മായപ്പൊന്ന്
"ഒന്നു പിഴച്ചാല്‍ മൂന്ന്... ഇപ്പൊ ശരിയായി വരുമെന്നു വിചാരിക്കുന്നു." നേശയ്യന്‍ പറഞ്ഞു.
"നീയെന്താ മൃതസഞ്ജീവനി ഇട്ടാ കാച്ചാന്‍ പോകണത്? കാച്ചുന്നതു നാടന്‍ ചാരായം. മലഞ്ചരക്കാ. അതിലെന്തു സയന്‍സ് മൈര്?... എനിക്കു വേണ്ടത് എഴുപതു ലിറ്റര്‍ എരിപ്പന്‍. നാളെക്കഴിഞ്ഞ് മറ്റന്നാള്‍ അരുമന അണ്ടിയാപ്പീസീ എറക്കിയേക്കണം. നിന്നെക്കൊണ്ടു കഴിയില്ലെങ്കില്‍ പറ. നമുക്കു വേറെ ആളുണ്ട്." ലാത്തി മാണിക്കം പറഞ്ഞു.
"അതു ഞാന്‍ ശരിയാക്കിത്തരാം. ചെയ്യണത് ഒരു ഇതായിട്ട് ചെയ്യണമെന്നാ പറഞ്ഞത്."
"ഡേയ്. ഇതു കുടിക്കണവനെപ്പറ്റി എന്താ കരുതിയത്? നീ കണ്ടിട്ടില്ലേ? ഇല്ലേ പറഞ്ഞുതരാം. നിന്നെ കൂട്ടിയിട്ടുപോയി ഇതു കുടിക്കണവന്‍ എവിടെയിരുന്ന് എങ്ങനെ കുടിക്കുന്നെന്നു കാട്ടിത്തരാം. നീ ഈ കാട്ടുപ്രദേശത്തു മലമേലേ മലമാടന്‍ സാമി മാതിരി ഇരുന്നു പഴകിപ്പോയി. താഴെ ഇറങ്ങി വാ... കാട്ടിത്തരാം." ലാത്തി പറഞ്ഞു.
"ഞാന്‍ കണ്ടിട്ടൊണ്ട്." നേശയ്യന്‍ പറഞ്ഞു.
"കണ്ടിട്ടൊണ്ടല്ലേ? അവിടെ രുചിക്കോ മണത്തിനോ വല്ല എടോമൊണ്ടോടേ? മനുഷ്യന്‍ വരിണ്. വന്ന് ആത്മാവിനു മേലേ തീ വെച്ചു കൊളുത്തിണ്. എരിഞ്ഞോണ്ടു പോകിണ്. എവിടേങ്കിലും കരിഞ്ഞു കരിക്കട്ടയായി കെടക്കും, അത്രതന്നെ."
നേശയ്യന്‍ കണ്ടിട്ടുണ്ട്. മിക്കവാറും കടകളുടെ പിന്‍ഭാഗത്ത് ഇറക്കിക്കെട്ടിയ ചായ്പുകളില്‍. ചിലപ്പോള്‍ ചന്തകളോടു ചേര്‍ന്ന മൂത്രഗന്ധമുള്ള ഇടവഴികളില്‍. ലോറിയുടെ ടയര്‍ട്യൂബില്‍ ചാരായം നിറച്ചുവെച്ചിരിക്കും. പഴയ ലോറി ടയറുകളും ആക്രിസാധനങ്ങളും പൊടിയും മാറാലയും നിറഞ്ഞുകിടക്കുന്ന ഇടം. മൂത്രനാറ്റം, ഛര്‍ദ്ദിനാറ്റം. ചാരായമണം വരാതിരിക്കാന്‍ ഡീസലും ഗ്രീസും ചേര്‍ത്ത് തളിച്ചിട്ടുണ്ടാകും. പരിചയക്കാര്‍ക്കു മാത്രമേ സാധനം കൊടുക്കുകയുള്ളു. അതല്ലെങ്കില്‍ പരിചയമുള്ളയാളെ കൂടെ കൂട്ടിവരണം.
പണം വാങ്ങി ട്യൂബിന്റെ വാള്‍വു തുറന്ന് അലുമിനിയം ടംബ്ലറില്‍ ഒഴിച്ചുകൊടുക്കും. തൊട്ടുനക്കാനുള്ളത് വരുന്നവന്‍തന്നെ കൊണ്ടുവരണം. അച്ചാറോ ചിപ്സോ. എന്നാല്‍ പകുതിപ്പേര്‍ അടുത്തുള്ള പലചരക്കു കടയില്‍നിന്ന് ഒരു ഉപ്പുപരല്‍ മാത്രം എടുത്തു വന്നിട്ടുണ്ടാകും. മൂക്കു പിടിച്ച് ഒറ്റശ്വാസത്തിനു വിഴുങ്ങി ശരീരം കുലുക്കി ഏമ്പക്കം വിട്ട് ഉപ്പു നാക്കില്‍ വെക്കും. വീണ്ടും ഒരു ഏമ്പക്കം. പല്ലിറുമ്മി ചുണ്ടുകള്‍കൊണ്ട് ഒരിളി. ഉടന്‍തന്നെ സ്ഥലം വിടും. അത്രതന്നെ. അവര്‍ക്ക് ഒന്നും അറിയുകയില്ല.
അവര്‍ക്ക് അറിയാവുന്നത് ഒന്നുമാത്രം. പോകെപ്പോകെ ഉള്ളിലിരുന്ന തീയ് പറ്റിപ്പടര്‍ന്നു കയറും. ചെവി ചൂടുപിടിക്കും. ശ്വാസത്തില്‍ ആവി പൊങ്ങും. കണ്ണെരിയും. വായില്‍ കൊളകൊളാ എന്ന് ഉമിനീര് ഊറും. വിയര്‍ത്ത് നിലതെറ്റി അല്പനേരത്തിനകം തല ചുറ്റിത്തുടങ്ങും. അവർ അറിഞ്ഞ ലോകം കലങ്ങി മറഞ്ഞുപോകും.
പലരും പഴക്കം ചെന്ന കുടിയന്മാര്‍. അവര്‍ക്ക് ലഹരി പെട്ടെന്നു കയറുകയില്ല. ചേറില്‍ പുതഞ്ഞ് കാതൽ മാത്രമായി കിടക്കുന്ന മരക്കട്ടകളില്‍ തീ പടര്‍ന്നു പിടിക്കില്ല. തീ പിടിക്കുന്നതിന് പല തന്ത്രങ്ങള്‍ പയറ്റേണ്ടിവരും. ലീസ് രാജപ്പന്റെ ചരക്കില്‍ എവറെഡി ബാറ്ററികള്‍ ഇടും. കഞ്ചാവിലയും ഇടാറുണ്ട്. ഉമ്മത്തിന്‍ കായ്കകളും. എന്തിട്ടാലും ആര്‍ക്കും പരാതിയില്ല. കേറണം. കേറിപ്പിടിക്കണം. കത്തിച്ചാമ്പലാകണം.
നേശയ്യന്‍ ഒരിക്കലും മായം ചേര്‍ക്കാന്‍ സമ്മതിക്കയില്ല. അയാള്‍ സമ്മതിക്കില്ലെന്ന് ലാത്തിക്കും അറിയാം. നേശയ്യന്റെ അപ്പന്‍ സൂസൈയും ഇതുതന്നെയാണ് ചെയ്തിരുന്നത്. അങ്ങേരുടെ കൈപ്പുണ്യം ഇപ്പോഴും ഓര്‍മ്മയിലുള്ള കിഴവന്മാരുണ്ട്. പോലീസ് അങ്ങേരെ പിടിച്ച് കഴുത്തില്‍ കാലിക്കുപ്പികള്‍ തൂക്കിയിട്ട് അടിച്ചു വലിച്ചുകൊണ്ടുപോയി രാത്രി മുഴുവന്‍ തല്ലിച്ചതച്ചു. രാവിലെ ലോക്കപ്പില്‍ മരിച്ചു കിടന്നു. നേരെ ആസ്പത്രിയില്‍ കൊണ്ടുപോയി അറ്റാക്കു വന്നു മരിച്ചതായി എഴുതി വാങ്ങിച്ചു.
എന്നാല്‍ ഒരു മാസത്തിനുള്ളില്‍ നേശയ്യന്‍ തൊഴിലിലേക്കു വന്നു. അപ്പന്റെ കൂടെ എട്ടു കൊല്ലം പണിയെടുത്തവനാണ് അയാള്‍. അയാള്‍ക്ക് വേറൊരു പണിയും ചെയ്യാന്‍ കഴിയില്ല. ഇതു ചെയ്യുന്നതിനാലാണ് അയാള്‍ നേശയ്യനായിരിക്കുന്നത്. പണം അയാള്‍ക്ക് വലിയ വിഷയമല്ല. എള്ളുമലയില്‍ പണത്തിന് വലിയ മതിപ്പില്ല.
അയാളുടെ ഭാര്യ കണ്ണീരോടെ "നമുക്കു വല്ല കൂലിപ്പണിയും ചെയ്തു ജീവിക്കാം. പറയിണതു കേള്‍ക്കൂ" എന്നയാളോടു പറഞ്ഞു.
"ഞാന്‍ കൂലിപ്പണിക്കാരനല്ല." അയാള്‍ മറുപടി കൊടുത്തു. "എനിക്കിതു മാത്രമേ ചെയ്യാനാവൂ... പുലിയോട് ഉറുമ്മരുത്, മ്യാവ് എന്നു ശബ്ദമുണ്ടാക്ക് എന്നു പറഞ്ഞിട്ടെന്ത്?... അതു നടക്കില്ല."
പാതിരാത്രി. മേല്‍ക്കൂരയും നോക്കി പായില്‍ മലര്‍ന്നു കിടക്കുകയാണ് അയാള്‍.
അവള്‍ ചീറിക്കൊണ്ട് എഴുന്നേറ്റു. "എന്നെ കൊല്ല്... എന്നേയും എന്റെ കുഞ്ഞുങ്ങളേയും കൊല്ല്."
അയാള്‍ മിണ്ടാതെ കിടന്നു. അവളോടു സംസാരിക്കുന്നതുതന്നെ കുറച്ചു മാത്രമാണ്.
"ഇനി ഞാന്‍ ഈ മലയില്‍ ഇരിക്കൂല്ല. എവിടേങ്കിലും പോയി മണ്ണു ചുമക്കും... കൂലിപ്പണി ചെയ്യും... എന്റെ കുട്ടികള് ഈ തൊഴിലു ചെയ്യൂല്ല."
അയാള്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റുചെന്ന് തിണ്ണയിലിരുന്ന് ഒരു ബീഡി കൊളുത്തി. അവള്‍ വീട്ടിനുള്ളില്‍ വിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.
പറഞ്ഞതുപോലെത്തന്നെ അവള്‍ പിറ്റേന്നു മടങ്ങിപ്പോയി. അയാള്‍ തടുത്തില്ല. വെറുതെ നോക്കിക്കൊണ്ടിരുന്നു. ചെറിയവന്‍ കൈ വായിലിട്ടുകൊണ്ട് അവളുടെ ഇടുപ്പില്‍ ഇരുന്നു. വലിയവന്‍ തിരിഞ്ഞു തിരിഞ്ഞ് അയാളെ നോക്കി. ഒരു തവണ അവളും തിരിഞ്ഞുനോക്കി. കണ്ണീരടക്കാനാവുന്നില്ല. അവള്‍ പോയി.
മൂലച്ചലിലുള്ള അമ്മാവന്റെ അടുത്തേക്ക് അവള്‍ പോയെന്ന് ആളുകള്‍ പറഞ്ഞു. ലാത്തി ചെന്നു കണ്ട് കുറച്ചു പണം കൊടുത്തുവന്നു. അവള്‍ അവിടെ ഒരു പെട്ടിക്കട വെച്ചതായി നേശയ്യന്‍ കേട്ടറിഞ്ഞു. എട്ടുകൊല്ലത്തിനിടയില്‍ ഒരിക്കല്‍പ്പോലും അയാള്‍ ഒന്നുപോയി കണ്ടിട്ടില്ല.
