"അതീപ്പിന്നെ ഞാൻ ആഫ്രിക്കയ്ക്കു പോയി" എന്നു സാം ജെപത്തുരൈ പറഞ്ഞു.
"ആഫ്രിക്ക കൊള്ളാം." എന്നു പറഞ്ഞ് ഞാൻ ഒരു സബോളത്തുണ്ടെടുത്തു വായിലിട്ടു. കൂടെ കോള ഒരു വായ.
"ഇയാളു വായ വെച്ചിരിക്കുന്നതു കണ്ടാല് നമ്മള് സോഡ കുടിയ്ക്കിണു, ഇയാള് റമ്മ് കുടിയ്ക്കിണു എന്നാണു തോന്നുക." പ്രഭു പറഞ്ഞു.
"സബോളയും കോളയും നല്ല കോമ്പിനേഷൻ..... ജിർ...ന്നിരിക്കും" ഞാൻ പറഞ്ഞു.
"ഇത് ഈ അയ്യരുമാര് മസാല തിന്നൂല്ലെന്നു പറഞ്ഞ് ചീസ് തിന്നു കുശു വിടുന്ന മാതിരിയാ"
മാണിക്കം പറഞ്ഞു.
"ആഫ്രിക്കയില് എന്തു ബിസിനസ്?" റോബിൻസൺ ചോദിച്ചു.
"കൃഷി" സാം പറഞ്ഞു.
"കൃഷിയാ? ആഫ്രിക്കയിലാ? എന്തെടേ പറയിണത്?" പ്രഭു ചോദിച്ചു. "നീ ഈ ആത്മാവിനെ രക്ഷിക്കിണ കൃഷിയാണോ ഉദ്ദേശിച്ചത്?"
"ഡേയ്, ഞാൻ പറഞ്ഞാൽ നിനക്കൊന്നും വിശ്വാസം വരില്ല. നെറ്റിൽ പോയി തെരഞ്ഞു നോക്ക്.ഈ ലോകത്ത് ഇന്നുവരെ കൃഷി ചെയ്ത ഭൂമിയുടെ പകുതി ഭൂമി ആഫ്രിക്കയില് ചുമ്മാ കെടക്കുന്നു. സുഡാൻ, കോംഗോ,സാംബിയ എല്ലാ നാട്ടിലും. കാട്ടുനിലമല്ല. നല്ലൊന്നാംതരം കുറ്റിക്കാടും പുൽമേടും. വളക്കൂറ് ജാസ്തിയുള്ള മണ്ണാ. വെള്ളത്തിനും ഒരു പ്രശ്നവുമില്ല." സാം പറഞ്ഞു. "ഈ ഭൂമിയിലെ ഭക്ഷ്യക്ഷാമം മുഴുവൻ ആ ഭൂമി മാത്രം വെച്ചു തീർക്കാനാവും"
"പിന്നെന്താ കൃഷി ചെയ്യാതെ വിട്ടിരിക്കിണത്?"
"അവമ്മാർക്കു തോന്നണില്ല" സാം പറഞ്ഞു. "അവമ്മാര് അങ്ങനെയാ ജീവിച്ചു വന്നത്. ഇപ്പ ഇവിടെ പട്ടിണിയൊണ്ട്. എന്നാ അവമ്മാർക്ക് അതും ഒരു ജീവിതമാ.ഞാൻ കോംഗോക്കു പോയത് വേറൊരു തൊഴിലിനാ"
"തിരുപ്പൂർ ബനിയൻ വിൽക്കാനല്ലേ? അതവൻ്റെ ഏഴാമത്തെ തൊഴില് " റോബിൻസൺ പറഞ്ഞു.
"ഡേയ്, ചങ്കിൽ കൊള്ളിണ സംസാരം വേണ്ട, കേട്ടോ" സാം കോപത്തോടെ പറഞ്ഞു.
"തമാശ വേണ്ട, അവനു പിടിക്കൂല്ല" ഞാൻ ഒന്നു തോണ്ടി.
