Sunday, October 4, 2020

ഇണക്കനടത്തങ്ങൾ (ലേഖനം)

ഇണക്ക നടത്തങ്ങൾ
പി.രാമൻ

മുറിപ്പെടുത്തുന്ന കവിതയും മുറിവുണക്കുന്ന കവിതയുമുണ്ട്. മനുഷ്യർക്ക് സ്വാസ്ഥ്യം നൽകുന്ന ശുശ്രൂഷിക കവിത പോലെ മറ്റില്ല എന്നു വൈലോപ്പിള്ളി.എന്നിരുന്നാലും മുറിപ്പെടുത്തലാണ് മുറിവുണക്കലിനേക്കാൾ പ്രധാനം എന്ന ചിന്ത മലയാള കവിതയിൽ പ്രബലമാണ്. സങ്കീർണ്ണമായ സമകാലത്ത്, ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടായിക്കഴിഞ്ഞതുമായ മുറിവുകളെപ്പറ്റി കവിത പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്നു.മുറിവുണക്കുന്ന കവിത തീർത്തും അസാധ്യം എന്നു തോന്നുന്ന ഈ സാഹചര്യത്തിലാണ് ബാബു സക്കറിയയുടെ കവിത നമ്മളിലേക്ക് പച്ചക്കൊടി വീശി വരുന്നത്. പിണക്കത്തിന്റേയും നിഷേധത്തിന്റെയും കൊടികളല്ല,ഇണക്കത്തിന്റെ പച്ചക്കൊടിയാണ് ഈ കവി വീശിക്കാണിക്കുന്നത്. സുഗമതയുടെ ഒരടയാളമാണ് പച്ചക്കൊടി. അത്രമേൽ സുഗമതയോടെ,ഒരു ബഹളവുമില്ലാതെ വന്ന് എന്നെ സമ്പൂർണ്ണമായി കീഴിണക്കിയ കവിതയാണ് ബാബു സക്കറിയയുടേത്. സമകാല മലയാള കവിതയിൽ അത്യപൂർവമായേ എനിക്ക് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുമുള്ളൂ.

ഇണങ്ങലാണ്, ബാബുവിന് കവിത.ഒരു പക്ഷേ, ലോകത്തോട് ഇണങ്ങാനുള്ള ഒരേയൊരു വഴി. പിണക്കത്തിന്റെ ചെകുത്താനും കവിതയുടെ വഴിയേ പിന്തുടരുമ്പോൾ നെഞ്ഞത്തൊരു കവിത കമഴ്ത്തിവെച്ച് ഉറങ്ങുന്നതായ്,ഉറക്കത്തിൽ ചിരിക്കുന്നതായ് കാണപ്പെടുന്നു.ജസീന്ത എന്നൊരു കവിതയുണ്ട്. അതിൽ, വലിയ നീലക്കണ്ണുള്ള ജസീന്ത, മുലകൾക്കുള്ളിൽ കടലുപോലെന്തോ തുടിച്ചിരുന്ന ജസീന്ത, ആദ്യമായി പെരുങ്കടലിന് മുന്നിൽ നിൽക്കുകയാണ്. നനഞ്ഞ മണലിൽ രണ്ടു വരിക്കവിതയെഴുതി കടലിനെ ഇണക്കുകയാണ് ജസീന്ത. അതെ,കവിത കൊണ്ട് ഈ പെരും ലോകത്തെ ഇണക്കാൻ പുറപ്പെട്ട ജസീന്തയാണ് ബാബു സൃഷ്ടിക്കുന്ന കാവ്യലോകത്തിലെ രാജകുമാരി.പിണക്കക്കടുവകൾ പോലും കവിയുടെ നിയന്ത്രണത്തിൽ നിന്ന് തെറ്റി മാറി ഇണക്കക്കടുവകളാകുന്നു. ഞങ്ങൾക്കിടയിൽ ഉറങ്ങിക്കിടക്കുന്ന ആ കടുവയെയോർത്ത് ഭയമല്ല, ഇണക്കത്തിന്റെ വാത്സല്യമാണ് തോന്നുക.

