Wednesday, July 31, 2024

നതാലിയ ടൊലേഡോ (മെക്സിക്കോ, ഭാഷ സപോടെക്, ജനനം : 1967)

ചാണകവണ്ട്


നതാലിയ ടൊലേഡോ (മെക്സിക്കോ, ഭാഷ സപോടെക്, ജനനം : 1967)

1

അവയുണ്ടാക്കുന്നു
പൂർണ്ണചന്ദ്രനെപ്പോലുള്ള ചാണകയുരുളകൾ
ചോളപ്പൊരി വിൽക്കുന്ന പെണ്ണുങ്ങളെപ്പോലെ
തലയിലതു ചുമക്കുന്നു
ലോകത്തിൻ്റെ തറക്കടിയിൽ മാന്തുന്നു
ഉരുളകളൊളിപ്പിക്കാൻ
വിശുദ്ധമായ പൈതൃക സ്വത്തെന്നോണം

2

തീയുണ്ടായത് ലോകത്തിനടിയിൽ
ഒരു തളിരില എൻ്റെ കൺപോളമേലുറങ്ങുന്നു
എൻ്റെ നിഴൽ നാലു കാലിൽ നടക്കുന്നു
എൻ്റെ പരുത്ത തൊലി സന്തോഷത്താൽ വിറയ്ക്കുന്നു
ഒരു പൂന്തോട്ടമാണെൻ്റെ വീട്
പിൻഭാഗത്തു ഞാൻ കൊണ്ടുനടക്കുന്ന മിന്നാമിന്നി
എനിക്കു തിളക്കം പകരുന്നു.
എൻ്റെ കൈത്തലം ഒരില
എന്നെ ആശ്ലേഷിക്കുന്ന ഏതിനേയും
ഉൺമയുടെ പാലാൽ നിറപ്പെടുത്തുന്നു ഞാൻ

3

നിഴലിനടിയിലിരിക്കെ
എൻ്റെ മുതുകൊരു കനം തൂങ്ങും ചോളയില
ഉഴവുചാലുകൾ കീറുന്നു സങ്കടം
വിതക്കുന്ന നേരം നിലമെന്നപോലെ
ലോകത്തിൻ്റെ പൊടി മുഴുവൻ
എൻ്റെ കണ്ണുകളിലരഞ്ഞു പൊടിഞ്ഞു.
മഴസുഗന്ധം,
അടയുമാകാശ വിളുമ്പിൽ

4

ലോകം ഇരുട്ടിലാണ്ടു
കളിമൺഭരണി തുളുമ്പി, പുഴകളും കടലുകളുമൊഴുകി
വിളറി നരച്ചൊരു സൂര്യൻ വന്ന്
മനുഷ്യരുടെ കണ്ണുകളെല്ലാം തുടച്ചുനീക്കി
പൂക്കളിൽ നിന്നും ചെടികളിൽ നിന്നും
നിലം ജലം നുകർന്നു
ഒരു കുലുക്കം.അതുണ്ടാക്കിയ വിള്ളലുകളിൽ നിന്നും
ആദ്യത്തെ മനുഷ്യൻ മുളപൊട്ടി

മുന്നിൽ

 മുന്നിൽ


അപരിചിതരൊത്തെടുത്ത ഫോട്ടോക്കു പിന്നിൽ
ഒരു മുലക്കൂർപ്പിൻ മൃദുസ്പർശബിന്ദു

പുസ്തകത്താളുകൾ

പുസ്തകത്താളുകൾ



ഇന്നുവരെ കണ്ട
അടയുന്ന വാതിലുകളെല്ലാം
ഒറ്റ കുത്തിക്കെട്ടിനുള്ളിൽ ഒന്നിച്ച്
മറിഞ്ഞുകൊണ്ടിരുന്നാൽ?

Tuesday, July 30, 2024

അഡ സാലസ് (സ്പെയിൻ, ജനനം: 1965)

 കവിതകൾ


അഡ സാലസ് (സ്പെയിൻ, ജനനം: 1965)

1

ഇതൊരു പാറ
ഇതു നിരീക്ഷിക്കുന്നു
മേഘങ്ങളുടെ അലസഗമനം
ചില്ലകളുടെ വളവുകൾ
പക്ഷിയുടെ
അസാദ്ധ്യ ജ്യാമിതി

ഇതൊരു പാറ
നിശ്ശബ്ദം ഇതു നിരീക്ഷിക്കുന്നു
ചലനത്തിൻ്റെ രഹസ്യ വഞ്ചന


2

നിനക്കെന്നോടെന്തെല്ലാമോ
പറയാനുണ്ടെന്നെനിക്കറിയാം, ലോകമേ,
ഞാനെല്ലാം വൃത്തിയാക്കാൻ പോകയാണ്, അങ്ങനെ
എല്ലാം കൂടുതൽ സുതാര്യമാകട്ടെ
ഭയമോ യത്നമോ കൂടാതെ
നിൻ്റെ മന്ത്രണങ്ങൾ എനിക്കു കേൾക്കാൻ കഴിയട്ടെ
ഇപ്പോൾ നിനക്കെൻ്റെ കാതരികിൽ വരാം
മെല്ലെ സംസാരിക്കാം
വളരെ മെല്ലെ
ധൃതികൂട്ടാതെ

മരണം നമ്മെ
ഒരിക്കലും തൊടാത്ത വിധം,
ലോകമേ....

ആൽബർട്ടോ ബ്ലാങ്കോ (മെക്സിക്കോ, സ്പാനിഷ്, ജനനം : 1951)

വൈരുദ്ധ്യം

ആൽബർട്ടോ ബ്ലാങ്കോ (മെക്സിക്കോ, സ്പാനിഷ്, ജനനം : 1951)

ഇരുണ്ട മുറിയിൽ ഒരു മെഴുതിരി കത്തിച്ചു
മുറിയിലെ വസ്തുക്കൾക്കെല്ലാം
ഒരു വശം പെട്ടെന്നു തിളങ്ങി
മറുവശം നിഴലു നീണ്ടു
വെളിച്ചമുള്ളവക്കെല്ലാം ഓരോ നിഴൽ
നിഴൽവെളിച്ചങ്ങൾ കൈകോർത്തു നീങ്ങുന്നു
നിഴലില്ല മെഴുകുതിരിനാളത്തി,നാ ജ്വാല
ചിതറും വെളിച്ചം ശരിക്കും വെളിച്ചമോ?

Monday, July 29, 2024

ഏയ്ഞ്ചൽ ഗോൺസാലസ് (സ്പെയിൻ, 1925 - 2008)

ഇതിലേ ഒരു നദി കടന്നുപോവുന്നു

ഏയ്ഞ്ചൽ ഗോൺസാലസ് (സ്പെയിൻ, 1925 - 2008)


ഇതിലേ ഒരു നദി കടന്നുപോവുന്നു

മണലുരച്ചു മിനുസപ്പെടുത്തി
ജലം പ്രകാശിതമാക്കി
കല്ലുകൾ തിളക്കി
ആഹ്ലാദത്തിമിർപ്പാർന്ന ആമ്പലുകളോടു ക്ഷമിച്ച്
ഇതിലേ കടന്നുപോയ് നിൻ്റെ കാൽവെപ്പുകൾ

നീയല്ല നദിയെ പിന്തുടരുന്നത്
നദി നിൻ്റെ പിറകേ ഒഴുകുകയാണ്
സ്വന്തം പ്രതിബിംബം നിന്നിലന്വേഷിച്ച്
നിൻ്റെ പിൻവശത്ത് തന്നെത്തന്നെ നോക്കി

നീ വേഗം പോകുമ്പോൾ നദി തിരക്കുകൂട്ടുന്നു
നീ മെല്ലെ പോകുമ്പോൾ ഒരു കുളമായ് തളംകെട്ടുന്നു

Sunday, July 28, 2024

അൽ സാദ്ദിഖ് അൽ റാദ്ദി(അറബിക്, സുഡാൻ, ജനനം: 1969)

 പ്രാർത്ഥന

അൽ സാദ്ദിഖ് അൽ റാദ്ദി(അറബിക്, സുഡാൻ, ജനനം: 1969)

മഷിക്കും ഒരു കണ്ണീർത്തുള്ളിക്കുമിടയിൽ
നിവർന്നു കിടക്കുന്നു വാക്ക്,
തലയുയർത്തിവെച്ച്.
സ്വന്തം ദിവ്യത്വമതുണർത്തുന്നു
പ്രകാശിപ്പിക്കുന്നു ഏടിനെ




Saturday, July 27, 2024

കവിതകൾ - പിയ ടാഫ്ഡ്രപ് (ഡന്മാർക്ക്, ജനനം : 1952)

കവിതകൾ

പിയ ടാഫ്ഡ്രപ് (ഡന്മാർക്ക്, ജനനം : 1952)


 1

വേരുള്ള പക്ഷി

മരത്തിലേക്കു നോക്കൂ
കേൾക്കൂ
ഒരു പക്ഷി
കൂട്ടിവയ്ക്കുന്നു
കുഴമറിച്ചിൽ
ഏഴു രാഗങ്ങളിൽ


2
ചലനത്തിൽ വിശ്രമിക്കുക

മാനം കീറിമുറിച്ച്
കറുത്ത ചിറകുകളിന്മേൽ
ഒഴുകുന്ന കിളികൾക്കുമേൽ
ഇളവേൽക്കുക
അതിനായാണോ
മലർത്തിക്കിടത്തി
നമ്മെ മറവു ചെയ്തിരിക്കുന്നത്
മണ്ണിൽ?

Friday, July 26, 2024

കവിതകൾ - വിവിയൻ ലാമാർക്ക് (ഇറ്റലി, ജനനം : 1946)

കവിതകൾ

വിവിയൻ ലാമാർക്ക് (ഇറ്റലി, ജനനം:1946)


1
അവിഹിത കവിത

ഞാൻ നിന്നോട് മനസ്സുകൊണ്ട് ഇണചേർന്ന രാത്രി
വേണ്ടത്ര ജാഗ്രത കാണിച്ചില്ല
അല്പം കഴിഞ്ഞതും എൻ്റെ മനസ്സു വീർത്തു നിറഞ്ഞു
പിന്നെ, നിനക്കറിയാം,
രണ്ടു രാത്രി മുമ്പ്
കൊടും വേദനക്കു ശേഷം
ഞാനൊരു അവിഹിത കവിതക്കു ജന്മം നൽകി
എൻ്റെ പേരു മാത്രമേ അതു പേറു
എന്നാൽ എൻ്റേതല്ലാത്ത ഒരന്തരീക്ഷം അതിനുണ്ട്
നിൻ്റേതുപോലെ.
നിനക്കൊരു സംശയം പോലും തോന്നാത്ത നേരത്ത്
നിനക്കൊരു പെൺകുഞ്ഞു പിറന്നിരിക്കുന്നു.