"ഡേയ്, എന്തേലും ഒരു ബിസിനസ് ചെയ്തു ജീവിക്കണം ന്നു വിചാരിച്ചതു തെറ്റാ? എൻ്റപ്പൻ എന്നോട് പാസ്റ്ററായി കർത്താവിൻ്റെ സുവിശേഷം പ്രചരിപ്പിക്ക് ന്നു പറഞ്ഞു...മാന്യമായി ജീവിക്കണമെന്നാ എൻ്റെ വിചാരം. ഇതു തെറ്റാ?''
''അതു പോട്ടെ, നീ പറ"
"ഞാൻ കോംഗോയ്ക്കു പോയപ്പ അവിടെയെല്ലാം സുഭിക്ഷമായിരിക്കും എന്നാ വിചാരിച്ചത്.നല്ല പച്ചപ്പച്ചയായിരിക്കിണ കാടും എള്ളും പിണ്ണാക്കുപോലത്തെ മണ്ണും. ചെടിയൊക്കെ എന്തൊരു തെഴുപ്പാ! എന്നാ ഒരുത്തനും ബനിയൻ വേണ്ട. എൻ്റെ കയ്യീന്ന് ബനിയൻ ഒന്നിച്ചെടുത്ത ആളെ പിന്നെ കാണാനേയില്ല."
"തേടി കണ്ടുപിടിച്ചൂടെ?"
"കോംഗോവിൽ ഒരുത്തന്നെ അവൻ തന്നെ തേടിക്കണ്ടുപിടിക്കണം.അതാ സ്ഥിതി."
ചിരിക്കണോ എന്നറിയുന്നില്ല."എത്ര പണം പോയി?"
"ബനിയനിൽ മാത്രം പന്ത്രണ്ടു ലക്ഷം."
"നിൻ്റപ്പൻ നിന്നെ കൊല്ലാൻ വന്നില്ലേ?"
"അവർക്കിപ്പോഴും ആ കണക്ക് അറിയില്ല. അമ്മ ആറടി എസ്റ്റേറ്റിൻ്റെ ആധാരം എടുത്തു തന്നു.അതു പണയം വെച്ചാ ആ പണം സംഘടിപ്പിച്ചത്.ബാങ്കുകാര് അന്വേഷിച്ചുവരും മുമ്പേ പണം സമ്പാദിച്ചു അത് തിരിച്ചടക്കണമെന്നാ വിചാരിച്ചത്."
"അതിലേക്ക് ഇതുവരെ എത്ര തിരിച്ചടച്ചു?" മാണിക്കം ചോദിച്ചു.
"ഏയ് തായോളി... എൻ്റെ ചാരായം കുടിച്ച് എനിക്കിട്ട് ആപ്പു വെയ്ക്കുന്നോ? എഴുന്നേൽക്ക്...... എഴുന്നേൽക്കെടേ..... വെച്ചു കാച്ചും ഞാൻ...... വെട്ടിത്തള്ളും.... "
"ഏയ്, ഏയ്, അടങ്ങ്.... അടങ്ങെടേ... അവൻ എന്തോ പറയട്ടെ....... നിനക്കെന്താ? അവൻ നമ്മളെപ്പോലെ ബൈബിളു വായിച്ചോനാ?വിവരം കെട്ടവനാ.... നീ ഇരിടേ... ഈ ഒരു സിപ്പ് വലി. ഞാനല്ലേ പറയിണ് കുടി ഡേ... "
സാം ഒരെണ്ണം വലിച്ച് "അതും പോയി" എന്നു പറഞ്ഞു.
"എന്നിട്ട്?" പ്രഭു ചോദിച്ചു.
"എന്നിട്ടെന്താ, അവിടെയങ്ങനെ വട്ടം തിരിയുമ്പോൾ ഒരു ഏജൻ്റ് അവിടെ ഒരു പ്ലാനിനെക്കുറിച്ചു പറഞ്ഞു.''
