Sunday, October 4, 2020

മുള്ളണിഞ്ഞ കവിത (ലേഖനം)


മലയാളത്തിലെ തല മുതിർന്ന കവികളിലൊരാളാണ് ജോർജ് തോമസ്. 1950 കൾ തൊട്ട് ഇന്നുവരെ തുടർച്ചയായി എഴുതി വരുന്ന ഈ കവി മലയാള കവിതയുടെ സൗന്ദര്യ ശീലങ്ങളിൽ തനതായ രീതിയിൽ ഇടപെടുകയും ആരോഗ്യകരമായ മാറ്റങ്ങൾക്കും പുതുമകൾക്കും തുടക്കമിടുകയും ചെയ്തു.

നാളുകളോരോന്നല്ലീ
ജീവിത ഗ്രന്ഥത്തിന്റെ
താളുക, ളതിൽ ചില -
തെഴുതാനുണ്ടേവർക്കും.

എന്ന് ഇദ്ദേഹം അമ്പതുകളിലെഴുതിത്തുടങ്ങുമ്പോൾ തന്നെ ആ വീക്ഷണ വ്യത്യാസം നമ്മളറിയുന്നുണ്ട്. പൊതു കവിത, മുഖ്യധാരാ കവിത തുടങ്ങിയ പരികല്പനകളെ കൂസാതെ ഓരോരുത്തർക്കും സ്വന്തമായൊരു കവിതയുണ്ട് , അത് സാധ്യമാണ് എന്ന കാഴ്ചപ്പാടിലൂന്നിയാണ് അന്നു തൊട്ടിന്നു വരെ ഈ കവി എഴുതി വന്നത്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തോടൊപ്പം സ്വന്തം വ്യക്ത്യനുഭവങ്ങളോടും നിരന്തരം ഉരത്തും ഉരഞ്ഞും സംവദിച്ചും ഈ മനുഷ്യൻ തന്റെ കവിത കണ്ടെത്തുകയും ചെയ്യുന്നു. 1960 കളിൽ തന്നെ ഇതെല്ലാം സംഭവിച്ചിട്ടും ഇദ്ദേഹത്തിന്റെ കവിത ഗൗരവമായി വായിക്കപ്പെടുകയോ ആസ്വദിക്കപ്പെടുകയോ ചെയ്തില്ല എന്നത് മലയാള കാവ്യാന്തരീക്ഷത്തിന്റെ ഏകശിലാത്മകതയെത്തന്നെയാണ് കാണിക്കുന്നത്. അതതു കാലത്ത് രൂപപ്പെടുന്ന മുഖ്യധാരയോടു പൊരുത്തപ്പെടുന്നവ മാത്രമാണ് പൊതുവേ ചർച്ച ചെയ്യപ്പെടുക. ജോർജ് തോമസ് എഴുതിപ്പോന്ന കാലത്തു തന്നെയാണ് കാല്പനികതയും ആധുനികതയും ഇവിടെ നിറഞ്ഞാടിയത്. എന്നാൽ ആ രണ്ടു ധാരകളിലും ആണ്ടു മുഴുകിയല്ല ഈ കവി എഴുതിയത്. കാല്പനികതാരള്യമോ ആധുനികതയുടെ നിഷേധാത്മകതയോ സ്വത്വ വിഷാദങ്ങളോ ഈ കവിയിലില്ല. അഥവാ, ഈ രണ്ടു ധാരകളുടെയും പ്രകടനപരമായ മുഖങ്ങളൊന്നും ഈ കവിതയിലില്ല. എന്നാൽ അധികാര രൂപങ്ങളും യാഥാസ്ഥിതിക ബോധങ്ങളും മനുഷ്യനെ ആത്മീയമായ പതനങ്ങളിലേക്കു തള്ളിവിടുന്നതിനോടുള്ള പ്രതിഷേധവും നിരാശയും ബൃഹദധികാര ഘടനകളോടുള്ള നിഷേധാത്മകതയും ഈ കവിതകളിലുടനീളം കാണാം. അവ ആവിഷ്കരിക്കുന്നതാകട്ടെ ഉച്ചസ്ഥായിയിലുമല്ല. ഉച്ചത്തിലല്ലാത്തതൊന്നും കേൾക്കാത്ത സമകാലം ഈ കവിതകളെ അവഗണിച്ചതിൽ അത്ഭുതമില്ല. എന്നാൽ ഒരിക്കൽ ഉച്ചത്തിൽ മുഴങ്ങിക്കേട്ട പലതും പിന്നീടു നിശ്ശബ്ദമാകുമ്പോൾ അന്നത്തെ ആ പതിഞ്ഞ ശബ്ദങ്ങൾ നാം പതിയെ കേട്ടു തുടങ്ങും. ജോർജ് തോമസിന്റെ കവിതകൾ നമ്മൾ കേട്ടുതുടങ്ങിയിരിക്കുന്നു.