2
മാന്യനും ഹൃദയവും

അയാളവളുടെ ഹൃദയത്തിൽ പ്രവേശിച്ചു
അവളുടെ കണ്ണുകളുടെയും ചെവികളുടെയും തെരുവിലൂടെ കടന്നുപോന്ന് അയാളവളുടെ ഹൃദയത്തിൽ പ്രവേശിച്ചു.
അവിടെ അയാൾ എന്തെടുക്കുന്നു?
തങ്ങുന്നു
ഒരു വീട്ടിലെന്നപോലെ
അയാളവളുടെ ഹൃദയത്തിൽ വസിക്കുന്നു.

Thursday, July 25, 2024

ബോധിസത്വൻ്റെ 177 -ാം വചനം - ജാർക്കോ ലെയ്ൻ (ഫിൻലാൻ്റ്, ജനനം 1947)

ബോധിസത്വൻ്റെ 177 -ാം വചനം

ജാർക്കോ ലെയ്ൻ (ഫിൻലാൻ്റ്, ജനനം 1947)

കൂറ്റൻ തീവണ്ടി കരയുന്നു രാത്രിയിൽ,
പ്ലാറ്റ്ഫോം ചോദിക്കുന്നു:
"വണ്ടീ, വണ്ടീ, നീയെന്താണു കരയാൻ?"

"ഞാൻ തകർന്നുപോയി, തളർന്നുപോയി,
ഒറ്റപ്പോക്കിന്
നക്കിയെടുക്കാൻ പറ്റാത്ത തരത്തിൽ
നീണ്ടതാണ് പാളം"

Sunday, July 21, 2024

മൂന്നു കവിതകൾ - റെയ് ആർമൻട്രൗട്ട് (യു എസ് എ, ജനനം:1947)

 മൂന്നു കവിതകൾ


റെയ് ആർമൻട്രൗട്ട്


1
ഒരു വയസ്സന്
മരിച്ചുപോയ തൻ്റെ അമ്മയെക്കുറിച്ചു
വേവലാതി :

അമ്മക്ക് വളരെ വളരെ വയസ്സായി


2
കാഴ്ച്ച

നഗരവിളക്കുകളല്ല. നമുക്കു വേണ്ടത്
ചന്ദ്രൻ

നമ്മുടെയാരുടെയും ചെയ്തിയല്ലാത്ത
ചന്ദ്രൻ


3
അസ്തമയം

തണുത്ത ചില്ലു പരപ്പിൽ,
മൂന്നു നില ഉയരത്തിൽ
എട്ടുകാലി വിശ്രമിക്കുന്നു
ഏകാഗ്രം, തീർത്തും ഏകാന്തം

ഞാൻ അതുപോലല്ല!

Saturday, July 20, 2024

രാത്രിവ്യാഖ്യാനം

രാത്രിവ്യാഖ്യാനം


സ്വപ്നവ്യാഖ്യാനത്തെപ്പറ്റി പറയുകയായിരുന്നു ഒരു സുഹൃത്ത്. അപ്പോൾ ഞാനോർത്തു :

നാട്ടിൽ ഞങ്ങളുടെ അയൽപക്കത്തൊരാൾക്ക് ഒരു പതിവുണ്ട്. പാതിരാത്രി മൂത്രമൊഴിക്കാനുണർന്നാൽ, അല്ലെങ്കിൽ എന്തെങ്കിലും ശബ്ദം കേട്ടുണർന്നാൽ, അല്ലെങ്കിൽ ഉറങ്ങാതെ കിടക്കുമ്പോൾ ഒരു ശബ്ദം കേട്ടാൽ അയാൾ തൻ്റെ ടോർച്ച് നാലുപാടും വീശിയടിക്കും. അതിനായി വലിയ പ്രകാശമുള്ള ഒരു ടോർച്ചുണ്ട് അയാളുടെ കയ്യിൽ.

ഞങ്ങൾ രാത്രി മൂത്രമൊഴിക്കാനുണർന്നാൽ, അല്ലെങ്കിൽ എന്തെങ്കിലും ശബ്ദം കേട്ടുണർന്നാൽ, അല്ലെങ്കിൽ ഉറങ്ങാതെ കിടക്കുമ്പോൾ ഒരു ശബ്ദം കേട്ടു നോക്കിയാൽ അയാൾ ഉമ്മറത്തിരുന്ന് രാത്രിയിലേക്കു വെളിച്ചത്താൽ നീട്ടി നിറയൊഴിച്ചു കൊണ്ടിരിക്കുന്നതു കാണും.

വെളിച്ചപ്പാളികൾ വട്ടത്തിൽ കറങ്ങുന്നേടത്തെല്ലാം മരത്തടികൾ, ചില്ലകൾ, കോഴിക്കൂടിനു മേലിട്ട ഷീറ്റ്, തെങ്ങോലകൾ, വാഴയിലത്തൊങ്ങലുകൾ, അവക്കിടയിൽ പതുങ്ങുന്ന ഒരു കള്ളൻ്റെ ഉടൽവടിവ്, വീടുകളുടെ ചുമർക്കോണുകളുടെ വക്കുകൾ എന്നിവ വഴുതി മായും.

Friday, July 19, 2024

സെൻ്റ് ജോർജ് ദേവാലയം - ജറോസ്ലാവ് സീഫെർട്ട് (ചെക്ക്, 1901 - 1986)

സെൻ്റ് ജോർജ് ദേവാലയം


ജറോസ്ലാവ് സീഫെർട്ട് (ചെക്ക്, 1901 - 1986)

വെളുത്ത സെൻ്റ് ജോർജ് ദേവാലയത്തിനു
തീപ്പിടിച്ചാൽ,
ദൈവം അതു വിലക്കട്ടെ,
തീനാളങ്ങൾക്കുശേഷം അതിൻ്റെ ചുമരുകൾ
റോസ് നിറമാകും
വിശേഷിച്ചും അതിൻ്റെ ഇരട്ട ഗോപുരങ്ങൾ: ആദവും ഹവ്വയും.
ഹവ്വ മെലിഞ്ഞ ഗോപുരം,
സ്ത്രീകൾക്കു സാധാരണമായ മട്ടിൽ
അവരുടെ പെൺമയുടെ ഏറ്റവും തുച്ഛമായ
മഹിമയാണാ മെലിവ് എന്നിരിക്കിലും.
തീച്ചൂട് ചുണ്ണാമ്പുകല്ലിനെ തുടുപ്പിക്കും

ആദ്യചുംബനം
പെൺകിടാങ്ങളെ എന്നപോലെ

Thursday, July 18, 2024

കലയായ് വിടരുന്ന ആഴം

 കലയായ് വിടരുന്ന ആഴം


പി. രാമൻ


ഏതൊന്നിനെയും അതിനിരിക്കാൻ ഏറ്റവും യോജിപ്പുള്ള ഒരിടത്തു കൊണ്ടു വന്നു വയ്ക്കുന്നതുപോലെ ലളിതമായ കല വേറൊന്നില്ല. എന്നിട്ടു മാറി നിന്ന് അതിനെ അതിൻ്റെ പശ്ചാത്തലത്തോടു ചേർത്തു നിർത്തി നോക്കിക്കാണുന്നതിൽ കവിഞ്ഞ ഒരാസ്വദനവുമില്ല. വ്യക്തിത്വത്തിൽ തന്നെ ലയിച്ചിരിക്കുന്ന ഈ കലയെ മനുഷ്യൻ സംസ്കൃതിയിലേക്കു നീട്ടിയെടുത്തതിന് മികച്ച ഉദാഹരണങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്. പൂക്കളും സുഗന്ധ വസ്തുക്കളും ചായക്കെറ്റിലുകളും സംവിധാനം ചെയ്യുന്നതിൻ്റെ കലകൾ സെൻ ബുദ്ധമതവുമായി ബന്ധപ്പെട്ട് ജപ്പാനിൽ വികസിച്ചു വന്നത് ഓർക്കുക.

ചിത്രകാരനും കവിയുമായ എ.ശാസ്തൃശർമ്മൻ എൻ്റെ നാട്ടുകാരനാണ്. ഏറെക്കുറെ അയൽക്കാരൻ എന്നു പറയാം. എഴുതിത്തുടങ്ങിയ കാലം തൊട്ടേ ഞാൻ കവിതകൾ കാണിച്ചു കൊടുത്ത് അഭിപ്രായം തേടിയിരുന്നത് അദ്ദേഹത്തോടാണ്. ഓരോ കവിതയെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എൻ്റെ എഴുത്ത് മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്. വസ്തുനിഷ്ഠതയും വിമർശനാത്മകതയുമായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളുടെ പ്രധാന സവിശേഷത. ഈ നിലക്ക് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനത്തുള്ളയാളാണ് ശാസ്തൃശർമ്മൻ. അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോഴൊക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്.പരിസരബോധം വളരെ കൂടുതലായിരുന്നു അദ്ദേഹത്തിന് എന്നതാണത്. ഉദാഹരണത്തിന് കവിതാചർച്ചക്കിടെ ഒരു ശബ്ദം കേട്ടെന്നിരിക്കട്ടെ, അതിൻ്റെ ഉറവിടം അറിഞ്ഞ് കുഴപ്പമൊന്നുമില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ അനിയേട്ടൻ എന്നു ഞാൻ വിളിക്കുന്ന ശർമ്മൻ മാഷിന് ചർച്ച തുടരാൻ കഴിഞ്ഞിരുന്നുള്ളൂ. പുറത്തെ മുറിയിലിരുന്ന് ഞങ്ങൾ സംസാരിക്കുമ്പോഴാകും അകത്തുനിന്ന് കുട്ടികളുടെ ശബ്ദം, അല്ലെങ്കിൽ പാത്രം മറിഞ്ഞു വീഴുന്ന ഒച്ച കേൾക്കുക. മാഷ് അകത്തേക്കു പോകും. ആ ശബ്ദത്തിൻ്റെ ഉറവിടം ഏതായിരുന്നാലും അതിനെ ശാന്തമാക്കിയ ശേഷമേ അദ്ദേഹം തിരിച്ചെത്തി സംസാരം തുടരൂ. ചെറിയ പ്രായത്തിലേ കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടി വന്നയാളായിരുന്നു മാഷ്. അതുകൊണ്ടാണ് മാഷിൻ്റേത് ഇത്രമേൽ പരിസരബോധമുള്ള പ്രകൃതമായത് എന്ന് തോന്നുകയും ചെയ്തു. എന്തായാലും ഈ പ്രകൃതത്തിൻ്റെ ഒരനന്തരഫലം വരയും എഴുത്തും എണ്ണത്തിൽ കുറവാകാൻ ഇതിടയാക്കി എന്നതാണ്.മാഷ് കവിതയെയല്ല ചിത്രകലയെയാണ് തൻ്റെ മുഖ്യമാധ്യമമായി അന്നേ കണ്ടിരുന്നത്. ചിത്രത്തിൽ കവിഞ്ഞുള്ളതായിരുന്നു കവിത.ഉയർന്ന പരിസര ബോധത്താൽ താനറിയാതെ തന്നെ ചെയ്തു കൊണ്ടിരിക്കുന്ന ക്രമീകരണ - സംവിധാന കലയായിരുന്നു ശർമ്മൻമാഷിന് ജീവിതം. ഒരു സെൻമാസ്റ്ററെപ്പോലെ മാഷ് ചിത്രവും കവിതയുമെല്ലാം ആ ജീവിതകലയുടെ ഭാഗമാക്കി മാറ്റി.

