇതിൻ്റെ പ്രധാന കരുക്കൾ. കൂട്ടിൽ നിന്നു മാനത്തേക്കും തിരിച്ചു കൂട്ടിലേക്കും വന്നും പോയും കൊണ്ടിരിക്കുന്ന കിളിയാകുന്നു ആദിൽക്കവിതയിലെ ഭാഷ.

കൊണ്ടുവരുന്നത് ചുള്ളിക്കമ്പാവാം, കായ്കനികളാവാം, പുഴുക്കളാവാം -എന്തും ആന്തരലോകത്തെ സമ്പന്നമാക്കാനാണ്. ആന്തരലോകം ഒരു കിളിക്കൂടായി, കുട്ടി സൂക്ഷിച്ചു വെയ്ക്കുന്ന പഴ്സായി, മനുഷ്യൻ ചെന്നു കിടക്കുന്ന ഖബറായി, പൂച്ച പെറ്റു കിടക്കുന്ന തട്ടിൻപുറമായി, വൈക്കോലും കൊന്നയിലകളും ഇരുട്ടും വെച്ചടച്ച് കൊട്ടകൾ നിറയെ മാങ്ങ വെയ്ക്കുമിടമായി, പെരുനാൾത്തലേന്ന് ഉച്ചത്തിൽ തക്ബീർ വിളിക്കുന്ന കുട്ടികളിലൊരാളുടെ ഏറ്റവുമുറക്കെ കേൾക്കുന്ന ഒച്ചയായി, കൂട്ടുകാരൻ മുങ്ങിയാണ്ട പുഴയായി, ട്രെയിൻ സ്റ്റേഷനിൽ നിന്നെടുക്കുമ്പോഴത്തെ തിക്കിത്തിരക്കിൽ പെട്ട് ഉറച്ചു പോകുന്ന ഒരു മൂലയായി,മരിച്ച വീട്ടിലെ അടുക്കളയിൽ നിന്നുയരുന്ന ദോശമണമായിപ്പോലും പ്രത്യക്ഷപ്പെടാം എന്ന് ആദിൽക്കവിത കാണിച്ചു തരുന്നു. ഇത്രയും മൂർത്തമായി ആന്തരലോകം വെളിപ്പെടുന്നതിൻ്റെ ലാഘവം കൊണ്ട് പ്രസന്നമായിരിക്കുന്നു ആദിൽക്കവിത. ലാഘവത്തോടെ പുറമേക്കു തെളിയുന്ന ഈ മൂർത്തതയ്ക്കിടയിലെ ഇരുൾക്കലക്കം ഞൊടി നേരത്തേക്കു കാണിച്ചു തരുമ്പോൾ നാം നടുങ്ങുകയും ചെയ്യുന്നു. ഈ ലാഘവവും നടുക്കവും തുടർച്ചയായി വിന്യസിക്കുന്നതിനാൽ ഈ സമാഹാരത്തിലെ കവിതകൾ തുടർച്ചയായി വായിച്ചു പോകാനും സാധിക്കുന്നു.

ആന്തര ലോകത്തിൻ്റെ കൊടിയടയാളമായി ഉയരെ ചന്ദ്രനും നക്ഷത്രവുമുണ്ട്. മാനത്ത് പരുന്തു പറക്കുന്ന വട്ടത്തിനുള്ളിലാണ് നക്ഷത്രം. പതിവു രാത്രിയിൽ കിടക്കയിരുട്ടത്തു ശ്വാസോച്ഛ്വാസത്തിൽ സെക്കൻ്റുകൾ എണ്ണി കണ്ണടക്കുമ്പോൾ തെളിയുന്ന ലോകത്തിൻ്റെ അടയാളം ചന്ദ്രനും നക്ഷത്രവുമാണ്. മുഴുവൻ ലോകവും ആന്തരലോകത്തിൻ്റെ ഭാഗമായി മാറുന്ന 'വലിയപള്ളിറോഡി' ൽ ഇറക്കമിറങ്ങുമ്പോൾ വീടുകൾക്കിടയിലായി ചന്ദ്രനെ കാണാം. വേണ്ടപ്പെട്ടവരുടെ ഖബറിടങ്ങൾ ഏതേതെന്നറിവില്ലാത്ത, മയ്യത്തു കൊണ്ടു പോകുമ്പോൾ ഇരുമ്പഴികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന പെണ്ണുങ്ങൾ കുഞ്ഞുങ്ങൾക്ക് ചോറുവാരിക്കൊടുക്കുമ്പോൾ കാട്ടിക്കൊടുക്കുന്നത് ആ ചന്ദ്രനെയാണ്. മൂവന്തിയും അതു പതുക്കെ ഇരുട്ടിലാണ്ട് പിറയുദിക്കുന്ന രാത്രിയുമാണ് ആ ആന്തരലോകത്തിലെ നേരങ്ങൾ.ആ നേരത്തിൻ്റെ നിറം പുരണ്ടിരിക്കുന്നു ഓരോ വസ്തുവിന്മേലും.ചന്ദ്രൻ ചിലപ്പോൾ ആ ലോകത്തെ ലഹരി പിടിപ്പിക്കുന്ന മായികാനുഭവമാക്കി മാറ്റുന്നു, പൗർണ്ണമിച്ചന്ദ്രൻ, കാളവണ്ടി എന്ന കവിതയിലെപ്പോലെ.ചിലപ്പോൾ ഉള്ളിലെ പുകച്ചിലിനെയാവും തൻ്റെ ഉരുകലിലൂടെ ചന്ദ്രൻ കാണിക്കുക. മറ്റു കവികളുടെയും ആന്തര ജീവിതത്തിൻ്റെ കൊടിയടയാളമായി പിറയും നിലാവും ഇയാളിലെ വായനക്കാരൻ ഉളളിൽ പതിച്ചു വാങ്ങുന്നുണ്ട്. തനിക്കു മാത്രമല്ല, തൻ്റെ ഇഷ്ട കവികൾക്കു മാത്രമല്ല, എല്ലാ മനുഷ്യർക്കുമുണ്ട് ആ ഉള്ളുലകം. മറ്റൊരു വീട്ടിൽ മറ്റൊരു ഉമ്മയിൽ താനെന്ന കുട്ടി അതു നിറക്കാൻ തേടിപ്പോകുമ്പോൾ തൻ്റെ വീട്ടിൽ തൻ്റെയുമ്മയിൽ മറ്റൊരു കുട്ടി തേടിയെത്തുന്നു.

മൃതിയേക്കാൾ ആഴത്തിലാണ് ആ ആന്തരലോകം കുഴിച്ചിട്ടിട്ടുള്ളത്. അതിനു മേലേക്കൂടി ഒരു കാറ്റുപോലെ മരണം കടന്നു പോകുന്നു.വല്ല്യുപ്പയുടെയും വല്ല്യുപ്പയുടെ കൂട്ടുകാരൻ്റേയും മരണങ്ങൾക്കിടയിൽ കുട്ടിക്കു കിട്ടുന്ന ഒരു പുഞ്ചിരി- മരിച്ചയാളുടെ അവസാനത്തെ ചിരി- തുറക്കുന്ന ഒരു ഉൾ ലോകമുണ്ട്. മരണത്തെക്കുറിച്ചുള്ള കവിതകളിലെല്ലാം മരണത്തേക്കാൾ ആഴത്തിൽ ഒരു ലോകം പതുങ്ങുന്നുണ്ട്. ജീവിതത്തിൽ നിന്നെന്ന പോലെ മരണത്തിൽ നിന്നും വേണ്ടതെല്ലാമെടുത്ത് സമ്പന്നമാകുന്നതാണ് ആദിൽക്കവിതയിലെ അന്തർലോകം. ലൊട്ടുലൊടുക്കുകളും സ്വർഗ്ഗത്തേക്കുള്ള ടിക്കറ്റുകളുമെല്ലാം ഒരു കുട്ടി കുത്തിത്തിരുകി സൂക്ഷിച്ചു വെക്കുന്ന സ്വകാര്യമായ ഒരു പേഴ്സുപോലെയുമാണത്. ഉള്ളുലകത്തിൻ്റെ തിടം വെപ്പിക്കലിൽ വല്ലാത്തൊരു കുട്ടിത്തവും കൂടി കലർന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാവാം കുട്ടിക്കാലം ഈ കവിതകളിൽ ഒഴുകിപ്പടരുന്നതും. ബാല്യത്തിലേക്കല്ല, ബാല്യകൗതുകത്തോടെയുള്ള ആ ഉള്ളടക്കൽ വഴി സമ്പന്നമാവുന്ന ആന്തരലോകത്തിലേക്കാണ് കവിതയുടെ ഊന്നൽ. അതുകൊണ്ടു തന്നെ ഗൃഹാതുരവുമല്ല ഈ കവിതകൾ.