"സാധനങ്ങള്‍ താഴെയുണ്ട്. വന്ന് ഒന്നു നോക്ക്. ഞാന്‍ നാളെ വരാം." എന്നും പറഞ്ഞ് തോള്‍സഞ്ചി ഇറുക്കിക്കൊണ്ട് ലാത്തി താഴെ ഒറ്റയടിപ്പാതയില്‍ ഇരുമ്പന്‍ രാഘവന്‍ വെച്ചിരുന്ന ബൈക്കില്‍ കയറി. ഇരുമ്പന്‍ മണ്ണില്‍ കാല്‍ തെന്നിത്തെന്നി ഉരുട്ടിയോടിച്ച് ബൈക്ക് ശബ്ദമില്ലാതെ കൊണ്ടുപോയി. താഴെ എത്തിയപ്പോഴാണ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തത്.
നേശയ്യന്‍ മല കയറിച്ചെന്നു. കുതിരമുക്കു കടന്ന്, പന്നിപ്പാറ കയറി, അപ്പുറം ചെന്നാല്‍ അയാളുടെ ഇടമായി. എന്നാല്‍ പന്നിപ്പാറമേല്‍ നിന്നാൽ പോലും ഒന്നും മനസ്സിലാകില്ല. മേലേനിന്ന് ഉരുണ്ടുവന്ന് അങ്ങിങ്ങു നില്ക്കുന്ന പാറകള്‍ മാത്രമേ ചെറിയ കെട്ടിടങ്ങള്‍ പോലെ, എരുമക്കൂട്ടങ്ങള്‍ പോലെ, കാണുവാനുള്ളു. താഴെ മലഞ്ചെരിവിന്റെ അറ്റത്ത് കാട്ടാറ് ഒഴുകിക്കൊണ്ടിരിക്കും. പാറകള്‍ക്കു മേല്‍ വെള്ളത്തിന്റെ ഒച്ചയും ഇരമ്പലും. ആ ഭാഗത്ത് ആനയിറങ്ങുന്നതു പതിവാണ്. ആനക്കാലടികള്‍ ചേറ്റില്‍ പതിഞ്ഞ കുഴികള്‍ നിറയെ കാണാം. ആരെങ്കിലും അവിടെ വന്നാല്‍ കൂടിയും ആനക്കാലടികള്‍ കണ്ടു തിരിച്ചുപോകും.
ചെരിവില്‍ രണ്ടു പാറകള്‍ക്കു നടുവിലുള്ള പിളര്‍പ്പില്‍ വാറ്റാനുള്ള കുടില്‍ കെട്ടിയിരുന്നു. അവിടെയായിരുന്നു അടുപ്പുകള്‍. അടുത്തെത്തും വരെ ആ പാറപ്പിളര്‍പ്പില്‍ അങ്ങനെയൊരു വലിയ ഇടമുള്ളതായി അറിയുകയേയില്ല. ആ കുടില്‍ അറിയാവുന്നവര്‍ പോലും അതു കണ്ടുപിടിക്കാന്‍ കഴിയാതെ അലഞ്ഞുതിരിയാറുണ്ട്.
പാറയ്ക്കുമേല്‍ ഉയര്‍ന്നു നിന്നിരുന്ന വലിയ ഇലഞ്ഞിമരത്തിന്റെ മുകളിലെ കൊമ്പില്‍ കീറിയ മുളങ്കാലുകള്‍ അടുക്കിവെച്ച് ഏറുമാടം കെട്ടിയിട്ടുണ്ട്. അതിന്മേല്‍ ഈറ്റ മെടഞ്ഞ പായ് കൊണ്ടുള്ള മേല്‍ക്കൂരയും ഉണ്ട്. വാസ്തവത്തില്‍ അതൊരു നീളമുള്ള കൂട പോലെയാണ്. അതിനുള്ളില്‍ നുഴഞ്ഞുകയറി കിടന്നുറങ്ങാം. നന്നായി കാല്‍ നീട്ടി കിടക്കാന്‍ പറ്റും. ഈറ്റപ്പായമേല്‍ തേന്‍മെഴുകും അരക്കും ചേര്‍ത്തു തേച്ചിട്ടുള്ളതിനാല്‍ പെരുമഴപോലും താങ്ങും. ഒറ്റ ഏറുമാടം. രാത്രി അയാളും പകലില്‍ കൂമനും അടുപ്പുകള്‍ നോക്കും. ഉറയിടുന്ന ദിവസങ്ങളില്‍ തിരിച്ചും.
അയാള്‍ പാറയ്ക്കുള്ളില്‍ കടന്ന് കുടിലില്‍ എത്തി. ഉലയിലേക്കുള്ള കാട്ടുവിറകുകള്‍ കൂട്ടിയിട്ടിരുന്നു. വലിയ കലങ്ങള്‍ സ്വല്പം ചെരിഞ്ഞ് വാ തുറന്ന് കാത്തിരുന്നു. അയാള്‍ ചെറിയ കല്ലില്‍ ഇരുന്ന് ഒരു ബീഡിക്കു തീ കൊളുത്തി. ഏറെനേരം ഇരിക്കാന്‍ പാകത്തിന് ആ പാറമേല്‍ ഇഞ്ചിപ്പുല്‍ നാരുകൊണ്ടു പിന്നിയ മെത്ത വിരിച്ചിരുന്നു.
കഴുതക്കുളമ്പടി കേട്ടു. ഒന്നിനോടൊന്നു കൂട്ടിക്കെട്ടിയ നാലു കഴുതകളെ തെളിച്ച് കൂമന്‍ മേലേ വന്നുകൊണ്ടിരുന്നു. ഇരുവശത്തും പൊതിക്കെട്ടുകളോടെ, തല താഴ്ത്തി, ചെവികള്‍ പുറകിലോട്ടാക്കി, ദേഹം ഉന്തിയുന്തി അവ വന്നു. തുണി കീറുംപോലെ ശ്വാസം ചീറ്റി.
അയാള്‍ എഴുന്നേറ്റുനിന്നു. കൂമന്‍ അരികെവന്ന് "ലോറിക്കാരന്‍ അപ്പുറം എറക്കീട്ടു പോയി അണ്ണാച്ചീ." എന്നു പറഞ്ഞു. "ഉണ്ണിപ്പാറ മുക്കില്".
നേശയ്യന്‍ കഴുതകളെ പിടിച്ചുനിര്‍ത്തി, അവയുടെ വശങ്ങളില്‍ തൂങ്ങുന്ന ചാക്കുകള്‍ താഴെയിറക്കി. കഴുതപ്പുറത്തുനിന്ന് ചാക്കുകളിറക്കുന്നതിന് നല്ല പരിചയം വേണം. ഒരുവശത്തെ ചാക്കെടുത്താല്‍ മറുവശത്തേക്ക് കഴുത മുതുകു കുത്തി വീഴും. രണ്ടുവശത്തെ ചാക്കുകളും ചെരിച്ച് ഒരേസമയം പിന്‍ഭാഗത്തുകൂടെ താഴെയിറക്കണം. പലതവണ പറഞ്ഞുകൊടുത്തിട്ടും കൂമന് അതറിയില്ല. താഴെനിന്നും പണിക്കാരാണ് ചാക്കുകള്‍ കയറ്റിവിടുന്നത്.
അയാള്‍ ചാക്കുകള്‍ ഇറക്കിക്കൊണ്ടിരുന്നപ്പോള്‍ കൂമന്‍ മണ്‍കലത്തില്‍നിന്ന് തകരപ്പാത്രത്തില്‍ വെള്ളം മുക്കിക്കുടിച്ച് കല്ലിലിരുന്ന് വിശ്രമിച്ചു. ഭാരം ഇറക്കിയ ശേഷം കഴുതകള്‍ ആശ്വാസത്തോടെ ചെന്ന് കൊഴുത്തുകിടന്ന ഇഞ്ചിപ്പുല്ലില്‍ മേയാന്‍ തുടങ്ങി.
"മറ്റവനാണോ വന്നത്?" നേശയ്യന്‍ ചോദിച്ചു. "കഴുതകളെ കണ്ടാല്‍ സംശയം തോന്നരുത്."
"കോണയ്യന്‍ നില്‍ക്കിണു." കൂമന്‍ പറഞ്ഞു. "പോകുമ്പൊ പുല്ലുകെട്ട് കൊണ്ടുപോകാന്‍."
"അവന്‍ മേലക്കു കയറിവരരുത്."
"ഇല്ല. അവനെ ഏറെ ദൂരം കയറ്റില്ല." എന്നു പറഞ്ഞ് കൂമന്‍ എഴുന്നേറ്റു. കഴുതകളെ ഒന്നോടൊന്നു ചേര്‍ത്തു കെട്ടി. അവയെ വലിച്ചുകൊണ്ടു താഴേക്കു പോയി. കഴുതകള്‍ ഭാരമില്ലാത്ത മുതുകോര്‍മ്മിച്ച് സ്വച്ഛമായി ശ്വസിച്ചുകൊണ്ടു പോയി. അവ വാലാട്ടുന്നത് നേശയ്യന്‍ നോക്കിക്കൊണ്ടിരുന്നു.
പിന്നീട് ചാക്കുകളില്‍നിന്ന് പനങ്കരുപ്പട്ടികൾ എടുത്തുനോക്കി. കരുപ്പെട്ടികള്‍ തമ്മില്‍ ചേര്‍ത്ത് തട്ടിനോക്കി. മരക്കട്ട പോലെ ഒച്ചയുണ്ടാക്കിയാല്‍ അത് തവിടു ചേർത്ത കരുപ്പട്ടി. പതുപതുന്നനെയിരുന്നാല്‍ പതം വരാത്തത്. രണ്ടിനും നടുക്കുള്ളതാണ് നല്ല കരുപ്പെട്ടി. ഓരോന്നില്‍നിന്നും സ്വല്പം നുള്ളിയെടുത്ത് വായിലിട്ടു. എട്ടു കരിപ്പെട്ടികള്‍ക്ക് കരിച്ചുവ ഉണ്ടായിരുന്നു. അവയെടുത്ത് അപ്പുറം വെച്ചു.
അല്പസമയത്തിനകം കൂമന്‍ വന്നു. അപ്പോള്‍ നേശയ്യന്‍ കരുപ്പെട്ടികള്‍ തരംതിരിച്ചു വെക്കുകയായിരുന്നു. കൂമന്‍ പായ എടുത്തു നിവര്‍ത്തിയിട്ട് നിന്നുകൊണ്ടുതന്നെ മുളംപിടി വെച്ച ഇടിപ്പലകയാല്‍ കരുപ്പെട്ടികള്‍ അടിച്ചുടച്ചു.
"ഇന്നു ഞാന്‍ അടയാളം കണ്ടു." കൂമന്‍ പറഞ്ഞു.
"എവിടെ?"
"പടിഞ്ഞാറേ മലയില്‍. പുഴക്കരെ ചേറ്റില്‍. ഒറ്റക്കാൽപ്പാട്."
"ഒറ്റക്കാലോ?"
"അതെ, ഒറ്റ മുന്‍കാല്. എന്റെ കാല്പത്തിയേക്കാളും വലുതാ. ഉള്ളില്‍ ഞാന്‍ കാലു വെച്ചുനോക്കി. എന്റെ കാലു മുഴുവനും അതിനുള്ളിലായി."
"ഒറ്റക്കാലു മാത്രമോ?"
"അണ്ണാ, മറ്റേക്കാല് എവിടെ വെച്ചെന്ന് നമ്മളെങ്ങനെ കാണും?"
"അതിനൊരു നേക്കുണ്ട്." നേശയ്യന്‍ പറഞ്ഞു.
"അതെപ്പോഴും പാറയിലാകും കാലു വെച്ചു പോകുക."
"ഏയ്, അങ്ങനെ പോകാന്‍ പറ്റുമോ?"
"പോകും."
"എടേ, അതിനെത്ര കിലോ കനമുണ്ടാകും?" നേശയ്യന്‍ ചോദിച്ചു.
"നിങ്ങള് ഒരിക്കെ കണ്ടില്ലേ, അതിന്റെ കാലുകള്‍ക്കിടയിലുള്ള എടം? അണ്ണാച്ചി കുടിലു കെട്ടാന്‍ മുള നാട്ടുന്നതു മാതിരിയാ കാലുകള്. അത് അത്രേം വലിയ പുലി... നന്നായി വളര്‍ന്ന ആണ്‍പുലിക്ക് നാലാളുടെ കനം കാണും..."