ചെകുത്താനും കടുവയും മരങ്ങൾക്കിടയിലൂടെ കാണുന്ന കുഞ്ഞാപ്പുവിന്റെ വീടും ഷട്ടിൽ കളിക്കുന്ന ലതയും ഇലകൾക്കപ്പുറത്ത് ജപമാലയുമായി നിൽക്കുന്ന വെയിലും നട്ടുച്ച വെയിലിൽ മുറ്റത്തു ദാഹിച്ചു നിൽക്കുന്ന മരിച്ചു പോയ അമ്മയും ജീവിച്ചിരിക്കുന്ന ജയിംസ്, ജോസഫ് തുടങ്ങിയ കൂട്ടുകാരും കെട്ടിടങ്ങളുടെ ഉയർനിലകളും അവിടന്ന് നോക്കിയാൽ കാണുന്ന അഗാധ നഗരങ്ങളും നിലവിളികളാൽ മാത്രം പിന്തുടരാവുന്ന വിദൂരതകളും അടുത്തും അകലെയുമുള്ള മരങ്ങളിലെ പച്ചിലകളും പ്രേതം പിടിച്ച കരിയിലകളും പല പോസിലിരിക്കുന്ന കിളികളും ഈ അസ്വസ്ഥപ്രപഞ്ചമാകെ ത്തന്നെയും ജസീന്തക്കരികിൽ ഇണങ്ങി നിൽക്കുന്നു. ഇപ്പോൾ ജസീന്തയെ കാണുന്നില്ലെങ്കിലും ഇണക്കത്തിന്റെ ലയം നിറഞ്ഞു കാണാകുന്നു. കവിതയില്ലായിരുന്നെങ്കിൽ ലോകം എന്തുമാത്രം പിണങ്ങിയിരുന്നേനെ എന്ന ഓർമ്മപ്പെടുത്തലാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.

ഇണങ്ങണമെങ്കിൽ അറിയണം. അറിയാൻ ഇറങ്ങിച്ചെല്ലണം. ആ ഇറങ്ങി നടത്തങ്ങളാണ് ഇക്കവിതകളെ ചലനാത്മകമാക്കുന്നത്. അകം, ഒരു വീട്ടുകോലായ, മരിച്ചു പോയ അമ്മ ദാഹിച്ചു നിൽക്കുന്ന മുറ്റം, മുറ്റത്തെ വെയിൽ,മുറ്റത്തിനപ്പുറത്ത് ഇലവീശി നിൽക്കുന്ന തൊടി, തൊടിയിൽ മേയുന്ന പശു,മറന്നു വെച്ച കണ്ണട തിരിച്ചെടുക്കാൻ സുഹൃത്തുവരുന്ന നടവഴി, പുറത്തെ പാത, റെയിൽപ്പാതകളും തീവണ്ടികളും,പാതകൾ നയിക്കുന്ന നഗരങ്ങൾ, രാത്രി മാനത്ത്, മുറിവിൽ നിന്ന് ചോരയിറ്റിച്ചു കൊണ്ട് നായയെപ്പോലെ കിതച്ചോടുന്ന ചന്ദ്രൻ - ഇങ്ങനെ പടർന്നു പടർന്നു പോകുന്ന ഒരു വിസ്തൃതിയിലൂടെ ഇണങ്ങാൻ വേണ്ടിയുള്ള ഇറങ്ങിപ്പോക്കാണ് ബാബുവിന് ഹരം.