ഇതൊക്കെ ഇപ്പോളെന്നെ ഓർമ്മിപ്പിച്ചത് മാഷിൻ്റെ പുതിയ കവിതകളുടെ വായനയാണ്. ഓരോ വസ്തുവിനെയും എടുത്തു കൊണ്ടു വന്ന് യഥാസ്ഥാനത്ത് വക്കുകയാണ് ഈ കവിതകൾ. എങ്ങാണ്ടോ കിടന്ന ഒരു ഭരണിയാവാം, പൊടി പിടിച്ച ഒരു കാൽപ്പെട്ടിയാവാം, വെറുമൊരു കല്ലാവാം, മനോഹരമായ ഒരു ചിത്രമോ ശില്പമോ ആവാം, കൂട്ടിയിട്ടു കത്തിക്കാൻ അടിച്ചു കൂട്ടുന്ന ഇലകളാവാം, ഒരു മനുഷ്യരൂപമാവാം, ഒരു വലിയ നഗരം തന്നെയാവാം കവിതയിൽ ഇങ്ങനെ ക്രമീകരിച്ചു സംവിധാനം ചെയ്യപ്പെടുന്നത്. വസ്തുക്കളെ ഇങ്ങനെ സംവിധാനം ചെയ്യുമ്പോൾ അവക്കിരിക്കാൻ വേണ്ടതായ അഥവാ അവക്കു പശ്ചാത്തലമാകാൻ വേണ്ടതായ ഇടം കൂടി കവിക്കു സൃഷ്ടിക്കേണ്ടതുണ്ട്. ആ നിലക്ക് സ്ഥലകല കൂടിയാണ് ശർമ്മൻ മാഷിന് കവിത. ഇങ്ങനെ പശ്ചാത്തലമായി ഒരു സ്ഥലം സൃഷ്ടിക്കുക, അവിടേക്ക് വേണ്ടതെല്ലാം ചേർത്തു വക്കുക എന്നിവ സ്വാഭാവികമായി സംഭവിക്കുമ്പോൾ ആ പ്രക്രിയയിലടങ്ങിയ നിശ്ശബ്ദത വായിക്കുന്ന നമ്മളെക്കൂടി പൊതിഞ്ഞു നിൽക്കും.

ഈ പറഞ്ഞത് കവിതകൾ ഉദാഹരണമായെടുത്തു വിശദീകരിക്കേണ്ടതുണ്ട്. ആപ്പിൾ എന്ന കവിതയെടുക്കാം. നമ്മുടെ നാട്ടിൽ വിളയാത്ത, എന്നാൽ ചന്തകളിൽ സുലഭമായ പഴമാണത്. നമ്മുടേതല്ലെങ്കിലും നമ്മുടേതായ പഴം.ആപ്പിൾ പഴങ്ങളുടെ സ്റ്റിൽ ലൈഫുകൾ ചിത്രകാരന്മാർക്കു പ്രിയങ്കരമാണ്. ആപ്പിളിനെ അതിൻ്റെ നാട്ടിൽ, തോട്ടത്തിൽ, ഒരു മരത്തിൻ്റെ ചില്ലയിൽ കൊണ്ടുവെക്കുകയാണ് ആ കവിത. ഇവിടെ ഞാൻ വീണ്ടും ബുദ്ധപഥത്തിലെത്തുന്നു. തിച് ഞാത് ഹാൻ എഴുതിയ പഴയ പാത വെളുത്ത മേഘങ്ങൾ (പരിഭാഷ കെ. അരവിന്ദാക്ഷൻ) എന്ന കൃതിയിൽ പരാമർശിച്ചിട്ടുള്ള ഒരു കഥയാണ് ഓർമ്മ വരുന്നത്. ബോധോദയം എന്താണെന്ന് കുട്ടികൾക്കു ബുദ്ധൻ വിശദീകരിച്ചു കൊടുക്കുന്നതാണ് സന്ദർഭം.ബുദ്ധൻ പ്രയോഗത്തിലൂടെയാണ് അതു കുട്ടികളെ പഠിപ്പിച്ചത്. ഒരു കൊട്ട നിറയെ ഓറഞ്ചു കൊണ്ടു വന്ന് ഓരോ കുട്ടിക്കും ഓരോന്നു കൊടുത്തു തിന്നാൻ പറഞ്ഞു. ചിലരത് വേഗം തിന്നു തീർത്തു. ചിലർ സാവകാശം മണത്ത്, രൂചിച്ച്, അല്ലിയല്ലിയായി നുണഞ്ഞു തിന്നു. ഒടുവിൽ ബുദ്ധൻ കുട്ടികളോടു പറഞ്ഞു, രണ്ടു വിധത്തിൽ ഓറഞ്ചു തിന്നാം, ജാഗ്രതയോടെയും അല്ലാതെയും. ജാഗ്രതയോടെ ഓറഞ്ചു തിന്നുമ്പോൾ അതു കായ്ച്ച മരം, ആ മരം നിൽക്കുന്ന മണ്ണ്, മണ്ണിൽ ആപ്പിൾ തൈ നട്ട കർഷകർ, അവരുടെ ജീവിതം എല്ലാം കാണാൻ കഴിയും. ജാഗ്രതയോടെ ഓറഞ്ചു തിന്നുമ്പോൾ ഉണ്ടാകുന്ന ഈ അനുഭവത്തിൻ്റെ പേരാണ് ബോധോദയം. ശാസ്തൃശർമ്മൻ്റെ ആപ്പിൾ കവിത ആപ്പിളിനെ അതിൻ്റെ മരത്തിൽ എത്തിക്കുന്നതോടെ പിന്മാറുന്നില്ല.

എൻ്റെ നഗരത്തിലേക്ക്
മഞ്ഞ വണ്ടികളിൽ കൂമ്പാരമായി
ആപ്പിളെത്തുന്നു
ജോലി കഴിഞ്ഞുള്ള മടക്കയാത്രകളിൽ
വീട്ടിലേക്കു പോരുന്നു.
ആപ്പിൾ കഴുകുന്നതിനെപ്പറ്റി
വിഷവും മധുരവും വേർതിരിക്കുന്നതിനെപ്പറ്റി
തീൻമേശകളിൽ ചർച്ച ചെയ്യുന്നു.

എൻ്റെ നാട്
ഉണങ്ങിയ മണ്ണ്
പൊടിക്കാറ്റടിക്കുന്നു
കുന്നിൻ ചെരിവുകളിൽ
ഉരുളൻപാറകൾ പൊള്ളി നിൽക്കുന്നു
മിനുസമില്ലാത്ത ജീവിതം

ആപ്പിൾ
വിദൂരമായ തോട്ടങ്ങളിൽ
എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ

വസ്തു, അതിരിക്കുന്ന സ്ഥലം, അതിനെ നോക്കുന്നയാളുടെ നോട്ടത്തിൻ്റെ ആംഗിൾ എന്നിവ ചേർന്നിണങ്ങുന്നുണ്ട് ഈ ആഖ്യാനത്തിൽ. ആപ്പിൾ കൂമ്പാരത്തിൻ്റെ നിറത്തെ ലോറിയുടെ മഞ്ഞനിറത്തിലേക്ക് ചേർത്തുവെച്ചിരിക്കുന്നതിൻ്റെ സൂക്ഷ്മത കാണുക. ഈ ഇണക്കമാണ് ശാസ്തൃശർമ്മൻ്റെ കവിതയെ വാക്കുകൾ കൊണ്ടുള്ള സ്ഥലകലയാക്കുന്നത്. ഉരുളക്കിഴങ്ങുകറി കൂട്ടി ചപ്പാത്തി തിന്നുന്ന 'ഞങ്ങ'ളെ വാൻഗോഗിൻ്റെ പ്രശസ്ത ചിത്രത്തിലേക്കും ആ ചിത്രത്തിൻ്റെ ഓർമ്മയെ അതു രചിക്കപ്പെട്ട പശ്ചാത്തലത്തിലേക്കും ചിത്രത്തിലെ മനുഷ്യരെ അവരുടെ നിത്യജീവിതസഹനങ്ങളിലേക്കും കൊണ്ടു വയ്ക്കുന്ന കവിതയാണ് ഉരുളക്കിഴങ്ങു തിന്നുന്നവർ. മേഘത്തെ മുറ്റത്തെ മഹാഗണിയിലേക്ക്, നിലാവിനെ ആരണ്യക് എന്ന നോവൽത്തുരുത്തിലേക്ക്, വെയിലിനെ വയനാട്ടിലേക്ക്, ആളൊഴിഞ്ഞ ഒരു വീടിൻ്റെ മുറ്റത്തു തന്നെത്തന്നെ, കൊണ്ടുവയ്ക്കുന്നു.