"എങ്കീ ഒരു ഇരുന്നൂറ്റമ്പതു കിലോ കണ്ടേക്കും, അല്ലേ?"
"അണ്ണാ, ഇത് മുന്നൂറുണ്ടാകും. അതിലും കൂടുതല്‍ കാണും."
"മുന്നൂറിലും കൂടുതലോ?"
"അണ്ണനെ ഞാന്‍ കൂട്ടിപ്പോയി കാണിക്കാം. നോക്കിന്‍.. അളന്നു കണക്കുകൂട്ടി നോക്കിന്‍... അണ്ണാ മുന്നൂറ്റമ്പതു കിലോ ഉണ്ടാവും. അതു കടുവയല്ല, രാക്ഷസനാ."
"എത്ര പ്രായം കാണും?"
"നല്ല മൂത്ത കടുവയാ... എന്റെ കണക്കില് ഒരു പതിമൂന്ന്... ചെലപ്പം പതിനഞ്ച്."
"പതിനഞ്ചെങ്കി നല്ല മൂത്ത എനമാ... വയസ്സനപ്പൂപ്പനാകും."
"എന്നാല് പല്ലുണ്ട്... നഖം മുഴുവനുമുണ്ട്."
"മുഴുവനും നേരില്‍ കണ്ട ആരുണ്ടെടേ?'
"മുഴുവനുമോ? മുഴുവനും കാണിക്കാര് കണ്ടിട്ടുണ്ട്. അവര്‍ക്കത് സ്വാമിയാണെന്നാ പറഞ്ഞത്."
"അവര്‍ക്കത് കടുത്താസ്സ്വാമിയാ."
നേശയ്യന്‍ പറഞ്ഞു. "അയ്യപ്പന്‍ ശാസ്താവ് കടുത്തമേല്‍ ഏറിയല്ലേ കാട്ടില്‍ നടക്കിണത്."
കൂമന്‍ അടുപ്പിനു തീപ്പിടിപ്പിച്ച് വലിയ കലം കയറ്റിവെച്ചു. തകരപ്പാത്രങ്ങള്‍ മുളവടിയില്‍ കാവടിയായി കെട്ടി ആറ്റില്‍നിന്ന് വെള്ളം ചുമന്നു കൊണ്ടുവന്ന് അതിലൊഴിച്ചു. കുടിലിനുള്ളില്‍ മൂടിവെച്ച കലത്തില്‍നിന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് വിറകിന്മേല്‍ തീ പകര്‍ന്നു. തീയ്യ് ചുള്ളികളില്‍ പിടിച്ച് മെല്ലെ പടര്‍ന്ന് വിറകിന്‍മേല്‍ ഏറിനിന്ന് ആടാന്‍ തുടങ്ങി.
രാത്രി മാത്രമാണ് അവര്‍ അടുപ്പു കത്തിക്കുന്നത്. ഇരുട്ടില്‍ പുക അറിയില്ല. തീജ്ജ്വാലകളുടെ വെളിച്ചം പാറ പൂര്‍ണ്ണമായും മറയ്ക്കും. കാറ്റ് മല കയറി വീശിയടിക്കും. പുക ഉടനെത്തന്നെ അലിഞ്ഞില്ലാതാകും.
നേശയ്യന്‍ കരിപ്പെട്ടിത്തുണ്ടുകളില്‍ വലിയവ ഇടിക്കട്ട കൊണ്ട് അടിച്ചുടച്ചുകൊണ്ടിരുന്നു.
"അണ്ണാ, കാണിക്കാര് പറയുന്നതില്‍ സത്യമൊണ്ടോ?" കൂമന്‍ ചോദിച്ചു.
"എന്ത്?"
"കടുത്താസ്സാമിയാണോ അത്?"
"ഏയ്, സാമിയെന്തിന് കാട്ടില്‍ അലയണം?"
"അല്ല, അവരടെ സാമി കാട്ടില്‍ത്തന്നെയല്ലേ?"
നേശയ്യന്‍ ബീഡി ദൂരേക്കു വീശിയെറിഞ്ഞു. "അതേയ്, അങ്ങനെയെങ്കി അവരോട് കടുത്താസ്സാമിയെ തേടിപ്പിടിച്ച് തൊഴുതു കുമ്പിടാന്‍ പറയ്."
"അവര് പറഞ്ഞത്, കടുത്താസ്സാമിയെ അങ്ങനെ ചുമ്മാ കാണാന്‍ കഴിയൂലാന്നാ. സാമിയെ തേടിപ്പോയിട്ടു കാര്യമില്ല. സാമി നമ്മളെ തേടി വരണം..."
"അതിനു നമ്മളെന്തു ചെയ്യണം? തപസ്സു ചെയ്യണമോ?" നേശയ്യന്‍ ചോദിച്ചു.
"അവര് പറയണത് പൂജയാ. എന്നാല് അവരുടെ പൂജ വേറേ മാതിരി. തിന്നുകേം കുടിക്കുകേം ഡാന്‍സ് കളിക്കുകേം. മുട്ടന്‍കാണി എന്നോടു പറഞ്ഞിട്ടൊണ്ട്, അരുള് വന്ന ദിവസം മാനത്തെ നിലാവ് താഴെ വന്നു നില്‍ക്കും. അപ്പൊ ഇവിടെങ്ങും തണുത്ത വെളിച്ചം വന്നു നിറയും. ആ വെളിച്ചത്തില് നമുക്കു കടുത്തയെ കാണാം."
"അതിിന് അയാള് കണ്ടിട്ടൊണ്ടോ?"
"അങ്ങേരു കണ്ടിട്ടില്ല. എന്നാലും പൂജാരി കണ്ടിട്ടൊണ്ട്."
"കഞ്ചാവടിച്ചു കേറ്റിയാപ്പിന്നെ കടുത്തയെ മാത്രമല്ല കര്‍ത്താവായ യേശുവിനെ വരെ കാണും."
മലഞ്ചെരിവില്‍ പാറകള്‍ക്കു നടുവില്‍ താഴ്ന്ന മേല്‍ക്കൂരയിട്ട കുടിലുകള്‍ മൂന്നെണ്ണമുണ്ട്. അവയ്ക്കുള്ളിലാണ് ഉറ വയ്ക്കുന്നത്. മണ്ണില്‍ എട്ടടി ആഴത്തില്‍ കുഴിയെടുത്ത്. താഴെനിന്ന് കളിമണ്ണു തേച്ചുപിടിപ്പിച്ച് ഭിത്തി കെട്ടി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. അതിനുള്ളില്‍ തീപ്പൂട്ടി ചൂളപോലെ ചുട്ട് ചുവരുകള്‍ മണ്‍പാന പോലെയാക്കി ആ തൊട്ടിക്കകത്ത് കാട്ടില്‍നിന്നു പെറുക്കിക്കൊണ്ടുവന്ന ചാണകവും ഇലകളും ഇട്ട് ചീയാന്‍ വെക്കും. അതു പുളിച്ച് കുമിളകള്‍ പൊട്ടി ചീഞ്ഞ നാറ്റമുയരും.
അതിനകത്തെപ്പോഴും കൈ വെക്കാന്‍ പറ്റാത്തത്ര ചൂടുണ്ടാവും. മഴയിലും വെയിലിലും അണയാത്ത തീ. വിറകോ എണ്ണയോ ഇല്ലാത്ത തീ. "അതു ജീവനുള്ള തീയാ. മനുഷ്യന്റെ വയറ്റിനുള്ളില്‍ എരിയണ തീ, കേട്ടോ." എന്നു നേശയ്യന്‍ പറയാറുണ്ട്. ആ ചാണകച്ചേറിനുള്ളില്‍ കഴുത്തറ്റം വരെ ഇറക്കിവെച്ച വലിയ മണ്‍കലങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു.
കൂമന്‍ മണ്‍കലങ്ങളില്‍ ഉടഞ്ഞ കരുപ്പെട്ടി ഇട്ടു. നേശയ്യന്‍ ചൂടുവെള്ളം കൊണ്ടുവന്ന് കരുപ്പെട്ടിപ്പൊടിക്കുമേല്‍ അളന്നൊഴിച്ചു. കലം നിറഞ്ഞപ്പോള്‍ മുളംകോലുകൊണ്ട് ഒരു തവണ കലക്കിവിട്ട ശേഷം മണ്‍തട്ടുകള്‍കൊണ്ട് പാനികള്‍ മൂടി. അരക്കും തേന്‍മെഴുകും കളിമണ്ണും ചേര്‍ത്ത് ഉരുക്കിക്കുഴച്ച ചാന്തുകൊണ്ട് ഭദ്രമായി അടച്ചു.
മൂടികള്‍ക്കുമേല്‍ വിരല്‍ ഇറക്കാന്‍ പാകത്തിന് തുളയിട്ടിരുന്നു. അതില്‍ നീണ്ട ഈറ്റ തിരുകി അങ്ങേത്തലയ്ക്കല്‍ ആ തുള കുടിലിന് മേലോട്ട് ഉയര്‍ത്തിവിട്ടു. ഉള്ളില്‍ കരുപ്പെട്ടി തിളയ്ക്കുമ്പോള്‍ ചാരായമണം വരും. മണം പിടിച്ച് കരടികളെത്തും. മേലേക്കു വിട്ടാൽ കാറ്റില്‍ പറന്നുപോകും. ഈറ്റക്കുഴലും കളിമണ്‍ചാന്തിട്ട് ഉറപ്പിച്ചിരുന്നു.
"നാളെ വൈകുന്നേരം ലാത്തി വരുമെന്നാ പറഞ്ഞത്.... എഴുപതു കുപ്പി വേണ്ടിവരും." കൂമന്‍ പറഞ്ഞു.
"നോക്കാം."
"എഴുപതു കിട്ടുമോ?" കൂമനു സംശയം.
"നോക്കാം." നേശയ്യന്‍ പിന്നെയും പറഞ്ഞു.
അയാള്‍ പണി കഴിഞ്ഞുവന്ന് കല്ലിന്മേല്‍ ഇരുന്നു. "അണ്ണാ, തേയിലവെള്ളം ഇടട്ടെ?" കൂമന്‍ ചോദിച്ചു.
"ഇട്."
കൂമന്‍ അടുപ്പില്‍ തകരപ്പാത്രം വെച്ച് വെള്ളമൊഴിച്ചു. അതില്‍ പഞ്ചസാരയും ചായപ്പൊടിയും ചേര്‍ത്തിട്ടു. തിളച്ചതും ഇറക്കി തുണിയരിപ്പയില്‍ അരിച്ചു പിഴിഞ്ഞെടുത്തു. നേശയ്യന് കടുപ്പമുള്ള കട്ടന്‍ചായയാണ് ഇഷ്ടം. എന്നാല്‍ അതു വേഗം കുടിച്ചുതീര്‍ക്കും.
തകരപ്പാത്രത്തില്‍ കൂമന്‍ കൊടുത്ത ചായ നേശയ്യന്‍ നാലഞ്ചുതവണയായി ഇറക്കി. ചൂട് ശരീരത്തില്‍ പടര്‍ന്നതും മസിലുകള്‍ ഇറുക്കമയഞ്ഞ് സ്വല്പം പതുത്തു. അയാള്‍ കാല്‍ നീട്ടിയിരുന്ന് ഒരു ബീഡി കൊളുത്തി.
കൂമനും ബീഡി പിടിച്ച് കുന്തിച്ചിരുന്നു. കൂമന് മണിക്കൂറുകളോളം അങ്ങനെ ഇരിക്കാന്‍ കഴിയും. ഒന്നും ചിന്തിക്കാതെ ചുമ്മാ കാടും നോക്കിയിരിക്കും. ബീഡിയോ മുറുക്കാനോ ഉണ്ടെങ്കില്‍ മുഖം വിടരും.