ഇവിടെ നിന്നാണ് പുറത്തേക്കുള്ള യാത്രകൾ തുടങ്ങുന്നത്. ഉപ്പ, ഉമ്മ, വല്യുമ്മ, വല്യുപ്പ, കുടുംബക്കാർ, നാട്ടിലെ മനുഷ്യർ, പറങ്ങോടിപ്പാറ, റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടിയാത്രകൾ, ഹൈവേയിലൂടെ ചീറിപ്പായുന്ന വേഗങ്ങൾ, ജിപ്‌സിത്തെരുവ്, കാവ്യയാത്രകൾ എന്നിങ്ങനെ പടർന്നു പടർന്നു വരുന്ന ലോകത്തുനിന്ന് വേണ്ടതൊക്കെ അയാൾ ഉള്ളിലേക്കെടുക്കുന്നു. ഒപ്പം തന്നിലെന്ന പോലെ മറ്റുള്ളവരിലുമുള്ള അദൃശ്യ ലോകങ്ങൾക്കു മുന്നിൽ ആനന്ദത്തോടെ നിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ പല നിലകളിൽ പുറമേക്കു പടർന്ന് സമ്പന്നമാകുന്ന ആന്തര ലോകത്തിൽ സ്വേച്ഛയാ ചരിക്കുന്നതിൻ്റെ ആനന്ദത്തുടിപ്പുകളാണ് ഓരോ ആദിൽക്കവിതയും. പ്രപഞ്ചം വിഴുങ്ങുന്ന ഉള്ളും ഉള്ളിനെ വിഴുങ്ങുന്ന പ്രപഞ്ചവും പരസ്പര്യത്തോടെ നിൽക്കുകയാണിവിടെ.ഈയിടെ എന്തോ തമ്മിൽ സംസാരിക്കുന്നതിനിടയിൽ സ്വന്തം വാല് വിഴുങ്ങി നിൽക്കുന്ന പാമ്പിനെപ്പറ്റി യാദൃച്ഛികമായി അവൻ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.

അതുകൊണ്ടുതന്നെ ഈ കവിത ഒരേ സമയം അകത്തേക്കും പുറത്തേക്കും മുഖം തിരിച്ചിരിക്കുന്നു. പ്രാദേശിക സംസ്കാരം,മതം, ആത്മീയത, രാഷ്ട്രീയം, എല്ലാം ഇക്കവിതയുടെ പരിധിയിൽ വരുന്നു. ഏറനാട്ടിലെ മുസ്ളീം ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും അനുഭവ പരിസരം ഭാഷയാക്കുന്നു. അതിനോട് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നു. ഈ കവി നമ്മുടെ കാവ്യഭാഷയിൽ നടത്തുന്ന ഒരിടപെടൽ കൂടി എടുത്തു പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. മാപ്പിളപ്പാട്ടുകൾ ഇക്കാലം വരെയും നമ്മുടെ മുഖ്യധാരാ കവിതയുടെ ഭാഗമായിരുന്നില്ല. മാപ്പിളപ്പാട്ട് എന്ന പേരു തന്നെ ആ വേർതിരിവിനെക്കുറിക്കുന്നുണ്ട്. വൃത്തബദ്ധമായി എഴുതുന്ന പാരമ്പര്യ കവിതാ വഴിയേയും സമാന്തരമായിപ്പോന്ന ഇശൽ വഴിയേയും തമ്മിലിണക്കി ഒരു കലർപ്പു വഴി കണ്ടെത്താൻ ആദിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

തുടരൊഴുക്കുകളുടെ രണ്ടാം പുസ്തകം (ലേഖനം)

തുടരൊഴുക്കുകളുടെ രണ്ടാം പുസ്തകം
പി.രാമൻ

1
മലയാള കവിതയെ പുതിയ പരപ്പുകളിലേക്കു പടർത്തിയ ഒരു പ്രധാന കവിയാണ് ഡി. അനിൽകുമാർ. കടലും കടലോര ജീവിതവും ഭാഷയും സമകാലികവും പൗരാണികവുമായ മാനങ്ങളോടെ മലയാള കവിതയുടെ കേന്ദ്രത്തിലേക്കു വരികയാണിവിടെ.ഈ പ്രമേയം കവിതയിൽ ഉപയോഗിച്ചിട്ടുള്ളവർ അനിൽകുമാറിനു മുമ്പും ഒരുപക്ഷേ കണ്ടേക്കും. അവയെല്ലാം നടപ്പു കാവ്യ രീതികളുടെ ചട്ടക്കൂട്ടിനകത്തുനിന്ന് എഴുതിയവയാകയാൽ പതിനായിരക്കണക്കിനു കവിതകളിൽ നിന്നും വേറിട്ടു കാണുകയേയില്ല.

സമകാല കവിതയുടെ പൊതുമയോട് വീക്ഷണം കൊണ്ടും ഭാഷകൊണ്ടും ഇടയുന്നതിനാലാണ് അനിലിൻ്റെ കാവ്യലോകം നമ്മുടെ കൺമുമ്പിൽ നിന്നു മായാതെ നിൽക്കുന്നത്. ഭാഷ ഭാഷയായി ഒതുങ്ങാതെ തൻ്റെ വീക്ഷണവുമായി ബന്ധിപ്പിക്കാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കവിയാണ് അനിൽകുമാർ.ഇന്ന് വാമൊഴിയിലെഴുതി എന്നതുകൊണ്ടു മാത്രം ഒരു കവിത നമ്മുടെ ശ്രദ്ധയാകർഷിക്കണമെന്നില്ല. അത് ഒരു പുതുമയല്ലാതായിക്കഴിഞ്ഞിട്ടു കുറേയായി. ഏറ്റവും 'അപ് ടു ഡേറ്റ് ' ആയ കാര്യങ്ങളെക്കുറിച്ച് വർത്തമാനം പറയുന്ന മട്ടിൽ എഴുതിവിടുന്ന കവിതയല്ല അനിലിൻ്റേത്.തനിക്കാവിഷ്കരിക്കേണ്ടുന്ന അനുഭവലോകത്തിനിണങ്ങിയ വാക്കുകൾ താൻ ജീവിക്കുന 'കടപ്പെറ പാസ' യിലായതു കൊണ്ട് ഈ കവി അതിലെ പദാവലികൾ എടുത്തുപയോഗിക്കുകയാണ്. തൻ്റെ കാവ്യഭാഷ 'മ്യൂസിയം പീസ് ' ആകാതിരിക്കാൻ സമകാലികമായ ഉണർവും വിഷാദവും വൈകാരികതയും കൊണ്ട് കവിക്കു സാധിക്കുന്നുണ്ട്. അതുപോലെത്തന്നെ, ഇന്നത്തെ പൊതു കവിതാ ഫാഷൻ വാമൊഴി ട്രെൻഡ് ആയി പരിമിതപ്പെടാതിരിക്കാൻ സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കും പൗരാണികതയിലേക്കുമുള്ള പടർച്ചകളിലൂടെയും കവി ജാഗ്രത്താവുന്നുണ്ട്. ഇങ്ങനെ, രണ്ടറ്റത്തു നിന്നും ഒരേ സമയം കൊളുത്തിയ ഭാഷാ സ്ഫോടമാണ് അനിലിൻ്റെ കാവ്യലോകത്തെ അതിൻ്റെ വീക്ഷണ വിശേഷങ്ങളോടെ വായനക്കാരുടെ മുന്നിൽ മായാതെ നിർത്തുന്നത്. ഭാഷക്കു പിന്നാലെ മായാതെ നിൽക്കുന്ന മിന്നലാകുന്നു ഡി. അനിൽകുമാറിൻ്റെ കവിത.