കാൽക്കീഴിൽ തട്ടകം നിൽക്കുവാനാവാതെ പൊള്ളുമ്പോഴാണ് പൊതുവേ മലയാളി ഇറങ്ങിപ്പോകാറ്. ഇതങ്ങനെയല്ല. ആ ഇറങ്ങിപ്പോക്ക് ഹാർമണിയിലേക്ക് നയിക്കുന്നതിന്റെ മനോഹരമായ ഒരാവിഷ്കാരമാണ് പച്ചക്കൊടി എന്ന ശീർഷക കവിത.താനിരിക്കുന്ന തീവണ്ടിയുടെ പിറകേ പ്ലാറ്റ്ഫോമിലൂടെ ഓടി വന്ന് ചാടിക്കയറാനായുന്ന ഒരു മനുഷ്യനെ ആ കവിതയിൽ കാണാം. അയാൾ ചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നോ എന്ന് ഉൽക്കണ്ഠപ്പെടുന്ന നിമിഷത്തിൽ പെട്ടെന്ന് എതിർ സീറ്റിൽ അയാളെ കാണുന്നു.രണ്ടു പേരും തമ്മിൽ നോക്കുന്നു.നോട്ടങ്ങൾ ചേരുന്നേടത്ത് ഒരു ചിരി മുളയ്ക്കുന്നു. ഓരോ ഇലയും പച്ചക്കൊടി വീശി നിൽക്കുന്ന കാടായി ആ തീവണ്ടി മുറി മാറുന്നു.

പച്ചക്കൊടി, സുഗമതയുടെ വഴിയടയാളമാണ്. ഇറങ്ങി നടക്കുന്നവന് വഴിയടയാളങ്ങൾ പ്രധാനമാകുന്നു. കാണുന്ന ഓരോന്നും,പ്രകൃതി മുഴുവൻ,ഇവിടെ പച്ചക്കൊടി വീശി നിൽക്കുകയാണ്. ബ്രാന്റി മണവും സിഗററ്റുകുറ്റിയും കിളിക്കണ്ണിൽ പതിഞ്ഞ മായാരൂപങ്ങളുമെല്ലാം ചെകുത്താനിലേക്കുള്ള വഴിയടയാളങ്ങളായിരിക്കുമ്പോലെ. കുന്നിൻ മോളിലേക്ക് പണ്ട് കയറിപ്പോയ ഒരുണ്ണി കന്നും പൈക്കളും മേയുന്നതും ചെത്തിപ്പൂവുകൾ പച്ചപ്പടർപ്പിൽ നിന്ന് എത്തി നോക്കി ചിരിക്കുന്നതും മൊട്ടപ്പാറയിൽ കേറിയൊരാട്ടിൻപറ്റം തുള്ളിക്കളിക്കുന്നതും കണ്ടു കണ്ട് നടന്ന് പൂതത്തിനടുത്തേക്ക് എത്തുന്ന രംഗം ഇവിടെ ഓർക്കാം.

പയ്യെവിടെ
ഈ കമുകിലാണല്ലോ ഞാനതിനെ കെട്ടിയത്
ചുറ്റും പുല്ല് തഴച്ചു നിൽക്കുന്നു
പുല്ലിൽ പച്ചപ്പ് പാട്ടു പാടുന്നു
നൃത്തമാടുന്നുമുണ്ട്
ഒരു നാമ്പും കടിച്ചിട്ടില്ലല്ലോ
ഇപ്പയ്യെവിടെ?

ഇങ്ങനെ വഴിയടയാളങ്ങൾ നോക്കി പശുപോയ വഴി പിന്തുടരുന്ന ഒരു ദിലീപൻ ഇക്കവിതകളിലുണ്ട്.പോകും വഴിയെല്ലാം ഉറ്റി വീണു കിടക്കുന്ന ചോരത്തുള്ളികളാണ് നായ് ച്ചന്ദ്രനെ കാണിച്ചുതരുന്നത്.

