Tuesday, December 17, 2024

!

!



1

!

ഇന്നു രാവിലെ
ചാറൽ മഴത്തുള്ളികൾ
വെള്ളത്തിലെന്നതു പോലെ
പരന്ന നിശ്ചലപ്രതലത്തിൽ
ഹൃദയമിടിപ്പുകൾ ചിത്രം വരക്കുന്നു.

ഇന്നു രാവിലെ
എനിക്കു ഹൃദയം ഇല്ല!
അല്ലെങ്കിൽ
വളരെ വളരെ ഉയരെ
എവിടെയോ ആണത്!

മാനത്തിരിക്കുന്ന പക്ഷിയുടെ
കാലടയാളം ഇങ്ങു മണ്ണിൽ!


2

നിത്യാത്ഭുതം

ഞാൻ എന്നത്തേയും പോലെ
ഓഫീസിൽ പോകാൻ റഡിയായിക്കൊണ്ടിരിക്കുന്നു.
ഒരൊറ്റ അത്ഭുതം മാത്രം
എന്നത്തേയും പോലെ ഇന്നും.
മൂന്നുമണിക്കൂർ കഴിഞ്ഞ് എനിക്കു കയറേണ്ട വണ്ടി
ഇപ്പോൾ കോയമ്പത്തൂർ ജങ്ഷനിൽ നിൽക്കുന്നു!
ഇപ്പോൾ കോയമ്പത്തൂർ ജങ്ഷനിൽ 
ചൂളംകുത്തി നിൽക്കുന്ന വണ്ടിയിൽ കയറാനായി
ഞാനെൻ്റെ വീട്ടിൽ
ഷർട്ടിസ്തിരിയിട്ടും നിൽക്കുന്നു!


3

നിമിഷാത്ഭുതം


അത്ഭുത സ്വർഗ്ഗത്തേയും അവിടത്ത ഹൂറികളേയും കുറിച്ച് ഇസ്ലാം പറഞ്ഞു കൊണ്ടേയിരിക്കുന്നു

കർമ്മഫലം തീർന്നാൽ നഷ്ടമാകുന്ന സ്വർഗ്ഗത്തേക്കാൾ
സ്വർഗ്ഗനരകങ്ങളറ്റ മോക്ഷത്തെക്കുറിച്ചു ഹിന്ദുമതം പറയുന്നു; അതെന്തത്ഭുതാവസ്ഥയാണെന്ന് ഒരു പിടിയും എനിക്കു കിട്ടിയിട്ടില്ലെങ്കിലും.

പറുദീസാനഷ്ടത്തിൻ്റെ ഓർമ്മ മറക്കാനാവാത്തതിനാലാവാം കൃസ്തുമതം സ്വർഗ്ഗം അവിടെയുണ്ടെങ്കിലും ഭൂമിയിലെ അത്ഭുതങ്ങളെക്കുറിച്ച് കരിസ്മാറ്റിക് ധ്യാനങ്ങളിൽ പോലും വാചാലമാകുന്നു.

മതങ്ങൾ ഭാവിയിലെ അത്ഭുതത്തെക്കുറിച്ചു പറയുന്നു.കവിത ഈ നിമിഷത്തെ അത്ഭുതങ്ങളെക്കുറിച്ചും


4

യന്ത്രവാൾ പാടിയത്

വെട്ടി വീഴ്ത്തുന്നതല്ല
അരിഞ്ഞു തള്ളുന്നതാണ് സംഗീതം


5

പുകമങ്ങൽ

ഒരുപാടെഴുതി നിറച്ചിട്ടും
ആരിൽ നിന്നും ഒരു പ്രതികരണവും
കിട്ടാതെ പോയ
ഒരു കവിയുടെ നിശ്വാസം
ഈ പച്ചത്താഴ്‌വര മേലേ
വെയിൽനീലമങ്ങലായി
പടർന്നു കിടക്കുന്നു


6

ചുരുളഴിയുമ്പോൾ

ഒരു ചുരുൾ പുക ഒരു കണം കഫം,
ഒരുറക്കം മറിഞ്ഞു ഞാൻ വരുമ്പോൾ
ഒരു ചുരുൾ സംഗീതം ഒരു മഞ്ഞുകട്ട,
ഒരു രാത്രി മറിഞ്ഞു ഞാൻ വരുമ്പോൾ


7

തിടുക്കം

ദിവസം മാറിയത് ചോററിയും മുമ്പ്
വിളമ്പാം തലേന്നത്തെ ചോറ്!



8

തരിപ്പ്

മൊബൈൽ 
നിർത്താതെയടിക്കുമ്പോലെ
ഇല്ല. 
തോന്നിയതാവും
ജാതി 
കൂവിയാക്ഷേപിക്കുമ്പോലെ
ഇല്ല
തോന്നിയതാവും
വീണ്ടും
മൊബൈൽ നിർത്താതെയടിക്കുമ്പോലെ
വീണ്ടും
ജാതി കൂവിയാക്ഷേപിക്കുമ്പോലെ
തോന്നിയതാണ്,
തീർച്ച.
അല്ല,
ഇതാ അടിക്കുന്നു
ഇതാ
കൂവിയാക്ഷേപിക്കുന്നു
എടുക്കണോ
രണ്ടു കൊടുക്കണോ



9

കർട്ടൻ!

കർട്ടൻ താഴ്ത്താൻ പറഞ്ഞിട്ടും
കർട്ടൻ താഴ്ത്താതിരിക്കുന്ന
കൊച്ചുപയ്യാ, ഞങ്ങളെല്ലാം
കണ്ടുകഴിഞ്ഞു!

എഴുന്നേറ്റു പോയെല്ലാരും
മനസ്സമാധാനത്തോടെ,
ഇനിയെന്തിന്നതും പിടി -
ച്ചിരിക്കുന്നു നീ?


10

വായിക്കരുതേ

എടുക്കുന്നതെല്ലാം ഉള്ളിലിരട്ടിക്കുന്നതിനാൽ
നിറഞ്ഞു കവിഞ്ഞു പരന്നവനും
ആളേക്കാൾ പത്തിരട്ടി വലിപ്പമുള്ള
നിഴലുള്ളവനും
പ്രപഞ്ചമപ്പാടെ കൈക്കുമ്പിളിൽ കോരിക്കുടിച്ചു
പരിചയിച്ചവനുമായ വലിയ വായനക്കാരാ,
നിങ്ങളെൻ്റെ കവിത വായിക്കരുതേ!


11

സ്വപ്നത്തിൽ ഒരു കഥ


ഒടുവിലയാൾ
ഒരു സ്വപ്നക്കുരുക്ക്
കണ്ടുപിടിക്കുകതന്നെ ചെയ്തു
കുരുക്കു വെച്ച് കിടന്നുറങ്ങി.
രാവിലെ എണീറ്റു നോക്കിയപ്പോൾ
എട്ടുപത്തു സ്വപ്നങ്ങൾ കുടുങ്ങിയിട്ടുണ്ട്
ഒരു കൊട്ട കൊണ്ടുവന്ന്
ഓരോന്നായി ഊരി
അതിലിട്ടു.
ഉറക്കത്തിലൂടെ ദീർഘദൂരം ഒഴുകിയതിനാൽ
പറ്റിപ്പിടിച്ച ഉച്ചും ചേറും കറയും കളയാനായി
ഓരോന്നുമെടുത്ത്
വെള്ളമൊഴിച്ച് ഉരച്ചു കഴുകാൻ തുടങ്ങി.
ഇനി വേണം ഡോക്ടർക്കു മുന്നിൽ നിരത്തി
ഗുളികകളാക്കി മാറ്റാൻ.
ഇതാണ് 
സ്വന്തം സ്വപ്നം
സ്വന്തം കൈയ്യിൽ വെച്ചു തന്നെ കഴുകിക്കളഞ്ഞ,
സ്വപ്നം വെള്ളത്തിലലിയുമെന്നറിയാത്ത
വിഡ്ഢിയുടെ കഥ


12

സ്വർഗ്ഗവാതിൽ


സ്വർഗ്ഗം ഉണ്ടെങ്കിൽ
സ്വർഗ്ഗീയ മാലിന്യവുമുണ്ട്
എങ്കിൽ
അതൊഴുകിപ്പോകാനുള്ള ഓടയും കാണും
സ്വർഗ്ഗത്തിനു പുറത്തേക്കാവും
സ്വാഭാവികമായും അതിൻെറ ഗതി

ഓടകളെല്ലാം തുറക്കുക
പുഴയിലേക്കാണല്ലോ
ഈ ഓട
ഞങ്ങളുടെ പുഴയിലേക്ക്

കാരണം
ഞങ്ങളാരും ഞങ്ങളുടെ പുഴ
മലിനപ്പെടുത്തുന്നില്ല
എന്നിട്ടും അത് മലിനമായിരിക്കുന്നു

പുഴയിലെ മാലിന്യമല്ല എൻ്റെ വിഷയം
സ്വർഗ്ഗീയ മാലിന്യം വന്നു വീഴുന്ന ഓടയാണ്.
ആ ഓട ഞങ്ങളുടെ പുഴയിലേക്കു
തുറക്കുന്ന വായ.
അതു കണ്ടെത്തുക തന്നെ വേണം
അതു വഴി വേണം
അകത്തു കയറിപ്പറ്റാൻ


13

ഹായ്മരത്തളിരുകൾ

അങ്ങാടി നഗരമായപ്പോൾ
അങ്ങാടിക്കു പിന്നിലെ കുന്നിനെ
ടാർപ്പാതകൾ ചുറ്റിവരിഞ്ഞു
ഒരു ടാർപ്പാത
കുന്നിൻ നിറുകയിൽ കൈവെച്ചനുഗ്രഹിച്ചു.
കൂറ്റൻ കെട്ടിടങ്ങളാൽ
ചതുരത്തൊപ്പിയണിയിച്ചു.
നഗരത്തിൻ്റെ ഉയർന്ന വേദിയായ്
കുന്നിൻപുറം
ലയിപ്പിച്ചെടുത്തു
അവിടേക്കൊഴുകിക്കയറിയ
ഒരു കാറിൻ്റെ ജനലിലൂടെ
മൈലാഞ്ചിക്കൈകൾ
വീശിത്തളിർക്കുന്നു: ഹായ്!


14

ആഗ്രഹം

അയാൾക്ക്
സംസാരം നിർത്തിയാൽ കൊള്ളാം
എന്നുണ്ടായിരുന്നു.
എന്നാൽ
ഒരു വാചകത്തിൻ്റെ ഒടുവിലെ വാക്കിൽ നിന്ന്
അടുത്ത വാചകത്തിൻ്റെ ആദ്യത്തെ വാക്ക്
എപ്പോഴും പൊട്ടിപ്പുറത്തു ചാടുന്നു



15

എന്നെ തൊടരുത്


വെളിച്ചം വരുമ്പോൾ വേദിയുടെ നടുവിൽ വേദനിച്ചെന്ന പോലെ ഞെളിപിരികൊള്ളുന്ന ഒരു സ്ത്രീ. തൊടരുത് അയ്യോ എന്നെ തൊടരുത് എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നിന്ന നില്പിൽ പിടഞ്ഞു വീണു നിശ്ചലയാകുന്നു.