തൻ്റെ എഴുത്തിനെക്കുറിച്ച് വ്യക്തമായ ദിശാബോധമുള്ള കവിയാണ് അനിൽകുമാർ. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന വളരെ ശ്രദ്ധേമായ ആദ്യസമാഹാരത്തിനു (2016) ശേഷം വരുന്ന അവിയങ്കോര എന്ന രണ്ടാം സമാഹാരമാണിത്.ആദ്യസമാഹാരം വരവേൽപ്പിനോടൊപ്പം ചില വിമർശനങ്ങൾക്കും സ്വാഭാവികമായും ഇട നൽകും. വരവേൽപ്പുകളോ വിമർശനങ്ങളോ സമ്മർദ്ദത്തിലാഴ്ത്താതെ സ്വന്തം ഒഴുക്കു കണ്ടെത്തുക എന്നതാണിവിടെ പ്രധാനം.താൻ എഴുതി വന്ന രീതികളെ പുതിയ വിസ്തൃതികളിലേക്കു പടർത്തിക്കൊണ്ടാണ് ഈ കവി തൻ്റെ എഴുത്തിൻ്റെ സ്വാഭാവിക പ്രവാഹം നിലനിർത്തുന്നത്.ചരിത്രത്തിലേക്കും വംശഗാഥകളിലേക്കും കടൽപ്പരപ്പുകളിലേക്കും തീരത്തിരമ്പുന്ന ജീവിതത്തിൻ്റെ ഇരുൾ വെളിച്ചങ്ങളിലേക്കും കൂടുതൽ ആഴ്ന്നിറങ്ങുന്നു അവിയങ്കോരയിൽ അനിൽകുമാർ.കരയോടു ചേർന്ന് ലോഡിറക്കിക്കൊണ്ടിരിക്കുന്ന ബോട്ടിൻ്റെ ഇളക്കമാണ് ചങ്കൊണ്ടോ പറക്കൊണ്ടോവിൽ. കാറ്റ് വീണാൽ രായ്ക്കുരാമാനം കുടിയിലെത്താൻ കൊതി മൂത്തു പോകുന്ന, കര നോക്കി നിൽക്കുന്ന രാത്രി വള്ളങ്ങളാണതിൽ.കര നോക്കി നിൽക്കുന്ന കടലാണ് മിക്കവാറും. എന്നാൽ ഈ രണ്ടാം സമാഹാരമാകട്ടെ കടൽപ്പരപ്പിലേക്കുള്ള, തിരിച്ചെത്തുമോ എന്നുറപ്പില്ലാത്ത യാത്രകളുടെ ഗാഥകൾകൊണ്ടു മുഖരിതമായിരിക്കുന്നു. ആദ്യസമാഹാരത്തിലെ 'കടലെറങ്കണ പെണ്ണുങ്കോ' എന്ന കവിതയിൽ ആ പുറപ്പാടിൻ്റെ കാഹളം നാം കേൾക്കുന്നുണ്ടെന്നു മാത്രം.

തൻ്റെ ഒഴുക്കു കണ്ടെത്തുന്ന കവിയുടെ ദിശാബോധത്തിൻ്റെ ഒരടയാളമാണ് അനിൽകുമാർ ഇതിനിടെ പ്രസിദ്ധീകരിച്ച കടപ്പറപാസാ പദകോശം.ആദ്യസമാഹാരത്തിൻ്റെ അനുബന്ധമായി കടപ്പെറ പാസയുടെ ചെറിയൊരു പദകോശം ചേർത്തിട്ടുണ്ട്. അതിൻ്റെ വിപുലനമാണ് 'കടപ്പെറ പാസ' എന്ന പദകോശ ഗ്രന്ഥം. സ്വന്തം കവിതയെഴുത്തനുഭവത്തിൽ ഊന്നി നിന്നുകൊണ്ട് ഒരു കവി ഒരു പദകോശം നിർമ്മിക്കുന്നു എന്നത് മലയാള സാഹിത്യ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. തൻ്റെ കവിതാലോകത്തേക്കു കടക്കാൻ വായനക്കാരന് മാനകഭാഷാ പദാവലി മതിയാവുകയില്ല എന്ന ബോധ്യം ഈ കവിക്കുണ്ട്. വായനക്കാരനു വേണ്ടി കവി മാനക മലയാളത്തിലേക്കു സമരസപ്പെടുന്നില്ല എന്നു ചുരുക്കം. ഭാഷയുടെ മണൽക്കരയിലൂടോടുന്ന ഒരു ചെറു ഞെണ്ടു മാത്രമാണ് മാനകമലയാളവും അതിൻ്റെ വ്യാകരണവുമെന്ന് ഈ സമാഹാരത്തിലെ പാണിനീയം എന്ന കവിത സൂചിപ്പിക്കുന്നുണ്ട്. ഖിലങ്ങൾ, അപ്രയുക്തങ്ങൾ, ലിപിയില്ലാത്തവ എന്നിങ്ങനെ വ്യാകരണവ്യവസ്ഥ പുറത്തു നിർത്തിയ സ്വരൂപങ്ങളും സ്വഭാവങ്ങളുമെല്ലാം ചേർന്ന ഭാഷയുടെ കടലിരമ്പത്തിനാണ് ഈ കവി കാതോർക്കുന്നത്.ആ ഭാഷ പിടിച്ചെടുത്ത് അതുകൊണ്ടെഴുതുമ്പോൾ ഓരോ ജീവിതാനുഭവവും ഇളകിമറിയുന്ന ഒരു കടലായിത്തീരുന്നു.

കടലും കടൽത്തീര ജീവിതവുമാണ് ഡി. അനിൽകുമാറിൻ്റെ കവിതയിലെ മുഖ്യ പ്രമേയങ്ങളെന്ന് നേരത്തേ തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. താൻ ജീവിക്കുന്ന അരികു ഭാഷകൊണ്ട് സ്വന്തം വംശത്തെ എഴുതുന്ന കവി എന്ന നിലയിൽ അനിൽകുമാറിൻ്റെ കവിത പഠിയ്ക്കപ്പെട്ടിട്ടുണ്ട്. (നെയ്തൽ തിണയിൽ കൊളുത്തിയ എഞ്ചിൻ ശബ്ദങ്ങൾ - എം.ആർ.വിഷ്ണുപ്രസാദ്.) ഇതുവരെ മുഖ്യധാരക്കുപുറത്ത് സമാന്തരമായി സഞ്ചരിച്ചു പോന്ന പ്രമേയങ്ങളും ഭാഷാരീതികളും ആധുനികാനന്തര കാലത്ത് കൂടുതൽ ദൃശ്യത കൈവരിക്കാൻ തുടങ്ങിയതിനെക്കുറിച്ചും പഠനങ്ങൾ വന്നിട്ടുണ്ട്.ഡി.അനിൽകുമാറിൻ്റെ കവിതകളുടെ പ്രമേയത്തിനും ഭാഷക്കും രാമകഥപ്പാട്ടു പോലുള്ള പഴയ കാവ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിലേക്കോ സംഘകാല നെയ്തൽ തിണക്കവിതകളിലേക്കോ പ്രാചീനമായ കടൽപ്പാട്ടുകളിലേക്കോ ഉണ്ടാകാവുന്ന വേരു ബന്ധങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളത്തിലെ ദളിത് കവിതയുടെ ഒരു സവിശേഷ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന കവിത എന്ന നിലയിൽ അനിൽകുമാറിൻ്റെ കവിതയെ ആദ്യ സമാഹാരത്തിൻ്റെ അനുബന്ധ പഠനത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.അതിനാൽ അക്കാര്യങ്ങൾ രണ്ടാം സമാഹാരത്തിൻ്റെ ഈ ആമുഖക്കുറിപ്പിൽ ആവർത്തിക്കുന്നില്ല.തൻ്റെ കാവ്യഭാഷയുടെ ചലനാത്മകത കൊണ്ട് ഓരോ ജീവിതാനുഭവത്തെയും ഇളകി മറിയുന്നതോ തിരയടങ്ങിയതോ ആയ കടലാക്കി മാറ്റുന്ന അനിൽകുമാറിൻ്റെ കവിതാരീതികളെക്കുറിച്ചാണ് ഞാനിവിടെ പ്രധാനമായും എഴുതാനാഗ്രഹിക്കുന്നത്.