വഴിയടയാളങ്ങൾ ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. നോക്കിക്കണ്ടുനടക്കണം. കാണുക, നോക്കുക - ഈ ക്രിയകൾ പന്തലിച്ചു കിടക്കുകയാണ് ബാബുവിന്റെ കവിതകളിലെല്ലാം.
അറിയാൻ വേണ്ടിയുള്ള സൂക്ഷ്മമായ തേടലുകളാണ്,ചുഴിഞ്ഞുനോട്ടങ്ങളാണ്, ഉയരങ്ങളിലേക്കും ആഴങ്ങളിലേക്കും അകലങ്ങളിലേക്കും അടുപ്പങ്ങളിലേക്കും പുറമേക്കും ഉള്ളിലേക്കുമുള്ള നോട്ടങ്ങളാണ്,
നിറയെ. കാണുക, നോക്കുക എന്നീ വാക്കുകളില്ലാത്ത കവിതകൾ ബാബു സക്കറിയ എഴുതിയിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.

ആദ്യമായ് കടൽ കാണുന്ന ജസീന്ത ഒരുപാടു നേരം കണ്ടിരുന്ന് പോരാൻ നേരത്ത് നനഞ്ഞ മണലിൽ രണ്ടു വരി കവിതയെഴുതുകയാണ്.തുടർന്ന് ജസീന്തയെ കാണാതാവുന്നു.
കാഴ്ച കവിതയാവുകയും കാഴ്ചക്കാരൻ ഇല്ലാതാവുകയും ചെയ്യുന്നു.
മുറിവേറ്റ നായയായ് ഓടുന്ന ചന്ദ്രനെ നോക്കി കവി പറയുന്നു: 'ഇത്രയൊക്കെയേ കാണാനാവുന്നുള്ളൂ. അതിന്റെ ഉള്ളിലെന്താണെന്ന് ആർക്കറിയാം?'
ഗോപുരത്തിനു മുകളിൽ ഇരിക്കുന്ന ഒരു പക്ഷിയുടെ കാഴ്ച വലിപ്പച്ചെറുപ്പങ്ങളെ അട്ടിമറിക്കുന്നു.കാണുക, നോക്കുക - തിരിച്ചു കാണുക, തിരിച്ചു നോക്കുക, ഇവയ്ക്കിടയിൽ ഒരു ചിരി വിടർത്തുക- ഈ കർമ്മങ്ങൾ കൊണ്ട് തീർത്ത കവിതയാണ് കുഞ്ഞാപ്പുവിന്റെ വീട്.ലതയോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ തുടങ്ങുന്ന നോട്ടത്തെ ലതയും ഞാനും തമ്മിലുള്ള ബന്ധത്തിലേക്ക് പടർത്തുന്ന കവിതയാണ് 'ലത'.വലുതാവുക എന്നത് മുമ്പില്ലാത്തൊരു നോട്ടം മുളയ്ക്കലാണ് എന്നതിൽ ഇക്കവിതയിലെ പയ്യന് സംശയമില്ല.

മഴക്കോള് ഉരുണ്ടുകൂടും മുമ്പ് ചിത്രകാരന് വേഗം വരച്ചു തീർക്കേണ്ട കാഴ്ച്ചകളാണ് പ്രകൃതി നിറയെ എന്ന് ഛായാചിത്രം എന്ന കവിത ഓർമ്മിപ്പിക്കുന്നു. ഇലകൾക്കപ്പുറത്ത് ജപമാലയുമായി നിൽക്കുന്ന വെയിലിന്റെ പ്രാർത്ഥനക്ക് അമ്മയുടെ മുഖച്ഛായ തോന്നും, ആ ഇടവെളിയിൽ,അൽപ്പനേരം.ചില്ലയിലേക്ക് ഊളിയിട്ടിരുന്നു തിരിഞ്ഞു നോക്കുന്ന കുരുവിയുടെ പാട്ടിന് എന്റെ പെണ്ണിന്റെ മുഖച്ഛായയും. മായും മുമ്പുള്ള മായക്കാഴ്ച്ചകളാണവ.  പെയ്യാതിരിക്കില്ല എന്ന കവിതയിൽ ഉച്ചവെയിലത്ത് മുറ്റത്തു നിൽക്കുന്നു മരിച്ചു പോയ അമ്മ. മറ്റൊന്നിൽ,പിറക്കാതെ പോയ കുഞ്ഞിമോൾ.വീട്ടിൽ, വീടുണ്ടാക്കും മുമ്പുതന്നെ സ്ഥിരതാമസമാക്കിയ അഞ്ചാറു നിഴലുകൾ.( താമസക്കാർ)

