Sunday, October 4, 2020

രാജപാതകൾക്കപ്പുറം (ലേഖനം)

രാജപാതകൾക്കപ്പുറം

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കവിത കേരളത്തിലെ ഏറ്റവും സൂക്ഷ്മ സംവേദനക്ഷമതയുള്ള പൊതുവിടമായി മാറിയ കാലത്താണ് കല്ലന്മാർതൊടി രാമുണ്ണി മേനോൻ്റെ കവിതകൾ പുറത്തു വരുന്നത്.ആ കാലത്തിൻ്റെ വിങ്ങലും വേദനയും പ്രതീക്ഷയുമെല്ലാം സമകാലീനരായ കവിസഹോദരങ്ങൾക്കൊപ്പം അദ്ദേഹം പങ്കിട്ടു.ദേശീയ പ്രസ്ഥാനത്തിൻ്റെയും ഗാന്ധിദർശനത്തിൻ്റെയും ഉദ്ഗാതാവ്, ജാതിപോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ശബ്ദമുയർത്തിയ വിപ്ലവപ്പോരാളി, വള്ളത്തോൾ സ്കൂളിലെ പ്രമുഖാംഗം, പുന്നശ്ശേരിക്കളരിയിൽ വിരിഞ്ഞ കവി എന്നീ നിലകളിലൊക്കെ കല്ലന്മാർതൊടിയുടെ പ്രാധാന്യം നേരത്തേ പഠിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. അതിനാൽ കല്ലന്മാർതൊടിക്കവിതയെക്കുറിച്ചുള്ള ഈ ചെറുകുറിപ്പ് അക്കാര്യങ്ങളിലേക്ക് കടക്കുന്നില്ല.

കേരളീയ നവോത്ഥാന ഫലമായ പൊതുബോധത്തിൻ്റെ സൃഷ്ടിയായിരിക്കേത്തന്നെ, പൊതുബോധത്തിൽ അന്നു പ്രകടമായിക്കഴിഞ്ഞിട്ടില്ലാത്ത വ്യത്യസ്തവും മൗലികവുമായ ചില കാഴ്ചപ്പാടുകൾ സൂക്ഷ്മരൂപത്തിൽ ആദ്യം അവതരിച്ച കവിതയാണ് കല്ലന്മാർതൊടിയുടേത്. ചെറുതിൻ്റെ പ്രസക്തി എന്ന ആശയമാണ് ഇതിൽ പ്രധാനം. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളോടു പ്രതിഷേധിക്കുന്ന മുക്കുറ്റിപ്പൂവ് എന്ന കവിതയിൽ ചെറുതിൻ്റെ ആഘോഷം കൂടിയുണ്ട്. നമുക്കു രാജപാതകൾ വേണ്ട ഊടുപാതകൾ മതി എന്ന തുറന്ന പ്രഖ്യാപനം വളരെ പ്രധാനമാണ്. പൊടി മൂടിയ രാജപാതയേക്കാൾ, കല്ലും മുള്ളും വള്ളിപ്പടർപ്പുമുള്ളതാണെങ്കിൽ പോലും "പച്ചപ്പുൽ വിരിപ്പാണ്ട നിർമ്മലമാകും ഊടുപാതതാൻ അത്യുത്തമം" എന്ന് നാളത്തെ സുപ്രഭാതം എന്ന കവിതയിലദ്ദേഹം പ്രഖ്യാപിക്കുന്നു.പൊതുബോധം തന്നെയല്ലേ ഈ രാജപാത? സംസ്കാരത്തിൻ്റെ സൂക്ഷ്മ വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഇന്ന് ഈ ഊടുപാതകളെ നമുക്കു വായിക്കാവുന്നതല്ലേ? പെരുംവാർപ്പുകൾ നമ്മുടെ പ്രകൃതിക്കിണങ്ങിയതല്ല എന്നും പച്ചപ്പുൽ വിരിപ്പാണ്ടത് ഊടുവഴികളാണെന്നും അവയിലൂടെ പോകുന്നതാണ് നല്ലതെന്നും കഴിഞ്ഞ നൂറ്റാണ്ടിൻ്റെ തുടക്കത്തിലേ ഈ കവി നമ്മെ ഓർമ്മപ്പെടുത്തി.ആധുനികാനന്തര ചിന്തകളുടെ ഒരു മുൻനിഴൽ ഇദ്ദേഹത്തിൻ്റെ കവിതയിൽ വീണു കിടക്കുന്നു.