"പ്ലാനുകൾ ലോകം മുഴുക്കെ നിറഞ്ഞിരിക്കയാ.മോനേ, ഈ ബിസിനസ് പ്ലാൻ ന്നു പറയിണത് ഒരു മാതിരി ഫംഗസ്സാ. നമ്മുടെ തൊടയിടുക്കിൽ ഇത്തിരി നനവിരുന്നാ കേറിപ്പിടിക്കും.പിന്നെ ചൊറിഞ്ഞു ചൊറിഞ്ഞു പുണ്ണാക്കും...." മാണിക്കം പറഞ്ഞു.
"ഡേയ്, ഈ നായി പോയാലേ ഇനി ഞാൻ പറയൂ''
"അവനെ വിടൂ, അവൻ വെള്ളപ്പൊറത്തു പറയിണതാ. ഞാനല്ലേ ചോദിക്കിണത്."
"അയാൾ പറഞ്ഞ പ്ലാനാണ് "
"എന്ത്?"
"കോംഗോവിൽ ഒരു പ്ലാൻ.നമുക്ക് മണ്ണ് എത്ര വേണമെങ്കിലും കിട്ടും.... ഏക്കറിന് ഇന്ത്യൻ രൂപയില് നാനൂറു രൂപ ടാക്സടച്ചാൽ മതി. കൃഷി ചെയ്യാം. ലാഭം മുഴുവൻ നമുക്കെടുക്കാം.... ഒറ്റ പൈസ ടാക്സില്ല. ഒരു പൈസ ആർക്കും കൊടുക്കണ്ട"
"വെള്ളം ഉണ്ടോടെ അവിടെ?"
"എല്ലാമുണ്ട്...."
"പിന്നെ?"
"ഒരു കണ്ടീഷൻ.... അവിടുള്ള ആളുകളെ വെച്ചു പണി ചെയ്യണം..."
"അതെന്താ അങ്ങനെ കൊടുക്കുന്നത്?"
"അവമ്മാർക്ക് കൃഷി ചെയ്യാൻ ഇൻവെസ്റ്റ്മെൻ്റ് ഇല്ലെന്നേ''
"ഓ" ഞാൻ പറഞ്ഞു.
"നീയതിലങ്ങു കേറിപ്പിടിച്ചല്ലേ?"
"അതെയതെ.... ഞാൻ അങ്ങനെ സ്വപ്നം കണ്ടു..... എല്ലാ കടവും മൊത്തം തിരിച്ചടയ്ക്കണം. ഒരു നാലഞ്ചു ലക്ഷം മിച്ചം പിടിച്ചാ പിന്നെ വന്ന് നേശയ്യൻ പെരുവട്ടരോട് ചൂടോടെ നാലു വാക്കു പറയണം. പെറപ്പിച്ച തന്ത തന്നെ. അതിനെന്ത്? മട്ടു മര്യാദാന്ന് ഒന്നു വേണ്ടയോ? എപ്പൊഴെങ്കിലും ആ തായോളിയെ ഞാൻ മര്യാദകെട്ട് ഒരു വാക്കു പറഞ്ഞിട്ടുണ്ടോ? നീ പറ."
"എവിടെ!" സ്റ്റീഫൻ പറഞ്ഞു.
"എന്നിട്ട്?" ഞാൻ ചോദിച്ചു.
"ഞാൻ ഇവിടെ വന്ന് അമ്മയുടെ കാലുപിടിച്ചു.അവര് നാലു വർത്താനം പറഞ്ഞു.ചെരിപ്പുകൊണ്ടടിക്കും ന്നു പറഞ്ഞു. ചോറു തിന്നാതെ ഞാൻ എട്ടു ദിവസം കെടന്നു. അവസാനം അമ്മ തിരുവനന്തപുരത്തെ വീടിൻ്റെ ആധാരമെടുത്തു തന്നു. വന്നു കൈയ്യൊപ്പും ഇട്ടു. അമ്പതുലക്ഷം രൂപ. അതു മുഴുവൻ ഞാൻ കൊണ്ടുപോയി"
"അമ്പതു ലക്ഷം!"മാണിക്യം പറഞ്ഞു. "കോംഗോവിലേക്ക് നമ്മടെ കഴിഞ്ഞ ജമ്മത്തെ കണക്കിലാ കൊടുക്കാനുണ്ടായിരുന്നത്...''