ചെറിയ സ്വപ്നങ്ങൾ ആകാശത്തെ മെരുക്കുന്നു എന്ന കവിതയിൽ,നിലം ചേർന്നു വിരിഞ്ഞ കുഞ്ഞു പൂവിനേയും നിലം ചേർന്നുണരുന്ന കുഞ്ഞു ശലഭത്തേയും കാണാൻ താണു താണു വരികയാണ് ആകാശം. കാണാത്ത കാറ്റിനെ കാണലാണ് 'കണ്ടത്തിന്റെ കരയിൽ' എന്ന കവിത.നിക്കറുകുത്തിയുടുത്ത് പമ്പരവുമായി ഓടുന്ന കുട്ടിയായി കാറ്റ് കാഴ്ചപ്പെടുന്നു.' നോക്കിയേ ' എന്ന അടുപ്പനോട്ടം കൊണ്ട് എന്നെയും നിന്നെയും തമ്മിലിണക്കുന്നു കൂട് എന്ന കവിത.രണ്ടാൾക്കും കൂടി ഇപ്പോൾ ഒറ്റക്കൂട്. ഈ അടുപ്പത്തിൽ, "ഹാ ഹാ, ചുറ്റും നോക്കിയേ, എത്ര കൂടുകൾ, എത്ര തരം കൂടുകൾ!"ചുണ്ടിനും പാനപാത്രത്തിന്നുമിടയിൽ ഒരു നൊടി നിൽക്കാതെ ഓടിപ്പോകുന്ന കാലത്തിന്റെ തുറിച്ചു നോട്ടമുണ്ട് തിരയടിയും കാത്ത് എന്ന കവിതയിൽ.കണ്ണുപൊത്തി തുറക്കുന്നതിനിടെ ബിസി മൂവായിരവും കടന്നു പോയ സ്വന്തം നിഴലിനെ തെരയുന്ന കവിതയാണ് 'കണ്ണാരം പൊത്തിപ്പൊത്തി'. കണ്ണുപൊത്തിത്തുറക്കുന്നതിനിടയിലെ ഇട വെളികൾ ബാബുവിന്റെ കവിതകളിൽ ധാരാളമുണ്ട്.
ഒരിരുട്ടിനുമേറെക്കാലം
മൂടിവയ്ക്കാനാവില്ല
കാഴ്ചയെ
ശബ്ദത്തെ
എന്ന് കരിയിലക്കവിതകളിൽ കവി എഴുതുന്നു.

മായക്കാഴ്ചകൾ, മിന്നൽക്കാഴ്ചകൾ എന്നിവ പോലെത്തന്നെ ഇവിക്കവിതകളിൽ പലേടത്തും അപരലോകത്തിന്റെ കാഴ്ചകളുമുണ്ട്. അപരലോകത്തെ മറ്റൊരു വീടായി കാണുന്നു 'വീടുമാറ്റം' എന്ന കവിത. അവിടേക്കുനോക്കി,
ആ കണ്ണാടിച്ചുവര് കണ്ടോ
അതിനപ്പുറത്തെ വെളിച്ചം കണ്ടോ
ആ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന
വെളുത്തയാ പൂവു കണ്ടോ
എന്ന് സാകൂതം തിരക്കുന്നു,നോക്കുന്നയാൾ.