2
ഇരച്ചാർക്കുന്ന രണ്ടു കടലുകൾ പരസ്പരം പകർന്നും ഇടഞ്ഞും മുഖാമുഖം നിൽക്കുന്നു ഈ കവിതകളിൽ. കൊമ്പൻ സ്രാവുതൊട്ട് ഒറത്തയും തെരച്ചിയും കടൽക്കുതിരയും ചിപ്പിയും വരെയുള്ള, നിവരുകയും ആഞ്ഞടിക്കുകയും ഇരമ്പുകയും പാടുകയും മൗനം കൊള്ളുകയും ചെയ്യുന്ന കടലും തീരത്തെ മനുഷ്യൻ്റെ അതിജീവനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും സങ്കടങ്ങളുടെയും കടലുമാണവ. ആ അഭിമുഖീകരണത്തിൻ്റെ ഗാംഭീര്യവും സമകാലികതയും പൗരാണികതയും കാവ്യഭാഷകൊണ്ടനുഭവിപ്പിക്കാൻ കവിക്കു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം.

കടലിൽ നിന്നു വന്ന് കരയിലടിച്ചു തിരിച്ചു പോകുന്നു തിര.കരയിൽ നിന്നു പുറപ്പെട്ട്, ഒന്നാം തുഴയിൽ ഒന്നാം കടലിലെത്തി, രണ്ടാം തുഴയിൽ രണ്ടാം കടലിലെത്തി, മൂന്നാം തുഴയിൽ മൂന്നാം കടലിലെത്തി, മീൻ നിറഞ്ഞ പാരുകൾ കൊയ്ത് തിരിച്ചുപോന്നു കരയണയുന്ന മറുതിരപ്പുറത്താണ് കവിയുടെ കണ്ണിരിക്കുന്നത്. ഇങ്ങനെ ഗതി തിരിച്ചിട്ട ഒരു തിരകൊണ്ടാണ് അനിൽകുമാർ കടലിനെ എഴുതുന്നത്. തീരം തല്ലുന്ന തിരകൾ നുറുങ്ങിച്ചിതറി നുരഞ്ഞ് കടലിലേക്കു പിൻമാറുന്നു. കടലാഴത്തിലേക്കു പോയ മറുതിരയും പലപ്പോഴും തിരിച്ചെത്തുക ഇതുപോലെ തകർന്നു നുറുങ്ങിയാവും. സെൻ്റ് ആൻഡ്രൂസ് കടപ്പൊറത്ത് ഇടിച്ചു കയറിത്തകർന്നു കിടക്കുന്ന ബോട്ടും അരികിൽ 'മുട്ടാങ്കിയിട്ടിരിക്കുന്ന' ഒടമയും ഇങ്ങനെ തിരിച്ചിട്ട തിരയെഴുതിയ ചിത്രങ്ങളാണ്.('സെൻ്റ് ആൻഡ്രൂസ്) കല്ലറയിൽ നിന്നും എണീറ്റു വന്ന് "അവിയങ്കോര പാവി തിരിച്ചണയാം" എന്നു മക്കളെ വിളിച്ചു പോവുന്നു അപ്പൻ തിര.('അവിയങ്കോര') കരയണയുന്ന മീനോളമോ അതിനെക്കാളുമോ കടലിലേക്കു തിരിച്ചു പോകുന്ന മീൻ ഈ കവിതകളിലുണ്ട്. കടലിലേക്കു തിരിച്ചു പോകുന്ന ഒറത്തയിലേക്കാണ് കവി സ്വയം പകരുന്നത്.

ശരിക്കും ഒരു ഒറത്തയാണ് ഞാൻ.
കടലിലേക്കു തിരിച്ചു പോകാനായി
ഹാർബറിൻ്റെ തലപ്പിൽ നിന്നു
ചാടുകയാണ്.
(ഒറത്ത)
കടപ്പൊറത്തെ ജീവിതത്തിൽ നിന്നും താൻ അകന്നു പോയോ എന്ന ആശങ്ക വളർന്നുണ്ടായ സംഘർഷത്തിനൊടുവിലാണ് കവി ഒറത്തയിലേക്കു പകർന്ന് കടലിലാഴുന്നത്. തുറ വെടിഞ്ഞു പോകുമോ താൻ, നാഗരികതയുടെ മാനകഭാഷ തുറയിൽ നിന്നു തന്നെ വലിച്ചുകൊണ്ടു പോകുമോ എന്ന ഭയത്തിൻ്റെ ഒരു തീപ്പൊരി ഈ രണ്ടാം സമാഹാരത്തിൽ വന്നു വീണിട്ടുള്ളത് കാണാതിരുന്നു കൂട. എന്തായാലും, കടപ്പുറത്തെ ജീവിതത്തിലേക്കു തിരിച്ചു വരാതിരിക്കാൻ കഴിയാത്ത മനുഷ്യനാണ് ഒറത്തയിലേക്കു പകർന്നിരിക്കുന്നത്. ഞാൻ ഒറത്തയെങ്കിൽ ഞാൻ ശ്വസിക്കുന്ന ഈ ജീവിതം തന്നെ കടൽ. കടലിൻ്റെ ജൈവലോകത്തോടു താദാത്മ്യപ്പെട്ടല്ലാതെ ഈ കവിതകളിൽ മനുഷ്യനില്ല. മണലിൽ മുട്ടയിട്ടു കടലിലേക്കു തിരിച്ചു പോകുന്ന ആമ, തീരത്തെ മനുഷ്യൻ്റെ 'കേളും കേപ്പോരുമില്ലാത്ത ജീവിതം കടൽക്കരയിൽ വെച്ചതു വിഴുങ്ങിയാണ്, പോകുന്നത്.('കാത്തിരിപ്പ്) അരയിൽ തോർത്തു കെട്ടി രാവിയ പിച്ചാത്തിയുമായി കരിമ്പച്ചപ്പാറയിൽ വെളഞ്ഞു നിൽക്കുന്ന ചിപ്പിക്കൂമ്പാരത്തിലിറങ്ങി ചിപ്പിയറുക്കുന്ന മനുഷ്യനെ അവതരിപ്പിക്കുന്ന ചിപ്പി എന്ന കവിത അവസാനിക്കുന്നത് ചിപ്പിക്കകത്തു പതിഞ്ഞിരിക്കുന്ന മനുഷ്യരൂപം കാണിച്ചാണ്.

സൂക്ഷിച്ചു നോക്കിയാൽ
ചിപ്പിയിൽ കാണാം
ചിപ്പിയെടുത്തു മറയുന്നൊ-
രാൾ രൂപം.

ഓരോ ചിപ്പിയിലുമുണ്ട്, ചിപ്പിയെടുത്തു മറയുന്ന ഒരാൾരൂപം.ചിപ്പിയിൽ മാത്രമല്ല, ഓരോ മീനിലുമുണ്ട്. ഒറത്തയിൽ ഞാനുള്ള പോലെ.മീനിലും കടൽക്കുതിരയിലും തീരത്തെ പന്നിയിൽ പോലുമുണ്ട്, മനുഷ്യൻ. തിരിച്ച് മനുഷ്യനിലുണ്ട്, മീനുകളും കടൽ ജീവികളും. അമ്മയെയോർക്കുമ്പോൾ കണവാമൊശടാണ് ഓർമ്മ വരിക.(കണവാമൊശട്)

അടുത്ത ജമ്മത്തീ
എങ്കമ്മയും പെറുമായിരിക്കും
തെരച്ചിയെ.

അത് നാനാവണമെന്നില്ല.
നാനായിക്കൂടെന്നുമില്ല.
(തെരച്ചി)

ഇങ്ങനെ പരസ്പരം കയറിയിറങ്ങിപ്പകർന്നുമിടഞ്ഞും തീരത്തെ ജീവിതവും കടലും ഇരമ്പി നിൽക്കുന്നു ഈ കവിതകളിൽ. അവിയങ്കോരയായും ഒറത്തയായും തെരച്ചിയായും കണവയായും പകർന്ന് കടലിലേക്കു പോകുന്നു കവി, മനുഷ്യൻ. ഇങ്ങനെ, പുറങ്കടലിലേക്കുള്ള യാത്രകളുടെ പുസ്തകമായിരിക്കുന്നു അവിയങ്കോര.ഒറ്റക്കും കൂട്ടായും സ്വയം പോയവരുടെ ഗാഥകൾ മാത്രമല്ല, കൊണ്ടു പോകപ്പെട്ടവരെയോർത്തുള്ള വിലാപങ്ങളുമുണ്ട്.