അല്പസമയം നീണ്ടു നിൽക്കുന്ന മൗനം. രംഗം മെല്ലെ ഇരുട്ടിലേക്കു മടങ്ങുന്നു.

തുടർന്ന് ഇരുട്ടിൽ പശ്ചാത്തലത്തിൽ നിന്ന് ഒരു ശബ്ദം ഉയരുന്നു:
ശബ്ദം 1 : പിടഞ്ഞു വീഴും മുമ്പ് ഇവൾ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാവാം?

അല്പസമയം വീണ്ടും മൗനം. തുടർന്ന് ശബ്ദം 2 ഉയരുന്നു
ശബ്ദം 2 : എന്താ സംശയം? ഇതു മരണവേദനയാണ്. മരണം വന്നു തൊടുമ്പോൾ ഏതു സ്പർശവും കൂടുതൽ കടുക്കും. വേദനിപ്പിക്കും.

ശബ്ദം 3 : അല്ലല്ല.പുറംലോകത്തിൻ്റെ സ്പർശം ഇവളെ ഭയപ്പെടുത്തുന്നു. ലോകം ഇവളെ പഠിപ്പിച്ചതതാണ്. ഓരോ തൊടലും ഓരോ മുതലെടുപ്പ്.

ശബ്ദം 4 : എനിക്കു തോന്നുന്നത് അതൊന്നുമല്ല. ഇവൾ ജാതിയിൽ ഉയർന്നവളായിരിക്കാം. വേദനിച്ചു പിടയുമ്പോഴും മറ്റുള്ളവർ തന്നെ തൊടുന്നത് അവൾക്കു ചിന്തിക്കാനേ കഴിയില്ലായിരിക്കാം

ഇപ്പോൾ ശബ്ദങ്ങളെല്ലാം അടങ്ങി. രംഗത്ത് വെളിച്ചം മെല്ലെ തെളിഞ്ഞു വരുമ്പോൾ നിശ്ശബ്ദതയിൽ മൂടി സ്ത്രീയുടെ ജഡം മാത്രം. 
മുഖമൊഴികെ ശരീരം മുഴുവൻ വെളുത്ത തുണികൊണ്ടു മൂടിയിരിക്കുന്നു.

അല്പനേരം കഴിഞ്ഞ് വെളിച്ചം തീവ്രമാകുമ്പോൾ സ്ത്രീയുടെ ശരീരം അനങ്ങിത്തുടങ്ങുന്നു. അവൾ ഞരക്കത്തോടെ എണീക്കുമ്പോൾ വെളുത്ത തുണി പാറിപ്പോകുന്നു.

എന്നെ തൊടരുത് എന്നലറിക്കൊണ്ട് അവൾ എണീറ്റ് വേദിക്കു വെളിയിലേക്കു പായുന്നു.


16

ഉല്പത്തി


സ്കൂളിൽ പുതുതായി പണിത
തൂണിൻ്റെ ഉദ്ഘാടനത്തിന്
ചെറിയ സ്റ്റേജിൻ്റെ നടുമധ്യത്തിലേക്ക്
പീട്ടീയേ, എംപീട്ടീയേ,
എസ്സെംസി,
വാർഡു മെമ്പ്ര്
എല്ലാരും കൂടി
പടത്തിൽ പെടാനായി
കുമ്പയാലും ചന്തിയാലും
കുത്തിക്കയറിയപ്പോൾ

കുട്ടികളെ വിസ്മയിപ്പിച്ചുകൊണ്ട്
പ്രപഞ്ചോല്പത്തിക്കു മുമ്പത്തെ
കുഴമറിച്ചിലും
മഹാവിസ്ഫോടനവുമുണ്ടായി

പുതുതായി പിറവിയെടുക്കുന്ന
ഫോട്ടോപ്രപഞ്ചത്തിനറിയാമോ
പടത്തിൽ കൊള്ളാതെ
തെറിച്ചു പുറത്തേക്കു വീണുകൊണ്ടിരിക്കുന്ന
നമ്മുടെ കീഴ് കീഴ് കീഴ് പ്രസിഡണ്ടിനെ?



17

ഒന്നും മിണ്ടാത്ത കുട്ടി

ഒന്നും മിണ്ടാത്ത ഒരു കുട്ടിയുടെ കയ്യിൽ
എപ്പോഴും സംസാരിക്കുന്ന ഒരു മൊബൈൽഫോൺ



18

തിര


നിന്നു കത്തുന്ന വേദനയുടെ കാൽച്ചുവട്ടിൽ
വന്നും പോയുമിരിക്കുന്ന വേദന



19

ആളൽ

അടുപ്പിലെ പാത്രത്തിൻ്റെ
അടിയിലാണു തീയെങ്കിലും
വശങ്ങളിലൂടെ അതാളുന്നു

ചിതയിലെ ജഡത്തിൻ്റെ
അടിയിലാണു തീയെങ്കിലും
വശങ്ങളിലൂടെ അതാളുന്നു

നിൻ്റെ എൻ്റെ അയാളുടെ അവളുടെ
കല്ലിൻ്റെ മരത്തിൻ്റെ പുഴയുടെ പൂച്ചയുടെ
വശങ്ങളിലൂടെ അതാളുന്നു



20

അനുവാദം

കൈ നീട്ടിത്തന്ന് പിടിച്ചു കയറ്റുന്നു
ചന്ദ്രൻ എന്നും എന്നെ

പുലർച്ചെ,
വിളിച്ചുണർത്തേണ്ട,
ഉറങ്ങിത്തൂങ്ങിയ തൻ്റെ കാലിൽ തൂങ്ങി
തിരിച്ചിറങ്ങിക്കോളൂ
എന്ന് അനുവദിച്ചിരിക്കുന്നു
ചന്ദ്രൻ എന്നും എന്നെ


21

ഓർമ്മ

അനേകം ചെറിയ ചക്രങ്ങൾ
തറയിലൂടെ ഉരുളുന്ന ശബ്ദം.
വലിയ പെട്ടിബാഗുകൾ നിലത്തുരുട്ടിക്കൊണ്ട്
പ്ലാറ്റ്ഫോമിലൂടെ ആളുകൾ നടക്കുന്നു
വളർത്തുനായ്ക്കളുമായ് നടക്കാനിറങ്ങുന്ന
മധ്യവയസ്കരെ ഓർമ്മവരുന്നു
താറാപ്പറ്റം തെളിച്ചു വരുന്ന
തലേക്കെട്ടുകാരിൽ ഓർമ്മ തങ്ങുന്നു
ചെമ്മരിയാടുകളെ മേച്ചു വരുന്ന
നാടോടികളിൽ ഓർമ്മ നിലയ്ക്കുന്നു
ചെമ്മരിയാടുകൾ ഒന്നിച്ചു കരയുന്നു
വണ്ടി ഒരെണ്ണം കടന്നുപോകുന്നു
കുന്നു കേറിമറിഞ്ഞതുപോലെ
ചെമ്മരിയാടുകൾ അപ്രത്യക്ഷമാകുന്നു


22

                ഉന്നം തെറ്റിയ ഉപമ



 ചുമരിലേക്ക് ഒരു പൂച്ചക്കഴുത്തു വെട്ടിക്കൽ


  പൽ..................................................................


















............................................................................ലി


സദസ്സിലേക്കൊരു ഭരതനാട്യക്കാരിയെപ്പോലെ



23

ജനുവരി

പുകയുന്ന കണ്ണുകൾ
ആറാനായി
അമർത്തിവയ്ക്കുന്നു
ഒരു തണുത്ത കവിളിൽ



24

പറഞ്ഞയക്കൽ


എന്ത്!
പോകില്ലെന്നോ?
ആരാ നീ?
എന്താ നിൻ്റെ പേര്?
ഇങ്ങനെയിട്ടു വലയ്ക്കാതെ
ഒഴിഞ്ഞുപോ

ഇനിയുമെന്നെ
കോമാളിയാക്കി
വട്ടം കറക്കാതെ
നിസ്സാരക്കാര്യങ്ങൾക്കു പിറകേയോടിച്ചു
പീഡിപ്പിക്കാതെ
ഗൗരവത്തോടെ വഷളത്തം പ്രസംഗിപ്പിച്ച്
പിന്നീട് മുഖം മറച്ചു കരയിക്കാതെ
ഒഴിഞ്ഞു പോ

ഹ ഹ!
കാരണവർ ആണെന്നോ?
തെളിച്ചു പറ
ഓഹോ ......കാരമസോവോ?
എനിക്കു തോന്നി.
എങ്കിൽ
തന്തക്കാരമസോവോ
മക്കളോ,
നീയേതു കാരമുള്ളായാലും വേണ്ടില്ല
ഞാനാട്ടിപ്പായിക്കും കൂതറ നാറീ...

പതിനേഴാം വയസ്സിൽ
കയറിക്കൂടിയതാണെന്നു
കരഞ്ഞിട്ടൊന്നും കാര്യമില്ലെടാ തായോളീ
എന്ത്?
ഒരുത്തൻ്റെ ജീവിതം തകർത്തിട്ടു
കൈ കൂപ്പുന്നോ?
കാലു പിടിക്കുന്നോ?
നീ കാരമസോവ് എങ്കിൽ
ഊർദ്ധ്വലോകം പോലെ
അതാ ഇരിക്കുന്നു
നിൻ്റെ പുസ്തകം,
മര്യാദക്കു കേറിപ്പോ....
ഇനി നീയിറങ്ങി വന്നാൽ
ചങ്ങലക്കിട്ടു വെള്ളം തരാതെ
കുഴിയിൽ നിന്നു കേറി വരുന്നൊരു
തുറിനോട്ടം മാത്രമാക്കി
ചുട്ടുനീറ്റും,
പറഞ്ഞേക്കാം.
പത്തുമുപ്പതു കൊല്ലമായി
നീയിരുന്നു കൊണയ്ക്കുന്നു



25

തരിതരിപ്പീലികൾ

പീലിക്കനം മുഴുവൻ
കൊഴിഞ്ഞുപോയ മയിലിന്
വീണ്ടും പീലി മുളച്ചുവരുന്നു.
ഉയർന്ന നീലക്കഴുത്തിനു പിന്നിൽ
വലിയ ഉടലിനു പിന്നിൽ
പച്ചക്കുനുന്തു പീലികൾ
ഒരു മയിലിൻ്റെ ജീവിതകാലത്ത്
എത്ര തവണ
പീലി കൊഴിഞ്ഞു മുളയ്ക്കും?
ഒരു തവണ ഉറപ്പായും.
ഒരു കവിയുടെ ജീവിതകാലത്ത്
ഒരു തവണയെങ്കിലും
കൊഴിഞ്ഞു മുളയ്ക്കുമോ
തരിതരിവാക്കുകൾ?