ഈ കവി എഴുതിത്തുടങ്ങിയ കാലത്തും സവർണ്ണ ഹൈന്ദവ ബോധങ്ങൾ തന്നെയാണ് മലയാളകവിതയിലെ മുഖ്യധാരയെ നിർണ്ണയിച്ചു പോന്നത്. മിഷനറിമാരുടെയും മറ്റും ഇടപെടലുകളിലൂടെ വളർന്നു വന്ന മലയാളഗദ്യം തുടക്കം തൊട്ടേ അങ്ങനെയായിരുന്നുമില്ല. അർണ്ണോസ് പാതിരിയുടെ പുത്തൻപാന മുതലിങ്ങോട്ട് കൃസ്തുമത പ്രമേയങ്ങൾ നമ്മുടെ കവിതയിൽ ഇടം പിടിക്കുന്നുണ്ടെങ്കിലും കേരളീയ ക്രൈസ്തവ ജീവിതാന്തരീക്ഷം ഇരുപതാം നൂറ്റാണ്ടിൽ സിസ്റ്റർ മേരി ബെനീഞ്ജ, കൂത്താട്ടുകുളം മേരി ജോൺ, കെ.സി. ഫ്രാൻസിസ് എന്നിവരുടെ കവിതകളിലാണ് നാമാദ്യം കാണുന്നത്. ഇക്കാലത്തെ മറ്റൊരു കവിയായ സി.എ.ജോസഫിനാകട്ടെ, മനുഷ്യന്റെ ജൈവിക ചോദനകളുടെയും ആന്തരിക ജ്ഞാനങ്ങളുടെയും വിനിമയം പോലെ സൂക്ഷ്മവും സങ്കീർണ്ണവുമായ വിഷയങ്ങളിലായിരുന്നു കൂടുതൽ താല്പര്യം. മതാന്തരീക്ഷത്തോടല്ലാതെ ജീവിതാന്തരീക്ഷത്തോട് പൊതുവെ എന്നും വിമുഖമായിരുന്നു നമ്മുടെ മുഖ്യധാരാ കവിത. അതിൽ തന്നെ ഏറെ വൈകിയാണ് സവർണ്ണ ഹൈന്ദവ ഇതരമായ ജീവിതാന്തരീക്ഷങ്ങൾ നമ്മുടെ കവിതയിൽ സജീവമായത്. കെ.സി. ഫ്രാൻസിസിന്റെ കവിതകളിലാണ് അത് അതിന്റെ തനതുഭാഷ ആദ്യം കണ്ടെത്തുന്നത്.

മാമൂനിന്നെന്തു കൂട്ടി നീ പെണ്ണേ?
മീമി ചുട്ടതാണമ്മിച്ചി തന്നേ
കള്ളി നീയതിലെന്തൊക്കെത്തിന്നൂ?
മുള്ളു മാത്രം ഞാൻ തുപ്പിക്കളഞ്ഞു.
കണ്ണു രണ്ടും വയറ്റിൽ മുളച്ച്
വൻ മരങ്ങളായ് വന്നാലോ പെണ്ണേ
മാന്തളിന്നൊറ്റക്കണ്ണല്ലേയുള്ളൂ?
മാറിനിന്നവൾ കൊഞ്ഞനം കുത്തും. (മാഞ്ഞ ഗാനം - കെ.സി. ഫ്രാൻസിസ് )