കാറ്റുകൊണ്ടു പോയവർ
ഉപ്പുവെള്ളത്തിലലിഞ്ഞ്
മീൻ തെവളകളിൽ വസിക്കുന്നു.
പെണമായോ പ്രേതമായോ
കടലിന്നടിത്തട്ടിലൊഴുകി നടക്കുന്നു.
ഞണ്ടിൻ്റെ മണമുള്ള സൂര്യ വെട്ടമായ്
നമ്മെ തൊടുന്നു.
(കാറ്റുകൊണ്ടു പോയവർ)

തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു, തീരം. കാറ്റുകൊണ്ടു പോയവർ കക്കത്തോടു നിറമുള്ള രാത്രിയിൽ തിരിച്ചെത്തുന്നു, നമ്മളവരെ മറന്നു തുടങ്ങുമ്പോൾ. തിരിച്ചുവരവ് എന്ന സാധ്യത ഒരു വിദൂര തീരമായി അവിയങ്കോരയിലെ കവിതകളിൽ മങ്ങിക്കാണാം. ചങ്കും പറക്കും പോലെ കടൽ തരുന്ന സമ്മാനങ്ങളുടെ പുസ്തകമായിരുന്നു 'ചങ്കൊണ്ടോ പറക്കൊണ്ടോ' യെങ്കിൽ കടലിലേക്കു പോകുന്നവരുടെ പുസ്തകമാണ് 'അവിയങ്കോര'. ഈ ദീർഘയാത്രകളിലൂടെയാണ് അനിൽകുമാറിൻ്റെ കവിത മനുഷ്യൻ പിന്നിട്ട ദൂരങ്ങളിലേക്ക് കടന്നു കയറുന്നത്. അപ്പൂപ്പൻ പറഞ്ഞ കഥ കടന്ന് നൂറ്റാണ്ടുകൾക്കു മുമ്പു മുങ്ങിത്താണ പറങ്കിക്കപ്പലിനടിയിൽ അളിഞ്ഞു പോയ ഉടലുകളിലേക്കും കോപ്പുകളിലേക്കും വെള്ളം കക്കും ഇരുമ്പു മണത്തിലേക്കും കവിതയെത്തുന്നു. മിത്തും ചരിത്രവും കവിതയും ഒന്നു ചേരുന്ന ഇടങ്ങളിലേക്കാണ് പാര്, കടൽക്കാക്ക എന്നീ കവിതകൾ സഞ്ചരിച്ചെത്തിയിരിക്കുന്നത്. ഇത് കാതലായ വ്യത്യാസവും മുതിർച്ചയുമാണ്. ആദ്യസമാഹാരത്തിലെ 'കടലെറങ്കണ പെണ്ണുങ്കോ' യിൽ നിന്ന് ഈ രണ്ടാം സമാഹാരത്തിലെ കവിതകൾ തുടങ്ങിയ പോലെ 'അവിയങ്കോര' യിലെ ഈ രണ്ടു കവിതകളിൽ നിന്ന് എഴുതപ്പെടാനിരിക്കുന്ന അടുത്ത സമാഹാരത്തിലെ കവിതകൾ തുടങ്ങിയേക്കുമെന്നു പ്രതീക്ഷിക്കാൻ തോന്നിപ്പോകുന്നു.സമുദ്രയാനങ്ങളുടെ സാഹസികതക്കൊപ്പം കടലെടുത്തു പോകുന്നതിൻ്റെ ദുരന്തമാനവും ഈ കവിതകളിലുണ്ട്. ആ നിലയ്ക്ക് അനിൽകുമാറിൻ്റെ ആദ്യസമാഹാരം കടൽ തന്ന പുസ്തകമാണെങ്കിൽ 'അവിയങ്കോര' കടലെടുത്ത പുസ്തകമാണ് എന്നും പറയാം. പല തരത്തിൽ കടലെടുത്തു പോകുന്ന ജനതയുടെ ഐതിഹാസിക ദുരന്തത്തിൻ്റെ കനൽത്തിളക്കങ്ങൾ കൂടി ഈ പുതിയ കവിതകളിലുണ്ട്. ആ കടലെടുപ്പിൻ്റെ രാഷ്ടീയ മാനങ്ങൾ കൂടങ്കൊളം, തുറ തുടങ്ങിയ കവിതകൾ ഉയർത്തുന്നുമുണ്ട്. കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയിൽ കപ്പൽയാത്രക്കൊരുങ്ങുമ്പോൾ ഒരു റോമാക്കാരൻ ഇങ്ങനെ പറഞ്ഞതായി പ്ലൂട്ടാർക്ക് ഉദ്ധരിക്കുന്നുണ്ട്: "ജലയാത്ര അത്യാവശ്യം, ജീവിക്കുക അങ്ങനെയല്ല" (To sail is necessary, to live is not) അത്തരം നാവിക സാഹസികതയുടെ സ്തുതിഗീതങ്ങളുമല്ല അനിൽകുമാറിൻ്റെ കവിതകൾ. ജീവിക്കുക എന്ന അത്യാവശ്യത്തിനു വേണ്ടി അനിവാര്യമായിത്തീരുന്ന സമുദ്രയാനങ്ങളെക്കുറിച്ചാണ് ഈ കവി എഴുതുന്നത്.

3
കടൽ കവിക്കു നൽകുന്ന സമ്മാനം അതിൻ്റെ ചലനാത്മകതയാണ്.അതുകൊണ്ട് ഓരോ അനുഭവത്തേയും കടലാക്കുകയാണ് കവി.നിശ്ചലധ്യാനം ഈ കവിതകളിൽ കുറവാണ്. ശരിയാണ്, തീരത്തെ പാറകളുണ്ട്. എന്നാൽ അവയുടെ ഇടുക്കുകളിൽ കേറിയിറങ്ങുന്ന കടലുമുണ്ട്. കടലിൽ നിന്നു നോക്കുമ്പോൾ ദൂരെ കരയിൽ കെടാതെ കത്തുന്ന തിരി വെളിച്ചമുണ്ട്. അതിനു പിന്നിൽ, 'ഉപ്പു മണമുള്ള എന്നെ രുചിക്കുന്നവൾക്കുള്ളിലെ' കടലിരമ്പവുമുണ്ട്. അമ്മ കവിക്ക് ഒരു കടലാണ്. മറ്റൊരു കടലായി ഈ കവിതകളിൽ കയറിയിറങ്ങിയിരമ്പിത്തേങ്ങുന്നുണ്ട്, അമ്മ. അപ്പനും അമ്മയും മക്കളും മരുമക്കളും പിള്ളേരുമൊക്കെയായി കടപ്പുറത്തെ ഓരോ കുഞ്ഞു വീടും സമാന്തരമായൊരു കടലുപോലെ ചലനാത്മകമാണ്. ആ വീടകക്കടലിൻ്റെ ഒരാവിഷ്കാരമാണ് 'കല്ലേറ്' എന്ന കവിത.

ഈ ചലനാത്മകത കവി സൃഷ്ടിക്കുന്നത് മൂർത്തത കൊണ്ടാണ്. കടൽത്തീരത്തെ വീടുകൾ, വീടകക്കടലുകൾ, മനുഷ്യബന്ധങ്ങൾ, പ്രണയം എല്ലാം ആവുന്നത്ര മൂർത്തമായി തെളിഞ്ഞു വരുന്നു. കടലിൻ്റെ പശ്ചാത്തലത്തിൽ തീരത്തെ വീടുകളും മരങ്ങളും മനുഷ്യരും മൃഗങ്ങളും കടൽ ജീവികളുമെല്ലാം കൂടുതൽ മൂർത്തത കൈവരിക്കുന്നു. ഇളകി മറിയുന്ന കടലിൻ്റെ പശ്ചാത്തലത്തിൽ, സൂര്യനുകീഴെ, എല്ലാം മൂർത്തതയോടെ കറുത്തു തിളങ്ങുന്നു. ആ മൂർത്തത രാത്രിയെപ്പോലും ഭേദിക്കുന്നു. ഈ ആവിഷ്കാര മൂർത്തതക്ക് മികച്ച മാതൃകയാണ് 'സൊകം' എന്ന കവിത. പെണ്ണുങ്ങളോടു വഴക്കടിച്ച് ആണുങ്ങൾ രാത്രി കടപ്പുറത്ത് ഉറങ്ങുന്ന രംഗമാണതിൽ.അങ്ങനെ കിടക്കുന്ന ആണിന്,

കണ്ണയന്ത്
ചൊരിമണലിൽ
തല ചായ്ക്കുമ്പോ
പെണ്ടാട്ടിയുടെ മടിയിൽ
ചായും പോലെ തോന്നും.