26

ഉച്ചതിരിഞ്ഞ്

പൂപ്പാത്രത്തിലെ മഞ്ഞപ്പൂക്കളിൽ
ആളുന്നുണ്ടു പടിഞ്ഞാറൻ വെയിൽ
പൂവുകൾ പ്ലാസ്റ്റിക്കായതു നന്നായ്



27

പിന്നണി 

തെരുവിലൂടെ
ഉരുണ്ടുരുണ്ടു വരുന്നു
ഒരപ്പൂപ്പൻതാടി.
ഉറപ്പ്,
അതിനാരെയോ തല്ലാനുണ്ട്.
കൊല്ലാനും?
ഈ തെരുവിരമ്പം പോരാ
പിന്നണിയായി.
ആ വരവിനൊത്ത
ഇരമ്പമൊരുക്കട്ടേ ഞാൻ


28

ഉരിയാട്ടം


ഒഴുകിപ്പരക്കുന്ന വെള്ളം. താഴെ ഒരു വശത്ത് വെള്ളത്തിനോടു ചേർന്നു കുനിഞ്ഞു നിന്ന് കൈക്കുമ്പിളിലെടുത്ത് ദാഹം തീർത്തുകൊണ്ടിരിക്കുന്നു ഒരു സ്ത്രീ. കൈക്കുമ്പിളിലെടുക്കുമ്പോൾ വെള്ളം സംസാരിക്കാൻ തുടങ്ങുന്നു:

അസുഖം പിടിച്ചു കിടക്കുമ്പോൾ അടുത്തിരുന്ന് അച്ഛൻ്റെ നെഞ്ചിൽ തടവണമെന്നും കെട്ടിപ്പിടിക്കണമെന്നും ഉമ്മ വക്കണമെന്നും നിനക്കുണ്ടായിരുന്നു. എന്നാൽ നീയൊന്നും ചെയ്തില്ല. ആ സ്പർശമാണു ഞാൻ. നിറയെ പകർന്നു കുടിക്കൂ.... ദാഹം മാറട്ടെ.

ഇപ്പോൾ വെള്ളം കുടിക്കുന്നത് സ്ത്രീയല്ല. ഒരു വൃദ്ധൻ കൈയ്യിൽ വെള്ളമെടുത്ത് കുടിക്കുന്നു
വെള്ളം: നീ ദാഹം തീർക്കുന്നത് കാണാൻ എന്തു ഭംഗി! എവിടുന്നു വരുന്നതാണ് നിൻ്റെ ദാഹം എന്ന് എനിക്കറിയാം. മേൽ ജാതിക്കാരനായ നിൻ്റെ അച്ഛൻ്റെ വാത്സല്യം നീ അറിഞ്ഞിട്ടില്ല. അച്ഛനുണ്ടായിട്ടും ഇല്ലാത്ത പോലെ നീ വളർന്നു. നീ പലതും നേടിയെടുത്തു. ഒരു നവലോകം തന്നെ. പക്ഷേ, കിട്ടാതെ പോയ പിതൃവാത്സല്യത്തിൻ്റെ സ്പർശം നിന്നിൽ കല്ലിച്ചു കിടന്നു. ഞാൻ നിന്നെ ആശ്വസിപ്പിക്കട്ടെ

വൃദ്ധൻ്റെ രൂപവും അവ്യക്തമായി മറഞ്ഞുപോയി. ഇപ്പോൾ കൈക്കുമ്പിളിലെടുത്തു കുടിക്കുന്ന ചെറുപ്പക്കാരനോട് വെള്ളം പറയുന്നു:  കോർത്തു വിരലോടിച്ചു കളിച്ച ഒരു കയ്യിൻ്റെ മയമുണ്ടായിരുന്നു നിൻ്റെ കയ്യിൻ്റെ ഓർമ്മയിൽ. കഴിഞ്ഞ ദിവസം വീണ്ടും നീയാ കൈയ്യെടുത്തു പിടിച്ചപ്പോൾ അതിനൊരു കല്ലിൻ്റെ കനം, അല്ലേ? സാരമില്ല, നിൻ്റെ കുമ്പിളിൽ നിറഞ്ഞ് ഞാനാ ബലം മയപ്പെടുത്തട്ടെ, വിരൽ വിരലിൽ വീണ്ടും കോർത്തു വിളയാടട്ടെ

സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പല രൂപങ്ങൾ അവിടവിടെ നിന്ന് വെള്ളം കുടിച്ച് മാഞ്ഞു മാഞ്ഞു പോകുന്നു. അവരോടെല്ലാം വെള്ളം, തെയ്യം ഭക്തരോട് ഉരിയാടുമ്പോലെ ഉരിയാടുന്നു. എല്ലാവരേയും സ്വന്ത്വനിപ്പിക്കുന്നു. ഇപ്പോൾ എല്ലാവരേയും ഉടുപ്പിക്കുന്ന ഒരൊറ്റ വസ്ത്രം പോലെ വെള്ളം. ഇപ്പോൾ മരീചികയുടെ നീളൻചുരുൾ





29

       കിണർ


വെള്ളം താണോ
വെള്ളം താണോ
വെള്ളം താണോ
      ജനുവരി

എത്തിനോക്കി
എത്തിനോക്കി
എത്തിനോക്കി
   ഫെബ്രുവരി

കാഴ്ച്ച തൂങ്ങി
കാഴ്ച്ച തൂങ്ങി
കാഴ്ച്ച തൂങ്ങി
       മാർച്ച്

ബൾബുവീണു
പൊട്ടുംപോലെ
  കണ്ണുടഞ്ഞ്
     ഏപ്രിൽ

   കണ്ണുടയു-
      മൊച്ച:

        വറ്റി



30

സമയങ്ങൾ


വെറുതെ ഇരിക്കേണ്ട സമയത്തെ ഞാനിന്ന്
വയ്യാതെ കിടക്കുന്ന ഒരു ബന്ധുവിനെ
കാണാൻ പോകുന്ന സമയമാക്കി മാറ്റി

സമയത്തിന് അത് തീരെ ഇഷ്ടപ്പെട്ടില്ല

അത് വാശിയോടെ
ഒരു മുരടിൽ നിന്ന്
പരസ്പരം മത്സരിച്ചുയരുന്ന 
രണ്ടു തടികളായിത്തന്നെ
ഉറച്ചു നിൽക്കുന്നു



31

അജ്ഞാത വെളിച്ചം

തലയിൽ ഹെഡ്ലൈറ്റ് പിടിപ്പിച്ച് രാത്രി വീട്ടിൽ നിന്നിറങ്ങി അകലെയുള്ള കാട്ടിലേക്കു പോയി മരക്കൊമ്പിൽ തൂങ്ങി മരിച്ച മനുഷ്യൻ്റെ തലയിൽ നിന്നുള്ള വെളിച്ചം രാത്രി മുഴുവൻ കാടിനു കുറുകെ വീണ പടുമരം പോലെ കിടന്നു. ഇളകിമറിഞ്ഞ കുരങ്ങുകൾ ആ വെളിച്ചം കവച്ച് അടുത്ത മരത്തിലേക്കു ചാടി. 
ഒരാനക്കൂട്ടം അതു മുറിച്ചുകടന്ന് ദാഹത്തോടെ താഴേക്കു പോയി.വെളിച്ചം ചെന്നു വീണ മറ്റു മരക്കൊമ്പുകളിലെ കിളിക്കൂടുകളിൽ പക്ഷികൾ ഉറക്കം നഷ്ടപ്പെട്ടു ചിലച്ചുകൊണ്ടിരുന്നു.



32

പുസ്തകമാറ്റം


ആ പുസ്തകമാണു തടസ്സം
അതവിടെനിന്നെടുത്തു മാറ്റി
പകരം വക്കാൻ
ഒരു പൗരാണികഗ്രന്ഥം
പിന്നിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
അതാണീ കേൾക്കുന്ന മണിനാദം, ചിലമ്പൊച്ച
ഇന്ദ്രജാലക്കാരനൊരാൾ
കുറേക്കാലമായി
ദണ്ഡുയർത്തി എന്തോ ചൊല്ലി
നമ്മുടെ ശ്രദ്ധ തിരിച്ചുകൊണ്ടിരിക്കുന്നു.
ഫലിക്കുന്നില്ല
നമ്മൾ കണ്ണുനട്ടിരിക്കുന്നു
പുസ്തകം അവിടെത്തന്നെയുണ്ട്
അതാണത്ഭുതം
എങ്കിൽ
അതിൽ തിരുകിച്ചേർക്കാനുള്ളവ
തയ്യാറാക്കിക്കഴിഞ്ഞിരിക്കണം
വായിക്കുകയാണെന്ന മട്ടിൽ
പുസ്തകം തുറന്ന്
വെട്ടേണ്ടതു വെട്ടി
ചേർക്കേണ്ടതു ചേർക്കാൻ
അതാ അയാളുടെ മുഖം കുനിയുന്നു
പേന ചേർത്തുവക്കുന്നു......



33

എന്തു പറ്റാൻ?

വൈകുന്നേരം
പച്ചക്കറിക്കടയിൽ ചെന്നപ്പോൾ
ഒരു കൊട്ട തക്കാളി
അവിടെയിരുന്നു ചീയുന്നു
കച്ചവടക്കാരനല്ലാഞ്ഞിട്ടു കൂടി
എനിക്കു കരച്ചിൽ വന്നു
അവ അയാൾക്കുണ്ടാക്കുന്ന നഷ്ടമല്ല,
ഒരു കൊട്ട തക്കാളി
ഒന്നിച്ചിരുന്നു ചീയുന്നതാണെൻ്റെ പ്രശ്നം.
അതും കടയുടെ മുന്നിൽ.
ഈ ദിവസമപ്പാടെ
ഒരു കൊട്ടയിലിരുന്നു ചീയുന്നതുപോലെ.
കച്ചവടക്കാരന് ഒന്നും തിരിഞ്ഞില്ല
അയാൾ തിരക്കി: എന്താ,എന്തുപറ്റി?