''ചുമ്മാ കെടടേ"
"അമേരിക്കയ്ക്കു കൊടുത്തിരുന്നെങ്കില് നമ്മടെ കടത്തിൽ അമ്പതു ലക്ഷം കുറഞ്ഞിട്ടുണ്ടാവും.''
"നീ ചുമ്മാ ഇരിക്കുന്നോ ഇരുത്തണോ?"
"എന്തിനാ അമ്പതു ലക്ഷം?" ഞാൻ ചോദിച്ചു.
"ഏയ്, ഒരു തൊഴിലെന്നാ നല്ല നെലയ്ക്കു ചെയ്യണ്ടേ? എങ്ങനെയിരുന്നാലും ഞാൻ നേശയ്യൻ പെരുവട്ടരുടെ മകനല്ലേ? നീഗ്രോകള് നമ്മളെപ്പറ്റി എന്താ കരുതുക"
"അതു ശരിയാ" മുരുകേശൻ ഒന്ന് ആക്കിപ്പറഞ്ഞു. "നാളെപ്പിന്നെ അവരിവന് പെണ്ണു കൊടുക്കുമോ?
"നാനൂറേക്കർ മണ്ണ്.... പുതിയ കറുത്ത മണ്ണ്. നടുക്ക് രണ്ടു തോടുകളിൽ നല്ല വെള്ളം. ഒരു കുളവുമുണ്ട്...... നല്ല ഏത്തവാഴ കൊണ്ടുപോയി ഞാൻ നട്ടു."
"പണിയ്ക്ക് അവരാണോ?"
"അതെ.... അവരുടെ പണിയൊക്കെ കണക്കു തന്നെ. കൂട്ടമായി വരും.അമ്പതും നൂറുമായി. വരുമ്പോഴേ ഡാൻസ് കളിച്ചോണ്ടാ. അതില് പത്തുപേരു ജോലി ചെയ്യും. മറ്റവര് കെടന്നൊറങ്ങും. എന്നാ ശമ്പളം കൊടുക്കാൻ നേരത്ത് ഒരേഴെട്ടു മടങ്ങ് ആളുണ്ടാവും. ആ ഏരിയയിലുള്ള എല്ലാരുമെത്തും..... അവർക്കൊക്കെ കൊടുക്കണം."
"ശമ്പളമോ?"
"അതെ. ജോലിക്കും ശമ്പളത്തിനും തമ്മില് ബന്ധമുണ്ടെന്ന് അവർക്കറിയില്ല..... എല്ലാർക്കും ഒരേ ശമ്പളം..... ജോലി ചെയ്തവനും ചെയ്യാത്തവനും അപ്പുറം നിൽക്കുന്നവനും അതുവഴി പോയവനുമെല്ലാം"
"അതെങ്ങനെ ശരിയാകും?"
"എന്തു ചെയ്യും? പകുതി പണി ട്രാക്ടറും ബുൾഡോസറും വെച്ച്. പക്ഷേ, അവമ്മാർക്ക് ശമ്പളമായി എന്തെങ്കിലുമൊക്കെ കൊടുത്താൽ മതി....."
"ശരി" ഞാൻ പറഞ്ഞു "വാഴ നട്ടു"
"പിന്നൊരു പണിയും ഇല്ല. വെള്ളം അതിലേ ഒഴുകും. വാഴ മേൽപ്പോട്ടു പൊന്തി.....നാനൂറേക്കർ വാഴ... കാടു മാതിരി.... മേലേ നിന്നു നോക്കിയാല് നെഞ്ഞടച്ചു പോകും. പച്ചപ്പച്ചയായി.... എന്താ വാഴ... നല്ല മൂടുപെരുത്ത മലയാളിപ്പെണ്ണു മാതിരി."