ഈ പ്രവൃത്തിയിൽ കവി/കലാകാരൻ നേരിടുന്ന ഒരു പ്രശ്നമുണ്ട്. സംവിധാനം ചെയ്യലിൻ്റെ ഈ കലയിൽ നിർജീവത സംഭവിച്ചേക്കാം എന്നതാണത്. ഫോട്ടോഗ്രഫിക് സ്വഭാവമുള്ള പല കവിതകളും നിർജീവവും യാന്ത്രികവും ആയി മാറുന്നതിന് മലയാളത്തിൽ തന്നെ ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുകയും ചെയ്യും. എന്നാൽ ഈ പ്രതിസന്ധിയെ കവി മറികടക്കുന്നു എന്നതാണ് പ്രധാനം. ചലനവും നിശ്ചലതയും ശബ്ദവും നിശ്ശബ്ദതയും തമ്മിലുള്ള സംഘർഷം ഉടനീളം നിലനിർത്തുന്നതിലൂടെ സജീവത സൂക്ഷിക്കാൻ ശാസ്തൃശർമ്മൻ്റെ കവിതക്ക് സഹജമായിത്തന്നെ അറിയാം. ഉദാഹരണത്തിന് രണ്ടു ശില്പങ്ങൾ എന്ന കവിത നോക്കൂ:

മുറ്റത്ത്
ഇരുമ്പുകൂട്ടിൽ
ശ്വാനശില്പം
ഇടക്കൊന്നു കുരക്കുമ്പോൾ
ജീവനുണ്ടെന്നു തോന്നിപ്പോകും

സിറ്റൗട്ടിൽ
പതുപ്പാർന്നൊരിരുപ്പിൽ
വളഞ്ഞു ചാഞ്ഞൊരു
വൃദ്ധശില്പം

ഇടക്കൊന്നു ചുമയ്ക്കുമ്പോൾ
ജീവനുണ്ടെന്നു തോന്നിപ്പോകും

തുന്നിവെച്ചൊരു വായ്
അടച്ചിട്ട ഗേറ്റ്
മരിച്ചു നിൽക്കും വീട്

ശില്പനിശ്ചലതക്കും സജീവതക്കും ഇടയിലെ വാഴ്‌വിൻ്റെ അവസ്ഥയെ കുറിക്കാൻ ഈ ഇടനിലക്കു കൃത്യമായും കഴിയുന്നുണ്ട്. ജീവത്വവും ശില്പത്വവും കൊണ്ടുള്ള ലീലയായി ഈ ആവിഷ്ക്കാരരീതി പടരുന്നത് പാകം, പേടി, പണിക്കാരൻ, കുന്നിൻചെരുവിലെ വീടുകൾ തുടങ്ങിയ കവിതകളിൽ അനുഭവിക്കാം. 'പാക'ത്തിൽ ഒരു പുരുഷപ്രതിമ ഉണ്ടായിവരികയാണ്. നെഞ്ചൂക്കും പേശീബലവും കൂർത്ത പല്ലും നഖവുമുള്ള എല്ലാം തികഞ്ഞ ഒരാണ്. പക്ഷേ അതിൻ്റെ കടിച്ചു പിടിച്ച പല്ലിന്നിടയിൽ ചത്ത പാമ്പുപോലെ കിടക്കുന്നു ദുർബ്ബലമായ നാവ്. ആ നാവ് ശില്പത്തിന് അല്പപ്രാണനെങ്കിലുമേകുന്നു. അഥവാ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്നു. ജീവനുണ്ടെന്നു തോന്നുന്നു എന്നത് ഒരു കെട്ട ജീവിതാവസ്ഥ തന്നെ. അങ്ങനെയങ്ങു ജീവിച്ചു പോവുക എന്ന നിരുന്മേഷകരമായ നിലയെ കാണിക്കുന്നു ഈ ആവിഷ്ക്കാരം. ശില്പമല്ലാത്ത ശില്പവും ജീവിതമല്ലാത്ത ജീവിതവും മനുഷ്യനല്ലാത്ത മനുഷ്യനും ഈ കവിതകളിൽ സന്ധിക്കുന്നു. വായിൽ കിടക്കുന്നത് ചത്ത പാമ്പുപോലുള്ള ഒരു നാവല്ലായിരുന്നെങ്കിൽ ജീവനുണ്ടെന്നു തോന്നിപ്പിക്കാതെ അതിനു ശരിക്കും ജീവനുണ്ടായേനേ! തന്നിഷ്ടത്തിന് ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത നാവാണ് ശരിക്കും ജീവനുണ്ടാകുന്നതിനു തടസ്സം. ഈ അല്പപ്രാണത്വം ചപ്പില കത്തിച്ചു ബാക്കിയായ ഇത്തിരിക്കനൽത്തരികൾ പോലെ ഈ സമാഹാരത്തിലെ പല കവിതകളിലും തിളങ്ങുന്നുണ്ട്. ജീവിതത്തിൻ്റെ ഈ അല്പപ്രാണനിലയെ ക്രമീകരണ - സംവിധാന- സ്ഥല കലകൊണ്ട് മറികടക്കാനുള്ള ശ്രമമാണ് എ. ശാസ്തൃശർമ്മൻ്റെ കല, ചിത്രത്തിലായാലും കവിതയിലായാലും. ജഡരൂപിയായ ജീവമാതൃകകൾ ഈ ചിത്രകാരൻ ചിത്രസ്ഥലങ്ങളിൽ കൊണ്ടു വെച്ചതിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നാൽ ആ അല്പപ്രാണനില അനുഭവിക്കാനാകും. നിലംപറ്റിക്കിടക്കുന്നവ, നീരു വറ്റിപ്പോയവ, സുഷിരങ്ങളിലേക്കു പിൻവാങ്ങിയവ, അടിക്കാടുകൾ പോലെ ഇരുട്ടിൽ നിന്നു നിശ്ശബ്ദം പൊന്തുന്നവ എന്നിവയാൽ നിറഞ്ഞതാണ് ഇദ്ദേഹത്തിൻ്റെ ചിത്രപ്രതലങ്ങൾ.

എന്നാൽ ആർക്കിയോളജിയുടെയും മ്യൂസിയോളജിയുടെയും അടിനിലകളിൽ ഒതുങ്ങി നിൽക്കുന്നവയല്ല എ. ശാസ്തൃശർമ്മൻ്റെ രചനകൾ.ഈ സമാഹാരത്തിലെ ഒരു കവിതയിൽ മണ്ണിനടിയിൽ ശില്പത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ശില്പിയുടെ ദൃശ്യമുണ്ട്. ആ കിടപ്പിൽ നിന്ന് ഖനനം ചെയ്തെടുത്ത് മണ്ണുമാറ്റി, ശില്പത്തെ ശില്പിയിൽ നിന്നു വേർപെടുത്തി, നമ്മുടെ കാലത്തിൽ വെക്കേണ്ടിടത്ത്, അതിൻ്റെ സൗന്ദര്യം മുഴുവൻ സാക്ഷാൽക്കരിക്കപ്പെടുന്ന തരത്തിൽ വെച്ച് അതെങ്ങനെ കാണണം എന്നു കൂടി കാണിച്ചുതരുന്നുണ്ട് ഈ കലാകാരൻ.ശില്പം തന്നെയാകണമെന്നില്ല, ഒരു ശലഭച്ചിറകാകാം, മനസ്സിന്നടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഓർമ്മയോ അനുഭവമോ ആകാം, ഇങ്ങനെ വീണ്ടെടുക്കപ്പെടുന്നത്. ആർക്കിയോളജിയുടെയും മ്യൂസിയോളജിയുടെയും അടിപ്പടവുകൾ കയറി ഇക്കുബാനയുടെയും പ്രതിഷ്ഠാപനകലയുടെയും മേൽനിലകളിലേക്ക്  സംവിധാനം ചെയ്യും ഈ കലാകാരൻ എന്തിനേയും.

ചരിത്രത്തിൻ്റെ പിന്നറ്റത്തു നിന്ന് ഒരു ഭരണി എടുത്തുകൊണ്ടുവന്ന് പുതുതായി പണിത വീട്ടിൽ എങ്ങനെയെങ്കിലും വച്ചാൽ പോരാ എന്ന് കലാകാരനു നിർബന്ധമുണ്ട്.

അതിനുള്ളിൽ
ചുവപ്പും മഞ്ഞയും വെള്ളയും നീലയും
പ്ലാസ്റ്റിക് പൂക്കൾ തിരുകി വെക്കരുതെന്ന്
വീട്ടുകാരിയോടു ഞാൻ പറഞ്ഞു
നിശ്ശബ്ദമായ
അതിൻ്റെ ഭാഷയുടെ
വായടച്ചു വെക്കരുതെന്നേ
ഞാനുദ്ദേശിച്ചിട്ടുള്ളൂ

നമ്മുടെ ലോകത്ത് ഓരോന്നിനുമുണ്ട് നിശ്ശബ്ദമായ ഒരു ഭാഷ. അതിൻ്റെ വായ അടച്ചു വക്കാതിരിക്കാനുള്ള ജാഗ്രതയാണ് പ്രധാനമെന്ന് ഈ കവിതകൾ പറയുന്നു. ഓരോന്നിൻ്റെയും നിശബ്ദ ഭാഷകളെ നമ്മളിലേക്കു തുറക്കാനാണ് കവി കളമൊരുക്കുന്നതും കൊണ്ടു വയ്ക്കുന്നതും. ഇവിടെ നിശ്ശബ്ദത ചിത്രകലയെയും ഭാഷയുടെ വായ കാവ്യകലയെയും സൂചിപ്പിക്കുന്നു. വായ അടച്ചു വക്കപ്പെട്ട ഭാഷയെക്കുറിച്ചുള്ള ഉൽക്കണ്ഠ ഈ കവിതാലോകത്തിൻ്റെ അന്തരീക്ഷത്തെ പിരിമുറുക്കമുള്ളതാക്കുന്നു. ഗ്രനൈറ്റ് പാകിയ തറ പെട്ടെന്നൊരു ചില്ലുപോലെ സുതാര്യമായപ്പോൾ തറക്കടിയിൽ കിടക്കുന്ന എല്ലുകളുടെ നിശ്ശബ്ദത മുൾച്ചെടികളായി മുറിയിൽ നിറഞ്ഞു വളരുന്ന ദുഃസ്വപ്നത്തിൻ്റെ ഭയവും ഉൽക്കണ്ഠയും ശർമ്മൻ എഴുതുന്നു. പിരിമുറുക്കത്തോടെ, ഒഴുക്കു മുറിച്ചു സംവിധാനം ചെയ്യപ്പെട്ട നഗരങ്ങളുടെ കൃത്യതക്കെതിരാണ് ഈ കലാകാരൻ മുന്നോട്ടുവക്കുന്ന സ്ഥല - സംവിധാന- കാവ്യകല. കൃത്രിമ സംവിധാനങ്ങളുടെ മതിൽപ്പുറമേക്ക് കാറ്റിലൊഴുകാൻ തയ്യാറായി ആടിയുലഞ്ഞു നിൽക്കുന്ന മഞ്ഞപ്പൂച്ചെടികളെ ചൂണ്ടിക്കൊണ്ടാണ് പ്ലാൻഡ് സിറ്റീസ് എന്ന കവിത അവസാനിക്കുന്നത്. സംവിധാനം ചെയ്യണം, എന്നാൽ അത് ഭാഷയുടെ വായടച്ചു കൊണ്ടോ ഒഴുക്കു മുറിച്ചു കൊണ്ടോ ആവരുത്. ഒഴുക്കു മുറിച്ചുകൊണ്ടു സംവിധാനം ചെയ്യുമ്പോൾ ഉൽക്കണ്ഠ, ഭയം, ഹിംസാത്മകത തുടങ്ങിയവ വന്നു നിറഞ്ഞേക്കാം.