34

ഒഴിഞ്ഞ ദിവസം

ഒഴിഞ്ഞിരിക്കും എന്നു കരുതിയ ദിവസങ്ങളിൽ
പലരും പലതും വന്നു നിറഞ്ഞു കവിയുന്നു
മനുഷ്യർ, മഴ, വഴികൾ, കെട്ടിടങ്ങൾ
നിലക്കാത്ത സംസാരം, കണക്കുകൾ,നിലവിളി
സുതാര്യവേദന, കലങ്ങിയ സന്തോഷം
പുകയുന്ന സൂര്യത്തിളക്കത്തിന്നന്ധത
അവയൊന്നുമില്ലാത്ത ദിവസങ്ങളിൽ
അമൂർത്ത വർണ്ണങ്ങൾ,ഗന്ധങ്ങൾ,നാദങ്ങൾ
അവയൊന്നുമില്ലെങ്കിൽ സ്വന്തം മരണം


35

ബിസിനസ്


ലോകം മുഴുവൻ കറങ്ങി നടക്കുന്ന
ഒരു കവിയെക്കണ്ടു.

കടലാസുപക്ഷി
പറന്നു കാണിക്കുന്നു.
നിലക്കാത്ത യാത്ര
കവിത.

അന്നു രാത്രി കവിത വായിക്കേണ്ട രാജ്യത്ത്
ഇറങ്ങും മുമ്പ്
വിമാനത്തിൻ്റെ ജനൽച്ചില്ലിലൂടെ
ചുകന്നു തുടുത്ത ചക്രവാളരേഖ
കാണുന്നു.

അതദ്ദേഹത്തെ
വിഷാദവാനാക്കുന്നു

ചുകന്നു തുടുത്ത ആ രേഖ
അപ്പുറത്തെ മേശമേൽ
മറ്റു രണ്ടു കവികൾ
രാത്രി വളരെ വൈകി
രണ്ടു ലാർജിൻ്റെ പുറത്ത്
രണ്ടു തുണ്ടമാക്കുന്നു:

കവിത?
ആഗോള ബിസിനസ്?




36

കളിവേഷം


ഇനി സീറ്റ് ബെൽറ്റ് അഴിക്കാം
എന്ന അറിയിപ്പു വന്നു.
എയർ ഹോസ്റ്റസ് ട്രോളിയുന്തി കടന്നു പോയി.
ഒരു യാത്രികൻ എണീറ്റു
മൂത്രമൊഴിക്കാൻ പോയി.
21-ാം നിരയിലെ സീറ്റിൽ നിന്ന്
ഒരു കുഞ്ഞിൻ്റെ കരച്ചിൽ.
അവൾ അമ്മയുടെ കൈ വിടുവിച്ച്
നടവഴിയിലിറങ്ങി ഓടാൻ തുടങ്ങി.
അതു കണ്ട്
18-ാം നിരയിലെ കുഞ്ഞ് നടവഴിയിലിറങ്ങി
കൂവിയാർത്തു.
ഉള്ളിൽ കൂവൽ നിറഞ്ഞ
ഒരു പക്ഷിയായി വിമാനം.
ഉൾക്കൂവൽ
പുറമേഘങ്ങൾക്കു കൂടി
പകരൂ കൂവൽക്കിളീ...

28-ാം നിരയിലെ കുഞ്ഞ്
സീറ്റിലിരുന്നു കളിക്കുമ്പോൾ
കൈയ്യിൽ നിന്നു തെറിച്ചു പോയ
കളിപ്പാട്ടത്തുണ്ടിനു വേണ്ടി
സീറ്റുകൾക്കടിയിലൂടെ
ഇഴഞ്ഞു നടക്കാൻ തുടങ്ങി.
എയർഹോസ്റ്റസ്സുമാർ
കണ്ണുരുട്ടിപ്പുഞ്ചിരിച്ചപ്പോൾ
കുഞ്ഞുങ്ങൾ അവർക്കു നേരെ
പുഞ്ചിരിക്കാതെ കണ്ണുരുട്ടി.
അതു കണ്ട് സഹിക്കവയ്യാതെ
ഞാനിതാ എൻ്റെ കവിവേഷം
എടുത്തണിഞ്ഞിരിക്കുന്നു.
20000 അടി താഴെ
മണ്ണിൽ കൂവിയാർത്തു കളിക്കുന്ന
കുട്ടിയോട്
മേഘങ്ങൾക്കിടയിലെ
ഈ കളിവിമാനത്തെക്കുറിച്ചു
കൂവാനായി മാത്രം.
അപ്പൊഴേക്കും
സീറ്റ് ബെൽറ്റ് മുറുക്കാൻ അറിയിപ്പു വന്നു.
കുട്ടികളെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തി.
കവിവേഷം അഴിച്ചു വെച്ചു, ഞാനും.


37


കഴുത്തുവേദന


മനുഷ്യകുലത്തിന്

കഴുത്തു തിരിച്ച്

പിന്നിലേക്കു നോക്കാനാവുന്നില്ല

അതു മുന്നിലേക്കേ നോക്കി

പൊയ്ക്കൊണ്ടിരിക്കുന്നു.

വഴി ഒരു കൊടുംവളവു തിരിഞ്ഞ്

വന്നേടത്തേക്കു തന്നെ

മടങ്ങുന്നതറിയാതെ



38


മകൾക്ക് ഒരു കൽക്കത്ത


കൽക്കത്താ നഗര നിറുകയിൽ

മുഴങ്ങുന്നു ചൈത്രമാസക്കുയിൽ.

വഴിവക്കിലെ മാവുകൾ
പൂക്കാനൊരുങ്ങി നിൽക്കുന്നു.


മഹാകവി ടാഗോറിൻ്റെ മൂക്കിലൂടെ

മലയാളത്തിലും പരന്നതാണല്ലോ
വംഗദേശത്തെ ചൈത്രത്തിലെ

മാമ്പൂമണത്തിൻ്റെ ഗാഢത

വഴിമരത്തണൽ പറ്റി വെയിലേൽക്കാതെ
തിരക്കേറിയ

ഗരിയാഹട്ട് വഴിയോരച്ചന്തയിലൂടെ

കാൽനടക്കാർ നീങ്ങുന്നു.


ചൈത്രമാസക്കുയിലും കാഷ്ടിക്കും
അതു തടുക്കാൻ
വഴിയോര മരത്തോടു ചേർത്തു മേഞ്ഞ ഷീറ്റിനു താഴെ തയ്യൽ മെഷീൻ ചവിട്ടി
തുന്നിക്കൊണ്ടിരിക്കുന്നു ഒരു സ്ത്രീ
തിരിച്ചെത്തി ഈ കാഴ്ച്ച പറഞ്ഞപ്പോൾ
മകൾ ചോദിക്കുന്നു രാത്രി ആ തയ്യൽ മെഷീൻ എന്തു ചെയ്യും?
തെരുവിൽ അതങ്ങനെയിട്ട്
ആ സ്ത്രീ പോകുമോ?
അതാരും കൊണ്ടുപോകില്ല

ഞാനവളോടു പറഞ്ഞു


തന്നത്താൻ പറഞ്ഞു,

ഇല്ലായിരിക്കും.

ഒരു വലിയ തയ്യൽയന്ത്രമല്ലേ കൽക്കത്ത!
അതിന്മേൽ നിന്നു മേലേക്കു
പൊങ്ങിപ്പടർന്നതല്ലേ ആ തണൽമരം!
അവർ തയ്ച്ചുകൊണ്ടിരുന്ന പകലിൽ

ചക്രം ചവിട്ടിക്കറങ്ങി

സൂചിയിറങ്ങിക്കയറി

നൂലോടുന്നതിനൊത്ത്

കൽക്കത്താത്തെരുവ് നീണ്ടു നീണ്ടു വരുന്നു

ദൂരെ ദൂരെ മണ്ണിൽ പുരണ്ടു മുഷിഞ്ഞ

ഹൂഗ്ലിക്കര വരെ.


അവർ നിർത്തിപ്പോയ രാത്രി അതേ തെരുവ്

സൂചി അതിന്മേൽ തറച്ച വിധം തുന്നാൻ ബാക്കി നിർത്തിയ ഒരു തുണിത്തുണ്ടിനറ്റം.
ആരു കൊണ്ടുപോകാൻ
എങ്ങനെ കൊണ്ടുപോകാൻ!
മകൾക്ക് ഹരം തയ്യൽ
ഒരു മെഷീൻ വാങ്ങിച്ചു കൊടുക്കണം
കൽക്കത്തയുടെ ഓർമ്മക്ക്



39


അന്ധത

ചിന്തകൾകൊണ്ട് മനുഷ്യർ
തങ്ങളെ നിരന്തരം
സ്പർശിച്ചുകൊണ്ടിരിക്കുന്നതിൻ്റെ അസഹ്യത
എല്ലാ വസ്തുക്കൾക്കുമറിയാം
ഒരിക്കൽ ഒരു വാതിൽപ്പിടി
എന്നോടു ചോദിച്ചത്
കുറച്ചുറക്കെയായിപ്പോയി:
എന്നെ മനസ്സിലായോ?



40


കാളത്തല

കാവിലെ വേല.
ഇക്കുറി
ദേശക്കാളയുടെ തലക്ക്
മുമ്പൊരിക്കലുമില്ലാത്ത വലുപ്പം.
മാനംമുട്ടിനിൽക്കുന്ന കാളത്തലയുടെ നിഴലിൽ
തുള്ളിയാർത്തൂ ദേശം.
വേല കഴിഞ്ഞ്
തലയോടെ കാളപോയി ദേശം വെയിലിലും പൊടിയിലും മയങ്ങി
മയക്കത്തിൽ
മാനം മുട്ടി
പെരുംകാളത്തല.
അതിൻ്റെ കണ്ണാടിനിഴൽ. കാളത്തലക്കുള്ളിൽ ദേശം.
ഇടം കൊമ്പിനുള്ളിൽ
ഉരസിയിറങ്ങിക്കളിക്കുന്നവർക്കിടയിലുണ്ട് ഞാനും
എന്നാൽ
എവിടെ അതിൻ്റെ ശരീരം? ദേശം കറിവെച്ചു കഴിഞ്ഞോ
നിഴലിറച്ചി?