"ഉള്ളതാ?" പ്രഭു ആകാംക്ഷയോടെ ചോദിച്ചു.
"പിന്നേ!"
പ്രഭു കിളുകിളുന്നനെ ചിരിച്ചു.
"കൊലയോ?"
"കൊലച്ചു..... ഓരോ കായും...."
"നീ വർണ്ണിയ്ക്കണ്ട, കേട്ടോ....... സംഗതി പറ"
"നാനൂറേക്കർ നേന്ത്രക്കൊല..... ആയിരം ലോറിയില് കേറ്റാവുന്നത്ര വാഴക്കൊല.... ആലോചിക്കുമ്പോ എനിക്കു രാത്രി ഉറക്കമില്ല.... നേശയ്യൻ പെരുവട്ടരെ നേരിൽ കണ്ടു പറയേണ്ടതു മുഴുവൻ മനസ്സിനുള്ളിൽ പറഞ്ഞിട്ടൊണ്ട്."
"ഒടുക്കം എന്തായി? പൈസ എങ്ങനെ മണ്ണായിപ്പോയി? അതു പറയൂ." മാണിക്യം ഉത്സാഹത്തോടെ ചോദിച്ചു.
"ടേയ്, ഈ നായെ വെട്ടീട്ടു ഞാനും ചാവും..... ഒന്നിച്ചു പഠിച്ചോൻ എന്നു വിചാരിച്ചാ........ കേറിയങ്ങിരിക്കും. വെട്ടും ഞാൻ."
"നീ പറ ഡേയ്.... നീ എന്തിന് സത്യവേദമില്ലാത്ത നായ പറയിണതു കേക്കണം..... നീയും ഞാനും വേദക്കാരല്ലേ? കർത്താവിനെക്കരുതി നീ പറ" റോബിൻസൺ പറഞ്ഞു.
"അതെ" സാം ശരിവെച്ചു. "യേശുവേ, രാജാവേ" എന്നു പറഞ്ഞ് വീണ്ടും ഒന്നൊഴിച്ചു.
"ഹല്ലേലുയ്യാ" റോബിൻസൺ വിളിച്ചു.
സാം തുടർന്നു. " ഞാൻ അങ്ങനെ സ്വപ്നം കണ്ടിരിക്കുമ്പോ ഒരു ദിവസം രാത്രിയില് ടൊമ്മ് ടങ്ക് ടൊമ്മ് ടങ്ക് ന്ന് ഒരു ശബ്ദം..... എന്തോ ഡാൻസാണെന്നു കരുതി ഒരു ലാർജു കൂടി വിട്ട് വീണ്ടുമുറങ്ങി. രാവിലെ കണ്ണു തുറന്നപ്പൊ ഒമ്പതേമുക്കാൽ മണി."
"അത് ഉച്ചയല്ലേ?" മാണിക്യം ഇടക്കു കയറി.
"നീ മിണ്ടരുത്....നീ സാത്താൻ്റെ ആള് "
"നീ പറയെഡേ, കർത്താവിനെ വിചാരിച്ചു പറ" ഞാൻ സമാധാനിപ്പിച്ചു.
"ഞാനെണീറ്റു പുറത്തു ചെന്നപ്പോ നമ്മടെ തോട്ടം മുഴുവനും ആളുകള്..... ആയിരം രണ്ടായിരം അയ്യായിരം ആള് ..... നമ്മടെ സവേരിയാർ പള്ളിപ്പെരുനാളു പോലെ ആൾക്കൂട്ടം"
"എന്തിന്?"
"എന്താന്ന് അറിയില്ല.. ഞാൻ എറങ്ങിച്ചെന്ന് നിന്നതും നടുങ്ങിപ്പോയി."
"എന്താ ചെയ്യിണത് അവമ്മാര്?" പ്രഭു ആകാംക്ഷയോടെ ചോദിച്ചു.