എങ്ങനെ കാണുന്നു എന്നിടത്താണ് ഊന്നേണ്ടത് എന്ന് ഈ കവിതകൾ സൗമ്യമായി ഓർമ്മിപ്പിക്കുന്നു. എങ്ങനെ കാണണം എന്നു കാണിച്ചുതരികയാണ് കവി. കാണാൻ ശീലിപ്പിക്കുന്നു എന്നു വെച്ചാൽ കലയുടെ ഇടപെടലിൻ്റെ രീതിശാസ്ത്രം പരിശീലിപ്പിക്കുന്നു എന്നു തന്നെ. സന്ധ്യക്ക് ചപ്പില അടിച്ചു കൂട്ടി തീയിട്ട് കവി ഒരു ദൃശ്യം ഒരുക്കിവക്കുന്നു. എന്നിട്ടു മാറി നിന്ന് അതെങ്ങനെ കാണണം എന്നു കാണിച്ചുതരുന്നു. അപ്പോൾ പുകച്ചുരുകൾക്കിടയിലൂടെ ഒരു ഗോവണിയിലൂടെയെന്നപോലെ ചുറ്റിച്ചുറ്റി കയറിപ്പോകുന്ന ഒരു പയ്യനെ നാം കാണുന്നു. താഴെ തീ നാളങ്ങളിലേക്കു നോക്കുമ്പോൾ എരിഞ്ഞമരുന്ന കനൽ തിളക്കങ്ങളും കാണുന്നു. കാഴ്ച്ചകളിലൂടെ ഒരാഖ്യാനം വിരിഞ്ഞു വരുന്നു. പ്രശസ്തമായ ചില കലാസൃഷ്ടികൾ എങ്ങനെയെല്ലാം കാണാം എന്നു ചൂണ്ടുന്ന ചില കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഹെൻറി റൂസോ, ഫ്രഡറിക് റദ്ദൂം, വാൻഗോഗ്, ഹോ കു സായ്, പോൾ ഡെൽവോ, മഗ്രിറ്റേ എന്നിവരുടെ രചനകൾ മലയാളത്തിൽ കൊണ്ടുവന്നു വെച്ച് കാണാൻ പ്രചോദിപ്പിക്കുകയാണ് ആ കവിതകൾ. ഫ്രഡറിക് റദ്ദൂമിൻ്റെ ശില്പത്തെക്കുറിച്ചെഴുതിയ പക്ഷിയും മനുഷ്യനും ഞാനും എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഉത്തരങ്ങൾ എനിക്കിഷ്ടമല്ല
ചോദ്യങ്ങളും

ഞാൻ നോക്കി നിൽക്കുന്നു
നോക്കിക്കൊണ്ടേയിരിക്കുന്നു.

നോക്കലിൻ്റെ രണ്ടു നിലകൾ ഈ വരികളിലുണ്ട്. നോട്ടത്തിൻ്റെ തുടർച്ച നിലനിർത്തിക്കൊണ്ടുതന്നെ നിന്നും ഇരുന്നും നോക്കുന്നു. കവിതവായനയും ഒരു നോട്ടം തന്നെ എന്ന് പഴയൊരു കവിതയിൽ കവി എഴുതിയിട്ടുണ്ട്

മരങ്ങളിൽ നിന്ന്
ഇലകളൊക്കെ കൊഴിയുന്നു
പെട്ടെന്ന്
നിഴലുകൾ
വേരുകളുടെ കുഴലുകളിലേക്ക്
ചുരുണ്ടിറങ്ങുന്നു
ദൂരത്തുള്ള മൊട്ടക്കുന്ന്
വലുതായി വന്ന്
ഇരുമ്പുഗേറ്റിനടുത്തു നിൽക്കുന്നു
- ഞാനിപ്പോൾ
ഒരു കവിത വായിക്കുന്നു.

ഈ കവിതാലോകത്തിലൂടെ കടന്നുപോകുമ്പോൾ ആഴങ്ങളിൽ നിന്ന് എന്തും പൊങ്ങി വന്ന് കൺമുമ്പിൽ കലയായ് വിടരാമെന്ന പ്രതീക്ഷ നമ്മളിൽ നിറയുന്നു. പെൺകുട്ടിയുടെ സൈക്കിളിൽ (പെൺസൈക്കിൾ) എന്തെല്ലാമാണു വന്നു ചേരുന്നത്!

പെൺകുട്ടിയുടെ സൈക്കിളിന്
റോസാപ്പൂവിൻ നിറം
ജിറാഫിൻ കഴുത്ത്
തലയിൽ വയലറ്റു പൂക്കൾ
പുസ്തകം വക്കാൻ
കങ്കാരുപ്പെട്ടി
മുയൽപ്പതുപ്പുള്ള സീറ്റ്

പെൺകുട്ടി സൈക്കിളോടിക്കുന്നു
കൂർത്ത പല്ലുള്ള റോട്ടിലൂടെ
പെൺകുട്ടി സൈക്കിളോടിക്കുന്നു
നാക്കു നീട്ടിയ റോട്ടിലൂടെ

റോസാപ്പൂവും വയലറ്റു പൂക്കളും മുയലും ജിറാഫും കങ്കാരുവും പെൺകുട്ടിയുടെ സൈക്കിളിൽ കുടിയേറുന്നു. അവൾക്കു സഞ്ചരിക്കേണ്ട റോഡുപോലും പ്രത്യേകം സംവിധാനം ചെയ്തതാണ് എന്ന് കാണുന്ന നമ്മൾക്കു തോന്നുന്നു. നമ്മുടെ കൗതുകക്കണ്ണ് വിടർത്തുന്ന തരത്തിൽ ആ കാഴ്ച്ച ഒരുക്കി വെച്ചിരിക്കുന്നു. ഒരു കൊച്ചുപെൺകുട്ടി കുറുമ്പൻ റോട്ടിലൂടെ സൈക്കിളോടിച്ചു പോകുന്നതിൻ്റെ ഓമനത്തമുള്ള വികൃതിച്ചിത്രം നമ്മുടെ മുന്നിലേക്ക് എങ്ങനെയാണ് എത്തുന്നത് എന്നു നിർലോഭം നിരീക്ഷിക്കാൻ ഈ കവിത അവസരമൊരുക്കുന്നു. ഒരു പക്ഷിയെ നോക്കിക്കാണുന്നതാണ് ഒറ്റക്കിളി എന്ന കവിതയിലെ പ്രമേയം. തിരിച്ചറിയാൻ നന്നേ പ്രയാസമുള്ളൊരു കിളിയാണത്. ഞാൻ അതിനെ കണ്ടു എന്നു പറഞ്ഞാൽ അതിനർത്ഥം അതിൻ്റെ നിഴൽ നിറമുള്ളൊരു ചിത്രം എൻ്റെ കണ്ണുകളിലെങ്കിലും പതിപ്പിച്ചു എന്നാണ്. ഓരോന്നും അതതിൻ്റെ നിഴൽ നമ്മളിൽ വീഴ്ത്തലാണ് കാണൽ. ലോകത്തിൻ്റെ നിഴൽ ഭാവുകനിൽ വീഴത്തക്ക തരത്തിൽ ലോകത്തെ സംവിധാനം ചെയ്യുന്നു എ. ശാസ്തൃശർമ്മൻ്റെ കവിത.

Tuesday, July 16, 2024

സമ്മതിവാദ്യം

സമ്മതിവാദ്യം



ആളുകൾ

വോട്ടു ചെയ്തു മടങ്ങുന്നതിൻ്റെ

ഏതോ പഴുതിൽ വെളിവായി,

വിരലൊന്നമർന്നാൽ നാദം പൊഴിക്കുന്ന

വാദ്യമാകുന്നു

ശരിക്കും ഇത്.


ഒരു പിയാനോയെ

(ഹാർമോണിയത്തെയെങ്കിലും) 

സ്വപ്നം കണ്ട്

പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നു

ഇതീ പകൽ മുഴുവൻ


ഉയരുന്ന രണ്ടു നാദവീചികൾക്കിടയിൽ

വ്യക്തിത്വം തെളിയിച്ച്

ഒപ്പു പതിക്കാനുള്ള സമയം

ക്രമപ്പെടുത്തി വെച്ച്

വാദ്യത്തെ

ഒരു സമ്മതിയന്ത്രമാക്കി മാറ്റിക്കളഞ്ഞു!

ഏതമർന്നാലും

ഒരേ സ്ഥായിയിൽ

ഒരേ നാദം പുറപ്പെടുന്നു,

പാവം!

രാജ്യം ഇടപെട്ടാൽ

ഏതു നാദവീചിയാണ്

ബീപ് ശബ്ദമാകാതിരിക്കുക!


ഇടമുറിയാത്ത ധാരയാണ്

എണ്ണിത്തിട്ടപ്പെടുത്താവുന്ന മട്ടിൽ

മുറിഞ്ഞു മുറിഞ്ഞു വീഴുന്നത്

ഇതിൻ്റെ സംഭരണിയിൽ കുമിഞ്ഞുകൂടുന്നു

മുറിഞ്ഞ സംഗീതം


ഇന്നു പകൽ മുഴുവൻ

ഉയർന്നു കേട്ട ബീപ്പുകളത്രയും

ചേർത്തുവെച്ചാൽ

മഹാസംഗീതമാകുമത്രേ

വൈകീട്ട് അടിഞ്ഞതോ,

കണക്കു ബോധിപ്പിക്കേണ്ട

ഒരക്കം.


എന്നാൽ തിരക്കൊഴിഞ്ഞ്

പതുക്കെ

ബീപ് ശബ്ദത്തെ

പൊതിഞ്ഞു നിന്ന ആശങ്കയുടെ ഇടകൾ

കൂട്ടിവെച്ചതും

ഉയരുന്നു

പരുങ്ങിപ്പരക്കുന്ന നാട്ടുമൗനം

Monday, July 15, 2024

റോസാപ്പൂക്കളുടെ കൊടുങ്കാറ്റിൽ - ഇങ്ബർഗ് ബാക്മാൻ

 റോസാപ്പൂക്കളുടെ കൊടുങ്കാറ്റിൽ


ഇങ്ബർഗ് ബാക്മാൻ

റോസാപ്പൂക്കളുടെ കൊടുങ്കാറ്റിൽ നാമെവിടെ തിരിഞ്ഞാലും
മുള്ളുകൾ തിളക്കുന്നു രാത്രിയെ.
ആയിരം ഇലകളുടെ ഇടിമുഴക്കം,
ഒരിക്കൽ ചെടികളിൽ ശാന്തമായിരുന്നത്,
ഇപ്പോൾ നമ്മുടെ ഉപ്പൂറ്റിക്കരികെ.