ഇന്തിരൻ കെട്ടതും പെണ്ണാലെ എന്ന തമിഴ് പാട്ട് കാറ്റിലൂടെ അരിച്ചു വരുന്നുണ്ടാവും. കിടന്ന കിടപ്പിൽ വിരലുനീട്ടി ചൊരിമണലിൽ കൊമ്പൻ സ്രാവിൻ്റെ പടം വരയുകയാണ് ആണുങ്ങൾ. പോകേണ്ട കടലിനും തിരിച്ചെത്തേണ്ട തീരത്തിനുമിടയിൽ ചൊരിമണലിൽ കൊമ്പൻ സ്രാവിനെ എന്ന പോലെ മൂർത്തതയോടെ കോറിയിടുകയാണ് ജീവിതം.അകത്തും പുറത്തും ഇരമ്പുന്ന രണ്ടു കടലുകളെ ആ കൊമ്പൻ സ്രാവിൻ്റെ മണൽച്ചിത്രം കൂട്ടിയിണക്കുന്നു.

തിര മൂർത്തമാണ്. അതേ സമയം ചലനാത്മകവുമാണ്. നൃത്തം ചെയ്യുന്ന, പടർന്നു കയറുന്ന ദ്രവത്വമാണ്. അനിൽകുമാറിൻ്റെ ആവിഷ്കാര രീതി തിരയുടെ ആവിഷ്കാര രീതിയെ ഓർമ്മിപ്പിക്കുന്നു. മണലിന്മേൽ വിരൽ വരയുന്ന കൊമ്പൻ സ്രാവിൻ്റെ മൂർത്തതയിൽ നിന്ന് അത് മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയിലേക്കു പടരുന്നു. ആവിഷ്കാര മൂർത്തതയാണ് കടലിനെക്കുറിച്ചുള്ള കാല്പനിക കവിതകളിൽ നിന്ന് അനിൽകുമാറിൻ്റെ കവിതയെ വെട്ടിമാറ്റുന്ന ഒരു പ്രത്യക്ഷ ഘടകം. തീരത്തെ പാറപോലെ, മരം പോലെ, മൃഗം പോലെ, മീൻ പോലെ, മനുഷ്യനെപ്പോലെ മൂർത്തതയുള്ള ഭാഷകൊണ്ടാണ് ഈ കവി മൂർത്തമായ തൻ്റെ കടലുകൾ സൃഷ്ടിച്ച് ഇളക്കിമറിച്ചു കൊണ്ടിരിക്കുന്നത്.കടപ്പെറ പാസയിലെ വാക്കുകളാണ് ഈ മൂർത്തതയുടെ പ്രധാന കരുക്കൾ.

ഇളകി മറിയുന്നതാണീ മൂർത്തത. ടാക്കീസിൽ ഇരുപത്തിനാലു മണിക്കൂറും ഓടിക്കൊണ്ടിരിക്കുന്ന പടത്തിൽ അതുണ്ട്.

ഇരുപത്തിനാലു മണിക്കൂറും
പടം കളിക്കുന്ന ടാക്കീസാണ്
മനസ്സ്.

കാവ്യബിംബങ്ങളെ ഇളക്കി മറിച്ച് കവി കടലാക്കുന്നതു ശ്രദ്ധിക്കൂ. എപ്പോഴും കാറ്റു പിടിച്ച തീരത്തെ ഒരു കാറ്റാടി മരം പോലെയാണ് അനിലിൻ്റെ കവിതയിലെ ഓരോ മൂർത്ത ബിംബവും. അത് തീരത്തു കിടക്കുന്ന പാറയാവട്ടെ, ബോട്ടിൽ പോകുന്ന മനുഷ്യരാവട്ടെ. വിഴിഞ്ഞം ഹാർബറിൻ്റെ തലപ്പത്ത്, തണുപ്പത്തിരുന്ന് അപ്പൻ പാടുന്ന പഴയ തമിഴ് പാട്ടു കേൾക്കുമ്പോൾ അതൊരു കടലായി മാറുന്നതു നോക്കൂ.

ചുറ്റുവട്ടാരത്തെ
കൊരട്ട വിട്ടിറങ്ങും കൂടങ്ങൾ
കൂടത്തിനുള്ളിൽ
ഞെണ്ടിറുക്കിപ്പോകും ഒടമ്പുകൾ
ആനിയാടി കടലാപ്പ്
ഒന്നുമില്ലാതണയും തങ്കൽ വള്ളം
എല്ലാം കേൾക്കും
അതിൻ ഓയ് വ്, ഓസൈയ്.

നാട്ടിൽ പണ്ടുണ്ടായിരുന്ന ഊട്ടി (പന്നി)കളുടെ ഓർമ്മ ആ മൃഗരൂപത്തിനു പിന്നിൽ പ്രണയത്തിൻ്റെ ഒരു കടൽ ഇളക്കിവിടുന്നു. പള്ളി മണി ഗോപുരത്തിൽ കെട്ടിത്തൂങ്ങിയ കമിതാക്കളെ ചുഴിയുടെ കണ്ണാക്കി ഒരു കടൽ ഇളകി മറിയുന്നു. ഇങ്ങനെ തൻ്റെ അനുഭവ ലോകങ്ങളെ മുഴുവൻ കടലാക്കുന്ന കരവിരുത് ഈ കവിതകളിലെമ്പാടും കാണാം.

തീരത്തെ മനുഷ്യൻ്റെ പ്രാഥമിക ജീവിതാവസ്ഥകളിലേക്കുള്ള ഊന്നൽ മൂർത്തതക്ക് മറ്റൊരു കാരണമാകുന്നുണ്ട്.(ആ പ്രാഥമിക ജീവിതാവസ്ഥകളെ എടുത്തുകാട്ടാൻ കടപ്പെറ പാസയിലെ വാക്കുകൾ തന്നെ വേണം) വളരെ പരിമിതമായ ഭൗതിക സൗകര്യങ്ങൾക്കിടയിലെ കൂട്ടു ജീവിതത്തിൻ്റെ സങ്കീർണ്ണതകൾ ഈ കവിതകളിലെ ഒരു മുഖ്യ പ്രമേയമാണ്.കടൽ തുറസ്സിലേക്കുള്ള സാഹസയാത്രകൾ പോലെ കരയിലെ മറവിടങ്ങൾ പറ്റിയിരുന്നുള്ള മുള്ളലും തൂറലും പല കവിതകളിലും ആവർത്തിച്ചുവരുന്നു.

നീ പെരട്ടം കഴുകുന്നത്
പാറകൾക്കിടയിലെ
വെള്ളത്തിലും
ഞാൻ കഴുകുന്നത്
തിരയടിക്കുന്നിടത്തുമാണല്ലോ.

ഒരുമിച്ചു നടന്നല്ലോ
കളിച്ചല്ലോ
തിന്നല്ലോ.