കാട് ഇരുട്ടടഞ്ഞുവന്നു. വേഗത്തില്‍ സൂര്യന്‍ കരടിമലയ്ക്കപ്പുറം ഇറങ്ങിപ്പോയി. പക്ഷികളുടെ ശബ്ദങ്ങള്‍ ഉറക്കെ പൊങ്ങി, മെല്ലെ അണഞ്ഞു. താഴെ ആറ്റില്‍ വെള്ളത്തിന്റെ വെളിച്ചം ശേഷിച്ചിരുന്നു. പിന്നെ അതും ശബ്ദം മാത്രമായി മാറി.
ബീഡി വീശിയെറിഞ്ഞ് നേശയ്യന്‍ എഴുന്നേറ്റ് മലഞ്ചെരിവില്‍ മണ്ണോടു പറ്റിയതുപോലെ കിടന്നിരുന്ന മറ്റൊരു വാറ്റുകുടിലിനു നേരെ ചെന്നു. കൂമന്‍ പിന്നാലെയുണ്ട്. കുടിലിന്റെ മേല്‍ക്കൂരമേല്‍ കാട്ടില്‍നിന്ന് ഉണക്കിലകള്‍ കൊണ്ടുവന്ന് പരത്തിയിട്ടിരുന്നു. കുറച്ചപ്പുറം നിന്നു നോക്കിയാല്‍ പോലും അതിനെ കുടില്‍ എന്നു പറയാനാവുകയില്ല.
"ഇതു പാകമായിട്ടൊണ്ടെന്ന് തോന്നിണ്... ചക്കപ്പഴം പഴുത്ത മണം." കൂമന്‍ പറഞ്ഞു.
"ഉം." നേശയ്യന്‍ മൂളി.
കുടിലിനുള്ളില്‍ നേര്‍ത്ത മണം നിറഞ്ഞിരുന്നു. നേശയ്യന്‍ മൂക്കു വലിച്ചുമണത്തു. മുഖം വിടര്‍ന്നു.
"പെറ്റുവീണ കുഞ്ഞ് ആദ്യത്തെ ചിരി ചിരിക്കണ മാതിരിയാ." നേശയ്യന്‍ പറഞ്ഞു.
"അതിരാവിലെ പൂ വിരിയണ മാതിരിയാന്നാ ഞാന്‍ വിചാരിക്കുന്നത്." കൂമന്‍ പറഞ്ഞു.
നേശയ്യന്‍ ഓരോ പാത്രത്തിന്റേയും മൂടിക്കരികത്തു ചെന്ന് ഈറ്റക്കുഴല്‍ അകറ്റിമാറ്റി തുളയരികില്‍ മൂക്കു ചേര്‍ത്തുവെച്ചു.
"പെണ്ണു ചമയണ മാതിരീന്ന് പറയാത്തതെന്ത്?"
"എന്താ അണ്ണാച്ചീ, നിങ്ങളൊരു മാതിരി..." കൂമന് ചിരി വന്നു.
"ഇതു മൂന്നും പാകമായിട്ടൊണ്ട്."
"മൂന്നിലും കൂടി എഴുപതു വരുമോ അണ്ണാച്ചീ?"
"ഓരോന്നിലും പത്തുവെച്ച് മുപ്പതു വരും. ഏറിയാ മുപ്പത്തഞ്ച്."
"അയാള് എഴുപതല്ലേ പറഞ്ഞത്?"
"അവന്‍ പറഞ്ഞു.... നമ്മള് ഇവിടെന്താ ഫാക്ടറി നടത്തുകയാണോ... കിട്ടണ്ടേ?"
"ഇവിടെ വന്ന് നമ്മളോട് ഒരു മുഖം കാട്ടും. പോണ വഴിയില് വെച്ച് വെള്ളം ചേര്‍ത്ത് കണ്ട പൊടികളും കലക്കി നാല്പത് എഴുപതാക്കും അയാള്."
"വിട്. വിട്, അതൊന്നും നമ്മളോടു പറയാതെ." നേശയ്യന്‍ ദേഷ്യത്തോടെ വിലക്കി.
"ഇല്ല. ഞാന്‍ പറയുവാ."
"അതിനു നമ്മള്‍ക്കെന്താ. കുടിക്കണവന് വിധിയുണ്ടെങ്കി നല്ലതു കിട്ടും... "
നേശയ്യന്‍ പാത്രങ്ങളുടെ മൂടി ഒട്ടിച്ചിരുന്ന ചാന്ത് കത്തി കൊണ്ടു ചുരണ്ടിമാറ്റി. ഇടയില്‍ കത്തി കയറ്റി വലിച്ചുയര്‍ത്തി തുറന്നു. പുതുച്ചാരായത്തിന്റെ മണം 'ഗുപ്പ്' എന്നുയര്‍ന്നുവന്നു.
"ഇതാണ് അണ്ണാച്ചീ, മണം... പുതുമഴയുടെ മണം മാതിരി."
നേശയ്യന്‍ മൂന്നു പാനികളും തുറന്നു. അകത്ത് കറുത്ത നിറത്തില്‍ ഊറല്‍ നിറഞ്ഞിരുന്നു. തീരെ ചെറിയ കുമിളകള്‍ പൊട്ടുന്ന നേര്‍ത്ത ശബ്ദം കേട്ടു. നുരയുടഞ്ഞു മറയുന്ന ശബ്ദം. പോളിത്തീൻ കവർ കിരുകിരുക്കുന്നതു പോലുള്ള ശബ്ദം. നേശയ്യന്‍ കുനിഞ്ഞ് ഓരോന്നായി നോക്കി. മനസ്സുനിറഞ്ഞ് തലയാട്ടി.
കൂമന്‍ മണ്‍കലങ്ങള്‍ പൊക്കിയെടുത്ത് അടുപ്പിന്മേല്‍ വെച്ചു. തറയില്‍നിന്ന് നാലുവിരല്‍ ഉയരമുണ്ട് അടുപ്പിന്. എന്നാല്‍ അരയോളം ആഴമുണ്ട് അതിന്റെ കുഴിക്ക്. മണ്ണെടുത്തു മാറ്റി അകത്ത് കളിമണ്‍ചുമര്‍ കെട്ടിയുണ്ടാക്കിയ വാറ്റടുപ്പാണ് അത്. അകത്തു കാറ്റു കടക്കാന്‍ ഇരുവശത്തും ചേറ്റില്‍ മുള പതിച്ചുണ്ടാക്കിയ എട്ടു തുളകള്‍. വിറകടുക്കിയ ശേഷം മുന്നില്‍ മണ്ണുകെട്ടി അടച്ചാല്‍ അകത്തു തീയ് എരിഞ്ഞുകൊണ്ടിരിക്കും. വാറ്റടുപ്പില്‍ പുക കുറച്ചേ ആകാവൂ. തീനാളങ്ങള്‍ ആളിയുയരരുത്.
ഉറവെച്ച കുടിലുകൾക്കകത്തു ചെന്ന് കൂമന്‍ മുളങ്കോലു പിടിപ്പിച്ച തകരട്ടിന്നു കൊണ്ട് കലങ്ങള്‍ക്കകത്ത് ഊറിയ തെളി മെല്ലെ മുക്കി തകരബക്കറ്റില്‍ ഒഴിച്ചു. ഊറൽ തേന്‍പോലെ തെളിഞ്ഞിരുന്നു. അതു കൊണ്ടുവന്ന് ആദ്യത്തെ കലത്തില്‍ ഒഴിച്ചു. ഓരോ കലത്തിലെ ഊറലും വേറെവേറെ കാച്ചണമെന്ന് നേശയ്യന് നിര്‍ബ്ബന്ധമാണ്. "ഓരോന്നിനും ഓരോ രുചിയും മണവുമുണ്ട്." എന്നയാള്‍ പറയും.
"എന്തായീ പറയിണത്? ഒരേ കരുപ്പെട്ടി. ഒരേ കലം." എന്ന് ഒരിക്കല്‍ ലാത്തി ഇടപെട്ടതാണ്.
"ഒരേ ഭാര്യയിൽ നിനക്കുണ്ടായ നാലു കുട്ടികളും നാലു ഡിസൈനിലല്ലേ?" നേശയ്യന്‍ മറുപടി പറഞ്ഞു.
"വായടച്ചു ചുമ്മായിരിയെടോ". ലാത്തി പറഞ്ഞു.
കൂമന്‍ കീ കീ കീ എന്നു ചിരിച്ചു.
"നീ എന്തെടേ തീട്ടം കണ്ട പന്നി മാതിരി ചിരിക്കണത്?" ലാത്തി ചോദിച്ചു.
നാലു കലങ്ങളില്‍നിന്നുള്ള ഊറല്‍ മാറ്റി മുക്കാല്‍ ഭാഗം നിറച്ചു കൂമന്‍.
"മതി." കുടിലിനുള്ളില്‍ച്ചെന്ന് പഴക്കൂട എടുത്തു പോന്നു. കൂമനും കുടിലില്‍നിന്ന് പഴക്കൂടകള്‍ കൊണ്ടുവന്നു വെച്ചു.
കാട്ടില്‍നിന്നു കൊണ്ടുവന്ന മലവാഴപ്പഴങ്ങള്‍. അവ അഴുകി ഒന്നായിച്ചേര്‍ന്ന് കുഴമ്പുപോല്‍ ഇരുന്നു. കൊണ്ടുവരുമ്പോള്‍ത്തന്നെ നേശയ്യന്‍ ഇരുന്ന് തോലു നീക്കിയിരുന്നു. വീണ്ടും കൈയ്യിട്ട് ആ കുഴമ്പില്‍ തോലു കിടക്കുന്നുണ്ടോ എന്നു നോക്കി.
"കാണിക്കാര് തോലോടെയാണ് ഇടുക." കൂമന്‍ പറഞ്ഞു. അവനത് എപ്പോഴും പറയാറുള്ളതാണ്.
"പലരും അങ്ങനെയിടും. ഞാനിടൂല്ല." നേശയ്യന്‍ പറഞ്ഞു. "നല്ല ചാരായം മധുരത്തില്‍ നിന്നുതന്നെ വരണം... തോലോ എലയോ ഉമിയോ മരപ്പൊടിയോ എന്തു കിടന്നാലും രുചി കെടും..."
"എങ്ങനെ?"
"മധുരത്തീന്നാ ഇത് ഊറി വരിണത്. യേശുദേവനെ മാതിരി... വേറൊന്നുണ്ട്. എലയീന്നും തോലീന്നും വരിണത്. അതു സാത്താന്റെ മാതിരി... അതും ഇതും ഒരുപോലെത്തന്നെ ഇരിക്കും. എന്നാല് അതു കൂടുതലടിച്ചാ കണ്ണും കൊണ്ടു പോകും."
കൂമന്‍ അതുകേട്ടു ചിരിച്ചു.
ആ സമയത്ത് രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ വേറൊന്നും പറയാനുമില്ല.
നേശയ്യന്‍ അഴുകിയ പഴങ്ങളുടെ കുഴമ്പ് തോണ്ടിയെടുത്ത് കരുപ്പെട്ടി പുളിച്ചുപൊങ്ങുന്ന ചാരായ ഊറലില്‍ ചേര്‍ത്തു. മുളങ്കഴിയിട്ട് നന്നായി കലക്കി. പഴക്കുഴമ്പ് ഊറലില്‍ കലര്‍ന്നപ്പോള്‍ മണത്തിനു മാറ്റമുണ്ടായി.
നേശയ്യന്‍ കലങ്ങളുടെ മൂടി ഉറപ്പിച്ചു. മൂടിയുടെ അരികുകള്‍ കളിമണ്ണുകൊണ്ട് നന്നായി പൊതിഞ്ഞു. അതിന്മേല്‍ തീപ്പന്തം കാട്ടി കളിമണ്ണു ചുട്ടുറപ്പിച്ചു. മൂടികളുടെ നടുവിലെ തുളയില്‍ ഇറക്കിവെച്ച ഈറ്റക്കുഴലുകള്‍ ഉയര്‍ന്നു വളഞ്ഞുപോയി. അവ അരികെ തയ്യാറാക്കിവെച്ചിരുന്ന ചെമ്പുകൊണ്ടുള്ള നീണ്ട ഉരുളുകള്‍ക്കുള്ളിലൂടെ കടത്തിവിട്ടിരുന്നു. ചെമ്പുരുളിന്നുമേല്‍ വൈക്കോലും ചണച്ചാക്കും ചുറ്റി അതിന്മേല്‍ ഉയരത്തില്‍വെച്ച പാനിയില്‍നിന്ന് കുഴല്‍വഴി തണുത്ത വെള്ളം വീണുകൊണ്ടിരുന്നു.