Saturday, July 13, 2024

ശൂന്യതയുടെ ഭാഷ

 ശൂന്യതയുടെ ഭാഷ



ശരീരം നഷ്ടപ്പെട്ടാലും
ഭാഷ ബാക്കിയാകും
എന്നു കരുതി.
എന്നാൽ ഭാഷ നഷ്ടപ്പെടുന്നു
ആദ്യമേ

ഇപ്പോൾ ശരീരമുണ്ട്.
ഇലകൾ പൊയ്പോയ ശേഷം
മരം കൂടി പൊയ്പോകുന്നതാണ്
ശൂന്യത

ശരീരം പൊയ്പോകും മുമ്പ്
ഭാഷ പൊയ്പോകുന്നത്
ശൂന്യതയല്ലല്ലേ!

Friday, July 12, 2024

യാത്ര

 യാത്ര


അണിയറ : കവുങ്ങിൻപാളത്തണുപ്പ്
പച്ചത്തണുപ്പ്

അരങ്ങ് : പടയണിപ്പന്തച്ചൂട്
വെളിച്ചച്ചൂട്ട്

Thursday, July 11, 2024

ആഫ്രിക്കൻ രാപ്പാടികളുടെ രാത്രി - അൻ്റോണിയോ കോളിനാസ് (സ്പെയിൻ, സ്പാനിഷ്, ജനനം 1946)

 ആഫ്രിക്കൻ രാപ്പാടികളുടെ രാത്രി

അൻ്റോണിയോ കോളിനാസ് (സ്പെയിൻ, സ്പാനിഷ്, ജനനം 1946)

രാത്രിയുടെ കിണറിൽ ആത്മാവു വീണു.
അടിത്തട്ടിൽ, ഏറ്റവുമാഴത്തിൽ നിന്നതു നോക്കുന്നു,
ആഫ്രിക്കൻ രാപ്പാടികളുടെ
ഉന്മാദഗാനങ്ങളുമായി വരുന്ന ഇളംകാറ്റിൽ
ജൂൺമാസ ചന്ദ്രൻ പൂർണ്ണമാകുന്നത്.

Tuesday, July 9, 2024

എൻ്റെ പച്ച

 എൻ്റെ പച്ച


വേനൽക്കാട്ടിലേക്കു ചേർക്കാനാഗ്രഹിച്ച പച്ച മാത്രം

ഉള്ളിൽ നിന്നു വലിച്ചെടുത്തു പുറത്തിട്ടു.


ഒരു പച്ചപ്പുൽത്തഴപ്പായ്

ഉണങ്ങിയ കാടിൻ്റെ കാൽക്കലതു വീണു കിടക്കുന്നു.


അങ്ങനെ കിടക്കാതെ

മരങ്ങളിലേക്കു പോകൂ എന്നു പറഞ്ഞപ്പോൾ

അതു പോയി.


ദൂരം ചെന്നു തിരിഞ്ഞു നോക്കുമ്പോൾ

മരക്കൂട്ടത്തിൽ ഒരു മരത്തിൻ്റെ

ഉണങ്ങിയ ചില്ലത്തലപ്പത്ത്

ഒരു ചെറു പച്ചിലപ്പാമ്പുപോലെ

അത് ചുറ്റിയിരിക്കുന്നു


വേനൽക്കാട്ടിലേക്കു ചേരാനാഗ്രഹിച്ച

എൻ്റെ പാവം പച്ച!


ഒരു കൊമ്പൻ തുമ്പിയുയർത്തി

അതിനെ മാത്രമെടുത്തു

മസ്തകത്തിലണിയുമോ?

Sunday, July 7, 2024

കവിതകൾ - ജോസഫ് എം.റോഡ്രിഗോസ് (സ്പാനിഷ്, സ്പെയിൻ, ജനനം:1976)

കവിതകൾ

ജോസഫ് എം.റോഡ്രിഗോസ് (സ്പാനിഷ്, സ്പെയിൻ, ജനനം:1976)


1
ഉച്ച

അലക്കിയതു ഞാൻ തോരാനിട്ടു
മറ്റൊരയ
ചക്രവാളം



2
എഴുത്ത്

വീണ്ടും ഞാൻ ആകാശം നോക്കി.
എനിക്കറിയുകയില്ല
രക്ഷപ്പെടലിൻ്റെ മറുരൂപമൊന്നും.

സൂര്യൻ
ഇന്ന്
ഒരു ചക്രം പോലെ കാണപ്പെടുന്നു.
അതിനുള്ളിൽ വട്ടം കറങ്ങുന്നു
ഒരു തീയെലിച്ചക്രം

എല്ലാറ്റിനുമുണ്ട് ഉൾക്കാമ്പ്
എൻ്റേത്,
ചോരച്ചാലുകളുടെ
ഒരു വെനീസ്

വിശ്വസ്തരായ
മേഘങ്ങൾ
അവയുടെ ഗുമസ്തക്കോളറുകളുമായ്
അതിലേ നീങ്ങുന്നു

(നാമവിശേഷണങ്ങൾ
നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാത്രം)

ഹൃദയം ഇരുണ്ടത്
എന്നാൽ വരികളോ തെളിഞ്ഞത്

ദൈവമുണ്ടെങ്കിൽ
അവൻ്റെ ചുണ്ടുകൾ
വായിക്കാൻ ശ്രമിക്കൽ
ഒരു കവിതയെഴുതൽ

തുടർച്ച - ലൂയിസ് മുനോസ് (സ്പാനിഷ്, സ്പെയിൻ, ജനനം : 1966)

 തുടർച്ച


ലൂയിസ് മുനോസ്
(സ്പാനിഷ്, സ്പെയിൻ, ജനനം : 1966)


മുറ്റത്തെ മരത്തിൽ
ഒന്നു മറ്റൊന്നിനെ പിന്തുടർന്നു പറക്കുന്നു
വാലുകുലുക്കിക്കിളികൾ ഇപ്പോൾ.
ഇവയെപ്പോഴും ഇങ്ങനെയാണോ
എന്നെനിക്കറിയില്ല
എന്നാൽ ഓരോ തവണ കാണുമ്പോഴും
ഒന്നു ചെറുത്തുനിൽക്കും പോലെയുണ്ട്
മറ്റൊന്നു പിന്തുടരും പോലെയും

വ്യക്തമായി കാണാവുന്ന ഒന്നിപ്പോൾ
കൈപ്പിടിമേൽ വിശ്രമിക്കുന്നു
ഒരു നിമിഷത്തേക്കു മാത്രം.
ജനൽച്ചില്ലുകൾക്കു പിറകിൽ
വാരികകൾ മറിച്ചും ഫോണിൽ സംസാരിച്ചും കൊണ്ടിരിക്കുന്ന
എൻ്റെ സാന്നിദ്ധ്യമറിഞ്ഞല്ല,
അനക്കമറിഞ്ഞല്ല,
മറ്റൊന്നു വരുന്നതറിഞ്ഞ്,
- കാറ്റിൻ്റെ വിരലുകളിലേറി ഒരു തുണ്ടു കടലാസ് -
പുറപ്പെട്ടുപോകാനതിന് നേരമായി

ഭാഷണം - ഹുവാൻ ഗൽമാൻ (സ്പാനിഷ്,അർജൻ്റീന)

 ഭാഷണം


"എഴുതുവതെന്തിന്ന്?" ചെറുകിളി ചോദിച്ചു
"എങ്ങനെ ഞാനറിയും?" മറുപടി ചൊല്ലീ ഞാൻ
"എന്തിനു ചോദിപ്പൂ?" തിരിച്ചു ചോദിക്കേ
"എങ്ങനെ ഞാനറിയും?" മറുപടി ചൊല്ലി കിളി.

-ഹുവാൻ ഗൽമാൻ (യമാനോകുച്ചി ആൻഡോ എന്ന അപരവ്യക്തിത്വത്തിൽ എഴുതിയത്. ഫെർണാണ്ടോ പെസോവയെപ്പോലെ പല അപരവ്യക്തിത്വങ്ങൾ സ്വീകരിച്ചെഴുതിയ കവിയാണ് ഗൽമാൻ)

Saturday, July 6, 2024

കാല്പടങ്ങൾ

 കാല്പടങ്ങൾ



ഞങ്ങളിൽ നിന്ന്
ഈ ഭാരം വെട്ടി മാറ്റിയാൽ
ഞങ്ങൾ ആനന്ദനൃത്തം ചവിട്ടും
എന്നു പുകയുന്നു എൻ്റെ കാൽപ്പടങ്ങൾ

ഇതാ ഇവിടെ വെട്ടൂ എന്ന്
കടഞ്ഞു കാണിച്ചു തരുന്നു
കാല്പടങ്ങൾക്കു തൊട്ടു മുകളിൽ വെച്ചു
കാൽവണ്ണ

വെട്ടിമാറ്റുകയാണ്
എന്നവ വിചാരിക്കുന്നു
പക്ഷേ ഞാനവ തലോടുന്നു

വയസ്സാകൽ :
കാൽമുട്ടിനു താഴേക്ക്
അമർത്തിത്തിരുമ്മുന്ന സുഖമറിഞ്ഞ്
നീട്ടിനീട്ടിവയ്ക്കൽ

ഒരു മൃതദേഹത്തിലെ
ഏറ്റവും അന്തസ്സുള്ള അവയവം
എഴുന്നു നിൽക്കുന്ന കാല്പടങ്ങൾ തന്നെ
ശിരസ്സുപോലും അതിനു താഴെയേ വരൂ

കാരണം ശരീരം പിന്നിൽ തള്ളി
പോകണം
മുമ്പോട്ട് അതോ മുകളിലേക്കോ?
തള്ളവിരലുകൾ ചേർത്തു കെട്ടിവെച്ചാലും


