41


ഹിംസ

മകളുടെ തലമുടി ചീകി
പേൻ മുട്ടിയിരിക്കുന്നൂ ഞാൻ ഹിറ്റ്ലറാകാതിരിക്കാൻ
സ്റ്റാലിനാകാതിരിക്കാൻ
......... ആകാതിരിക്കാൻ
വിട്ടു പോയേടത്ത്
നിങ്ങൾ പ്രതീക്ഷിക്കുന്ന ആ പേരു തന്നെ
ചേർത്തു പൂരിപ്പിക്കൂ
അതിവിടെ അച്ചടിച്ചാൽ
എന്നെപ്പിടിച്ചു തുറുങ്കിലിടും
അച്ചടിച്ചില്ലെങ്കിലും
നിങ്ങളാപ്പേരു ചേർത്തു വായിക്കും.
മരിക്കും മുമ്പ്
പേരക്കുട്ടിയുടെ മുടി ചീകി
പേൻ മുട്ടിയിരിക്കാനുമാഗ്രഹിക്കുന്നു ഞാൻ.
********************

ഒരു നോവലിൽ
കഥാപാത്രം
കൈ കഴുകുന്ന സിങ്കിലേക്കു
തലകുനിച്ചുനിന്ന്
മുടി ചീകി
പേനുകളെ ടാപ്പു തുറന്ന്
വെള്ളമൊഴിച്ച് ഒഴുക്കിവിടുന്നതിൻ്റെ വിവരണം വായിച്ചു.
അങ്ങനെയാകാം അവിടങ്ങളിൽ
പേനുകളെ കൊല്ലുക
പേൻ മുട്ടിക്കൊല്ലുന്നതിൻ്റെ ഹരം
ആ കഥാപാത്രത്തിനറിയില്ലെന്നുണ്ടോ?
ഒരിക്കലറിഞ്ഞാൽ
നോവലിസ്റ്റിൻ്റെ കൈ പിടിച്ച്
അയാളാ ഭാഗം തിരുത്തിയെഴുതിക്കും
എഴുത്തുകാരനോടു പറഞ്ഞിട്ടു കാര്യമില്ല
നിസ്സാരമായെടുക്കും
കഥപാത്രത്തോടു പറയണം.
അയാൾ പറയട്ടെ,
ഹേ എഴുത്തുകാരാ
ഹിംസയുടെ നേർത്ത ടിക് ടിക്
എന്നെ കേൾപ്പിക്കൂ
ക്ലോക്കിൻ്റെ വെടിയൊച്ചകളിൽനിന്ന്
മോചിപ്പിക്കൂ




42


ആയിരം നാവുകൾ



ആയിരം നാവുകൾ കൊണ്ട്
അനന്തനു വർണ്ണിക്കാൻ
ഒറ്റ വിഷയം:
യുദ്ധം.
ആയിരക്കണക്കിനു കൊല്ലമായി
അനന്തനതു തന്നെ
വർണ്ണിച്ചുകൊണ്ടിരിക്കുന്നു.
999 നാവു കൊണ്ട്
അനന്തൻ ദൈവത്തെ വർണ്ണിക്കുന്നു
999 ഭാഷകളിൽ
അത്രയും പേരിലുള്ള ദൈവത്തെ
998 നാവാൽ പ്രേമം വർണ്ണിക്കുന്നു.
ചുരുക്കം നാവേ പൊന്തുന്നുള്ളൂ
വിശപ്പ്
ഏകാന്തത
ദുഃഖം
വർണ്ണിക്കാൻ
ഒരൊറ്റ നാവാൽ
മൗനം
വീണ്ടും ആയിരം
ആയിരം

നാവുകൾ
യുദ്ധം



43


തുമ്പുകൾ



രാവിലെ പെട്ടിക്കടയുടെ മുന്നിൽ നിൽക്കുമ്പോൾ അപ്പുറത്തെ നാൽക്കൂട്ടപ്പെരുവഴിയിൽ നിന്നും ഇടത്തേക്കു തിരിഞ്ഞ്
കെട്ടിടനിഴലുകൾക്കിടയിൽ പൂണ്ടു പോകുന്ന അതേ ആൾ ഉച്ചകഴിഞ്ഞ് പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിട നിഴലുകളിൽ നിന്നു ജങ്ഷൻ വെയിലിലേക്കു പൊന്തിവന്ന് വാഹനങ്ങൾക്കിടയിൽ മായുന്നു.അതേ ആൾ പിറ്റേന്നു രാവിലെ പള്ളിക്കവലയിൽ നിന്നു ബാങ്ക് റോഡു വഴി തിരിയുന്നു. സന്ധ്യക്ക് റെയിൽവേ സ്‌റ്റേഷൻ കൂക്കിനു നേർക്കു കുതിക്കുന്നു.


വിടരുതല്ലോ, മറയുംമുമ്പ് പിന്തുടർന്നപ്പോൾ ഏതോ കുഴപ്പം പിടിച്ച കേസിൻ്റെ തുമ്പുപോലെ ഞാൻ നിൽക്കുന്ന കവല ഏതായാലും അവിടെ, ഏതെങ്കിലും ഒരു റോഡിലേക്കു തിരിയുകയോ ഏതെങ്കിലുമൊരു റോട്ടിൽ നിന്നു കവലയിലേക്കു കയറുകയോ ചെയ്യുന്ന മട്ടിൽ ഒന്നുകിൽ പുറം അല്ലെങ്കിൽ മുഖം അതുമല്ലെങ്കിൽ വശം അതുമല്ലെങ്കിൽ കാൽമടമ്പ് ഒരു കടലാസ് തുണ്ട് കത്തുമ്പോഴുള്ള നാളം പോലെ കാണിച്ച് അയാൾ.


തുമ്പു മാത്രം.

പൂണ്ടു പോകുന്നതിനും പൊന്തി മായുന്നതിനുമിടയിൽ ചില തുമ്പുകൾ മാത്രം.



44


തർജമഭാഗ്യം

ചില ഭാഷകൾ ഭാഗ്യം ചെയ്തവയാണ്
അവയിലെ കവിതകൾ പരിഭാഷപ്പെടുത്തണമെന്ന്
ലോകത്തിനു തോന്നുന്നു.
ചില ഭാഷകളിലെ കവിതകൾ
പരിഭാഷപ്പെടുത്തണമെന്ന്
തോന്നുകയേ ചെയ്യാത്തതിനാൽ ഭാഗ്യമില്ലാത്തതായിത്തന്നെ തുടരുന്നു
ലോകമെന്നും



45


ഉദാഹരണങ്ങൾ



ഉദാഹരണത്തിന്
ഈ തീവണ്ടി

നിൽക്കാനായി
മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
അവസാന തീവണ്ടിയായും
പുറത്തേക്കു നോക്കിയാൽ കാണുന്ന നഗരം
അവസാന നഗരമായും ഇതു പ്രവേശിച്ചു കഴിഞ്ഞ ഈ തീവണ്ടിനിലയം അവസാന തീവണ്ടിനിലയവുമായി കാണപ്പെടുന്നു.
അവസാനത്തെ ഇ - രി - പ്പി - ട - ങ്ങൾ ഭ - ക്ഷ - ണ - ക്ക - ട - കൾ
അ - റി - യി - പ്പു - കൾ അവസാന വെ - ളി - ച്ച - ങ്ങൾ
അവസാന മ - നു - ഷ്യർ
നിൽക്കാനായി മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
എന്തും അവസാനത്തേതായി തോന്നുന്നു
അവസാന മുറിവിൻ്റെ അവസാന നീറ്റൽ
അവസാന വൃക്ഷത്തിലെ അവസാന പുഷ്പം
അവസാന പുസ്തകത്തിലെ അവസാന കവിത
അവസാന ഭക്ഷണത്തിലെ അവസാന പുളിരസം....




46


മഞ്ഞയും വെള്ളയും



നാലഞ്ചു വേനൽമഴ, കൊഴിയും മുമ്പ്
കണിക്കൊന്നപ്പൂക്കളെല്ലാം വെളുത്തു




47


പ്രലോഭനം

പ്രാണവായു ബഹിർവായുവോടു ചേരുന്നു
പാഴുടൽ മണ്ണിനോടു ചേരുന്നു
കത്തിക്കുന്നെങ്കിൽ
ചാരം വെള്ളത്തിലലിയുന്നു
ഇതൊന്നുമല്ല മരിക്കാനെനിക്കു പ്രലോഭനം
ഭാഷ ഭാഷയോടു ചേരുന്നു.




48


പരപ്പ്

എൻ്റെ തൊലി
വലിയൊരു മേശയായതായി തോന്നുന്നു,
ഞാൻ അതു താങ്ങിനിൽക്കുന്ന കാലുകളും. ഒരൊഴിഞ്ഞ സ്ഥലത്ത് അതു കിടക്കുന്നു. മേശപ്പുറത്തു ചിതറിക്കിടക്കുന്ന ലൊട്ടുലൊടുക്കുകൾക്കിടയിൽ നീ കൊണ്ടു വക്കുമോ ഒരലങ്കാരസ്പർശനം?




49


വലിവ്
അയ്യായിരം കൊല്ലമങ്ങോട്ടു വലിക്കുന്നു
എഴുപത്തഞ്ചു കൊല്ലമിങ്ങോട്ടും വലിക്കുന്നു നൂറ് പിന്നിരുനൂറുമഞ്ഞൂറു രണ്ടായിരം പിറകോട്ടു പോകുന്നു കൊല്ലങ്ങളയ്യായിരം
രണ്ട് പിന്നെട്ട് പത്ത് പതിനഞ്ചിരുപത്
എഴുപത്തഞ്ചു കൊല്ലം മുന്നോട്ടു നിരങ്ങുന്നു

പെട്ടെന്നു നൂറ്റാണ്ടുകൾ പിന്നിലേക്കലയ്ക്കുന്നു അപ്പൊഴേക്കൊരു കുതി മുന്നോട്ടു തെറിക്കുന്നു ഇങ്ങോട്ടു വലിക്കുമെൻ കയ്യിലെത്തൊലിയിന്മേൽ അങ്ങോട്ടു നാടൂർന്നു പോകുന്നതുണ്ടറിയുന്നു

മുന്നോട്ടു വലിക്കുമെന്നുള്ളംകാലിലെത്തൊലി

ചവിട്ടും കാലത്തിന്മേലുരഞ്ഞു പൊട്ടീടുന്നു
ആക്കമെപ്പൊഴുമയ്യായിരത്തിൻ നേർക്കായിടാം
ഈക്കൈകളെന്നാലെഴുപത്തഞ്ചൊത്തു വലിക്കട്ടെ




50

താളമല്ല താളം

ഞാനങ്ങനെ കണ്ടതുപോലെയല്ല കാര്യങ്ങൾ.
ഉരുട്ടിവെച്ച താളമല്ല താളം.
ചെറിയ ഭ്രംശം ഒരു വഴുതൽ

ചിതറൽ

ഒന്നുരുളൽ ...

ഉരുട്ടിവെച്ചതെവിടെ,
മറ്റൊരു താളം തിരിയേ?

വിതാനം, പടുത,

മരിക്കുമ്പോൾ മറിയുന്ന കൃഷ്ണമണിപോലെ

തിരിയേ?

ഒരേ ചാണകയുരുളയല്ല

ചാണകവണ്ടു കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നത്.

കൂമ്പിയും വിരിഞ്ഞും
കൂമ്പിയും വിരിഞ്ഞും
വീട്ടുമുറ്റത്തെ
ചെറിയ സിമൻ്റു തൊട്ടിയിലെ ആമ്പൽപ്പൂവു തളരുന്നു. പല പൂക്കളാണ് നീ,

വള്ളി ഓർമ്മിപ്പിക്കുന്നു. പല തൊട്ടിയല്ല ഞാൻ,
സിമൻ്റുതൊട്ടി കൂട്ടിച്ചേർക്കുന്നു. പല പൂക്കളായി, പുതുപൂക്കളായി
നിന്നെ കണ്ടുകൊള്ളാം,

പ്രോത്സാഹിപ്പിക്കുന്നു ഞങ്ങൾ.