"മലയെറങ്ങി വന്നിരിക്കുകയാ...... വന്നോണ്ടേ ഇരിപ്പാ..... കൂടുതൽ ആളു വരാൻ വേണ്ടിയാണ് മുരശടിക്കുന്നത്.... ഒരുത്തൻ മരത്തിൽ കേറി നിന്ന് കൊട്ടുന്നു. കീഴേ ആണ് പെണ്ണ് കുട്ടി കുടുംബങ്ങളെല്ലാം ചേർന്നിരുന്ന് നേന്ത്രക്കായ വെട്ടിയിട്ട് തീയിൽ ചുട്ടു തിന്നുകയാ. വലിയ പാത്രം കൊണ്ടുവന്ന് വേവിച്ചു തിന്നുകയാ...."
"നിൻ്റെ വാഴയോ?"
"എൻ്റെഡേയ്, അവമ്മാർക്ക് അങ്ങനെ വ്യത്യാസമൊന്നുമില്ല. വെളഞ്ഞിട്ടുണ്ടോ, തിന്നുക തന്നെ...."
"നീ എന്തു ചെയ്തു?"
"ഞാനെന്തു ചെയ്യും? നോക്കി നിന്നു. അവമ്മാർക്ക് തീറ്റി വെറി...."
"നിനക്കു പോലീസിനെ വിളിച്ചൂടെ?"
"പോലീസും വന്ന് കുപ്പായമഴിച്ചിരുന്ന് വാഴയ്ക്ക തിന്നും.... അവമ്മാർക്ക് അതൊക്കെ അങ്ങനെയാ"
"നിൻ്റെ കയ്യീ തോക്കില്ലേ?"
"ഉണ്ട്, ഒരു സ്മിത് ആൻ്റ് വെഷൻ ഷോട്ഗണ്ണ്.... വേറൊന്ന് ഷാക്കോ ഡബിൾ ബേരൽ റൈഫിൾ"
"വെച്ചു കാച്ചണ്ടായോ നായ്ക്കളെ?" പ്രഭു പറഞ്ഞു.
"ടേയ്, കാപ്പിരികളുമായി ഇടപഴകാതെ അങ്ങനെ പറയരുത്. ഇവനാരാണവരെ തെറി വിളിക്കാൻ..... അതേയ്, അവര് ഏദൻ തോട്ടത്തിലിരിക്കുമ്പോലെ സന്തോഷമായിട്ടാ ഇരിക്കുന്നത്.... തിന്നുന്നതിൽ ഇതുപോലൊരു സന്തോഷം മനുഷ്യന് ഞാൻ വേറെങ്ങും കണ്ടിട്ടില്ല. ഏയ്, വെറും വാഴയ്ക്ക.ഉപ്പു പോലും ഇല്ല. തിന്നുക തിന്നുക അങ്ങനെ തിന്നുക"
"ആരാൻ്റെ മൊതലല്ലേ, നല്ല രുചിയാവും" മാണിക്യം പറഞ്ഞു.
"നീ പറഞ്ഞോ...... അതേയ്, നമ്മള് നട്ടു വളർത്തിയാ മനസ്സറിഞ്ഞു കൊടുക്കാൻ നമുക്കു കഴിയൂല്ല, കേട്ടെടേ? കണക്കുണ്ടാവും. കഷ്ടപ്പെട്ടതിൻ്റെ കണക്ക്. നമ്മടെ കണക്കില് നമ്മളു ചെലവാക്കിയതു മാത്രമാ വാഴേടെ വെല. മണ്ണു തന്നതിനും മാനം തന്നതിനും കണക്കില്ല. അവമ്മാർക്ക് അങ്ങനെയല്ല. എല്ലാർക്കും കൊടുക്കും. നാളേയ്ക്ക് ന്ന് ഒരു തുണ്ട് വെച്ചേക്കില്ല. എടുത്തു കൊണ്ടുപോവുകേമില്ല. അവിടെ ഇരുന്നു തിന്നും..... ഒരു കെളവൻ എന്നെ നോക്കി മുഖം കൂർപ്പിച്ചു കണ്ണ് ഇടുക്കി ചിരിച്ചിട്ട്, വാ വന്നിരുന്നു തിന്ന് എന്നു വിളിച്ചു.... കയ്യില് ഒരു ചുട്ട വാഴയ്ക്ക. അതു നീട്ടി, ഇന്നാ ന്ന് സ്നേഹത്തോടെ പറയുകയാ. ഞാനങ്ങു കരഞ്ഞു പോയി മോനേ."
