Tuesday, October 6, 2020

വൃത്തചർച്ചകൾ ഇപ്പോൾ എന്തിന്? (ലേഖനം) -revised


1

സ്കൂൾ വിദ്യാഭ്യാസ കാലത്ത് വ്യാകരണത്തിൻ്റെ ഭാഗമാണ് വൃത്തം എന്നാണ് മറ്റെല്ലാ വിദ്യാർത്ഥികളേയും പോലെ ഞാനും കരുതിയിരുന്നത്. അധ്യാപകരും അങ്ങനെ തന്നെയാണ് വൃത്തത്തെ കണ്ടതും പഠിപ്പിച്ചു പോന്നതും. അതു കൊണ്ടു തന്നെ വൃത്തപഠനം കവിതയുടെ സൗന്ദര്യ തലവുമായി ബന്ധമില്ലാത്ത വെച്ചുകെട്ടായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. മലയാളം ബിരുദ ക്ലാസുകളിൽ പോലും കേരളപാണിനീയവും വൃത്തമഞ്ജരിയും ഭാഷാഭൂഷണവും ഒറ്റപ്പേപ്പറിൻ്റെ ഭാഗമായിരുന്നു എന്നോർക്കുന്നു. വൃത്തം വ്യാകരണമല്ല എന്ന അടിസ്ഥാന പാഠം ഞാൻ മനസ്സിലാക്കിയത് എം.എ.ക്ലാസുകളിൽ വെച്ചു മാത്രമാണ്. വൃത്തം കഷ്ടപ്പെട്ടു പഠിച്ചുണ്ടാക്കേണ്ടുന്ന വിരസമായ ഒരു വെച്ചുകെട്ടാണ് എന്ന അബദ്ധധാരണ പരത്തിയതിൽ നമ്മുടെ ഭാഷാധ്യയനരീതിക്ക് വലിയ പങ്കുണ്ട് എന്നു ചുരുക്കം.

കവിത അടിസ്ഥാനപരമായി ഭാഷാനുഭവമാണ്. ഭാഷ താളാത്മകവുമാണ്. ഓരോ ഭാഷക്കുമുണ്ട് സവിശേഷതാളങ്ങളും സംഗീതാത്മകതയും. ഇംഗ്ലീഷോ ഹിന്ദിയോ സംസ്കൃതമോ ഉച്ചരിക്കുമ്പോഴത്തെ താളാനുഭവമാവില്ല മലയാളം ഉച്ചരിക്കുമ്പോൾ തോന്നുക. ഭാഷയുടെ ഈ താളാത്മകതയെ ഒന്നു ക്ലിപ്തപ്പെടുത്തുന്നതാണ്, ചിട്ടപ്പെടുത്തുന്നതാണ്, വൃത്തം. ആധുനിക അച്ചടി സംവിധാനങ്ങൾ വ്യാപകമാവുന്നതുവരെ കവിത മുഖ്യമായുമൊരു വാചികകലയായിരുന്നു. കാവ്യകലയുടെ അടിസ്ഥാനപ്രകൃതം ഇന്നും വാചികം തന്നെയാണ്. വാചികകല എന്ന നിലയിൽ സംവേദനത്തിന് വരി എന്ന ഏകകം പ്രധാനമാകുന്നു. സവിശേഷമായ ഒരു താളഘടനയാണ് ഒരു വരിയെ നിശ്ചയിക്കുന്നത്. അങ്ങനെ രണ്ടു വരി, നാലുവരി, ഒരു കവിതയിലെ എല്ലാ വരികളും ഒരു പോലിരുന്നാൽ കവിതക്കു സമഗ്രമായി ലഭിക്കുന്ന ഐകരൂപ്യമുണ്ട്. കവിതയുടെ ഭാവതലവുമായി ചേർന്നു നിൽക്കുന്നതുമാണ് ഈ ഐകരൂപ്യം. ഇങ്ങനെ കവിതയിലെ വരികളെ താളഘടനയനുസരിച്ച് ഐകരൂപ്യപ്പെടുത്തുന്ന വ്യവസ്ഥയാണ് വൃത്തം. വരികളെ ഐകരൂപ്യപ്പെടുത്തുന്ന താളവ്യവസ്ഥകളെ നാം തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുമ്പോഴാണ് പല പല വൃത്തങ്ങളിലേക്കെത്തുന്നത്.അല്ലാതെ ആദ്യം വൃത്തം പഠിച്ച ശേഷം കവിതയിൽ അതു പ്രയോഗിക്കുകയല്ല ചെയ്യേണ്ടത്. അങ്ങനെ തച്ചിനു പഠിച്ച് കഷ്ടപ്പെട്ടുണ്ടാക്കേണ്ടതല്ല കവിതയിലെ വൃത്തം. ഭാഷയുടെ സ്വാഭാവിക താളത്തിൽ നിന്ന് ഊറി വരേണ്ടതാണ്.കൃത്രിമമായ മോശം പദ്യത്തേക്കാൾ ഭേദം മോശം ഗദ്യം തന്നെ. ഒന്നുമില്ലെങ്കിൽ കവിതയുടെ പ്രാഥമിക ആശയമെങ്കിലും വിനിമയം ചെയ്യപ്പെടുമല്ലോ.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗണം തിരിച്ചതു തെറ്റിയതിന് അടി കിട്ടിയപ്പോൾ കരച്ചിൽ വന്നു. ആ അടിയുടെ ചൂടു മുഴുവൻ പാഴായിപ്പോയതോർക്കുമ്പോൾ പിന്നെയുമിപ്പോൾ സങ്കടം വരുന്നു.