Thursday, July 4, 2024

ആഴക്കിഴങ്ങിൽ പൂർണ്ണത കുറിക്കുന്ന സൂര്യരശ്മികൾ

 ആഴക്കിഴങ്ങിൽ

പൂർണ്ണത കുറിക്കുന്ന

സൂര്യരശ്മികൾ


പി.രാമൻ


മഹാകവി വൈലോപ്പിള്ളിയുടെ ഇഷ്ടകവിയും സുഹൃത്തും എന്ന നിലയിലാണ് സി. എ. ജോസഫ് എന്ന കവിയെ പലപ്പോഴും അടയാളപ്പെടുത്തിക്കണ്ടിട്ടുള്ളത്. സി. എ. ജോസഫിൻ്റെ കവിതക്ക് വൈലോപ്പിള്ളി എഴുതിയ അവതാരികയെക്കുറിച്ചും പലരും ഇപ്പോഴും പരാമർശിക്കാറുണ്ട്. എന്നാൽ അതിലുപരി മലയാള കവിതയിൽ ഈ കവിയുടെ ഇടമെന്ത് എന്ന അന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടില്ല. സി. എ. ജോസഫിൻ്റേതു മാത്രമല്ല, പേരും പെരുമയും കിട്ടിയ ചിലരുടേതൊഴിച്ച് മറ്റൊട്ടേറെ കവികളുടെ കാര്യത്തിൽ നാമീ ഉദാസീനത കാണിച്ചിട്ടുണ്ട്. ഏതാനും ചില വലിയ കവികൾ മാത്രമിരുന്ന് എഴുതിയുണ്ടാക്കിയതല്ല മലയാളത്തിൻ്റെ കാവ്യഭാവുകത്വവും ഭാഷയും. നമ്മുടെ കാവ്യചരിത്രം തന്നെ സർവതലസ്പർശിയായ ഒരു പൊതുമണ്ഡലമായി കവിത വികസിച്ചതിൻ്റെ ചരിത്രമാണ്. ഈ വികാസചരിത്രത്തിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട ഒരു പേരാണ് സി.എ. ജോസഫ് എന്നത്. മുമ്പില്ലാത്ത ചിലത് മലയാളകവിതയിൽ ആവിഷ്ക്കരിക്കാൻ ഈ കവിക്കു കഴിഞ്ഞു. വായിക്കുന്ന പക്ഷം ഇന്നത്തെ കവിയെയും സ്വാധീനിക്കാൻ പോന്നതാണ് ആ കവിതകളിൽ പലതും. വ്യക്തിപരമായി പറഞ്ഞാൽ, എന്നെ ഏറെ സ്വാധീനിച്ച കവിതയാണ് സി.എ.ജോസഫിൻ്റേത്. അങ്ങനെ സ്വാധീനിക്കാൻ എന്താണ് അദ്ദേഹത്തിൻ്റെ കവിതയിൽ സവിശേഷമായി ഉള്ളത് എന്നു മാത്രം പരിശോധിക്കുന്ന ഒരു ചെറിയ കുറിപ്പാണ് ഈ ലേഖനം.


സി. എ ജോസഫും കെ.സി.ഫ്രാൻസിസും ഏതാണ്ട് ഒരേ കാലത്ത് എഴുതിപ്പോന്ന രണ്ടു കവികളാണ്. രണ്ടു പേരും തൃശൂരുകാർ. സി. എ. ജോസഫ് പക്ഷേ,ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം തമിഴ്നാട്ടിലായിരുന്നു ജീവിച്ചത്. ഒരു കാലത്ത് ഹൈന്ദവമത പ്രമേയങ്ങളായിരുന്നു നമ്മുടെ കവിതയിൽ നിറഞ്ഞുനിന്നത്. അഹൈന്ദവപ്രമേയങ്ങൾ കവിത എന്ന മാധ്യമത്തിന് പരിചിതമാക്കിയവരിൽ പ്രധാനികളാണ് ഈ രണ്ടു കവികളും. കേരളീയ ക്രൈസ്തവ ജീവിതാന്തരീക്ഷം ഇവർ കവിതകളിൽ ആവിഷ്ക്കരിച്ചു. നിത്യജീവിതാനുഭവങ്ങളിലാണ് കെ.സി. ഫ്രാൻസിസ് കവിതകളുടെ ഊന്നലെങ്കിൽ ആന്തരജീവിതത്തിനും ആത്മീയമായ ഔന്നത്യത്തിനുമാണ് സി. എ.ജോസഫ് പ്രാധാന്യം നൽകിയത്. രാത്രിയിലെ ആരാധകൻ എന്ന കവിതയാണ് ഈ സന്ദർഭത്തിൽ പെട്ടെന്ന് ഓർമ്മയിലേക്കു വരുന്നത്. പാതിരാ പിന്നിട്ട നേരത്ത് അൾത്താരക്കു മുന്നിൽ വന്നു പ്രാർത്ഥിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഈ കവിതയിലെ സന്തപ്തനും നിശാബാധിതനുമായ ആഖ്യാതാവ്. ആ അസമയത്ത് ആരാധനാലയത്തിൽ വന്നു പ്രാർത്ഥിക്കാൻ ആഗ്രഹിക്കണമെങ്കിൽ അയാളുടെ മനസ്സ് അത്രമേൽ കലങ്ങി മറിഞ്ഞതായിരിക്കണം. എന്തായാലും, പ്രാർത്ഥിക്കാനാവാതെ, കൃസ്തുരൂപമുള്ളിൽ തെളിയാതെ, ആ മനുഷ്യൻ ശൂന്യോന്മുഖമായ ഒരു മയക്കത്തിൽ വീണുപോവുകയാണ്. ആത്മീയമായ  പ്രതിസന്ധിയെ നേരിടുന്ന മനുഷ്യനെ ആവിഷ്കരിക്കാൻ ശ്രമിച്ചു എന്നതാണ് ഈ കവിതയുടെ അപൂർവ്വത - സാമാന്യമായി പറഞ്ഞാൽ സി. എ. ജോസഫിൻ്റെ കവിതയുടെ തന്നെ സവിശേഷത. ആത്മീയമായ പ്രതിസന്ധികൾ നേരിടുന്ന ജീവിതസന്ദർഭങ്ങളിലെല്ലാം ഈ കവിത മനസ്സിലേക്കു വരും.


സി. എ. ജോസഫിൻ്റെ കവിതയെക്കുറിച്ചോർക്കുമ്പോഴെല്ലാം എൻ്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ഒരു ചെറിയ കവിതയുണ്ട്. നക്ഷത്രങ്ങളല്ലല്ലോ എന്നാണ് അതിൻ്റെ പേര്. കവിതയുടെ ആദ്യവരി തന്നെ പേര്. ഇദ്ദേഹത്തിൻ്റെ കവിതകളുടെ പേരിലെല്ലാം ഇതുപോലുള്ള ലാളിത്യവും ഋജുത്വവും കാണാനാകും. വെള്ളനിറത്തെക്കുറിച്ചുള്ള കവിതയുടെ പേര് നിറങ്ങളുടെ അമ്മ. വവ്വാലിനെക്കുറിച്ചുള്ള കവിതയുടെ പേര് തേൻകനിയിങ്കൽ ഞാനെത്തും. നക്ഷത്രങ്ങളല്ലല്ലോ എന്ന കവിത ഇവിടെ ഉദ്ധരിക്കാം:


നക്ഷത്രങ്ങളല്ലല്ലോ

കേരളകവികൾ, ഈ

കൊച്ചു ലോകത്തിലവർ

കൂട്ടിമുട്ടുന്നൂ വേഗം


കൂട്ടിമുട്ടാതേ, താനേ

വെളിച്ചം തൂവിത്തൂവി

കൃത്യമാർഗ്ഗത്തിൽ കൂടി

പോവുകെൻ കവിതേ നീ


സി. എ. ജോസഫ് ഈ കവിത എഴുതിയ കാലത്തേക്കാൾ കവികളുടെ എണ്ണം വളരെയധികം വർദ്ധിച്ചിരിക്കുന്നു ഇന്ന്. അതിനാൽതന്നെ, കാവ്യകലയോടുള്ള ഈ പ്രാർത്ഥനക്ക് അന്നത്തേക്കാൾ പ്രസക്തി ഇന്നുണ്ട്. ഇന്നെഴുതുന്ന എൻ്റെ കൂടി പ്രാർത്ഥനയായി ഈ കവിത മാറുന്നു. കേരളത്തിൽ കഴിയുന്ന മലയാളിയുടേത് ഇത്തിരിപ്പോന്ന ജീവിതമാണെന്ന യാഥാർത്ഥ്യം കവി നമ്മെ ഓർമ്മപ്പെടുത്തുന്നു. തൻ്റേതായ കവിത എഴുതുക എന്നത് കേരളം പോലെ ഒരിടുങ്ങിയ സ്ഥലത്ത് എത്രമാത്രം പ്രയാസമാണെന്ന് ഈ കവിത ചൂണ്ടിക്കാട്ടുന്നു. ഈ ഇടുക്കം മലയാളിയുടെ മനോഭാവത്തിൻ്റേതു കൂടിയാണ്. അതു മറികടന്ന് ധൈഷണികമായ വിശാല ലോകത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞു എന്നതാണ് സി. എ. ജോസഫിൻ്റെ കവിതയുടെ മെച്ചം. ഇംഗ്ലീഷ് സാഹിത്യത്തിലും ലോകചരിത്രത്തിലും തത്വചിന്തയിലും തിയോളജിയിലുമുള്ള താല്പര്യം, കേരളത്തിനു പുറത്തെ താമസം എന്നിവയാകാം കാഴ്ച്ചപ്പാടിലെ ഈ വ്യത്യാസത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്.


ഈ കവിയുടെ കാവ്യലോകത്തിൻ്റെ കൊടിയടയാളം എന്നു വിശേഷിപ്പിക്കാവുന്ന കവിതയാണ് നിറങ്ങളുടെ അമ്മ. മറ്റു നിറങ്ങൾ ധാരാളികളാകാം. എന്നാൽ അത്യത്ഭുതലളിതോജ്വലയാണ് വെള്ളനിറം. പൊയ്കയിൽ വിടർന്നു നിൽക്കുന്ന വെള്ളത്താമരയെ സാക്ഷിനിർത്തിയാണ് കവി വെൺമയെ പ്രകീർത്തിക്കുന്നത്. പുറമേക്കു ധാരാളിത്തം കാണിക്കാതിരിക്കുക, അകമേ സപ്തവർണ്ണങ്ങളും ഉൾക്കൊള്ളുക എന്ന തൻ്റെ കവിതാവഴി തന്നെയാണ് ഈ ചെറുകവിതയിൽ കവി സംഗ്രഹിച്ചിരിക്കുന്നത്.


പുറമേക്കു പ്രകാശിക്കുക എന്നതേക്കാൾ ഉള്ളിലേക്കു വളരുക എന്നതാണ് ഈ കവിയുടെ നയം. സൂര്യകാന്തിയാവാനല്ല മണ്ണിനടിയിലെ കിഴങ്ങാവാനാണ് കവിക്കിഷ്ടം. ഈ കവിയുടെ സൂര്യനും കിഴങ്ങും എന്ന കവിത ജി ശങ്കരക്കുറുപ്പിൻ്റെ സൂര്യകാന്തിയോടു ചേർത്തു വായിക്കേണ്ട കവിതയാണ്. മണ്ണുപിളർന്നു വരുന്ന പ്രഭാകരകിരണങ്ങൾ ഹൃദയത്തിൽ നേരിട്ടു വരിച്ചാണ് കിഴങ്ങുകൾ ആഴത്തിൽ കിടന്നു കനക്കുന്നത്. ബാഹ്യാകർഷണത്തെ പ്രതിരോധിക്കാനുള്ള വെമ്പൽ കിഴങ്ങിനെന്നപോലെ ഈ കവിതകൾക്കുണ്ട്. പ്രകടനപരത തീരെയില്ല. "രാജകുമാരിയെ കൊണ്ടുപോകാൻ പല്ലക്ക് എന്നല്ലാതെ പൂമ്പാറ്റയെ കൊണ്ടുപോകാൻ പല്ലക്ക് എന്ന തരത്തിൽ ഞാൻ കവിത എഴുതാറില്ല" എന്നദ്ദേഹം സ്വന്തം രചനാരീതിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്(എൻ്റെ കാവ്യരചനയുടെ ശിൽപ്പശാല) പുറംമോടിയാലുള്ള വിനിമയം കവി ആഗ്രഹിക്കുന്നില്ല. അതിനപ്പുറം സൂക്ഷ്മമായ വിനിമയത്തെക്കുറിച്ചുള്ള ദർശനം ഈ കവിതകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. തേൻകനിയിങ്കൽ ഞാനെത്തും എന്ന കവിതയിൽ ദൂരെ വാഴത്തോട്ടത്തിൽ വാഴ കുലച്ചു എന്ന് ഒരു വവ്വാൽ അറിയുന്നതാണ് വിഷയം. തീർത്തും ജൈവികമായ അറിവിൻ്റെ വിനിമയത്തെക്കുറിച്ചുള്ള ഈ പരിഗണന മലയാളകവിതയിൽ മുമ്പു കണ്ടിട്ടുള്ളതല്ല. പിൽക്കാലത്ത് കെ. എ. ജയശീലൻ്റെ കവിതയിൽ ഈ പ്രമേയം വികസിച്ചു വരുന്നുമുണ്ട്.