പ്രവാസം നേരിട്ടുള്ള ഒരു വിഷയമായി കല്ലന്മാർതൊടിക്കവിതയിൽ വരുന്നു എന്നതും ഇന്നു വായിക്കുമ്പോൾ ഏറെ പ്രസക്തമാകുന്നു. നാടുവിട്ടുപോയവൻ നാട്ടിലേക്കു മടങ്ങിയെത്തുന്നതിൻ്റെ ആനന്ദമാണ് 'തിരിച്ചെത്തി' എന്ന കവിത.പ്രവാസിയുടെ മനോവ്യഥ നേരിട്ടാവിഷ്കരിക്കുന്ന മലയാളത്തിലെ ആദ്യ കവിതകളിലൊന്നാണിത്. (1895-98 കാലത്ത് കുമാരനാശാനെഴുതിയ പ്രവാസകാലത്തു നാട്ടിലെ ഓർമ്മകൾ എന്ന, വൈകാരികാംശം താരതമ്യേന ശുഷ്കമായ കവിതയും ഇതിനോടു ചേർത്തുവായിക്കാം.) ഉപജീവനത്തിനായുള്ള പ്രവാസം മലയാളി സ്വീകരിച്ചുതുടങ്ങിയ കാലത്തിൻ്റെ വൈകാരിക മുദ്ര ഈ കവിതയിലുണ്ട്.
നാടു വിട്ടിട്ടു കാലം പാർക്കുകിലൊരുപാടാ-
യീടിലും മറന്നിട്ടില്ലെന്നെയിന്നിവരാരും
എന്ന തുടക്കവരികൾ, മലയാളത്തിൽ 2000-നു ശേഷം രചിക്കപ്പെട്ട ഒരു പ്രവാസ കവിതയുടെ തുടക്കവരിയുമായി ഒന്നു ചേർത്തുനിർത്തി നോക്കാം:
വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലർ
(കർക്കടകം - കെ.എം.പ്രമോദ്)
ഫോണിലൂടെ പ്രവാസി കേൾക്കുന്നത് തവളകളുടെ ശബ്ദമെങ്കിൽ നാട്ടിൽ തിരിച്ചെത്തുന്ന കല്ലന്മാർതൊടിയുടെ പ്രവാസി ആദ്യം കേൾക്കുന്നത് 'കിലുകിലെ' കിളിയൊച്ചകളാണ്. അരുവികളേയും മലകളേയും മനം നിറഞ്ഞു കണ്ട് ഗ്രാമത്തിലെ പരന്ന പാറപ്പുറത്തിരുന്നു വിശ്രമിക്കുകയാണ്. നാട്ടിലെ പാറകളാണ് പ്രവാസിയുടെ വികാരലോകത്തോട് താദാത്മ്യപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാസിയുടെ മനസ്സ് മറ്റു മനുഷ്യർ മനസ്സിലാക്കുന്നില്ല എന്നുകൂടി കവി ധ്വനിപ്പിക്കുന്നുണ്ടിവിടെ.
മയങ്ങിയാനന്ദത്താൽ ചെവിയോർത്തനങ്ങാതെ
മലർന്നുകിടക്കുമീപ്പാറകൾ നമ്മോടൊപ്പം. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസിയുടെ കുതിച്ചാർക്കുന്ന ഈ ആനന്ദത്തിൻ്റെ പിൽക്കാലവിടർച്ച നാം വൈലോപ്പിള്ളിയുടെ ആസാംപണിക്കാരിൽ (1941) കാണുന്നു.

1900-ൽ ജനിച്ച് 1948-ൽ അന്തരിച്ച കല്ലന്മാർതൊടി തൻ്റെ കവിതകളെല്ലാം എഴുതിയത് ഇരുപത്തഞ്ചു വയസ്സിനു മുമ്പായിരുന്നെന്ന് കവിയുമായി അടുത്തിടപഴകിയിട്ടുള്ള കെ.എസ്.എഴുത്തച്ഛൻ രേഖപ്പെടുത്തിയിട്ടുണ്ട്.("സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇരുപത്തഞ്ചു വയസ്സിൽ അദ്ദേഹം മരിച്ചു കഴിഞ്ഞിരുന്നു. പറയത്തക്ക വല്ല കവിതയും അതിനുശേഷം അദ്ദേഹമെഴുതിയിട്ടുണ്ടോ എന്നു സംശയമാണ്"- കല്ലന്മാർതൊടി രാമുണ്ണിമേനോൻ - കെ.എസ്.എഴുത്തച്ഛൻ) എങ്കിൽ 1925-നു മുമ്പെഴുതിയവയാണ് ഇവിടെ പരാമർശിച്ച കവിതകളെല്ലാം. മഹത്തായൊരു സംഘഗാനത്തിലെ കണ്ണിയായിരിക്കെത്തന്നെ, കേരളീയ ജീവിതത്തിൻ്റെ സൂക്ഷ്മ വൈവിധ്യത്തിലേക്കും രാജപാതകൾക്കപ്പുറത്തെ പുതു വിശാലതകളിലേക്കും ആദ്യം കണ്ണുനട്ട കവിയുമായിരുന്നു കല്ലന്മാർതൊടി രാമുണ്ണിമേനോൻ.

No comments:

Post a Comment