2

കാലമേറെയായി മലയാളത്തിലെ കാവ്യ ചർച്ചകൾ രണ്ടു കുറ്റികളിൽ കിടന്നു കറങ്ങുന്നു. ഒന്ന് സാമൂഹ്യ പ്രതിബദ്ധത, രണ്ട്, വൃത്തം.ഇതിലാദ്യത്തേത് 1990 കളിൽ ശക്തമായിരുന്നെങ്കിലും ഇപ്പോൾ സൂക്ഷ്മരാഷ്ട്രീയം പോലുള്ള ആശയങ്ങൾ പ്രബലമായതോടെ ഏറെക്കുറെ കേൾക്കാതായിട്ടുണ്ട്. വൃത്തചർച്ച പക്ഷേ, യുവകവികളുൾപ്പെടെ ഇപ്പോഴും തുടരുന്നു.

മരിച്ചു പോയ കാരണവരോട് ഇപ്പോഴും കലഹിക്കുന്നതു പോലെയാണ് വൃത്തത്തിനെതിരായ സമര വിളികൾ. വൃത്തത്തിലെഴുതണമെന്നു ശഠിക്കുന്ന കവികളും വായനക്കാരും ഇന്നുണ്ടോ എന്നു തന്നെ സംശയമാണ്. വൃത്തത്തിലെഴുതുക എന്ന കരകൗശലപ്പണി അറിയുന്ന കവികളും കുറവാണ്. അറിയുന്നവർ പോലും അതു പരക്കെ പ്രയോഗിക്കുന്നുമില്ല. വൃത്തത്തിലെഴുതിയതേ കവിതയാകൂ എന്ന നില 1970 ഓടെ മലയാളത്തിൽ ഇല്ലാതായിട്ടുണ്ട്. എന്നിട്ടും പലരും വൃത്തത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതു കണ്ടാൽ തോന്നുക അന്തരിച്ച കാരണവർ ഇപ്പോഴും സജീവമാണെന്നാണ്. പലരും ഇപ്പോഴും മുഖ്യധാരാ കവിതയായിക്കരുതുന്നത് എന്നേ പ്രചാരം നിലച്ച വൃത്തബദ്ധ കവിതയെയാണ് എന്നതാണു തമാശ. വാസ്തവത്തിൽ,അയഞ്ഞ ഗദ്യത്തിൽ അതിവാചാലമായി എഴുതപ്പെടുന്ന കവിതയാണ് ഇന്നത്തെ മുഖ്യധാരാ കവിത, ഏറ്റവും പ്രചാരവും അംഗീകാരവും അനുകർത്താക്കളുമുള്ള, പ്രിന്റ്- ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പോലെ സ്വീകാര്യതയുള്ള കവിത.

ഇന്നത്തെ കവിതയും കാവ്യഭാഷയും നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള വൈമനസ്യമല്ലേ വൃത്തത്തെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചകൾക്കു പിന്നിൽ എന്നു തോന്നുക സ്വാഭാവികം.താൻ എഴുതി വരുന്ന കാലത്തെ പൊതു കാവ്യഭാഷയോടാണ് പുതിയൊരു കവി കലഹിക്കേണ്ടത്.അല്ലാതെ ഇന്നലത്തെ പൊതു ഭാഷയോടല്ല.ഇന്ന് ആ പൊതു കാവ്യഭാഷ തീർച്ചയായും പദ്യമല്ല. പിന്നെന്താണ് എന്ന് പുതിയ കവി സ്വന്തം നിരീക്ഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. എഴുപതുകളിൽ സമൂഹോന്മുഖമായ പ്രഭാഷണപരതയും എൺപതുകളിൽ ഉച്ചസ്ഥായിയിലുള്ള വികാരതീക്ഷ്ണമായ ആത്മാഖ്യാനപരതയും തൊണ്ണൂറുകളിൽ താഴ്ന്ന സ്ഥായിയിലേക്കും ന്യൂനോക്തിയിലേക്കും സൂക്ഷ്മത്തിലേക്കുമുള്ള ചുരുളലും രണ്ടായിരത്തിൽ അനുഭവാഖ്യാനത്തിൽ ഊന്നിക്കൊണ്ടുള്ള ഭാഷാപരമായ അയവും പരപ്പും ചില പൊതു സ്വഭാവങ്ങളായി കാണുന്നുണ്ട്. താൻ എഴുതി വരുന്ന സമയത്ത് നിലവിലുള്ള അത്തരം പൊതു സ്വഭാവങ്ങളോട് കലഹിച്ചും അവയെ മറികടന്നും മാത്രമേ ഒരു പുതിയ കവിക്ക് സ്വന്തം ഇടം കണ്ടെത്താൻ കഴിയൂ. ഒരു കവി അങ്ങനെ ചെയ്യുമ്പോൾ പൊതുധാര പെട്ടെന്നൊന്നും അതു സ്വീകരിക്കുകയുമില്ല. ആ അസ്വീകാര്യതയേയും അവഗണനയേയും ഭയക്കുന്നതുകൊണ്ടാവാം പല പുതിയ കവികളും തങ്ങളുടെ കാലത്തെ പൊതു കാവ്യരീതികളോടു കലഹിക്കാതെ എന്നോ മരിച്ചു പോയ കാരണവർക്കെതിരെ ഇപ്പോഴും യുദ്ധം പ്രഖ്യാപിക്കുന്നത്.