1940-50 കാലത്തെ കേരളത്തിലെ ഹൈന്ദവേതര ജീവിതാന്തരീക്ഷവും കേരള ദേശീയതയും തമ്മിലുള്ള സംവാദമോ സംഘർഷമോ ആയി ഒരു ഘട്ടത്തിൽ മാറുകയും ചെയ്യുന്നുണ്ട് കെ.സി. ഫ്രാൻസിസിന്റെ കവിതകൾ.

ജനാധിപത്യം വന്ന് അധികം വൈകാതെയാണ് കേരളത്തിലെ സാഹിത്യ ബോധത്തിൽ യൂറോപ്യൻ ആധുനികതയുടെ സ്വാധീനം ശക്തമാകുന്നത്. ഇന്ത്യൻ പുരാണേതിഹാസങ്ങളെ ആധുനികതയോടു ചേർത്തുവയ്ക്കാനുള്ള പ്രവണത അക്കാലത്തു കാണുന്നുണ്ട്. ഒരു പ്രസ്ഥാനമെന്ന നിലയിൽ ആധുനികതയുടെ പല രൂപഭാവവിശേഷങ്ങളും നിലനിർത്തിക്കൊണ്ടല്ലെങ്കിലും മാറി വന്ന ജീവിത സാഹചര്യങ്ങളെ ക്രൈസ്തവ ദർശനത്തോടു ചേർത്തുവെച്ചു കൊണ്ടാണ് ജോർജ് തോമസിന്റെ കവിത വ്യത്യസ്തമായത്.
ജോർജ് തോമസിന്റെ ആദ്യകാല കവിതകളിലൊന്നായ 'അദൃശ്യനെത്തേടി' യിൽ കാലു കുഴഞ്ഞ്, അഹങ്കാരത്തിന്റെ മസ്തകമുടഞ്ഞ് വീണു കിടക്കുന്ന മനുഷ്യന്റെ ഒരു നോട്ടമുണ്ട്.

നടന്നേൻ മന്ദം മന്ദം
പരിക്ഷീണനായ് വീണു
കിടന്നേൻ , നിൻ നേർക്കെന്റെ
മിഴികൾ മാത്രം നീണ്ടൂ.
അവശം സ്പന്ദിക്കുന്ന
മമ ഹൃത്തടം കണ്ടെ-
ന്നരുകിലദൃശ്യനെ,
ക്രൂരനെ, ദയാർദ്രനെ.

വീണു കിടക്കുന്ന മനുഷ്യൻ അരികിൽ കാണുന്ന ദൈവം ഒരേ സമയം ദൃശ്യനും അദൃശ്യനും ക്രൂരനും ദയാർദ്രനുമാണ്. പതിതനായ മനുഷ്യന്റെ ദൈവസങ്കല്പത്തിലെ ഈ സങ്കീർണ്ണത തുടർന്നങ്ങോട്ട് പല കവിതകളിൽ കവി ആവിഷ്കരിക്കുന്നുണ്ട്. ഈ വിശേഷണ പദങ്ങളിൽ തന്നെ തെളിഞ്ഞു വരുന്ന കൃസ്തുവിന്റെ ഒരു ചിത്രവുമുണ്ട്. കൃസ്തുവിൻ്റെ ബലിയോടു താദാത്മ്യപ്പെടുന്നവൻ എന്നതാണ് കവിയെക്കുറിച്ചുള്ള ഇദ്ദേഹത്തിൻ്റെ സങ്കല്പം തന്നെ. ചില വ്യത്യാസങ്ങളേ കൃസ്തുവും കവിയും തമ്മിലുള്ളൂ എന്ന് ജീവന്മൃതൻ എന്ന കവിതയിൽ എഴുതുന്നുണ്ട്.കൃസ്തു ഉയിർത്തെണീറ്റു.കവിയോ, കല്ലറയിൽ മൃതദേഹമായിത്തന്നെ കിടക്കുന്നു. കവിയുടെ പീഡകളാകട്ടെ, ജനം അറിയുന്നുമില്ല.