കൂമന്‍ വെള്ളപ്പാനിയിലേക്ക് എത്തി നോക്കി. "വെള്ളം കൊണ്ടുവരട്ടെ അണ്ണാച്ചീ?”
“അപ്പഴേ നിറച്ചുവെച്ചിരിക്കേണ്ടതാ.”
നേശയ്യന്‍ പറഞ്ഞു.
കൂമന്‍ താഴെ ആറ്റില്‍നിന്ന് തകരട്ടിന്നുകളില്‍ വെള്ളമെടുത്ത് കാവടിയായി കെട്ടിക്കൊണ്ടുവന്ന് കലങ്ങളില്‍ നിറച്ചു.
നേശയ്യന്‍ യേശുവേ എന്നു പ്രാര്‍ത്ഥിച്ച ശേഷം തീപ്പെട്ടിയുരതി അടുപ്പില്‍ തീ പൂട്ടി. തീയെരിഞ്ഞ് വിറകുകള്‍ ചുവന്നു കനല്‍ക്കട്ടകളായപ്പോള്‍ മുന്‍ഭാഗം അടച്ചു. ഉള്ളില്‍ തീ നുറുങ്ങി പാകത്തിന് എരിഞ്ഞുതുടങ്ങി.
കൂമന്‍ ചാക്കില്‍നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുവന്ന് ചെമ്പുകുഴലുകള്‍ക്കരികില്‍ വെച്ച് അവിടെയിരുന്ന് ബീഡി കൊളുത്തി.
നേശയ്യന്‍ നിന്നുകൊണ്ട്, കലങ്ങള്‍ക്കകത്തെ ഊറല്‍ ചൂടായിത്തുടങ്ങുന്നത് ശബ്ദത്തിലൂടെ മനസ്സിലാക്കിക്കൊണ്ടിരുന്നു.
ഊറലില്‍നിന്ന് ചാരായം ആവിയായി ഉയര്‍ന്ന് കുഴല്‍വഴി വന്ന് ചെമ്പുകുഴലിനുള്ളില്‍ തണുത്തുവിയര്‍ത്ത് തുള്ളിയായ് ഊറി ചെറിയ ലോഹമൂക്കുതുള വഴി ഇറ്റി. കൂമന്‍ ആദ്യത്തെ കുപ്പിയെടുത്ത് അതിനടിയില്‍ വെച്ചു.
നേശയ്യന്‍ കുനിഞ്ഞ് ആദ്യത്തെ തുള്ളി കൈയ്യില്‍ വാങ്ങി മുകര്‍ന്നു. മുഖം വിടര്‍ന്നു.
“എങ്ങനേണ്ട് അണ്ണാച്ചീ?”
“നല്ല പതംവന്നിട്ടൊണ്ടെടേ.”
“പിന്നെന്താ?”
“വെറ്റിലയും പാക്കും ചുണ്ണാമ്പും ചേര്‍ന്നാ ചുവപ്പു വരും. അതെല്ലാരുക്കും അറിയാം. എന്നാല് ആയിരം തവണ വെറ്റില ചവച്ചാ ഒരിക്കലാ ആ അതൊത്തു കിട്ടുക. ആ ഒറ്റയൊരു വെറ്റിലച്ചുരുളിനായിട്ടാ ഓരോരുത്തരും മുറുക്കിണത്.”
“അതെ.”
“ഓരോ വാറ്റിലും ഒന്നുണ്ടാവുമെടേ. ഇപ്പൊ ദൈവം എണീറ്റ് നമ്മുടെ മുന്നില് വന്നാല് ഇതാന്ന് നമ്മള് നീട്ടിക്കൊടുക്കണ മാതിരി ഒരു കുപ്പി... അതാ ഞാന്‍ തേടുന്നത്. എപ്പോഴെങ്കിലും ഒന്നുണ്ടാവും. ഒരിക്കല്‍ കിട്ടിയാ, ഇതാ കിട്ടിപ്പോയീന്നു തോന്നും. എന്നാലത് കൈയ്യില് നിക്കൂല്ല. വീണ്ടും വീണ്ടും ഇതില്‍ക്കിടന്ന് മുട്ടുന്നത് ഇതിന്നു വേണ്ടിയാ... കര്‍ത്താവ് ഉയിര്‍ത്തുവരിണപോലെ ഒരൈറ്റം.”
നേശയ്യന്‍ ചാരായം പുറങ്കയ്യിൽ ഇറ്റിച്ച് തീപ്പെട്ടിയുരച്ചു. നീലജ്ജ്വാല കൈയ്യില്‍ത്തൊടാതെ വായുവില്‍ എരിഞ്ഞമര്‍ന്നു.
“ശുദ്ധമാണെടേ.”
അയാള്‍ ഓരോരോ കലമായി തൊട്ടുനോക്കി. വിറകു പുറത്തേക്കു വലിച്ച് ചൂടു പാകത്തിനാക്കി. ചൂടു കൂടിപ്പോയാല്‍ അടുപ്പണച്ച് നിയന്ത്രിക്കേണ്ടിവരും.
“നീ വേണമെങ്കില്‍ കെടന്നുറങ്ങിക്കോ.” നേശയ്യന്‍ പറഞ്ഞു.
“ഇല്ല. ഞാനിരിക്കാം.”
“വേണെങ്കി വിളിക്കാം... നീ ഒറങ്ങ്.”
കൂമന്‍ നൂലേണിയുടെ കമ്പുകളില്‍ കാല്‍വെച്ച് മേലേക്കു കയറി ഏറുമാടത്തിലേക്കു കടന്നു.
നേശയ്യന്‍ കൈകള്‍ കെട്ടി ചൂടുപിടിച്ച കലങ്ങള്‍ നോക്കിക്കൊണ്ടു നടന്നു. ഓരോ കുപ്പിയായി നീക്കിനീക്കി വെച്ചു. ഇറ്റിറ്റായി കുപ്പികള്‍ നിറഞ്ഞുകൊണ്ടിരുന്നു. ഓരോ കുപ്പിക്കുമുണ്ടായിരുന്നു ഒരു മണം. വളരെവളരെ ചെറിയ വ്യത്യാസം. മല്ലികപ്പൂവിനും ചെമ്പകപ്പൂവിനും തമ്മിലുള്ള വ്യത്യാസമല്ല. ഒരു മല്ലികപ്പൂവിനും മറ്റൊരു മല്ലികപ്പൂവിനും തമ്മിലുള്ള വ്യത്യാസം.
എഴുന്നേറ്റുചെന്ന് എല്ലാ അടുപ്പുകളിലും വിറകുകള്‍ നീക്കി മുളവടികൊണ്ടു ചാമ്പല്‍ തട്ടിക്കളഞ്ഞ ശേഷം മൂടി വെച്ചു. അടുപ്പിനുള്ളില്‍ കാറ്റു കടക്കാനുള്ള തുളകള്‍ കൂടുതലായി കാറ്റു വീശുന്ന തെക്കുപടിഞ്ഞാറു നോക്കിയാണ് പണിതിരുന്നത്. അകത്തു കാറ്റ് കടന്ന് തീ ആളിപ്പടരാന്‍.
ആദ്യത്തെ ഏഴു കുപ്പികളിലിരുന്ന ചാരായം കൊണ്ടുവന്ന് വേറൊരു മണ്‍കലത്തിലൊഴിച്ചു. ചാരായം ഇളം ചൂടോടെയിരുന്നു. കുടിലിന്നുള്ളില്‍ച്ചെന്ന് കൂടയിലിരുന്ന കദളിപ്പഴങ്ങള്‍ എടുത്തുവന്നു. അവ ചെറുതുണ്ടുകളായി നുറുക്കി അതിലിട്ടു. അത് വലിയ അടുപ്പിനരികെ ചൂടു തട്ടുംവിധം വെച്ചു.
കൈകള്‍ വീശി ഞൊടിച്ച് കലങ്ങള്‍ നോക്കിക്കൊണ്ട് അയാള്‍ നടന്നു. ചൂടു താഴ്ത്തിക്കൊണ്ടേയിരിക്കണം. മാനത്തു നക്ഷത്രങ്ങള്‍ ഉയര്‍ന്നുപരന്നു. തെക്കന്‍കാറ്റ് കുളിരോടെ വീശി. അടുപ്പിന്റെ ചൂടിനരികില്‍ നിന്നിരുന്നപ്പോള്‍ കുളിരറിഞ്ഞില്ല. അല്പം മാറി നിന്നതും കാറ്റിൽ ഉടല്‍ വിറച്ചു.
താഴെ ആറ്റിന്‍കരയില്‍ ഒരാനക്കൂട്ടം ഇറങ്ങിയിരുന്നു. അവനു പരിചയമുള്ള കൂട്ടം തന്നെ. എട്ടു കുട്ടികളുള്ളത്. നന്നേ ജാഗ്രതയുള്ള കൂട്ടം. അയാളുടെ മണമറിഞ്ഞ് ആനക്കിഴവി എന്തോ പറഞ്ഞു. ആ സ്ഥലത്ത് അവരുള്ളത് ആനകള്‍ക്ക് നന്നായറിയാം. പറഞ്ഞുവന്നാല്‍ ആ ആനക്കൂട്ടംതന്നെയാണ് അയാള്‍ക്കു കാവല്‍. അവ താഴെ പാതവരെ പരന്നുകിടക്കുന്ന ഈറ്റക്കാടുകളില്‍ മിക്കവാറും കാണും. ആരെങ്കിലും വന്നാല്‍ ദൂരെനിന്നേ മണം പിടിച്ച് ചിന്നം വിളിച്ചറിയിക്കും.
ആ ആനക്കിഴവിക്ക് നേശയ്യനോട് വളരെ സ്നേഹമാണ്. വെളിക്കിരിക്കാനും വിറകെടുക്കാനും വാഴപ്പഴം പെറുക്കാനും കാട്ടിനുള്ളില്‍ പോകുമ്പോള്‍ പലതവണ അയാള്‍ അതിനരികില്‍ ചെന്നിട്ടുണ്ട്. കാണിക്കാരുടെ മുരശുപോലെ അലറിക്കൊണ്ടുവരും എന്നാണു പറയുക. വെറും ഒച്ചയിടല്‍ മാത്രം. ചെവി മടക്കുകയോ തല കുലുക്കുകയോ ഇല്ല. നാലഞ്ചുതവണ അരികില്‍വന്ന് തൊട്ടു മണം പിടിച്ച് വിട്ടുപോയിട്ടുണ്ട്. കുട്ടികൾ കൗതുകത്തോടെ അയാളെ മണം പിടിച്ച് തുമ്പിക്കൈ നീട്ടി വന്നാല്‍ ആനക്കിഴവി ഒച്ചയിട്ട് പുറകോട്ടു വിളിക്കും.
പുലര്‍കാലമായപ്പോഴേക്കും ഇരുപതു കുപ്പി നിറച്ചുമായി. നേശയ്യന്‍ എല്ലാ വിറകും വലിച്ചിട്ട് കലങ്ങള്‍ തണുപ്പിച്ചു. അടുപ്പുകള്‍ നന്നായണച്ച് പുക വരാതാക്കി.
ഇമകള്‍ താണുവന്നു. അയാള്‍ കോട്ടുവായിട്ട് ഇരുന്നപ്പോഴേക്കും കൂമന്‍ മുകളില്‍നിന്ന് ഇറങ്ങിവന്നു.
“പൊലരാറായി അണ്ണാച്ചീ, ചായ ഇടട്ടെ?”
“ഇട്.” നേശയ്യന്‍ പറഞ്ഞു.
കൂമന്‍ കാട്ടിനുള്ളില്‍ ചെന്ന് ആറ്റില്‍ കൈകാല്‍ മുഖം കഴുകിവന്നു.പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വെച്ചു.
“എത്രയുണ്ട് അണ്ണാച്ചീ?”
“ഇരുപതു കൊടുക്കാം.”