അങ്ങനെ പൊതു കാവ്യഭാഷയോടുള്ള കലഹത്തിൻ്റെ ഭാഗമായി ചിലപ്പോൾ പഴയ ചില കരുക്കൾ എടുത്തുപയോഗിക്കേണ്ടി വരും. വൃത്തത്തിന് ഇന്നുള്ള ഉപയോഗം ഈ വിധത്തിലാണ്.പൊതുമയിൽ നിന്നു മാറി ചില വ്യത്യാസങ്ങളുണ്ടാക്കാൻ ഇതുകൊണ്ടു കഴിയും. അപൂർവം ചില പുതു കവികൾ അങ്ങനെ ഉപയോഗിക്കുന്നുമുണ്ട്. വൃത്ത സംസ്ഥാപനമല്ല അവരുടെ ലക്ഷ്യം.

വൃത്തത്തിനെതിരെ കലഹിക്കുന്നവർ അടിസ്ഥാനപരമായ ഒരജ്ഞത വച്ചു പുലർത്തുന്നുണ്ട്. വൃത്തം മെനക്കെട്ടു പഠിച്ചെടുത്തിട്ടാണ് വൃത്തത്തിലെഴുതുന്നത് എന്നതാണ് അത്.നിരന്തരമായ കവിതവായനയിലുടെ സ്വാഭാവികമായി വന്നു ചേരുന്ന ഒന്നാണ് വൃത്തബോധം. പഴയ കവികളൊക്കെ വൃത്തം കുത്തിയിരുന്നു പഠിച്ചതുകൊണ്ടുണ്ടായതല്ല അവരുടെ വൃത്ത ബോധം. വൃത്തം കുത്തിയിരുന്നു പഠിക്കുക വൃത്തശാസ്ത്ര പണ്ഡിതരായ അക്കാഡമിഷ്യന്മാരാണ്.സൈബർ മാധ്യമങ്ങളിൽ ഇപ്പോൾ ധാരാളം വന്നുകൊണ്ടിരിക്കുന്ന, അയഞ്ഞ ഘടനയുള്ള, കഥാംശം പരത്തിപ്പറയുന്ന, പ്രാദേശിക പദങ്ങളും ലൈംഗികാവയവങ്ങളെക്കുറിക്കുന്ന വാക്കുകളും നിറഞ്ഞ, അരാജകനാട്യം മുഴച്ചു നിൽക്കുന്ന തരം കവിതകൾ തുടർച്ചയായി വായിച്ചു പോരുന്ന ഒരാൾ അതേ മട്ടിൽ എഴുതുന്ന പോലെത്തന്നെയാണ് വൃത്തത്തിലുള്ള കവിതകൾ വായിച്ചു ശീലിച്ചൊരാൾ അതേ മട്ടിൽ എഴുതുന്നതും. ശീലത്തിന്റെ ഭാഗം മാത്രമാണ് രണ്ടും. ഒരു കവിക്ക് വൃത്തത്തിൽ എഴുതാനറിയില്ല എന്നു പറഞ്ഞാൽ അതിനർത്ഥം അയാൾ വൃത്തബദ്ധമായ പഴയ കവിതകൾ വൃത്തബോധം സ്വായത്തമാകുമാറ് തുടർച്ചയായി വായിച്ചു പരിചയിച്ചിട്ടില്ല എന്നു മാത്രമാണ്.


3

ഓരോ ഭാഷയിലും സാധ്യമായ താളങ്ങൾ വ്യത്യസ്തമാകും. അതതിന്റെ ശബ്ദസ്വരൂപത്തേയും വാക്യഘടനയേയും ആശ്രയിച്ചിരിക്കും. ഭാഷയുടെ ഈ താളമാണ് കവിതയിൽ അനുഭവിക്കാനാവുക. ഒരേ കുടുംബത്തിൽ പെട്ട ഭാഷകൾക്ക് ഒരേപോലുള്ള താളാനുഭവം നൽകാനായേക്കും. ഉദാഹരണത്തിന് ദ്രാവിഡ ഭാഷകൾ എടുത്താൽ അവയ്ക്ക് പൊതുവേ ബാധകമായ താളഘടനകൾ ഉണ്ടാവാം. മലയാള കവിതയിലെ പല വൃത്തങ്ങൾക്കും തമിഴ് കവിതകളിലെ വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് വായനയിൽ തോന്നിയിട്ടുണ്ട്. താളാത്മകമായ ഗദ്യമാണ് സംഘ കവിതയിലുള്ളത്.സംഘകാലകൃതിയായ കുറുന്തൊകൈയിലെ ഒരു കവിതയുടെ താളം ശ്രദ്ധിക്കൂ.ആ താളം ഏറെക്കുറെ പിന്തുടരുന്ന മലയാള പരിഭാഷയും.

നോം എൻ നെഞ്ചേ; നോം എൻ നെഞ്ചേ;
ഇമൈ തീയ്പണ്ണ കണ്ണീർ താങ്കി,
അമൈതർക്കു അമൈന്ത നം കാതലർ
അമൈവു ഇലർ ആകുതൽ, നോം എൻ നെഞ്ചേ.

നോവെൻ നെഞ്ഞിൽ നോവെൻ നെഞ്ഞിൽ
ഇമ പൊള്ളിക്കും കണ്ണീർ താങ്ങി,
ദൈവം തന്നോരെൻ കാമുകനി -
ല്ലാതായ് സ്നേഹം, നോവെൻ നെഞ്ഞിൽ

(കുറുന്തൊകൈ 4

പാടിയവർ: കാമഞ്ചേർ കുളത്താർ

തിണ: നെയ്തൽ)

പഴന്തമിഴിന്റെ താളം മലയാളത്തിൽ സ്വാഭാവികമായി തുടരുന്നുണ്ട് എന്നതിന് താളത്തിന്റെ സമാനതയിലൂന്നി അവ പരിഭാഷപ്പെടുത്തി നോക്കിയാൽ വ്യക്തമാകും.