കൃസ്തുദർശനവും ബൈബിളുമായി ബന്ധപ്പെട്ട ഇമേജറികളിലൂടെ ആധുനിക മനുഷ്യന്റെ മനക്കലക്കങ്ങൾ അവതരിപ്പിക്കുന്നു ജോർജ് തോമസ്. മുട്ടുവിൻ തുറക്കപ്പെടും എന്ന വാഗ്ദാനവാക്യത്തിൽ നിന്നുകൊണ്ട് തുറക്കാത്ത കവാടം എന്ന കവിതയിലേക്കു നോക്കിയാൽ ഇതു ബോധ്യമാകും. മുട്ടി മുട്ടി മനുഷ്യൻ തകർന്നുപോകയല്ലാതെ ഒരു കവാടവും തുറക്കപ്പെടുന്നില്ല. മുട്ടുന്നവന്റെ മൂകവേദനക്കുമുന്നിൽ പൊട്ടിച്ചിരിക്കുകയാണ് പൂട്ടുകളും ആമത്താഴുകളും ദക്ഷാദക്ഷമൂർത്തികളുമെല്ലാം. ഒറ്റപ്പെട്ട മനുഷ്യനു മുന്നിൽ ഒരു കവാടവും തുറക്കുന്നില്ലെന്നും പറ്റം ചേർന്നു വരികയല്ലാതെ മറ്റു വഴിയില്ലെന്നും തീർച്ചപ്പെടുത്തിയ മനുഷ്യനാണ് തുറക്കാത്ത കവാടത്തിനു മുന്നിൽ നിൽക്കുന്നത്. ഈ തുറക്കാത്ത വാതിൽ മതത്തിന്റെ പേരിൽ കെട്ടിയുയർത്തിയ അധികാര വ്യവസ്ഥയുടേതാണ്. ആ വ്യവസ്ഥയിൽ നിന്ന് തൻ്റെ കവിതകളിലൂടെ കൃസ്തുവിനെയും അതുവഴി മനുഷ്യനേയും വിമോചിപ്പിക്കാനുള്ള, ബാലിശമെന്ന്  ഒരു പക്ഷേ പരിഹസിക്കപ്പെടാവുന്ന ശ്രമമാണ് കവിയുടേത്.മതവും അധികാരവും മനുഷ്യനെ എങ്ങനെ ഒറ്റപ്പെടുത്തുന്നു എന്നതാണ് ഈ കവിയുടെ പ്രധാനപ്പെട്ട പ്രമേയങ്ങളിലൊന്ന്. മതവും അധികാരവും ചേർന്ന് മനുഷ്യരെ വിഭജിക്കുന്നതിൻ്റേയും വളഞ്ഞൊറ്റപ്പെടുത്തുന്നതിൻ്റേയും യാഥാർത്ഥ്യമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെ അനുഭവയാഥാർത്ഥ്യമെന്ന് ഈ കവിതകൾ ഓർമ്മിപ്പിക്കുന്നു.
"ഇനി
കീർത്തനങ്ങളും ഭജനകളും
മാത്രമേ ഉണ്ടാകൂ
സത്യം സത്യം.
അയോദ്ധ്യയാണേ സത്യം"
എന്ന് ഈ കവി കാൽ നൂറ്റാണ്ടു മുമ്പേ തുറന്നു കണ്ടത് ഇന്ന് നമ്മുടെ അനുഭവ യാഥാർത്ഥ്യമായിരിക്കുന്നു.(1992-ൽ ബാബറി മസ്ജിദ് തകർത്ത സമയത്താണ് ഇദ്ദേഹം ഇതെഴുതുന്നത്.) പറുദീസയിൽ നിന്നു മനുഷ്യനെ പുറത്താക്കിയ ദൈവത്തോട് പാതാളത്തിലേക്കു മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ദൈവത്തെ ചേർത്തു വയ്ക്കുന്ന ഓണസ്സങ്കല്പം 1955-ലെഴുതിയ 'തെരുവിൽ മഹാബലി' എന്ന കവിതയിൽത്തന്നെ കാണാം.സ്വാതന്ത്ര്യാനന്തര കേരളവും ഭാരതവും മതാധികാരശക്തികളുടെ പിടിയിൽ പടിപടിയായി ഞെരിഞ്ഞമരുന്നതിൻ്റെ മുന്നറിയിപ്പായിക്കൂടി ജോർജ് തോമസ്സിൻ്റെ കവിതാലോകത്തെ ഇന്നു നമുക്കു വായിക്കാൻ കഴിയും.