“ഇരുപതോ? അണ്ണാച്ചീ, അവന്‍ തെറി വിളിക്കില്ലേ?”
“അതിനെന്തു ചെയ്യും?”
ചായ കുടിച്ച ശേഷം നേശയ്യന്‍ കാട്ടിനുള്ളില്‍ പോയിവന്നു. അതിനകം കൂമന്‍ നാലു കപ്പക്കിഴങ്ങ് തീയില്‍ ചുടാനിട്ടിരുന്നു. വേറൊരു കനലിന്മേല്‍ വെച്ച കല്ലില്‍ ഉണക്കമീന്‍ വെന്തുകൊണ്ടിരുന്നു.
“തിന്നാം അണ്ണാച്ചീ?”
“എടു.” നേശയ്യന്‍ പറഞ്ഞു. “ആ ചെമപ്പുകുപ്പി എടുടേ.”
കൂമന്‍ ചുവപ്പു കുപ്പി എടുത്തുകൊടുത്തു. അതു തുറന്ന് അലുമിനിയക്കോപ്പയില്‍ കുറച്ചെടുത്തു. ഉണക്കമീന്‍ കടിച്ചുകൊണ്ട് അതു കുടിച്ചു. ഇളംചൂടുള്ള ചാരായം പഴം വിളഞ്ഞ മണത്തോടെ മൂക്കിനെ ഉള്ളിലിരുന്ന് എരിയിച്ചു.
കിഴങ്ങു തിന്ന് ബീഡി കൊളുത്തിക്കൊണ്ട് മേലേക്കു കയറി ഏറുമാടത്തില്‍പ്പോയി കിടന്നു അയാള്‍. കണ്ണുകളടച്ച് ബീഡി വലിച്ചു. കുട്ടികളുടെ ഓര്‍മ്മ വന്നു. എട്ടുകൊല്ലങ്ങള്‍ക്കു മുമ്പത്തെ മുഖം. മറിയത്തിന്റെ മുഖം ഓര്‍മ്മയില്‍ വന്നു. നെടുവീര്‍പ്പു വിട്ടുകൊണ്ട് കിടന്നു.
അയാള്‍ കണ്‍മിഴിക്കുമ്പോള്‍ ഏറുമാടത്തിന്റെ മേല്‍ക്കൂരമേല്‍ മഴ പെയ്തുകൊണ്ടിരുന്നു. ആ ശബ്ദം കേട്ടുകൊണ്ട് ഏറെനേരം കിടന്നു. മൂത്രമൊഴിക്കാന്‍ മുട്ടി. ഊര്‍ന്നു വെളിയില്‍വന്ന് മഴക്കോട്ടെടുത്ത് മേലിട്ട് താഴേക്കിറങ്ങി. കുടിലിനുള്ളില്‍ കൂമന്‍ ഇരിപ്പുണ്ട്.
“ബീഡി ഇരിപ്പുണ്ടോ?”
“ഉണ്ടണ്ണാച്ചീ.” അവന്‍ കൊണ്ടുവന്നു നീട്ടി.
“മണിയെത്രയായി?”
“നാലു നാലര... മഴ കാരണം കുറച്ചുകൂടി ഇരുട്ടായിട്ടുണ്ട്.” കൂമന്‍ പറഞ്ഞു. “കഞ്ഞി കുടിക്കണ്ടേ? മുയലു ചുട്ടിട്ടൊണ്ട്.”
“കൊണ്ടാ.”
ചെറുപയറിട്ട് കാച്ചിയ കഞ്ഞി. അത് വലിയ തകരപ്പാത്രത്തില്‍ പകര്‍ന്നുകൊണ്ടുവന്നു തന്നു. മുയലും നന്നായി ചുട്ടിരുന്നു. മുയലിറച്ചി വേഗം വേവും. പാകത്തിന് ചുട്ടില്ലെങ്കില്‍ എല്ലു മാത്രമാകും. മാങ്ങ ചുട്ടെടുത്ത് പച്ചമുളകും ചേര്‍ത്തു ചതച്ച ചമ്മന്തി.
കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെ ആനയുടെ ശബ്ദം കേട്ടു.
“അവനാ. പോയി കൂട്ടീട്ടു വന്നേ.”
കൂമന്‍ താഴേക്കു പോയി. കഞ്ഞികുടിച്ചു പാത്രം കഴുകി കുടിലില്‍ വെച്ചുകൊണ്ടിരുന്നപ്പോള്‍ ലാത്തി മേലേക്കു കയറിവരുന്നതു കണ്ടു. കൂമന്‍ കൂട്ടിവരികയാണ്.
ബീഡി കൊളുത്തി അവര്‍ വരുന്നതു നോക്കിയിരുന്നു. മുകളില്‍നിന്നും ഇറങ്ങിയെത്താന്‍ താമസം പിടിക്കും. ആഞ്ഞുകിതച്ചു വന്നുനിന്ന ലാത്തി ഉറക്കെ "ഇവനെന്താ ഈ പറയിണത്? ഇരുപതു കുപ്പിയോ? ഇരുപതു കുപ്പിവെച്ച് ഞാനെന്തു നൊട്ടാനാ?” എന്നു ചോദിച്ചു.
“ഇരുപതേ കിട്ടൂ... അത്രേയുള്ളു.”
"എടേ, നോക്ക്. ഇതു തൊഴില്. ഞാന്‍ കൊടുത്തില്ലേല്‍ അവന്‍ മറ്റവനോടു വാങ്ങിക്കും. അവിടെ കണക്കു തുടങ്ങിയാപ്പിന്നെ ഇവിടെ വരാന്‍ കഴിയൂല്ല. ഇവിടെ നോക്ക്, ഈ തൊഴിലില്‍ കൂടുതല്‍ റിസ്കെടുക്കണവന്‍ വില്‍ക്കുന്നവനാ. അവനെവെച്ചാ കളി...”
“അതിനു ഞാനെന്തു ചെയ്യും?”
“ഡേയ്, ഒന്നൂടെ കാച്ച്.., കാച്ചെടേ...“
“ഇതുതന്നെ കൂടുതലാ... ഇനീം കാച്ചിയാ വറ്റിപ്പോകും... പതം കെട്ടുപോകും. ഒരു ദിവസം കൂടി ഇരുന്നാല്‍ നാളേക്ക് അഞ്ചു കുപ്പി കിട്ടും.”
“കുടിച്ചാ കിക്കു കേറുമോ? പിന്നെന്താ? കാച്ചി കൊടെടേ.”
“അങ്ങനെ കാച്ചാന്‍ പറ്റൂല്ല.”
“നീ എന്തു ദേവാമൃതമാ കാച്ചുന്നത്? ടേയ്, പറയുന്ന കേള്‍ക്ക്. ഇല്ലെന്നാ വേറെ രണ്ടു ഊറല്‍ എടുക്ക്.”
“അതു മൂത്തിട്ടില്ല. മൂത്തത് എടുത്തു. നാലു ദിവസം കഴിഞ്ഞു വാ... ഈ ഊറല് ഇങ്ങനെ വെച്ചാ ഒന്നൂടെ മൂക്കും. ഇതീന്ന് ഇരുപതു കുപ്പി എടുത്തുതരാം.”
“എനിക്കിപ്പൊ വേണം... ഇതാ ഇപ്പൊ വേണം...” ലാത്തി വെറി പിടിച്ച് ഒച്ചയുണ്ടാക്കി. “നിനക്ക് പറ്റില്ലെങ്കി നീ പോയി ചാവ്. ഞാന്‍ കാച്ചാം. ടേയ്, കൂമാ. നീ കാച്ചിയേ... അടുപ്പ് എരീ... ഞാനല്ലേ പറയണത്?”
കൂമന്‍ മിണ്ടാതെ നിന്നു.
“ഇല്ലെന്നാല് ഞാന്‍ ആളെ വിളിച്ചുകൊണ്ടു വരും...” എന്നു പറഞ്ഞ് ലാത്തി തിരിഞ്ഞുനടന്നു.
നേശയ്യന്‍ ബീഡി വീശിയെറിഞ്ഞ് എഴുന്നേറ്റ് "നീ കാച്ചും അല്ലേടാ? കാച്ചി നോക്കിക്കേ.” എന്നു പറഞ്ഞു. “നീ എന്താ കരുതിയത്? നിനക്കിത് ഓടവെള്ളം.... എനിക്ക് അമൃതമാ.... എന്റെ യേശുവിന് ഞാന്‍ കൊടക്കണത് ഇതുതന്നെയാ. ഇതു തൊട്ടുനോക്ക്... ആങ്കുട്ടിയാണെങ്കില് തൊട്ടുനോക്ക്...”
“നിന്റെ ചാരായം ഇനി എനിക്കു വേണ്ട. ഞാന്‍ വേറെ ആളെ നോക്കട്ടെ.”
“വേറാളെ നോക്കിക്കോ... ഞാന്‍ പറഞ്ഞോ വേണ്ടെന്ന്? ഒരു മൈരനും ഇതു കുടിക്കണംന്ന് എനിക്കില്ല. എനിക്ക് ആരുടേം പൈസ വേണ്ട. ഞാന്‍ കാച്ചണത് എന്റെ സത്യത്തിനാ... ദാ, ഈ മധുരം വെളഞ്ഞ് അതീന്നു കിക്ക് ഊറിവരിണതാ ഞാനറിഞ്ഞ സത്യം. ആ സത്യത്തേയാ ഞാന്‍ ജപിച്ചുകൊണ്ടു നടക്കിണത്.”
പെട്ടെന്ന് അയാളുടെ തൊണ്ടയിടറി. “ഒന്നു തൊട്ടാ പത്താ കെട്ടുപോകിണത്. മനസ്സ് ഒരിടത്തു നിക്കണില്ല. കാച്ചിക്കാച്ചി ഞാന്‍ പോകിണ എടം തെളിയുന്നില്ല...” തിരിഞ്ഞ് മണ്‍കലങ്ങള്‍ നോക്കി "അവലക്ഷണം പിടിച്ച ഈ ശനിയന്മാരെ വെച്ച്.... ചാവും ഞാന്‍...” എന്നു കൂവി വിളിച്ചുകൊണ്ട് കമ്പെടുത്ത് അവ അടിച്ചുടയ്ക്കാന്‍ പാഞ്ഞുചെന്നു.
കൂമന്‍ "അണ്ണാ, എന്തായിത്... അണ്ണാ!” എന്നു പിന്നാലെ ചെന്നു തടുത്തു. ലാത്തി ഓടിവന്ന് അയാളെ പിടിച്ചു നിര്‍ത്തി.
“ഡേയ്, എന്തെടേ ഇത്?... ഞാനെന്തൊക്കെയോ എന്റെ മനസ്സിന്റെ വേവലാതി പറഞ്ഞെന്നുവെച്ച്?... ഡേയ്, വിട്... എന്തായിത്?” ലാത്തി പറഞ്ഞു. കമ്പു പിടിച്ചുവാങ്ങി അപ്പുറത്തേക്കെറിഞ്ഞു. “കൊണ്ടുപോ അങ്ങോട്ട്.”
കൂമന്‍ അയാളെ വലിച്ചുകൊണ്ടുപോയി ഇരുത്തി.
“ചാവും ഞാന്‍... ചത്തുമറയും... എനിക്കു വരമില്ല... എന്റെ കൈയ്യില്‍ അരുളില്ല.” തലയില്‍ തല്ലിക്കൊണ്ട് നേശയ്യന്‍ കരഞ്ഞു.
കൂമനും ലാത്തിയും അയാളെ അത്ഭുതത്തോടെ നോക്കി. നേശയ്യന്‍ കാല്‍മുട്ടില്‍ തല ചായ്ചിരുന്നു. ഇടയ്ക്കു വിറച്ചു കുലുങ്ങുമ്പോള്‍ ഉടല്‍ കുറുകി.
“അണ്ണാ.” കൂമന്‍ പതിയെ വിളിച്ചു.
“കുറച്ചു കുടിക്കണ്ടേ?”
നേശയ്യന്‍ വേണ്ടാ എന്നു തലയാട്ടി.
“കദളിപ്പഴമിട്ടു വെച്ചതുണ്ട്.”
“വേണ്ട.”