തമിഴ്നാട്ടിലെ തമിഴ് കവിത ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പക്ഷേ, ഏറെക്കുറെ വൃത്തമുക്തമായി, സാധാരണ ഗദ്യത്തിലേക്കു മാറി. തമിഴ് ആധുനിക കവിതയിൽ പദ്യം ഉപയോഗിച്ച അപൂർവം കവികളിൽ ഒരാളാണ് ജ്ഞാനക്കൂത്തൻ.

എങ്കെങ്കും പോവേൻ എന്ന
വേണ്ടുമെന്റാലും പാർപ്പേൻ
എങ്കെങ്കും പോവേൻ യാരൈ
വേണ്ടുമെൻറാലും പാർപ്പേൻ

എന്ന ജ്ഞാനക്കൂത്തന്റെ വരികൾ ശ്രദ്ധിച്ചാൽ അതിലെ താളഘടന മലയാളത്തിലെ കേകയുടേതു തന്നെ എന്നു വ്യക്തമാകും. പഴമയെ ബോധപൂർവം ഓർമ്മിപ്പിക്കാനും ഐറണി സൃഷ്ടിക്കാനും വേണ്ടിയാണ് ജ്ഞാനക്കൂത്തൻ പരമ്പരാഗത വൃത്ത രൂപങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്നത്.

ഈഴത്തമിഴ് (ശ്രീലങ്കൻ തമിഴ്) കവിതയിൽ 1970-കൾക്കൊടുവുവരെ വൃത്തബദ്ധമായ കവിത ധാരാളമായിരുന്നു. അവയിലെ താളങ്ങൾക്കും വൃത്തങ്ങൾക്കും മലയാളത്തിലേതുമായി വിസ്മയകരമായ സാദൃശ്യമുണ്ട്. 1940 കളോടെ രൂപംകൊണ്ട നവീന ഈഴക്കവിതയിലെ പ്രധാന കവിയായിരുന്ന മഹാകവി (1927-1971) യുടെ 'മീനവർ പാടൽ' എന്ന, പല ഖണ്ഡങ്ങളിൽ പല താളങ്ങൾ ഉപയോഗിച്ചെഴുതിയ കവിതയിലെ ചില വരികൾ നോക്കൂ:

1. ചിറുനണ്ടു മണൽ മീതു
പടം ഒൻറു കീറും
ചില വേളൈയിതൈ വന്തു
കടൽ കൊണ്ടുപോകും.

2. കാലൈ എഴുന്തു വന്തു
കൺ നിറൈന്ത സൂരിയരേ,
മാലൈ ഇറങ്കുകിറീർ
നാലു പണം കാണോമേ

3. കൈകളുണ്ടു, തോൾകളുണ്ടു
കരുങ്കൽ പോൽ തിരണ്ടുരുണ്ടു
പെയ്തടിക്കും പേയ് മഴയിൽ
പീതി പടാ നെഞ്ചമുണ്ട്.

4. ഉറവിനരൈ അയലവരൈ
അനൈവരെയും കൂട്ടി
ഉടൽ വളൈയക്കടൽ മടിയിൽ
ഒരു വലൈയൈ ഇട്ടോം.

ഇതുപോലുള്ള താളങ്ങൾ മലയാള കവിതയിൽ നിന്നു കണ്ടെടുക്കാവുന്നതേ ഉള്ളൂ.

നവീന ഈഴത്തമിഴ് കവിതയിൽ 1950 കളിൽ തെളിഞ്ഞു വന്ന രണ്ടാം തലമുറയുടെ പ്രതിനിധിയാണ് നീലാവണൻ(1937- 1975). അദ്ദേഹമെഴുതിയ 'പോകിൻ്റേൻ എൻറോ ചൊന്നായ്' എന്ന കവിതയിൽ നിന്നുള്ള വരികൾ നോക്കൂ:

മണ്ണിടൈ ഇരവുക്കന്നിയിൻ ആട്ചി
ഇന്നും തേയവിലൈ - ഇളം
തെന്നൈയിൻ ഓലൈ പണ്ണിയ ഇമ്പ-
പ്പാട്ടുകൾ ഓയവില്ലൈ

ഇതു വായിക്കുമ്പോൾ മാപ്പിളപ്പാട്ടിലെ ഇശൽത്താളം നാം ഓർക്കുക സ്വാഭാവികം:(മാപ്പിളപ്പാട്ടിലെ ഇശലുകൾക്ക് തമിഴ് വൃത്തങ്ങളുമായുള്ള ബന്ധം നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്)

"ചിത്തിരമൊത്തൊരു പത്തിനി കത്തി വിളങ്ക്ണ് കണ്ടില്ലേ

ചുന്ദിരമേറിടും പട്ട് ലിബാസില് ലെങ്ക്ണ റങ്കല്ലേ" (ഇശൽ - മാമൂൽ കെട്ടിയ ജയിലറ തന്നില്)

 നീലാവണൻ്റെ തന്നെ മറ്റൊരു കവിതയിലെ വരികളാണിവ:

പനിയിൻ വിഴിനീർത്തുയരത്തിരയിൽ
പാതൈ മറയും മുന്നേ
പിണിയിൽ തോയും നിലവിൻ നിഴൽ നം
പിന്നാൽ തൊടരും മുന്നേ
(ഓ,വണ്ടിക്കാരാ! - നീലാവണൻ)

തുടർന്ന് ഇടശ്ശേരിയുടെ ഈ വരികൾ വായിക്കൂ:

തടവിടപങ്ങളിലമരും മലരുകൾ
തലയാട്ടുന്നുണ്ടെതിരെ
തടിനിയിലേക്കു പതിപ്പതുമു,ണ്ടവ
തിരയുകയാമാ ദ്യുതിയെ (നീർപ്പോളകൾ)