ഇങ്ങനെ, മലയാള കവിതയുടെ മുഖ്യധാരയിൽ നിന്നു വഴിമാറിനടക്കുകയും മനുഷ്യനെ ഒറ്റപ്പെടുത്തുന്ന എല്ലാ അധികാര വ്യവസ്ഥകൾക്കെതിരെയും വാക്കു കൊണ്ട് പൊരുതുകയും ആധുനികകേരളീയന്റെ സാമൂഹ്യ ജീവിതത്തേയും ആന്തര ജീവിതത്തേയും വ്യവസ്ഥയും വ്യവസ്ഥക്കെതിരായ കലഹവും എങ്ങനെയാണ് ബാധിക്കുന്നത് എന്നു പരിശോധിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്ന പുതിയ കവിതയാണ് ജോർജ് തോമസ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്നത്. ആധുനിക അവബോധത്തോടെ ബൈബിൾ ബിംബങ്ങളെ ആദ്യമായി അവതരിപ്പിച്ച കവിയാണിദ്ദേഹം. കാവ്യഭാഷയിലും തനതായ മാറ്റങ്ങളുണ്ടാക്കാൻ ഈ കവിക്കു കഴിഞ്ഞു. മാംസളത തൊട്ടു തീണ്ടാത്ത മുറുക്കമുള്ള കാവ്യഭാഷ പദ്യത്തിലെഴുതുമ്പോഴും ഗദ്യത്തിലെഴുതുമ്പോഴും ഈ കവിക്കു സ്വായത്തമാണ്. മലയാള കാവ്യ ഭാഷയുടെ ഗദ്യത്തിലേക്കുള്ള ചുവടുമാറ്റത്തിൽ വലിയ പങ്കുവഹിച്ച കവിതയാണ് ജോർജ് തോമസിന്റേത്. 1960 കൾക്കൊടുവിൽ എഴുതിയ അതിലും ക്രൂരം എന്ന കവിതയിലെ നേർമ്മയും മൂർച്ചയുമുള്ള ഗദ്യം നോക്കൂ:

ഞാൻ മരിച്ചതിന്
നിങ്ങൾ എന്തിനു
ദൈവത്തെ സ്തുതിച്ചു?
പാനപ്പാട്ടു പാടി
എന്തിന്
എന്നെ വിചാരണ ചെയ്തു?
മരണം അനിവാര്യമാണെന്നും
ക്രൂരമാണെന്നും
ഞാൻ സമ്മതിക്കുന്നു.
എന്നാൽ നിങ്ങൾ ഈ ചെയ്തത്
അതിലും ക്രൂരമാണ്.
എന്നിട്ടും നിങ്ങൾ കരയുന്നതെന്ത്?