വളരെ ഉയരത്തിൽ ജനാലക്കൽ നിന്ന് താഴെ പട്ടണം നോക്കിക്കാണുന്ന ഉയരെ എന്ന കവിത പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. നോക്കപ്പെടുന്ന ദൃശ്യത്തേക്കാൾ നോട്ടം തന്നെയാണ് ഈ കവിതയിൽ പ്രധാനം. താഴെ നിരത്തിലൂടെ പോകുന്ന ആളുകൾക്കിടയിൽ തനിക്കു പ്രിയപ്പെട്ട ആരെങ്കിലുമുണ്ടാകുമോ എന്ന് ആകാംക്ഷപ്പെടുന്നു കവി.നോട്ടം ചിലപ്പോഴെങ്കിലും ദൃശ്യത്തെ അപരിചിതമാക്കിയേക്കും എന്ന് ഇക്കവിത ഓർമ്മിപ്പിക്കുന്നു.
എന്റെ പട്ടണം
നോക്കി ഇങ്ങനെ നിൽക്കുമ്പോൾ
ഏതോ ഒരു പട്ടണം പോലെ.

വിശേഷണ പദങ്ങളിൽ മിക്കയിടത്തും കാഴ്ചയോ നോട്ടമോ ആയി ബന്ധപ്പെട്ട സൂചനകളുണ്ട്.അടർത്തിമാറ്റാനാവാത്ത മുഴപ്പുകൾ പോലെ തുറിച്ചു നോക്കുന്ന ഓർമ്മകൾ, സൂചി നോട്ടമുള്ള വാക്കുകൾ, തീയുടെ നിറമുള്ള ഓർമ്മകൾ, നിലാ നിറമുള്ള നിലവിളി എന്നെല്ലാം പല പാട് വായിക്കാം. ആൽബം (എഡിറ്റു ചെയ്തത്) എന്ന കവിതയിൽ ഓരോ വരിയിലും,കണ്ടിട്ടുണ്ട് എന്ന വാക്ക് ആവർത്തിക്കുന്നു. ഒരിടത്തെത്തുമ്പോൾ അത് കണ്ടു കണ്ടിരുന്നിട്ടുണ്ട് എന്നും കവിതയുടെ ഒടുവാകുമ്പോൾ, കണ്ടു ഞാൻ തരിച്ചുനിന്നിട്ടുണ്ട് എന്നും ആ ക്രിയാപദം വികസിക്കുന്നു."പ്രപഞ്ചത്തോളം വലിപ്പമുള്ള എട്ടുകാലി വലകൾ കണ്ടു ഞാൻ തരിച്ചുനിന്നിട്ടുണ്ട് "

നോട്ടത്തിനു മറുപടിയായിക്കിട്ടുന്ന തിരിച്ചുള്ള നോട്ടവും ബാബുവിന്റെ കവിതകളിൽ വളരെ പ്രധാനമാണ്.ബാബു നോക്കുന്ന മരച്ചില്ലകളിലെല്ലാം തിരിഞ്ഞു നോക്കുന്ന പക്ഷികളുണ്ട്. മരത്തിലെവിടെയോ മറഞ്ഞിരിക്കുന്ന നിന്നെ തെരഞ്ഞ് മരച്ചോട്ടിൽ, മൺ തരികൾക്കിടയിൽ, തെരയുമനന്തമാം കണ്ണുകൾക്കിടയിൽ ഇരിക്കുകയാണ് ഇത്രയരികെ എന്ന കവിതയിലെ ആഖ്യാതാവ്. മരത്തിൽ മറഞ്ഞിരുന്ന് നീയെന്നെ നോക്കി തിരിച്ചറിയുമോ എന്നതാണ് അയാളുടെ ഉൽക്കണ്ഠ. രണ്ടു നോട്ടങ്ങൾ തമ്മിൽ ചേരുന്നിടത്ത് വിരിയുന്ന ചിരിയിൽ നിന്നാണ് ഇണക്കത്തിന്റെ പ്രസന്ന ലോകം ഉരുവം കൊള്ളുന്നത്. അതു കാണാൻ വേണ്ടി മാത്രമാണ് ബാബുവിന്റെ കവിതയിലെ ആഖ്യാതാവ് ഇങ്ങനെ ഇറങ്ങി നടക്കുന്നത്.