മലയാള വൃത്തങ്ങളുമായി മേലുദ്ധരിച്ച ഈഴക്കവിതാ താളങ്ങൾക്കുള്ള പൊരുത്തം ശ്രദ്ധേയമായിരിക്കുന്നു. ദ്രാവിഡ പാരമ്പര്യത്തിൽ നിന്നു പകർന്നു കിട്ടിയ ആ താളങ്ങൾ ഈഴത്തമിഴ് കവിതയിലും മലയാള കവിതയിലും 1970 വരെ ഏതാണ്ടൊക്കെ നില നിന്നു. എന്നാൽ തമിഴ്നാട്ടിലെ കവിതയിൽ നിന്നും ആധുനികതയുടെ വരവോടെ തന്നെ അവ ഏറെക്കുറെ എടുത്തു പോയിരുന്നു.ഇന്ന് ഈഴക്കവിതയിൽ നിന്നും ആ താളരൂപങ്ങൾ ഏതാണ്ടു കളമൊഴിഞ്ഞിട്ടുണ്ട്.മലയാളത്തിലുമതെ, പഴക്കച്ചുവയോ കൃത്രിമത്വമോ കൂടാതെ വൃത്തത്തിൽ സ്വാഭാവികമായി എഴുതപ്പെടുന്ന കവിതകൾ എണ്ണത്തിൽ കുറവു തന്നെ.

കവിതയിൽ വൃത്തം വേണോ വേണ്ടയോ എന്ന, കാലഹരണപ്പെട്ട ചർച്ച പക്ഷേ,ഇന്നും മലയാള കവിതയിൽ കേട്ടുകൊണ്ടിരിക്കുന്നു. വേണോ വേണ്ടയോ എന്നതല്ല വേണ്ടിവന്നാൽ അത് ഔചിത്യത്തോടെ സ്വാഭാവികമായി പ്രയോഗിക്കുക എന്നതാണ് പ്രധാനം. അതിന്റെ സാധ്യതകളും വൈവിധ്യങ്ങളും തള്ളിക്കളയേണ്ടതില്ല. വൃത്തം എന്നു കേട്ടാലുടനെ പഴഞ്ചൻ എന്നു മുദ്രകുത്തുന്നതാണ് വാസ്തവത്തിൽ യാഥാസ്ഥിതിക മനോഭാവം. ഒരു ഉപകരണം എന്നതിനപ്പുറം മാഹാത്മ്യം വൃത്തത്തിന് നൽകേണ്ടതില്ലെന്ന് വൃത്തമാത്രവാദികളും തിരിച്ചറിയണം. സൂക്ഷ്മ സംവേദന ശേഷിയുള്ള ഭാഷയെ മുറുക്കമുള്ളതാക്കാൻ, വിവിധ ഭാവാന്തരീക്ഷങ്ങൾ സൃഷ്ടിക്കാൻ, നാട്ടു തനിമ കൊണ്ട് ആഗോളീയതയെ പ്രതിരോധിക്കാൻ ഒരുപകരണമെന്ന നിലയിൽ എല്ലാം വൃത്തങ്ങൾ നാളെയും മലയാള കവിതയിൽ ഉപയോഗിക്കപ്പെട്ടേക്കും.


4

ഒട്ടേറെ ലോകഭാഷകളിൽ വൃത്തബദ്ധമായ കവിതയെഴുത്ത് ഇരുപതാം നൂറ്റാണ്ടോടെ ശിഥിലമായി.എന്നാൽ റഷ്യൻ പോലെ, അറബിക് പോലെ ചില ഭാഷകളിൽ ഇരുപതാം നൂറ്റാണ്ടിലെ കവിതയിലും വൃത്തങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു,മലയാളത്തിലെപ്പോലെ തന്നെ. വൃത്തപ്രയോഗം പൂർണ്ണമായി നിലച്ച ഭാഷകളും ഭാഗികമായി നിലനിൽക്കുന്ന ഭാഷകളുമുണ്ട്. ഉദാഹരണത്തിന് തമിഴിൽ അത് ഏറെക്കുറെ പൂർണ്ണമായും നിലച്ചുവെങ്കിൽ മലയാളത്തിൽ പരിമിതമായെങ്കിലും ഇപ്പോഴും നിലനിൽക്കുന്നു.ഇതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നത് തീർച്ചയായും കൗതുകകരമാണ്. എനിക്കു തോന്നിയിട്ടുള്ളത് മലയാള ഗദ്യത്തിൻ്റെ വ്യാകരണപരമായ പ്രത്യേകതയാണ് വൃത്തത്തെ തീർത്തും അപ്രസക്തമല്ലാതാക്കി നിർത്തുന്നത് എന്നാണ്.