എൻ്റെ പെരട്ടം കണ്ടതായി
നീയോ
നിൻ്റെ പെരട്ടം കണ്ടതായി
ഞാനോ
മിണ്ടിയിട്ടില്ലല്ലോ.
(പെരട്ടം)

കടലിൻ്റെ മാത്രമല്ല തീരത്തിൻ്റെയും ഈ തുറവിയാണ് മനുഷ്യരുടെ പരസ്പര ബന്ധങ്ങളെ ദൃഢമാക്കുന്നത്, മൂല്യവത്താക്കുന്നത്. അമ്മയെക്കുറിച്ചുള്ള ദൃഢമൂർത്തമായ പല ഓർമ്മകളിലൊന്ന് ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ പുല്ലുകൾ പച്ചപ്പച്ചയായി കിളിർത്ത് പെരുച്ചാഴികൾ മറിയുന്ന മറവിൽ പെടുക്കാനിരിക്കുന്നതിൻ്റെയാണ്. ആ പുൽപ്പൊന്തക്കിപ്പുറം ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി അമ്മക്കു കാവൽ നിൽക്കുകയാണ് മകൻ. ആധുനിക കക്കൂസുകളുടെ വരവ് സമൂഹ്യ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിൽ വൈക്കം മുഹമ്മദു ബഷീർ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്നു' വിലൂടെ അടയാളപ്പെടുത്തിയത് ഓർക്കാം. അധികൃതരെ ബോധ്യപ്പെടുത്താൻ നിർമ്മിച്ച കക്കൂസുകൾ പരിശോധന കഴിഞ്ഞ പിറ്റേന്നു തന്നെ അഴിച്ചു കളയുകയാണ് അനിൽകുമാറിൻ്റെ കവിതയിൽ. ആധുനിക നാഗരിക ബോധത്തെ തൻ്റെ തുറയുടെ പ്രാഥമികാനുഭവങ്ങളുടെ സാംസ്കാരിക ബോധ്യത്തിൽ നിന്നു കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ സംശയപൂർവം ചോദ്യം ചെയ്യുന്നു, കവി.

അതെ,തുറസ്സുകളിൽ കവി ദൃഢമായി വിശ്വസിക്കുന്നു - അതു കടലിൻ്റെയായാലും തുറയുടെയായാലും. ആ തുറസ്സുകളിൽ നിന്നു രൂപം കൊണ്ട മൂല്യങ്ങൾ ഈ കവിതകളിൽ പ്രധാനമാണ്. പാരസ്പര്യത്തിൻ്റെ ദൃഢത തന്നെയാണ് അതിലേറ്റവും പ്രധാനം. ആ പാരസ്പര്യത്തിൽ സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, അമ്മ-മകൻ ബന്ധവും അപ്പൻ - മകൻ ബന്ധവുമുണ്ട്, അയൽപക്ക ബന്ധങ്ങളുണ്ട്,പ്രണയമുണ്ട്, രതിയുണ്ട്. തുറ ഉയർത്തിക്കാട്ടുന്ന ഒരു വിളക്ക് ഈ കവിതകളിലൂടെ പോകുമ്പോൾ നാം കാണുന്നു. നാളെ നമ്മുടെ പുള്ളകൾ അതു കെടാതെ കാക്കില്ലേ എന്ന ചോദ്യവും ഉയരുന്നു. മൂല്യം എന്നു കേട്ടാലുടനെ വെകിളിയെടുക്കുന്ന, അരാജകനാട്യമുള്ള തരം കവിതാ രീതികളിൽ നിന്ന് വെട്ടിത്തിരിഞ്ഞു നിൽക്കുന്നു, ഈ കവിതകൾ.

കടലിൻ്റെ ചലനാത്മകതകൊണ്ട് ഏതുതരം ലോകാനുഭവത്തേയും കവി നേരിടുന്നു. പല സന്ദർഭങ്ങളിലും കടപ്പെറ പാസയിലെ വാക്കുകൾക്കു പകരം മാനകഭാഷാ പദങ്ങൾ ഉപയോഗിക്കുമ്പോഴും തിരയുടെ മൂർത്തതയും ചലനാത്മകതയും വിടാതെ തുടരുന്നതു കാണാം.'പഠിച്ചു പഠിച്ചു മൂള കെട്ട്' നാളെ ഈ തീരം വിട്ടു പോയാലും ഇളകി മറിയുന്ന കടൽ ഇയാളെ വിട്ടൊഴിയുകയില്ല. ആഴുന്നിടമെല്ലാം കടലാക്കാൻ പോന്നതാണ് ഇയാളിലെ കവിത്വം.

4
"ഒരു തിര മതി ഞങ്ങൾക്ക് കടലായിരമ്പാൻ" എന്ന് തുറ എന്ന കവിതയിൽ അനിൽകുമാർ എഴുതുന്നത് ആ ഒറ്റത്തിര പ്രതിഷേധത്തിൻ്റെ പെരുങ്കടലായി മാറും എന്ന താക്കീതുകൂടിയായാണ്. കടലെടുത്തു പോവുക എന്നതിന് ഈ കവിയെ സംബന്ധിച്ചിടത്തോളം ആലങ്കാരികമോ സാഹിതീയമോ ആയ വിവക്ഷകളല്ല ഉള്ളത്. മറിച്ച് നടപ്പു കാലത്തെ പ്രാഥമികാനുഭവം തന്നെയാണത്. വാഴ് വും കവിതയും ഉയിരെടുത്ത ഈ തുറ അക്ഷരാർത്ഥത്തിൽ തന്നെ കടലെടുത്തു കൊണ്ടിരിക്കുകയാണ്. ആ കടലെടുപ്പ് മനുഷ്യസൃഷ്ടിയാണെന്നു മാത്രം. വികലമായ വികസന നയങ്ങളുടേയും അമിതമായ ലാഭക്കൊതിയുടേയും ഇരയായി മാറിയിരിക്കുകയാണ് വിഴിഞ്ഞത്തിനു തെക്കും വടക്കുമുള്ള അമ്പത്തിരണ്ടു തുറകളിലെ ഏറെക്കുറെ അസംഘടിതരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം.വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞ സ്വകാര്യ സംരംഭത്തിലുള്ള പോർട്ട് യാഥാർത്ഥ്യമാകുന്നതോടെ ഈ തുറകളിലെ ഏതാണ്ടു മൂന്നര ലക്ഷം വരുന്ന ജനങ്ങളാണ് അവരുടെ സ്വാഭാവിക ജീവിത സാഹചര്യത്തിൽ നിന്ന് എന്നേക്കുമായി തുടച്ചു നീക്കപ്പെടുക. കടലിൽ ഇതിനകം തുടങ്ങിക്കഴിഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ തന്നെ പലതുറകളിലും കൃത്രിമമായ കടലേറ്റത്തിന് കാരണമായിരിക്കുന്നു. എത്രയോ വീടുകൾ കടലെടുത്തു കഴിഞ്ഞു. നിരവധി കുടുംബങ്ങൾ ഇതിനകം അഭയാർത്ഥികളായി മാറി.നഗരത്തിലെ ഫ്ലാറ്റുകളിലേക്ക് പറിച്ചു നടപ്പെടുന്നവർ എങ്ങനെ കടലിൽ പോയി ഉപജീവനം നടത്തും? ഉപജീവനത്തിൻ്റെ കാര്യം മാത്രമല്ല, ജനിച്ചു വളർന്നു ജീവിക്കുന്ന സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് വികസനത്തിൻ്റെ പേരിൽ തുരത്തപ്പെടുകയാണ് ഈ ജനത.ഒരു സംസ്കൃതി തന്നെ അരുംകൊലക്കിരയാവുകയാണ്.ഒരു ജനതയെ സ്വാഭാവിക സാഹചര്യത്തിൽ ജീവിക്കാനനുവദിക്കാതെ നടപ്പാക്കുന്ന വികസനം ആർക്കുവേണ്ടിയുള്ളതാണ് എന്ന ചോദ്യം ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട് അവിയങ്കോരയിലെ കവിതകൾ. വികസനമല്ലേ, സഹിക്കണ്ടേ, ഒഴിഞ്ഞു പോകാൻ ഞങ്ങൾ സഹായിക്കാം എന്നാണ് പ്രധാന രാഷ്ട്രീയ കക്ഷികളും സ്ഥാപനവൽകൃത മതങ്ങളുമെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്. മനുഷ്യനിർമ്മിതമായ കടലേറ്റത്തിൻ്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു തുറകളിലെ മനുഷ്യരും അവരുടെ കടലമ്മയും. ഇങ്ങനെ എന്നെന്നേക്കുമായി നഷ്ടപ്പെടാവുന്ന തൻ്റെ ജനതയുടെ നിലനില്പിൻ്റെ അവസാനത്തെ തുറയിൽ നിന്നുകൊണ്ടാണ് കടലെടുപ്പിൻ്റെ ഈ പുസ്തകം കവി എഴുതിയിരിക്കുന്നത്. അങ്ങനെ ഇത് അതിജീവന ഉൽക്കണ്ഠകളുടേയും വിലാപത്തിൻ്റേയും പ്രതിഷേധത്തിൻ്റെയും പുസ്തകമായിരിക്കുന്നു. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ, ഒരു തിര മതി ഞങ്ങൾക്ക് കടലാവാൻ എന്ന പ്രവാചകത്വം മുഴങ്ങുന്ന കവിയിരമ്പം 'അവിയങ്കോര' ബാക്കി വെയ്ക്കുന്നു.