കണ്ണട, കണ്ണാടി, ജനൽ, നിഴൽ, വെളിച്ചം, അടയാളക്കൊടി, സൂര്യൻ, ഉയരം താഴ്ച, ദൂരം എന്നിങ്ങനെ നോട്ടവുമായി ബന്ധപ്പെട്ട ബിംബങ്ങളും ആശയങ്ങളും ഈ കവിതകളിൽ ധാരാളമുണ്ട്. എനിക്കും പ്രപഞ്ചത്തിനുമിടയിലുള്ള കണ്ണടയുടെ അകലത്തെക്കുറിച്ചുള്ള കവിതയാണ് ' ഇവിടെയുള്ളത്. നഷ്ടമായ നോട്ടത്തെ തിരിച്ചുപിടിക്കലുമാണ് കണ്ണട. കാഴ്ച നഷ്ടപ്പെടുമോ എന്ന ഭയം ആ ബിംബത്തിനടിയിൽ നിഴലുപോലെ കട്ടപിടിച്ചിട്ടുണ്ട്. എന്റെ കണ്ണാടിച്ചില്ലിന്റെ സുതാര്യത നഷ്ടമായതിലൂടെയാണ് 'നീയില്ലാത്ത ഒരു ദിവസ'ത്തിലെ ആഖ്യാതാവ് നിന്റെ അസാന്നിധ്യത്തെ അറിയുന്നത്.ഒരു വാൽക്കണ്ണാടി നിറയെ ആകാശവുമായി വന്ന കുഞ്ഞു കവിതയെക്കുറിച്ചാണ് സമ്മാനം എന്ന കവിത.അത് കൊണ്ടു നടക്കുമ്പോൾ കണ്ണുകൾക്ക് അധികത്തിളക്കം.ആകാശത്തെപ്പറ്റിപ്പറയുമ്പോൾ ഈ കവിക്ക് സൗകര്യം' ഒരു വാൽക്കണ്ണാടി നിറയെ ആകാശം ' എന്നു പറയുന്നതാണ്. "കണ്ണാടിക്കു മുന്നിൽ പ്രപഞ്ചം ഏറെ പഴഞ്ചനായ് തീർന്നിരിക്കുന്നു" എന്നത് കവിയുടെ ഒരു ബോധ്യമാണ്. നിഴലുകൾക്കിടയിൽ വിഷാദത്തോടെ നടക്കുന്ന വെളിച്ചത്തെ ഒന്നു തൊടുക എന്നതാണ് ഈ കവിയുടെ വലിയ കൊതി. വെളിച്ചത്തിന്റേയും നോട്ടത്തിന്റേയും അധിപനായ സൂര്യനെ ഒരു കുഞ്ഞ് വിസ്മയത്തോടെ ഉണർന്നു കാണുന്ന ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ (സൂര്യൻ)

ഇങ്ങനെ, കവിതയിലൂടെ നോക്കിയും കണ്ടും നടന്ന് ലോകത്തെ ഒരു ചിരിയിലേക്ക് ഇണക്കാൻ ആഗ്രഹിക്കുന്നു, ഈ കവി.മലയാളിയുടെ പതിവ് അലസ നോട്ടമല്ല ഇത്. കത്തിവേഷത്തിന്റെ തിരനോട്ടവുമല്ല. തിരിച്ചുള്ള ഒരു നോട്ടം ആഖ്യാതാവ് ശക്തമായി ആഗ്രഹിക്കുന്നുണ്ട്.രണ്ടു നോട്ടങ്ങളും സംഗമിക്കുന്നേടത്ത് ഒരു ചിരിയുടെ ഉദയവും. ഈ കവിതകളിൽ ആവർത്തിച്ചു കേൾക്കുന്ന ശബ്ദം ചിരിയുടേതാണ്.പരസ്പരം സംവദിച്ചു മാത്രം തമ്മിലിണങ്ങേണ്ട ലോകങ്ങളെക്കുറിച്ചാണ് കവി ഉൽക്കണ്ഠപ്പെടുന്നത്.

No comments:

Post a Comment