മാനത്തു പുതിയ മേഘങ്ങളാണു കറങ്ങുന്നത്.

ഈ താളത്തിലാണു സുഗമം. ഹാ! ഞാനീ സുഗമതയറിയുന്നു.

എൻ്റെ പഴയ സുഗമതയെവിടെ?

പഴയ മേഘങ്ങൾ

കറങ്ങിയ വാനമിതല്ലായിരുന്നു

പഴയ കൃഷ്ണമണി ഇതല്ലായിരുന്നു

ഇതിലേക്കുറ്റുനോക്കിയിരിക്കേ

ഈത്താളത്തിൽ കറങ്ങേ വീണ്ടും ചെറിയ കുലുക്കം ഒരു വഴുതൽ

രാത്രിവണ്ടു കൊണ്ടുപോകുന്ന ചാണകയുരുള

ഒന്നു തിരിഞ്ഞ്

ചന്ദനയുരുളയായി മാറുന്നു



51


കടി
രാവിലത്തെ കൊതുകുകൾ
അന്നു ചെയ്യേണ്ടുന്ന കാര്യങ്ങൾ
ഓർമ്മിപ്പിക്കുന്നു
ഉച്ചക്കു പറക്കുന്ന കൊതുകുകൾ
ഏകാന്തതയെ സൂചിപ്പിക്കുന്നു.
സന്ധ്യാസമയത്തെ കൊതുകുകൾ തിരക്കും ബഹളവും കുറിക്കുന്നു
രാത്രിയിലെ കൊതുകുകൾ
മുഴുവൻ ജീവിതത്തെയും ഒരുമിച്ചു സംഗ്രഹിക്കുന്നു
കടി ഒരുപോലെത്തന്നെയെങ്കിലും




52


ചൈനീസ് നേരം


നേരമേറെച്ചെല്ലും മുമ്പ്
ഇന്നത്തെ പത്രം
മടക്കി മടക്കി ഞൊറിഞൊറിയാക്കി
ചൈനീസ് വിശറിയാക്കി
വീശിക്കൊണ്ടിരിക്കുന്നു
പെൺകുട്ടി

നേരമേറെച്ചെല്ലും മുമ്പ്
ഇവൾ ഒരു ചൈനീസ് സുന്ദരി

നേരമേറെച്ചെല്ലും മുമ്പ്

ഈ മേശക്കു വിരിയിടുന്നു

ഇവളുപേക്ഷിച്ച

വിശറി ഞൊറിവുകൾ

പത്താം നൂറ്റാണ്ടിലെ ഒരു
ചീനക്കവിയെപ്പോലെ
ഞാനതെടുത്തു വീശുന്നു

കൊള്ള കൊല ചോര
എല്ലാം പൂണ്ടു പോയ
ഞൊറിമടക്കുകൾക്കുള്ളിൽ നിന്ന്
കാറ്റു തുടങ്ങുന്നു.



53


പരീക്ഷാഹാളിൽ

പിന്നിലെ ഡസ്കിൽ നിന്നുത്തരം റാഞ്ചുന്ന
മുന്നിലെ ഡസ്ക്കുകാരാ,


കണ്ണിൻമുനയിൽ പിടയുമൊരുത്തരം

അങ്ങുനിന്നിങ്ങണയേ,


ദൈവമവതരിച്ചപ്പോൾ തടസ്സങ്ങ-

ളെല്ലാം തുറന്ന പോലെ


കൊള്ളിയാനൊക്കുന്ന നിൻ്റെ വേഗത്തിൽ ഹാൾ
അന്ധമായ് തീർന്നിടട്ടെ



54


ആദിത്തീക്കളിപ്പാട്ട്

പള്ളി കൊണ്ടുപോയി
അമ്പലത്തിനു കൊടുത്തു
അമ്പലം കൊണ്ടുപോയി
ബസ്തിക്കു കൊടുത്തു
ബസ്തി കൊണ്ടുപോയി
വിഹാരത്തിനു കൊടുത്തു
വിഹാരം കൊണ്ടുപോയി
ഗുഹക്കു കൊടുത്തു
ഗുഹ കൊണ്ടുപോയി
കുന്നിനു കൊടുത്തു

കുന്നു കൊണ്ടുപോയി

ഭൂമിക്കു കൊടുത്തു

ഭൂമി കൊണ്ടുപോയി

ആകാശത്തിനു കൊടുത്തു

കൊടുത്തേടത്തു നിന്നെല്ലാം
പ്രസാദമായ് അപ്പം കിട്ടി
അപ്പത്തിന്നു കടി കിട്ടി
കടിച്ചപ്പോൾ ചോര പൊട്ടി
ചോരപൊട്ടി തീയാളി

ആകാശം ചോരത്തീയ്

ഭൂമി ചോരത്തീയ്

ഗുഹ ചോരത്തീയ്

വിഹാരം ചോരത്തീയ്

ബസ്തി ചോരത്തീയ്

അമ്പലം ചോരത്തീയ്

പള്ളി ചോരത്തീയ്

ഈ പാട്ടു പാടുന്ന

നാവും ചോരത്തീയ്



55




രാജാവിൻ്റെ തല


പണ്ടേതോ പാഠപുസ്തകത്തിൽ
ഏതോ മഹാരാജാവിൻ്റെ ചിത്രത്തിൽ
കിരീടത്തിനുപകരം
തലയിൽ ചുരുണ്ടിരുന്നു
പാമ്പുപോലുള്ള
ഒരു തലപ്പാവ്

ഇന്നത് പെട്ടെന്നോർമ്മിക്കാൻ
ഒരു കാരണമുണ്ടായി.
തലച്ചോറിനെ ചുറ്റിവരിയുന്ന വമ്പൻ കുഴലുകളിലൂടെ
ചോര നീങ്ങുന്നതറിയുന്നു

പാഠപുസ്തകത്തിലെ മഹാരാജാവിൻ്റെ
പാമ്പിൻതലപ്പാവ് എങ്ങനെ മറക്കും?
പരീക്ഷാത്തലേന്ന് പുസ്തകം നിവർത്തേ
ആ തലപ്പാവ്
ചുരുണ്ടിരിക്കുന്ന പാമ്പായി
എൻ്റെ നേരെ
ഇരട്ടനാവ് ഇളക്കിക്കാണിക്കുമായിരുന്നു.

അപ്പോൾ ഒരു സീൽക്കാരമുയരും

ഞാൻ മൂർച്ഛിക്കും
കൊല്ലത്തിൽ മൂന്നു തവണ.

അതേമാതിരി
നാവിളക്കിക്കാട്ടുന്നു

തലക്കകത്തെ തലപ്പാവും




56


കാറ്റും ശരീരവും

ശ്വാസം വിടാതെ നിൽക്കുന്നൂ - ഇലച്ചില്ലകൾ
പതിയെ ശ്വാസം വിടുന്നൂ - ഇലച്ചില്ലകൾ
ശ്വാസം അയച്ചു വിടുന്നൂ - ഇലച്ചില്ലകൾ
ദീർഘശ്വാസം വിടുന്നൂ - ഇലച്ചില്ലകൾ
ഒന്നുയർന്നു താഴുന്നൂ - ഇലച്ചില്ലകൾ
ഒന്നു താണുയരുന്നൂ - ഇലച്ചില്ലകൾ
ശ്വാസം പിടിച്ചു നിൽക്കുന്നൂ - ഇലച്ചില്ലകൾ

ഇവിടുന്നിലച്ചില്ലകളേ - കാണാനുള്ളൂ
മരത്തടി, മരം മൊത്തം - 
കാണാനില്ല

ഇവിടുന്നതിൻ പശ്ചാത്തലം - കാണാനില്ല

ശ്വാസക്കാറ്റിന്നുള്ളിലെങ്ങോ - മറഞ്ഞിരിക്കും
ഏഴുനിറക്കിളിയേയും - കാണാനില്ല




57


മാലകൾ കവിതകൾ
(അമ്മു ദീപക്ക്)

മരവും കളിമണ്ണും ചായവും നൂലും മുത്തും
പലെടങ്ങളിൽ നിന്നുമെടുത്തു നീ കോർത്തൊരീ

മാലകൾ മുന്നിൽ വെച്ചു കാണിക്കെ,യതിലൊന്നിൽ
ശ്രീകൃഷ്ണപുരത്തിലെ മാനത്തെച്ചന്ദ്രന്നു മേൽ
പാടത്തെക്കളിമണ്ണു തേച്ചുരച്ചുണ്ടാക്കിയ
വാക്കൊന്നു കൂടെക്കോർത്തിട്ടുണ്ടു നീ പ്രത്യേകമായ്
കൈകളിലെടുത്തൊന്നു നോക്കിയാൽ തെളിഞ്ഞേക്കാം

കളിമൺനിലാച്ചന്തം പൊഴിയുന്നൊരാ മുത്ത്.

നിൻ പുതുകവിതയോ, താമരയിലയിന്മേൽ
പ്രേമമെന്ന പോലെയാണെഴുതീ നീയെന്നാലും
കാണുന്നൂ കരിക്കട്ട നനച്ചു കുറിച്ച പോൽ
നാമെല്ലാം പ്രകാശിക്കാൻ കത്തുന്ന സൂര്യന്നുമേൽ

ഒലിക്കും കരികൊണ്ടു കുതിർന്ന കവിതയാൽ

നമുക്കു നേരേ നോക്കി വായിക്കാമാദിത്യനെ




58


വേർപാടിൻ്റെ അർത്ഥം


വേർപാടിന് കുന്നുകൂടിക്കിടക്കുന്ന പത്രമാസികകൾ എന്നും അർത്ഥമുണ്ട്.

വേർപെട്ടുപോകുന്ന ഓരോ ദിവസത്തേയും ഈ കൂമ്പാരം സൂചിപ്പിക്കുന്നതുകൊണ്ടു മാത്രമല്ല.

ഇവിടെ ഇതിങ്ങനെ കുന്നുകൂടാറില്ലായിരുന്നു. രണ്ടാഴ്ച്ച കൂടുമ്പോൾ ഒരു കിഴവൻ ഉന്തുവണ്ടിയുമായി വന്ന് കൊണ്ടുപോകുമായിരുന്നു.

ആ ഉന്തുവണ്ടി കാത്ത് മറ്റാർക്കും കൊടുക്കാതെ കുറേക്കാലം ഇതിവിടെ കിടന്നു. അയാൾ വന്നില്ല

ഒരുപക്ഷേ അയാളീ ഭൂമിയിൽനിന്നേ പോയിക്കാണും. അല്ലെങ്കിൽ കിടപ്പായിക്കാണും.

