Wednesday, July 15, 2020

സ്വഭാവ പഠനം - പി.രാമൻ



പഴുത്ത ഓമക്കായയ്ക്ക്
ആദ്യത്തെ കൊത്തു കൊടുത്തത്
പച്ചക്കിളി.

തുള വലുതാക്കി
ഉള്ളിലേക്കാദ്യം കയറിയത്
ഓലേഞ്ഞാലി.
പഴുത്ത ഓമയ്ക്കായുടലിനപ്പോൾ
കാവിക്കരിവെള്ള വാല്.

കുഞ്ഞുങ്ങളേയും കൂട്ടി വന്നത്
കാടു മുഴക്കി.
ഓമത്തണ്ടിലിരുന്ന്
പ്രത്യേകശബ്ദമുണ്ടാക്കിയതും
രണ്ടു കുഞ്ഞു കാടു മുഴക്കികൾ
പാറിയെത്തി.
ഓമയ്ക്കക്കുള്ളിൽ കടന്നു
കൊത്തിത്തിന്നാൻ പഠിപ്പിച്ചു.

മറ്റെല്ലാരും വന്നു തിന്നു പോയിട്ടാണ്
കാക്ക വിവരമറിയുന്നത്.
അതു വന്നു നോക്കുമ്പോൾ
ഒന്നു തൊട്ടാൽ വീഴുമെന്നായിരിക്കുന്നു
പവിഴത്തുടുപ്പുള്ള പാതി ഓമയ്ക്ക.
കാക്ക വായുവിൽ വിരിഞ്ഞു നിന്ന്
കൊക്കകത്തേക്കാഴ്ത്തി
ഓമയ്ക്ക വായിലാക്കി.
കറുത്ത കൊക്കിൽ
പവിഴക്കഷണവുമായി
കാക്ക പറന്നു പോയി.

ഒരുപാടു കൈകൊട്ടിക്കഴിഞ്ഞാൽ
ഒടുവിൽ മാത്രം വന്ന്
പിണ്ഡച്ചോറു കൊത്തിപ്പോവുന്ന
അതേ പഴയ സ്വഭാവം.

No comments:

Post a Comment