“എടുത്തേ.” ലാത്തി പറഞ്ഞു. “എനിക്കു വേണം.”
കൂമന്‍ ആ ചെറിയ പാനി എടുത്തുകൊണ്ടുവന്ന് കലക്കി ഒന്നു തെളിയാന്‍ വിട്ട് മുകളില്‍ ഊറിയ ചാരായം ഒരു തകരപ്പാത്രത്താല്‍ മെല്ലെ എടുത്ത് വേറൊന്നില്‍ പകര്‍ന്നുകൊണ്ടുവന്നു കൊടുത്തു. കദളിപ്പഴം കറുത്തുചുരുങ്ങി അടിയില്‍ അടിഞ്ഞിരുന്നു.
മണത്തതും ലാത്തിയുടെ മുഖം വിടര്‍ന്നു. “എടേ, നേശയ്യാ, ഇതു ദേവാമൃതമാ... സത്യമായിട്ടും നിന്റെ കൈപ്പുണ്യം ഈ മലയില് വേറൊരുത്തനുമില്ല. ഞാന്‍ നിന്റപ്പന്‍ കാച്ചിയതും കുടിച്ചവനാ... സത്യമാ പറയിണത്, ഇതു നിന്റെ കൈയ്യിലുള്ള അരുളാണെടേ.”
“അല്ല.” വേറെങ്ങോ നോക്കി നേശയ്യന്‍ പറഞ്ഞു. “അതിന്റെ മണം പാകമായിട്ടില്ല.”
“നീയെന്താ പറയിണത്? കിറുക്കുണ്ടോ നിനക്ക്? ടേയ്, ഇവിടെ നോക്ക്. ഇതിനുമേലെ എന്താ ഒരു ചാരായമുള്ളത്? ഏതു സ്കോച്ചുവരും ഇതിനടുത്ത്? കുപ്പിക്ക് അയ്യായിരം വെലയുള്ള സാധനം ഞാന്‍ കുടിച്ചിട്ടുണ്ട്. ഇതിന്റെ ഒരു തുള്ളിക്ക് ഒക്കൂല്ല അതൊന്നും. ഈ മലയുടെ മനസ്സു കനിഞ്ഞ മധുരമാ ഇത്... ഹേയ്, മധുരത്തീന്നു കേറണ കിക്ക് എന്നു പറഞ്ഞില്ലേ, അതിതാണ്.”
“ഉം.. ഉം... നന്നായി പാകം വന്നിട്ടില്ല, ഇപ്പൊഴും.”
“ചുമ്മാ മൊണ്ണനെപ്പോലെ പറയാതെ.”
“എനിക്കറിയാം.”
“എന്തു മൈരറിയും നിനക്ക്? നീ ചുമ്മാ എന്തൊക്കെയോ ആലോചിച്ചുണ്ടാക്കുകയാ. അങ്ങനെ ആലോചിച്ചുണ്ടാക്കിണത് എന്തുകൊണ്ടാ അറിയുമോ? നിന്റെ അഹങ്കാരം കൊണ്ട്. നീ വല്യ ഇവന്‍... മലക്കടുത്താ സാമിയുടെ സൊന്തക്കാരന്‍...”
നേശയ്യന്‍ തല കുനിച്ചിരുന്നു. ലാത്തി ശബ്ദമുയര്‍ത്തി. “ഹേയ്, ഇങ്ങു നോക്ക്. ഓരോന്നിനും അതിന്റേതായ ലിമിറ്റുണ്ട്. എന്തെന്നാ നമ്മള് മനുഷ്യരാ... ദേവന്മാരോ ഗന്ധര്‍വ്വന്മാരോ അല്ലല്ലോ. മനുഷ്യന്‍ പോകിണ ദൂരം ഇത്രേയുള്ളു...”
“ഞാനിതിനേക്കാട്ടിലും പോയിട്ടൊണ്ട്.”
“അപ്പൊ എന്താ പിന്നെയുമങ്ങു പോകാത്തത്? അതു പറയ്.”
നേശയ്യന്‍ മിണ്ടാതെ തല കുനിച്ചിരുന്നു.
“പറയെടേ. എന്തേ പിന്നെയും നിനക്ക് ചെയ്യാന്‍ കഴിയാത്തത്? എന്തെന്നാ അതു നിന്റെ കഴിവല്ല. നിനക്കതു പഠിച്ചു ചെയ്യാന്‍ കഴിയൂല്ല. അതു ദൈവത്തിന്റെ അരുളു കൊണ്ടു നടക്കിണതാ. ഈ കാട്ടില് എന്തൊക്കെ നടക്കിണു? അമ്പതു വര്‍ഷം ചുമ്മാ നിന്ന മരം പൂത്തു കായുണ്ടായി. അമ്പതു വര്‍ഷം ചെടിയായി നിന്നത് പെട്ടെന്നു മരമായി... ഇതെല്ലാം നമുക്കെന്തറിയാം?...”
ലാത്തി അയാള്‍ക്കരികില്‍ വന്നിരുന്നു. “അതെല്ലാം ദൈവത്തിന്റെ വെളയാട്ട്... മക്കാ, നീയല്ലാ ഞാനാ ഇതെല്ലാം നടത്തിണത് എന്ന് നമ്മളോടു പറയും ദൈവം. മനുഷ്യന്‍ ദൈവമാകാന്‍ ആശപ്പെടരുത് കേട്ടോ. അതങ്ങു വിട്ടേക്ക്. നീ ഈ കാച്ചിയ ഇതിന്റെ ഗുണമൊള്ള ഒരു തുള്ളി ദേവന്മാര് കുടിച്ചിട്ടുണ്ടാവില്ല. ഈ മലങ്കാട്ടു ദൈവങ്ങള്‍ കുടിച്ചിട്ടൊണ്ടാവില്ല. എന്റെ മകന്‍ സത്യനേശന്റെ പേരില്‍ ഞാന്‍ ആണയിടാം... ഒള്ളതാ.”
ലാത്തി നേശയ്യന്റെ തോളില്‍ തൊട്ടു പറഞ്ഞു. “പറഞ്ഞതു കേക്ക്. ഇതാണു നിന്റെ ജയം. ഇതിനും മേലെ എന്തോ ഒണ്ടെന്നു പറഞ്ഞ് അലയാതെ. ചത്തു പോകും... കാട്ടിലൊരു മായപ്പൊന്നുണ്ടെന്നു പറയും. കേട്ടിട്ടൊണ്ടോ? ആ മായപ്പൊന്ന് കടുത്താസ്സാമിയുടെ വെളയാട്ടമാ. മഞ്ഞവെളിച്ചം കാട്ടി പൊന്ന് പൊന്ന് ന്ന് വട്ടംകറക്കും. അത് തേടിപ്പോകിണവന്‍ നടുക്കാട്ടില്‍ ദിക്കറിയാതെ നില്‍ക്കും. അവിടെ ചോറും വെള്ളവുമില്ലാതെ അലറിവിളിക്കും. അവനെ കടുത്താ കേറിപ്പിടിക്കും. കുരുതി കുടിച്ചു മാംസം തിന്നും.”
കുറേക്കൂടി മൃദുവായ ശബ്ദത്തില്‍ ലാത്തി തുടര്‍ന്നു. “മഞ്ചമലയ്ക്കപ്പുറം ഒരെടമുണ്ട്. അവിടെ തലയോടുകള്‍ കെടപ്പുണ്ട്. ഞാന്‍ കണ്ടതാ. എല്ലാം മായപ്പൊന്നു തേടിപ്പോയവരുടെ. നമ്മുടെ കാണിക്കാരന്‍ ഉറുമനാ പറഞ്ഞത്... വേണ്ടെടേ ഇതും ഒരുമാതിരി മായപ്പൊന്നാ.”
നേശയ്യന്‍ കണ്ണീരോടെ "പിന്നെ ഞാന്‍ എന്തിനു ജീവിക്കണം" എന്നു പറഞ്ഞു. “ഇതാ, ഇതു ഞാന്‍ കാച്ചിയതാ. എപ്പൊ വേണമെങ്കിലും ഞാന്‍ കാച്ചും. പിന്നെന്ത്? ഇനി എന്തിന് ഈ കാട്ടില്‍ കിടക്കണം?”
“ഇതെല്ലാം നീ ദൈവത്തിനോടു ചോദിക്കണം.”
“ഒരു മായപ്പൊന്ന് ഇരിക്കട്ടെ. അതു തേടി ഞാന്‍ പോകും. പോണ വഴിക്കങ്ങ് ചാവും... ചാവുംവരെ ആലോചിക്കാനും സ്വപ്നം കാണാനും എന്തെങ്കിലും ഒണ്ടാവും.”
"നീ അധികം വെളങ്ങണ്ട.”
നേശയ്യന്‍ പുഞ്ചിരിച്ചു.
“ഇരുപത് ലിറ്റര്‍ ഉണ്ട്... സാരമില്ല... ഇതാ ഈ രണ്ടു ലിറ്റര്‍ കദളിപ്പഴച്ചാരായം അമ്പതു ലിറ്ററിനു തുല്യമാ. അരുമനയിലേയും കൊലശേഖരത്തേയും നല്ല കുടുമ്മക്കാര് പെരുവട്ടന്മാരും നായന്മാരും ഇതിനു ചോദിച്ച പൈസ തരും... ഇതു ഞാന്‍ കൊണ്ടു പോവുകയാ.” ലാത്തി പറഞ്ഞു. “നീ നിനക്കു പിടിച്ചമാതിരി കാച്ച്... എനിക്കൊന്നുമില്ല.”
നേശയ്യന്‍ തലയാട്ടി.
ലാത്തി "ഏയ് പോകട്ടെ?” എന്നു ചോദിച്ചു.
“മടങ്ങാം അണ്ണാച്ചീ.” കൂമന്‍ പറഞ്ഞു.
കുപ്പികള്‍ ചാക്കില്‍ അടുക്കിക്കെട്ടി ഇരുവരും തോളിലേറ്റി. “ഈ കദളിച്ചാരായത്തിലെ ഒരു കുപ്പി നിനക്കു വെച്ചേക്കാം.” ലാത്തി പറഞ്ഞു.
“വേണ്ട. കൊണ്ടുപോവിന്‍.”
“സ്വല്പം?”
“വേണ്ട... കൊണ്ടുപൊയ്ക്കോളിന്‍.”
“ഒള്ളതാണോ പറഞ്ഞത്? കൊണ്ടുപോയാ പിന്നെ എനിക്കു പൊന്നു വെലയാ.”
“കൊണ്ടു പോവിന്‍.”
“ശരി.”
ലാത്തി അതും എടുത്തു. അവര്‍ മലയേറി പാറമേല്‍ കാണപ്പെട്ട് അപ്പുറം ചെന്നു മറഞ്ഞു. നേശയ്യന്‍ വെറുതേ കാടു നോക്കിയിരുന്നു. ഇതുവരെയുണ്ടായിരുന്ന മേഘക്കൂട്ടം മാറി വടക്കോട്ടു നീങ്ങാന്‍ തുടങ്ങി. മാനം മേഘപടലം പിളര്‍ന്ന് വെണ്മയുള്ളതായി. പുലരുന്നതുപോലെ കാട്ടില്‍ വെളിച്ചമായി. ഈറനായ ഇലകള്‍ മിനുമിനുങ്ങി ഇളകിയാടാന്‍ തുടങ്ങി. പാറകളുടെ മൊട്ടയായ വളവുകള്‍ മിന്നി. ആറ്റുനീരലകളില്‍ വെളിച്ചം തിരയടിച്ചു.
കാറ്റില്‍ മൃദുവായ നീര്‍ത്തുള്ളികള്‍ ഉണ്ടായിരുന്നു. കൈയ്യിലെ രോമത്തിന്മേല്‍ അവ പൂമ്പോടിപോലെ പതിഞ്ഞ് കൈതന്നെ നരച്ചുപോയതുപോലെ തോന്നി. കുടഞ്ഞപ്പോള്‍ വെള്ളത്തുള്ളികള്‍ തെറിച്ചു.
കൂമന്‍ മടങ്ങിവന്നു. “അണ്ണാ, അതേപടി ഇരിപ്പാണോ? ഞങ്ങളു സംസാരിച്ചോണ്ടേ പോയി. നിങ്ങളെപ്പറ്റിയായിരുന്നു സംസാരം.”