ജോർജ് തോമസ് ഈ കവിതയെഴുതുമ്പോൾ അയ്യപ്പപ്പണിക്കരുടെ 'പക്ഷി ' വന്നിറങ്ങിയിട്ടേയുള്ളൂ. ബൈബിൾ ഭാഷയുടെ സ്പർശമുള്ള കവിതാ ഗദ്യം കൊണ്ട് അകാല്പനികമായി ഇദ്ദേഹം അന്ന് എഴുതി എന്നത് വളരെ പ്രധാനമാണ്. എഴുതിയ കവിതകൾ ഏറെ വർഷങ്ങൾ വെച്ചിരുന്ന ശേഷമാണ് ഇദ്ദേഹം പുസ്തക രൂപത്തിലാക്കിയത്.പുറമേക്കു പ്രകാശിപ്പിച്ച ഏതാനും കവിതകൾ തന്നെ ഉണ്ടാക്കിയ പൊല്ലാപ്പ് ജീവിതത്തെ ബാധിക്കുകയും ചെയ്തു.1960 കൾക്കൊടുവിൽ ഇത്തരത്തിൽ ഈ കവിതകൾ പ്രകോപനമുണ്ടാക്കിയെങ്കിൽ വർഗ്ഗീയത പല നിലകളിൽ പിടിമുറുക്കുന്ന സമകാലത്ത് അധികാരശക്തികൾക്ക് ഇവയുണ്ടാക്കാവുന്ന സ്വൈരക്കേട് ഊഹിക്കാവുന്നതേയുള്ളൂ. അതിനാൽ തന്നെ എഴുതപ്പെട്ട കാലത്തേക്കാൾ പ്രവർത്തനക്ഷമമാകും ഇന്ന് ഈ കവിതകൾ.തൻ്റെ കവിത ഉണ്ടാക്കാനിടയുള്ള ഈ സ്വൈര്യക്കേട് കൃത്യമായറിയാവുന്നതുകൊണ്ടുതന്നെയാവാം ഈ കവി പ്രസിദ്ധീകരണ കാര്യത്തിൽ ഇങ്ങനെ തണുപ്പനായത്. 1968-ൽ പുറത്തിറങ്ങിയ ആദ്യസമാഹാരത്തിനു (അലിയുന്ന തുരുത്തിൽ) ശേഷമുള്ള രണ്ടാം സമാഹാരം (അമർഷഗാഥ) ഒരു വ്യാഴവട്ടം കഴിഞ്ഞ് 1980- ലാണു പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഇവ വീണ്ടും പ്രസിദ്ധീകരിക്കുമ്പോൾ കവിതകളുടെ രചനാകാലം ലഭ്യമായിടത്തോളം എടുത്തുകാണിച്ചിട്ടുണ്ട് - താരതമ്യേന പുതിയ കവിതകളുടേതൊഴികെ. 1960 കളിലും 70 കളിലുമെല്ലാമെഴുതിയ കവിതകളുടെ കാലസൂചനക്ക് സാഹിത്യ ചരിത്രപരമായ പ്രാധാന്യം തീർച്ചയായുമുണ്ട്.

എഴുപതുകളിലെ മലയാള കവിതകളുടെയും ആധുനികതയുടെയും ചർച്ചകൾക്കിടയിൽ പ്രത്യേകം ഇടം കിട്ടേണ്ടിയിരുന്നവയാണ് അമർഷഗാഥയിലെ കവിതകൾ. അധികാര വ്യവസ്ഥകൾക്കെതിരെ ക്രിസ്തുദർശനത്തിലൂന്നിക്കൊണ്ട് കലഹമഴിച്ചുവിടുന്ന ആ കവിതകൾ മലയാളത്തിലെ ആധുനിക ഭാവുകത്വത്തെ തനതായ രീതിയിൽ നവീകരിക്കുകയും വിശാലമാക്കുകയും ചെയ്യുന്നു. വ്യവസ്ഥക്കെതിരെ കലഹത്തിനു വേണ്ടിയുള്ള കലഹമല്ല, സ്വതന്ത്രമായ ആത്മാന്വേഷണത്തിനു തടസ്സമാകുന്ന എന്തിനോടുമുള്ള  സ്വാഭാവികമായ കലഹമാണിവിടെ. ആത്മാന്വേഷണവും അതിനു തടസ്സം നിൽക്കുന്ന വ്യവസ്ഥയുമായുള്ള സംഘർഷവും നമ്മുടെ ആധുനികതയിലെ ഒരു പ്രധാന പ്രമേയം തന്നെയായിരുന്നു.അത് മറ്റാധുനികരുടേതിൽ നിന്നു വ്യത്യസ്തമായ മാനങ്ങളോടെ, കുരിശിൽ തറയ്ക്കപ്പെട്ട കൃസ്തു എന്ന മനുഷ്യ സ്നേഹി ഉയർത്തിക്കാണിച്ച മൂല്യങ്ങളുടെ വെളിച്ചത്തിൽ ആവിഷ്കരിക്കുകയായിരുന്നു ഈ കവി. ഈ നിലയിൽ ആധുനികതയെ പുതുക്കുന്നു ജോർജ് തോമസ്സിൻ്റെ കവിത.