പത്രമാസികകൾ കൂടിക്കിടന്നു. അവ ഒരു മനുഷ്യൻ്റെ വേർപാടിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ഒരു മനുഷ്യൻ്റെ വേർപാടിനെ കുറിച്ചോർത്തു മിടിച്ചുകൊണ്ടിരുന്ന ഒരു പാഴ് ഹൃദയം പോലെ

മിടിക്കുന്നതു കണ്ടേപ്പോൾ, 
പഴയ പത്രങ്ങളുണ്ടോ എന്നു ചോദിച്ചു വന്ന അപരിചിതനായ മറ്റൊരാൾക്ക് ഇന്നവ കൊടുത്തു.


അയാളവ തൻ്റെ ഉന്തുവണ്ടിയിൽ വാരിയിട്ടു.


അങ്ങനെ വേർപാടിന് കൂമ്പാരം കൂടിക്കിടക്കുന്ന പത്രമാസികകൾ നഷ്ടപ്പെട്ടു.


വേർപാടിന് പാറുക്കുട്ടിയുടെ ശബ്ദം കേട്ടാൽ വീട്ടിലേക്കോടി വരുമായിരുന്ന തെരുവുപൂച്ചയുടെ കുറുകലിനുമേൽ പതിയുന്ന ഞങ്ങളുടെ മൃദുസ്പർശം എന്നും അർത്ഥമുണ്ട്. 


ആ സ്പർശത്തിലേക്ക് ഓടിവന്നു നിറയുന്നില്ല ഇപ്പോളാ പൂച്ച



59


ജന്മനഗരത്തിനു മേൽ ഒരിക്കൽ വീഴണം


ഒന്നു വീണു.
രാവിലെ ബസ്സു പിടിക്കാനോടുമ്പോൾ
ചെരിപ്പു മടങ്ങി കാലിടറി
മുന്നിലേക്കു കമിഴ്ന്ന്
വെട്ടിയുലഞ്ഞ് കൈ പരത്തി
കാൽമുട്ടിടിച്ച് വീണു
കൈയ്യിലെ ബാഗിൻ്റെ വള്ളിപൊട്ടി
ഭൂദേഹങ്ങൾക്കിടയിൽ പെട്ട്
നിഴലു പൊട്ടി.

കുട്ടിക്കാലക്കളിക്കിടയിലല്ലാതെ
വീട്ടിനകത്തു വെച്ചല്ലാതെ
ഇതാദ്യമായി

കത്തിക്കരിഞ്ഞ ഒരു ഉൽക്കയും പറയും:

ഒന്നു വീണു.

നഗരമധ്യത്തിൽ
തെരുവിന്മേൽ

ജനിച്ചു വളർന്ന നഗരത്തിനു മേലേക്ക്
ജീവിതത്തിലിതാദ്യമായി
കമിഴ്ന്നടിച്ചു വീണു

ജനിച്ചു വളർന്ന നഗരത്തിനു മേലേ
വിമാനമിടിച്ചിറങ്ങുമ്പോലെ
വന്നു വീണു

എന്താണീ വരുന്നത്
എന്നു ചിന്തിക്കാൻ
നഗരത്തിന് ഇടകിട്ടും മുമ്പ്

ജനിച്ചു വളർന്ന നഗരത്തിനു മേലേ
ഇടിച്ചുവീണു കിടക്കുന്ന
പഴയൊരു സ്വപ്നം ഫലിച്ച പോലെ

എവിടുന്നോ പറന്നു വന്ന്
മേൽക്കൂരകൾ തകർത്ത്
മണ്ണിൽ ഞെരിയുകയുണ്ടായില്ലെങ്കിലും.

ഞാൻ കമിഴ്ന്നടിച്ചു കിടക്കുന്ന
എൻ്റെ നഗരം ഇതാ ഇങ്ങനെയാണ്.

തലയുയർത്തുമ്പോൾ
വീഴ്ച്ചയുടെ ഇടിയിൽ
നാലുപുറവുമത്
മേഘം വരെ പൊങ്ങുന്നു


കുഴിമാടത്തിലെന്നപോലെയല്ല



60


രണ്ടാം വരവ്


സാങ്കേതികവിദ്യ

തട്ടിക്കൊണ്ടുപോയ രണ്ടു കവികൾ
വളരെ വർഷങ്ങൾക്കു ശേഷം
കവിതയിലേക്കു വീണ്ടും വരുന്നു
ഒരാൾ വാത്മീകിയെപ്പോലെ കാണപ്പെട്ടു
മറ്റേയാൾ ആദത്തെപ്പോലെയും



61


ഏകാന്തത

എമ്പാടും മനുഷ്യർ.
തുറ്റ് തുറ്റ്.
ഞാനൊന്നു നാലുചുറ്റും നോക്കേ,
കാണുന്ന കാണുന്ന മനുഷ്യരുടെയെല്ലാം
കൈത്തണ്ടമേൽ
മരിക്കാനായ് മുറിച്ചതിൻ വടുക്കൾ



62


സഞ്ചാരിയുടെ ഓർമ്മ


ലോകം ചുററിക്കറങ്ങുന്ന ഒരു സഞ്ചാരി
തൻ്റെ തീരത്തു നിൽക്കുമ്പോൾ
എന്നെക്കുറിച്ചോർത്തതുകൊണ്ടാവാം,

ഇന്നു പെട്ടെന്ന്
നൈൽ നദിക്ക്
എന്നിലേക്ക് ഒരു ശാഖ കിളിർപ്പിക്കണമെന്നു തോന്നി.
നാളെ സൂര്യനുദിക്കും മുമ്പേ
ഇങ്ങു വന്നു ചേരാനായി
അതൊഴുകിക്കൊണ്ടിരിക്കുന്നു.

നീലനദിയുടെ നീക്കം കണ്ടപ്പോൾ

അതിനെ പിന്തുടർന്നു പറക്കണമെന്ന്

മമ്മിയുടെ മൂടിമേലുള്ള പക്ഷിരൂപങ്ങളിലൊന്നിനു തോന്നി.
അതും വന്നുകൊണ്ടിരിക്കുന്നു.

യാത്രയിലുടനീളം
പക്ഷി നദിയിലെന്നപോലെ
നദി പക്ഷിയിലും
നിഴലിച്ചുകൊണ്ടിരിക്കുന്നു.



63



ഒരു യുദ്ധഗീതം



ശത്രുരാജ്യത്തെ 
സ്കൂൾ കെട്ടിടത്തിൽ
വന്നു വീണ
മിസൈലിന്മേൽ
വലിയ അക്ഷരത്തിൽ
എഴുതിപ്പിടിപ്പിച്ചിരുന്നു :
"ഇതു ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി"

സ്കൂൾ ചാമ്പലായി
കുട്ടികൾ കരിഞ്ഞടങ്ങി
എഴുതിപ്പിടിപ്പിച്ച വാക്കുകൾ പിന്നീട്
ദേശാഭിമാനം തുടിക്കുന്ന
ഒരു യുദ്ധഗീതത്തിലെ വരിയായും മാറി:

"ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി,
ഇതു ഞങ്ങളുടെ
കുഞ്ഞുങ്ങൾക്കായി ...."



64


സന്തോഷ നോട്ടം



സ്വന്തം വീട്ടിൽ നാലു കാലിൽ നടക്കുന്നതായിരുന്നു
അയാൾക്കു സന്തോഷം.
രണ്ടു കാലിൽ പുറത്തു പോയി
ജോലി ചെയ്ത് തിരിച്ചെത്തി
വാതിലടച്ച് അയാൾ നാലു കാലിൽ കഴിഞ്ഞു.

ചിലപ്പോൾ പൂച്ചയെപ്പോലെ, ചിലപ്പോൾ നായ

പശു

ചിലപ്പോൾ ചില്ലത്തുഞ്ചത്തേക്കു നടക്കുന്ന

കുരങ്ങനെപ്പോലെ.

ചുമരിലുറപ്പിച്ച 50 ഇഞ്ച് ടി.വി. സ്ക്രീനിൻ്റെ മുകൾവക്കിലൂടെ

ഒരു പല്ലി നടക്കുംം പോലെ നടക്കുന്നതിനെക്കുറിച്ചാലോചിച്ച്

ടി.വി.ക്കു താഴെ തറയിലൂടെ നടന്നു.

എന്നിട്ടും ഭാര്യയും മക്കളും അയാളും

ഒരസ്വാഭാവികതയുമില്ലാതെ ജീവിച്ചു.
അവരുടെ കാലുകൾക്കിടയിലൂടെ
അയാൾ നാലുകാലിൽ നീങ്ങി.
ജോലിയിൽ നിന്നു വിരമിച്ച ശേഷം
എല്ലായ്പോഴും വീട്ടിനുള്ളിൽ
അങ്ങനെ നടക്കാൻ ആഗ്രഹിച്ചു.
അയാൾ നാലുകാലിൽ നീങ്ങുന്നതു കാണാൻ
ഒരു സന്ദർശകനും
ഇതുവരെ അവസരമുണ്ടായിട്ടില്ല.
രണ്ടുകാലിൽ നിന്നല്ലാതെ
മുൻവാതിൽ തുറക്കാറില്ല.

ഒന്നു ചിരിക്കുന്നതോടെ

നമ്മളെപ്പോലെ തന്നെ.

എന്നാൽ അകത്തെ മുറികളിലൂടെ
സന്തോഷത്തോടെ നിശ്ശബ്ദം
നാലുകാലിൽ അയാൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന്
എനിക്കുറപ്പായിരുന്നു.
പുറത്തുവെച്ച് അയാളെ കാണുമ്പൊഴൊക്കെ
വ്യക്തമായിരുന്നു അക്കാര്യമെനിക്ക്.
അങ്ങനെ ജീവിക്കുന്നതിൻ്റെ അഭിമാനമുണ്ടായിരുന്നു

ഞാൻ നോക്കുമ്പോഴെല്ലാം

ആ മുഖത്ത്.



65


പ്രഭാതം


ദിവസം
വലിപ്പം വെച്ചു
വലിപ്പം വെച്ചു വരുന്നു
ഇനി വലുതാവില്ല എന്നിടത്ത്
ഇന്നത്തെ ദിവസം പൂർത്തിയാകുന്നു.

ഇതിനുള്ളിലുള്ളതെല്ലാം
ഇതിനകം വലിപ്പം വെച്ചു വരുന്ന
അടുത്ത ദിവസത്തിലേക്കു ചാടുന്നു.





66


ആ കുട്ടി എന്താ പോകാത്തത്?