ഇങ്ങകലത്തിലീ തേനുറവുള്ളതായ്

എങ്ങനെ നേടി നീ ജ്ഞാനം?


എന്ന് വവ്വാലിനോടു ചോദിക്കേ, അതിങ്ങനെ മറുപടി പറയുന്നു:


എന്തുമേ സ്വന്തമാക്കീടുവാൻ ജീവിക-

ളെങ്ങും പരക്കം പായുമ്പോൾ

എന്നിലൊതുങ്ങി ഞാനേകനായ് കാത്തിരി -

ക്കുന്നൂ വെളിപാടു കാണാൻ

അന്നേരം ജീവിതമർമ്മത്തിൽ നിന്നെഴും

സന്ദേശസൂക്ഷ്മതരംഗം

എന്നിലലയ്ക്കുന്നു, ജീവിതമാധുരി -

യെങ്ങെന്നതു കുറിക്കുന്നു.


മണ്ണു പിളർന്നു ചെന്ന് കിഴങ്ങിനെ തിടം വെപ്പിക്കുന്ന സൂര്യരശ്മി പോലെ, ജീവിതമർമ്മത്തിൽ നിന്നുയരുന്ന സൂക്ഷ്മതരംഗങ്ങൾ ജീവിതമാധുരിയിലേക്കു വഴി കാണിക്കുകയാണിവിടെ. ജീവിതമാധുര്യത്തിലേക്കു നയിക്കുന്ന ഈ സൂക്ഷ്മസന്ദേശം തന്നെയല്ലേ കവിത?ആവിഷ്ക്കാരത്തെക്കുറിച്ചുള്ള നവീനമായ ഒരു ബോധ്യത്തിൽ നിന്നു പിറവിയെടുത്തവയാണ് ഈ കവിതകളെന്നു കൂടി തേൻകനി വ്യക്തമാക്കുന്നു.


താത്വിക പ്രശ്നങ്ങൾക്കുള്ള മറുപടി പ്രകൃതിയിൽ നിന്നാണ് കവി കണ്ടെടുക്കുന്നത്. നല്ല മനുഷ്യർക്ക് എന്തുകൊണ്ടാണ് ദുഃഖമുണ്ടാകുന്നത് എന്ന കീറാമുട്ടിപ്രശ്നത്തിൻ്റെ ഉത്തരമാണ് ചോളച്ചെടിയും തത്തയും എന്ന കവിത. സുഹൃത്ത് വിഷാദത്തോടെ ചോദിച്ച ആ ചോദ്യം മനസ്സിലിട്ട് തൊടിയിലേക്കു നോക്കിയിരിക്കുമ്പോൾ ചോളച്ചെടിയിൽ വന്നിരിക്കുന്ന തത്തയിൽ കവിയുടെ ശ്രദ്ധ പതിയുന്നു. കിളി വന്ന് ചോളക്കുലമേൽ കാൽവെച്ചതും ആ ചെടി അടിമുടി വല്ലാതെയുലഞ്ഞാടുകയായി. ഈ കാഴ്ച്ച കാണിച്ച് കവി തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ് കവിതയുടെ ഒടുവിൽ.


ദുഃഖമോ സുഖമോയീയുലച്ചിൽ? തന്നഗ്രത്തി-

ലഗ്ര്യമാം ഫലം പേറും ചെടിക്കേയറിയാവൂ


അനുഭവത്തെ മാറിനിന്ന് സുഖമെന്നോ ദുഃഖമെന്നോ വിളിക്കുന്നത് ശരിയാകണമെന്നില്ല. ആ ചെടിയെ സംബന്ധിച്ചിടത്തോളം ആ ഉലച്ചിൽ ചിലപ്പോൾ സുഖം തന്നെയാകാം. അനുഭവത്തെ ആഴത്തിൽ അറിയുക എന്നതു മാത്രമാണ് കരണീയം. ആ തിരിച്ചറിവിൽ സുഖദുഃഖമെന്ന വേർതിരിവ് മാഞ്ഞുപോകുന്നു.


കാര്യത്തിൻ്റെ കാരണം അഥവാ പ്രശ്നത്തിൻ്റെ പരിഹാരം അന്വേഷിച്ചു പോകുന്ന കവിതയാണ് സി. എ. ജോസഫിൻ്റേത്. വഴി മുട്ടി നിൽക്കുന്ന നില വിവരിച്ചു പിൻവാങ്ങുന്ന കവിതയല്ലത്. നക്ഷത്രവും ഇലയും എന്ന കവിതയിൽ രാത്രിയിലെ ഒരു യാത്രികനെ നാം കാണുന്നു. അയാൾക്കു മുകളിൽ തിളങ്ങുന്നു ഒരു നക്ഷത്രം.


ആദിസിന്ധുവിൽ ജീവൽസ്ഫുലിംഗം

ആടിനിന്നോരിലയെന്നപോലെ

കണ്ണുനീരിൻ മഹാതമിസ്രത്തിൽ

കൺമിഴിക്കുന്നൊരാശയെപ്പോലെ

ലാലസിച്ചിതാ മോഹനതാരം

ലോകമാകെ ഹരിച്ചിടും മട്ടിൽ


നക്ഷത്രം നോക്കിയങ്ങനെ നടക്കുകയാണ് യാത്രികൻ. പെട്ടെന്നതു കാണാതാകുന്നു. യാത്രികൻ വിഷാദിയാകുന്നു. മറ്റേതു കവിയാണെങ്കിലും കവിത ഇവിടെ അവസാനിപ്പിച്ചേക്കും. എന്നാൽ സി. എ. ജോസഫിന് ഇതിൻ്റെ കാരണം അഥവാ പരിഹാരം കണ്ടേ പറ്റൂ.


ചിക്കെന്നാണു ഞാൻ കണ്ടതു പാത-

വക്കിലെ ലത നീട്ടിയ പത്രം

ഒന്നൊരൊറ്റെണ്ണമാ,മുജ്വലശ്രീ

തന്നെയാകെ മറച്ചൊരാ സത്യം


വെറും ഒരിലയുടെ മറവാകാം സാക്ഷാൽക്കാരത്തിനോ പരിപൂർണ്ണതക്കോ ഇടക്കുള്ള തടസ്സം എന്ന് ഓർമ്മിപ്പിക്കുന്നതാണ് കവിതയുടെ ഈ അവസാനഭാഗം. പരിപൂർണ്ണത തീർത്തും അപ്രാപ്യമല്ല എന്ന ദർശനം ഉള്ളിൽ സൂക്ഷിക്കുന്നതിനാലാണ് ഇലയുടെ മറവിലേക്കു വിരൽ ചൂണ്ടാൻ കവിക്കു കഴിഞ്ഞത്. തൻ്റെ സമ്പൂർണ്ണ കവിതകളുടെ സമാഹാരത്തിന് കവി നൽകിയ പേരു തന്നെ ദർശനം എന്നാണ്.


ഒരു നിലയിൽ, മനുഷ്യൻ്റെ ബോധമണ്ഡലം വികസിക്കുന്നതിൻ്റെ ചരിത്രമാണ് തൻ്റെ ചെറുകവിതകളിലൂടെയും ഖണ്ഡകാവ്യങ്ങളിലൂടെയും സി. എ. ജോസഫ് കാവ്യാത്മകമായി ആവിഷ്ക്കരിച്ചത്. ആ രാത്രി, ഇന്നോളം,വീണ്ടും വരുന്നു എന്നീ ഖണ്ഡകാവ്യങ്ങൾ ഈ പ്രമേയം വിസ്തരിക്കുന്നവയാണ്. മനസ്സംസ്ക്കാരമാണ് ജീവിതമാധുരിയുടെ അടിസ്ഥാനമെങ്കിൽ ആ മനസ്സംസ്കാരം എങ്ങനെ കൈവരിക്കാം എന്നുകൂടി ആവിഷ്ക്കരിക്കുന്നവയാണ് ഈ മൂന്നു ദീർഘകവിതകളും. ക്രൈസ്തവദർശനവും ചരിത്രപാഠങ്ങളും ഈ രചനകളിൽ സംഗമിക്കുന്നു.


ഈ പെരുമയോടൊപ്പം നിസ്സാരതയെക്കൂടി ഉള്ളടക്കാൻ കഴിയുന്നതിനാൽ വേണ്ടത്ര അയവും സമഗ്രതയും ഉള്ളതായിരിക്കുന്നു സി.എ. ജോസഫിൻ്റെ കവിതാലോകം. രാവിലെ വീട്ടുമുറ്റത്തു കരിഞ്ഞു വീണ ഇലകൾക്കിടയിൽ കിടക്കുന്ന പാൽ പൊതിയെക്കുറിച്ചാണ് ഒരു കവിത. കാമുകിയുടെ വരവോർമ്മിപ്പിക്കുന്ന ചുമരിലെ നാഴികമണി, തന്നിൽ ഒരു പെണ്ണു വന്നിരുന്ന ഓർമ്മയിൽ മുഴുകി ആത്മഗതം ചെയ്യുന്ന കട്ടിൽ, കായ്ക്കാനോ പൂക്കാനോ പോലുമാകാതെ നിന്നു തേങ്ങുന്ന ഊട്ടിയിലെ മാവ് എന്നിങ്ങനെ നിസ്സാരമെന്നു മാറ്റിവക്കാവുന്ന വസ്തുക്കളും സന്ദർഭങ്ങളും ഈ കാവ്യലോകത്ത് വെളിച്ചം പൊഴിച്ചു നിൽക്കുന്നു.