"നീ അതു തിന്നോ?"
"പിന്നെ. ഞാനും ഇരുന്നു തിന്നു. നല്ല രുചിയാ കേട്ടോ?" സാം നാണത്തോടെ പുഞ്ചിരിച്ചു. "മൊത്തം വാഴയ്ക്കയും തിന്നു തീർക്കാൻ എട്ടു ദിവസമെടുത്തു."
"എട്ടു ദിവസം നീയും ഇരുന്നു തിന്നോ?"
"ഉവ്വ്. നേരം പോണതേ അറിയില്ല.... തിന്ന് ഡാൻസു കളിച്ചു പിന്നെയും തിന്ന്, പിന്നെ ഉറങ്ങി എണീച്ച് വീണ്ടും തീറ്റി ....വാഴയ്ക്കാ മാത്രം"
"എട്ടു ദെവസോം നിർത്താതെ പീച്ചിക്കാണും, അല്ലേ?"
"ഡേയ്, ഇവനെ ഞാൻ കൊല്ലും.തായോളി, എൻ്റെ കാശു കൊണ്ടല്ലേ കുടിച്ചത് നീ? എൻ്റെ കാശു താ.... ഡേ, ഇപ്പത്തരണം."
"സാം, നീയടങ്ങെടേ ..... അവനു നീ എന്തു പുണ്ണാക്കിനാ ചെവികൊടുക്കിണത്?" ഞാൻ പറഞ്ഞു.
"എന്നിട്ട് ?"
"എന്നിട്ടെന്താ? അന്നന്നത്തേക്കുള്ള അപ്പം ഞങ്ങൾക്കു തരിക ദൈവമേ എന്നു പ്രാർത്ഥിക്കും. വീട്ടില് പത്തായം നെറയെ നെല്ലും ബാങ്കില് അക്കൗണ്ടിൽ പണവും വെച്ചിരിക്കുന്നവന് അങ്ങനെ ചോദിക്കാൻ യോഗ്യതയുണ്ടോടേ?" സാം പറഞ്ഞു. "അതു ചോദിക്കാൻ യോഗ്യതയുള്ളവര് അവരു മാത്രമാ. അവിടെ നിൽക്കുമ്പോ, ഇതാ ഇത്രേമടുത്ത്, കർത്താവായ യേശുകൃസ്തു നിൽക്കണ മാതിരിയാ.സ്വല്പം മേലോട്ടു കുതിച്ചാ അദ്ദേഹത്തെ തൊടാമെന്നു തോന്നും."
"ശരി, ഒടുക്കം നീ എന്തു ചെയ്തു?"
"ഒടുക്കമോ? എന്തു ചെയ്യാൻ? അമ്പതു ലക്ഷം പൊഹ!...... അതുകൊണ്ട് തിരിച്ചു വന്നു. ഇതാ ഇരിയ്ക്കിണു. ഒരു പത്തു ദിവസം കാറ്റു പോയ പോലെ ഇരുന്നു.അമ്മയാ അമ്പതിനായിരം രൂപ എടുത്തു തന്ന് ഇന്നാ മോനേ പോയി നിൻ്റെ കൂട്ടുകാരെ കാണ് ന്നു പറഞ്ഞത്..... ആ പൈസ കൊണ്ടു കുടിച്ചിട്ട് ഇവൻ പറയിണ വർത്താനം കേട്ടില്ലേ?