മുപ്പതുകൊല്ലം മുമ്പ്
കൂടെപ്പഠിക്കുന്ന പെൺകുട്ടിയൊത്ത്
ഒരു പരീക്ഷക്കാലത്ത്
വീട്ടിൽ വന്നു തങ്ങിയപ്പോൾ
നാലു ചുറ്റും ഓരോന്നായി വിളക്കു തെളിയും പോലെ
നിരനിരയായി
കണ്ണുകൾ തിളങ്ങി വന്നതോർക്കുന്നു
കാറ്റില്ലാഞ്ഞിട്ടും നാളങ്ങളുലഞ്ഞു,
ആ കുട്ടി എന്താ പോകാത്തത് എന്ന താളത്തിൽ.
അതിൻ്റെ ചൂടു തട്ടി
അമ്മ പിറുപിറുത്തു
അച്ഛൻ മൗനം ചുമച്ചു.

മുപ്പതുകൊല്ലം കഴിഞ്ഞു
നാലുപാടും ഉറ്റുനോക്കാൻ
ആർക്കും ഇടയില്ലാത്ത കാലം വന്നു.
എൻ്റെ മകൻ
വടക്കേ ഇന്ത്യക്കാരി സഹപാഠിനിയോടൊപ്പം വന്ന്
ഇവിടെ താമസിക്കുന്നു.
നാടു കണ്ടു നടക്കുന്നു
ചുമർച്ചിത്രങ്ങൾ, ദാരുശില്പങ്ങൾ
വട്ടത്തിലും ചതുരത്തിലുമുള്ള ശ്രീകോവിലുകൾ
ആർക്കും ഒന്നിനും ഇടയില്ലാത്ത കാലത്തും
ഓരോന്നായി തെളിയുന്നു വിളക്കുകൾ
നാല്പതു ചുറ്റും
പല പല പല നിരകളിൽ

കെടാവിളക്കു തന്നെ
നമ്മുടെ ചുറ്റുവിളക്ക്!



67


ശാശ്വതജീവിതം



കൊല്ലം ഒന്നായ് അദ്ദേഹം 

മരിച്ചുപോയിട്ട്

ലോകം പഴയപോൽ തന്നെ


കൊല്ലം രണ്ടായ് അദ്ദേഹം 

മരിച്ചുപോയിട്ട്

ലോകം പഴയപോൽ തന്നെ


കൊല്ലം പത്തായ് അദ്ദേഹം 

മരിച്ചുപോയിട്ട് 

ലോകം പഴയപോൽ തന്നെ


കൊല്ലം അമ്പതായ് അദ്ദേഹം 

മരിച്ചു പോയിട്ട്

ഇല്ല ലോകത്തിന്നൊരു മാറ്റം


അതു പഴയപോൽ തന്നെ

എങ്കിൽ പിന്നെ അദ്ദേഹവും

മരിച്ചുപോയിട്ടില്ല



68



വാതിൽ രാമായണം



മരം കടലാസാക്കാൻ
ചിതലുകൾ തന്നെ ധാരാളം.

എൻ്റെ മുൻവാതിൽ
ഇപ്പോളൊരു ഭൂർജപത്രം.

ഒന്നും തടുക്കാൻ
ഇനിയതിനാവില്ല

എന്തും എഴുതിപ്പിടിപ്പിക്കാം പകരം ഇനിയതിൽ



69


ചൂടിന് ഒരു ഗീതം ഉഷ്ണഗോപുരം ഏറ്റവുമടിയിൽ മൃതദേഹത്തിൻ്റെ തണുപ്പ് മൃതദേഹത്തിൻ്റെ കയ്യിനും തണുപ്പ് ആ തണുപ്പിനുമേൽ ജീവിച്ചിരിക്കുമെൻ്റെ കയ്യ്. ജീവിച്ചിരിക്കുമെൻ്റെ കയ്യു ഞാൻ തൊടുമ്പോൾ ചൂടുമില്ല തണുപ്പുമില്ല അതിനുംമേൽ സഹജീവിയുടെ കൈച്ചൂട് സഹജീവി തൊടുമ്പൊഴേ ചൂടറിയൂ എനിക്കു പരിചയമില്ലാത്ത അകലമനുഷ്യൻ്റെ കയ്യിനാണ് ഏറ്റവും ചൂട് ആ കയ്യെഴുതിയ വാക്കുകളിൽ അതു പുകയുന്നു


70



കമ്പരാമായണത്തിലെ ഒരു പ്രയോഗം ഉദ്ധരിക്കേണ്ടി വന്നപ്പോൾ
ഇറച്ചി മണക്കും പടയുള്ള മന്ത്രിമാർ എന്നു കമ്പർ യുദ്ധകാണ്ഡത്തിൽ.

ഇറച്ചി മണക്കും പടയുള്ള മന്ത്രിമാരുള്ള രാജാവു വാഴുന്ന രാജ്യത്തെ കോടാനുകോടി പ്രജകൾ യുദ്ധമില്ലാത്ത കാണ്ഡങ്ങളിലും ആ മണം ശ്വസിച്ചു സഹിച്ചു ജീവിച്ചു വരുമ്പോൾ .......... എന്നിങ്ങനെ ചുരുട്ടിവെച്ച ചുരുൾ നിവരുമ്പോലെ ആ പ്രയോഗം നിൽക്കാതെ നിവർന്നു നീണ്ടു നീണ്ടു വരുന്നു.



71


ഞാൻ കാൻസർ രോഗത്തെ കൈവിടുന്നു



അവസാനം വലിക്കുന്ന ആ ഒരു സിഗററ്റാണ് കാൻസറിനു കാരണമാവുക ഞാനതിനെ ഉപേക്ഷിച്ചുകൊള്ളുന്നു

ഉറപ്പ്
ഒപ്പ്

അവസാനം വലിക്കുന്ന ആ ഒറ്റ വലിയാണ് കരൾ രോഗത്തിനു കാരണമാവുക ഞാനതും ഉപേക്ഷിച്ചു കൊള്ളുന്നു

ഉറപ്പ് ഒപ്പ്




72



ദിലീപൻ

മഴക്കാലപ്രഭാതത്തി-
ന്നുള്ളിലെന്തൊരു നന്മണം
മണത്തിൻ്റെ നടുക്കായി
നിൽക്കുന്നൂ പൂത്ത ചെമ്പകം

ഒളിചിന്നുമിളംപച്ച - യിലകൾക്കിടയൂടവേ വിടർന്നു നീണ്ടിതൾത്തുമ്പു പുറത്തേക്കു മടങ്ങിയും

ചന്ദനാഭയിലോറഞ്ചു തുള്ളി വീണു ലയിച്ചതാം നിറമാണെന്നിരുന്നാലും പുറമേക്കറിയാതെയും

ചെമ്പകക്കൊമ്പുകൾ തോറും
മാഞ്ഞു നിൽക്കുന്നു പൂവുകൾ ഒളിയുന്നെത്രയാഴത്തിൽ മണം പൊങ്ങുന്നിതത്രമേൽ

വർണ്ണവൃക്ഷത്തിൽ പൂ മാത്രം ചായത്തേപ്പു തൊടാതെയാ ചിത്രകാരി മണത്തിൻ്റെ മുനകൊണ്ടു വരഞ്ഞപോൽ.

മഴ കൊള്ളാതിലക്കീഴി- ലൊതുങ്ങിത്തന്നെ നിൽക്കിലും ഇതളിൽ പാറി വീഴുന്നു - ണ്ടൊരു തുള്ളി സുതാര്യത

മഴക്കാലത്തു മാനത്തു കേറാൻ വയ്യാതെയമ്പിളി ആയിരം പൂക്കളായ് ചിന്നി - ത്തങ്ങുന്നീ ചില്ലകൾക്കകം

ഓരോരോ ചെമ്പകപ്പൂവും ചേർന്നു മാനത്തു പൗർണ്ണമി ഓരോ പൂവിൻ മണം ചേർന്നു ചേർന്നുണ്ടാം ഗന്ധപൗർണ്ണമി

നാളെയീപ്പൂക്കളൊന്നായി
വാനിലമ്പിളിയാകവേ
ഒളിപ്പിച്ചോരിലപ്പച്ച
മാനും മുയലുമാകുമോ?

മരത്തിൻ്റെയടുത്തായി - യൊരു കെട്ടിടമുള്ളതും അതിലാളുകൾ വന്നേപോ- യിരിപ്പതിനിരമ്പവും

മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നീ തൂമണത്തിന്നൊഴുക്കിലായ് കൊമ്പിൽ തൂങ്ങുന്ന തേനീച്ച - ക്കൂടുപോൽ സ്വല്പമിപ്പൊഴും.

തന്നെയും മായ്ച്ചു മണമായ് മാറാൻ വെമ്പുന്നു ചെമ്പകം കഴിയില്ലതിനെന്നപ്പോൾ തടയുന്നടിവേരുകൾ

നട്ടയാളുടെ പേരുണ്ടു വേരു കൊണ്ടുള്ളൊരൊപ്പു പോൽ താഴെ മണ്ണിൽ: ദിലീപ്കുമാർ, വിട്ടുമായുന്നതെങ്ങനെ?

ദിലീപന്നൊപ്പമുണ്ടെന്നും പാൽ ചുരത്തുന്ന നന്ദിനി, മരം മൊത്തം ചെമ്പകപ്പൂ, മണം ചിന്നുന്ന പൗർണ്ണമി



73


പിഴച്ച മരണം

ഇരുന്നിടത്തുനി -
ന്നെണീറ്റു പോരുമ്പോൾ തിരിഞ്ഞു നോക്കുകൊ-
ന്നിരിപ്പിടത്തിലേ- ക്കവിടെ ഞാൻ തന്നെ -
യിരിക്കുന്നുണ്ടാവാം, വലിച്ചെണീപ്പിച്ചു
പിടിച്ചു പോരണം.

തിരിഞ്ഞു നോക്കാതെ -
യെണീറ്റു പോവുകിൽ
മരണത്തിൽ പോലും
പിഴവു പറ്റിടാം





74



!

എഴുതിയ ഓരോ വരിയുടെ ഒടുവിലും
ആശ്ചര്യചിഹ്നം ഇടുന്ന ഒരു കവിയുണ്ടായിരുന്നു.

ഒരിക്കൽ ഒരു വായനക്കാരൻ
അതു ശ്രദ്ധയിൽ പെടുത്തിയപ്പോൾ
അദ്ദേഹം,
അയ്യോ ഞാനതു ശ്രദ്ധിച്ചില്ല,
കവിത തന്നെ ഒരാശ്ചര്യമല്ലേ,
ഒഴിവാക്കാം, നന്ദി
എന്നു പറഞ്ഞു.

എന്നിട്ട്
ചിഹ്നം ബാക്കി നിർത്തി
എഴുതിയ വരികളത്രയും
വെട്ടിക്കളഞ്ഞു.


No comments:

Post a Comment