നേശയ്യന്‍ ഒന്നും പറയുന്നില്ല.
"അവരു പറഞ്ഞു, നിങ്ങളെ കടുത്താ പിടിച്ചുകൊണ്ടു പോകുമെന്ന്. കടുത്താ പൊന്നു കാട്ടിയാ മനുഷ്യനെ പിടിക്കിണത്.”
“ബീഡി ഉണ്ടോ?” നേശയ്യന്‍ ചോദിച്ചു.
“ഒണ്ടണ്ണാ"
കൂമന്‍ അതു കൊളുത്തിക്കൊടുത്തു. നേശയ്യന്‍ അത് ആഞ്ഞുവലിച്ച് കാടിന്റെ ഈറന്‍ വെളിച്ചം നോക്കിക്കൊണ്ടിരുന്നു.
“പിന്നേം നേരം പൊലര്‍ന്നപോലെയായി. അണ്ണാ, കഞ്ഞി ചൂടായി ഇരിപ്പുണ്ട്. കുടിക്കുന്നില്ലേ?”
“ഇല്ലെടേ. ഞാനിപ്പം കുടിച്ചേയുള്ളു.”
“ഞാന്‍ കുടിക്കട്ടേ?”
“കുടിച്ചിട്ട് നീ ഒറങ്ങ്, കേട്ടോ.”
“ശരി അണ്ണാ.” കൂമന്‍ കഞ്ഞി തകരപ്പാത്രത്തില്‍ മുക്കിയെടുത്തു. “കടുത്തായ്ക്ക് പൊന്നിന്റെ നെറമാ. കണ്ടവര് പറഞ്ഞിട്ടൊണ്ട്" അവന്‍ പറഞ്ഞു. “നല്ല പൊന്നുരുക്കി നീട്ടി നേര്‍ത്ത കമ്പിയാക്കി അതു മിനുങ്ങുന്ന മുടിയാക്കിയപോലിരിക്കും. കണ്ണില് പച്ചപ്പൊന്ന് മിന്നും ന്നാണ് പറയിണത്.”
കഞ്ഞി കുടിച്ച് മൂത്രമൊഴിച്ചു വന്ന ശേഷം "അപ്പൊ ഞാന്‍ ഉറങ്ങട്ടെ അണ്ണാ" എന്നു പറഞ്ഞ് കൂമന്‍ ഏറുമാടത്തിലേക്ക് കയറിപ്പോയി.
നേശയ്യന്‍ താഴെ കല്ലിന്മേല്‍ ഇരുന്നു. അവിടെ അങ്ങനെ ഇരിക്കേണ്ട ഒരു കാര്യവുമില്ല. വീണ്ടും ഒരു തവണകൂടി കാച്ചാം. ഇനിയും നാലഞ്ചു ലിറ്റര്‍ കിട്ടും. എന്നാല്‍ എഴുന്നേറ്റ് അതു ചെയ്യാന്‍ തോന്നുന്നില്ല.
കാറ്റ് എല്ലാ ദിശകളില്‍നിന്നും അടിച്ചുകൊണ്ടിരുന്നു. പോയ വഴിയേ വീണ്ടും വന്നു. കാറ്റില്‍ മണം കിട്ടിയ കിഴവി അമറി. അത് അവിടെയെങ്ങോ ഉണ്ടാവണം.
കൈ മാറില്‍ കെട്ടി നേശയ്യന്‍ ഇരുന്നു. അയാളുടെ മനസ്സു ശൂന്യമായിരുന്നു. പതിവുപോലെ തൊട്ടുതൊട്ട് ഓടുന്ന ചിന്തകളൊന്നുമില്ല. ഏകാന്തത. എന്നാല്‍ അത് അമര്‍ത്തി ഞെരുക്കുന്നില്ല. ഇളംകാറ്റു പോലെയോ നറുമണം പോലെയോ മാത്രം.
അയാള്‍ കണ്ണു മിഴിച്ചപ്പോള്‍ മാത്രമാണ് ഉറങ്ങിയിരിപ്പായിരുന്നു എന്നറിഞ്ഞത്. തല ചായ്ച്, മാറിലേക്ക് ഏത്തായ ഒലിപ്പിച്ച്. ചുറ്റും നല്ല വെളിച്ചം. പകല്‍ പോലിരുന്നു. സൂക്ഷിച്ചു നോക്കി. നിലാവ് വെണ്‍മയോടെ തലയ്ക്കുമേല്‍ വട്ടത്തില്‍ നിന്നിരുന്നു.
ഇന്നു പൗര്‍ണ്ണമിയാണോ? അല്ലല്ലോ, അതിനിനിയും രണ്ടുദിവസംകൂടി ഉണ്ട്. ഉറങ്ങിയതുകൊണ്ടാവാം കണ്ണു മഞ്ഞളിക്കുന്ന വെളിച്ചം. ഓരോന്നും മിന്നിക്കൊണ്ടിരുന്നു. മൊട്ടപ്പാറകളെല്ലാം കണ്ണാടികള്‍ പോലെ കാണായി.
നേര്‍ത്ത ഇറ്റിറ്റു ശബ്ദം അയാള്‍ കേട്ടു. അതെന്താണെന്ന് എഴുന്നേറ്റുചെന്നു നോക്കി. ഊറല്‍ തുളുമ്പുന്നതാണോ? എന്നാല്‍ തീ ഇല്ലല്ലോ. ഒരുവേള കാറ്റില്‍ തീക്കനല്‍ ജ്വലിച്ചിരിക്കാം. അയാള്‍ കുടിലിനുള്ളില്‍ ചെന്നു നോക്കിയപ്പോള്‍ ചെമ്പുകുഴലിന്റെ മൂക്കിന്‍തുമ്പില്‍നിന്നും തുള്ളിയിറ്റിക്കൊണ്ടിരുന്നതു കണ്ടു.
താഴെ തകരപ്പാത്രം വെച്ചിരുന്നു കൂമന്‍. അതില്‍ തുള്ളി മൂത്ത് പാകമായി തിളക്കത്തോടെ മുത്തായി നീണ്ട് ഉതിര്‍ന്നു വീണുകൊണ്ടിരുന്നു. വളരെവളരെ മെല്ലെ. ചിന്തിച്ചുചിന്തിച്ച് ഇറ്റുന്നതുപോലെ. ഒരു ചൊല്ലായി. അതു ഘടികാരത്തിന്റെ ശബ്ദമെങ്കില്‍ കാലം അമ്പതിലൊരു മടങ്ങ് വേഗം കുറഞ്ഞ്.
ഇറ്റിയിറ്റി, ഇറ്റുന്ന വേഗം പിന്നെയും കുറഞ്ഞു. ഒരു തുള്ളിക്കു ശേഷം നീണ്ട ഇടവേള. വീണ്ടുമൊരു തുള്ളി. അവസാനതുള്ളി മൂക്കിന്‍തുമ്പില്‍ നീണ്ടനേരം നിന്നു. പിന്നെ തിളക്കത്തോടെ ഉതിര്‍ന്നു.
അയാള്‍ ചാരായം എടുത്തുനോക്കി. കദളിപ്പഴമിട്ടു വാറ്റാന്‍ വെച്ച ചാരായത്തില്‍ പഴമണം പൊങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ അതീവമൃദുലമായ ഒരോര്‍മ്മ പോലെയേ ആ മണം ഉണ്ടായിരുന്നുള്ളു. എടുത്തു മുകര്‍ന്നുനോക്കി.
നെഞ്ഞ് പടപടാ എന്ന് അടിച്ചുകൊണ്ടിരുന്നു. ഒന്നുകൂടി അതു മണത്തപ്പോള്‍ ഉന്മേഷമായി. അതുതന്നെ. അയാള്‍ കാത്തിരുന്നതുതന്നെ. ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു മറഞ്ഞു കളിപ്പിച്ച ദൈവം തന്നെ.
അയാള്‍ മുകര്‍ന്നപടി ഇരുന്നു. “ഡേയ്, കൂമന്‍....” എന്നു വിളിച്ചു. പിന്നെ അവനെ വിളിക്കേണ്ടെന്നു തോന്നി. ആരും കൂടെ വേണ്ടെന്നു തോന്നി. കുനിഞ്ഞ് അതുതന്നെ നോക്കി. ഇളം പൊന്‍നിറം. നിലാവില്‍ ഉയര്‍ത്തിക്കാട്ടി. പൊന്ന്, ഉരുകിയ പൊന്ന്!
നാളെ ലാത്തിക്കു കാണിച്ചുകൊടുക്കണം. നോക്ക് എന്നു പറയണം. എന്നെക്കൊണ്ടു കഴിയും. എനിക്കു ചെന്നുചേരാന്‍ പറ്റും. കുടിച്ചുനോക്ക്, ഒരു തവണകൂടി ഒരു തുള്ളി നിന്റെ നാക്കിലെത്താന്‍ വേണ്ടി നീ ജീവിതം മുഴുവന്‍ പാടുപെടും. കൊല്ലും ചാവും. സര്‍വ്വവും നഷ്ടപ്പെടും. കിറുക്കു പിടിച്ച് അലയും.
പിന്നെ ഒരു ചിന്ത വന്ന് അയാള്‍ പുഞ്ചിരിച്ചു. എന്തിനതു വേറൊരാള്‍ക്കു കാണിച്ചുകൊടുക്കണം? അതുമുഴുവന്‍ കുടിച്ചുതീര്‍ക്കണം. ഒരുതുള്ളി മിച്ചമില്ലാതെ. പാത്രത്തില്‍പ്പോലും മണം ശേഷിക്കാതെ. അത് ഉണ്ടായ കാര്യം പോലും ആരോടും പറയരുത്.
അയാള്‍ പാത്രം മേലേക്കുയര്‍ത്തി അവസാനതുള്ളിയും നാക്കിലാക്കി. പാത്രം അപ്പുറം കമഴ്ത്തിവെച്ചു. കൈകള്‍ വിരിച്ചുകൊണ്ട് പാറമേല്‍ കിടന്നു. പാറ അതീവമൃദുവായിരുന്നു. ചേറുപോലെ കുഴഞ്ഞത്. പിന്നെയത് പഞ്ഞിയായി. ഒടുവില്‍ നുരയായി മാറി.
അയാള്‍ തലയ്ക്കുമേലേയുള്ള നിലാവു നോക്കി. എന്തൊരു നിലാവ്! മലമ്പ്രദേശങ്ങളില്‍ നിലാവ് ഇളംചുവപ്പുനിറത്തിലിരിക്കും. അന്നത് മഞ്ഞനിറമായി തോന്നി. കണ്ണുകള്‍ നിറയ്ക്കുന്ന വെളുത്ത പ്രകാശം. കണ്ണു ചിമ്മിക്കുന്ന പ്രകാശം.
അയാള്‍ നോക്കിക്കൊണ്ടിരിക്കേ ഒരു പട്ടുനൂലില്‍ കെട്ടിയിറക്കപ്പെട്ടതുപോലെ അതു കീഴെ വന്നു. ഏറെയരികെ. എന്നാല്‍ കൂടിയ അളവിലല്ല. ചൂടു പൊഴിക്കുന്ന വെണ്‍നിറമുള്ള താമ്പാളം പോലെ. അയാള്‍ എണീറ്റിരുന്നു നോക്കി. നേരെ മുന്നില്‍ അതു നിന്നു. തൊടാവുന്ന അകലത്തില്‍. തണുത്ത വെണ്‍നിറ ഒളിയോടെ.
മന്ദഗതിയിലുള്ള നിശ്ശ്വാസശബ്ദം അയാള്‍ കേട്ടു. ചെവിയെ അടിപ്പെടുത്തുന്ന ശബ്ദം. അയാള്‍ക്കറിയാം അത്. മൃദുരോമങ്ങൾ നിലാവില്‍ പൊന്നായി തിളങ്ങേ തീ മിന്നും കണ്ണുകളോടെ ഇരിക്കുന്ന നിലയില്‍ ആളുയരത്തില്‍ തനിക്കരികെ ആ പെരുംപുലിയെ അയാളറിഞ്ഞു.
***
No comments:
Post a Comment