നേർത്ത മുള്ളുപോലെ കൊളുത്തിപ്പിടിക്കുന്ന, മാംസളമല്ലാത്ത കാവ്യഭാഷയുടെ മൂർത്തത ആധുനികതയുടെ പൊതു കാവ്യഭാഷാരീതികളുടെ പശ്ചാത്തലത്തിൽ പ്രത്യേകം വേറിട്ടു നിൽക്കുന്നു. കാലം ചെല്ലുന്തോറും ജോർജ് തോമസ്സിൻ്റെ കവിതയുടെ ഭാഷ കൂടുതൽ കൂടുതൽ കൂർത്തു മൂർത്തു വരുന്നത് ഈ സമ്പൂർണ്ണ സമാഹാരത്തിൽ നമുക്കു കാണാനാകും. അവസാന സമാഹാരമായ 'പാപിയുടെ വെളിപാടുക' ളിലെത്തുമ്പൊഴേക്കും തൻ്റെ പ്രിയ വൃത്തമായ കേക ഏതാണ്ടൊക്കെ വെടിഞ്ഞ് കുറുകിയ ഗദ്യത്തിൽ കവിതയുടെ മുൾമുനകളെ കൂർപ്പിച്ചു നിർത്തുന്നു, കവി. ഇങ്ങനെ മുൾമുനകളാക്കി മാറ്റിയ കവിതകൾകൊണ്ട് അധികാരഘടനയെ കോറി മുറിക്കുന്നതാണ് ഈ കവിയുടെ സവിശേഷ രീതി. അടഞ്ഞ വ്യവസ്ഥകളെ കൂർമുനകൾ കൊണ്ട് കോറി മുറിച്ചു പൊന്തുന്ന മുൾമരം പോലെയാണ് ജോർജ് തോമസിൻ്റെ ഓരോ കവിതയും. അത്രമേൽ പരുക്കനും വർണ്ണപ്പൊലിമയില്ലാത്തതുമാണത്. വർണ്ണപ്പൊലിമയുടെ അഭാവം കൊണ്ടാവാം ഈ കവിതകൾ അർഹിക്കുന്ന തരത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയതും. അധികാരഘടനയോടുള്ള നിരന്തരമായ കലഹത്തിലൂടെ കവിത സ്വാഭാവികമായി എത്തിപ്പെടുന്നതാണ് ഈ കൂർത്തു മൂർത്ത പ്രകൃതത്തിൽ. മൂർച്ച കൂട്ടിക്കൊണ്ട്,പതുക്കെപ്പതുക്കെ ഒരു ചിരി കവിതകളിലൂറി വരുന്നുണ്ട്. കവിതയെക്കുറിച്ചുള്ള പൊതുധാരണകൾക്കു നിരക്കാത്ത മുൾക്കൂർപ്പും ക്രൂര ഫലിതവും ചേരുന്നിടത്ത് പലപ്പോഴും ജോർജ് തോമസ്സിൻ്റെ പിൽക്കാല കവിത അകവിതാസങ്കല്പത്തോട് (ആൻ്റി പോയട്രി) അടുത്തു നിൽക്കുന്നു. ചിലതു കീറി മുറിക്കാൻ, ഉള്ളിൽ തങ്ങുന്ന വിഷക്കരടുകൾ തോണ്ടി നീക്കാൻ കവിതയുടെ ഈ മുൾച്ചിരി നാം കരുതിവെക്കേണ്ടതുണ്ട്.

No comments:

Post a Comment