വ്യാകരണപരമായി അയഞ്ഞ ഘടനയാണ് മലയാളത്തിൻ്റേത്.പദങ്ങളോടൊപ്പമുള്ള പ്രത്യയങ്ങളുടെ നില്പ് പ്രത്യേകം ദൃശമാകുന്നതു കൊണ്ടുള്ളതാണ് ഈ അയവ്.ഇക്കാരണം കൊണ്ടു തന്നെ സമസ്തപദനിർമ്മാണം മലയാളത്തിൽ സാധാരണവും സ്വാഭാവികവുമല്ല. അടുത്തിടെ വായിച്ച ഒരു തമിഴ് ചെറുകഥയിലെ "സരോജിനിവീട്ടുക്കല്യാണം" എന്ന സമസ്തപദം മലയാളത്തിലാക്കുമ്പോൾ സരോജിനിയുടെ വീട്ടിലെ കല്യാണം എന്ന് അയയും.തമിഴിൻ്റെ വ്യാകരണഘടന മലയാളത്തെ അപേക്ഷിച്ചു മുറുകിയതാണ്.ഒരു ശില്പം അതു നിൽക്കുന്ന പ്രതലത്തിൽ നിന്ന് എറിച്ചു കാണുമ്പോലെ സാധാരണ വ്യവഹാരഭാഷയുടെ പ്രതലത്തിൽ നിന്ന് ഏതെങ്കിലും തരത്തിൽ വേർതിരിച്ചറിയുമാറ് നിലകൊള്ളണം കവിതയുടെ ഭാഷ.ഇതിന് പല തന്ത്രങ്ങൾ ഉപയോഗിക്കാം. മുറുക്കിയെടുത്ത കാവ്യഭാഷയാണ് അതിലൊന്ന്.തമിഴ് പോലുള്ള മറ്റു പല ഭാഷകളിലും ഗദ്യത്തിൽ തന്നെ ആ പണി വ്യാകരണപരമായ കാരണങ്ങളാൽ എളുപ്പമാണെന്നിരിക്കെ മലയാളത്തിൽ ഘടനാപരമായ അയവു കാരണം അതല്ല നില. താഴെ കൊടുത്ത തമിഴ് കവിതാശകലം നോക്കൂ:

"നൂറ്റാണ്ടുകളിൻ പുഴുക്കം
എൻ പാട്ടനൈ പാട്ടിയൈ തന്തയൈ
തായൈ കൊൻറതു" (മലൈച്ചാമി)

ഈ വരി മലയാളത്തിലാക്കുമ്പോൾ "നൂറ്റാണ്ടുകളുടെ പുഴുക്കം എന്റെ മുത്തച്ഛനെ മുത്തശ്ശിയെ അച്ഛനെ അമ്മയെ കൊന്നു" എന്ന് അയയാതെ നിവൃത്തിയില്ല.
ഈ സാഹചര്യത്തിൽ ഭാഷയെ മുറുക്കാനുള്ള ഒരു വഴി എന്ന നിലയ്ക്കാണ് പദ്യം പലപ്പോഴും പ്രയോജനപ്പെടുക. സാധാരണ വ്യവഹാര ഭാഷയുടെ തലത്തിൽ നിന്ന് കാവ്യഭാഷയെ എടുത്തുകാണിക്കാൻ അതിനെ മുറുക്കപ്പെടുത്തുക എന്ന തന്ത്രം പ്രയോഗിക്കുമ്പോഴാണ് പദ്യം ഒരു പക്ഷേ കവിക്കു പ്രയോജനപ്പെടുക.തമിഴ് ഭാഷ വ്യാകരണപരമായി മുറുകിയ ഘടനയുള്ള ഭാഷയാണ്. അതു കൊണ്ട് കാവ്യഭാഷയുടെ മുറുക്കത്തിന് തമിഴിൽ ഗദ്യം തന്നെ മതിയാകും. മലയാളഗദ്യമാകട്ടെ, പ്രത്യയങ്ങളൊക്കെ വേറേ വേറെ എടുത്തു നിൽക്കുന്ന, അയഞ്ഞ ഘടനയുള്ള ഭാഷയാണ്. അതുകൊണ്ട് മലയാളത്തിൽ കാവ്യഭാഷയെ മുറുക്കി നിർത്താൻ അയഞ്ഞ ഘടനയുള്ള ഗദ്യം പലപ്പോഴും പോരാതെ വരുന്നു. വൃത്തങ്ങൾ കാവ്യ ഭാഷയെ മുറുക്കി നിർത്താൻ വേണ്ടി മലയാളത്തിൽ ഇന്നും പ്രയോഗിച്ചു വരുന്നു.മലയാളത്തിന്റെ വ്യാകരണപരമായ സവിശേഷതയാണ് വൃത്തങ്ങൾ ഇന്നും നിലനിൽക്കാൻ പ്രധാനകാരണം എന്നു ചുരുക്കം. അല്ലാതെ കവിതയെ സംഗീതമാക്കാനുള്ള വഴിയല്ലത്. വൃത്തമെന്നാൽ സംഗീതമാണ്, പാട്ടാണ് എന്നു തെറ്റിദ്ധരിച്ചിട്ടുള്ള നിരവധി പേരെ എനിക്കറിയാം. വൃത്തം ഭാഷയെ മുറുക്കാനുളള ഒരു വഴി മാത്രമാണ്. എവിടെ എങ്ങനെ എത്രത്തോളം മുറുക്കുന്നു എന്നതിൻ്റെ വ്യത്യാസത്തിനനുസരിച്ച് വൃത്ത വൈവിധ്യങ്ങളുമുണ്ടാകുന്നു.


