Saturday, July 11, 2020

രണ്ടു കവിതകൾ - ഡോൺ ഡൊമാൻസ്കി (കാനഡ, ജനനം 1950)

1.

പച്ചക്കിളി

ഈ കാടിന് ഒരു പുസ്തകത്തിന്റെ കനം
ആരും ഒരിക്കലുമെഴുതാത്തത്
വായിക്കാത്തത്.
ഇതിവൃത്തമോ കഥാബീജമോ ഇല്ലാത്തത്.
പറക്കുന്ന രണ്ടു താളുകളും
ഒരു മുതുകെല്ലും മാത്രം
ചെറു പച്ചക്കിളീ നീ
പറന്നകന്ന് മടങ്ങി വരൂ
പറന്നകന്ന് മടങ്ങി വരൂ
അവർ നിന്നെ കത്തിക്കുന്നു
അവർ നിന്നെയറുത്തിടുന്നു
പിന്നെയും നീ മടങ്ങിയെത്തുന്നു




2
ഉപ റോസ

I

ഓരോ റോസിലും ആഴമേറിയ ഡിസംബർ.ഓരോ റോസിലും ഒരിക്കലും അസ്തമിക്കാത്ത പാതിയുദിച്ച ഒരു സന്ധ്യ. സ്ത്രീകൾ നിറഞ്ഞ ഒരിരുണ്ട ഭവനം. കറുത്ത കിടക്കകളിൽ പാടുന്ന സ്ത്രീകൾ.ഉണർന്നിരിക്കുന്ന രാത്രികളിൽ ചിലപ്പോൾ നമുക്കവരെ കേൾക്കാം. പൂന്തോട്ടത്തിൽ തനിച്ചു നടക്കുമ്പോൾ ചിലപ്പോൾ നാമവരുടെ ശബ്ദങ്ങൾ പിടിച്ചെടുക്കുന്നു. റോസാപ്പൂക്കളുടെ ഒരു കടലുപോലെ അവർ ശബ്ദമുണ്ടാക്കുന്നു. കടലാസിനാൽ തീർത്ത ഒരു വീണ പോലെ.

ll

വേണ്ടാത്ത ഒരിടമാണ് ഒരു റോസ. പൂന്തോട്ടത്തിൽ ഒരു ചിലന്തി പോലെ അതു തൂങ്ങി നിൽക്കുന്നു. മറുവശം സ്വപ്നം കാണുന്നു. നമ്മൾ പൂപ്പാത്രത്തിൻമേൽ തട്ടുമ്പോൾ അതു നമ്മുടെ ശത്രു, വാതിൽ കൊട്ടിയടച്ച് പുറത്തു രാത്രിയിലേക്കിറങ്ങുമ്പോൾ. ആഗ്രഹിക്കാതെ സംഗീതമുണ്ടാക്കുന്ന ഒരു മുഖമോ കൈകളോ അതിനുണ്ട് എന്നു നാം വിശ്വസിച്ചു തുടങ്ങുന്നു.

III

സിംഹ സാമ്രാജ്യത്തിലെ ഒരു സിംഹമാണ് ഒരു റോസ. ഒടുവിൽ കാലമെത്തുന്ന ഒരു ധന്യക്രോധം.വസ്തുക്കളൊന്നും നശിക്കുന്നില്ല, അലങ്കോലമാവാതെ. ഒരു റോസ് ഒരു റോസല്ല, ഒരു യുദ്ധമാണ്, എപ്പോഴും. ഒഴിഞ്ഞ ഒരു വീട്ടിലെ യുദ്ധം. പൂട്ടിയ ഒരു വാതിൽ.

IV

ആകൃതി കൊണ്ട് ഒരു റോസ് ഒരു മനുഷ്യനെപ്പോലെ കാണപ്പെടുന്നു. പൂർണ്ണമുഖമുള്ള അത് ഒരു പാതിസ്സൂര്യനാണ്.ഒരു ചിന്തയിൽ പെട്ടു മനസ്സുണ്ടാക്കുന്ന പതുപതുത്ത ശബ്ദങ്ങൾ അത് ഒഴിവാക്കുന്നു.ഹൃദയത്തിൻ്റെ സാമീപ്യം അതൊഴിവാക്കുന്നു. നമ്മുടെ തോളെല്ലുകൾക്കിടയിലെ നിശ്ശബ്ദതക്കു തൊട്ടു പിന്നിൽ അതു വിശക്കുന്നു. അല്ലെങ്കിൽ നമ്മുടെ പിൻപുറത്തിൻ്റെ കീഴേ ഭാഗത്ത്. നമ്മുടെ മൂകതയ്ക്കായി അതു വിശക്കുന്നു, കടൽ ഒരു ഭിത്തിമേൽ അടിക്കുന്ന ശബ്ദത്തിനു കാതോർക്കുന്ന നമ്മുടെ പോക്കറ്റുകളിലെ ഇരുണ്ട കൈകൾക്കായി.

V

റോസ ഒരു മൃതഭാഷ സംസാരിക്കുന്നു. ഓരോ വാക്കും ഒരു പുരാതന നാട്യമണ്ഡപം. അല്ലെങ്കിൽ പൊട്ടിത്തകർന്ന രൂപങ്ങളുടെ ഒരു തീരരേഖ.റോസ് ഒരു പ്രാക്തന മനസ്സ്.ഒരു മൃതചിന്തയുടെ പവിഴ ചലനം. നമ്മളിലേക്കു മടങ്ങി വരുന്ന സമയം. പൂന്തോപ്പിനറ്റത്ത് കടയുന്ന സമയം. നീല നൂറ്റാണ്ടുകളിൽ നിറയെ റോസുകൾ.ചില ഭാവിയിടങ്ങളിൽ പെയ്യുന്നു മഞ്ഞ്.

VI

സൗര റോസ് അതിൻ്റെ ചാന്ദ്രകഥകൾ പറയട്ടെ. നമുക്കതു രഹസ്യമായി സൂക്ഷിക്കാം. എല്ലാ രഹസ്യാത്മകതകളും ഒരു വേനൽപ്പകൽ പോലെ പറയപ്പെടട്ടെ.നമുക്കു മനസ്സിലാവുകയില്ല.  ഒളിഞ്ഞിരിക്കുന്ന തിര കടലിൽ നിന്ന് റോസമേൽ വന്നേറട്ടെ. തണുത്ത ജലം ആഴത്തിൽ നിന്നിരച്ചു പൊന്തട്ടെ.

No comments:

Post a Comment