5
മലയാളക്കരയുടെ തീരദേശ സംസ്കൃതിയിൽ നിന്നും സമകാല അതിജീവന ഉൽക്കണ്ഠകളിൽ നിന്നും ഡി. അനിൽകുമാറിൻ്റെ കവിത വന്ന് വൈകാതെ തന്നെയാണ് തമിഴിൽ സ.ദുരൈ രാമേശ്വരം കടൽപ്പുറത്തു നിന്നുള്ള തൻ്റെ കവിതകളുമായെത്തുന്നത്.ദുരൈയുടെ ആദ്യ സമാഹാരം 'മത്തി' 2018-ൽ പുറത്തു വന്നു. മത്തിയിലെ അവസാന കവിത ഇതാണ്.

കടൽപ്പാറയൊന്നിൻ മീതെ
ജീവിതം ഉണക്കാൻ വിരിച്ചിട്ടു.
ഇര കിട്ടാതെ
വയസ്സൻ പരുന്തുകൾ വന്നമർന്നു.
ഇടക്കാല മീൻപിടിത്ത നിരോധനത്തിൽ
ബോട്ടുകൾ കെട്ടിക്കിടക്കുന്നു.
മീൻ കുഞ്ഞുങ്ങളും വിഷമീനുകളും
ഉരസിപ്പോകുന്നു.
വർഷങ്ങളായി ഉണങ്ങാനിട്ട ജീവിതം
തിരിച്ചെടുക്കാൻ വന്നപ്പോൾ
വ്ളാങ്കുമീൻ പിടിക്കുന്ന ഒരു പയ്യൻ
പഴുത്ത തെങ്ങോല കീറിക്കൊണ്ടു പറഞ്ഞു
'നല്ല ജീവിതം തന്നെ, എന്നാൽ പാഴായിപ്പോകുന്നു.'

ഇപ്പോൾ ലണ്ടനിൽ കഴിയുന്ന ഈഴത്തമിഴ് കവി റഷ്മിയുടെ കവിതകളും എൻ്റെ ശ്രദ്ധയിൽ പെടുന്നത് അടുത്തിടെയാണ്. ശ്രീലങ്കയുടെ കിഴക്കൻ കടലോരത്തു നിന്നുളള റഷ്മിയുടെ 2010-ൽ പുറത്തിറങ്ങിയ 'ഈദേനിൻ പാമ്പുകൾ' എന്ന സമാഹാരത്തിൽ അനിൽകുമാറിൻ്റേയും ദുരൈയുടെയും കവിതകളോടു ചേർത്തു വായിക്കാവുന്ന പല കവിതകളുണ്ട്.കടലിനോടു ചോദിച്ചത് എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:

നീ പാടുന്നതു കേട്ടു കണ്ണു വളർന്ന കുഞ്ഞുങ്ങൾ
നീയയച്ച കാറ്റിൽ മുടി പാറിപ്പറന്ന മനുഷ്യർ
നിൻ്റെ വാതുക്കൽ മണൽക്കോട്ട കെട്ടിയവർ
നീ മലം കഴുകി വിട്ടവർ
അവർക്കായ് നീ ചിപ്പികളും ശംഖുകളും
പുതിതു പുതിതായ് എറിഞ്ഞു കൊടുക്കുന്നു.

ഈ കവിതക്കൊടുവിൽ അതേ കടൽ വിശന്നുവലഞ്ഞ ഒരു പുലിയെപ്പോലെ എല്ലാം തിരിച്ചു വീഴുങ്ങുകയാണ്.

ദ്രാവിഡ ഭാഷാ തുറകളിൽ നിന്നുള്ള ഈ കടലെഴുത്തുകളോടു കണ്ണി ചേരാൻ തീർച്ചയായും ഇനിയും സഹോദര കവികളുണ്ടാവാം. സ്വാഭാവിക ജീവിത സാഹചര്യങ്ങളിൽ നിന്നു തുരത്തപ്പെടുന്ന തീരദേശമനുഷ്യരുടെ അതിജീവന സമരങ്ങൾ പല ഭാഷകളിൽ നിന്നുള്ള ഈ കവിമൊഴികളിൽ ഐക്യപ്പെടുന്നുമുണ്ടാവാം.കടലിലേയും തീരത്തേയും ജീവിതം കൊണ്ട് ഇളകിമറിയുന്ന എത്രയോ സാഹിത്യ കൃതികൾ ലോകഭാഷകളിലുണ്ടായിരിക്കുന്നു. മോബിഡിക്കും കിഴവനും കടലും കോളറിഡ്ജിൻ്റെ പ്രാചീന നാവികനും ജെ.എം.സിഞ്ചിൻ്റെ റൈഡേഴ്സ് ടു ദ സീയും ഡെറക് വാൽക്കോട്ടിൻ്റെ കവിതകളുമെല്ലാം പെട്ടെന്ന് ഓർമ്മയിലേക്കു വരും. നമ്മുടെ തീരത്തിരുന്ന് ഡി. അനിൽകുമാർ സൃഷ്ടിക്കുന്ന കവിതാ ലോകം  ഈ ആഗോള സാഹിത്യ പശ്ചാത്തലത്തിലും അതിജീവനത്തെക്കുറിച്ച് ആഗോളതലത്തിൽ തന്നെയുള്ള ഉൽക്കണ്ഠകളുടെ പശ്ചാത്തലത്തിലും അടയാളപ്പെടേണ്ടതുണ്ട്.

തുടങ്ങാൻ എളുപ്പവും തുടരാൻ പ്രയാസവുമുള്ള യാത്രയാണ് കവിതയുടേത്.ഈ പ്രയാസഘട്ടത്തിൽ ദിശാബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുന്ന ഡി.അനിൽകുമാറിൻ്റെ കവിതക്ക് എൻ്റെ ഭാവുകങ്ങൾ.ആദ്യപുസ്തകം പ്രസിദ്ധീകരിച്ച ശേഷമുള്ള ഈ പ്രയാസഘട്ടത്തിൽ നമ്മെ എന്നേക്കുമായി നിശ്ശബ്ദരാക്കാൻ പോന്ന ആട്ടും തുപ്പും തെറിയും പരിഹാസവുമാണ് സമകാലസാഹിത്യാന്തരീക്ഷത്തിൽ നിന്നു കിട്ടുക എന്നതാണ് സ്വാനുഭവത്തിൽ നിന്ന് എനിക്കു തോന്നിയിട്ടുള്ളത്. അതെന്തായാലും, സ്വാഭാവികമായ തുടരൊഴുക്കുകളിലൂടെ കൂടുതൽ തുറസ്സുകളിലേക്കും പുതുലോകങ്ങളിലേക്കും സമാനഹൃദയരായ വായനക്കാരെ എത്തിക്കാൻ പോന്ന കവിതയാണ് തൻ്റേത് എന്ന് ഉറച്ചു മുന്നോട്ടു പോകാൻ, അങ്ങനെ മലയാള കവിതയുടെ തന്നെ തുടരൊഴുക്കാവാൻ ഈ കവിക്കു കഴിയുക തന്നെ ചെയ്യും എന്ന വാഗ്ദാനം കൂടി ഈ പുസ്തകത്തിൽ നിന്ന് ഞാൻ വായിച്ചെടുക്കുന്നു. തുറകളെ മായ്ച്ചുകളയുന്ന അധിനിവേശങ്ങൾക്കുമേൽ ഈ കവിതകൾ ഇരമ്പിനിൽക്കട്ടെ.