5

ഇംഗ്ലീഷുൾപ്പെടെ പല ഭാഷാ കവിതകളിലും വൈവിധ്യത്തിനും വ്യത്യാസത്തിനും വേണ്ടി കവികൾ ഇപ്പോൾ പദ്യം തിരിച്ചു കൊണ്ടു വരുന്നുണ്ട്. വമ്പൻ ഭാഷകളുടെ കടന്നുകയറ്റത്തെ രാഷ്ടീയബോധത്തോടെ പ്രതിരോധിക്കുന്ന പല ചെറു ഭാഷകളിലെ കവികളും (ഉദാഹരണം വെൽഷ്) പരമ്പരാഗത വൃത്തങ്ങൾ ബോധപൂർവം തന്നെ ഉപയോഗിക്കുന്നുമുണ്ട്. 2003-ൽ പുറത്തിറങ്ങിയ The Bloodaxe Book of Modern Welsh Poetry യുടെ ആമുഖത്തിൽ ജോൺ റോലാൻസ് ഇങ്ങനെ എഴുതുന്നു:

"വെൽഷ് വൃത്തബദ്ധകവിതയുടെ 1980 തൊട്ടുള്ള രണ്ടാം വരവിൽ നിശ്ചിത വൃത്തങ്ങളിലെഴുതുന്ന, വിരുദ്ധോക്തിയെ സമർത്ഥമായി പ്രയോജനപ്പെടുത്തി വൃത്തമുപയോഗിക്കുന്ന, ഒരു കൂട്ടം ചെറുപ്പക്കാരായ കവികളെയാണ് നാം കണ്ടത്.ട്വിം മോറിസിൻ്റെയും എമിർ ലെവിസിൻ്റെയും കൃതികളിലെ ഉത്തരാധുനിക സ്പർശങ്ങൾ പഴയ കുപ്പികളിൽ ലഹരിപിടിപ്പിക്കുന്ന പുതുവീഞ്ഞ് പകരാനുള്ള അവരുടെ കഴിവിനെ എടുത്തുകാണിക്കുന്നുണ്ട്. ഈ കവികളും അവരുടെ സമകാലീനരും കലയോട് തീവ്രമായ പ്രതിബദ്ധതയുള്ളവരാണ്.ഈ ആവേശം എത്രത്തോളം ആധികാരികമാണെന്നും, അര മില്യണിലൊതുങ്ങുന്ന ഒരു ചെറു ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഈ സാഹചര്യം എത്രമാത്രം 'യഥാർത്ഥ'മാണെന്നും പുറത്തുള്ളവർ ചോദിച്ചേക്കാം. അവരുടെ വാദത്തെ ഊട്ടിയുറപ്പിക്കുന്ന മുഴക്കമുള്ള ഒരു മറുപടിയായിരിക്കും അതിനു കിട്ടുക ഇംഗ്ലീഷിൽ മാത്രമെഴുതുന്ന ആഘോഷിക്കപ്പെട്ട യാത്രാവിവരണ സാഹിത്യകാരൻ ജാൻ മോറിസ്സിൻ്റെ മകനാണ് കവി ട്വിം മോറിസ്. തൻ്റെ അച്ഛൻ്റെ പല മില്യൺ വായനക്കാരേക്കാൾ 'യഥാർത്ഥം' തനിക്കുള്ള അര ദശലക്ഷം മാത്രം വരുന്ന പ്രബല വായനക്കാരാണെന്ന് ഇദ്ദേഹം കരുതുന്നു.ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ഈ വെൽഷ് കവിതാ സമാഹാരത്തിൽ ചേർക്കാൻ ട്വിം മോറിസ് കവിത തന്നതുമില്ല. ന്യൂനപക്ഷം വരുന്ന വെൽഷ് ഭാഷാ അനുവാചകരിൽ തൃപ്തിപ്പെടുന്ന അദ്ദേഹം പരിഭാഷ എന്നതേ ഒരു വഴിപിഴക്കലാണെന്ന് ഉറച്ചു വിശ്വസിക്കുന്നു."

വെൽഷ് അനുഭവം ഇവിടെ ഉദ്ധരിച്ചത് അത് മാതൃകാപരമെന്ന നിലക്കല്ല.മറിച്ച്, വൃത്തം എന്നു കേട്ടാലുടനെ കൃത്രിമമെന്നും പഠിച്ചുണ്ടാക്കുന്നതെന്നും കാലഹരണപ്പെട്ടതെന്നും മുദ്രകുത്തുന്നില്ല പല ഭാഷകളിലെയും പുതിയ കവികൾ എന്ന് ഓർമ്മിപ്പിക്കാൻ മാത്രമാണ്. കാവ്യകല അടിസ്ഥാനപരമായി വാചികമായിരിക്കേ ശബ്ദത്തിലുള്ള ഊന്നൽ, ശബ്ദം കൊരുത്തുണ്ടാക്കുന്ന താളം, ഈണം എന്നിവയെല്ലാം ഏതെങ്കിലും തരത്തിൽ കവിതയിൽ ഏതു കാലത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.
അതതു കാലത്ത് അക്കാദമിക് പണ്ഡിതന്മാർ അവയെ ഏതെങ്കിലും തരത്തിൽ വ്യവസ്ഥപ്പെടുത്താൻ ശ്രമിച്ചു കൊണ്ടുമിരിക്കും.പദ്യം വാർക്കുന്ന തോതിനെ വൃത്തം എന്നു വ്യവസ്ഥപ്പെടുത്തിയ പോലെ. വൃത്തത്തിലെഴുതില്ല എന്നു ശപഥം ചെയ്യുന്ന പുതിയ കവിയും ആ നിലയ്ക്ക് ഒരു വൃത്തത്തിനകത്തു തന്നെയാണ്.