"ഡേ, വേദമില്ലാത്ത കൂട്ടമല്ലേ? നീ ഇതാ ഇതങ്ങു വലിക്ക്... "
"ചിക്കൻ എവിടെ?"
"അതപ്പഴേ തീർന്നു."
"ഇനി വല്ല ബിസിനസ് പ്ലാനുമുണ്ടോ സാം?" മാണിക്യം ചോദിച്ചു.
"ഇനി നിൻ്റമ്മയെ വെച്ചാ ബിസിനസ് ..... എന്നോടു നിൻ്റെ വെളയാട്ടു വേണ്ട കേട്ടോ"
"ശരി വിടെഡേ"
"സാം നീ നിൻ്റെ അപ്പൻ പറയിണ മാതിരി കർത്താവിൻ്റെ വേല ചെയ്യ് " ഞാൻ പറഞ്ഞു.
"എന്തിന്?" സാം നിരാശയോടെ ചോദിച്ചു.
"കർത്താവ് നിൻ്റെയടുത്ത് ഇരിക്കുകയല്ലേ" ഞാൻ പറഞ്ഞു.
"സുവിശേഷകരായാല് ...."
"എന്തേ?" ഞാൻ ചോദിച്ചു.
"വെള്ളമടി പാടില്ലല്ലോ" സാം പരുങ്ങലോടെ പറഞ്ഞു.
"അതെല്ലാം അടിക്കാം. വിശ്വാസികളറിയാതെ നീ ഇവിടെ തിരുവനന്തപുരത്തോ നാഗർകോവിലിലോ വന്നാ മതിയല്ലോ.
"യേശുദേവൻ എന്തു പറയും?"
"അതേയ്, അങ്ങേർക്കും ഒരു സ്മാളൊഴിച്ചു കൈയ്യീ കൊടുക്കാം...... മനുഷ്യനെ അറിയാത്ത ദൈവമുണ്ടോ?"
"ജീസസ് ഈസ് എ നൈസ് ചാപ് " പ്രഭു പറഞ്ഞു. അവനു കിക്കു കേറിയാൽ ഇംഗ്ലീഷേ വരൂ.
"എന്നാല് ബൈബിള് ...."
"എടേ, യേശുവിനു ബൈബിൾ അറിയുമോ?അങ്ങേരു കുരിശിൽ തറഞ്ഞതിനു ശേഷമല്ലേ ബൈബിളെഴുതിയത്?" അതിലുള്ളത് അങ്ങേരെന്തു കണ്ടു? ചുമ്മാ പറയാതെ.... യേശു ദേവൻ നീ പറഞ്ഞാ കേക്കും. കരുണാമയനാ.... "
"ഓ" അവൻ സന്ദേഹത്തോടെ മൂളി.
"നീ എന്താ പറയിണത്? ആദാമും ഹവ്വയും ഏദൻ തോട്ടത്തീ അടിച്ചു പൂസായി ഇരിപ്പായിരുന്നില്ലേ?"
"ഉള്ളതാ?" സാം ചോദിച്ചു.
"പിന്നേ?"
"ബൈബിളിലുണ്ടോ?"
"ഉണ്ടെന്നാണു തോന്നണത്. നോക്കണം"
"ഉള്ളതു പറഞ്ഞാല്, ഞാനിതുവരെ ബൈബിള് വായിച്ചിട്ടില്ല" സാം പറഞ്ഞു.
"നീ എന്തിനാ അതൊക്കെ വായിക്കാൻ പോണത്? യേശുദേവന് എന്തു പറയാനുണ്ടെങ്കിലും നിന്നോടു നേരിട്ടു പറയും.''
''അതെ. അതു മര്യാദ." മാണിക്യം പറഞ്ഞു. "ആണുങ്ങളുടെ സംസാരം ആണുങ്ങളോടാ."
"ഡേയ്, നാണപ്പനെ വിളിച്ച് നാലു ചിക്കൻ ഫ്രൈ പറ മോനേ" ഞാൻ പറഞ്ഞു.
No comments:
Post a Comment