അടുത്ത കാലത്ത് പല ഭാഷകളിലും പരമ്പരാഗത വൃത്തങ്ങൾ  തിരിച്ചുവരുന്നതിന് മുഖ്യമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഗദ്യശൈലിയുടെ വൈവിധ്യക്കുറവ് ഉണ്ടാക്കുന്ന വിരസത. ധാരാളം പേർ കവിതയെഴുതുന്ന ഈ കാലത്ത് ഗദ്യത്തിൽ ശൈലീ വൈവിധ്യങ്ങൾ നിലനിർത്തുക എളുപ്പമല്ല. ആധുനികതയുടെ ഘട്ടത്തിൽ വെച്ചു തന്നെ വൃത്തങ്ങളെ ഏതാണ്ടു പൂർണ്ണമായി തിരസ്കരിച്ചു തമിഴ് കവിത. വൃത്തനിരാസത്തിൻ്റെ നാലഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം വൃത്തത്തെ അങ്ങനെ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോൾ തമിഴ് സാഹിത്യാന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. തമിഴ് എഴുത്തുകാരൻ ജയമോഹൻ അടുത്തിടെ ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതുകയുണ്ടായി: "ഒന്നോ രണ്ടോ കവികൾക്കൊഴികെ ആർക്കും സ്വന്തമായൊരു രചനാശൈലി ഇന്നില്ല. ഒരേ മട്ടിൽ, ഒരേ രൂപത്തിൽ ഒട്ടുവളരെ കവിതകൾ സൃഷ്ടിക്കപ്പെടുന്നു. ഒരേ മൊഴിപ്പിണ്ഡത്തിൻ്റെ പല പല തുണ്ടുകളാണ് മിക്ക കവികളുടെയും ഭാഷ. കവിതയുടെ സംഗീതം, ശബ്ദം എന്നിവ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുണ്ടോ? കവിതക്കത് സൗന്ദര്യവും ഏകാഗ്രതയും നൽകുമെങ്കിൽ എന്തിന് ഒഴിവാക്കപ്പെടണം? തൊട്ടുമുമ്പത്തെ തലമുറ കവിതയിലെ സംഗീതത്തെ, ശബ്ദത്തെ കൈയൊഴിഞ്ഞു എന്നതുകൊണ്ടു മാത്രം പുതിയ തലമുറ അത് ഒഴിച്ചു നിർത്തേണ്ട കാര്യമുണ്ടോ? കവിത വാക്കു വാക്കായി ഓർമ്മയിൽ നിൽക്കണമെങ്കിൽ അതിൽ ശബ്ദ വ്യവസ്ഥ, സംഗീതം, കൂടാതെ കഴിയില്ല. വാക്കു വാക്കായി ഓർമ്മയിൽ നിൽക്കാത്ത കവിത, കവിത എന്ന രൂപത്തിൻ്റെ ധർമ്മത്തിൽ പകുതിയേ നിർവഹിക്കുന്നുള്ളൂ.എന്തുകൊണ്ടെന്നാൽ ഒരു കവിത പൂർണ്ണരൂപത്തിൽ നമുക്കുള്ളിൽ തുറക്കുന്നത് അത് അപ്രതീക്ഷിതമായി നമ്മുടെയോർമ്മയിൽ ഉയരുമ്പോഴാണ്" (വെറിയാട്ടെഴുന്ത ചൊൽ-ജയമോഹൻ)

നാട്ടുഭാഷകളുടെ പ്രതിരോധത്തിന്റെ ഭാഗം എന്ന നിലയിലും വൃത്തങ്ങൾ തിരിച്ചു വരുന്നുണ്ട്. യു.കെ.യുടെ ഭാഗമായ വെയിൽസിലെ വെൽഷ് ഭാഷയിൽ പുതു കവികൾ പരമ്പരാഗത വൃത്തങ്ങൾ ഉപയോഗിക്കുന്നത് ഈ നിലയ്ക്കാണെന്ന് സൂചിപ്പിച്ചല്ലോ. തങ്ങളെ വിഴുങ്ങുന്ന ഇംഗ്ലീഷു പോലുള്ള വമ്പൻ ഭാഷകളെ ചെറുക്കാൻ നാട്ടുഭാഷകൾ തനിമയെ ആയുധമാക്കുന്ന കാഴ്ച ലോകമെങ്ങും കാണാം. ഈ രാഷ്ട്രീയ സാംസ്കാരിക സാഹചര്യം ഇന്ന് മലയാളത്തിലുമുണ്ട്. എന്നാൽ ആ രാഷ്ട്രീയ ധ്വനിയോടെ മലയാള കവിതയിൽ ഇന്ന് വൃത്തങ്ങൾ ഉപയോഗിച്ചു വരുന്നുണ്ടോ എന്നു സംശയമാണ്. എഴുപതുകളിൽ ആധുനികതയുടെ കാലത്ത് ദ്രാവിഡ വൃത്തങ്ങൾ രാഷ്ട്രീയ ധ്വനികളോടെ ഉപയോഗിക്കപ്പെട്ടെങ്കിലും ആധുനികാനന്തര കവിതയിൽ അത്തരം സാധ്യതകൾ കണ്ടെത്താൻ കവികൾ പൊതുവേ ശ്രമിച്ചിട്ടില്ല. മറിച്ച് പ്രാദേശിക രുചികളുള്ള സംഭാഷണ ഗദ്യത്തിലേക്കും സാർവലൗകികമായ നാഗരിക ഗദ്യത്തിലേക്കുമാണ് പുതു കവിത കൂടുതൽ ഇണങ്ങിച്ചേർന്നത്. ദ്രാവിഡ വൃത്തങ്ങളും സംസ്കൃതവൃത്തങ്ങളും താളാത്മകമായ മുക്തച്ഛന്ദസ്സും വാദ്യകലയുമായി ബന്ധപ്പെട്ട വായ്ത്താരി താളക്കെട്ടുകളും മാപ്പിളപ്പാട്ടിന്റെ ഇശൽവഴികളുമെല്ലാം ചേരുമ്പോഴുണ്ടാകുന്ന സമ്പന്നത ഔചിത്യപൂർവം ഉപയോഗിക്കുന്നതിനെ പഴമയിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിച്ചു തള്ളുന്നത് മലയാള കവിതക്കു ഗുണകരമായിരിക്കുകയില്ല.

No comments:

Post a Comment